Saturday 12 September 2015

വെനീസ് എത്ര മനോഹരി !

തെ, ഇന്ന് ഇറ്റലിയോട് വിട പറയുകയാണ്‌. അതിനു മുന്‍പ് ഇറ്റലിയിലെ ഏറ്റവും മനോഹരമായ മനുഷ്യ നിര്‍മ്മിതമായ ദ്വീപ സമൂഹം കാണണം. 118 ദ്വീപുകള്‍ ചേര്‍ന്ന അതിമനോഹരമായ കെട്ടിട നിര്‍മ്മാണ വൈദഗ്ദ്ധ്യം വിളിച്ചോതുന്ന കലയുടെ മറ്റൊരു പറുദീസയാണ് വെനീസ്. കനാലുകള്‍ കൊണ്ടും ബ്രിഡ്ജുകള്‍ കൊണ്ടും ആണ് ഈ ദ്വീപ സമൂഹത്തെ ബന്ധിപ്പിച്ചിരിക്കുന്നത്. ചില ദ്വീപുകള്‍ക്കിടയിലെ കനാലുകള്‍ വളരെ ചുരുങ്ങിയതാവും. കനാലുകള്‍ക്കിരുവശവും നിന്ന് ഇരു ദ്വീപു നിവാസികള്‍ക്കും സംസാരിക്കാന്‍ സാധിക്കുന്ന അത്രയധികം അടുപ്പം.
ഇറ്റലിയിലെ വെനെറ്റോ പ്രവിശ്യയുടെ തലസ്ഥാനം ആണ് വെനീസ് നഗരം. ഒരു നഗരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി കിടക്കുന്നു. പൂര്‍ണ്ണമായും വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഇടം പിടിച്ച ഒരു നഗരം ആണ് വെനീസ്. വെനീസില്‍ എത്തിയാല്‍ നെതര്‍ലന്‍ഡ്‌സിന്‍റെ തലസ്ഥാനം ആയ ആംസ്റ്റര്‍ഡാം ആണ് ഓര്‍മ വരിക. ഏകദേശം മൂന്നു ലക്ഷത്തിലധികം ജനങ്ങള്‍ കടലില്‍ നിര്‍മ്മിച്ച ഈ നഗരത്തില്‍ അധിവസിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അതിശയം തോന്നിയേക്കാം. മനോഹരമായ ശില്പങ്ങളും കെട്ടിടങ്ങളും ഓരോ സഞ്ചാരിയെയും വെനീസിലേക്ക് ആകര്‍ഷിക്കും. മനുഷ്യരാല്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മനോഹരമായ സിറ്റി ആണ് 'അഡ്രിയാറ്റിക്കിലെ രാജ്ഞി' എന്നറിയപ്പെടുന്ന വെനീസ്. യൂറോപ്പിന്‍റെ പ്രണയ നഗരമായും വെനീസ് അറിയപ്പെടുന്നു.
ദുബായിലെ പാം ജുമൈറ, ഈ അടുത്ത കാലത്ത് പണി കഴിപ്പിച്ചിട്ടുള്ള മനുഷ്യ നിര്‍മ്മിത ദീപ സമൂഹമാണ്. അതിനെത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ വെനീസ് ഒരു വിസ്മയമായി നമുക്കിടയില്‍ ഉണ്ട്. മെര്‍ച്ചന്റ് ഓഫ് വെനീസ് എന്ന നാടകത്തിലൂടെ ഷേക്സ്പിയര്‍ പരിചയപ്പെടുത്തിയിട്ടുള്ള വെനീസ്, ആ നാടകം പഠിച്ച കാലത്ത്, കാണുവാന്‍ കഴിയും എന്ന് കരുതിയിരുന്നില്ല.
മനുഷ്യരാല്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മനോഹരമായ സിറ്റിയായാണ് 'അഡ്രിയാറ്റിക്കിലെ രാജ്ഞി'യായ വെനീസ് അറിയപ്പെടുന്നത് .
