Tuesday 16 April 2013

ശ്രീലങ്കന്‍ വംശീയതയും തമിഴ് രാഷ്ട്രീയവും



  
 ശ്രീലങ്കന്‍ വംശീയതയും തമിഴ് രാഷ്ട്രീയവും



അടുത്ത കാലത്ത് സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലും സാധാരണക്കാരുടെ കണ്ണുകള്‍ നനയിച്ച ഒരു ചിത്രമായിരുന്നു വേലുപ്പിള്ള പ്രഭാകരന്റെ പന്ത്രണ്ടു വയസു മാത്രം പ്രായമായ മകന്റെ നിഷ്ഠുര കൊലപാതകം. വളരെ വേദനയുളവാക്കിയപ്രഭാകരന്റെ മകന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍,   ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ ഒക്കെ പുറത്തു വന്നതോട്കൂടിയാണ്  ശ്രീലങ്കയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ തമിഴ്വികാരം   ആളിക്കത്തിക്കുവാന്‍ പ്രേരകമായത്. .  

കഴിഞ്ഞ നാല് വര്‍ഷമായി ശ്രീലങ്കയില്‍ യുദ്ധം അവസാനിച്ചിട്ട്. പക്ഷെ, തമിഴ് ജനതയുടെ മനസ്സില്‍ യുദ്ധം ഒരിക്കലും അവസാനിച്ചിരുന്നില്ല. അവരുടെ മുറിവുകള്‍ ഉണ്ടാക്കുവാന്‍ പോന്ന, അല്ലെങ്കില്‍ അവരുടെ പോരാട്ട വീര്യം നിലനിര്‍ത്തുവാന്‍ പോന്ന നേതൃത്വം വേലുപ്പിള്ള പ്രഭാകരന്റെ കൊലപാതകത്തോട് കൂടി എന്നേയ്ക്കുമായി നഷ്ടമായി. പകരം പുതിയൊരു നേതാവ് അവരില്‍ നിന്നും ഇതുവരെയും വളര്‍ന്നു വന്നില്ല. അല്ലെങ്കില്‍ വളര്‍ന്നു വരുവാന്‍ ശ്രീലങ്കന്‍ സൈന്യം അനുവദിച്ചില്ല. തമിഴ്ജനത തിങ്ങിപ്പാര്‍ക്കുന്ന വടക്കന്‍ ശ്രീലങ്ക ഇപ്പോഴും ശ്രീലങ്കന്‍ പട്ടാളത്തിന്റെ കനത്ത കാവലില്‍ ആണ്. അവിടെ ഓരോ ഇലയനങ്ങുനതും അവരുടെ ഇന്റെലിജെന്‍സ്‌ അറിയുന്നു. ഇപ്പോഴും ശ്രീലങ്കന്‍ സൈന്യത്തിന്റെ കിരാത അക്രമങ്ങള്‍ ആണ് തമിഴ് ജനതയുടെ മേല്‍ നടക്കുന്നത്. തിരുവായ്ക്ക് എതിര്‍ വായില്ല. റൈഡ് നടത്തി തമിഴ് ജനതയുടെ കയ്യില്‍ ഉണ്ടായിരുന്ന വെടിക്കോപ്പുകള്‍ എല്ലാം സൈന്യം പിടിച്ചെടുത്തു. പാലായനം ചെയ്ത അവര്‍ സ്വന്തമായി വീടും കുടിയും ഇല്ലാതെ ആട്ടിയിറക്കപ്പെട്ടവരെ പോലെ ജനിച്ചു വളര്‍ന്ന മണ്ണില്‍ ജീവിക്കുന്നു. അവരുടെ സ്ത്രീകള്‍ ബലാല്‍ക്കാരം ചെയപ്പെടുന്നു, കുട്ടികള്‍ പീഡനം അനുഭവിക്കുന്നു. രാജ്യ സുരക്ഷയുടെ പേരില്‍ അവരുടെ ഓരോ നീക്കവും ശ്രദ്ധിക്കപ്പെടുന്നു. യാതൊരു സ്വകാര്യതയുമില്ലാത്ത ജീവിതം ശ്രീലങ്കന്‍ തമിഴന്റെ ഉറക്കം കെടുത്തുന്നു.



