Thursday 28 August 2014

മാര്‍ഷല്‍ ടിറ്റോയുടെ നാട്ടില്‍

ഫെബ്രുവരി അവസാനം സെര്‍ബിയയില്‍  പോകുവാന്‍ ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ആദ്യം എന്നോട് ഒറ്റയ്ക്ക് പോകുവാന്‍ ആണ് ആവശ്യപ്പെട്ടത് എന്നിരുന്നാലും ഞാന്‍ ഒറ്റയ്ക്ക് പോയത് കൊണ്ട് ശരിയായ ഗുണം ചെയ്യില്ല എന്ന കാര്യം മാനേജ്മെന്റിനെ ബോദ്ധ്യപ്പെടുത്തിയപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ട പ്രകാരം ഞങ്ങളുടെ ഫാം മാനജര്‍ ആയ എമിലിനെ കൂടി എന്നോടൊപ്പം യാത്രയ്ക്ക് അനുവദിച്ചു.  

പക്ഷെ   ഫെബ്രുവരി, അഞ്ചു, ആറു, ഏഴു എന്നീ ദിവസങ്ങളില്‍ ബെര്‍ലിനില്‍  ഫ്രൂട്ട് ലോജിസ്റ്റിക്ക പ്രദര്‍ശനം നടക്കുന്നു. .   കമ്പനിയില്‍ നിന്ന് ഞങ്ങള്‍ അഞ്ചു പേര്‍ പ്രദര്‍ശനം കാണാന്‍ എത്തി. മുപ്പത്തി അഞ്ചോളം ഹാളുകളില്‍ നടക്കുന്ന പ്രദര്‍ശനം ആയതിനാല്‍ ഞങ്ങള്‍ ഓരോരുത്തരും പ്രത്യേകം പ്രത്യേകം ആയിരുന്നു സ്റ്റാളുകള്‍ ചുറ്റിയടിച്ചത്. എന്തെങ്കിലും പൊതുവായ താല്പര്യം ഉള്ള സ്റ്റാളുകളില്‍ ഞങ്ങള്‍ ഒന്നിച്ചു കണ്ടു മുട്ടുകയും ചെയ്തിരുന്നു. സായിദ് ഒഴികെ മറ്റെല്ലാവരും തിരികെ അബുദാബിയിലേക്ക് തിരികെ പോരുന്നു.  സായിദ് പ്രദര്‍ശനം കഴിയുന്ന അന്ന് തന്നെ രാത്രി സെര്‍ബിയയിലേക്ക് പോകും.  പൊതുവേ ഞാനും എമിലും സായിദും ഒന്നിച്ചാണ് പല മീറ്റിങ്ങുകളിലും പങ്കെടുത്തത്. തിരികെ ഹോട്ടലില്‍ വരുമ്പോഴും ഞങ്ങള്‍ ഒന്നിച്ചായിരിക്കും.  ബെര്‍ലിനിലെ രാത്രി കൌതുകങ്ങള്‍ ആസ്വദിക്കാനും  ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഫാദിയെയും മൈക്കിളിനെയും  ഒഴിവാക്കിയാണ് ഞങ്ങള്‍ പൊയ്ക്കൊണ്ടിരുന്നത്. ആറാം തിയതി രാത്രിയില്‍ ആണ് സായിദ് പെട്ടെന്ന് തീരുമാനം മാറ്റിയത്. ഞാനും എമിലും പുള്ളിയോടൊപ്പം സെര്ബിയയിലെക്ക് പോകുന്നു. രാത്രി തന്നെ സായിദ്, സെക്രെട്ടറിക്ക് മെസേജ് അയക്കുകയും, അതി രാവിലെ തന്നെ ഞങ്ങളുടെ ടിക്കറ്റ് കണ്‍ഫേം ചെയ്തു കൊണ്ടുള്ള അറിയിപ്പ് വരികയും ചെയ്തു. ഞങ്ങള്‍ ഉടന്‍ തന്നെ സായിദ് ബുക്ക് ചെയ്ത ബെല്‍ഗ്രേഡിലെ ഹോട്ടലില്‍ റിസര്‍വേഷന്‍ ഉറപ്പാക്കുകയും ചെയ്തു. 


ഏഴാം തിയതി രാവിലെ തന്നെ പെട്ടിയൊക്കെ പായ്ക്ക് ചെയ്തു. വൈകിട്ട് ആറു മണിയോടെ എക്സിബിഷനില്‍ നിന്നും ഹോട്ടലില്‍ എത്തി ചെക്ക് ഔട്ട്‌ ചെയ്തു, നേരെ ബെര്‍ലിന്‍ എയര്‍ പോര്‍ട്ടില്‍. സെര്‍ബിയ ബെര്‍ലിന് അടുത്താണ് ഉള്ളതെങ്കിലും രാവിലെ മാത്രം ഒരു ഫ്ലൈറ്റ് ബെര്‍ലിനും സെര്ബിയക്കും  ഇടയില്‍ ഉള്ളൂ... അതിനാല്‍ ഞങ്ങള്‍ ഒന്‍പതു മണിയോടെ ബെര്‍ലിനില്‍ നിന്നും ഫ്രാങ്ക് ഫര്‍ട്ടിലേക്കുള്ള വിമാനത്തില്‍ ഫ്രാങ്ക് ഫര്‍ട്ടില്‍ എത്തുകയും അവിടെ നിന്ന് 11.30 നുള്ള ബെല്‍ ഗ്രേഡ് ഫ്ലൈറ്റില്‍ ബെല്‍ഗ്രേഡിലേക്ക് പോവുകയും ചെയ്തു. 

