Friday 31 August 2012

കോപ്പന്‍ഹാഗന്‍ - ചരിത്രത്തിന്‍റെ ഹൃദയത്തുടിപ്പുകള്‍


ഞങ്ങളുടെ കാര്‍ ഡ്രോജ്ടന്‍ തുരംഗം പിന്നിട്ടു ഇപ്പോള്‍  കോപ്പന്‍ഹാഗനിലേക്ക്  എത്തിച്ചേരുന്നു. സ്വീഡനിലെ കാലാവസ്ഥയില്‍ നിന്നും അല്പം കൂടി തണുപ്പ് അനുഭവപ്പെടുന്നുണ്ട് ഇവിടെ ഇപ്പോള്‍.  കോപ്പന്‍ ഹാഗനില്‍ ഞങ്ങള്‍ കാണേണ്ട ഇടങ്ങളെ കുറിച്ചൊക്കെ ടിക്കു ഇതിനിടയ്ക്ക് ഞങ്ങളോട്  പറഞ്ഞു കൊണ്ടിരുന്നു. രാജകൊട്ടാരങ്ങള്‍, ടിവോളി പാര്‍ക്ക് ഇതൊക്കെ കാണണം എന്ന് പ്രത്യേകം പറഞ്ഞു. ടിക്കുവിന്റെ കമ്പനിയുടെ ഒരു ഓഫീസ്‌, കോപ്പന്‍ ഹാഗനിലും പ്രവര്‍ത്തിക്കുന്നു. അവിടെ കൊണ്ട് പോയി ഞങ്ങളെ പരിചയപ്പെടുത്തുകയാണ് ടിക്കുവിന്റെ ലക്‌ഷ്യം. അത് കഴിഞ്ഞു സര്‍വ തന്ത്ര സ്വതന്ത്രര്‍ ആയി ഞങ്ങളെ ഇവിടെ തുറന്നു വിടും. നാളെ അതിരാവിലെ ആണ് ആംസ്റ്റര്‍ ഡാമിലേക്കുള്ള  ടിക്കറ്റ്‌ ബുക്ക്‌ ചെയ്തിരിക്കുന്നത്.

ലോകത്തില്‍ ഏറ്റവും അധികം സന്തോഷത്തോടു കൂടി ജീവിക്കുന്ന ജനസമൂഹം ആണ് ഡെന്മാര്‍ക്കിലേത് എന്നാണ് സര്‍വേകള്‍ എല്ലാം പറയുന്നത്.  ജനങ്ങളുടെ സാമ്പത്തീക ഭദ്രതയില്‍ ഏറ്റവും തുല്യത പുലര്‍ത്തുന്ന രാജ്യവും ഡെന്മാര്‍ക്ക് ആണ് - സോഷ്യലിസം . എങ്കിലും ലോകത്തിലെ ഏറ്റവും ജീവിത ചിലവുള്ള ഒരു പട്ടണം ആണ് ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹാഗന്‍ ലോകത്തില്‍ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങളില്‍ ഡെന്മാര്‍ക്കിന്റെ സ്ഥാനം രണ്ടാമത് ആണ്. പക്ഷെ ജീവിത ച്ചെലവ് വളരെ കൂടിയ ഒരു രാജ്യം ആണ് ഡെന്മാര്‍ക്ക്‌. വ്യക്തി സ്വാതന്ത്ര്യം ഏറ്റവുമധികം സംരക്ഷിക്കപ്പെടുന്നതും ഡെന്മാര്‍ക്കില്‍ ആണ്. എന്ത് കൊണ്ടും എല്ലാവര്ക്കും ജീവിക്കുവാന്‍ ഇഷ്ടം തോന്നുന്ന  രാജ്യം.  ഡാനിഷ് ആണ് ഈ രാജ്യത്തിന്‍റെ ഔദ്യോഗിക ഭാഷ.  ഡാനിഷ് ക്രോണ്യ ഇവിടുത്തെ നാണയവും. യൂറോപ്യന്‍ യൂണിയനില്‍ അംഗം ആണെങ്കിലും യൂറോ സോണില്‍ ഡെന്മാര്‍ക്ക്‌ അംഗം അല്ല.


ലോകത്തില്‍ ആദ്യമായി പോണോഗ്രാഫി നിയമം മൂലം അംഗീകരിച്ചതും, പോണോ ചിത്രങ്ങള്‍ നിര്‍മ്മിച്ചതും ഡെന്മാര്‍ക്കില്‍ ആണ്. അത് പോലെ സ്വവര്‍ഗ രതി, സ്വവര്‍ഗ വിവാഹം തുടങ്ങിയവ ആദ്യം നിയമപരമായി അംഗീകരിച്ചതും ഡെന്മാര്‍ക്കില്‍ ആണ്. ഡാനിഷ്  ജനങ്ങളും അതീവ സുന്ദരന്മാരും സുന്ദരികളും ആണ്.
 
കോപ്പന്‍ ഹാഗനിലെ വീഥികളും വിജനങ്ങള്‍ ആണ്, ടിക്കു ഞങ്ങളെ പ്രധാന വീഥികളില്‍ കൂടി ഒക്കെ കറക്കിയതിനു ശേക്ഷം ആണ് ഓഫീസില്‍ കൊണ്ട് പോയത്. ഓഫീസിലെ ഡിജിറ്റല്‍ ബോര്‍ഡില്‍ എന്‍റെയും രോഹിത്തിന്റെയും പേരുകള്‍ മിന്നി മറയുന്നത് അപ്പോള്‍ ആണ് ശ്രദ്ധയില്‍ പെട്ടത്. അവര്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും സ്വാഗതം അരുളുന്ന സന്ദേശം ആണ് ഡിജിറ്റല്‍ ബോര്‍ഡില്‍ ഇട്ടിരിക്കുന്നത്. ചൂടുള്ള ചായ കുടിച്ചു, മേലധികാരികളും ആയി ബിസിനസ് വിശേഷങ്ങള്‍ പങ്കു വച്ച ശേക്ഷം  ഞാനും രോഹിത്തും കൂടി ആ പച്ചക്കറി മാര്‍ക്കറ്റ് ചുറ്റി നടന്നു. വളരെ വിശാലമായ കെട്ടിടങ്ങളും സൌകര്യങ്ങളും ഒക്കെ ഉണ്ടെങ്കിലും മിക്ക കടകളും അടഞ്ഞു കിടക്കുകയാണ്. കഴിഞ്ഞ നാല് മാസം ആയി, മഞ്ഞു കാലം ആയതിനാല്‍ അവരുടെ സ്വന്തം ഉല്‍പ്പന്നങ്ങള്‍ ഒന്നും മാര്‍ക്കറ്റില്‍ വിപണനത്തിന് വരുന്നില്ല. ഇപ്പോള്‍ പച്ചക്കറി, പഴ വര്‍ഗങ്ങള്‍ എല്ലാം ഇറക്കുമതി ചെയുകയാണ്. തുര്‍ക്കികള്‍ ആണ്  ഇവിടെ കൂടുതലും കച്ചവടം നടത്തുന്നത്. അവര്‍ കൂടുതലും ജനങ്ങളെ കബളിപ്പിക്കുന്നവര്‍ ആണ്, അതിനാല്‍ ഓരോ വര്‍ഷവും അവരുടെ കച്ചവട സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ അടച്ചു പൂട്ടുകയും പിന്നെ മറ്റൊരു പുതിയ പേരില്‍ പ്രത്യക്ഷപ്പെടുകയും ആണ് ചെയ്യുക പതിവ്.
കൂടിക്കാഴ്ചകള്‍ എല്ലാം കഴിഞ്ഞു, തലേ ദിവസം ഞങ്ങളോടൊപ്പം ഹെല്‍സിംഗ്ബോര്‍ഗില്‍ അത്താഴം കഴിക്കാനുണ്ടായിരുന്ന പീറ്റ് ഞങ്ങളെ ഡെന്മാര്‍ക്കില്‍ ഹോട്ടലിലേക്ക് കൊണ്ട് പോയി. പോകുന്ന വഴിയില്‍ ഒന്ന് രണ്ടു സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ,  ചില പ്രധാന വീഥികള്‍ ഒക്കെ  ഞങ്ങള്‍ക്ക് പരിചയപ്പെടുത്തി.  എന്‍റെ ത്രോട്ട് ഇന്‍ഫെക്ഷന്‍ ആകെ പ്രശനവും ആയി, ഇത്തവണ മരുന്നില്ലാതെ മാറില്ല എന്ന് തോന്നുന്നു. എന്തായാലും ഒരു ഫാര്‍മസിയില്‍ പോയി, അത്യാവശ്യം കഫ് സിറപ്പ് കൂടി വാങ്ങി.