തമിഴന്റെ മനസ് വളരെ തീവ്രമാണ്. തമിഴ് എന്ന വാക്ക് എവിടെയെല്ലാം കേള്‍ക്കുന്നോ, അവിടെ എല്ലാം തമിഴന്‍ ഓടിയെത്തും. വല്ലാത്തൊരു വൈകാരികത ആണ്, തമിഴ് എന്ന ഈ പദത്തിനോട്. തമിഴ് ദേശിയത ഒരു പ്രത്യേക ഈലം രൂപീകരിക്കുവാന്‍ പോലും തമിഴന്റെ മനസ്സിനെ രൂപപ്പെടുത്തിയിരിക്കയാണ്. നദീജല കാര്യത്തില്‍ ആയാലും, ഭാഷാ പ്രശ്നത്തില്‍ ആയാലും,  തമിഴ്‌നാടിന് ബാധകമാകുന്ന അല്ലെങ്കില്‍ തമിഴന്റെ സംസ്ഥാനത്തിന് ഏതെങ്കിലും തരത്തില്‍ ബാധകമായേക്കാവുന്ന ഒരു വിഷയമുണ്ടെങ്കില്‍ തമിഴ് ജനതയുടെ മനസ്സ് ആളിക്കത്തുംഅത്രയും തീവ്രമാണ് ഓരോ തമിഴന്റെയും മനസ്സ്. പലപ്പോഴും ഈ തീവ്രമനോഭാവം തന്നെയാണ് തമിഴ്‌നാട്ടിലെ മാറി മാറി വരുന്ന രാഷ്‌ട്രീയ കക്ഷികളും മുതലെടുക്കുന്നത്.  ലോകത്തിന്റെഏതു  ഭാഗത്ത് ജീവിക്കുന്ന തമിഴന്‍ ആണെങ്കിലും അവന്റെ മനസ് തമിഴ് ദേശിയതയില്‍ ഇഴുകി ചേര്‍ന്നിരിക്കുകയാണ്.

ശ്രീലങ്ക ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമായ രാജ്യമാണ്.  അതിര്‍ത്തി  രാജ്യങ്ങളും ആയി അത്ര നല്ല ബന്ധം അല്ല ഇപ്പോള്‍ ഇന്ത്യക്ക് ഉള്ളത്. പാകിസ്ഥാന്‍ ഒഴികെയുള്ള അയല്‍പക്കക്കാരുമായി നല്ല ബന്ധം ഉണ്ടായിരുന്ന നമ്മുടെ രാജ്യത്തിന്‌, ഇപ്പോള്‍ ശ്രീലങ്ക, നേപ്പാള്‍, അഫ്ഘാനിസ്ഥാന്‍, മ്യാന്മാര്‍ തുടങ്ങിയ രാജ്യങ്ങളുമായി അത്ര സുഖകരമായ ബന്ധത്തില്‍ അല്ല. ഇത് ശക്തമായി തിരിച്ചറിയുന്ന ചൈന, ഇന്ത്യക്ക് ചുറ്റും തങ്ങളുടെ കോളനികള്‍ പണിയുകയാണ്. പാകിസ്ഥാനില്‍ ഗൌഡര്‍ തുറമുഖം മാത്രമല്ല, ആ പട്ടണം മുഴുവന്‍ അവര്‍ തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കിയിരിക്കയാണ്. നേപ്പാളിലും, ബംഗ്ലാദേശിലും, ശ്രീലങ്കയിലും തങ്ങളുടെ കോളനികള്‍ സ്ഥാപിക്കുവാനുള്ള ഒരുക്കത്തില്‍ ആണ്. ഇത് ഫലത്തില്‍ ഇന്ത്യക്ക് വളരെ ദോഷകരമായി ഭാവിക്കും.

