Saturday 10 November 2012

വിയന്നയുടെ മനോഹാരിതയും സീ ഗ്രോട്ടോയും

St Stephens Cathedral Vienna


വിയന്നയില്‍ എന്നെ  സ്വീകരിക്കാന്‍ മലയാള നാട് അംഗം കൂടി ആയ ജോണി തോമസ്‌, ടിബി പുത്തൂര്‍  സണ്ണി പുത്തന്പരബില്‍ എന്നിവര്‍ വന്നിരുന്നു. ആംസ്റ്റര്‍ഡാമില്‍ നിന്ന് പുറപ്പെടുമ്പോള്‍ നല്ല കാലാവസ്ഥ ആയിരുന്നു. തെളിഞ്ഞ ആകാശവും നല്ല ചൂടും ഉള്ള കാലാവസ്ഥ.. പക്ഷെ ആസ്ട്രിയന്‍ എയര്‍ ലൈന്സില്‍ യാത്രക്കിടയില്‍ പെട്ടെന്ന് പൈലറ്റിന്റെ അറിയിപ്പ് വന്നു കാലാവസ്ഥ മോശം ആണ്, ഇടിയും മിന്നലും ഒക്കെ ഉണ്ട്. എല്ലാവരും ജാഗ്രത പുലര്‍ത്തുവാന്‍ അറിയിപ്പ് തന്നു. കാലാവസ്ഥ മോശം ആയ വിവരം വിമാനത്തില്‍ ഇരുന്ന എല്ലാവര്ക്കും ബോധ്യപ്പെട്ടു തുടങ്ങി. വിമാനം ശരിക്കും ആടിയുലയാന്‍ തുടങ്ങി. യാത്രക്കാര്‍ പരിഭ്രാന്തര്‍ ആയതു പോലെ... എങ്കിലും പലരും ബിയറും മദ്യവും ആയി ആ ചെറിയ യാത്രയും ആഘോഷിക്കുകയായിരുന്നു. ചിലരെ ഇതൊന്നും അലട്ടിയതായി കണ്ടില്ല. എങ്കിലും കൃത്യ സമയത്ത് തന്നെ വിയന്ന വിമാനത്താവളത്തില്‍ വിമാനം പറന്നിറങ്ങി. സമയം രാത്രി പത്തു മണി. മെയ്‌ 27 നു വൈകുന്നേരം , ശനിയും ഞായറും കഴിഞ്ഞു തിങ്കളാഴ്ച  തിരികെ ആമ്സ്ടര്ടാമില്‍ പോയി ജോലിയില്‍ പ്രവേശിക്കണം. ...

വിയന്നയുടെ  പ്രാന്ത പ്രദേശത്തുള്ള  വിമാനത്താവളത്തില്‍ നിന്ന് ജോണിയുടെ വീട്ടിലേക്കാണ് യാത്ര. ഏകദേശം മുപ്പതു മിനുട്ട് യാത്ര. പുറത്തു മഴ പെയ്യുന്നുണ്ട് . അര മണിക്കൂറിനകം ജോണിയുടെ വീട്ടില്‍ എത്തി. ഫ്രെഷ  ആയി വന്നപ്പോഴേക്കു ജോണിയുടെ ഭാര്യ ഷേര്‍ളി ഭക്ഷണം വിളമ്പി. കപ്പയും നല്ല എരിവുള്ള തനി  നാടന്‍ അയില മീന്‍ കറിയും. മനസ്സിന് വളരെ ആശ്വാസം ആയി. വായില്‍ കപ്പലോടാന്‍ തുടങി. എത്ര ദിവസം ആയി വായ്ക്ക് രുചി ഉള്ള എന്തെങ്കിലും കഴിച്ചിട്ട്. വരുന്നതിനു മുന്‍പ് ജോണിയെ വിളിച്ചു നല്ല എരിവുള്ളത് വല്ലതും ഉണ്ടാക്കി വെക്കണം എന്ന് പറയണമെന്ന് കരുതി, എങ്കിലും പറഞ്ഞില്ല. പക്ഷെ എന്റെ മനസ്സറിഞ്ഞു തന്നെ കപ്പയും മീന്‍ കറിയും. ആദ്യകാലത്തൊക്കെ ഗള്‍ഫില്‍ വരുമ്പോള്‍ പോലും കപ്പ ഒരു ആര്‍ഭാടം ആയിട്ടാണ് തോന്നിയത്, കൂടെ ഒരു ആഘോഷവും. കപ്പ ഉണ്ടാക്കുന്നു എന്നറിയുമ്പോള്‍ കൂട്ടുകാര്‍ എല്ലാവരും ഒന്നിച്ചു ചേരുന്ന അവസരം. പിന്നീട് കപ്പയുടെ ലഭ്യത സാധാരണം ആയപ്പോള്‍ ആരും ഇതൊരു ആഘോഷം ആക്കാതായി. , ഒരു പക്ഷെ നാട്ടിലെക്കാള്‍ അധികം കപ്പ കഴിക്കാന്‍ ഗള്‍ഫിലെ മലയാളിക്ക് ഭാഗ്യം ഉണ്ടായി. കപ്പ കണ്ടപ്പോള്‍ എന്നില്‍ ഉണ്ടായ   അമ്പരപ്പ് മനസ്സിലാക്കി ഷേര്‍ലി പറഞ്ഞു. അതെ, വിയന്നയിലും കപ്പ ഒരു ആര്‍ഭാടം ആണ്, കപ്പയും മീനും വിയന്നയിലെ മലയാളിക്കടയില്‍ നിന്നും ആണ് ലഭിക്കുന്നത്. പക്ഷെ ഇന്ത്യന്‍ സാമഗ്രഹികള്‍ എല്ലാം ഇവിടെ കിട്ടും, പക്ഷെ പൊന്നും വിലയാണ് എന്ന് മാത്രം. അത് പോലെ തന്നെ ഈ യാത്രയില്‍ ആദ്യം ആണ് മലയാളികളെ  കാണുന്നതും. ഭക്ഷണം കഴിഞ്ഞു കുറെ നേരത്തെ ലാത്തി വെക്കലിനു ശേഷം പിറ്റേന്ന് രാവിലെ നടക്കാന്‍ പോകണം എന്നുള്ള പ്ലാനോട് കൂടി കിടന്നുറങ്ങി.