ഡെന്മാര്‍ക്ക്‌ , ബിയര്‍ ബിസിനസ്സില്‍ വലിയ ഒരു സംഭവം ആണ്. ബിയര്‍ വ്യവസായത്തിന്‍റെ ഉറവിടവും ഡെന്മാര്‍ക്ക്‌ ആണ്. എവിടെയും കാള്‍സ്ബെര്‍ഗ് ബിയറിന്റെ പരസ്യങ്ങള്‍. പീറ്റ്‌, ഞങ്ങളെ കാള്‍സ്ബെര്‍ഗ് ബിയര്‍ ഉല്‍പാദിപ്പിക്കുന്ന പ്ലാന്‍റുകളുടെ അടുക്കല്‍ കൂടി കൊണ്ട് പോയി. ( പക്ഷെ കള്ളന്‍,  ഒരു ബിയര്‍ പോലും മേടിച്ചു തന്നില്ല ) ഡെന്മാര്‍ക്കിലെ ബിയര്‍ വ്യവസായത്തെ കുറിച്ചൊക്കെ സംസാരിച്ചു. നമ്മുടെ നാട്ടില്‍ പച്ച വെള്ളം കുടിക്കുന്നത് പോലെ ആണ്, രാവിലെയും വൈകിട്ടും ഒക്കെ, തണുപ്പ് കാലത്തും വേനല്‍ കാലത്തും ഒക്കെ ഇവര്‍, ആണും പെണ്ണും ബിയര്‍ കുടിക്കും.

അനേകം പാകിസ്ഥാനികള്‍ ഡെന്മാര്‍ക്കില്‍ സ്ഥിരമായി താമസിക്കുന്നു . കുടിയേറ്റക്കാരില്‍ അഞ്ചാം സ്ഥാനം അവര്‍ക്കാണ്. അറുപതുകളിലും എഴുപതുകളിലും ലേബര്‍ ക്ലാസ്സില്‍ ഉള്‍പ്പെടുത്തി ആണ്, പാകിസ്ഥാനികളെ ഡെന്മാര്‍ക്കില്‍ കൊണ്ട് വരുന്നത്. തുടക്കത്തില്‍ ആണുങ്ങള്‍ മാത്രം ആയിരുന്നു ഇവിടെ വന്നിരുന്നത്. പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തന ഫലം ആയി, അവരുടെ കുടുംബാംഗങ്ങളെ കൂടി ഇവിടെ കൊണ്ട് വരുവാന്‍ അനുമതി ലഭിച്ചു. ഒരിക്കല്‍ കിട്ടിയ അവസരം മുതലെടുത്ത്, പാകിസ്ഥാനികള്‍ , വിവാഹം കഴിച്ചും കഴിപ്പിച്ചും , കള്ളത്തരത്തില്‍ ഇവിടെ കുടിയേറി തുടങ്ങിയപ്പോള്‍ ഡെന്‍മാര്‍ക്കിലെ പൌരസമൂഹം ഇവര്‍ക്കെതിരെ തിരിയുകയും ഇവരുടെ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ ഡെന്മാര്‍ക്ക്‌ നിയമ നിര്‍മ്മാണ സഭയില്‍ പോലും പാകിസ്താന്‍ പ്രാതിനിധ്യം ഉണ്ട്.  ഇവിടെ  പാകിസ്ഥാനികള്‍ പ്രധാനമായും ഡ്രൈവര്‍മാരായിട്ടാണ് തോഴിലെടുക്കുന്നത്. ഇവരാണ് ഇവിടെ ഉള്ള ടാക്സി ഡ്രൈവര്‍മാറില്‍ ഏറെയും. ഇവരാണ് ഡെന്മാര്‍ക്കിലെ വ്യഭിചാരം, മയക്കുമരുന്ന് , മാഫിയ ശ്രിംഘല  നിയന്ത്രിക്കുന്നതും.   അധോലോകം മുഴുവന്‍ ഇവരുടെ നിയന്ത്രണത്തില്‍ ആയതിനാല്‍ ഡെന്മാര്‍ക്കുകാര്‍ ഇവരെ സംശയ ദ്രിഷ്ടിയോടു കൂടി ആണ് ഇവരെ കാണുന്നത്.

പ്രസിദ്ധമായ കാള്‍ട്ടന്‍ ഹോട്ടലില്‍ ആണ് ഞങ്ങള്‍ക്ക് താമസമോരുക്കിയിരിക്കുന്നത്. ഹോട്ടലില്‍ ചെന്ന് ഫ്രഷ്‌ ആയി, ഞാനും രോഹിതും കൂടി സിറ്റി കാണുവാന്‍ ഇറങ്ങി തിരിച്ചു. ഞങ്ങള്‍  കുറെ ദൂരം നടന്നു, പ്രകൃതി ദ്രിശ്യങ്ങള്‍ എല്ലാം കണ്ടു ടിവോളി പാര്‍ക്കില്‍ പോകുവാനായി ബസ്‌ കാത്തു നിന്ന്. ബസ്സില്‍ ഒരു സ്ത്രീ ആണ് ഡ്രൈവര്‍. അവര്‍ തന്നെ ഞങ്ങള്‍ക്ക് ടിക്കറ്റ് നല്‍കി. ബസ്സില്‍ പ്രായമായവരും സ്ത്രീകളും ആണ് യാത്രക്കാരില്‍ കൂടുതലും. ഞങ്ങള്‍ ടിവോളി പാര്‍ക്കിനു മുന്നിലുള്ള  സ്റ്റോപ്പില്‍ ഇറങ്ങി. സിറ്റിയുടെ ഒത്ത നടുക്കാണ് ടിവോളി പാര്‍ക്ക് സ്ഥിതി ചെയുന്നത്. ടിവോളി പാര്‍ക്കിനു മുന്നില്‍ ആണ്, കോപ്പന്‍ഹാഗന്‍ സെന്‍ട്രല്‍ റെയില്‍വെ സ്റേഷന്‍. വളരെ പുരാതനമായ സ്റ്റേഷന്‍ ആണത്. ഇന്‍റര്‍ സിറ്റി ട്രെയിനുകള്‍ എല്ലാം ഇവിടെ നിന്നാണ് പുറപ്പെടുന്നത്. 1847 ല്‍ ആണ് ഈ സ്റ്റേഷന്‍ ആദ്യമായി ഇവിടെ പണിതത്. ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ കയറി നോക്കി. ഞങ്ങളുടെ കൈയില്‍ ഡെന്മാര്‍ക്കിന്റെ കറന്‍സി ഇല്ല. ഡോളര്‍ മാറി, ഡാനിഷ് ക്രോണര്‍   കയ്യില്‍ കരുതണം. ഒരു ഡോളറിനു അഞ്ചര  ഡാനിഷ് ക്രോണര്‍ ആണ് ഞങ്ങള്‍ക്ക് കിട്ടിയത്. പണം മാറിയ ഉടനെ ഞങ്ങള്‍ സ്റേഷന് അകത്ത് തന്നെ ഉള്ള ഫുഡ്‌ കോര്‍ട്ടില്‍ നിന്ന്  ഭക്ഷണം കഴിച്ചു.  പുറത്തു ചെറിയ ചാറ്റല്‍ മഴ ഉണ്ട് എങ്കിലും പ്രസന്നമായ അന്തരീക്ഷം. 