ശ്രീലങ്കയില്‍ നടക്കുന്നത്

 ശ്രീലങ്കന്‍ സൈന്യവും എല്‍.ടി.ടി.ഇ.യും തമ്മില്‍ നടന്ന യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ അന്താരാഷ്ട്ര മനുഷ്യത്വ നിയമത്തിന്റെയും യുദ്ധധാര്‍മികതയുമായി ബന്ധപ്പെട്ട വിവിധ ഉടമ്പടികളുടെയും നഗ്‌നമായ ലംഘനമാണ് നടന്നതെന്ന് യു.എന്‍. സെക്രട്ടറി ജനറല്‍ നിയോഗിച്ച സമിതി കണ്ടെത്തി. എല്‍.ടി.ടി.ഇ.ക്കെതിരായ ആക്രമണമെന്ന പേരില്‍ തമിഴ്‌വംശജരെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. അതില്‍ അവര്‍ മുന്നേറിക്കൊണ്ടിരിക്കുകയുമാണ്.  പരക്കെ ഷെല്ലാക്രമണം നടത്തി സാധാരണക്കാരെ കൊന്നൊടുക്കിപരിക്കേറ്റവരെ പ്രവേശിപ്പിച്ച ആസ്പത്രികള്‍ക്കും ആതുരസേവനം നടത്തിയിരുന്ന പ്രസ്ഥാനങ്ങളുടെ താവളങ്ങള്‍ക്കും നേരെ അവര്‍ ആക്രമണം നടത്തിയുദ്ധത്തില്‍ സര്‍വം നഷ്ടപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുന്നത് വരെ  തടഞ്ഞുയുദ്ധമേഖലയ്ക്ക് വെളിയിലും അവര്‍ ആക്രമണം നടത്തിമാധ്യമങ്ങളെയും സര്‍ക്കാറിന്റെ വിമര്‍ശകരെയും ആക്രമിച്ചു തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തിയെന്നാണ് യു.എന്‍. സമിതി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയൊക്കെയും അന്താരാഷ്ട്ര മനുഷ്യത്വനിയമത്തിനു എതിരാണ്. 

എല്‍.ടി.ടി.ഇ.യുടെ ശക്തികേന്ദ്രമായ വന്നിയില്‍ 3,30,000 സാധാരണക്കാരെയാണ് അവര്‍ തടഞ്ഞുവെച്ചിരുന്നത്. യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ ഇവിടെ മനപ്പൂര്‍വം ഷെല്ലാക്രമണം നടത്തിയ ലങ്കന്‍സേന ഇവരില്‍ നല്ലൊരു ശതമാനത്തെ കൊന്നൊടുക്കി. ഇതിനെതിരെ ശബ്ദമുയര്‍ത്തിയ മാധ്യമങ്ങളെയും വിമര്‍ശകരെയും പലവിധ ഭീഷണികള്‍ വഴി നിശ്ശബ്ദരാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ചിലരെ തട്ടിക്കൊണ്ടുപോയി. സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാല്‍സസംഗം ചെയ്തു. ഇവരില്‍ പലരും  എവിടെയെന്ന് ഇപ്പോഴും ആര്‍ക്കും  അറിയില്ല എന്നതാണ് വസ്തുത.

സാധാരണക്കാര്‍ക്ക് സുരക്ഷിതരായി കഴിയാമെന്ന് സര്‍ക്കാര്‍ തന്നെ പ്രഖ്യാപിച്ച യുദ്ധരഹിത മേഖലയില്‍ പിന്നീട് വ്യാപകമായ ഷെല്ലാക്രമണം നടത്തി. യു.എന്നും റെഡ്‌ക്രോസും ഭക്ഷണവും മറ്റവശ്യവസ്തുക്കളും സൂക്ഷിച്ചിരുന്ന ഇടങ്ങള്‍ ആക്രമിച്ചു. പരിക്കേറ്റവരെ കൊണ്ടുപോകാന്‍ തീരങ്ങളിലെത്തിയ റെഡ്‌ക്രോസിന്റെ കപ്പലുകള്‍ക്കു നേരെയും ആക്രമണമുണ്ടായി. ആസ്പത്രികളില്‍ ഷെല്ലുകള്‍ വര്‍ഷിച്ചു. വന്നിയിലെ എല്ലാ ആസ്പത്രികള്‍ക്കുനേരെയും പീരങ്കിയാക്രമണം നടത്തി. യുദ്ധമേഖലയില്‍ ഉണ്ടായിരുന്ന സാധാരണക്കാരുടെ എണ്ണം കുറച്ചുകാട്ടിബാക്കിയുണ്ടായിരുന്നവരെ  കൊന്നൊടുക്കി. യുദ്ധത്തിന്റെ അവസാനദിവസങ്ങളിലായിരുന്നു ഏറ്റവുമധികം കൂട്ടക്കുരുതിയെന്നാണ്  റിപ്പോര്‍ട്ട്.   
യുദ്ധത്തിന്റെ അവസാന അഞ്ചു മാസത്തിനിടെ ഏതാണ്ട് അറുപതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഐക്യരാഷ്ട്ര സഭ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. 




