Saturday 22 August 2015

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി


സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയാണ് ഇത്തവണ നാട്ടില്‍ പോയി വന്നപ്പോള്‍ വാങ്ങിയ പുസ്തകങ്ങളില്‍ ഒരെണ്ണം. ആദ്യംവായിച്ചതും അത് തന്നെ. മലയാളിയുടെ ഗള്‍ഫ് പ്രണയത്തിനു മുന്നേയുള്ള ആവാസ കേന്ദ്രമായിരുന്ന കൊളംബും ലങ്കയും ഗള്‍ഫ് പണത്തില്‍ ഓര്‍മ പോലും അല്ലാതെ മാറിയപ്പോള്‍ ടിഡി രാമകൃഷ്ണന്‍ ചരിത്രവും മിത്തും രാഷ്ട്രീയവും ദേശിയതയും ചേര്‍ത്തിണക്കി മനോഹരമായൊരു വായനയിലൂടെ ലങ്കയെ നമുക്ക് തിരികെ നല്‍കിയിരിക്കയാണ്.
ഈ പുസ്തകവും ആയി ഫ്ലൈറ്റില്‍ ഇരിക്കുമ്പോഴാണ് @കെ എം ജയഹരി മലയാളനാട് വാരികയില്‍ എഴുതിയ ആദ്യാക്ഷരമാണ് ആല്‍ഫ (http://malayalanatu.com/comp…/…/item/200-2015-07-31-16-00-04) എന്ന ലേഖനം വായിക്കുന്നത്. വിഷയം സദാചാരം ആയിരുന്നെങ്കിലും ആല്‍ഫ എന്ന നോവലിന് ഇക്കാലയളവില്‍ എഴുതപ്പെട്ട ഒരു പഠനമായിട്ടാണ് വായനയില്‍ തെളിഞ്ഞുവന്നത്.
. ഫ്രാന്‍സിസ് ഇട്ടിക്കോരയാകട്ടെ മലയാളക്കര ഒന്നടങ്കംഏറ്റെടുത്ത ഒരു മായാ പ്രപഞ്ചം തന്നെ വായനക്കാരുടെ മുന്നില്‍ സൃഷ്‌ടിച്ച നോവല്‍ ആണ്. വിവാദങ്ങളും വിമര്‍ശനങ്ങളും അതിലേറെസ്വീകാര്യതയും ഏറ്റുവാങ്ങിയ ഇട്ടിക്കോരക്ക് ശേക്ഷം എഴുതിയ കൃതിയെന്ന നിലയ്ക്ക് വളരെ ആകാംഷയോടെ ആണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി വായനക്കാര്‍ ഏറ്റു വാങ്ങിയത്. പ്രമേയവും ആഖ്യാനവും ഇട്ടിക്കോരയില്‍ നിന്ന് തുലോം വ്യത്യസ്തമാണ് എന്ന് നോവലിസ്റ്റ് ആവര്‍ത്തിക്കുമ്പോള്‍ പോലും നോവലിന്‍റെ ശൈലിയില്‍ ഇട്ടിക്കോര ഒളിഞ്ഞു നോക്കുന്നത് വായനക്കാര്‍ക്ക് കാണാം.
. ജാഫ്ന മെഡിക്കല്‍ കോളജിലെ ഡോക്ടറായിരുന്ന രജനി തിരണഗാമ എന്ന മനുഷ്യാവകാശ പ്രവര്‍ത്തക 1989ല്‍ ശ്രീലങ്കയില്‍ വധിക്കപ്പെട്ടു.. എല്‍.ടി.ടി.