ഞങ്ങള്‍ വെളിയില്‍ ഇറങ്ങി, ഇപ്പോള്‍ മണി രണ്ടു കഴിഞ്ഞിട്ടെ ഉള്ളൂ. രാത്രി വരെ ചുറ്റിക്കറങ്ങണം, എങ്ങോട്ടു പോകണം, എവിടെ പോകണം എന്നൊന്നും അറിയില്ല. വെറുതെ കുറെ നേരം വെളിയില്‍ ഇറങ്ങി നഗരത്തിന്‍റെ വിഗഹ വീക്ഷണം നടത്തി. മുന്നില്‍ ടിവോളി പാര്‍ക്ക് മാടി വിളിക്കുന്നു. സ്കാഡിനെവിയയിലെ ഏറ്റവും വലിയ അമ്യുസ്‌മെന്റ് പാര്‍ക്കാണ് പ്രസിദ്ധമായ ടിവോളി ഗാര്‍ഡന്‍സ്‌. 1843 ല്‍ ആരംഭിച്ച ഈ പാര്‍ക്ക് ആണ്, ലോകത്തിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ പാര്‍ക്ക്. പാരീസിലെ ഡിസ്നിലാന്‍ഡ്‌ കഴിഞ്ഞാല്‍, യൂറോപ്പില്‍ ഏറ്റവും അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന പാര്‍ക്കും ടിവോളി ആണ്. ഞങ്ങള്‍ ടിവോളി ഗാര്‍ഡന്റെ ഗേറ്റില്‍ പോയി, എന്‍ട്രി പാസ്‌ എടുക്കുവാന്‍ നോക്കിയപ്പോള്‍ മനസിലായി, ഇത് ഞങ്ങള്‍ക്ക് പറ്റിയ  ഇടമല്ല എന്ന്. ഗാര്‍ഡനില്‍ അകത്ത് കടക്കുവാന്‍ മാത്രം 100 ക്രോണര്‍ ആണ് ചാര്‍ജു. ഞങ്ങള്‍ അവിടെ നിന്ന് തിരിഞ്ഞു നടന്നു. നഗരത്തിന്‍റെ മറു വശത്തു, തിരക്കുള്ള ഭാഗത്ത്  ഞങ്ങള്‍ നടന്നു ചെന്നപ്പോള്‍ അവിടെ   അനേകം ബസുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടു.. അവയില്‍ സൈറ്റ്  സീയിംഗിനു ഉള്ള മുകള്‍ ഭാഗം തുറന്ന ഇരു നില ബസ്സുകളും ഉണ്ട്. സിറ്റി കാണുവാന്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗം എന്ന് കരുതി ഞങ്ങള്‍ ഒരു ബസിനു അടുക്കലേക്ക് ചെന്നു. ബസിനു അടുക്കലെയ്ക്ക് ചെന്നപ്പോഴേ ബസ്സിന്റെ ഡ്രൈവര്‍ ഹിന്ദിയില്‍ ഞങ്ങളെ ബസ്സിലേക്ക് സ്വാഗതം ചെയുന്നു. 



" ആയിയേ... ആയിയേ... ബായി ആയിയേ.... "  ഈ വാക്കുകള്‍ കേട്ടപ്പോള്‍  ഞങ്ങള്‍ ശരിക്കും ഞെട്ടി. ഡെന്മാര്‍ക്കിലും ഹിന്ദി ആണോ പ്രധാന ഭാഷ? അതോ, ടൂറിസത്തിന് വേണ്ടി ഇവര്‍ ഹിന്ദി ഭാഷയില്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം കൊടുക്കുന്നത് ആണോ? എന്തായാലും ഹിന്ദിയില്‍ ഉള്ള  ഡ്രൈവറുടെ സംഭാക്ഷണം ഞങ്ങളെ സന്തോഷിപ്പിച്ചു. ടിക്കറ്റ്  എടുക്കാനായി ചെന്ന ഞങ്ങളോട് ഡ്രൈവര്‍ പറയുകയാണ്‌, ഒരു ടിക്കറ്റിനു 150 ക്രോണര്‍ ആണ്  ചാര്‍ജു. നിങ്ങള്‍ ടിക്കറ്റ് എടുക്കണ്ട, ഇറങ്ങുമ്പോള്‍ ഇഷ്ടം ഉള്ള തുക തന്നാല്‍ മതി. ടിക്കറ്റില്ലാതെ യാത്ര ചെയ്തു ഡെന്മാര്‍ക്കിലെ ജയിലില്‍ കിടക്കേണ്ടി വരുമോ എന്ന ഞങ്ങളുടെ ഭയം അസ്ഥാനത്ത്  ആണ് എന്നും അദേഹം ഞങ്ങളെ പറഞ്ഞു മനസിലാക്കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡെന്മാര്‍ക്കില്‍ ജോലിക്കായി വന്ന പാക്കിസ്ഥാനി ആയിരുന്നു ഈ വാഹനത്തിന്റെ ഡ്രൈവര്‍. എന്തായാലും ഞങ്ങള്‍ മുകളിലെ ഓപ്പന്‍ ഡെക്കില്‍ ഇരുന്നു, ഹെഡ്  ഫോണ്‍ ചെവിയില്‍ തിരുകി അതില്‍ ഇംഗ്ലീഷ്  ഭാഷ  തെരഞ്ഞെടുത്തു. ടിക്കറ്റ് എടുക്കുകയാണ് എങ്കില്‍ പണം മുഴുവന്‍ കമ്പനിക്ക് പോകും, അല്ലെങ്കില്‍ കിട്ടുന്ന പണം ഡ്രൈവറുടെ പോക്കറ്റിലും.

