Friday 17 August 2012

നേതാക്കളില്ലാതെ ഇന്ത്യ.


ഏറെ ആശങ്കാകുലരാണ് ഇന്ത്യയിലെ മധ്യവര്‍ഗ ജന വിഭാഗം. 2014 ലെ പൊതു തെരഞ്ഞെടുപ്പ് എല്ലാവരും ആശങ്കയോട് കൂടി ആണ് ഉറ്റു നോക്കുന്നത്. ഇപ്പോള്‍ തന്നെ ജനങ്ങള്‍ക്ക്‌ ഭരണത്തോടും ഭരണാധികാരികളോടും മതിപ്പില്ല. രാഷ്ട്രീയക്കാരെ ജനം കൂടുതല്‍ ആയി വെറുത്തു തുടങ്ങി. ഒരു കക്ഷിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ കൂടി വ്യക്തമായ ഭൂരിപക്ഷത്തോട് കൂടി  ആണ് യു പി ഐ യെ അധികാരത്തില്‍ ഏറ്റിയത് എങ്കിലും കോമണ്‍ വെല്‍ത്ത്‌ അഴിമതിയും സ്പെക്ട്രം അഴിമതിയും ഫ്ലാറ്റ് കുംഭകൊണവും എല്ലാം ഭരണ വര്‍ഗത്തെ ജനങ്ങളില്‍ നിന്ന് അകറ്റിയിരിക്കുന്നു. ഇപ്പോള്‍ ഇതാ മറ്റൊരു വലിയ കുംഭകോണം, കല്‍ക്കരി കുംഭ കോണം. അതിലാകട്ടെ പ്രതി സ്ഥാനത്ത് സാക്ഷാല്‍ മന്‍മോഹന്‍ സിംഗും. ശരിയായ തീരുമാനങ്ങള്‍ എടുക്കുവാന്‍ ത്രാണിയില്ലാത്ത ഒരു സര്‍ക്കാര്‍ ആണ് ഭരിക്കുന്നത് എന്ന ഒരു തോന്നല്‍ അവര്‍ തന്നെ ജനങ്ങള്‍ക്ക്‌ ഉണ്ടാക്കി കൊടുത്തു കൊണ്ടിരിക്കുന്നത്. ആര്‍ജ്ജവമുള്ള  നേതാക്കന്മാരുടെ കുറവാണ് ഇതിനു പ്രധാന കാരണം. മുന്നണിയിലെ ഘടക കക്ഷികളുടെ തന്‍പോരിമയും സമ്മര്‍ദ്ദങ്ങളും സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തുന്ന കാഴ്ചകള്‍ ആണ് നാം ദിവസേന കാണുന്നത്.
 
2014 - ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തെ കുറിച്ച് ഒരു അന്വേഷണം നടത്തുകയായിരുന്നു ഞാന്‍.,. പ്രായാധിക്യം കാരണം മന്‍ മോഹന്‍ സിംഗ് ഇനി ഒരു  സര്‍ക്കാറിനെ നയിക്കുവാന്‍ ഉണ്ടാകില്ല. രണ്ടാമനായി കണ്ടിരുന്ന പ്രണാബ് മുക്കര്‍ജി പ്രസിഡന്റ്‌ ആയി. എല്‍ കെ അദ്വാനി മുഖ്യ ധാര രാഷ്ട്രീയത്തില്‍ നിന്ന് മറഞ്ഞു പോയി, പ്രായവും  ഒരു ഘടകം ആണ് അദേഹത്തിന്.
ഇന്ത്യയില്‍ പ്രധാന മന്ത്രി സ്ഥാനം വഹിക്കുവാന്‍ കഴിയും ആര്‍ജ്ജവവും ഉള്ള എത്ര നേതാക്കള്‍ ഇന്നുണ്ട്? പ്രധാനമന്ത്രി ക്കുപ്പായം ധരിക്കുവാന്‍ അനേകര്‍ മുന്നോട്ടു വരുന്നുണ്ട് എങ്കില്‍ പോലും അവരെ അംഗീകരിക്കുവാന്‍ ഇന്ത്യന്‍ മനസുകള്‍ സന്നദ്ധമാണോ? ഒരു അന്വേഷണം നടത്തുവാന്‍ ഒരു ചെറിയ ശ്രമം നടത്തി നോക്കി. നേരില്‍ കണ്ടവരോട്, അവരുടെ ഭാഷയോ, സംസ്കാരമോ, ജോലിയോ അങ്ങനെ  ഒന്നും അന്വേഷിക്കാതെ എല്ലാവരോടും ചോദിച്ചത് ഒരേ ചോദ്യം മാത്രം. ഇതില്‍ ബുദ്ധി ജീവികള്‍, രാഷ്ട്രീയക്കാര്‍, പത്രപ്രവര്‍ത്തകര്‍, ടാക്സി ഡ്രൈവര്‍മാര്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ തുറകളിലും ഉള്ളവര്‍ ഉണ്ടായിരുന്നു. എല്ലാവരോടയൂം ചോദിച്ചത് ഈ ചോദ്യം ആയിരുന്നു. ഇന്ത്യ ഭരിക്കാന്‍ യോഗ്യരായ, അല്ലെങ്കില്‍ ഇന്ത്യയില്‍ അധികാര സ്ഥാനത്ത് വരുവാന്‍ പ്രാപ്തിയുള്ള അഞ്ചു നേതാക്കളുടെ പേരുകള്‍ പറയുക, എന്ന വളരെ ചെറിയ ഒരു ചോദ്യം? രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവിടെ പ്രസക്തം അല്ല, നേതാക്കളുടെ പേരുകള്‍ ആണ് പ്രസക്തം എന്നും പറയുകയുണ്ടായി. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പോലും ഇതേ ചോദ്യം ചോദിച്ചിരുന്നു എങ്കില്‍ കൂടി ഫലം നിരാശാജനകം ആയിരുന്നു.
 
