Sunday 21 August 2016

ഇന്ത്യയും മൂന്നു പെങ്കുട്ട്യോളും

ഇന്ത്യയും മൂന്നു പെങ്കുട്ട്യോളും
----------------------------
ഒരു വെള്ളിയും ഒരു വെങ്കലവും.
ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകൾ ഇവിടം കൊണ്ട് തീർന്നു.
1.3 ബില്ല്യൺ ജനങ്ങൾക്ക് ഇത് മതിയോ?
ആരാണ് ഉത്തരവാദി?
ചൈനക്കാർ പറയുന്നത് പോലെ ഇന്ത്യയിൽ പണക്കാരനും പാവപ്പെട്ടവനും തമ്മിൽ വലിയ അന്തരം ഉള്ളത് കൊണ്ടോ?
അതോ, ഇന്ത്യയിലെ മദ്ധ്യ വർഗം അവരുടെ മക്കളെ ഡോക്ടർമാരും എഞ്ചിനിയർമാരും സർക്കാർ ഉദ്യോഗസ്ഥരും മാത്രം ആക്കുവാൻ തത്രപ്പെടുന്നതിനാലോ?
വടക്കേ ഇന്ത്യയിൽ പണക്കാരുടെ മക്കളെ ഉന്നതമായ സ്പോർട്സ് അക്കാദമികളിൽ വിട്ടു കോച്ചിങ് കൊടുക്കുന്നുണ്ട് എങ്കിൽ കേരളത്തിലോ, ഇക്കണോമിക്കലി ഏറ്റവും പിന്നിൽ നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുമാണ് അത്‍ലറ്റുകൾ ഉണ്ടാകുന്നത്.
പക്ഷെ ഇതൊന്നുമല്ല, ഇന്ത്യയിലെ മെഡൽ നഷ്ടത്തിന് കാരണം. ഭരണ കൂടങ്ങളുടെ അലസതയും, പക്ഷപാതിത്വവും രാഷ്ട്രീയ കിങ്കരന്മാരുടെ അനാവശ്യമായ കൈകടത്തലും ആണ്, ഇന്ന് ഈ മഹാ നാണക്കേടിന് കാരണം.
പാശ്ചാത്യ രാഷ്ട്രങ്ങൾ ബഹിഷ്‌ക്കരിച്ച മോസ്‌കോ ഒളിമ്പിക്സിൽ വളരെക്കാലത്തിനു ശേക്ഷം ലഭിച്ച സ്വർണ്ണമെഡലിനു ശേക്ഷം, ലോസ് ഏഞ്ചലസ്‌ , സിയൂൾ , ബാഴ്സലോണ ഒളിമ്പിക്സുകളിൽ ഒരു ഒട്ടുമേടൽ പോലും നേടുവാൻ നമുക്കായില്ല.
തുടർന്നു അറ്റലാന്റായിൽ ടെന്നീസിൽ ലിയാണ്ടർ പെയ്‌സിലൂടെയും , സിഡ്‌നിയിൽ വെയിറ്റ് ലിഫ്റ്റിങ്ങിൽ കർണ്ണം മല്ലേശ്വരിയിലൂടെയും ലഭിച്ച ഒട്ടുമെഡലുകളും , ഏതൻസിൽ ഷൂട്ടിങ്ങിൽ രാജ്യവർദ്ധൻ സിങ് റാത്തോറിലൂടെ വെള്ളി മെഡലും മെഡൽ പട്ടികയിൽ ഇന്ത്യയെ നില നിർത്തിയെങ്കിലും രണ്ടായിരത്തി ഏട്ടിലെ ബെയ്‌ജിംങ് ഒളിമ്പിക്സിൽ ആണ് അഭിനവ് ബിന്ദ്രയിലൂടെ ഇന്ത്യ ഹോക്കിയിൽ അല്ലാതെ ഒരു സ്വർണ്ണ മെഡൽ നേടുന്നത്. ബെയ്‌ജിങ്ങിൽ വിജേന്ദർ കുമാർ ഇന്ത്യക്കായി ബോക്സിങ്ങിൽ ഒരു വെങ്കലവും സുശീൽ കുമാർ ഗുസ്തിയിൽ മറ്റൊരു വെങ്കലവും നേടിത്തന്നു. അതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം ആയിരുന്നു ബെയ്‌ജിങ്ങിലേത്.