വെനീസിനെ കുറിച്ചുള്ള വിശ്വാസം അത് എ ഡി 421 ല്‍ നിര്‍മ്മിച്ച പട്ടണം ആണെന്നാണ്.‌. ഇറ്റലിയുടെ വടക്ക് കിഴക്ക് ജീവിച്ചിരുന്ന വെനെറ്റി എന്ന് വിളിക്കപ്പെട്ട ഒരു വിഭാഗം റോമന്‍ പൌരന്മാര്‍ നിര്‍മ്മിച്ചതാണ് ഈ പട്ടണമെന്നു കരുതപ്പെടുന്നു. ആറ്റില ഇറ്റലി ആക്രമിച്ചപ്പോള്‍ വെനീസിലെ ജനങ്ങള്‍ ഈ ദ്വീപുകളിലേക്കു രക്ഷപ്പെട്ട് ഇവിടെ താമസമുറപ്പിച്ചു... 568 ല്‍ ലൊംബാര്‍ഡിന്‍റെ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ വന്‍കരയില്‍ നിന്നും ഈ ദ്വീപുകളിലേക്കു രക്ഷപ്പെടുകയും ഇവിടെ സ്ഥിര താമസമാക്കുകയും ചെയ്തു എന്നും ചരിത്രം പറയുന്നു. എണ്ണൂറുകളില്‍ വെനീസ് വലിയൊരു കച്ചവട കേന്ദ്രമായി മാറി. പതിമൂന്നാം നൂറ്റാണ്ടില്‍ ലോകത്തിലെ പ്രബല രാജ്യമായി വെനീസ് മാറി. റോമന്‍ സാമ്രാജ്യവുമായും ബൈസാന്റ്യന്‍ സാമ്രാജ്യവും മുസ്ലീം ലോകവുമായും കച്ചവടത്തില്‍ ഏര്‍പ്പെട്ട വെനീസ് വലിയ സാമ്പത്തിക ശക്തിയായി മാറി. തുര്‍ക്കിയും ആസ്ത്രിയയും ഇറ്റലിയും ഒക്കെ പലപ്പോഴായി ഈ പ്രദേശം കൈയേറി ഭരണം നടത്തി. ഇറ്റലി രൂപം കൊണ്ടപ്പോള്‍ വെനീസ് സ്വാഭാവികമായി ഇറ്റലിയുടെ ഭാഗമായി മാറി.
നവോത്ഥാന കാലഘട്ടം വെനീസിനെയും കലയുടെ കേളീ കേന്ദ്രമാക്കി. ഗോഥിക്ക് കെട്ടിട നിര്‍മ്മാണ രീതിയാണ് വെനീസില്‍ അവലംബിച്ചിട്ടുള്ളത്. ശില്പഭംഗിയാര്‍ന്ന കെട്ടിട സമുച്ചയങ്ങള്‍ നിറഞ്ഞ വെനീസ്, അതി മനോഹരിയാണ്. പള്ളികള്‍, കൊട്ടാരങ്ങള്‍, പിയാസകള്‍ , കനാലുകള്‍ എല്ലാം വെനീസിനെ സുന്ദരിയാക്കുന്നു. ഓരോ ദിവസവും ശരാശരി അര ലക്ഷം സഞ്ചാരികള്‍ ആണ് വെനീസ് സന്ദര്‍ശിക്കുന്നത്.