വളരെ ഞെട്ടിപ്പിക്കുന്നതായിരുന്നു ഉത്തരങ്ങള്‍., നൂറ്റി ഇരുപതു കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ രാജ്യത്ത് അഞ്ചു പേരുടെ പേര് പോലും പറയുവാന്‍ മിക്കവര്‍ക്കും സാധിച്ചില്ല. ഉത്തരം പറഞ്ഞവര്‍ ഉയര്‍ത്തിക്കാട്ടിയ പേരുകള്‍ ഇവയൊക്കെ ആണ്. മുലായം സിംഗ് യാദവ്‌, മയാവതി, ജയലളിത, നിതിഷ്‌ കുമാര്‍, നവീന്‍ പട്നായിക്‌, നരേന്ദ്ര മോഡി, രാഹുല്‍ ഗാന്ധി, സുഷില്‍ കുമാര്‍ ഷിന്‍ഡ, മീരാ കുമാര്‍, ഷീല ദീക്ഷിത്, സുഷമ സ്വരാജ്, അരുണ്‍ ജൈറ്റിലി, സിതാറാം യെച്ചൂരി, ദിഗ് വിജയ്‌ സിംഗ്, എ കെ ആന്റണി. വളരെയധികം പ്രാദേശികം ആയി മാത്രം ചിന്തിക്കുന്നവരോ, ഒരു പ്രദേശത്തോ, ഒരു സമുദായത്തെയോ മാത്രം പ്രതിനിധീകരിക്കുന്നവാരോ  ആണ് ഇവരില്‍ പലരും. ഇവരില്‍ ചിലര്‍ക്കൊക്കെ, തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്തിനപ്പുറം ഇന്ത്യ ഉണ്ടോ എന്നുപോലും സംശയിക്കുന്നവര്‍, . ചരന്‍ സിംഗും ദേവ ഗൌഡയും വരെ പ്രധാനമന്ത്രിമാര്‍ ആയിരുന്ന നമ്മുടെ നാട്ടില്‍ ഇവര്‍ക്കും പ്രധാനമന്ത്രി ആകുവാന്‍ സാധ്യത ഉണ്ട്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വിവിധ ജാതി മത വിഭാഗങ്ങള്‍ ഒന്നിച്ചു തിങ്ങി പാര്‍ക്കുന്ന ഇന്ത്യയില്‍ , എല്ലാ ജന വിഭാഗങ്ങള്‍ക്കും അംഗീകരിക്കുവാന്‍ കഴിയുന്ന എത്ര നേതാക്കള്‍ ഇക്കൂട്ടത്തില്‍ ഉണ്ട് എന്നത് എല്ലാവരിലും ഉത്കണ്ഠ ജനിപ്പിക്കുന്ന ഒന്നാണ്.

ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പറഞ്ഞു കേള്‍ക്കുന്ന പേരുകളില്‍ പ്രധാനമായത് കോണ്‍ഗ്രസില്‍ നിന്നു  പഴയ മധ്യപ്രദേശ്‌ മുഖ്യമന്ത്രിയും ഇപ്പോള്‍ രാഹുലിന്‍റെ വിശ്വസ്തന്‍ ആയി ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയുടെ ചുക്കാന്‍ പിടിക്കുന്ന ദിഗ് വിജയ്‌ സിംഗ് ആണ്. സംഘ പരിവാരിനെയും ബി ജെ പി , ആര്‍ എസ് എസ് പ്രസ്ഥാനത്തെയും കടന്നാക്രമിക്കുന്ന ദിഗ് വിജയ്‌ സിംഗ് , മത ന്യൂനപക്ഷങ്ങളുടെ വോട്ടു ബാങ്കുകളിലെ കോണ്‍ഗ്രസിന്റെ സ്വപ്നം ആണ്. അതുവഴി ഇടതു പക്ഷത്തിനെ വോട്ടിലും കോണ്‍ഗ്രസ്‌ കണ്ണ് വയ്ക്കുക ആണ്. ഒരു കാലത്ത് പ്രധാനമാന്ത്രിക്കസേരയ്ക്ക് മുന്നില്‍ നിന്ന നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി ആവുക ഇപ്പോള്‍ അതില്‍ നിന്ന് വളരെ വിദൂരത്തു ആണ്. രാഹുല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരില്ല എന്ന് തോന്നല്‍ ശക്തമായതോട് കൂടി, പ്രിയങ്ക വദേരയെ വീണ്ടും ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിലെ ഉപജാപക സംഘം മുന്നോട്ടു വന്നിരിക്കുന്നതും ശ്രദ്ധയോടെ നോക്കി കാണേണ്ടതുണ്ട്.
ബി ജെ പിയിലെ പടലപ്പിണക്കങ്ങള്‍ അരുണ്‍ ജയിട്ടിലിയുടെയും സുഷമ സ്വരാജിന്റെയും പ്രതീക്ഷകള്‍ തല്ലിക്കെടുത്തുക ആണ് ചെയുന്നത്. ബീഹാര്‍ സംസ്ഥാനം ഭരിക്കുന്ന നിതീഷ്‌ കുമാര്‍ ആയിരിക്കാം ഒരു പക്ഷെ നേതൃത്വത്തില്‍ വരാന്‍ സാധ്യതയുള്ള ഒരു നേതാവ്. ബി ജെ പി യും ആയി കുറേശ്ശെ അകന്നു കഴിയുന്ന ഇദേഹത്തെ ഒരു പക്ഷെ കോണ്‍ഗ്രെസ് പ്രധാന മന്ത്രി സ്ഥാനത്ത്യ്ക്ക് പിന്തുണച്ചു കൂടായ്കയില്ല. ഇക്കാര്യം ബി ജെ പി യും ഗൌരവം ആയി കണ്ടു, അവരുടെ സ്ഥാനാര്‍ഥി ആയി നിതീഷ്‌ കുമാറിനെ പ്രഖ്യാപിക്കാനും സാധ്യത ഉണ്ട്.
 
 എന്തൊക്കെ ആണെങ്കിലും ദൂരക്കാഴ്ച്ചകള്‍ ഇല്ലാത്ത ചുരുക്കം ചില നേതാക്കളില്‍ ചുറ്റിത്തിരിയുക ആണ് ഇന്ത്യന്‍ രാഷ്ട്രീയം എന്ന് പറയാതെ വയ്യ. 2014 ലെ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഒരു മുന്‍തൂക്കം ഇല്ലാതെ വരികയും പ്രാദേശിക നേതൃത്വങ്ങള്‍ സര്‍ക്കാരിനെ നയിക്കുകയും ചെയുന്ന ഒരു അസ്ഥിര ഭരണത്തിനു ശേക്ഷം വീണ്ടും 2016 ല്‍ മറ്റൊരു തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ ഉണ്ടാവും എന്നാണ് രാഷ്ട്രീയ വിശാരദന്മാരുടെ കണക്ക് കൂട്ടല്‍.,.
 