പക്ഷെ പ്രഭാതത്തില്‍  എഴുന്നേറ്റപ്പോള്‍ മനസ്സിലായി, നടക്കാന്‍ പോകാന്‍ ഉള്ള കാലാവസ്ഥ അല്ല, പുറത്തു മഴ നന്നായി പെയ്യുന്നു. ബസേമെന്റ്റ് അടക്കം നാല് നിലകള്‍ ഉള്ള വീടാണ് ജോണി താമസിക്കുന്ന വില്ല. ചെറിയ ഒരു ലോണ്‍ വീടിനു മുന്നില്‍., അതില്‍ മനോഹരം ആയി പുല്ലുകള്‍ നട്ടിരിക്കുന്നു. അവക്കരികില്‍ നാട്ടില്‍ നിന്ന് കൊണ്ട് വന്ന പാവല്‍, പയര്‍, വെണ്ട, മുളക്, കത്തിരി , ബീന്‍സ്‌, തക്കാളി തുടങ്ങിയവ നട്ടിരിക്കുന്നു. മഞ്ഞു കാലം കഴിഞ്ഞതെ ഉള്ളു, അതിനാല്‍, കായ്ച്ചു തുടങ്ങിയിട്ടില്ല. ഒരിക്കല്‍ കായ്ച്ചു തുടങ്ങിയാല്‍ ഭയങ്കര വിളവാണ് ലഭിക്കുക എന്ന് പറഞ്ഞു. വീടിന്റെ മുന്നിലുള്ള, ആപ്പിള്‍ ചെടി, പിയെര്സ്, മുന്തിരി എല്ലാം കായ്‌ച്ചു തുടങ്ങിയിരിക്കുന്നു.

ജോണിക്ക് അന്ന്  ഉച്ചക്ക് ഓരു ബന്ധുവിന്റെ  കുട്ടിയുടെ ആദ്യ കുര്‍ബാനയുടെ പാര്‍ട്ടിയില്‍ പങ്കെടുക്കണം. അത് വിയന്നക്ക് പുറത്താണ്. എങ്കിലും അതിനു മുന്നേ വിയന്നയിലെ ഷോപ്പിംഗ്‌ സിറ്റി എന്ന പറയുന്ന കച്ചവട സമുച്ചയത്തില്‍ പോയി തിരികെ വന്നു. ജോണിയും കുടുംബവും ഒപ്പം ഞാനും ആ പാര്‍ട്ടിയില്‍ പോയി. ഒരു ചൈനീസ്‌ ഭക്ഷണ ശാലയില്‍ വച്ചാണ് പാര്‍ട്ടി. വിദേശ ഭക്ഷണ ശാലകളില്‍ ചൈനീസ്‌ ഭക്ഷണ ശാലകളില്‍ ആണ് തിരക്ക് കൂടുതല്‍. കാരണം അവിടെ വിലക്കുറവ് ആണ്. മലയാളി ഭക്ഷണ ശാലകളില്‍ പൊതുവേ വളരെ വിലക്കൂടുതല്‍ ആണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. പാര്‍ട്ടി ഹോട്ടലിന്റെ ഗാര്‍ഡനില്‍ ആയിരുന്നു അറേഞ്ച് ചെയ്തിരുന്നത് എങ്കിലും മഴ കാരണം അകത്തെ മുറിയിലേക്ക് മാറ്റിയിരുന്നു. സാധാരണ മെയ്‌ , ജൂണ്‍ മാസങ്ങളില്‍ ആണ് വിയന്നയില്‍ പാര്‍ട്ടി സമയം എന്നാണ് ജോണി പറയുന്നത്. മലയാളികള്‍ നടത്തുന്ന കാറ്ററിംഗ് കമ്പനികള്‍ ഇവിടെ ഉണ്ട്.

ഏകദേശം അമ്പതോളം മലയാളികളെ അവിടെ വച്ച്  പരിചയപ്പെട്ടു. ജെര്‍മനിയില്‍ നിന്ന് വന്ന ഒരു ചേട്ടന്‍ മലയാള നാട് വാരിക സ്ഥിരം വായനക്കാരന്‍ ആണ് എന്നറിയിച്ചു. അത് കേട്ടപ്പോള്‍ ശരിക്കും സന്തോഷം തോന്നി. പലരും മലയാള നാട് വായിക്കുന്നവരും മലയാള നാട്ടില്‍ അംഗംങ്ങള്‍ ആണ് എന്നും പറഞ്ഞു.