IMG 2926 
പാദുവയില്‍ നിന്ന് ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ വെനീസിന്റെ തീരത്ത്‌ എത്തി. കടലില്‍ നങ്കൂരമിട്ടിരിക്കുന്ന വലിയ കപ്പലുകള്‍ മുതല്‍ ചെറിയ തോണികള്‍ വരെ നല്ല കാഴ്ചയാണ്. ഞങ്ങള്‍ ബസ്സില്‍ നിന്നിറങ്ങി, ബോട്ട് ജെട്ടിയിലേക്ക് നടന്നു. സഞ്ചാരികളെ സ്വീകരിക്കാനായി വഴിയോര കച്ചവടക്കാര്‍ നിരന്നു നില്‍ക്കുന്നു. രാവിലെ തന്നെ അനേകം സഞ്ചാരികള്‍ ബോട്ടുകള്‍ക്കായി കാത്തിരിക്കുന്നു. ഹലോജി, ഞങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വാങ്ങി, ഞങ്ങളെ ബോട്ടില്‍ കയറുന്നതിനായി ക്യൂവില്‍ നിര്‍ത്തി. ടഗ് ബോട്ടുകള്‍, വാപൊറെറ്റോ, ബാര്‍ജുകള്‍ മൂന്നോ നാലോ പേര്‍ക്ക് കയറാവുന്ന സ്പീഡ് ബോട്ടുകള്‍, വലിയ ആഡംബരക്കപ്പലുകള്‍, ഇടത്തരം വലിപ്പമുള്ള വ്യക്തിഗത ആഡംബര സ്പീഡ് ബോട്ടുകള്‍, എന്നിങ്ങനെ വിവിധതരം ജലനൌകകള്‍ കായലില്‍ അങ്ങിങ്ങായി തെന്നി നീങ്ങുന്നു. വെനീസിലെ ഏറ്റവും വലിയ ആകര്‍ഷണം ഈ ജലനൌകകളും ജലസവാരികളും ആണ്. പന്ത്രണ്ടു മണി വരെയാണ് ഞങ്ങള്‍ക്ക് വെനീസില്‍ കറങ്ങുവാന്‍ ഉള്ള സമയം, ഏകദേശം മൂന്നു മണിക്കൂര്‍. തിരികെ വരുമ്പോള്‍ ബോട്ടില്‍ ആണ് ഞങ്ങള്‍ക്ക് ഉച്ച ഭക്ഷണം. അത് കഴിഞ്ഞു അന്ന് ഞങ്ങള്‍ ഇറ്റലിയോട് വിട പറയുകയാണ്‌. ഇറ്റലിയില്‍ നിന്ന് ആസ്ത്രിയയിലേക്ക്, അന്ന് തന്നെ ആണ് വാട്ടന്സില്‍ സ്വ്റോസ്കി ക്രിസ്റ്റല്‍സ് കാണുവാന്‍ പദ്ധതി ഇട്ടിരിക്കുന്നത്. ഹലോജി ഞങ്ങളെ അന്നത്തെ യാത്രയുടെ ചുരുക്കമെല്ലാം പറഞ്ഞു കേള്‍പ്പിച്ചു. ഗോണ്ടോള സവാരിക്ക് വലിയ വിലപേശല്‍ ഉണ്ടാവുമെന്നും അതിനാല്‍ ആര്‍ക്കെങ്കിലും ഗോണ്ടോള സവാരി ചെയ്യണമെങ്കില്‍, ഹലോജിക്ക് പരിചയമുള്ള ടീം ഉണ്ട്, അവര്‍ റേറ്റ് കുറച്ചു തരുമെന്നും ഹലോജി ഓര്‍മിപ്പിച്ചു. അതൊക്കെ ഹലോജിക്ക് കമ്മീഷന്‍ കൊടുക്കുന്ന ശിങ്കിടികള്‍ ആവും എന്ന് ഞങ്ങള്‍ ഊഹിച്ചു. എന്തായാലും ആരും ഈ ചുരുങ്ങിയ സമയം കൊണ്ട് ഗോണ്ടോളയില്‍ കയറുവാന്‍ സാധ്യത ഇല്ല എന്നും ഞങ്ങള്‍ മനസിലാക്കി. നാലുപേര്‍ക്ക് ഇരുന്നു തുഴഞ്ഞു പോകാവുന്ന ചെറിയ തുഴച്ചില്‍ നൌക ആണ് ഗോണ്ടോള. വെനീസില്‍ സാധാരണയായി എത്തുന്ന സഞ്ചാരികള്‍ ഗോണ്ടോളയിലൂടെ ദ്വീപ സമൂഹങ്ങള്‍ക്ക് വലംവയ്ക്കുക പതിവാണ്. കുമരകത്തും കുട്ടനാട്ടിലും ആലപ്പുഴയിലുമൊക്കെ ചെറിയ വഞ്ചികളില്‍ തുഴഞ്ഞു പോകുന്നതുപോലെയുള്ള ഒരനുഭവം. കാറ്റിനോടും ഓളങ്ങളോടും കിന്നരിച്ചു കൊണ്ടുള്ള വഞ്ചി തുഴയല്‍ ഹൃദ്യമായ അനുഭവമാകും.