അമേരിക്കന്‍ തന്ത്രം.

ലോകത്ത് മനുഷ്യാവകാശ പ്രശ്നങ്ങള്‍ ശ്രീലങ്കയില്‍ മാത്രമല്ല. പലസ്തീനിലും സിറിയയിലും ഈജിപ്തിലും ലിബിയയിലും ഇറാക്കിലും അഫ്ഘാനിസ്ഥാനിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും   തികഞ്ഞ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ആണ് നടക്കുന്നത് എന്നതില്‍ അമേരിക്കക്കും മറ്റു  ലോകരാജ്യങ്ങള്‍ക്കും യാതൊരു സംശയവും ഇല്ല. ഇവയില്‍ പല രാജ്യങ്ങളിലും അമേരിക്ക ആണ്  മനുഷ്യ്വവകാശ ധ്വംസനങ്ങള്‍ നടത്തുന്നത് എന്ന കാര്യം  മറച്ചു പിടിച്ചു കൊണ്ടാണ് അവര്‍ ശ്രീലങ്കന്‍ വിഷയം ഉയര്‍ത്തി കൊണ്ട് വരുന്നത് എന്നതും അവരുടെ നയങ്ങളിലെ ഇരട്ടത്താപ്പാണ് തുറന്നുകാട്ടുന്നത്.  

 ലോകസഭ തെരഞ്ഞെടുപ്പു അടുത്തു വരുന്ന സാഹചര്യത്തില്‍, നൂതന സാമ്പത്തീക ശകതിയായി വളര്‍ന്നു വരുന്ന, അമേരിക്കയ്ക്ക് ഭീഷണി സൃഷ്ടിച്ചേക്കാവുന്ന ഇന്ത്യയെ, ഇന്ത്യന്‍ ജനാധിപത്യത്തെ തന്നെ തച്ചുതകര്‍ക്കാന്‍ നടക്കുന്ന ഒരു അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് അമേരിക്ക യുഎന്നില്‍ ശ്രീലങ്കയിലെ തമിഴ് മക്കളുടെ മേല്‍ നടക്കുന്ന മനുഷ്യാവകാശ വിഷയത്തെ അവതരിപ്പിച്ചത്. ഒരു പക്ഷെ ഇതൊരു അമേരിക്കന്‍ - സീനായ് ഗൂഡാലോചന ആണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. വോട്ടെടുപ്പില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണ് അമേരിക്കയുടെ നിലപാടിനെ അനുകൂലിച്ചത്. ചൈനയും, പാകിസ്ഥാനും ഉള്‍പ്പെടെ മറ്റു രാജ്യങ്ങള്‍ അമേരിക്കന്‍ പ്രമേയത്തെ എതിര്‍ത്തു എങ്കിലും പ്രമേയം പതിമൂന്നിനു എതിരെ ഇരുപത്തിയഞ്ച് വോട്ടുമായി വിജയം നേടി.


