Wednesday 20 February 2013

ഹോളണ്ടിലെ ദിനങ്ങൾ



 ഹോളണ്ടിലെ  ദിനങ്ങൾ
അതിരാവിലെ വീണ്ടും ആംസ്റ്റര്‍ ഡാം വിമാനത്താവളത്തില്‍.  വെളിയില്‍ കാത്ത് നിന്നിരുന്ന കീസ്,എന്നെ  സാബമ്മാളിലെ അപ്പോളോ ഹോട്ടലിലെത്തിച്ചു. കുളിയും പ്രാതലും കഴിഞ്ഞു വന്നപ്പോഴെക്കു കീസ് വീണ്ടും ഹോട്ടലില്‍ പ്രത്യക്ഷപ്പെട്ടു. കീസിനോപ്പം ജെല്ദര്‍മല്സനിലെ അവരുടെ ഓഫീസില്‍ പോയി . ആപ്പിള്‍ തോട്ടങ്ങളില്‍ കൂടിയായിരുന്നു യാത്ര. ചെടികളില്‍ നിറയെ പൂക്കളും ചെറിയ കായ്കളും. ആദ്യമായാണ്‌ ഒരു ആപ്പിള്‍ തോട്ടം  കാണുന്നത്. മരങ്ങള്‍ നിര നിരയായി നില്‍ക്കുന്ന കാഴ്ച മനോഹരം തന്നെ . ആപ്പിള്‍ പറിക്കുന്ന സമയത്ത് ഇതെങ്ങനെയുണ്ടാവും  ഞാന്‍ വെറുതെ ആലോചിച്ചു.


പുതിയ രീതിയില്‍ ബ്രീഡിംഗ് ചെയ്തു പുതിയ ഇനം ആപ്പിളുകള്‍ ഉത്പാദിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ ആണ്  നടക്കുന്നത്.  മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന റെഡ് ഡെലീഷ്യസ്, ഗോള്‍ഡന്‍ ഡെലീഷ്യസ്, ഗ്രാനി സ്മിത്ത് , റോയല്‍ ഗാല എന്നീ പൊതുവായ ഇനം ആപ്പിളുകള്‍ യൂറോപ്പില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു
. പകരം പിങ്ക് ലേഡി, ഹണി ക്രിസ്പ്സ്, അംബ്രോസിയാ, ജാസ്, കണ്‍സി, റോയല്‍ ഗ്രീന്‍, തുടങ്ങി  ആയിരക്കണക്കിന് ന്യൂ ജെനറേഷന്‍  ആപ്പിളുകള്‍ ആണ് ഇന്ന് വിപണി കീഴടക്കുന്നത്‌. ഫ്രാന്‍സ്, ഹോളണ്ട്, ജെര്‍മനി, ന്യൂ സിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ആണ് ഈ മുന്നേറ്റത്തിനു പിന്നില്‍. ഹോളണ്ട് ആണ് ഏറ്റവും കൂടുതല്‍ കണ്സി ആപ്പിളുകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യം.


ഓഫീസില്‍, മീറ്റിംഗുകളും, റിക്കോര്‍ഡ്സ് പരിശോധനയും കഴിഞ്ഞു. എല്ലാം നോക്കി  കൃത്യത വരുത്തി. പിറ്റേന്ന്  റോട്ടര്‍ ഡാമില്‍ പോകേണ്ടിയിരുന്നു . അവിടെ ആണ് ഞങ്ങളുടെ മുന്തിരി സ്റ്റോക്ക്‌ ചെയ്തിരിക്കുന്നത്. ഈ മാസം കൊണ്ട് മുഴുവന്‍ സ്റ്റോക്കും വിറ്റഴിക്കണം, അടുത്ത മാസം ആദ്യം മുതല്‍ ഈജിപ്റ്റ്‌ മുന്തിരി മാര്‍ക്കറ്റില്‍ വരും, അപ്പോള്‍ സ്വാഭാവികമായും വില കുറയും. അടുത്ത വര്‍ഷത്തെ ബിസിനസില്‍ അനുവര്‍ത്തിക്കേണ്ട നയങ്ങളെ കുറിച്ചായിരുന്നു പ്രധാനമായും കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഗബ്രി വാണ്ടെര്‍ബെര്‍ഗ് സംസാരിച്ചത്. ഗബ്രിയെ കുറിച്ച് കൂടുതല്‍ മനസിലാക്കിയപ്പോള്‍ ശരിക്കും അത്ഭുതം തോന്നി. അദേഹത്തിന് ഒരു  ഭാര്യയും പതിമൂന്നു കുട്ടികളും ഉണ്ട്. ഭാര്യ പതിനാലാമത് ഗര്‍ഭിണിയും ആണ്. ഇന്നത്തെ കാലത്ത് കേട്ട് കേള്‍വി പോലും ഇല്ലാത്ത ഒരു സംഭവം, അതും യൂറോപ്പില്‍.,
  