ഞങ്ങള്‍ എല്ലാവരും ബോട്ടില്‍ കയറി. മുകളിലെ ഡെക്കില്‍ ആണ് ഞങ്ങള്‍ കയറിയത്. അതിനിടയില്‍ ബോട്ടിന്‍റെ ക്യാപ്റ്റനും ആയി ചില കശപിശ. എന്തായാലും അയാള്‍ ഞങ്ങളെ തുറിച്ചു നോക്കി അകത്തേക്ക് പോയി. ഞങ്ങള്‍ ക്യാമറയില്‍ കാഴ്ചകള്‍ ഒപ്പിയെടുക്കുവാന്‍ തുടങ്ങി. എല്ലാവരും വലിയ ത്രില്ലില്‍ ആണ്.. ബോട്ടില്‍ വച്ച് ഹലോജി വെനീസിനെ കുറിച്ച് ഞങ്ങള്‍ക്ക് കൂടുതല്‍ വിവരണങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.
IMG 2960
ഏകദേശം അരമണിക്കൂര്‍ കൊണ്ട് സവാരി അവസാനിച്ചു. ഞങ്ങള്‍ വെനീസിലെ ബോട്ട് ജെട്ടിയില്‍ ഇറങ്ങി. നിരവധിയായി ബോട്ടുകള്‍ വന്നു കൊണ്ടിരിക്കുന്നു. നഗരം രാവിലെ തന്നെ ജനനിബിഡമാവുകയാണ്. ഇറ്റലിയിലെങ്ങും കണ്ട യുവത ഇവിടെയും തമ്പടിച്ചിരിക്കുന്നു. വളരെ പഴയ കെട്ടിടങ്ങള്‍ ആണെങ്കിലും വൃത്തിയായി പരിപാലിച്ചിരിക്കുന്നു. വെനീഷ്യന്‍ ഗ്ലാസിനും മുറാനോ ഗ്ലാസിനും പ്രസിദ്ധമാണ് വെനീസ്. ഹലോജി നേരത്തെ പ്ലാന്‍ ചെയ്തത് പ്രകാരം വലിയൊരു മുറാനോ ഗ്ലാസ് ഷോ റൂമിലേക്ക്‌ ആണ് ആദ്യം ഞങ്ങളെ കൊണ്ട് പോയത്. ഒരു ഇടുങ്ങിയ ഗോവണി കയറി ഞങ്ങള്‍ ആ ഷോപ്പിന്‍റെ ഉള്ളില്‍ എത്തി. അവിടെ ഗ്ലാസ്‌ നിര്‍മ്മിക്കുന്ന ഒരു ഉലയില്‍ ഞങ്ങള്‍ക്ക് വേണ്ടി പെര്‍ഫോം ചെയുവാന്‍ ഒരു മുറാനോ ഗ്ലാസ്‌ ശില്പി. സ്ഫടികത്തിന്റെ ഒരു കക്ഷണം ഒരു കൊടിലില്‍ വച്ച്, അദേഹം ഉലയിലേക്ക് നീട്ടി, അല്പസമയത്തിനകം കൊടിലിലെ സ്പടിക കക്ഷണം ഉരുകിത്തുടങ്ങി. ഉരുകിയ ആ ഗ്ലാസ് കൊണ്ട്, നിമിഷ നേരം കൊണ്ട് മറ്റൊരു കൊടില്‍ കൂടി ഉപയോഗിച്ച് ഫെറാറി കാറിന്‍റെ ലോഗോയിലുള്ള കുതിരയെ ഉണ്ടാക്കി. മനോഹരമായ ആ ശില്പത്തിലെക്ക് ഞങ്ങള്‍ മതിമറന്നു നോക്കി നില്‍ക്കവേ അയ്യാളുടെ കയ്യിലിരുന്ന ഒരു ന്യൂസ്‌ പേപ്പറില്‍ നിന്നും ഒരു ഭാഗം കീറി അയാള്‍ ആ ശില്പത്തിലേക്ക് ഇട്ടു. ഉടനെ ആ പേപ്പറില്‍ തീ ആളിക്കത്തി. മുന്നൂറു ഡിഗ്രി സെന്റിഗ്രേഡ്‌ ചൂടുണ്ട് ആ പ്രതിമയ്ക്ക് എന്നദ്ദേഹം വിശദീകരിച്ചു . തുടര്‍ന്ന് ഞങ്ങളെ വിശാലമായ മുറാനോ ഗ്ലാസ്സിന്റെ ഷോ റൂമിലേക്ക്‌ ആനയിച്ചു. പല വര്‍ണ്ണങ്ങളിലും ആകൃതിയിലുമുള്ള മനോഹരമായ കലാവിരുതുകള്‍ ഞങ്ങള്‍ ഇമ വെട്ടാതെ നോക്കി നിന്നു. ഷോ കേസുകളില്‍ മാത്രം കണ്ടിട്ടുള്ള കലാരൂപങ്ങള്‍. തൊട്ടും തലോടിയും നോക്കിയതല്ലാതെ ഞങ്ങളാരും അവ വാങ്ങുകയുണ്ടായില്ല.അവയുടെ കനത്ത വില തന്നെ കാരണം
കൈയിലെ യൂറോ കുറഞ്ഞുവരൂന്നു, അടുത്ത് കണ്ട എ ടി എം മെഷീനില്‍ നിന്ന് കുറച്ചു യൂറോ എടുത്തു. വെനീസിന്റെ ഹൃദയ ഭാഗമായ സെ. മാര്‍ക്സ് സ്ക്വയറിലേക്കാണ് യാത്ര. വെനീസിലെത്തുന്ന സഞ്ചാരികള്‍ക്ക് 9 -)ം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട, ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അങ്കണമായ സെന്റ് മാര്‍ക്ക്സ് സ്ക്വയര്‍ ഒരിക്കലും ഒഴിവാക്കാനാവില്ല. ഇംഗ്ലീഷില്‍ സെന്റ് മാര്‍ക്ക്സ് സ്ക്വയര്‍ എന്നാണ് പറയുന്നതെങ്കിലും ഇറ്റലിക്കാര്‍ക്ക് ഇത് പിയാസ്സാ സാന്‍ മാര്‍ക്കോ ആണ്. വെനീസില്‍ പിയാസ എന്നറിയപ്പെടുന്നത് സെ. മാര്‍ക്ക്സ് സ്ക്വയര്‍ മാത്രമാണ്. യൂറോപ്പിന്റെ അങ്കണം എന്നാണു നെപ്പോളിയന്‍ സെ. മാര്‍ക്ക്സ് സ്ക്വയറിനെ വിശേഷിപ്പിച്ചത്. സെന്റ് മാര്‍ക്ക്സ് ബസിലിക്ക, ഡൌജിന്റെ കൊട്ടാരം , ബസിലിക്കയുടെ മണിമേട, എന്നിവയാണ് പിയാസ്സയിലെ പ്രധാന ആകര്‍ഷണങ്ങള്‍. ഇതിനൊക്കെ പുറമെ വെനീസിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ കെട്ടിടങ്ങളും ഓഫീസുകളുമൊക്കെ പിയാസ്സയിലാണുള്ളത്. ഇവിടെ എപ്പോഴും സന്ദര്‍ശകരുടെ വലിയ തിരക്കാണ്.