ഐക്യരാഷ്ട്രസഭയില്‍ അമേരിക്ക അവതരിപ്പിച്ച  പ്രമേയത്തിന്റെ പ്രധാന  ഭാഗങ്ങള്‍ ഇന്നലെ ആയിരുന്നു. ലങ്കയിലെ മനുഷ്യാവകാശ ധ്വംസനങ്ങളെപറ്റി ശ്രീലങ്ക തന്നെ സ്വതന്ത്രവും വിശ്വസനീയവുമായ അന്വേഷണ നടത്തണമെന്ന്‌ പ്രമേയം ആവശ്യപ്പെടുന്നു. ലങ്കയിലെ വടക്കന്‍ പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ്‌ നടത്താഌള്ള സര്‍ക്കാരിന്റെ തീരുമാനത്തെ പ്രമേയം സ്വാഗതം ചെയ്യുന്നുണ്ട്‌. എന്നാല്‍ തെരഞ്ഞെടുപ്പിന്‌ ശേഷം അധികാരം കൈമാറ്റം നടത്തണമെന്ന ജനങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കണമെന്ന്‌ പ്രമേയം ആവശ്യപ്പെടുന്നു. നിതീന്യായ വ്യവസ്ഥ അറിയാതെ ലങ്കയില്‍ കൊലപാതകങ്ങളും പലരുടെയും തിരോധാനവും ഉണ്ടായിട്ടുണ്ട്‌. ഇത്‌ ലങ്കന്‍ സര്‍ക്കാര്‍ അന്വേഷിക്കണം. വടക്കന്‍ ശ്രീലങ്കയെ പട്ടാളമുക്തമാക്കുകനിഷ്‌പക്ഷമായ പരാതിപരിഹാരസംവിധാനം ഉണ്ടാക്കുകകരുതല്‍തടങ്കല്‍ നയം പുനപരിശോധിക്കുകപ്രവിശ്യകള്‍ക്കു അധികാരം നല്‍കുന്നതിന്‌ രാഷ്ട്രീയസമവായം കൊണ്ടുവരുകഎല്ലാവര്‍ക്കും സ്വതന്ത്രമായ ആശയപ്രകടനത്തിനുള്ള അവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തില്‍ ഉന്നയിക്കുന്നുണ്ട്‌.
ശ്രീലങ്കയില്‍ ഇപ്പോഴും തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അതീവ ഗുരുതരമാണെന്ന്‌ പ്രമേയം പറയുന്നു. സമാധാനപരമായി സംഘടിക്കാഌള്ള അവകാശം പോലും ലങ്കയില്‍ ഇല്ല. മാധ്യമപ്രവര്‍ത്തകര്‍ പോലും സ്വതന്ത്രരല്ല. മതത്തിന്റെയും ജാതിയുടെയും പേരില്‍  സമൂഹം ചേരിതിരിഞ്ഞിരിക്കുന്നവെന്നും നിയമസംവിധാനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നുണ്ട്‌.  
ഇന്ത്യയുടെ ഇടപെടല്‍ മൂലം, കാതലായ ഒരു മാറ്റം ഈ പ്രമേയത്തില്‍ വരുത്തിയിരുന്നു. എല്ലാ മനുഷ്യാവകാശ ധ്വംസനങ്ങളെയും രാജ്യാന്തര മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷിക്കണം എന്ന ആദ്യ പ്രമേയത്തെ ഇന്ത്യയുടെ ഇടപെടല്‍ മൂലം ശ്രീലങ്ക അന്വേഷിക്കണം എന്നാക്കുവാന്‍ കഴിഞ്ഞു. പ്രമേയാവതരണത്തിനു മുന്‍പ് തന്നെ ഇന്ത്യന്‍ സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കി കൊണ്ട് തമിഴ് നാട്ടിലെ പ്രബല കക്ഷിയായ കരുണാനിധിയുടെ ഡി എം കെ തമിഴ് വികാരം ആളിക്കത്തിച്ചു, സര്‍ക്കാരിനു നല്‍കിയിരുന്ന പിന്തുണ പിന്‍വലിക്കുകയും യു പി എ മുന്നണിയില്‍ നിന്ന് പടിയിറങ്ങുകയും ചെയ്തു.
തമിഴ് രാഷ്ട്രീയം.