മൂന്നു മണിയോട് കൂടി ഹോട്ടലില്‍ തിരിച്ചെത്തി .വെറുതെ ഇരിക്കുന്നതിനു പകരം അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ വരെ നടക്കാമെന്നു കരുതി . രണ്ടു കിലോമീറ്റര്‍ അകലെ ആണ് സബാമ്മല്‍ റെയില്‍വേ സ്റ്റേഷന്‍. വഴിക്കാണ് ഹോക്കിയുടെയും ഫുട്ബാളിന്‍റേയും സ്റ്റേഡിയങ്ങള്‍. പക്ഷെ ഇന്ന് അവിടെയൊന്നും  ഒച്ചയും അനക്കവും ഇല്ല. കുട്ടനാടില്‍ കൂടി നടക്കുന്ന പോലെ ഒരനുഭവം. പുല്ല്  കൃഷി ചെയ്യുന്നതോ താനേ വളര്‍ന്നു വരുന്നതോ ? കുട്ടനാട്ടില്‍ നെല്‍ച്ചെടികള്‍ നില്‍ക്കുന്നത് പോലെ റോഡിന്‍റെ  രണ്ടു വശവും സമൃദ്ധമായി പുല്ല്  വിളഞ്ഞു നില്‍ക്കുന്നു.

നാട്ടുകാരില്‍ ചിലര്‍ സൈക്കിള്‍ സവാരി നടത്തുന്നു. നല്ല തണുപ്പ് ഉണ്ടായിരുന്നെങ്കിലും കുറെ നടന്നു റെയില്‍വേ സ്റ്റേഷനില്‍ എത്തി. നമ്മുടെ നാട്ടിലെ സ്റ്റേഷനുകളില്‍ നിന്ന് തികച്ചും വ്യത്യസ്തം. ട്രെയിനില്‍ കയറാന്‍ വന്ന ചുരുക്കം ചില ആളുകള്‍ മാത്രമാണ് സ്റ്റേഷനില്‍. റെയില്‍വേ ജീവനക്കാരാരും  ഇല്ല. ടിക്കറ്റ് വാങ്ങുക മെഷീനില്‍ നിന്നാണ് . റെയില്‍വേ സ്റ്റേഷനില്‍ ഓഫീസുമായി ബന്ധപ്പെട്ട ഒന്നുമില്ല. ട്രെയിനുകള്‍ വന്നു നില്‍ക്കും യാത്രക്കാര്‍ കയറുകയും ഇറങ്ങുകയും ചെയ്യും. അത്ര തന്നെ. ഒന്ന് രണ്ടു ട്രെയിനുകള്‍ വന്നു പോകുന്നത് വരെ അവിടെ നിന്ന്, തിരികെ ഹോട്ടലിലേക്ക് പോന്നു. ശാന്തമായ അന്തരീക്ഷം--
ഇന്ത്യ കണ്ടിട്ടില്ലാത്ത സുറിനാംകാരായ ഒരു ഇന്ത്യന്‍ ഫാമിലി, ഇങ്ങോട്ട് വന്നു പരിചയപ്പെട്ടു. അവര്‍ ഇന്ത്യക്കാര്‍ ആണ് എന്ന് പറയില്ല- ഇന്ത്യക്കാരാണെന്ന്  മേനി നടിക്കുന്നുണ്ടെങ്കിലും. അവരുടെ പ്രപിതാമഹന്മാര്‍ സുറിനാം എന്ന രാജ്യത്തേക്ക് വളരെ മുന്നേ കുടിയേറിയത് ആണ്. സുറിനാം കുറെ നാള്‍ ഹോളണ്ടിന്‍റെ  കോളനി  ആയിരുന്നു. അതിനാല്‍ സുറിനാംകാര്‍ക്ക് വിസ ഇല്ലാതെ തന്നെ ഹോളണ്ടില്‍ വന്നു പോകാം.