IMG 3021
സെന്റ് മാര്‍ക്ക്സ് ബസിലിക്കയുടെ തൊട്ടുതന്നെയുള്ളതും വെനീഷ്യന്‍ ഗോത്തിൿ മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ളതുമായ ഡൌജിന്റെ കൊട്ടാരം 1923 മുതല്‍ ഒരു മ്യൂസിയമാണ്. 700 കൊല്ലത്തോളം ഈ കെട്ടിട സമുച്ചയം വെനീഷ്യന്‍ റിപ്പബ്ലിക്കിന്റെ സിരാകേന്ദ്രമായി വര്‍ത്തിച്ചുപോന്നു. വെനീസിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ടിടവും ഇതുതന്നെയാണ്. 13 യൂറോ കൊടുത്താല്‍ കൊട്ടാരമടക്കം പിയാസ്സായിലെ എല്ലാ മ്യൂസിയങ്ങളും കയറിക്കാണാം. അതേ സമയം ബസിലിക്കയിലേക്ക് കയറാന്‍ ടിക്കറ്റിന്റെ ആവശ്യമില്ല. പക്ഷെ തെരുവോരങ്ങളില്‍ അലയുവാനും വായ് നോക്കി നടക്കുവാനും ആണ് ഞങ്ങള്‍ സമയം ചിലവഴിച്ചത്. കാരണം മ്യൂസിയങ്ങള്‍ ചുറ്റിക്കറങ്ങുവാനുള്ള സമയം അന്നത്തെ കാര്യപരിപാടിയില്‍ ഉണ്ടായിരുന്നില്ല. അതിനിടയില്‍ സുവനീറുകള്‍ മേടിക്കുവാനും സ്ത്രീകള്‍ സമയം കണ്ടെത്തി. പന്ത്രണ്ടു മണി ആയപ്പോഴേക്കും തെണ്ടിത്തിരിഞ്ഞു ഞങ്ങള്‍ ഹലോജി പറഞ്ഞ മീറ്റിംഗ് പോയിന്‍റില്‍ എത്തി. അല്പസമയത്തിനകം ഞങ്ങളുടെ ബോട്ട് എത്തി. ഇന്ന് ബോട്ടില്‍ ആണ് ഞങ്ങളുടെ ഉച്ച ഭക്ഷണം. വീണ്ടും ഇന്ത്യന്‍ ഉച്ച ഭക്ഷണം വെനീസിലെ ബോട്ടില്‍ വച്ച് ഞങ്ങള്‍ കഴിച്ചു. നല്ല വിശപ്പുണ്ടായിരുന്നതിനാലും ബോട്ടില്‍ വച്ചുള്ള ഭക്ഷണം ആയിരുന്നതിനാലും ഞങ്ങളെല്ലാം വളരെ മാന്യമായി പെരുമാറി. ഭക്ഷണം കഴിഞ്ഞപ്പോള്‍ ഹലോജി ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഓരോ കുപ്പി വൈറ്റ് വൈന്‍ തന്നു. ഒരു ഫാമിലിക്ക്‌ ഒന്ന് എന്നാണ് പറഞ്ഞത് എങ്കില്‍ കൂടി ഞങ്ങള്‍ മൂന്നു ബോട്ടില്‍ അടിച്ചുമാറ്റി. ഇതിനിടയില്‍ ഞങ്ങളുടെ ബോട്ട് തീരമണഞ്ഞു കഴിഞ്ഞിരുന്നു. വെനീസിനോട് വിട പറഞ്ഞു ഞങ്ങള്‍ ബസ്സില്‍ കയറി. നാല് ദിവസം പോയതറിഞ്ഞില്ല. ഞങ്ങളിപ്പോള്‍ ഒരു കുടുംബം പോലെ ബസ്സിലെ എല്ലാവരും ആയി സൌഹൃദത്തിലായി.