രണ്ടായിരത്തി പന്ത്രണ്ടിലെ ലണ്ടൻ ഒളിമ്പിക്സിൽ ആണ് രണ്ടു വെള്ളിയും നാല് ഓടും അടക്കം ആര് മെഡലുകൾ ഇന്ത്യ നേടിയത്. ഗുസ്തിയിൽ സുശീൽ കുമാറും, ഷൂട്ടിങ്ങിൽ വിജയകുമാറും വെള്ളി നേടിയപ്പോൾ മേരി കോം ബോക്സിങ്ങിലും, സൈന നെഹ്‌വാൾ ബാഡ്‌മിന്റണിലും ഷൂട്ടിങ്ങിൽ ഗഗൻ നരാങ്ങും ഗുസ്തിയിൽ യോഗേശ്വർ ദത്തും ഇന്ത്യക്കായി ഓട്ടു മെഡൽ നേടിത്തന്നു.
പെൺ ഭ്രൂണ ഹത്യകൾ ഏറ്റവും കൂടുതൽ നടക്കുന്ന ഹരിയാനയിൽ നിന്നാണ് സമൂഹത്തിലെ ഭീക്ഷണികളെ അതി ജീവിച്ചു ഒരു ബസ് കണ്ടക്റ്ററുടെയും അംഗൻവാടി ടീച്ചറുടെയും മകളായ സാക്ഷി ഗുസ്തിയിൽ മത്സരിച്ചത്.
ഇന്ത്യയിൽ ജിംനാസ്റ്റിക്സിൽ യാതൊരു സ്‌കോപ്പും ഇല്ലാതിരിക്കുന്ന കാലത്താണ് ത്രിപുരക്കാരിയായ ദീപ ജിംനാസ്റ്റിക്സ് തന്റെ ഇഷ്ട ഇനമായി തെരെഞ്ഞെടുത്തു പരിശീനത്തിനായി ഒരുങ്ങുന്നത്.
ഇന്ത്യക്കു വേണ്ടി വോളിബോളിൽ മികച്ച സെറ്ററായി കളിച്ചിട്ടുള്ള വെങ്കിട്ട രമണയുടെയും വനിതാ വോളിബോൾ താരമായ വിജയയുടെയും മകളായ സിന്ധു, തെരെഞ്ഞെടുത്തതോ ബാഡ്മിന്റണും. മുൻ ഇന്ത്യൻ താരം ആയ ഗോപീ ചന്ദിന്റെ ശിക്ഷണത്തിൽ ആണ് സിന്ധു ഇന്ത്യയുടെ ഓമനയായി മാറിയത്. ( സിറിൽ സി വെല്ലൂരിനും ഉദയകുമാറിനും, അബ്ദുൽ റസാഖിനും ഒപ്പം റെയിൽവേക്ക് വേണ്ടി കളിക്കുന്ന വെങ്കിട്ട രമണയുടെ കളി മുംബയിൽ ഒരിക്കൽ ഫെഡറേഷൻ കപ്പിൽ കണ്ടത് ഓര്മ വരുന്നു.)
ഇന്ത്യ ഏറെ പ്രതീക്ഷിച്ച ഷൂട്ടിങ്, ടെന്നീസ്, ഗുസ്തി, ബോക്സിങ്, ഹോക്കി, അംപെയ്‌ത്തു തുടങ്ങിയവയിലൊക്കെ വൻ പരാജയം ആണ് ഇന്ത്യക്കു നേരിട്ടത്. അത്ലറ്റിക്സിൽ വിജയം ഉറപ്പില്ലായിരുന്നു എങ്കിൽ പോലും കുറെ കൂടി നന്നാവും പ്രകടനം എന്ന് കരുതിയിരുന്നു.
എന്ത് കൊണ്ടാണ് ഇന്ത്യ വലിയ പരാജയം രുചിക്കുന്നതു. ഒരു ഉത്തരമേ ഉള്ളൂ, ഭരണവർഗത്തിന്റെ രാഷ്ട്രീയ ഇടപെടലുകളും പിടിപ്പു കേടുകളും മാത്രം.