പാര്‍ട്ടി കഴിഞ്ഞു, തിരികെ വീട്ടില്‍ പോയി. അവിടെ നിന്ന് ടിബിയെയും കൂട്ടി ഞാനും ജോണിയും സിറ്റി കാണുവാന്‍ പോയി. മഴക്കിപ്പോള്‍ ശമനം വന്നു. ഡാനൂബ്‌ നദി കടന്നു പോകുമ്പോള്‍ ജോണിയും ടിബിയും ആസ്ത്രിയയെക്കുരിച്ചും അവിടുള്ള പ്രധാന തെരുവുകളെക്കുറിച്ചും വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. വളരെ മനോഹരം ആയ പട്ടണം. ആല്‍പ്സ്‌ പാര്‍വത നിരക്കിടയില്‍ പച്ച പുതച്ചു കിടക്കുന്ന വിയന്നയില്‍ ഒന്നര മില്ല്യന്‍ ആണ് ജന സംഖ്യ. വിയന്ന പട്ടണത്തിനു ഏകദേശം ആയിരത്തി നാനൂറു വര്‍ഷത്തെ  ചരിത്രം ഉണ്ട്. ആയിരത്തി  അറുനൂറുകളിലും എഴുന്നൂറുകളിലും പണിത കെട്ടിടങ്ങളില്‍ പലതും ലോക മഹാ യുദ്ധങ്ങളില്‍ തകര്‍ന്നു പോയെങ്കിലും വിയന്ന പുനര്‍ നിര്‍മ്മിചിരിക്കയാണ്. , തൊട്ടടുത്ത കെട്ടിടങ്ങള്‍ തകര്‍ന്നു വീണപ്പോഴും  തല ഉയര്‍ത്തി നിന്ന , ബോംബുകള്‍ ഒന്നും പതിക്കാതിരുന്ന സെയിന്റ് സ്റ്റീഫന്‍സ് എന്ന പടു കൂറ്റന്‍ കത്തീദ്രല്‍ ദൂരെ നിന്നു  തന്നെ കാണാം. ആസ്ത്രിയന്‍ പാര്‍ലിമെന്റു മന്ദിരത്തിനു പിന്നില്‍ വാഹനം പാര്‍ക്ക് ചെയ്തു, നടക്കാന്‍ തീരുമാനിച്ചു. പാര്‍ലിമെന്റു മന്ദിരത്തിനു മുന്നില്‍ വന്നപ്പോള്‍ കണ്ടത് ഒരു ചുറ്റു മതില്‍ പോലും ഇല്ലാതെ , പ്രേത്യേകമായ സുരക്ഷകള്‍ ഒന്നും ഇല്ലാതെ ഒരു മനോഹര മന്ദിരം. ആര്‍ക്കും കയറി ചെല്ലുവാന്‍ കഴിയുന്ന ആ മന്ദിരത്തിനു മുന്നില്‍ ഒരു പോലീസുകാരന്‍ മാത്രം കാവല്‍. നില്‍ക്കുന്നു.   അവിടെ ആണ് നിയമ നിര്‍മ്മാണം നടക്കുന്നത്. മുന്നില്‍ മനോഹരം ആയ ഉദ്യാനം. അതിനകത്ത് കൂടി പോകുമ്പോള്‍ അവിടെ ഉള്ള യുവാക്കളെയും കുട്ടികളെയും സ്പോര്‍ട്സില്‍ താല്പര്യം ജനിപ്പിക്കുവാന്‍ വേണ്ടി ഒരു സ്പോര്‍ട്സ്‌ പവിലിയന്‍ നടത്തുന്നു. . പല സ്ഥലത്തും സംഗീത വിരുന്നുകള്‍.,  അവക്കനുസരിച്ചു നൃത്തം വയ്ക്കുന്ന യുവതീയുവാക്കള്‍...,... പ്രധാന നിരത്തുകളില്‍ കൂടി നടന്നു, ടൂറിസ്റ്റുകള്‍ വരുന്ന വീഥികള്‍ ആയതിനാല്‍ ആകും, മനോഹരമായ പ്ലോട്ടുകള്‍ വീഥിയിലൂടെ പോകുന്നു. അവയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ പലരും മുതിരുന്നു. മഴ ആയിരുന്നതിനാല്‍ ആണ്, പലരും ശരീര ഭാഗങ്ങള്‍ എല്ലാം മറച്ച വസ്ത്രം ധരിച്ചിരിക്കുന്നത്‌ എന്ന് ടിബി ഓര്‍മപ്പെടുത്തി. അതല്ലെങ്കില്‍ ചൂട് കാലം തുടങ്ങുമ്പോള്‍ മിക്കവാറും എല്ലാവരും അല്‍പ വസ്ത്ര ധാരികളാണ് എന്നാണ് ടിബി പറയുന്നത്.


ഹിട്ലരിന്റെ ജന്മദേശം ആണ് എങ്കിലും ഹിട്ലര്‍ ആ  നാട്ടുകാരന്‍ ആണ് എന്ന്  പറയുവാന്‍ ആസ്ത്രിയക്കാര്‍  മടിക്കുന്നു. അതിനാല്‍ മോസ്സാര്ട്ടിനെ  ഉയര്‍ത്തി കാണിക്കുവാന്‍  ആണ് ആസ്ത്രിയക്കാര്‍ കൂടുതല്‍ ശ്രമിക്കുന്നത് എന്ന് ജോണി പറഞ്ഞു. പോയ വീഥിക്കരികില്‍ ഭിക്ഷാടനം നടത്തുന്ന അനേകം പേര്‍. ഇവിടെ ഭിക്ഷാടനം നടത്തുന്നവര്‍, ഗിത്താര്‍ വായിച്ചു അതിനൊപ്പം പാടിയോ, അല്ലെകില്‍ ഫാന്‍സി ഡ്രസ്സ്‌ വേഷങ്ങള്‍ ധരിച്ചോ ആണ് തെണ്ടുന്നത്. നമ്മുടെ നാട്ടില്‍ ഭിക്ഷാടനം ഭിക്ഷക്ക് വരുന്നവരുടെ ദയനീയത നമ്മെ കാട്ടി ആണെന്കില്‍ ഇവിടെ നല്ല വേഷങ്ങള്‍ ധരിച്ചും പുതിയ എന്തെങ്കിലും, ക്രിയേറ്റീവ് ആയ് എന്തെങ്കിലും കാട്ടിയും ഒക്കെ ആണ് തെണ്ടുന്നത്. ഒരു പക്ഷെ നാട്ടിലെക്കാള്‍ കൂടുതല്‍ തെണ്ടികളെ ഇവിടെ കാണാം. ഇങ്ങനെ വേഷം ധരിച്ചു നില്‍ക്കുന്നവരെ, അവരുടെ അടുക്കല്‍ പോയി ഫോട്ടോ എടുക്കാന്‍ ആളുകള്‍ തയ്യാറാകുന്നു. ഫോട്ടോ എടുക്കുന്നവര്‍ ആണ് ഭിക്ഷ കൊടുക്കുന്നത്. ഇതിനിടയില്‍ നടന്നു നടന്നു, ഞാന്‍ മുന്‍പ് സൂചിപ്പിച്ച ആസ്ത്രിയയിലെ സെ. സ്റ്റീഫന്‍സ് കത്തീദ്രലില്‍ എത്തി. ഏകദേശം അഞ്ഞൂറ് വര്ഷം പഴക്കം ഉള്ള അതി പുരാതനവും ബ്രഹത്തും ആയ കത്തീഡ്രല്‍,.. ഏറ്റവും അധികം ടൂറിസ്റ്റുകള്‍ വന്നു പോകുന്ന ആ കത്തീദ്രല്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ അവിടെ വലിയ ഉദ്യമം തന്നെ നടത്തുന്നു.  മനോഹരം ആയ ആസ്ട്രിയന്‍ തെരുവുകളില്‍ കൂടി നടന്നു നടന്നു കാലു തളര്‍ന്നപ്പോള്‍ വീണ്ടും തിരികെ വീട്ടിലേക്കു.
തിരികെ വരുമ്പോള്‍ ടിബി ആസ്ത്രിയയിലെ കാസിനോകളെക്കുറിച്ചും നൈറ്റ്‌ ലൈഫ്നെക്കുറിച്ചും സംസാരിച്ചു. റഷ്യക്കാരും കിഴക്കന്‍ യൂറോപ്പില്‍ ഉള്ളവരും ആയ സ്ത്രീകള്‍ ആണ് ആസ്ത്രിയയില്‍ വ്യഭിചാരം നടത്തുന്നത്. ഡ്രഗ്സ്‌ അനുവദനീയം അല്ലെങ്കിലും അത് പല നൈറ്റ്‌ കള്ബുകളിലും ലഭ്യമാണ് പോലും.