അതിരാവിലെ തന്നെ ഉറക്കമുണര്‍ന്നു. പ്രഭാത ഭക്ഷണം കഴിഞ്ഞപ്പോഴേക്ക് കീസ് എത്തി. പതിവ് പോലെ ഓഫീസില്‍ ചെന്നു ഓഫീസ് വര്‍ക്കുകള്‍ ഒക്കെ കഴിഞ്ഞു എന്നെ റോട്ടര്‍ ഡാമിലേക്ക് കൊണ്ട് പോയി. റോട്ടര്‍ ഡാം ആണ് ഹോളണ്ടിലെ പ്രധാന തുറമുഖം. വാട്ടര്‍ സിറ്റി എന്നും  റോട്ടര്‍ ഡാം അറിയപ്പെടുന്നു. യൂറോപ്പിലെ എന്നല്ല  ലോകത്തിലെ തന്നെ പഴങ്ങളുടേയും  പച്ചക്കറികളുടേയും  കയറ്റിറക്ക് നടക്കുന്ന ഏറ്റവും വലിയ തുറമുഖം ആണ് റോട്ടര്‍ ഡാം. യൂറോപ്പിലേക്കുള്ള പ്രവേശന കവാടം ആയിട്ടാണ് ഇവിടം  അറിയപ്പെടുന്നത്.  അതിനാല്‍ പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന  കമ്പനികള്‍ ആണ് റോട്ടര്‍ ഡാമില്‍. കൂടുതലും.  കീസ് അവരുടെ കമ്പനിയുടെ ഗോ ഡൌണ്‍ കാണിച്ചു തന്നു. അതി വിപുലമായ, നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച, വെയര്‍ ഹൌസ് ആണ് അത്. കണ്‍ടെയ്നറില്‍ വരുന്ന പഴങ്ങളും  പച്ചക്കറികളും  ടെസ്റ്റ്‌ ചെയ്തു കോഡ് ചെയ്തതിനു ശേഷം റോബോട്ടുകളുടെ സഹായത്തോടെ ശീതീകരിച്ച വെയര്‍ ഹൌസിന്‍റെ  ഏതെങ്കിലും ഒരു മൂലയില്‍ എത്തിക്കുന്നു. പ്രത്യേക കോഡിംഗ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഈ പാലറ്റ് തിരിച്ചു വിളിക്കാം. ഒരു  പ്രത്യേക പാലറ്റിലെ സാധനങ്ങള്‍ക്ക് കേടു വന്നാല്‍ ഉടന്‍ ക്വാളിറ്റി കണ്ട്രോളറുടെ മുന്നിലെ കംപ്യൂട്ടറില്‍ വിവരങ്ങള്‍ തെളിയുകയും അത് ഉടന്‍ തന്നെ അവിടെ നിന്ന് മാറ്റുകയും ചെയ്യും. മനുഷ്യര്‍ക്ക്‌ ഒരു കാരണവശാലും ഈ വെയര്‍ ഹൌസില്‍ പ്രവേശിക്കുവാന്‍ സാധിക്കില്ല. എല്ലാം മെഷീനുകളാല്‍ നിയന്ത്രിക്കപ്പെടുന്നു.

മാസ് നദിക്കു കുറുകെ കെട്ടിയിരിക്കുന്ന ഏറാമസ് പാലം---! 2600 അടി നീളമുള്ള ഈ ബ്രിഡ്ജ് കേബിളില്‍ ആണ് ഉറപ്പിച്ചിരിക്കുന്നത്.
തിരികെ എന്നെ ഹോട്ടലില ആക്കി, കീസ് യാത്രയായി.