എത്ര ലോകോത്തര മത്സരങ്ങൾ നമ്മൾ ഇന്ത്യയിൽ സംഘടിപ്പിച്ചു? ഏഷ്യാഡ്‌ പോലും തുടങ്ങിയ 1951 നു ശേക്ഷം 1982 ലാണ് നമ്മൾ സംഘടിപ്പിച്ചത്. കോമണ് വെൽത്ത് മത്സരം ആകട്ടെ 1990 ൽ ഒരിക്കൽ മാത്രവും. ഇന്ത്യയേക്കാൾ മോശം സാമ്പത്തീക സ്ഥിതിയിലുള്ള ബ്രസീൽ പോലും ലോകകപ്പും ഒളിമ്പിക്‌സും നടത്തി മാതൃക കാണിച്ചു തന്നിരിക്കുന്നു. ഡെൽഹിയിലൊഴിച്ചു മറ്റൊരു നഗരത്തിലും അപേക്ഷിക്കാത്തതിനാൽ ആണ് ഏഷ്യാഡ്‌ ഇന്ത്യക്കു വീണ്ടും ലഭിക്കാത്തതിന് കാരണം. മികച്ച രീതിയിൽ കേരളം പോലും ദേശിയ ഗെയിമസ് നടത്തി മിടുക്ക് തെളിയിച്ച സ്ഥിതിക്ക് ഇന്ത്യയിലെ മറ്റു പട്ടണങ്ങൾ പോലും ഏഷ്യാഡ്‌ നടത്തുവാൻ കഴിവുള്ളവരാണ്.
ഞാൻ ഒരു മാസത്തോളം നെതർലാൻഡിലെ സബാമ്മൾ എന്ന ഗ്രാമത്തിൽ താമസിച്ചിട്ടുണ്ട്. ഞാൻ താമസിച്ച ഹോട്ടലിനു പിന്നിലായി വലിയൊരു ഹോക്കി അക്കാദമി. അവിടെ പരിശീലനത്തിനായി ആറു ഹോക്കി ഗ്രൗണ്ടുകൾ . നാലുമണി ആകുംപോഴേക്ക് ഗ്രാമത്തിലെ കുട്ടികൾ സൈക്കിളിൽ അവിടെ എത്തി പ്രാക്ടീസ് ചെയുന്നു. ശനിയാച്ചാ ദിവസങ്ങളിൽ അവിഡി മത്സരങ്ങളും പതിവാണ്. തൊട്ടടുത്ത് തന്നെ ഫുട്ബാൾ പരിശീലന കേന്ദ്രവും. കുട്ടികൾ മുതൽ മുതിർന്നവർ വരെ അവിടെ ദിവസവും പരിശീലനത്തിന് വരുന്നു. നമ്മുടെ എത്ര ഗ്രാമങ്ങളിൽ ഓരോ ഗ്രൗണ്ട് എങ്കിലുമുണ്ടോ പരിശീലനത്തിന്? എന്ത് കൊണ്ട് ഓരോ പഞ്ചായത്തിലും ഓരോ വിഭാഗം കളികൾക്കും പ്രത്യേക ഗ്രൗണ്ടുകൾ നിർമ്മിച്ച് കോച്ചിങ് നൽകിക്കൂടേ.
കായിക മത്സരങ്ങൾക്കു തൊട്ടു മുൻപ് കുറെ പേരെ പരിശീലിപ്പിച്ചു പറഞ്ഞയക്കുന്ന പരിപാടി നിർത്തി, അർഹരായവർക്ക്‌ കഠിനമായ പരിശീലനം നടത്തി വേണം മത്സങ്ങൾക്ക് അയക്കുവാൻ. ഓരോ ഒളിമ്പിക്സിനും അനേക കോടികൾ ചിലവഴിച്ചു വിദേശങ്ങളിൽ കോച്ചിങ് നടത്തിയാണ് താരങ്ങളെ മത്സരങ്ങൾക്ക് അയക്കുന്നത്. താരങ്ങളേക്കാൽ സൗകര്യത്തിൽ അവരെക്കാൾ അധികം ഒഫീഷ്യൽസിനെ അയക്കുകയാണ് നമ്മുടെ പതിവ്. സ്പോർട്സ് കൗൺസിലുകളിൽ പോലും അർഹരായ സ്പോർട്സ് താരങ്ങളെ മാറ്റി നിർത്തി അനര്ഹരായ പാർട്ടിക്കാരെ തിരുകുന്ന നമ്മുടെ നാട്ടിൽ ഓരോ മത്സരങ്ങളും കഴിയുമ്പോൾ വിലപിച്ചിട്ടു എന്ത് കാര്യമില്ല.