പിറ്റേന്ന്  രാവിലെ ജോണിക്കും കുടുംബത്തിനും ഒപ്പം പള്ളിയില്‍ പോയി. ചെറിയ പള്ളി ആണെങ്കിലും പള്ളി നിറയെ ആളുകള്‍.  നമ്മുടെ ഗ്രാമങ്ങളിലെ പള്ളികള്‍ പോലെ തന്നെ , കുട്ടികളും ആല്‍ത്താര ശുശ്രൂഷകളില്‍ പങ്കു ചേരുന്നു. ഏറ്റവും രസകരം ആയി തോന്നിയത്, നമ്മുടെ നാട്ടിലെ വിശുദ്ധരുടെ പ്രതിമകള്‍ ആണ് ആ പള്ളിയിലും കണ്ടത്. വിശുദ്ധ സെബസ്ത്യാനോസും വിശുദ്ധ ഗീവര്ഗ്ഗെസും ഒക്കെ ആണ് അവിടെയും വിശുദ്ധര്‍.,... പള്ളിയില്‍ വളരെ അധികം ഭകതിയോടു കൂടി ആണ് വിശ്വാസികള്‍ പങ്കെടുക്കുന്നത്. ഭാക്ഷ ജര്‍മ്മന്‍ ആയതിനാല്‍ എനിക്കൊന്നും മനസിലായില്ല. വിയന്നയിലെ സംസാര ഭാക്ഷ ജര്‍മ്മന്‍ ആണ്. പള്ളിയിലെ അല്ത്താരയില്‍ യൂണിഫോം അണിഞ്ഞ ബാന്‍ഡു സംഘാംഗംങ്ങള്‍ നിന്നതും കൌതുകം ജനിപ്പിച്ചു.

കുര്‍ബാന കഴിഞ്ഞു  വീട്ടില്‍ വന്നു ഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍ സീ ഗ്രോട്ടോ കാണാന്‍ പോയി. ഭൂമിക്കടിയിലെ ലോകത്തിലെ ഏറ്റവും വലിയ തടാകം ആണ് സീ ഗ്രോട്ടോ. വിയന്നക്ക് പുറത്തു ഹിന്ടെര്ബ്രോഹ് എന്നാ സ്ഥലത്താണ് സീ ഗ്രോട്ടോ. വിയന്നയില്‍ നിന്ന് അര മണിക്കൂര്‍ മാത്രം യാത്ര. പന്ത്രണ്ടു അരയോടെ ആണ് സീ ഗ്രോട്ടോയില്‍ ചെന്നത്. ഒരു മലയുടെ അടിയിലുള്ള തടാകം കാണുവാന്‍ അനേകം ടൂറിസ്റ്റുകള്‍  വരുന്നു. കൂടുതലും ഇസ്രായേല്‍കാരാണ്. ഇസ്രായേല്‍ കാര്‍ ഇവിടെ വരാന്‍ കാരണം , നാസി ഭരണത്തില്‍  വലിയ കൊടിയ ജൂത മര്‍ദ്ദനം നടന്ന സ്ഥലം ആണ്. ജൂതരെ പീഡിപ്പിച്ച സ്ഥലങ്ങള്‍ ഒക്കെ പോയി കാണുക ഇപ്പോള്‍ ഇസ്രയെല്കാരുടെ ജീവിതത്തിന്റെ ഭാഗം ആണ്.