ചരിത്രമുറങ്ങുന്ന പട്ടണം ആണ് കോപ്പന്‍ഹാഗന്‍,..  മനോഹരമായ റോഡുകളും തടാകങ്ങളും കനാലുകളും നിറഞ്ഞ തെരുവിലൂടെ ഞങ്ങളുടെ വാഹനം മുന്നോട്ടു നീങ്ങി. ഓരോ തെരുവിന്‍റെയും അവിടെ ഉള്ള കെട്ടിടങ്ങളുടെയും പ്രധാന ആകര്‍ഷണങ്ങളുടെയും വിശദാംശംങ്ങള്‍ ഹെഡ്‌ ഫോണിലൂടെ പറഞ്ഞു തന്നു കൊണ്ടിരുന്നു.
യാത്ര തുടങ്ങുമ്പോള്‍ ടിവോളി ഗാര്‍ഡന് എതിര്‍ ഭാഗത്ത്  പ്രമൂഖ ബിയര്‍ നിര്‍മ്മാതാവായ കാര്‍ല്സ്ബര്‍ഗ് നിര്‍മ്മിച്ച  ആര്‍ട്ട്‌ മ്യുസിയം കടന്നാണ് ഞങ്ങളുടെ ബസ്‌ മുന്നോട്ടു  പോകുന്നത്. മ്യുസിയത്തില്‍ ഞങ്ങള്‍ കയറിയില്ല എങ്കിലും അതിന്റെ പരിസരം പോലും അതി മനോഹരം എന്നെ പറയേണ്ടു. സ്കല്‍പ്ചറിനും പെയിന്റിംഗിനും പ്രാമുഖ്യം കൊടുക്കുന്ന ആര്‍ട്ട്‌ മ്യുസിയം ആണ് ഇത്. അതി പുരാതന സംസ്കാരങ്ങളുടെ   ഈജിപ്റ്റ്‌ , ഗ്രീസ്, റോമ, ഫ്രഞ്ച് തുടങ്ങിയ ഇടങ്ങളിലെ പുരാതനമായ സ്കല്‍പ്ചറുകളും ചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഡെന്മാര്‍ക്കിലെ ഏറ്റവും പ്രസിദ്ധനായിരുന്ന രാജാവ്‌, ക്രിസ്ത്യന്‍ നാലാമനെ കുറിച്ചാണ്  കൂടുതല്‍ കമന്ററിയും. 1588 മുതല്‍  1648 വരെ ഡെന്മാര്‍ക്ക്‌ ഭരിച്ച ക്രിസ്ത്യന്‍ നാലാമന്‍ ആണ് ഡെന്മാര്‍ക്കിന്റെ ഏറ്റവും ആദരണീയനായ, ജനങ്ങള്‍ ഏറ്റവും അധികം ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന രാജാവ്. യുദ്ധങ്ങള്‍ ജയിക്കുകയും തോല്‍ക്കുകയും, ഏറ്റവും സമ്പന്നനും ഏറ്റവും ദരിദ്രനും ആയ  രാജാവായിരുന്നു അദേഹം. സുന്ദരികള്‍ ആയ സ്ത്രീകള്‍ എന്നും ഇദേഹത്തിന്റെ ഒരു ബലഹീനത ആയിരുന്നു എന്നും ചരിത്രം പറയുന്നു.  സ്കാന്‍ഡിനെവിയന്‍ രാജ്യങ്ങളില്‍ ഏറ്റവും വലിയ ഉരുക്ക് മുഷ്ടി ഉണ്ടായിരുന്ന രാജ്യം ആയിരുന്നു ഡെന്മാര്‍ക്ക്‌. ഒരു കാലത്ത്, സ്വീഡനെയും, നോര്‍വേയെയും, ഇംഗ്ലണ്ടിനെയും ജെര്‍മനി, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ ഒരു ഭാഗത്തെയും ഭരിച്ചിരുന്നത് ഡെന്മാര്‍ക്ക്‌ ആണ്. വളരെ ശക്തവും സമ്പന്നവും ആയിരുന്നു ഡെന്മാര്‍ക്ക്‌. കലയ്ക്കും വിനോദത്തിനും അതിരറ്റ സംഭാവന  നല്‍കിയ  നാട് കൂടി ആണ്  ഡെന്മാര്‍ക്ക്‌..

 
ബസ്‌ മുന്നോട്ടു നീങ്ങുമ്പോള്‍ കോട്ടകളും കൊട്ടാരങ്ങളും മുന്നില്‍ നിറയുന്നു. നാലുവശവും കടല്‍ ആയതിനാല്‍ ആകും, ലോകത്തിലെ ഏറ്റവും ശക്തരായ നാവികര്‍ ആണ് ഡാനിഷ് കാര്‍. പല യുദ്ധങ്ങളും ഇവര്‍ ജയിച്ചത്‌, ഇവരുടെ നാവിക പ്പടയുടെ ശക്തി കൊണ്ടാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ നാവികര്‍ക്കും പട്ടാളക്കാര്‍ക്കും താമസിക്കുവാന്‍ ഒരുക്കിയിരുന്ന ബാരക്കുകളും കെട്ടിടങ്ങളും ഇന്നും ചരിത്രമായി അവശേഷിക്കുന്നു.

ഷേക്സ്പിയറുടെ ഹാംലെറ്റ് എന്ന കൃതിയില്‍ വിശേഷിപ്പിക്കുന്ന  ക്രോന്ബോര്ഗ് കോട്ട ആണ് ഡെന്മാര്‍ക്കിലെ എല്സ്നോറിലെ  മറ്റൊരു ആകര്‍ഷണം. കടലിനടുത്ത് ആണ്  മനോഹരമായ ഈ കോട്ട സ്ഥിതി ചെയുന്നത്.

ഡെന്മാര്‍ക്കിലെ പാര്‍ലിമെന്റ് മന്ദിരം , മന്ത്രി മന്ദിരങ്ങള്‍, സുപ്രീം കോര്‍ട്ട് എല്ലാം സ്ഥിതി ചെയുന്നത്  ക്രിസ്ത്യന്‍ബോര്‍ഗ് പാലസില്‍ ആണ്. അതി മനോഹരമാണ് ഈ കൊട്ടാര സമുച്ചയങ്ങള്‍. പഴമയുടെ വിശുദ്ധി അതി മനോഹരമായി സമജ്ജയിപ്പിച്ചിരിക്കുന്നു ഈ കൊട്ടാരവളപ്പില്‍.   അനേകം ശില്പങ്ങള്‍ കൊണ്ട്  നിറഞ്ഞിരിക്കയാണ് ഈ കൊട്ടാര വളപ്പ്...

കടല്‍ക്കരയില്‍ ഒരിടത്ത് ഞങ്ങളുടെ ബസ്‌ നിര്‍ത്തി, ഒരു ചെറിയ പാര്‍ക്കായിരുന്നു. അവിടെ ആണ്   എച്ചു. സി.  ആണ്ടെര്‍സന്‍ എന്ന വിഖ്യാത എഴുത്തുകാരന്‍ വിവരിച്ചു തന്ന  മേര്‍ മെയിഡ്  എന്ന മത്സ്യ കന്യക. മത്സ്യ കന്യകയുടെ ശില്‍പം ഡെന്മാര്‍ക്കിലെ വിനോദ സഞ്ചാരികളുടെ ഒരു വലിയ ആകര്‍ഷണം ആണ്. കുട്ടികാലത്ത് പഠിച്ച  ഹാന്‍ ക്രിസ്ത്യന്‍ ആണ്ടെര്സനെ കുറിച്ച് കൂടുതല്‍ അറിയുവാനും ഈ യാത്ര ഉപകരിച്ചു. 1805 ല്‍ ജനിച്ചു  1875 വരെ ജീവിച്ച ആണ്ടെര്സന്‍ കുട്ടികളുടെ സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകള്‍ ആണ് തന്‍റെ ഫെയറി കഥകളിലൂടെ നല്‍കിയിട്ടുള്ളത്. ഇദേഹത്തിന്റെ പ്രധാന കൃതികള്‍  "The Steadfast Tin Soldier," "The Snow Queen," "The Little Mermaid," "Thumbelina," "The Little Match Girl," and "The Ugly Duckling." ഇവയാണ്.  