പൊതുവേ ജര്‍മനിയിലെ ജനങ്ങള്‍ നല്ലവര്‍ ആണ്, വളരെ മാന്യമായി പെരുമാറുന്നവര്‍. പക്ഷെ ബെര്‍ലിന്‍ എയര്‍പോര്‍ട്ടില്‍ ഒരു ജര്‍മ്മന്‍ കാരി എനിക്ക് മുന്നേ ഹാന്‍ഡ് ലഗേജ് സ്കാന്‍ ചെയ്യാന്‍ നിന്ന എമിലിനോട് ആവശ്യമില്ലാതെ കയര്‍ക്കുന്നത് കണ്ടു. എമില്‍ ഒന്നും മിണ്ടുന്നില്ല.  തുടര്‍ന്ന് എന്‍റെ ഊഴം ആയിരുന്നു, ഞാന്‍ ആദ്യം എന്‍റെ ഹാന്‍ഡ് ലഗേജ് സ്ക്രീന്‍  ചെയ്യാന്‍ വിട്ടപ്പോള്‍, ആ സ്ത്രീ എന്നോടും കയര്‍ത്തു. ആദ്യം പാസ്പോര്‍ട്ടും ബോര്‍ഡിംഗ് കാര്‍ഡും കാണിച്ചിട്ട് വേണം പോലും ലഗേജ് സ്കാന്‍ ചെയ്യാന്‍ പോലും. എന്തായാലും ഞാന്‍ അവരോടു ചൂടായി. എന്തു കൊണ്ട് ഇക്കാര്യം അറിയിക്കുന്ന ഒരു ബോര്‍ഡ് വച്ചില്ല, അല്ലെങ്കില്‍ ഇന്‍ഫോം  ചെയ്തില്ല എന്ന  എന്‍റെ ചോദ്യം അവരെ ഉത്തരം മുട്ടിച്ചു... എന്തായാലും എനിക്ക് പിന്നില്‍ നിന്നവര്‍ അടക്കം എല്ലാവരും എനിക്ക് പിന്തുണ നല്‍കി, ആ സ്ത്രീ പെട്ടെന്ന് മര്യാദക്കാരിയായി. ചെക്കിന്‍ കഴിഞ്ഞു ഞങ്ങള്‍ ലോഞ്ചില്‍ പോയിരുന്നു കോണിയാക്ക് രുചിച്ചു കൊണ്ടിരുന്നപ്പോഴേക്കും ബോര്‍ഡിംഗ് അറിയിപ്പ് കിട്ടി. .  

അര മണിക്കൂര്‍ താമസിച്ചാണ് വിമാനം ഫ്രാങ്ക് ഫര്‍ട്ടില്‍ ലാന്‍ഡ് ചെയ്തത്. അവിടെ നിന്ന് വീണ്ടും ലുഫ്താന്‍സ വിമാനത്തില്‍ ബെല്‍ ഗ്രേഡിലേക്ക്, അര മണിക്കൂര്‍ താമസിച്ചതിനാല്‍, വളരെ വേഗത്തില്‍ തന്നെ ഞങ്ങള്‍ ചെക്കിന്‍ ചെയ്തു. എന്തായാലും ഒരു മണി ആയപ്പോള്‍ ഞങ്ങളുടെ  വിമാനം ബെല്‍ഗ്രേഡിലെ നിക്കോളോ  ടെസ്ല   അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങി. 

1856 ല്‍  ജനിച്ച പില്‍ക്കാലത്ത് അമേരിക്കന്‍ സിറ്റിസന്‍ ആയ സെര്‍ബിയക്കാരനായ   നിക്കോളാസ് ടെസ്ല എന്ന ശാസ്ത്രഞ്ജന്‍റെ പേരാണ് വിമാനത്താവളത്തിനു നല്‍കിയിരിക്കുന്നത്.  ആള്‍ട്ടര്‍നേറ്റീവ് വൈദ്യതി സപ്ലൈ സിസ്റ്റം തോമസ്‌ ആല്‍വ എഡിസനോടൊപ്പം വികസിപ്പിച്ച ശാസ്ത്രഞ്ജന്‍ ആണ് നിക്കോളാസ് ടെസ്ല. ടെസ്ലയുടെ ചിത്രമാണ് സെര്‍ബിയന്‍ ദിനാര്‍ എന്ന അവരുടെ കറന്‍സിയിലും ആലേഖനം ചെയ്തിരിക്കുന്നത്.

തെക്കന്‍ യൂറോപ്പിലെ ഏറ്റവും വലിയ സിറ്റികളില്‍ ഒന്നും ഏറ്റവും പുരാതനവും ആയ നഗരവും  ആണ് ബെല്‍ ഗ്രേഡ്. ഡാന്യുബ് നദിയും സാവ നദിയും ഒന്ന് ചേരുന്ന പ്രദേശം ആണ് സെര്‍ബിയക്കാര്‍ ബിയോ ഗാര്‍ഡ് എന്ന് വിളിക്കുന്ന ബെല്‍ഗ്രേഡ് പട്ടണം. ക്രിസ്തുവിനു മുന്‍പ് അയ്യായിരം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന സെര്‍ബിയ അനേകം കുടിയേറ്റങ്ങളുടെയും പ്രതികാരത്തിന്റെയും പിടിച്ചടക്കലുകളുടെയും ആകെത്തുകയാണ്. 