അതെ നാളെ ആണ്, കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം അറിയുക. നേരിയ ഭൂരിപക്ഷത്തില്‍ ഇടതു മുന്നണി ചരിത്ര വിജയം നേടും എന്നായിരുന്നു തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഞാന്‍ നടത്തിയ പ്രവചനം. അത് അങ്ങിനെ ആകാനേ  തരമുള്ളൂ. എങ്കിലും വാര്‍ത്തകള്‍ അതാതു സമയങ്ങളില്‍ അറിയണം, ലോകത്ത് എവിടെ ആയിരുന്നാലും മലയാളി കേരളത്തിലെ തെരഞ്ഞെടുപ്പു വിഷയങ്ങളില്‍ നിതാന്ത ജാഗരൂകത പുലര്‍ത്തുന്നവന്‍ ആണ്. എന്‍റെ  ലാപ് ടോപ്‌ സ്ക്രീന്‍ പൂട്ടിയിരിക്കുന്നതിനാല്‍ ഉപയോഗിക്കാന്‍ കഴിയില്ല.
ഹോട്ടലിന്‍റെ  ബിസിനസ് റൂമില്‍ പോയി, ഒരു കമ്പ്യൂട്ടറില്‍ മലയാളം  ഫോണ്ട്  ഡൌണ്‍ ലോഡ് ചെയ്തു കഴിഞ്ഞാണ് ഉറങ്ങാന്‍ കിടന്നത് .


രാവിലെ, അപ്രതീക്ഷിതമായി ലാപ് ടോപ്‌ ഓണ്‍ ആയി! അവ്യക്തമായിട്ടാണ് എങ്കിലും തെരഞ്ഞെടുപ്പു ഫലങ്ങള്‍ കണ്ടു. ചരിത്ര വിജയം പ്രതീക്ഷിച്ച എനിക്ക് ചരിത്രം ആവര്‍ത്തിക്കുന്നത് ആണ് കാണുവാന്‍ കഴിഞ്ഞത്.

എന്നെയും കൊണ്ട് കീസ് നേരെ പോയത് കിന്ദര്‍ദിജ്ക് എന്ന സ്ഥലത്തേക്കാണ്. യുനെസ്കോയുടെ ലോക പൈതൃക മാപ്പില്‍ ഇടം നേടിയ സ്ഥലം ആണ്  കിന്ദര്‍ദിജ്ക്. ഇവിടെ ആണ് ഹോളണ്ടിലെ ആദ്യ കാല വിൻഡ് മില്ലുകൾ സ്ഥിതി ചെയ്യുന്നത്. പതിനേഴാം  നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പത്തൊന്‍പതു വിൻഡ് മില്ലുകൾ ആണ് ഇവിടെ സംരക്ഷിച്ചിരിക്കുന്നത് . വളരെ മനോഹരമായ ഭൂപ്രകൃതി ആണ് കിന്ദര്‍ദിജ്ക്കില്‍. അതിനാലാകണം ഇത്രയധികം സന്ദര്‍ശകര്‍ ഇവ കാണുവാന്‍ ദിവസേന ഇവിടെ എത്തുന്നത്. ഗേറ്റ് കടന്നു ഞങ്ങള്‍ വിൻഡ് മില്ലുകളുടെ ഭാഗത്തേക്ക് നടന്നു. കടല്‍ നിരപ്പിനേക്കാള്‍ താഴ്ന്ന പ്രദേശമാണ് ഡച്ചുകാരുടെ ഈ നാട്. പ്രളയം ആണ് ഡച്ചുകാര്‍ എന്നും ഭയപ്പെടുന്നത്. കടല്‍ നിരപ്പില്‍ നിന്ന് താഴ്ന്ന പ്രദേശത്തെ സംരക്ഷിക്കുവാന്‍ ആണ് ഡച്ചുകാര്‍ വിൻഡ് മില്ലുകൾ ഉപയോഗിച്ചത്. ഇവയില്‍ നിന്ന് കിട്ടുന്ന ഊര്‍ജം കൊണ്ട്, അധികം വരുന്ന വെള്ളത്തെ കടലിലേക്കും ചെറു കായലിലേക്കും ഒഴുക്കിക്കളയുന്നു ഇവര്‍. വളരെ വലിപ്പം ഉള്ള ഈ വിൻഡ് മില്ലുകളില്‍ കുടുംബങ്ങള്‍ക്ക് താമസിക്കുവാനും ഉള്ള സൌകര്യങ്ങള്‍ ഉണ്ട്. മനോഹരമായ ഒരു വീട് കൂടി ആണ് ഓരോ വിന്‍ഡ്മില്ലും  .