വെനീസില്‍ നിന്ന് ഇന്ന്‍സ്ബ്രക്കിലേക്ക് ഏകദേശം നാനൂറു കിലോമീറ്റര്‍ യാത്രയുണ്ട്. വെനീസില്‍ നിന്ന് വെറോണ വരെ 120 കിലോമീറ്റര്‍ , അത് കഴിഞ്ഞു ആല്‍പ്സ് പാര്‍വത നിരകള്‍ക്കിടയില്‍ കൂടിയുള്ള റോഡിലൂടെ ആണ് യാത്ര. നാലുമണിക്ക് വാട്ടന്സില്‍ എത്തി, സ്വരോസ്കി ക്രിസ്റ്റല്‍ സന്ദര്‍ശിക്കുകയും അതിനു ശേഷം ഇന്ന്‍സ്ബ്രക്കില്‍ താമസിക്കുകയും ആയിരുന്നു ഞങ്ങളുടെ പ്ലാന്‍. പക്ഷെ ഞങ്ങള്‍ വാട്ടന്സില്‍ എത്തുമ്പോള്‍ താമസിച്ചേയ്ക്കും എന്നതിനാല്‍ അന്ന് ഇന്ന്‍സ്ബ്രക്ക് നഗരം ചുറ്റിക്കണ്ട്, പിറ്റേന്ന് വാട്ടന്‍സിലേയ്ക്ക് യാത്ര ചെയ്യാമെന്ന് തീരുമാനം മാറ്റി.
വെനീസില്‍ നിന്നും ആസ്ട്രിയയിലെ ഇന്ന്‍സ്ബ്രെക്കിലെക്കുള്ള യാത്ര അതിമനോരമായ ഓര്‍മ്മകള്‍ നിറഞ്ഞ അനുഭവമായിരുന്നു. കുട്ടികള്‍ ഒക്കെയും അന്താക്ഷരിയും കളികളും ആയി പിന്നില്‍. ഞാനും പാര്‍ത്ഥനും ഞങ്ങള്‍ക്ക് കിട്ടിയ വൈന്‍ അടിച്ചു കൊണ്ടേയിരുന്നു.ഞങ്ങളുടെ തൊട്ടു മുന്നിലെ സീറ്റില്‍ തൃശ്ശൂര്‍ സ്വദേശികളായ റോയിയും ഭാര്യ ജാസ്മിനും. കോണ്‍ഗ്രെസുകാരനായ റോയിക്ക് തീവ്ര സി പി എം ലൈനുള്ള ജാസ്മിന്‍. ജാസ്മിന്‍ തികഞ്ഞ പിണറായി ഭക്ത. കോണ്‍ഗ്രസിനെ പോലെ തന്നെ വി എസ്സും ജാസ്മിന് തൊട്ടുകൂടാത്തവന്‍. ഞാനും പാര്‍ത്ഥനും കൂടി ജാസ്മിനും ആയി തര്‍ക്കത്തില്‍, റോയിയോ, ഞങ്ങള്‍ക്ക് ഒപ്പവും. ദീര്‍ഘ യാത്രയായതിനാലാവും സ്ത്രീകള്‍ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു. ആല്‍പ്സ് പര്‍വതനിരകള്‍ക്കിടയിലൂടെയുള്ള യാത്ര പച്ചപ്പട്ടു പുതച്ച മലനിരകളുടെ സൌന്ദര്യം, ഉറങ്ങാതിരുന്ന ക്യാമറകള്‍ പകര്‍ത്തിക്കൊണ്ടിരുന്നു. ദുബായിലെ ടണലുകള്‍ മാത്രം കണ്ടിരുന്ന പലരും പത്തും പതിനഞ്ചും കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ അദ്ഭുതത്തോടെ നോക്കിക്കണ്ടു.. ഒലിവും