 ഒരു കാലത്ത് യുഗോസ്ലാവ്യ എന്ന പേരും മാര്‍ഷല്‍ ടിറ്റോ എന്ന് അറിയപ്പെട്ടിരുന്ന ഭാരണാധികാരിയെയും അറിയാത്ത ഇന്ത്യക്കാര്‍ കുറയും.  ഇന്ത്യന്‍ പ്രധാനമന്ത്രി ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു, ഈജിപ്ഷ്യന്‍ പ്രസിഡന്റ്‌ ആയിരുന്ന ഗമാല്‍ അബ്ദുല്‍ നാസര്‍, യുഗോസ്ലാവ്യന്‍ പ്രസിഡന്റ്‌ ആയിരുന്ന മാര്‍ഷല്‍ ജോസെഫ് ടിറ്റോ, ഇന്തോനേഷ്യയുടെ ആദ്യ പ്രസിഡന്റ്‌ സുക്കാര്‍ണോ, ഘാനയുടെ ക്വാമെ നികുറ എന്നിവര്‍ ചേര്‍ന്ന് ബെല്‍ഗ്രേഡില്‍ വച്ച് രൂപം കൊടുത്ത ചേരി ചേരാ പ്രസ്ഥാനം വന്‍ ശക്തികള്‍ക്ക് എന്നും തലവേദന ആയിരുന്നു. ഇന്ത്യയും ഈജിപ്റ്റും യുഗോസ്ലാവ്യയും ആയിരുന്നു ചേരി ചേരാ പ്രസ്ഥാനത്തിന്‍റെ അമരക്കാര്‍. അതിനാല്‍ അമേരിക്കന്‍ പാശ്ചാത്യ ശക്തികളുടെ  കണ്ണിലെ കരടായി നില കൊണ്ട പ്രസ്ഥാനം ആയിരുന്നു ചേരി ചേരാ പ്രസ്ഥാനം. ചേരി ചേരാ പ്രസ്ഥാനത്തെ കുറിച്ച് പഠിച്ചപ്പോള്‍ ആണ് മാര്‍ഷല്‍ ടിറ്റോയും യുഗോസ്ലാവ്യയും മനസില്‍ നിറഞ്ഞു നിന്നത്. സെര്ബിയിലെക്കുള്ള യാത്രയെ കുറിച്ചോര്‍ത്തപ്പോള്‍ തന്നെ മാര്‍ഷല്‍ ടിറ്റോയുടെ ഗാംഭീര്യം തുളുമ്പുന മുഖഭാവങ്ങള്‍ ആണ് മനസിലേക്ക് ഓടി വന്നത്. 

ണ്ടാം ലോകമഹായുദ്ധത്തിന്‍റെ അന്ത്യം മുതല്‍ 1980 വരെ യൂഗോസ്ളോവിയയുടെ ഭരണാധികാരിയായിരുന്ന മാര്‍ഷല്‍ ജോസിഫ് ബോര്‍സ് ടിറ്റോ .രാജ്യയത്തിന്‍റെ അഭിവൃദ്ധിക്ക് വേണ്ടി അദ്ദേഹം പോരാടി. ടിറ്റോയുടെ നേതൃത്വത്തില്‍ യൂഗോസ്ളോവിയ ചേരിചേരാ പ്രസ്ഥാനത്തിന്‍റെ സ്ഥാപക രാജ്യങ്ങളിലൊന്നായി . നെഹ്രുവും ടിറ്റോവും ഈജിപ്തിലെ നാസറുമായിരുന്നു ചേരിചേരാ പ്രസ്ഥാനത്തിന്‍റെ ത്രിമൂര്‍ത്തികള്‍  ചേരിചേരാപ്രസ്ഥാനത്തിന്‍റെ വക്താവ് എന്ന നിലയില്‍ നെഹ്രുവുമായും ഇന്ത്യയുമായും മാര്‍ഷല്‍ ടിറ്റോവിനു അടുത്ത ബന്ധമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ വരെ യൂഗോസ്ളോവിയയെ നോക്കിക്കണ്ട ധീരനായ നേതാവായിരുന്നു ടിറ്റോ. 1948 ല്‍ സ്റ്റാലിന്‍റെ നേതൃത്വത്തെ എതിര്‍ത്ത ആദ്യ കമ്മ്യൂണിസ്റ്റ് നേതാവാണ്. മാര്‍ഷല്‍ ടിറ്റോയുടെ മരണദിനം കേരളത്തില്‍ പൊതു അവധി ആയിരുന്നു എന്നതിനാല്‍ തന്നെ മലയാളികള്‍ക്ക് മാര്‍ഷല്‍ ടിറ്റോ വളരെയധികം സ്നേഹാദരവുകള്‍ ഉണ്ടായിരുന്ന നേതാവായിരുന്നു. 

വിമാനം ഇറങ്ങിയപ്പോള്‍ ആണ്, കയ്യിലുള്ള യൂറോ ഇവിടെ ചിലവാകില്ല, സെര്‍ബിയയുടെ കറന്‍സി സെര്‍ബിയന്‍ ദിനാര്‍ ആണ്, അതിനാല്‍ കറന്‍സി മാറ്റുന്ന മെഷീനില്‍ നൂറു യൂറോ മാറ്റിയെടുത്തു. കൈ നിറയെ നോട്ടുകള്‍ കിട്ടി. ഒരു യൂറോ എന്നത് ഏകദേശം 115 സെര്‍ബിയന്‍ ദിനാര്‍. ഇമിഗ്രേഷന്‍ ചെക്കിംഗ് കഴിഞ്ഞ ശേക്ഷം ഞങ്ങള്‍ ടാക്സിയില്‍ ഹോട്ടലിലേക്ക് പോയി. നഗര മദ്ധ്യത്തില്‍ എയര്‍ പോര്‍ട്ടില്‍ നിന്നും പതിനഞ്ചു കിലോമീറ്റെര്‍ അകലെയുള്ള ഫാല്‍ക്കന്‍സ്റ്റെയിനാര്‍ എന്ന ഹോട്ടലില്‍ ആണ് ഞങ്ങള്‍  താമസിച്ചത്. രാത്രി   രണ്ടു മണി ആയപ്പോള്‍ ആണ് ഞങ്ങള്‍  ഹോട്ടലില്‍ എത്തുന്നത്. 