കൃഷിയിടങ്ങളുടെ ദൗർലഭ്യമാണ്‌ ജനസാന്ദ്രത കൂടിയ നെതർലാൻഡ്സിനെ അലട്ടുന്ന ഒരു പ്രധാന പ്രശ്നം. ഇപ്പോൾ കാണുന്ന മിക്ക കൃഷിയിടങ്ങളും കായൽ നികത്തി ഉണ്ടാക്കിയവയാണ്‌. കായൽ നികത്തി കൃഷിയിടങ്ങളുണ്ടാക്കുക വളരെ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്‌ . ഇലക്ട്രിക്‌ മോട്ടോറുകളൊന്നും ഇല്ലാതിരുന്ന കാലത്ത്‌ കായലിൽ തടയണ കെട്ടി വിൻഡ്മില്ലുകൾ ഉപയോഗിച്ചാണ്‌ വെള്ളം പമ്പു ചെയ്തുകളഞ്ഞിരുന്നത്‌. ആദ്യ കാലത്ത് പ്രളയത്തെ തടുക്കുവാന്‍ ഉപയോഗിച്ചിരുന്ന വിൻഡ്  മില്ലുകള്‍ കൊണ്ട് തന്നെ കായല്‍ പരപ്പുകള്‍ നികത്തി കൃഷി ഇറക്കുവാനും ഇവര്‍ക്ക് സാധിച്ചു.    ഇങ്ങനെ നികത്തിയെടുക്കുന്ന കായൽ പിന്നീടു വർഷങ്ങളോളം കന്നുകാലികളുടെ മേച്ചിൽപുറമായി ഉപയോഗിക്കും. അവയുടെ കാഷ്ഠവും മറ്റും വീണു വീണു വളക്കൂറു നിറഞ്ഞ മണ്ണിലാണ്‌ കൃഷി ഇറക്കുക. 

ഡച്ചു പ്രതാപകാലമായ 17 ആം നൂറ്റാണ്ടിലാണ്‌ മിക്കവാറും വിൻഡ്മില്ലുകൾ നിർമ്മിച്ചിട്ടുള്ളത്. കായൽ നിരത്താനും കോഫീ, കൊക്കോ , ധാന്യങ്ങൾ എന്നിവ പൊടിക്കാനും മറ്റ് ഡ്രൈനേജ് ആവശ്യങ്ങൾക്കുമാണ്‌ അക്കാലത്ത് ഇവ ഉപയോഗിച്ചിരുന്നത്. കാലക്രമേണ വിൻഡ്മില്ലുകൾ ആവിയന്ത്രങ്ങൾക്കും ഇലക്ട്രിക് മോട്ടോറുകൾക്കും വഴിമാറി.19ആം നൂറ്റാണ്ടിൽ 36000 വിൻഡ്മില്ലുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ഉള്ളത് ഏതാണ്ട് 1500 എണ്ണം മാത്രം. അവശേഷിക്കുന്ന ഈ വിൻഡ്മില്ലുകൾ ഹോളണ്ടിന്‍റെ  തനതായ മുഖമുദ്രയായി ലോകമെമ്പാടുമുള്ള ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. വിൻഡ്മില്ലുകളും തെളിഞ്ഞ ആകാശവും കായല്‍പ്പരപ്പുമെല്ലാം കണ്ണുകൾക്ക് നല്ല വിരുന്നാണ്‌. ഓരോ വിൻഡ്മില്ലും കാറ്റിന്‍റെ  ദിശ അനുസരിച്ചു തിരിച്ചു വയ്ക്കണം. ഇതിനായി ചെറിയൊരു യന്ത്ര സംവിധാനം ഒരോ വിൻഡ്‌മില്ലിന്‍റെ  മുകളിലും  കാണാം. സന്ദര്‍ശകര്‍ ഇവിടെ വന്നു തിരികെ പോകുമ്പോള്‍ കൂടെ കൊണ്ട് പോകുന്നതും വിൻഡ് മില്‍ സ്മരണികകള്‍ ആണ്. ഞാനും വാങ്ങി ഒരെണ്ണം.

