Monday 24 August 2015

മേജറായ രൂപയും മൈനറായ യുവാനും

രൂപ മേജറായി, ഇനി അവള്‍ക്കു വോട്ടവകാശവും കല്യാണപ്രായവും ആയി. തിങ്കളാഴ്ച  രാവിലെ മുതല്‍ സോഷ്യല്‍ മീഡിയകളിള്‍ പ്രചരിച്ച തമാശ കാര്‍ട്ടൂണുകള്‍ യു എ ഇ നിവാസികളുടെത് ആയിരുന്നു.  ഒരു അറബ് എമിരേറ്റ്സ് ദിര്‍ഹം കൊടുത്താല്‍ പതിനെട്ടു  രൂപ ലഭിക്കുമെന്നായപ്പോള്‍ കടം മേടിച്ചും ലോണ്‍ എടുത്തും ക്രെഡിറ്റ്‌ കാര്‍ഡില്‍ നിന്ന് വലിച്ചും നാട്ടിലേക്ക് പണം ചവിട്ടുന്ന തിരക്കിലായിരുന്നു ഇന്ത്യക്കാര്‍ എന്നാണ് വാര്‍ത്ത. രൂപയെ കെട്ടിച്ചു വിടാനുള്ള സ്ത്രീധനം സ്വരൂപിക്കയായിരുന്നിരിക്കാം.

ഇന്ത്യന്‍ കറന്‍സി മാത്രമല്ല ഡോളറോ ഡോളറുമായി ബന്ധിച്ചിട്ടില്ലാത്തതുമായ  എല്ലാ കറന്‍സികളും താഴേക്കു നിപതിക്കുന്ന കാഴ്ച ആണ് തിങ്കളാഴ്ച ലോകം കണ്ടത്. . ലോകത്തിലെ എല്ലാ സ്റ്റോക്ക്‌ എക്സ്ചെഞ്ചുകളും നിലംപരിശായി.  തിങ്കളാഴ്ച  മാത്രം ഇന്ത്യന്‍  വിപണിക്ക് നഷ്ടപ്പെട്ടത്  ഏഴു  ലക്ഷം കോടി രൂപയാണ്.  എണ്ണ ഉത്പാദക രാജ്യങ്ങളുടെ സാമ്പത്തീക സ്ഥിതിയും കഴിഞ്ഞ ഒരു വര്‍ഷമായി പരുങ്ങലില്‍ ആണ്. എല്ലാ കഴിഞ്ഞ ഏഴു വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയിരിക്കുന്നു. സ്വര്‍ണ്ണവും വെറും മഞ്ഞളിച്ചു നില്‍ക്കുന്ന ഒരു ലോഹം മാത്രമായി മാറുന്ന കാഴ്ചയും നമ്മള്‍ കണ്ടു കൊണ്ടിരിക്കയായിരുന്നു.

ലോകത്തിലെ വമ്പന്‍ സ്രാവായ ചൈനയുടെ സമ്പദ് ഘടനയിലുണ്ടായ മാന്ദ്യം ആണ് ലോക വിപണിയെ കഴിഞ്ഞ ഏഴു വര്‍ഷത്തിലെ ഏറ്റവും വലിയ തകര്‍ച്ചക്ക് കാരണമാക്കിയത്. കുറെ  നാള്‍ ആയി മാന്ദ്യത്തില്‍ ആയിരുന്ന ചൈന ആഗസ്റ്റ്‌ പതിനൊന്നിനു നടത്തിയ യുവാന്‍റെ മൂല്യശോക്ഷണത്തില്‍ നിന്നാണ് ഈ വലിയ തകര്‍ച്ച ലോകമെങ്ങും അരങ്ങേറിയത്.  ഒന്‍പതു ശതമാനമാണ് ചൈന വിപണിയിലെ ഇടിവെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍  തിങ്കളാഴ്ച  ആറു  ശതമാനത്തോളം തകര്‍ച്ച ആണ് നേരിട്ടത്. യൂറോപ്യന്‍ വിപണിയില്‍ നാലര ശതമാനവും തകര്‍ച്ച നേരിട്ടൂ .  അമേരിക്കന്‍ വിപണിയും ആറു ശതമാനം വരെ ഇടിഞ്ഞു വെങ്കിലും മൂന്നര ശതമാനം നഷ്ടത്തില്‍ ആണ്   വിപണി ക്ലോസ് ചെയ്തത്.

ലോകം വല്ലാത്തൊരു മാന്ദ്യത്തെ വരവേല്‍ക്കുകയാണ്. റഷ്യക്ക് എതിരെയുള്ള അമേരിക്കന്‍ ഉപരോധം മുതല്‍, രണ്ടായിരത്തി ഏഴിലെ കൊടിയ മാന്ദ്യത്തില്‍ നിന്ന് ഇനിയും കരകയറാത്ത യൂറോപ്പും ഗ്രീസ്, സ്പെയിന്‍ , ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ അധിക ചിലവിനാല്‍ നട്ടം തിരിയുകയായിരുന്നു. അമേരിക്ക തങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തിയതും ലോകത്തിലെ ഏറ്റവും വലിയ നിര്‍മ്മാണ രാജ്യമായ ചൈനയുടെ അസംസ്കൃത വസ്തുക്കളുടെ ആവശ്യകതയും   ആണ് ഈ മാന്ദ്യത്തിനു കാരണം. ചുരുക്കി പറഞ്ഞാല്‍  അമേരിക്കയും ചൈനയും തമ്മില്‍ നടന്ന മുതലാളിത്ത മേധാവിത്വ മത്സരം ആണ് ഇപ്പോഴുണ്ടായ ഈ ദുസ്ഥിതിക്ക് കാരണം. 2007 അമേരിക്കന്‍ മാന്ദ്യത്തിനു കാരണക്കാര്‍ എന്ന് അമേരിക്ക ഇന്നും കരുതുന്ന ചൈനയ്ക്കു കൊടുത്ത തിരിച്ചടിയായി നിരീക്ഷകര്‍ ഇതിനെ കാണുന്നു.  