1945 ല്‍ രണ്ടാം ലോക മഹാ യുദ്ധത്തിനു ശേക്ഷം മാസിഡോണിയ, ക്രോയേഷ്യ, സെര്‍ബിയ, മോണ്ടിനെഗ്രോ, ബോസ്നിയ ഹെര്സ്ഗോവിന, സ്ലോവനിയ  എന്നീ സോഷ്യലിസ്റ്റ്‌  റിപ്പപ്ലിക്കുകള്‍ ചേര്‍ന്ന്  രൂപം കൊണ്ട യുഗോസ്ലാവ്യ എന്ന രാജ്യം  1992 ല്‍ യുഗോസ്ലാവ്യന്‍ യുദ്ധത്തിനു ശേക്ഷം വീണ്ടും  ആറു കഷണങ്ങള്‍ ആയി രൂപപ്പെട്ടു.  കൊസൊവ, വോജ്വോദിന എന്നീ രണ്ടു സ്വയം ഭരണ പ്രദേശങ്ങള്‍ കൂടി യുഗോസ്ലാവിയയോട് കൂട്ടി ചേര്‍ക്കപ്പെട്ടു എങ്കില്‍ കൂടി ഇപ്പോള്‍ കൊസൊവ സ്വതന്ത്ര രാജ്യം ആയി മാറുവാനുള്ള ശ്രമത്തില്‍ സെര്‍ബിയയില്‍ നിന്നും വേര്‍പെട്ടു സ്വയം ഭരണം നടത്തുകയാണ്. സെര്‍ബിയയിലെ ജനങ്ങളും ആയി പഴയ യുഗോസ്ലാവ്യ, മാര്‍ഷല്‍ ടിറ്റോ എന്നിവരെ കുറിച്ചൊക്കെ സംസാരിച്ചപ്പോള്‍ അവരും ഇന്ത്യ, ജവഹര്‍ലാല്‍ നെഹ്‌റു , വി കെ കൃഷ്ണമേനോന്‍ എന്നിവരെ കുറിച്ചൊക്കെ വാചാലരായി. ചേരി ചേരാ പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തതിനാല്‍ ആണ് വിദേശ ശക്തികള്‍ യുഗോസ്ലാവ്യന്‍ യുദ്ധത്തിലൂടെ യുഗോസ്ലാവ്യയെ കീറി മുറിച്ചത് എന്നാണ് നാട്ടുകാരുടെ ഭാഷ്യം. മാര്‍ഷല്‍ ടിറ്റോയുടെ കാലത്ത് യുഗോസ്ലാവ്യ വലിയ് സാമ്പത്തീക ശക്തി ആയിരുന്നു എന്നാണ് സെര്‍ബിയക്കാര്‍ പറയുന്നത്. ഇന്നാകട്ടെ കൊടിയ സാമ്പത്തീക വിഷമതയില്‍ ജനങ്ങള്‍ പൊറുതി മുട്ടുകയാണ്. എത്ര സാമ്പത്തീക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും സെര്‍ബിയക്കാര്‍ തങ്ങളുടെ പാരമ്പര്യത്തില്‍ ഏറെ അഭിമാനിക്കുന്നവര്‍ ആണ്, ജീവിത ശൈലി യൂറോപ്പിനോട് കിട പിടിക്കുന്നതും ആണ്. ഇപ്പോള്‍ സെര്‍ബിയ തങ്ങളുടെ റഷ്യന്‍ പിന്തുണയില്‍ നിന്ന്യൂ വഴുതി മാറി യൂറോപ്പും ആയി അടുക്കുകയാണ്. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കുവാന്‍ ഇനി ഏതാനും കടമ്പകള്‍ മാത്രം. 

എമില്‍, ഒരു കാസിനോ ഭ്രാന്തന്‍ ആണ്. ഞാന്‍ കാസിനോ എന്ന ബോര്‍ഡ് കണ്ടിട്ടുള്ളത്  അല്ലാതെ ഇത് വരെ അകത്തു കയറിയിട്ടില്ല. വിമാനത്തില്‍ അടുത്തടുത്ത സീറ്റുകളില്‍ ഇരുന്നപ്പോള്‍ തന്നെ, കാസിനോയില്‍ പോകുന്ന കാര്യത്തില്‍ എന്നോട് ശട്ടം കെട്ടിയിരുന്നു. സായിദ്, രാവിലെ എട്ടു മണി ആകുമ്പോള്‍ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു ലോബിയില്‍ കാണണം എന്ന് പറഞ്ഞിട്ടാണ് ഉറങ്ങാന്‍ പോയത്. ഞങ്ങള്‍  റൂമില്‍ പോയി ലഗേജ് വച്ച് ഉടന്‍ തിരികെ വന്നു അടുത്തുള്ള കാസിനോയെ കുറിച്ചാണ് അന്വേഷിച്ചത്. വളരെ അടുത്തുള്ള പ്രസിദ്ധമായ കാസിനോയെ കുറിച്ച് റിസ്പ്ഷനിലുള്ള സുന്ദരി വാചാലയാകുകയും ഞങ്ങള്‍ക്ക് വേണ്ടി  ടാക്സി അറേഞ്ച് ചെയുകയും ചെയ്തു. എമില്‍ ഹോട്ടലില്‍ ഉള്ള വെണ്ടിംഗ് മെഷീനില്‍ വീണ്ടും യൂറോ മാറ്റി സെര്‍ബിയന്‍ ദിനാര്‍ എടുത്തിരുന്നു ഇതിനകം. 