വാല്‍ക്കഷണം.
--------------------
ഇന്ത്യയെ നേരായ മാര്‍ഗത്തില്‍ നയിക്കാന്‍ കഴിവുള്ള നേതാക്കളുടെ അഭാവം ആണ്, അരാഷ്ട്രീയ ശക്തികള്‍ക്ക് ഇന്ത്യയില്‍ ഇടം കണ്ടെത്തുവാന്‍ അവസരം ഒരുക്കിയത്. ഭരണ പക്ഷവും പ്രതിപക്ഷവും എന്നല്ല, എല്ലാ രാഷ്ട്രീയ കക്ഷികളും അഴിമതിയില്‍ മുങ്ങി നില്‍ക്കുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുവാന്‍ സാമ്ബ്രാജിത്വ ശക്തികളുടെ പിന്തുണയോടെ അണ്ണാ ഹാസരെയും സ്വാമി രാംദേവും ഉള്‍പ്പെടുന്ന സംഘങ്ങള്‍ക്ക് കഴിഞ്ഞു. നേതൃത്വത്തില്‍ വലിയ ഒരു വിടവ് ഉണ്ടായത് കാരണം ആണ് ഇവര്‍ക്ക് ഇതിനൊക്കെ സാധ്യമായത്. തുടക്കത്തില്‍ വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയ അണ്ണാ ഹസാരെയും സംഘവും ജനങ്ങളില്‍ നിന്ന് അകന്നു പോകുന്നു എന്നൊരു തോന്നല്‍ ആണ് കഴിഞ്ഞ സമരത്തില്‍ കണ്ടത്.  എങ്കിലും രാംദേവിന് അണ്ണാ ഹസാരയേക്കാള്‍ ചലനം സൃഷ്ടിക്കുവാന്‍ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടത് ആണ്. രാം ദേവിന്‍റെ സമരപ്പന്തലില്‍ മുലായം സിംഗ് യാദവ്‌, മായാവതി, ജനതാദള്‍ യു , ബിജു ജനതാദള്‍, തെലുങ്ക് ദേശം, എ ഐ എ ഡി എം കെ, തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ സന്നിഹീതരായിഒരുന്നത് ജനങ്ങളില്‍ ആശങ്കയും അമ്പരപ്പും ഉളവാക്കുന്നു. കള്ളപ്പണം ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരണം എന്ന് പ്രസംഗിക്കുന്ന ഇദേഹവും ഇന്ത്യക്ക് പുറത്തു കോടിക്കണക്കിനു ഡോളര്‍ ഉപയോഗിച്ച് ബിസിനസ് നടത്തുന്ന സ്വാമി ആണ് എന്നതു ഏറ്റവും കൌതുകകരം ആണ്. 

3 comments:

  1. വളരെ കൌതുകം തോന്നി വായിച്ചപ്പോള്‍. ഇതേപോലെ തന്നെ അടുത്ത പ്രധാനമന്ത്രി ആര് എന്നാ ചോദ്യം ഞങള്‍ സുഹൃത്തുക്കള്‍ ചര്‍ച്ചചെയ്യുകയുണ്ടായി ഈ അടുത്തയിടെ. ആരുടെയും പേര് മുന്നോട്ട് വരിക ഉണ്ടായില്ല. ഈ നിതീഷ്കുമാര്‍ പോലുംക്‌ ഒരു പ്രാദേശിക നേതാവ്‌ എന്നാ നിലയിലാണ് പലരും കാണുന്നത്. അങ്ങനെ നോക്കുമ്പോള്‍ ചിലര്‍ ചിദംബരത്തെയും എ.കെ.ആന്‍റണിയെയും പിന്തുണക്കുക ഉണ്ടായി. അവര്‍ക്ക് പ്രാദേശിക രാഷ്ട്രീയത്തിലുപരിയായ ഒരു ഇമേജ് ദേശീയ രാഷ്ട്രീയത്തില്‍ ഉണ്ട എന്നാണ് വാദം.

    ReplyDelete
  2. അതെ, നിതീഷ്‌ പോലും പ്രാദേശിക നേതാവാണ്. ഒരു പക്ഷെ മുഖ്യാ ധാര മുന്നണിക്ക് ആവശ്യത്തിന് സീറ്റുകള്‍ കിട്ടാതെ വരുന്ന സാഹചര്യത്തില്‍ ആണ് നിതീഷ്‌ കുമാറിനെ പോലുള്ളവര്‍ക്ക് പ്രാമുഖ്യം.
    ചിദംബരം, ആന്‍റണി തുടങ്ങി പലരും പ്രധാന മന്ത്രി പദത്തിലേക്ക് ചര്‍ച്ച ചെയ്യപ്പെട്ട പേരുകള്‍ ആണ് എങ്കിലും അവരൊക്കെ തെക്കേ ഇന്ത്യക്കാര്‍ ആണെന്നത് അവരുടെ പോരായ്മ ആണ്, ഒരു വിരോധാഭാസം ആണ് എങ്കില്‍ കൂടി. സ്പെക്ട്രം അഴിമതിയില്‍ സംശയത്തിന്റെ നിഴലില്‍ ആണ് എന്നത് ചിദംബരത്തിനു വിനയാകും.