ഇയോട് അനുഭാവമുണ്ടായിരുന്ന അവര്‍ പുലികളുടെയും സിംഹള പട്ടാളത്തിന്‍െറയും മനുഷ്യാവകാശ ധ്വംസനങ്ങളെ നിശിതമായി വിമര്‍ശിച്ചതിന്‍െറ ഫലമായിട്ടാണ് അവര്‍ വധിക്കപ്പെടുന്നത്. ആരാണ് രജനി തിരണഗാമയെ വധിച്ചത് എന്നത് ഇപ്പോഴും വളരെ ദുരൂഹമാണ്. മനുഷ്യാവകാശ പ്രവര്‍ത്തകയായ രജനി തിരണഗാമയെയും വീരപരിവേഷമുള്ള സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന മിസ്റ്റിക്കല്‍ കഥാപാത്രത്തെയും സംയോജിപ്പിച്ചു കൊണ്ടുള്ള ഒരു ഞാണിന്‍മേല്‍ കളിയില്‍ ഭൂതവും വര്‍ത്തമാനവും ഭാവനയില്‍ ചാലിക്കുകയായിരുന്നു നോവലിസ്റ്റ് എന്നു വേണം കരുതാന്‍. ആധുനിക സാങ്കേതിക വിദ്യയും പ്രണയമില്ലാത്ത രതിയും യാഥാര്‍ത്ഥ്യങ്ങള്‍ക്കും മിത്തുകള്‍ക്കുമിടയില്‍ പലയാവര്‍ത്തി ഉരുവിടുന്നത് വായനക്കാര്‍ക്ക് അരോചകമാകുന്നു എന്ന് വേണം പറയാന്‍.
ചരിത്രവും വര്‍ത്തമാനവും ഒന്നുപോലെ ഹിംസകളുടെ നാടാണെന്നാണ് ശ്രീലങ്കന്‍ ചരിത്രം പറഞ്ഞു തരുന്നത്. പോരാട്ടങ്ങളുടെ ചിത്രമാണ്, ചരിത്രമാണ് ഈ നോവല്‍. സിംഹള പാണ്ഡ്യ ചേര ചോള യുദ്ധങ്ങള്‍ തുടങ്ങി തമിഴ് - സിംഹള വംശീയ പോരാട്ടങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല ഇതിലെ യുദ്ധങ്ങള്‍ . മഹീന്ദ്ര രാജപക്സെയുടെ കാലത്ത് ചൈനയുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടുപോയ ലങ്കയില്‍ പിടിമുറുക്കാന്‍ തത്രപ്പെടുന്ന അമേരിക്കന്‍ സി ഐ എ യെ തുറന്നു കാണിച്ചും ഇന്ത്യന്‍ താല്പര്യങ്ങളെയും അസഹിഷ്ണതെയെയും പറയാതെ തൊട്ടു കാണിച്ചും ഈ നോവല്‍ ഒടുവില്‍ ഫാസിസത്തിനും സര്‍ക്കാരിനുമെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ഭാവിയില്‍ ജനാതിപത്യവിരുദ്ധതക്ക് സ്ഥാനമില്ല എന്ന് ഓര്‍മപ്പെടുത്തുന്നു.
യുദ്ധങ്ങള്‍ എന്നും സ്ത്രീകള്‍ക്ക് എതിരാണ്. യുദ്ധങ്ങളും പ്രഷോഭങ്ങളും പോരാട്ടങ്ങളും എല്ലാം മുന്‍നിരയില്‍ സ്ത്രീകള്‍ ഇല്ലെങ്കില്‍ പോലും യുദ്ധ കെടുതികള്‍ അനുഭവിക്കുന്നത് അവരാണ്. ക്രൂരമായ ബലാത്സംഗം, പട്ടിണി, കൊടുംപീഡനങ്ങള്‍ ഇവയെല്ലാം വിധിക്കപ്പെട്ടത് സ്ത്രീകള്‍ക്കാണ്. രജനിയും സുഗന്ധിയും മാത്രമല്ല ഈ നോവലിലെ സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം വിധിക്ക് മുന്നില്‍ തോല്‍ക്കുന്നതിനു കാരണവും വ്യക്തി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും യുദ്ധത്തിന്‍െറ മനുഷ്യത്വരഹിതമായ വെല്ലുവിളികളെ നേരിടാന്‍ കഴിയാത്തത് കൊണ്ട്. മാത്രമാണ്. സ്ത്രീകള്‍ക്കെതിരായ എല്ലാവിധ അക്രമങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനത്തിനും എതിരെ ഈ നോവല്‍ ശക്തമായ സന്ദേശം നല്‍കുന്നുണ്ട് എന്നതാണ് ഈ തോല്‍വിയിലും പ്രചോദനം നല്‍കുന്നത്.