ബെല്‍ഗ്രേഡിലെ ഏറ്റവും വലിയ കാസിനോ ആയ ഗ്രാന്‍ഡ്‌ കാസിനോ ബിയോഗ്രാഡ്  എന്ന വലിയ കാസിനോയുടെ മുന്നില്‍ ഞങ്ങള്‍ ടാക്സിയിറങ്ങി. വലിയ സെക്യുരിറ്റിയുള്ള വലിയ ഒരു കെട്ടിടത്തിലേക്ക് ഞങ്ങള്‍ ആനയിക്കപ്പെട്ടു. മെറ്റല്‍ ഡിക്റ്ററ്റര്‍ കടന്നു എയര്‍ പോര്ട്ടിലെതിനു സമാനമായ സെക്യൂരിറ്റി കടന്നു അകത്തു ചെന്നപ്പോള്‍ റിസപ്ഷന്‍ ഡെസ്കില്‍ ഞങ്ങളുടെ പാസ്പോര്‍ട്ട് കാണിച്ചു. അവര്‍ അത് മേടിച്ചു നോക്കിയതിനു ശേക്ഷം ഞങ്ങള്‍ക്ക് അകത്തു കടക്കുവാനുള്ള എന്‍ട്രി പാസ് നല്‍കി. അതുമായി വീണ്ടും സെക്യൂരിറ്റി കടമ്പ കടന്നു അകത്തു ചെന്നപ്പോള്‍ കാഷ്യര്‍ ഞങ്ങളെ സ്വാഗതം ചെയ്തു കൊണ്ട് ഞങ്ങളുടെ കയ്യില്‍ നിന്ന് പണം വാങ്ങി കാര്‍ഡിലേക്ക്‌ ട്രാന്‍സ്ഫര്‍ ചെയ്തു, ആ കാര്‍ഡ്‌ ഞങ്ങളെ തിരികെ ഏല്‍പ്പിച്ചു. കൂടെ രണ്ടു ഡ്രിങ്ക്സ് ഫ്രീ ആയി കഴിക്കാനുള്ള കൂപ്പണും. 

ഞാന്‍ ആദ്യമായിട്ടാണ് ഒരു കാസിനോയില്‍ എത്തിപ്പെടുന്നത്. ആയിരം സെര്‍ബിയന്‍ ദിനാര്‍ മാത്രമേ ഞാന്‍ എന്‍റെ കാര്‍ഡില്‍ ചാര്‍ജ് ചെയ്തിട്ടുള്ളൂ. എമില്‍ ആകട്ടെ, 20000 സെര്‍ബിയന്‍ ദിനാര്‍ ആണ് ആദ്യമേ തന്നെ ചാര്‍ജ് ചെയ്തിരിക്കുന്നത്. കുറച്ചു നേരം എമില്‍ തന്‍റെ കാര്‍ഡ് സ്ലോട്ട് മെഷീനില്‍ ഇട്ടു കളി തുടര്‍ന്ന്. ഞാന്‍ അത് കണ്ടു പഠിക്കുകയായിരുന്നു. അപ്പോഴേക്കും ഒരു സെര്‍ബിയന്‍ സുന്ദരി ഡ്രിങ്ക്സും ആയി വന്നു. അവളോട്‌ സെര്‍ബിയയിലെ ജീവിത രീതികള്‍ ചോദിച്ചറിഞ്ഞു. ചെറുപ്പക്കാരിയായ  അവരും മാര്‍ഷല്‍ ടിറ്റോയുടെ അപദാനങ്ങള്‍ വാഴ്ത്തുക ആയിരുന്നു. സെര്‍ബിയന്‍ ഭാഷ മാത്രം പഠിച്ചിരുന്നവര്‍ ഇപ്പോള്‍ ഇംഗ്ലീഷ് പരിജ്ഞാനത്തിനായി മുന്നിട്ടിറങ്ങുകയാണ്. കൃഷി ആണ് ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗം.  ലോക മഹായുദ്ധങ്ങള്‍ തുടങ്ങി ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനം വരെ നടന്ന യുദ്ധങ്ങള്‍ കാരണം സെര്‍ബിയക്ക് നഷ്ടപ്പെട്ടത് യുദ്ധ വീരന്മാരായ ആണുങ്ങളെ മാത്രമല്ല, ജനങ്ങളുടെ സമ്പത്തും ആണ്. 

കളി തുടങ്ങി അധികം സമയം ആകുന്നതിനു മുന്നേ എന്‍റെ പണം മുഴുവന്‍ മെഷീന്‍ അടിച്ചു മാറ്റി.   ഇതിനിടയ്ക്ക് എമിലിന് പണം ഇരട്ടിയാകുന്നത് ഞാനറിഞ്ഞു. എന്തായാലും അഞ്ചു മണിക്ക് ഞങ്ങള്‍ കാസിനോയില്‍ നിന്നും ഇറങ്ങിയപ്പോള്‍ എമിലും പാപ്പരായിരുന്നു. 