സീ ഗ്രോട്ടോ , കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി ജിപ്സം ഖനനം ചെയ്യാന്‍ വേണ്ടി വലിയൊരു  മല ഡ്രില്‍ ചെയ്തു 1848 ല്‍ ആണ് ഈ തുരങ്കം നിര്‍മ്മിച്ചത്. വന്‍ തോതില്‍ ഖനനം ചെയ്ത ജിപ്സം ഇവിടെ കൃഷി ആവശ്യത്തിനു വളം ആയാണ് ഉപയോഗിച്ചിരുന്നത്. ഈ തുരങ്കത്തില്‍ വിശ്രമ മുറി, തൊഴിലാളികള്‍ക്ക് താമസിക്കുവാനുള്ള മുറി, കുതിരകളുടെ ലയം എന്നിവയും ഉണ്ട്. രണ്ടായിരത്തില്‍ അധികം തൊഴിലാളികള്‍ ആണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇവര്‍ എല്ലാവരും താമസിച്ചിരുന്നതും ഈ തുരങ്കത്തിനകത്ത് ആയിരന്നു.  കുതിരകള്‍ ആണ് അകത്തേക്കും പുറത്തേക്കും ചരക്കു വലിച്ചിരുന്നത്. അതിനു ഉപയോഗിച്ച പാളങ്ങള്‍ ഇവിടെ കാണാം. കുതിരകളുടെ കണ്ണുകള്‍ പോട്ടിച്ചിട്ടയിരുന്നു കുതിരകളെ ഈ ജോലിക്ക് ഉപയോഗിച്ചിരുന്നത്. ചൂട് കാലത്തും തണുപ്പ് കാലത്തും ഈ തുരങ്കത്തില്‍ ഒന്‍പതു ഡിഗ്രീ ആണ് കാലാവസ്ഥ. അതിനാല്‍ തന്നെ ജാക്കറ്റു ഇട്ടു തന്നെ വേണം അകത്ത് പ്രവേശിക്കുവാന്‍. ഓരോ മണിക്കൂറില്‍ ഒരു ടീം എന്നാ നിലയില്‍ ഒരു ഗൈഡ് ആണ് ഓരോ ടീമിനെയും അകത്തേക്ക് കൊണ്ട് പോകുന്നത്. ഓരോ ടൂറും നാല്പതു മിനുട്ട് വീതം. ഞങ്ങളുടെ ഗൈഡ് ഒരു ദ്വിഭാക്ഷി ആയിരുന്നു. ഇംഗ്ലീഷ് , ജര്‍മ്മന്‍ ഭാക്ഷകളില്‍ എല്ലാം വിശദീകരിച്ചു തന്നു.

1912
ള്‍ ഒരു സാധാരണ  ബ്ലാസ്റ്റില്‍ ഈ തുരങ്കത്തിലേക്ക് വെള്ളം ഇരച്ചു കയറിയതിനാല്‍ ഇവിടെ ഉള്ള ഖനനം ഉപേക്ഷിക്കുക ഉണ്ടായി. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ഈ തുരങ്കം 1930 ള്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പാണ് കണ്ടു പിടിച്ചത്. 1934 ള്‍ നാസി പട്ടാളം ഈ തുരങ്കം  കയ്യടക്കുകയും ഇവിടെ ഉണ്ടായിരുന്ന വെള്ളം വറ്റിക്കുകയും ഇവിടെ യുദ്ധത്തിനു ആവശ്യം ആയ യുദ്ധ വിമാനങ്ങള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുകയും ചെയ്തു. ഇറ്റലിയിലെ കുപ്രസിദ്ധനായ മുസ്സോളിനിയുടെ രാഷ്ട്രീയ തടവുകാരെയും  , ഹിട്ലര്‍ പിടി കൂടിയ യഹൂദരെയും  ഇവിടെ അടിമകളെ പോലെ പണി എടുപ്പിച്ചിരുന്നു. ഏകദേശം രണ്ടായിരത്തോളം പേരെ ആണ് ഇവിടെ അടിമകളെ പോലെ പണി എടുപ്പിചിരുന്നത്. അവരുടെ ആരോഗ്യം ക്ഷയിക്കുമ്പോള്‍ അവരെ പുറത്തുള്ള ക്യാമ്പുകളില്‍ കൊണ്ട് പോയി കൊന്നു കളയുകയായിരുന്നു പതിവ്.

സെയിന്റ് ബാര്‍ബര എന്നാ പുണ്യവതിയുടെ നാമത്തില്‍ ഒരു അള്‍ത്താരയും ഈ തുരങ്കത്തില്‍  ഉണ്ട്. ഖനനം നടന്നു കൊണ്ടിരുന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന ജോലിക്കാര്‍ക്ക് വേണ്ടി ആണ് ഈ അലത്താര  സജ്ജമാക്കിയിരിക്കുന്നത്. ഖനന തൊഴിലാളികളുടെ വിശുദ്ധ  ആണ് സയിന്റ്റ്‌ ബാര്‍ബര. ഇപ്പോള്‍ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ ഈ തുരങ്കത്തില്‍  വിയന്നയിലെ കര്‍ദ്ടിനാലിന്റെ നേതൃത്ത്വത്തില്‍ കുര്‍ബാന  അര്‍പ്പിക്കാറുണ്ട്.



ഇടയില്‍ ഒരു  നീല ത്തടാകം കണ്ടു. വളരെ  മനോഹരമായ തടാകം. വീണ്ടും  മുന്നോട്ടു പോകുമ്പോള്‍  മൈനിങ്ങിനു ഇടയില്‍ മരിച്ചു  പോയവര്‍ക്ക് വേണ്ടി ഒരു  ചെറിയ സ്മാരകം. വീണ്ടും മുന്നോട്ടു പോയപ്പോള്‍ ഹിറ്റ്ലര്‍ഇവിടെ നിര്‍മ്മിച്ച വിമാനത്തിന്റെ മോഡലും അവയുടെ അവശിഷ്ടങ്ങളും പൊതു ദര്‍ശനത്തിനു വച്ചിട്ടുണ്ട്. ഹിടല്ര്‍ വിമാന നിര്‍മ്മാണത്തിനായി ഈ സ്ഥലം തിരഞ്ഞെടുക്കാന്‍ കാരണം , സഖ്യ ശക്തികള്‍ക്ക് ഒരിക്കലും ഈ തുരങ്കം ബോംബിട്ടു തകര്‍ക്കാന്‍ കഴിയില്ല എന്നതിനാല്‍ ആണ്.