ഡാനിഷ് ജനത കടലും ആയി അഗാധ ബന്ധം പുലര്‍ത്തുന്ന  നാവികര്‍ ആണ്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികള്‍  ടെന്മാര്‍ക്കിന്റെത് ആണ്. ഇവയെല്ലാം ഞങ്ങളുടെ ഹെഡ്‌ ഫോണില്‍ കൂടി വിവരിച്ചു തരുന്നു. വീണ്ടും മുന്നോട്ടു പോകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനി ആയ എ പി എല്‍ മേര്‍സ്കിന്റെ ആസ്ഥാന മന്ദിരം കാണിച്ചു തന്നു. മനോഹരമായ വീഥികള്‍, പ്രകാശമുള്ള നല്ല കാലാവസ്ഥ. മഴ മാറിയിരിക്കുന്നതിനാല്‍ നല്ല തെളിഞ്ഞ അന്തരീക്ഷം.

ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന കെട്ടിടം റോസെന്‍ബെര്‍ഗ് പാലസ് ആണ്. ലോകത്തിലെ എല്ലാ സുഖഭോഗങ്ങളും  അനുഭവിക്കുവാന്‍ ക്രിസ്ത്യന്‍ നാലാമന്‍ തന്‍റെ കാലത്ത് പണി കഴിപ്പിച്ച അതി മനോഹരമായ കൊട്ടാരം ആണ്  റോസെന്‍ബെര്‍ഗ് കൊട്ടാരം. ഡാനിഷ് റിനൈസനന്‍സ്‌ മോഡലില്‍ ആണ് പ്രസിദ്ധമായ ഈ കൊട്ടാരം പണി കഴിപ്പിചിട്ടുള്ളത്.
റോസെന്‍ബെര്‍ഗ് കൊട്ടാര വീഥികല്‍ കടന്നു ബസ്‌ വീണ്ടും മുന്നോട്ടു പോയി കൊണ്ടിരുന്നു, ഇപ്പോള്‍ ഞങ്ങളുടെ മുന്നില്‍ മനോഹരമായ കനാലുകള്‍ കാണാം. നിഹാവുന്‍ എന്ന അതി മനോഹരമായ വാട്ടര്‍ ഫ്രന്റ് ആണ് ഇവിടം. ഡെന്മാര്‍ക്കില്‍ വരുന്ന വിനോദ സഞ്ചാരികള്‍ എല്ലാവരും ഇവിടെ വന്നു ഈ കനാലുകളുടെ സൌന്ദര്യം നുകരുന്നു. വളരെ പുരാതനമായ തടി കൊണ്ടുള്ള ബോട്ടുകള്‍ ഇപ്പോഴും ഇവിടെ ഉണ്ട്. കനാലുകളില്‍ ബോട്ടിംഗ് നടത്തുന്ന  ജനങ്ങള്‍.,.... എല്ലാ ബോട്ടുകളും നിറഞ്ഞു കവിഞ്ഞു  ജനങ്ങള്‍. എല്ലാവരുടെ കൈ വശവും ബിയര്‍ ടിന്നുകള്‍.,.... ജനങ്ങള്‍ ശരിക്കും ആഘോഷത്തിന്റെ തിമിര്‍പ്പില്‍ ആണ്. പല നിറത്തില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച പുരാതനമായ കെട്ടിടങ്ങള്‍ ആണ് കനാലുകള്‍ക്ക് ഇരുവശവും. അതി മനോഹരമായ വര്‍ണ്ണ ഉത്സവം.

ഫ്രീ ടൌണ്‍ ക്രിസ്ത്യാനിയയുടെ അടുക്കല്‍ കൂടി ആണ് ഇപ്പോള്‍ ബസ്‌ നീങ്ങുന്നത്. ഫ്രീ ടൌണ്‍ ക്രിസ്ത്യാനിയ  എന്നത് പേര് പോലെ തന്നെ ഒരു ഫ്രീ ടൌണ്‍ ആണ്. ഇവിടെ ആര്‍ക്കും എന്തും ആകാം. ഒരു രാജ്യത്തിനകത്ത് മറ്റൊരു നിയമവും ആയി പുതിയൊരു പ്രദേശം.   1617 ല്‍ ക്രിസ്ത്യന്‍ നാലാമന്‍ ആണ്, പഴയ കാല പട്ടാള ബാരക്കുകള്‍ ഉണ്ടായിരുന്ന ഈ പ്രദേശത്തെ ക്രിസ്ത്യാനിയ എന്ന പേര് നല്‍കി പ്രത്യേക നിയമങ്ങള്‍ ഉള്ള പ്രദേശം ആക്കി തിരിച്ചത്. കോപ്പന്‍ഹാഗന്‍ സിറ്റിക്ക് അകത്ത്, 34 ഹെക്ടര്‍ സ്ഥലത്താണ്, ലോകത്തെ എല്ലാ തോന്ന്യവാസങ്ങളും നടമാടുന്ന ഈ പ്രദേശം സ്ഥിതി ചെയുന്നത്. 


സ്വാതന്ത്ര്യം എന്ന പേരില്‍ എല്ലാവിധമായ  തെണ്ടിത്തരങ്ങളും നടക്കുന്ന സ്ഥലം എന്നാണ്, ഗൈഡ് ഇതേക്കുറിച്ച് വിശദീകരിച്ചു തന്നത്. ക്രിസ്ത്യന്‍ നാലാമന്‍ ആണ് ഇത് പണി കഴിപ്പിച്ചത് എങ്കിലും അതിനു ശേക്ഷം വന്ന എല്ലാ രാജാക്കന്മാരും ഭരണാധികാരികളും ഈ പ്രദേശത്തെ സംരക്ഷിച്ചു പോന്നു.  മുനിസിപ്പാലിറ്റിക്കോ അല്ലെങ്കില്‍ സര്‍ക്കാരിനോ, ഇവിടെ യാതൊരു അധികാരവും ഇല്ല. ഈ ചെറിയ പ്രദേശത്തു താമസിക്കുന്നവര്‍ക്ക് അവരുടെതായ നിയമം ആണ് ഉള്ളത്. ഫ്രീ ടൌണിനെക്കുറിച്ച്  വളരെ മോശമായ അഭിപ്രായങ്ങള്‍ ഉള്ളപ്പോള്‍ പോലും, ഇവിടെ ഉള്ള പഴയകാല ശില്പ സൌന്ദര്യം സംരക്ഷിക്കേണ്ട ഒന്നാണ്. ഇവടെ അനേകം കലാകാരന്മാര്‍ വന്നു തങ്ങളുടെ കലാവിരുത് പ്രകടിപ്പിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയം. 