മിത്തോളജിക്കലായി, രാഷ്ട്രീയപരമായി, വംശീയമായി, സാംസ്കാരികമായി വളരെ സങ്കീര്‍ണമായ ഒരു രാജ്യമാണ് ശ്രീലങ്ക. അത് കൊണ്ടാകാം നോവലിസ്റ്റ് പ്രമേയത്തില്‍ രാഷ്ട്രീയവും മിത്തും വംശീയതയും പോരാട്ടങ്ങളും കൊണ്ട് നോവലിനേയും സങ്കീര്‍ണ്ണമാക്കിയത്.
സിഗിരിയ വിവരണം ഇന്നും ലോകത്തിന്‍റെ പല ഭാഗത്തും ഉന്നത ശ്രേണിയില്‍ നടക്കുന്ന കച്ചവടങ്ങളുടെയും കാപട്യങ്ങളുടെയും ചതിയുടെയും കൂട്ടിക്കൊടുപ്പിന്റെയും വ്യഭിചാരത്തിന്‍റെയും ലോബിയിങ്ങിന്റെയും യാഥാര്‍ത്ഥ്യം വിളിച്ചു പറയുകയാണ്‌.
ചരിത്രമേത്, മിത്തേത്, യാഥാര്‍ഥ്യമേത്, ഭാവനയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധത്തില്‍ ഒരു സംഭ്രമം വായനക്കാരനുണ്ടാക്കുകയാണ് ഈ നോവലിലൂടെ. ഫ്രാന്‍സിസ് ഇട്ടിക്കോരയിലും ഇതേ ശൈലി തന്നെയാണ് കഥാകാരന്‍ ഉപയോഗിച്ചത്. ചില അവസരങ്ങളില്‍ പത്ര റിപ്പോര്‍ട്ടുകള്‍ പോലെ ആഖ്യാനം വഴിമറന്നു പോയോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു.
ഈഴത്തിനോടോ മറ്റേതെങ്കിലും പോരാട്ടങ്ങളോടോ ഒരു പ്രതിപത്തിയും ഇല്ല എന്ന് പറയുമ്പോള്‍ കൂടി തമിഴ് വംശീയതക്ക് പിന്തുണ നല്‍കുന്ന ഒരു ശൈലി സ്വീകരിച്ചിരിക്കുന്നത് ഈ നോവലിന്‍റെ തമിഴ് പരിഭാഷയ്ക്ക് കിട്ടാനിടയുള്ള സ്വീകാര്യതക്ക് വേണ്ടിയിട്ടാകണം. ഇത് പറയാന്‍ കാരണം ഇട്ടിക്കോര എഴുതുമ്പോള്‍ നോവലിസ്റ്റ് ആ നോവലിന്‍റെ കച്ചവട സാധ്യത പരിഗണിച്ചിരുന്നില്ല എന്ന് പ്രസ്താവിച്ചത് ശ്രദ്ധയില്‍ പെട്ടത്കൊണ്ടാണ്.

2 comments:

  1. സുഗന്ധിയെ വാങ്ങണമെന്നോര്‍ത്തിരിക്കുന്നു. എന്തായാലും വായിക്കണം

    ReplyDelete
  2. ഇട്ടിക്കോര അൽപ്പം വെറുപ്പിച്ചു. അതുകൊണ്ട്‌ തന്നെമാറ്റിനിർത്തുകയായിരുൻമാറ്റിനിർത്തുകയായിരുന്നു. ഇനി ഡിസംബർ വെക്കേഷനു നോക്കണം.

    ReplyDelete