വീണ്ടും മുന്നോട്ടു പോയപ്പോള്‍ തടാകത്തിലെക്കുള്ള  വഴി . ഭൂമിയുടെ നിരപ്പില്‍ നിന്നും ഏകദേശം അറുപതു മീറ്റര്‍ താഴ്ചയിലാണ് മലകള്ക്കടിയിലെ ഈ തടാകം. ലോകത്ത് മറ്റൊരിടത്തും  ഇത് പോലൊരു തടാകം ഇല്ല എന്ന് ഞങ്ങളുടെ ഗൈഡ് വിവരിച്ചു  തന്നു. വഴുക്കല്‍ ഉള്ള പടികളില്‍  ഞങ്ങള്‍ സാവധാനം ഇറങ്ങി. ഇവിടെ വച്ചാണ് ഹിറ്റ് ലറിന്റെ കാലത്ത് വെള്ളം വറ്റിക്കുവാന്‍ കുതിരകളെ ഉപയോഗിച്ചിരുന്നതും.  ഞങ്ങള്‍ക്ക് ആ തടാകത്തില്‍ യാത്ര ചെയ്യാന്‍ ആയി ഒരു ബോട്ട് റെഡി ആയി കിടക്കുന്നു. ഞങ്ങള്‍ ആ ബോട്ടില്‍ കയറി. ആ തടാകത്തിലൂടെ ഞങ്ങള്‍ പത്തു മിനുട്ടിലധികം യാത്ര ചെയ്തു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാന്‍ തടാകത്തില്‍ പല വിധത്തിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരികെ ബോട്ട് ജെട്ടിയില്‍ എത്തിയപ്പോള്‍ ഗൈഡ്നു ടിപ്പു കൊടുക്കുന്നതിനെക്കുറിച്ച് വളരെ വിശദമായി നല്ലൊരു വിവരണം ഗൈഡ് നടത്തി. ഗൈഡ് നീട്ടിയ തോപ്പിയിലേക്ക് എല്ലാവരും നാണയങ്ങള്‍ ഇട്ടു കൊടുത്ത്.

ത്രീ മുസ്കട്ടീര്സ്  എന്നാ ബോളിവുഡ് സിനിമ ഇവിടെ  വച്ചാണ് ഷൂട്ട്‌ ചെയ്തത്, ആ ഷൂട്ടിംഗിനു ഉപയോഗിച്ച ബോട്ട് അവിടെ ഒരു കാഴ്ചവസ്തുവായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പതിനാല് മീറ്റര്‍ വരെ ആഴം ഉണ്ട് ഈ തടാകത്തിനു. 2005 ള്‍ ഈ തടാകത്തില്‍ ബോട്ടപകടത്തില്‍ അഞ്ചു സന്ദര്‍ശകര്‍ മുങ്ങി മരിച്ചു എന്നതാണ് ഈ തടാകത്തിലെ ഏറ്റവും ദാരുണമായ അത്യാഹിതം.

1935
ള്‍ റഷ്യയുടെ നേതൃത്വത്തിലുള്ള ചുവന്ന സേന ആണ്  ഈ തുരങ്കം നാസി പട്ടാളത്തിന്റെ കയ്യില്‍ നിന്ന് മോചിപ്പിച്ചത്. പിന്നീട് ഈ തടാകവും തുരങ്കവും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുകയായിരുന്നു.

ജീവിതത്തില്‍  ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവം ആണ് സീ ഗ്രോട്ടോ സന്ദര്‍ശനം.

സീ ഗ്രോട്ടോ സന്ദര്‍ശനത്തിനു ശേഷം യൂ എന്‍ ഓഫീസ്‌ വിസിറ്റ് ചെയ്യാന്‍  പോയി. യു എന്നിന്റെ ന്യൂയോര്‍ക്കിനു പുറത്തുള്ള രണ്ടു ആസ്ഥാനങ്ങളില്‍ ഒന്നാണ് വിയന്ന. മറ്റേതു സ്വിറ്സ്സര്ലണ്ടിലെ ജെനീവ. വിയന്നയിലെ യു എന്‍ ഓഫീസില്‍ ആണ് ജോണി ജോലി ചെയ്യുന്നത്. ഇന്റര്‍ നാഷണല്‍ അറ്റോമിക്‌ എനര്‍ജി യുടെ ആസ്ഥാനവും ഇവിടെ ആണ്. ജോണി അവിടെ ജോലി ചെയുന്നതിനാല്‍ ആണ്, ഞായരാഴ്ച  ആയിരുന്നിട്ടു കൂടി എനിക്ക് ആ ഓഫീസ് സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയത്.


ലോകത്തില്‍  ഓപ്പിയം കൃഷി ചെയ്യാന്‍  നിയമപരം ആയി അനുവാദം ഉള്ളത് ഇന്ത്യയില്‍ മാത്രം ആണ്. നിയമപരം അല്ലാതെ അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ലാവോസ്, മ്യാന്മാര്‍ തുടങ്ങി മറ്റു ചില രാജ്യങ്ങളില്‍  ഒപിയം കൃഷി ചെയുന്നത് മറക്കണ്ട. മധ്യപ്രദേശ്‌ , രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മാത്രം ആണ് ഓപ്പിയം കൃഷി ഔധോഗീകം ആയി ചെയുന്നത്. ഇവിടങ്ങളില്‍ കൃഷി ചെയുന്ന  ഓപ്പിയം ഇന്ത്യന്‍ സര്‍ക്കാര്‍ ആണ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്. മരുന്നിനു വേണ്ടി ആണ് ഈ കൃഷി ചെയുന്നത്. യു എന്നിന്റെ കര്‍ശനമായ നിയന്ത്രണത്തില്‍ ആണ് ഈ കൃഷി. ഈ വിഭാഗത്തില്‍ ആണ് ജോണി ജോലി ചെയുന്നത്. ഓരോ രാജ്യങ്ങളിലെ മരുന്ന് കമ്പനികളുടെ ആവശ്യങ്ങള്‍ അറിഞ്ഞു, അതൊക്കെ ശരിയായ ആവശ്യങ്ങള്‍ ആണോ എന്നറിയുക, അതനുസരിച്ച് അവര്‍ക്ക് ഇറക്കുമതിക്ക് അനുവാദം കൊടുക്കുക , ഇതൊക്കെ കര്‍ശനമായി യു എന്‍ നിരീക്ഷിക്കുന്നു. ഇതൊരിക്കലും തെരുവില്‍ വിറ്റഴിക്കാതിരിക്കാതിരിക്കാനുള്ള മുന്‍കരുതലും ഇവര്‍ നടത്തും.