ലോകത്തിലെ ഏറ്റവും ശക്തമായ ലഹരി പദാര്‍ഥങ്ങള്‍ ഇവിടെ വളരെ ഫ്രീ ആയി വിറ്റഴിയുന്നു. മാരിജുവാനയും കൊക്കയ്നും  കഞ്ചാവും ഹാഷിഷും എല്ലാം യാതൊരു മറയും ഇല്ലാതെ വില്‍ക്കുന്ന പ്രദേശം ആണ് ഫ്രീ ടൌണ്‍,... അത് പോലെ വസ്ത്രം ധരിച്ചും ധരിക്കാതെയും ഇഷ്ടം പോലെ ജനങ്ങള്‍ക്ക്‌ ഈ പ്രദേശത്തു കഴിയാം. ഇവിടെ ഗുണ്ടാ സംഘങ്ങള്‍ തിമിര്‍ത്തു വാഴുന്ന പ്രദേശം കൂടിയാണ്. ഈ പ്രദേശത്തു ഫോട്ടോ എടുക്കുവാന്‍ ആര്‍ക്കും അവകാശം ഇല്ല. ഇവിടെ മെഡിറ്റേഷ ന്‍, യോഗ എന്നിവയ്ക്ക് അനേകം പേര്‍ എത്തുന്നു എന്നതും വളരെ കൌതുകകരം ആണ്. സ്വവര്‍ഗ രതിയുടെ തലസ്ഥാനം ആയിട്ടാണ് ക്രിസ്ത്യാനിയ അറിയപ്പെടുന്നത് എങ്കിലും ഇവിടെ   വേശ്യാവൃത്തിയും അതിന്റെ ഉച്ചസ്ഥായിയില്‍ ആണ്. സ്വവര്‍ഗ രതിക്കാരുടെ ഫെസ്റ്റിവലുകള്‍ ഇവിടെ സംഘടിപ്പിക്കാറുണ്ട് എന്നതും പ്രത്യേകം എടുത്തു പറയേണ്ടത് ആണ്. സ്വകാര്യ വാഹനങ്ങള്‍ക്ക് പോലും ഈ പ്രദേശത്ത് കടക്കുവാന്‍ അനുവാദം ഇല്ല. കഴിഞ്ഞ കുറെ കാലങ്ങള്‍ ആയി, ഡെന്മാര്‍ക്ക്‌ സര്‍ക്കാര്‍, ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുവാന്‍ ശ്രമിച്ചു എങ്കിലും , ഈ പ്രദേശത്തെ ജനങ്ങളുടെ ചെറുത്തു നില്‍പ്പ് കാരണം അതിനു ഇത് വരെ കഴിഞ്ഞിട്ടില്ല. അത്ര മാത്രം ശ്കതമാണ്  ഇവിടെയുള്ള  മാഫിയ. സര്‍ക്കാര്‍ പരാജയപ്പെടുന്നത് ഇവരുടെ മുന്നില്‍ ആണ്.. നമ്മുടെ നാട്ടിലെ പാര്‍ട്ടി ഗ്രാമങ്ങള്‍ പോലെ... 


 
കോപ്പന്‍ ഹാഗനില്‍ യാത്ര ചെയുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കൊട്ടാരം ആണ്, അമാലിയന്‍ബോര്‍ഗ് കൊട്ടാരം. ഇതാണ്  ഡെന്മാര്‍ക്കിലെ റോയല്‍ കുടുംബം താമസിക്കുന്ന മന്ദിരം. 1700 ല്‍ ആണ് ഡാനിഷ് ശില്പ കലാ സൗന്ദര്യത്താല്‍ ഈ കെട്ടിടം രൂപകല്‍പന ചെയ്തത്. നാല്  രാജകീയ കൊട്ടാരങ്ങള്‍ അടങ്ങിയ സൌധം ആണ് അമാലിയന്‍ബോര്‍ഗ്. ഡാനിഷ് റോയല്‍ ഗാര്‍ഡ്‌ ആണ് ഈ കൊട്ടാരത്തെ സംരക്ഷിക്കുന്നത്. ഇവിടെ റോയല്‍ ഗാര്‍ഡ്‌ ചേഞ്ച്‌ ചെയുന്നത് കാണുന്നത്  വളരെ വലിയ ഒരു ആകര്‍ഷണം ആണ്. അത് കാണുവാന്‍ പോലും സഞ്ചാരികള്‍ ഇവിടെ വരാറുണ്ട്. എല്ലാ ദിവസവും 11.45 നു ആണ് ഇവിടെ റോയല്‍ ഗാര്‍ഡ്‌ മാറുന്നത്...

ഞങ്ങളുടെ ബസ്‌ ഇപ്പോള്‍ എത്തി നില്‍ക്കുന്നത് അതി പുരാതനമായ സ്ട്രോഗേറ്റ്‌ സ്ട്രീറ്റില്‍ ആണ്. ഷോപ്പിംഗ്‌ ഏരിയ ആയതിനാല്‍ ആകണം, ഞങ്ങളുടെ ബസ്സില്‍ വന്നവരില്‍ പലരും ഇവിടെ തങ്ങളുടെ യാത്ര മുഴുമിപ്പിച്ചു ഷോപ്പിങ്ങിന് ആയി ഇറങ്ങി. വളരെ പഴക്കം ചെന്ന   എങ്കിലും മനോഹരമായി പരിപാലിച്ചിട്ടുള്ള  കെട്ടിടങ്ങള്‍ നിറഞ്ഞ വീഥി. ഇവിടെ ആണ് കോപ്പന്‍ ഹാഗനിലെ ഏറ്റവും വലിയ ഷോപ്പിംഗ്‌ കവാടം. ലോകത്തിലെ പ്രസിദ്ധമായ എല്ലാ ബ്രാന്‍ഡുകളും ഇവിടെ തങ്ങളുടെ ഷോപ്പുകള്‍ തുറന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കാല്‍നടക്കാരുടെ വീഥി എന്നാണു ഇത് അറിയപ്പെടുന്നത്. വീഥിയുടെ പ്രധാന കവലകളില്‍ ഇവിടം ഭരിച്ചിരുന്ന രാജാക്കന്മാരുടെ പ്രതിമകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

അതെ, ഞങ്ങളുടെ ബസ്‌ യാത്ര അവസാനിക്കുകയാണ്. വീണ്ടും ടിവോളി ഗാര്‍ഡന് സമീപം ഞങ്ങളെ ബസ്സില്‍ നിന്നും ഇറക്കി. ഞാനും രോഹിതും ടിക്കറ്റ് എടുക്കാതെ ആണ് ബസില്‍ കയറിയത്. ഇറങ്ങുമ്പോള്‍ ഇഷ്ടം ഉള്ള തുക കൊടുക്കുവാന്‍ ആണ് ഞങ്ങളോട് പറഞ്ഞത്. ഞാനും രോഹിതും അമ്പതു ക്രോണര്‍ വീതം ഡ്രൈവര്‍ക്ക് കൊടുത്ത്  സലാം പറഞ്ഞു ബസ്സില്‍ നിന്നിറങ്ങി.  അയ്യാള്‍ക്കതു വലിയ സന്തോഷം നല്‍കി.