    ReplyDelete
  3. കോണ്‍ഗ്രസ്‌ എന്നല്ല അതികാരത്തില്‍ എത്തിയ ഓരോ പാര്‍ട്ടിയും അഴിമതി നടത്തിയിട്ടുണ്ട് . BJP കേന്ദ്രം ഭരിച്ചപ്പോഴും ഒട്ടനവതി അഴിമതി കഥകള്‍ പുറത്തു വന്നിരുന്നു . പ്രമോട് മഹാജന്‍ രിലൈന്സിനെ വഴിവിട്ടു സഹായിച്ചത് വഴി അന്ന് കേന്ദ്രത്തിനു 3000 കോടിയിലതികം നഷ്ടം ഉണ്ടായിട്ടുണ്ട് . അങ്ങനെ ഒട്ടനവതി അഴിമതി കഥകള്‍ ഇന്ന് മറക്ക പെട്ടിരിക്കുകയാണ് . ഇന്നത്തെ വ്യവസ്ഥയില്‍ ആരു അതികാരത്തില്‍ വന്നാലും അഴിമതിക്ക് വിധേയമാകും . അത് വരുന്ന പാര്‍ട്ടിയുടെ കുറ്റമല്ല മറിച്ചു വ്യവസ്ഥയുടെ തകരാറ് ആണ് . ഇന്നത്തെ വ്യവസ്ഥയില്‍ ഓരോ കുറ്റം ചെയതാലും അതില്‍ നിന്ന് രക്ഷപെടാനുള്ള നിരവതി വകുപ്പുകള്‍ ഉണ്ട് . അനാവശ്യമായ പരിഗണന രാഷ്ട്രീയ ക്കാര്‍ക്കും , ഉന്നത ഉധ്യോഗതര്‍ക്കും നിയമവ്യവസ്ഥയില്‍ കിട്ടുന്നു. ഇവിടെ ആവശ്യം വേണ്ടത് കുറ്റമറ്റ നീതിന്യായ, നിയമ അന്വേഷണ, സംവിതാനം ആണ് . എല്ലാ രാഷ്ട്രീയ ഇടപെടലിനും അതീതമായ ഒരു വ്യവസ്ഥ . അങ്ങനെ ഒരു വ്യവസ്ഥയില്‍ ഓരോ കുറ്റവും നിശ്ചയമായ ശിക്ഷ വിഭാവനം ചെയ്യണം . അതും തികച്ചും നിശ്ചിത സമയത്തിനുള്ളില്‍. ഒരു കേസും അന്തിമ തീര്‍പ്പവാന്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ എടുക്കരുത് . നിയമം എല്ലാവര്ക്കും ഓരോ പോലെ ആകണം , അതിക്ര സ്ഥാനതിരിക്കുന്നവനെതിരെ അന്വേഷണത്തിന് മുന്‍‌കൂര്‍ അനുമതി വേണം എന്നൊക്കെ ഉള്ള ഏര്‍പ്പാട് എടുത്തു കളയണം . പൊതു മുതുല്‍ കൊള്ളയടിച്ചാല്‍ ശിക്ഷയുടെ ഭാഗമായി കൊള്ളയടിച്ച ധനം സര്‍ക്കാരിലേക്ക് കണ്ടു കേട്ടപെടണം. ഇത്തരത്തില്‍ ശക്തമായ നടപടികള്‍ ഉള്ള ഒരു വ്യവസ്ഥ കൊണ്ടുവരാന്‍ ഒരു രാഷ്ട്രീയ ക്കാരനും താത്പര്യം ഇല്ല . ഇന്ന് പ്രതിപക്ഷതിരിക്കുന്നവന്‍ നാളെ ഭരണത്തില്‍ വന്നാല്‍ ചെയ്യുന്നത് എല്ലാം പഴയ പടി തന്നെയായിരിക്കും .

    ReplyDelete