രാവിലെ ബ്രേക്ക് ഫാസ്റ്റ്.  ഹോസ്പിറ്റാലിറ്റിയുടെ കാര്യത്തില്‍ സെര്‍ബിയ തന്നെ ഏറ്റവും മികച്ചത് എന്ന് ആ ഹോട്ടലിലെ സ്റ്റാഫിന്റെ സേവനങ്ങളില്‍ നിന്നും മനസിലായി. ബ്രേക്ക് ഫാസ്റ്റിനിടയ്ക്കാണ് ഓഫീസിലെ മറ്റൊരു പരിചിത മുഖം കൂടി ശ്രദ്ധയില്‍ പെട്ടത്. അമീര്‍ കലാഫ്, ഈജിപ്റ്റുകാരനായ  ഞങ്ങളുടെ ഫിനാന്‍സ് മാനേജര്‍. അദേഹം തലേ ദിവസം നേരത്തെ തന്നെ ഹോട്ടലില്‍ എത്തിയിരുന്നു. 

ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞു ഞാനും എമിലും കൂടി പച്ചക്കറി മാര്‍ക്കറ്റ് സന്ദര്‍ശിക്കാനും തുടര്‍ന്ന് വൈവോദിനിയ എന്ന പ്രദേശം സന്ദര്‍ശിക്കാനും റിജിക് സ്വാന്‍ എന്ന കമ്പനിയുടെ പ്രതിനിധി ബോബനും ആയി അദേഹത്തിന്റെ കാറില്‍ സെര്‍ബിയയുടെ ഉള്‍പ്രദേശങ്ങളിലേക്ക് പോയി. ബോബന്‍, സെര്‍ബിയക്കാരന്‍ ആണ്, ഉച്ചരിക്കാന്‍ പ്രയാസമുള്ള സെര്‍ബിയന്‍ പേരായതിനാല്‍ ആവും ബോബന്‍ എന്നാണ് അദേഹം ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്.    അത്യാധുനിക രീതിയിലുള്ള നഴ്സറിയും ലെറ്റൂസ് ഇലകള്‍ കൃഷി ചെയുന്നതുമായ അതി വിപുലമായ ഗ്രീന്‍ ഹൌസിലേക്കാണ് ആദ്യം പോയത്. യാത്രയിലുട നീളം സെര്‍ബിയയുടെ ചരിത്രവും അതിലുപരി നാട്ടിലെ കൃഷി രീതികളെ പറ്റിയും മുന്തിരിത്തോട്ടങ്ങളെയും കുറിച്ചായിരുന്നു ബോബന്‍റെ വര്‍ത്തമാനം. ഒരു മതേതര രാജ്യമാണ് സെര്‍ബിയ എങ്കിലും ഭൂരി ഭാഗവും ഈസ്റ്റെണ്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ആണ്. മലകള്‍ക്കിടയിലെ മുന്തിരിത്തോട്ടങ്ങള്‍ ഭൂരിഭാഗവും ഈ സഭയിലെ മൊണാസ്ട്രികളുടെ സ്വന്തം ആണ് എന്നാണ് ബോബന്‍ പറയുന്നത്. മലകളും കുന്നുകളും വന പ്രദേശങ്ങളും ചെറിയ ഗ്രാമങ്ങളും കടന്നു ഞങ്ങള്‍ ഒരു കുന്നിന്‍ മുകളിലെ മോഡേണ്‍ ആയ ഭക്ഷണ ശാലയിലെത്തി. അവിടെ ആഡംബര ഭക്ഷണ ശാലയില്‍ ആവോളം മേല്‍ത്തരം വീഞ്ഞു നുകര്‍ന്ന് ഞങ്ങള്‍ വീണ്ടും ബെല്‍ഗ്രേഡിലേക്ക് തിരിച്ചു. പട്ടണത്തില്‍ എത്തിയപ്പോള്‍ തന്നെ സായിദും അമീറും ഞങ്ങളെ സര്‍ക്കാറിന്റെ ഗസ്റ്റ് ഹൌസിലേക്ക് വിളിപ്പിച്ചു. അവിടെ ഒരു മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ മറ്റൊരു ഉച്ച ഭക്ഷണം. സെര്‍ബിയന്‍ ഭക്ഷണം രുചിക്കുവാനുള്ള അവസരം ഞങ്ങളുടെ നിറഞ്ഞ വയറുകള്‍ അനുവദിച്ചില്ല. 

തിരക്ക് കാരണം നഗര ഭംഗി ആസ്വദിക്കാനോ അവിടുത്തെ മോനുമെന്റ്സ് സന്ദര്‍ശിക്കാനോ സമയം കിട്ടിയില്ല. കാലങ്ങളായി യുദ്ധങ്ങള്‍ നടന്ന സ്ഥലമായതിനാല്‍ മിക്ക സ്മാരകങ്ങളും നശിച്ചു പോയി. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പണിത അതി പുരാതനമായ ബെല്‍ഗ്രേഡ് കോട്ടകള്‍ ആണ് സെര്‍ബിയ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്മാരകം. ഈ കോട്ടയ്ക്ക് ചുറ്റുമാണ് സെര്‍ബിയന്‍ സംസ്കാരം വളര്‍ന്നു പന്തലിച്ചത്.  മറ്റൊരു പ്രധാന ആകര്‍ഷണം നിക്കോള ടെസ്ല സയന്‍സ്  മ്യൂസിയം ആണ്. ലോകത്തിലെ ഏറ്റവും വലിയ ഓര്‍ത്തഡോക്സ് പള്ളിയായ സെയിന്‍റ് സാവ ചര്‍ച്ച് ബെല്‍ഗ്രേഡില്‍ ആണ്. യുഗോസ്ലാവിയന്‍ ചരിത്ര മ്യൂസിയം ആണ് പ്രധാനപ്പെട്ട മറ്റൊരു സ്മാരകം. ഇതില്‍ പൂക്കളുടെ വീട് എന്നറിയപ്പെടുന്ന ബ്ലോക്കില്‍ ആണ് മാര്‍ഷല്‍ ടിറ്റോയുടെ ശവ കുടീരം ഉള്ളത്. 