തമിഴ് ദേശീയത ആളിക്കത്തിക്കുന്നതും അവരില്‍ തമിഴ് വൈകാരികത വളര്‍ത്തി തീവ്രഭാവത്തില്‍ നിലനിര്‍ത്തുന്നതും ലാഭം കൊയ്യുന്നതും തമിഴ്നാട്ടിലെ പ്രബല രാഷ്ട്രീയകക്ഷികള്‍ ആണ്. ദ്രാവിഡ കക്ഷികള്‍ മാത്രമാണ് ഇതില്‍ നിന്ന് ലാഭം കൊയ്യുന്നത്. ഇന്ത്യയേക്കാള്‍, തമിഴ്മക്കള്‍ എന്ന വികാരം ആണ് അവരില്‍ കുടി കൊള്ളുന്നത്‌. അല്ലെങ്കില്‍ ബോധ പൂര്‍വ്വം അവരില്‍ വളര്‍ത്തി എടുത്തിരിക്കുന്നത്.
ശ്രീലങ്കയിലെ തമിഴ്വംശജരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിൽ ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾ ആത്മാർത്ഥമായ പരിശ്രമം നടത്തുന്നു എന്നതിലുപരി അധികാര കസേരയില്‍ മാത്രമാണ് അവരുടെ കണ്ണ് എന്നത് പ്രത്യേകം പറയേണ്ടത് ആണ്. നരകയാതന അനുഭവിക്കുന്ന ശ്രീലങ്കയിലെ തമിഴ്വംശജർക്ക് വേണ്ടി കഴിഞ്ഞ മൂന്നു വർഷവും ഒന്നും ചെയ്യാത്ത തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വം പൊതുതിരഞ്ഞെടുപ്പ് അടുത്തതോടെ ബഹളം വയ്ക്കുകയാണ്.  പാലസ്തീനിലെയും മറ്റും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം ലോകത്തിൽ ഏറ്റവും വലിയ വംശീയ വിദ്വേഷവും ആക്രമണവും നേരിട്ട തമിഴ്വംശജരുടെ ദുരിതത്തിൽ വേണ്ട വിധത്തിൽ പ്രതികരിക്കുകയോ ഇടപെടുകയോ ചെയ്തിട്ടില്ല എന്നതും ഓര്‍ക്കേണ്ടതാണ്.
തമിഴ് രാഷ്ട്രീയം, ദ്രാവിഡദേശീയതയില്‍ ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. ഏറ്റവും പ്രബലനായിരുന്ന കരുണാനിധിയുടെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരവും. ടൂ ജി സ്പെക്ട്രം മുതലുള്ള അഴിമതി  പ്രശ്നങ്ങള്‍, മക്കള്‍, മരുമക്കള്‍ , അനന്തരാവകാശി വിഷയങ്ങള്‍, പ്രായാധിക്യം ഇങ്ങനെ പ്രശ്നങ്ങള്‍ കൂനിന്മേല്‍ കുരു പോലെ ഒന്നിന് പിറകെ ഒന്നായി വന്നു അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ടു നിലയില്‍ പൊട്ടും എന്ന ബോധ്യത്തില്‍ ആണ് ശ്രീലങ്കന്‍ വിഷയത്തില്‍ തമിഴ് ദേശിയത എന്ന ബോംബിനെ മാറിലെറ്റി തമിഴ് ജനതയുടെ വികാരത്തെ ആളിക്കത്തിച്ചത്. ഒരുപക്ഷെ ജയലളിതക്കും മറ്റു രാഷ്ട്രീയ പ്രതിയോഗികള്‍ക്കും പോലും ചിന്തിക്കാന്‍ കഴിയാതിരുന്ന സമയത്ത് തമിഴ്നാടിനെ ഒറ്റയടിക്ക് തീക്കുണ്ടത്തിലേക്ക് എടുത്തെറിയാന്‍ കരുണാനിധിയുടെ കൌശലത്തിനു കഴിഞ്ഞു. തമിഴ് രാഷ്ട്രീയം ചുരുങ്ങിയ ദിവസം കൊണ്ട് വീണ്ടും കരുണാനിധിയുടെ കാല്‍ക്കീഴില്‍ അമരുന്നു. തമിഴ്ജനതയുടെ വികാരങ്ങള്‍, സമരങ്ങളായും, ആത്മാഹുതി ആയും പൊതു പണിമുടക്ക് ആയും തകര്‍ത്താടിയപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുവാനും, ഒരു പക്ഷെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ലെങ്കില്‍ രാജി