പക്ഷെ ഇപ്പോള്‍ ഇന്ത്യന്‍ കര്‍ഷകര്‍ ഓപ്പിയം  കൃഷി ചെയുവാന്‍ മടി കാണിക്കുന്നതായാണ്  റിപ്പോര്‍ട്ടുകള്‍. കൃഷിക്ക് തക്ക പ്രതിഫലം ഇല്ല എന്നതിനാലും, കൃഷിക്കാരുടെ മക്കള്‍ ഇപ്പോള്‍ കൃഷിയില്‍ താല്പര്യം കാണിക്കാത്തതിനാലും ആണിത്. യു എന്‍ ഇപ്പോള്‍ ഓപ്പിയം മരുന്നയുള്ള ഡ്രഗ്സ്‌ കൂടുതല്‍ പ്രൊമോട്ട് ചെയുവാന്‍ വികസ്വര രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ജോണി പറഞ്ഞു. കാന്‍സര്‍ പോലുള രോഗങ്ങള്‍ക്ക് ആണ് ഈ മരുന്നുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. വേദന സംഹാരികള്‍ ആണ് ഓപ്പിയം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മരുന്നുകള്‍. പെത്തിടിന്‍ , മോര്‍ഫിന്‍ , തുടങ്ങിയ വേദന സംഹാരി ഇന്‍ജെക്ഷന്‍ , പിന്നെ ഓപ്പറേഷന്‍ തിയറ്ററില്‍ ഉപയോഗിക്കുന്ന ഫെന്ടയില്‍ , രേമ്യ്ഫെന്ടയില്‍ തുടങ്ങിയ അനാല്ജെസിക്കുകള്‍. അത് കൂടാതെ ചുമക്കുള്ള കഫ്‌ സിറപ്പുകളില്‍ ഉപയോഗിക്കുന്ന കൊടെയിന്‍ ഒപ്പിയത്തില്‍ നിന്നും ആണ് ഉല്‍പ്പാദിപ്പിക്കുന്നത്.

യു എന്‍ സമുച്ചയത്തില്‍ നിന്ന് നേരെ പോയത് ഡാനൂബ്‌  നടിക്കരികെ യുള്ള ടോനബ് പാര്‍ക്കില്‍ ആണ്. അവിടെ ഉള്ള ടവറില്‍ നിന്ന് വിയന്ന പട്ടണത്തിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കുവാന്‍ എന്റെ കണ്ണുകള്‍ക്ക്‌ കഴിഞ്ഞു. വിയന്ന പട്ടണത്തെ രണ്ടായി മുറിക്കുന്നത് ഡാനൂബ്‌ നദി ആണ്. ആസ്തൃയയില്‍ സമുദ്രം ഇല്ലാത്തതിന്റെ കുറവ് നിര്‍ത്തുന്നതും ഡാനൂബ്‌ നദി ആണ്. ഡാനൂബ്‌ നദിയുടെ ഒരു വശത്തു ഇരുപത്തി നാല് കിലോമീറ്റര്‍ നീളത്തില്‍ ഒരു ദ്വീപ്‌ പോലെ നിര്‍മ്മിചിരിക്കയാണ്. ഇതൊരു പാര്‍ക്കായും ബീച്ച് ആയും സൈക്കിള്‍ യാത്ര ട്രാക്ക് ആയും ഇവര്‍ ഉപയോഗിക്കുന്നു. ഈ ദ്വീപില്‍ ആണ് വിയന്നയിലെ ഏറ്റവും വലിയ ന്യൂഡ്   ബീച്ച് സ്ഥിതി ചെയുന്നത്. ഈ ന്യൂഡ്  ബീച്ചില്‍ പ്രവേശനം ഫ്രീ ആണ്. ചെറുപ്പക്കാരും കുടുംബം ഒന്നാകെയും ഈ ബീച്ചില്‍ ആസ്ത്രിയയക്കാരും ടൂറിസ്റ്റുകളും വരുന്നു. എഫ കെ കെ എന്ന ബോര്‍ഡു കണ്ടാല്‍ അത് ന്യൂഡ്  പാര്‍ക്കിലെക്കുള്ള വഴി ആണ്. മലയാളികള്‍ പലരും ന്യൂഡ്   ബീച്ചില്‍ വരുന്നത് സൈക്കിള്‍ യാത്രക്കാരായിട്ടാണ് പോലും.