കഠിനമായ തണുപ്പിലും നനുനനുത്ത മഴയിലും ഞാനും അമീറും നഗര ഭംഗി കാണുവാനും ചില നൈറ്റ്‌ ക്ലബുകള്‍ സന്ദര്‍ശിക്കാനും ഇറങ്ങി. മറ്റു യൂറോപ്യന്‍ സിറ്റികളെ അപേക്ഷിച്ച് വളരെ കുറച്ചു നൈറ്റ്‌ ക്ലബുകള്‍ മാത്രമേ ബെല്‍ ഗ്രേഡില്‍ ഉള്ളൂ എന്നാണ് കേട്ടത്.  എങ്കിലും ഞങ്ങള്‍ ഒന്ന് രണ്ടു നൈറ്റ്‌ ക്ലബുകളില്‍ ഒരു ഓട്ട പ്രദക്ഷിണം നടത്തി തിരികെ വന്നു. തലേ ദിവസത്തെ ഉറക്ക ക്ഷീണം കാരണം നന്നായി ഉറങ്ങി. 

രാവിലെ പ്രഭാത ഭക്ഷണത്തിനു ശേക്ഷം ഞങ്ങള്‍ ഹംഗറിയുടെ അതിര്‍ത്തിയോടടുത്തുള്ള നൊവി സാദ് എന്ന മനോഹര പട്ടണത്തിലേക്ക് യാത്രയായി. സെര്‍ബിയന്‍ അധികൃതരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതിനാല്‍ നാല് വാഹനങ്ങളില്‍ ആയാണ് ഞങ്ങള്‍ യാത്രയായത്. പോകുന്ന വഴിയില്‍ മനോഹരമായ കൃഷിയിടങ്ങളും, ചെറു പട്ടണങ്ങളും കുന്നിന്‍ ചെരുവുകളും യുദ്ധത്തില്‍ തകര്‍ന്ന പ്രദേശങ്ങളും ഞങ്ങള്‍ സന്ദര്‍ശിച്ചു.  സെര്‍ബിയയിലെ വൈന്‍യാര്‍ഡുകള്‍ വളരെ പ്രസിദ്ധമാണ്. റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമര്‍ പുട്ടിന്‍ വൈന്‍ നുകരാന്‍ സെര്‍ബിയ സന്ദര്‍ശിച്ച കാര്യം ബോബന്‍ ഞങ്ങളെ ഓര്‍മിപ്പിച്ചു. സുന്ദരന്മാരും സുന്ദരികളും അടങ്ങുന്ന സെര്‍ബിയന്‍ ജനത അതിഥി സല്‍ക്കാരത്തില്‍ വളരെ മുന്നിലാണ് എന്നത് ഞങ്ങളുടെ യാത്രയില്‍ ബോധ്യമായി. മറ്റു യൂറോപ്യന്‍ ജനതയെക്കാള്‍ കുടുംബ മൂല്യങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നവര്‍ ആണ് ഭൂരിഭാഗം സെര്ബിയക്കാരും. ചെറിയ ഗ്രാമങ്ങളും പട്ടണങ്ങളും എല്ലാം വൃത്തിയായി, മനോഹരമായി സംരക്ഷിച്ചിരിക്കുന്നു. സെര്‍ബിയക്കാര്‍ വല്ലാത്ത യുദ്ധക്കൊതിയന്മാര്‍ ആണ് എന്ന് വേണം കരുതാന്‍. ലോക മഹായുദ്ധം തുടങ്ങുവാന്‍ തന്നെ ഒരു കാരണം സെര്‍ബിയ പിടിച്ചടക്കാന്‍ ഹംഗറിയും ഓസ്ട്രിയയും ചേര്‍ന്ന് നടത്തിയ ശ്രമത്തിന്‍റെ ഫലമായിട്ടാണല്ലോ. ഏറ്റവും ഒടുവില്‍ തൊണ്ണൂറുകളുടെ അവസാനം യുഗോസ്ലാവ്യ നാമാവശേഷമാകുന്നത് വരെ സെര്‍ബിയ യുദ്ധത്തില്‍ ആയിരുന്നു. നാറ്റോയുടെ ബോംബിംഗും യു എന്നിന്‍റെ സാന്ക്ഷന്‍സും കാരണം വാണിജ്യ, വ്യവസായ മേഖലകള്‍  പൂര്‍ണ്ണമായും തകരുകയും സെര്‍ബിയയുടെ സാമ്പത്തീക സ്ഥിതി താറുമാറാവുകയും ചെയ്തു. വലിയ കോള്‍ നിലങ്ങള്‍ ഉള്ള സെര്‍ബിയ വലിയ തോതില്‍ വൈദ്യുതി കയറ്റിയയക്കുന്ന ഒരു രാജ്യം ആണ്. 