 ഇപ്പോള്‍ സമയം അഞ്ചു മണി ആകുന്നു.. ഇനിയും ധാരാളം സമയം ഉണ്ട്. മഴ ചെറുതായി പൊടിയുന്നു. എങ്കിലും ഞങ്ങള്‍ സ്ര്ടോഗറ്റ്‌ സ്ട്രീറ്റിലെക്ക് തന്നെ വീണ്ടും നടന്നു. ഡെന്മാര്‍ക്കിന്റെ ഓര്‍മ്മകള്‍ കാത്തു സൂക്ഷിക്കുവാന്‍ ചെറിയ ഒരു ഷോപ്പിംഗ്‌...,... ഒന്ന് രണ്ടു കടകളില്‍ കയറി വളരെ ചെറിയ  ചില തിരുശേഷിപ്പുകള്‍ ഒക്കെ സ്വന്തമാക്കി, തെരുവുകളില്‍ തലങ്ങും വിലങ്ങും നടന്നു. പാട്ടുകള്‍ പാടിയും, ഫാന്‍സി ഡ്രെസ് നടത്തിയും കുരങ്ങു കളിച്ചും ഒക്കെ പണം പിടുങ്ങുന്ന യാചകര്‍ തെരുവിന്‍റെ വശങ്ങളില്‍ സ്ഥിര താമസം ആക്കിയവരെ പോലെ... മനോഹരമായ ഒരു പാര്‍ക്കില്‍ എത്തിപ്പെട്ടു. അവിടെ കുറെ നേരം ഇരുന്നു, വീണ്ടും ഏതൊക്കെയോ തെരുവിലൂടെ ചുറ്റിക്കറങ്ങി, ലക്ഷ്യ ബോധമില്ലാതെ നടന്നു. ഇരുട്ട് വീണിട്ടില്ല എങ്കിലും ചെറിയ ചാറ്റല്‍ മഴ ഇപ്പോഴും അലോസരപ്പെടുത്തുന്നു. തിരികെ റെയില്‍വെ സ്റ്റേഷന് അടുത്തുള്ള ബസ്‌ സ്റ്റോപ്പിലേക്ക് ഞങ്ങള്‍ നടന്നു... 


നാളെ അതിരാവിലെ എനിക്ക് ആംസ്റ്റര്‍ ഡാമിലേക്ക് പോകണം. ആറര  മണിക്കാണ് ഫ്ലൈറ്റ്, അഞ്ചുയ്ക്ക് മുന്‍പെങ്കിലും എയര്‍ പോര്‍ട്ടില്‍ എത്തണം. രോഹിത്തും ഞാനും ഇവിടെ കോപ്പന്‍ ഗെഹനില്‍ വച്ച് വഴി പിരിയുകയാണ്. രോഹിത്തും നാളെ ആംസ്റ്റര്‍ ഡാമിലേക്ക് പോകും, മറ്റൊരു ഫ്ലൈറ്റില്‍, അവിടെ നിന്ന്  രണ്ടു നാള്‍ക്കകം നാട്ടിലേക്കും. എനിക്ക് ഈ ഒരു മാസം മുഴുവന്‍ ഹോളണ്ടിലും റഷ്യയിലും ആയി കഴിയണം... എന്തായാലും നേരത്തെ ഹോട്ടലില്‍ പോയി റസ്റ്റ്‌ എടുക്കാന്‍ തീരുമാനിച്ചു.
നല്ല വിശപ്പും ഉണ്ട്, പക്ഷെ എന്ത് കഴിക്കണം, ഇന്ത്യന്‍ ഭക്ഷണം വല്ലതും കിട്ടുമോ? രോഹിത്തിനു പ്രിയം ഇന്ത്യന്‍ ഭക്ഷണവും. ഞങ്ങള്‍ മുന്നോട്ടു നടക്കുമ്പോള്‍ റോഡു വക്കില്‍ ഇന്ത്യന്‍ ഹോട്ടലിന്‍റെ പരസ്യ ബോര്‍ഡും  ആയി ഒരു പാകിസ്ഥാനി പയ്യന്‍ നില്‍ക്കുന്നു. ഞങ്ങള്‍ അവനോടു പോയി വിവരങ്ങള്‍ തിരക്കി. അവന്‍ ഹിന്ദിയില്‍  തന്നെ  ഞങ്ങളോട്  ഹോട്ടലിന്‍റെ ലൊക്കേഷന്‍ വിശദീകരിച്ചു തന്നു. എന്തായാലും അവന്‍ തന്ന നിര്‍ദ്ദേശം അനുസരിച്ച് ഞങ്ങള്‍ ഇന്ത്യന്‍ ഹോട്ടല്‍ തപ്പി  കണ്ടു പിടിച്ചു. വളരെ ഇടുങ്ങിയ ഒരു ഹോട്ടല്‍., താഴെ വളരെ കുറച്ചു ഇരിപ്പിടങ്ങള്‍ മാത്രം. താഴെ രണ്ടു മേശകളും അവയ്ക്ക് നാല് കസേരകള്‍ വീതവും. അതില്‍ വെളുത്ത വര്‍ഗക്കാരായ രണ്ടു മൂന്നു പേര്‍.,  ഞങ്ങള്‍ മുകളിലെ നിലയിലേക്ക് പോയി, അവിടെ രണ്ടു വരികളില്‍ ആയി ആറു മേശകളും ഓരോന്നിനും നാല് കസാലകള്‍ വീതവും. വളരെ ചെറിയ റെസ്റ്റൊരെന്‍റ്. ഓര്‍ഡര്‍ എടുക്കാന്‍ വന്ന  ആള്‍ പാകിസ്ഥാനി ആണ്, പക്ഷെ മെനു കാര്‍ഡില്‍ എല്ലാം ഇന്ത്യന്‍ വിഭവങ്ങളും. ഞങ്ങള്‍ ഓര്‍ഡര്‍ കൊടുത്ത് കുറെ നേരം ഇരുന്നു, അതിനിടയില്‍ എല്ലാ മേശകളും ആളുകളെ കൊണ്ട് നിറഞ്ഞു. ഞങ്ങള്‍ ഒഴിച്ച് ബാക്കി ഉള്ളവര്‍ എല്ലാം വെളുത്ത വര്‍ഗക്കാര്‍, തദ്ദേശിയരോ, വിനോദ സഞ്ചാരികളോ... അറിയില്ല. എന്തായാലും വളരെ നേരത്തിനു ശേക്ഷം ഭക്ഷണം വന്നു... സര്‍വീസ്‌ ചെയ്യാന്‍ ഒരാള്‍ മാത്രവും... കുറെ കഴിഞ്ഞപ്പോള്‍ വഴിയില്‍ പ്ലക്കാര്‍ഡും പിടിച്ചു നിന്ന പയ്യനും സര്‍വീസിംഗിന് വന്നു... കച്ചവടത്തിന് വേണ്ടി മാത്രം, ഇന്ത്യന്‍ പേരുകള്‍ ഉപയോഗിക്കുന്നു എന്ന് മാത്രം, അല്ലാതെ ഇതൊരു ഇന്ത്യന്‍ റെസ്റ്റൊരെന്‍റ് അല്ല, പാക്കിസ്ഥാനി റെസ്റ്റൊരെന്‍റ് ആണ് എന്ന് ഞങ്ങള്‍ക്ക് മനസിലായി. കച്ചവട താല്പര്യത്തിന് വേണ്ടി മാത്രം ആണ് ഇന്ത്യയുടെ പേര് ഇവര്‍ ഉപയോഗിക്കുന്നത്. ചെറിയ  ഇടുങ്ങിയ  റെസ്റ്റൊരെന്‍റ് ആണെങ്കിലും ഇന്ത്യന്‍ എന്ന പേര് കേട്ടപ്പോള്‍ എല്ലാ മേശകളും വളരെ പെട്ടെന്ന് നിറഞ്ഞു.  ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്ക് വലിയ ഇഷ്ടം ആണ് വിദേശിയര്‍ക്കു, പലപ്പോഴും അവര്‍ കബളിപ്പിക്കപ്പെടുക ആണ് പതിവ്.

ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ ചെറു ചാറ്റല്‍ മഴയുടെ സൌന്ദര്യവും നുകര്‍ന്ന്, ബസ്‌ സ്റ്റോപ്പില്‍ നിന്നും ബസില്‍ കയറി, ഹോട്ടലിനു സമീപം ഉള്ള സ്റ്റോപ്പില്‍ ഇറങ്ങി. അടുത്തു കണ്ട മെട്രോ  ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോകുവാന്‍ എത്തിയപ്പോള്‍ അത് പൂട്ടിയിരിക്കുന്നതായി കണ്ടു. യൂറോപ്പിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ്‌ ചെയിനുകളില്‍ ഒന്നാണ് മെട്രോ, എങ്കിലും യൂറോപ്പില്‍ ഒരിടത്തും അത് ആറു മണിക്ക് ശേക്ഷം തുറന്നു പ്രവര്‍ത്തിക്കില്ല. തിരികെ ഹോട്ടലില്‍ എത്തി, ഫ്രഷ്‌ ആയി കിടക്കയിലേക്ക് ... 

20 comments:

  1. നന്ദകുമാര്‍ മൂര്‍ക്കത്തിനെ ഓര്‍ത്തു പോകുന്നു....

    ReplyDelete
  2. മനോഹരമായ വിവരണമ
    ഒരു യാത്ര വിവരണം എന്ന നിലയിൽ നല്ല പോസ്റ്റ്, ആ രജ്യത്തിന്റെ രാഷ്ട്രീയ സാമൂഹികമായ എല്ലാം പറഞ്ഞു
    നല്ല അറിവ്
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി, വായിച്ചതിനും പ്രോത്സാഹിപ്പിച്ച്ചതിനും.

      Delete
  3. നല്ല രസമുള്ള വായന. അതിമനോഹരമായ ഡാനിഷപട്ടണത്തിലൂടെ തിരക്ക്പിടിച്ച് ഒരു ഓട്ടപ്രദക്ഷിണം നടത്തിയ ഒരു അനുഭവം. മനോഹരമായ ചിത്രങ്ങളും ചരിത്രവിവരണങ്ങളും ഈ യാത്രാവിവരണത്തെ കൂടുതൽ മിഴിവുറ്റതാക്കി.

    കോപ്പൻഹേഗൻ അല്ലെങ്കിൽ കോപ്പൻഹാഗൻ അല്ലേ ശരി? ഇവിടെ എന്നെഴുതിക്കണ്ടു, കോപ്പൻഗേഹൻ തിരുത്തുമല്ലോ?

    ReplyDelete
    Replies
    1. ചീരാമുളക്, തെറ്റ്‌ ചൂണ്ടിക്കാണിച്ചതിനു നന്ദി. ഒരു പുനര്‍വായനയ്ക്ക് മിനക്കെടാതെ പോസ്ട്ടിയതിനാല്‍ സംഭവിച്ചതു ആണ്. ചൂണ്ടിക്കാണിച്ച തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.

      Delete
  4. This comment has been removed by the author.

    ReplyDelete
  5. ഒരു യാത്ര ഒത്തു വരികയും അത് നല്ല രീതിയില്‍ നടത്തുകയും ചെയ്യുക എന്നാല്‍ വലിയ പ്രയാസം ആണ്... അതിലും വലിയ പ്രയാസം ആണ് യാത്രയില്‍ യാത്രക്കാരന്‍ അനുഭവിച്ച രസം ചോര്‍ന്നു പോകാതെ അത് വിവരിക്കുക എന്നത്..... അത് വളരെ മനോഹരമായി താങ്കള്‍ പ്രാവര്‍ത്തികം ആക്കിയിരിക്കുന്നു...

    ReplyDelete
    Replies
    1. നന്ദി, വായനയ്ക്കും പ്രോത്സാഹനത്തിനും.

      Delete
  6. പുതിയ സ്ഥലങ്ങളെ കുറിച്ചുള്ള വിവരണം ചിത്രങ്ങള്‍ എല്ലാം നന്നായിരുന്നു ഒരു യാത്രയും ഓരോ അനുഭവങ്ങള്‍ ആണ് അത്തരത്തില്‍ ഉള്ള ഒന്നായിരുന്നു ഇതും ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി, വായനയ്ക്കും പ്രോത്സാഹനത്തിനും.

      Delete
  7. ക്രിസ്ത്യാനിയ, അതിന്‍റെ അകത്തു കേറി കുറെ പടങ്ങള്‍ എടുത്തു ബ്ലോഗില്‍ ഇടാത്തത് കഷമായിപ്പോയി :( പണ്ട് ഗ്ലോബല്‍ വാര്‍മിംഗ് കോണ്‍ഫെറന്‍സ് നടന്ന സ്ഥലം അല്ലെ ഇത്. വിവരണവും പടങ്ങളും അസലായി.

    ReplyDelete
    Replies
    1. ഒരൊറ്റ ദിവസം. അതും ഒരു ബസ്‌ യാത്രയില്‍ ആണ് ഇവിടം സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയത്.

      Delete
  8. അടിപൊളി ഡെന്മാര്‍ക്ക്‌... ഞാനും പോകും എന്റെ കാള്‍സ്ബെര്‍ഗ് നാട്ടിലേക്ക്‌......

    ReplyDelete
    Replies
    1. നന്നായി. സ്കാന്‍ഡിനേവിയ നല്ലൊരു യാത്രാനുഭവം ആണ്... വേനല്‍ക്കാലം ആയിരിക്കും യാത്രയ്ക്ക് നല്ലത്.

      Delete
  9. more pics please james.the description is so great

    ReplyDelete
    Replies
    1. നന്ദി, വായനയ്ക്ക്. ചിത്രങ്ങള്‍ കുറഞ്ഞു പോയി, മനസിലാക്കുന്നു.. അടുത്ത തവണ മുതല്‍ കൂടുതല്‍ ചിത്രങ്ങ;ല ചേര്‍ക്കാം.

      Delete
  10. ഒരു ഒന്നാംതരം യാത്രാ വിവരണം. മിഴിവുറ്റ ചിത്രങ്ങള്‍.

    വായന അനുഭവമായി മാറുന്ന മാന്ത്രികസ്പര്‍ശം ഈ വിവരണത്തില്‍ ഉണ്ട്

    ആശംസകള്‍

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

      Delete
  11. മനോഹരമായ യാത്ര വിവരണം.. ലോകത്ത് ഏറ്റവും കൂടുതല്‍ വ്യക്തി സ്വാതന്ത്രം ലഭിക്കുന്ന രാജ്യമാണ് ഡെന്മാര്‍ക്ക് എന്ന് കേട്ടിട്ടുണ്ട് .. യാത്രകള്‍ എന്നും എനിക്കിഷ്ടമാണ്.. അതിനാല്‍ യാത്രാ വിവരണങ്ങളും

    ReplyDelete
    Replies
    1. നന്ദി, വായനയ്ക്കും അഭിപ്രായത്തിനും.

      Delete