പാര്‍ക്കുകളും മനോഹരമായ കെട്ടിടങ്ങള്‍  കൊണ്ടും സമൃദ്ധം ആണ്  വിയന്ന. മലകളിലും മലയിടുക്കുകളിലും മനോഹരമായ വീടുകള്‍ .. വൃത്തിയുള്ള റോഡുകള്‍ ... വേനല്‍ക്കാലത്ത് അനേകം ടൂറിസ്റ്റുകള്‍ വരുന്നു. വിയന്ന ആണ് ഈസ്റ്റ്‌ യൂറോപ്പിനെയും വെസ്റ്റ്‌ യൂറോപ്പിനെയും യോജിപ്പിക്ക്കുന്ന രാജ്യം. ആസ്ത്രിയ വളരെ സമ്പന്നം ആയ ഒരു രാജ്യം ആണ്. ഈസ്റ്റിലെ സമ്പന്നര്‍ എന്നാണ് ആസ്ത്രിയ എന്ന വാക്കിന്റെ അര്‍ഥം. ഇവിടെ ഏതാണ്ട് അയ്യായിരത്തോളം മലയാളികള്‍ ജോലി ചെയുന്നു. ഇവരില്‍ കൂടുതലും പേര്‍ ആസ്ത്രിയയിലെ ഹെല്‍ത്ത്‌ സര്‍വീസസിലും യു എന്നിലും ആണ് ജോലി ചെയുന്നത്. മലയാളികള്‍ എല്ലാവരും നന്നായി ജര്‍മ്മന്‍ ഭാക്ഷ സംസാരിക്കുന്നു. യൂറോപ്പ്യന യൂണിയനില്‍ അംഗം ആയതിനു ശേക്ഷം ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ആസ്ത്രിയയിലേക്ക് പ്രവേശനം ഇല്ല. ഈസ്റ്റ്‌ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആണ് ഇപ്പോള്‍ ഇവിടെ കൂടുതല്‍ ആയി ജോലി ചെയുന്നത്. ഇത് മൂലം ആണ് ഇപ്പോള്‍ മലയാളിയ്ടെ ചാന്‍സ്‌ നഷ്ടപ്പെട്ടത്.

ഞങ്ങളുടെ നാട്ടുകാരായ ഒരു വീട്ടില്‍ സുഹൃത്ത്‌ സന്ദര്‍ശനം നടത്തി തിരകെ ടിബിയുടെ വീട്ടില്‍.,.  ഏതാണ്ട് മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ നാട്ടില്‍ നിന്നും പോയവരാണ് ഇവര്‍..,. അതിനു ശേക്ഷം ആദ്യമായിട്ടാണ് ഇവരെ കാണുന്നത്. വലിയ സന്തോഷം തോന്നി. 

 എന്റെ വിയന്ന സന്ദര്‍ശനത്തിന്റെ ബഹുമാനാര്‍ത്ഥം ടിബിയുടെ നേതൃത്വത്തില്‍  ഒരു സംഗീത വിരുന്നോരുക്കണം എന്ന നിര്‍ബന്ധത്തിനു വഴങ്ങി. ടിബിയുടെ വീട്ടിലെ ബെസ്മെന്റ്റ്‌ ഹാളില്‍ ആണ് ചടങ്ങ് സംഘടിപ്പിചിരിക്കുന്നത്. വിയന്നയിലെ യേശുദാസ്‌ എന്നാണ് ടിബി വിയന്നയില്‍ അറിയപ്പെടുന്നത്, പ്രസശ്ത മലയാളി ഗായിക സുജാതയോടും ശ്വേത മോഹനോടും ഒപ്പം പാടിയതിനെക്കുറിചോക്കെ അദേഹം ഓര്‍മിപ്പിച്ചു. ഒരു സംഗീത നിശക്കുള്ള എല്ലാ ഉപകരണങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്. സ്വാഗത പ്രസംഗവും ടിബി തന്നെ നടത്തി. ഇടയ്ക്കിടെ ടിബി കരാക്കോ ക്കൊപ്പം പാടുന്നു. . തുടര്‍ന്ന് ജോണിയുടെ ഉല്‍ഘാടന പ്രസംഗം. പാട്ടുകള്‍ക്കിടയില്‍ ടിബിയുടെ ഭാര്യ റജി ഡ്യൂട്ടിക്ക് പോകുന്നതിനു മുന്‍പ് ഉണ്ടാക്കിയ കപ്പ ബിരിയാണി നന്നായി ആസ്വദിച്ചു ... ഒടുവില്‍ അവസാന ഗാനത്തിനൊപ്പം എന്റെ വക  നന്ദി പ്രകടനവും കഴിഞ്ഞപ്പോള്‍ സമയം രാത്രി പതിനൊന്നു. തെറ്റിദ്ധരിക്കണ്ട, ഈ കലാവിരുന്നില്‍ ഞാനും ജോണിയും ടിബിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പിറ്റേന്ന്  രാവിലെ ജോണി എന്നെ എയര്‍  പോര്‍ട്ടില്‍ കൊണ്ടാക്കി. ഞാന്‍ വീണ്ടും ആമ്സ്ടര്‍ ഡാമിലേക്ക് .

8 comments:

  1. ഹായ്, അങ്ങനെ വിയന്നയിലും ഒന്ന് എത്തിനോക്കിയപോലെ ഒരു തോന്നല്‍ ഇത് വായിച്ചപ്പോള്‍

    ഫേസ് ബുക്കില്‍ ഒരു ലിങ്ക് കൊടുക്കട്ടെ!!!

    ReplyDelete
  2. കൊള്ളാം ഈ വായനയിലൂടെ ഞാനും ഒന്ന് കറങ്ങി വന്നു ... നന്ദി

    ReplyDelete
  3. Very informative share ... good to know this ..keep it up..

    ReplyDelete
  4. നല്ല പോസ്റ്റ് ഒന്ന് വിയന്നയിൽ പോയി വന്നപോലെ , നല്ല വിവരണമാണ് പ്രിയാ
    ആശംസകൾ

    ReplyDelete
  5. മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പില്‍ അജിത്തേട്ടന്‍ ഇട്ട ലിങ്കിലൂടെയാണ് ഇവിടെയെത്തിയത്. വിയന്നയിലൂടെ ഒരു യാത്ര ചെയ്ത പ്രതീതി. വളരെ നല്ലൊരു യാത്രാനുഭവം പങ്കു വച്ചതിന് നന്ദി... ആശംസകള്‍...

    ReplyDelete