നൊവി സാദ് വളരെ മനോഹരമായ ഒരു സിറ്റി ആണ്. ഇവിടെ കൂടുതലും ഹംഗറിയും ആയി ബന്ധം ഉള്ളവര്‍ ആണ് താമസിക്കുന്നത്. ഡാന്യുബ് നദിയുടെ തീരത്തുള്ള ഈ മനോഹര പട്ടണം വൈവോദിനിയ പ്രവിശ്യയുടെ തലസ്ഥാനവും സെര്‍ബിയയിലെ രണ്ടാമത്തെ വലിയ പട്ടണവും ആണ്. സെര്‍ബിയയിലെ ഏറ്റവും ഫലഭൂയിഷ്ടമായ കൃഷിയിടങ്ങള്‍ ഇവിടെയാണ്‌. സെര്‍ബിയന്‍ സാമ്പത്തീക ശക്തി കേന്ദ്രം കൂടി ആണ് നൊവി സാദ് പട്ടണം. ഇവിടെ വലിയ ഉയരമുള്ള കെട്ടിടങ്ങള്‍ ഒന്നും കാണുവാന്‍ കഴിയില്ല. വളരെ കുറച്ചു ജനങ്ങള്‍ മാത്രമുള്ള ചെറിയ പട്ടണം. യാത്രയിലെവിടെയും കൃഷിയിടങ്ങള്‍. ആപ്പിള്‍ , പീച്ച്, പ്ലം, ബെറീസ്, ആപ്രിക്കോട്ട്, നെക്ട്രിന്‍ തുടങ്ങിയ പഴ വര്‍ഗങ്ങള്‍ ആണിവിടുത്തെ പ്രധാന കൃഷി. ബാള്‍ക്കന്‍ പ്രവ്യശ്യയിലെ പ്രധാന മദ്യം ആയ റാക്കിയ പ്ലമ്മില്‍ നിന്നുമാണ് ഉത്പാദിപ്പിക്കുന്നത്. വൈന്‍ പോലെ തന്നെ റാക്കിയയും ഇവിടെ സര്‍വ സാധാരണമായി ഉപയോഗിക്കുന്നു. നോവിസാദിലെ പ്രസിദ്ധമായ് ഒരു ആപ്പിള്‍ തോട്ടവും ആപ്പിള്‍ സംസ്കരണ ശാലയും സന്ദര്‍ശിച്ച ശേക്ഷം ഞങ്ങള്‍ ഹോട്ടലിലേക്ക് മടങ്ങി. ഹോട്ടലില്‍ മടങ്ങിയെത്തി ഫ്രെഷ് ആയ ശേക്ഷം ഞങ്ങള്‍ സവാ നദിയോട് ചേര്‍ന്നുള്ള ഭക്ഷണശാലയില്‍ ഞങ്ങളുടെ സെര്‍ബിയന്‍ കമ്പനി നടത്തിയ വിരുന്നു സത്ക്കാരത്തില്‍ പങ്കെടുത്തു. മത്സ്യം പല രുചികളില്‍ ഇവിടെ പാകം ചെയ്യപ്പെടുന്നു. എരിവും പുളിയും ഇല്ലാതെ ആയിട്ട് കൂടി വീഞ്ഞിനോപ്പം മത്സ്യം വളരെ രുചികരം ആയിരുന്നു. 

രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞു ചെറിയ ചില മീറ്റിങ്ങുകള്‍ക്ക് ശേക്ഷം ഞങ്ങള്‍ അബുദാബിയിലേക്ക് യാത്ര തിരിക്കാനായി ബെല്ഗ്രേഡ് അന്തരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചു. സമയം ധാരാളം ഉണ്ടായിരുന്നതിനാല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പ് ചുറ്റി നടന്നു കണ്ടു. ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പിനെക്കാള്‍ വളരെ ആദായകരം ആണ് ഷോപ്പിംഗ്‌. പന്ത്രണ്ടു മുപ്പതിന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയിലേക്ക് പറന്നു. 

വാല്‍ക്കഷ്ണം 
സെര്‍ബിയയിലെ മസാജു പാര്‍ലറുകള്‍ വളരെ പ്രസിദ്ധമാണ്. വിദേശികള്‍ പോലും ഇവിടെ മസാജ് പാര്‍ലറുകള്‍ സന്ദര്‍ശിക്കുവാന്‍ എത്താറുണ്ട്. എന്‍റെ നടുവിനെ കുറെ നാളായി വേദനയുണ്ടെന്ന് കാര്യം അറിയാമായിരുന്ന ഞങ്ങളുടെ എം ഡി എന്നെയും മസാജിനായി നിര്‍ബന്ധിച്ചു. ഞാനും അവിടെ ഉണ്ടായിരുന്ന രണ്ടു ദിവസം ഹോട്ടലില്‍ തന്നെയുള്ള മസാജ് പാര്‍ലറില്‍ പോയി. ഏതോ ഹെര്‍ബല്‍ എണ്ണ ഉപയോഗിച്ച് ചെയ്ത ആ മസാജു എന്‍റെ നടുവ് വേദന ഗണ്യമായി കുറയ്ക്കുകയും ചെയ്തു. 


4 comments:

  1. നല്ല വിവരണം!കുറച്ചുകൂടി ചിത്രങ്ങൾ ചേർക്കാമായിരുന്നു.

    ReplyDelete
  2. വളരെ ഇന്‍ഫോര്‍മേറ്റിന്‍ ആയ ഒരു കുറിപ്പ്. സെര്‍ബിയക്കാര്‍ യുദ്ധക്കൊതിയന്മാരാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.

    ReplyDelete
  3. വിശദമായി ഹൃദ്യമായി എഴുതി. ആശംസകള്‍.

    ReplyDelete