മോഡിയിലുള്ള അമിത വിശ്വാസത്തില്‍ ഇന്ത്യന്‍ വിപണി ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്  അത്യദ്ധ്വാനം ചെയേണ്ടി വന്നിരുന്നു. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഇന്ന് പലിശ നിരക്ക് കാല്‍ ശതമാനം കണ്ടു കുറച്ചതും ഇന്ന് ഇന്ത്യന്‍ വിപണിക്കും അമേരിക്കന്‍ വിപണിക്കും നേട്ടമായി. അതിനാല്‍  ഇന്ത്യന്‍ കറന്‍സി ഉള്‍പ്പെടെ ഇന്നലെ ഇടിഞ്ഞ കറന്‍സികളെല്ലാം ചെറിയ മുന്നേറ്റങ്ങള്‍ കാഴ്ച വയ്ക്കുകയും ചെയ്തു.    ചൈന ഒഴികെയുള്ള ലോക വിപണികള്‍ വീണ്ടും സജീവമാകുന്ന കാഴ്ചയാണ് ചൊവ്വാഴ്ച ലോകം ദര്‍ശിച്ചത്.

ആഗോള വിപണിയില്‍ എണ്ണ വില കൂടിയപ്പോഴും ഇന്ത്യയില്‍ വില കുറയ്ക്കാതെ കുത്തകകളെ സഹായിച്ചപ്പോള്‍ തന്നെ പെട്രോളിന്മേലുള്ള നികുതി കൂട്ടി അധികം ധനം സ്വരൂപിക്കുകയും അതുവഴി പണപ്പെരുപ്പം കുറയ്ക്കുവാന്‍ സഹായിച്ചതും കൊണ്ടാകാം സര്‍ക്കാര്‍ വിപണിയില്‍ കാര്യമായി ഇടപെടാതിരിക്കുന്നത്‌. ഈ ഒരു കാരണത്താല്‍ തന്നെ ഇന്ത്യക്ക് ഉടനൊന്നും പേടിക്കാന്‍ ഇല്ല. ഇന്ത്യയുടെ പക്കല്‍ 38000 കോടി ഡോളര്‍ കരുതലായുണ്ട്. ചൊവാഴ്ച റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റഴിക്കുകയും തദ്ദേശിയ ധനകാര്യ സ്ഥാപനങ്ങളെ കൊണ്ട് ഓഹരികള്‍ വാങ്ങിപ്പിക്കുകയും ചെയ്തു. ഈ സ്ഥിതി വരും ദിവസങ്ങളിലും തുടര്‍ന്നേക്കും.

യു എ ഇ ഉള്‍പ്പെടെ ഗള്‍ഫ് മേഖല വല്ലാത്ത സാമ്പത്തീക പ്രതിസന്ധിയില്‍ ആണ്. റഷ്യന്‍, ചൈനീസ്‌ വിനോദസഞ്ചാരികളുടെ വരവിലെ തളര്‍ച്ച സേവന മേഖലയെയും എണ്ണ വിപണിയിലെ കടുത്ത വിലയിടിവ് മറ്റെല്ലാ മേഖലകളെയും മാന്ദ്യത്തിലേക്ക് നയിക്കുകയാണ്.  റബര്‍ വിലയിടിവിനാല്‍ നട്ടം തിരിയുന്ന കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും ദുബായ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വിനിമയങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്. അനേകം പേര്‍ക്ക് ജോലി നഷ്ടപ്പെടുന്ന ഒരവസ്ഥ ഉണ്ടായിക്കൂടെന്നില്ല. പ്രവാസ സമൂഹം നെഞ്ചിടിപ്പിലാണ്.

നിത്യോപയോഗ സാധനങ്ങളായ ഉള്ളിയുടെയും തക്കാളിയുടെയും വിലകള്‍ മാനം മുട്ടെ നില്‍ക്കുകയാണ് ഇന്ത്യയില്‍. പെട്രോള്‍ വിലക്കുറവിനാല്‍   പണപ്പെരുപ്പം കുറഞ്ഞു നിന്ന അവസ്ഥയില്‍ നിന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പണപ്പെരുപ്പം വീണ്ടും  വര്‍ദ്ധിപ്പിക്കും എന്നാണു നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സര്‍ക്കാറിന്റെ ക്രിയാത്മക ഇടപെടല്‍ ഉറ്റു നോക്കുകയാണ് നിക്ഷേപക വൃന്ദം .

1 comment:

  1. ആ ഏഴുലക്ഷം കോടി എവിടെപ്പോയി!!

    ReplyDelete