ഭീഷണി മുഴക്കുവാനും കരുണാനിധിയിലും സമ്മര്‍ദ്ദം ഉണ്ടായി. അമരിക്കന്‍ പ്രമേയം ഇന്ത്യ ഇടപെട്ടു ലഘൂകരിച്ചു എന്നറിഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാരില്‍നിന്ന് രാജി വയ്ക്കുക മാത്രമേ മാര്‍ഗമുള്ളൂ എന്ന നിലയിലേക്കായി ഡി എം കെ. അയല്‍പക്കമായ ശ്രീലങ്കന്‍ സര്‍ക്കാരിനെ തള്ളിപ്പറഞ്ഞു, അമേരിക്കക്കൊപ്പം നില്‍ക്കുവാന്‍ ഇന്ത്യ തയ്യാറായി എങ്കിലും, ശ്രീ ലങ്കയില്‍ നടന്ന മനുഷ്യാവകാശ ലംഘനത്തിനോപ്പം, നരഹത്യക്കും വംശീയ ഉണ്മൂലനത്തിനും എതിരെ ഭേദഗതി അവതരിപ്പിക്കാനും ശ്രീലങ്കന്‍ സര്‍ക്കാരിന്റെ അന്വേഷണത്തിന് പകരം യു എന്നിന്റെ മേനോട്ടത്തില്‍ സ്വതന്ത്രമായ ഒരു അന്വേഷണ ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാനും സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ ആണ് ഡി എം കെ ശ്രമിച്ചത്‌. അങ്ങനെ പ്രമേയത്തിന് ഭേദഗതി അവതരിപ്പിക്കുകയാണ് എങ്കില്‍ പിന്തുണ വീണ്ടും നല്‍കാം എന്നും ഡി എം കെ ഉറപ്പു നല്‍കി.
 ശ്രീലങ്കയില്‍ തമിഴര്‍ നേരിടുന്ന കൊടിയ പീഡനങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഭൂകമ്പം സൃഷ്ടിക്കുന്നതിനിടയില്‍, പ്രശ്‌നം തമിഴ്നാട്ടില്‍ പ്രതിഷേധാഗ്നി പടര്‍ത്തുന്നു. ഇന്നിപ്പോള്‍ ഡി എം കെ മാത്രമല്ല, തമിഴ് ദേശീയതയുടെ  പേരും പറഞ്ഞു, ചെറുതും വലുതുമായ എല്ലാ സംഘടനകളും സമരത്തിന്റെ മുന്‍ നിരയില്‍ തന്നെ ഉണ്ട്.  വിദ്യാര്‍ഥികളില്‍ നിന്നാരംഭിച്ച ലങ്കന്‍ വിരുദ്ധ പ്രക്ഷോഭം വൈകാരികമായി മറ്റുള്ള സംഘടനകളിലേയ്ക്കും രാഷ്ട്രീയ പാര്‍ട്ടികളിലേയ്ക്കും കത്തിപ്പടരുകയാണ്. പ്രൊഫഷണല്‍ കോളേജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും  അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്. പലയിടത്തും പ്രതിഷേധം റോഡ് ഗതാഗതത്തെ ബാധിച്ചു. ചിലയിടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു നേരെ ആക്രമണമുണ്ടായി. പലരും ആത്മാഹുതി നടത്തുന്നു.
ഫലത്തില്‍ ശ്രീലങ്കന്‍ വിഷയം കരുണാനിധിക്കും ഡി എം കെ ക്കും ഒരു തിരിച്ചു വരവാണ്. ടൂ ജി സ്പെക്ട്രം അഴിമതിയില്‍ ഒരു വില പേശലിനു ഒരവസരവും. കേന്ദ്രത്തില്‍ അടുത്ത ലോകസഭ തെരഞ്ഞെടുപ്പു ഫലവും എന്താവും എന്ന് പ്രവചിക്കുക വയ്യ. ആര് അധികാരത്തില്‍ വന്നാലും, കോണ്‍ഗ്രെസ്സിനോടും ബി ജെ പി യോടും കൂട്ട് കൂടുവാന്‍ ഇനി ഡി എം കെ ക്ക് ആവും. കരുണാനിധിയുടെ കണക്കു കൂട്ടല്‍ കൃത്യമായിരുന്നു. വെടികൊള്ളേണ്ടിടത്ത്  കൊള്ളേണ്ടതു പോലെ കൊണ്ടു. കരുണാനിധിക്ക് മനസമാധാനത്തോടെ ഉറങ്ങാം.