മുന്തിരിയും ആപ്പിളും വിളയുന്ന തോട്ടങ്ങള്‍. മലകളും പുല്‍മേടുകളും അപൂര്‍വമായി മാത്രം ജനവാസമുള്ള ഗ്രാമങ്ങള്‍. ഇടയ്ക്ക് വലിയ ചില പട്ടണങ്ങളും. ആകെക്കൂടി ചന്തമുള്ള ഭൂപ്രദേശം. സ്ക്രീന്‍ സേവറില്‍ മാത്രം കാണുന്നത്ര ഭംഗിയുള്ള കുന്നിന്‍ ചെരുവുകളും താഴവാരങ്ങളും മലനിരകളും, സഞ്ചാരികളെ മത്തു പിടിപ്പിക്കും.
IMG 3037
അനേകം രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്, പക്ഷെ ഇനി ഒരിക്കല്‍ ഒരവസരം കിട്ടിയാല്‍ പോകുവാന്‍ ആഗ്രഹിക്കുന്ന രാജ്യം ഏതെന്നു ആരെങ്കിലും ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ... ഇറ്റലി. വളരെ ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് ഞാന്‍ കണ്ട റോമയും, വത്തിക്കാനും, വെനീസും, പിസ്സയും, ഫ്ലോറന്‍സും ഇനിയും എന്നെ ഈ നഗരത്തിലേക്ക് മാടി വിളിച്ചു കൊണ്ടിരിക്കയാണ്. പോരാത്തതിന് ഞങ്ങള്‍ക്ക് പോകുവാന്‍ സാധിക്കാത്ത പോംപി നഗരവും, മിലാനും നേപ്പിള്‍സ് , സിസിലി തുടങ്ങി അനേകം കാഴ്ചകളും . അതിലുപരി ജാഡകളില്ലാത്ത ഇറ്റാലിയന്‍ സ്നേഹവും.

അതിര്‍ത്തി പിന്നിട്ടപ്പോള്‍, വീണ്ടും വരുമെന്ന് ആഗ്രഹിച്ചു കൊണ്ട് ഇറ്റലിയോട് ഞങ്ങള്‍ ആചാരം ചൊല്ലി പിരിഞ്ഞു. ഏകദേശം അഞ്ചര മണി ആയപ്പോള്‍ ഞങ്ങള്‍ ഇന്ന്‍സ്ബ്രെക്ക് പട്ടണത്തില്‍ എത്തിച്ചേര്‍ന്നു.

3 comments:

  1. വായിച്ചപ്പോള്‍ 'അഡ്രിയാറ്റിക്കിലെ രാജ്ഞി' യെ കാണുവാനും 'ജാഡകളില്ലാത്ത ഇറ്റാലിയന്‍ സ്നേഹം' അനുഭവിക്കാനും ഒരു പൂതി ... :)

    ReplyDelete
  2. എന്തു ഭംഗിയാണ് വെനീസെ നിനക്ക്!! നീ വെനീസ് അല്ല, വീനസ് ആണ്

    ReplyDelete
  3. ഈ സഞ്ചാരി യുടെ യാത്രക്കുറിപ്പ് വായിച്ചപ്പോൾ വല്ലാത്തൊരു ആശ ഒരു യാത്ര ചെയ്യാൻ. നന്നായിയിട്ടുണ്ട് വിവരണങ്ങൾ. ഇനിയും എഴുതുക. 🌹🌹

    ReplyDelete