ഒറ്റയ്ക്കായതിനാലാകണം  ജെല്ദര്‍ മേല്സന്‍ പലപ്പോഴും എന്നെ മുഷിപ്പിച്ചു. എങ്കിലും വൈകുന്നേരങ്ങളില്‍ ഹോട്ടലിനു അടുത്തുള്ള ഹോക്കി മത്സരങ്ങള്‍ കാണാന്‍ പോകും, അല്ലെങ്കില്‍ അടുത്തുള്ള ഗ്രാമത്തിലേക്ക് കാല്‍നടയായി പോകും. ഒരു ദിവസം വില്ലേജിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയപ്പോള്‍ ഒരു കെയ്സ്   ബിയര്‍ മേടിക്കണം എന്നൊരു തോന്നല്‍.. മാര്‍ക്കറ്റില്‍ ഒരു പ്രധാന സെക് ഷന്‍ മദ്യത്തിനായി മാറ്റി വച്ചിരിക്കുന്നു. ആംസ്റ്റല്‍  ബിയര്‍ തന്നെ മേടിച്ചു. തിരികെ റൂമില്‍ വന്നു ബിയര്‍ ഒന്ന് രണ്ടെണ്ണം അകത്താക്കി.. ഒന്നും തോന്നിയില്ല . ബിയറിലെ ആല്‍ക്കഹോള്‍ കണ്ടെന്‍റ്  നോക്കിയപ്പോള്‍ ആണ് മണ്ടത്തരം മനസിലായത്.. ഞാന്‍ മേടിച്ചത് നോണ്‍ ആല്‍ക്കഹോളിക് ബിയര്‍  ആയിരുന്നു. ഗള്‍ഫില്‍ പല സ്ഥലത്തും നോണ്‍ ആല്‍ക്കഹോളിക് ബിയറുകള്‍ വാങ്ങാന്‍ കിട്ടും. അത് അവിടങ്ങളില്‍ ആല്‍ക്കഹോളിക് ബിയറുകള്‍ വില്‍ക്കാന്‍ പാടില്ലാത്തത് കൊണ്ടാണല്ലോ. ഈ സായിപ്പന്മാര്‍ ആല്‍ക്കഹോളിക് ബിയറുകള്‍ മാത്രമേ കുടിക്കൂ എന്നും അതിനാല്‍ അവ മാത്രമേ വില്‍ക്കുകയുള്ളൂ എന്നുമുള്ള ധാരണയാണ്, ലേബല്‍ പോലും നോക്കാതെ  ഈ ബിയര്‍ മേടിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഞായറാഴ്ച വീണ്ടും മറ്റൊരു ബോറന്‍ ദിനം. എങ്കിലും ഒരു ടര്‍ക്കിഷ് ബാത്ത് നടത്തുവാന്‍ തീരുമാനിച്ചു. എന്താണ് ടര്‍ക്കിഷ് ബാത്ത് എന്ന് അന്ന് വരെ അറിയില്ലായിരുന്നു. അത് എങ്ങനെ ആണ് നടത്തേണ്ടത് എന്നും അറിയില്ല. ഉച്ച കഴിഞ്ഞു റിസപ്ഷനില്‍ ചെന്ന് മേരിയോടു കുറെ നേരം കത്തി വച്ചു . മേരി വിവാഹം കഴിച്ചിട്ടില്ല, കൂട്ടുകാരനും ഒന്നിച്ചു വിവാഹിതരെ പോലെ ജീവിക്കുന്നു. അവര്‍ക്ക് രണ്ടു ചെറിയ കുട്ടികള്‍ ഉണ്ട്. വിവാഹം പോലെ തന്നെ ഒരു ഉടമ്പടി ഉണ്ടാക്കി ഒപ്പ് വച്ചിട്ട് ആണ് ഇവര്‍ വിവാഹിതരെ പോലെ ജീവിക്കുന്നത്. കുട്ടികള്‍ ചെറിയവര്‍ ആയത് കൊണ്ട് മേരി മിക്കവാറും അവധി ദിവസങ്ങളില്‍ അല്ലെങ്കില്‍ നൈറ്റ്‌ ഡ്യൂട്ടി ആണ് ചെയ്യാറുള്ളത്. മേരിയുടെ കൂട്ടുകാരന്‍ പകല്‍ ഡ്യൂട്ടി മാത്രം ചെയ്യുന്നു. ആഴ്ചയില്‍ നാല് ദിവസം ആണ് മേരി ഡ്യൂട്ടി ചെയ്യു ന്നതു. മേരിയും കൂട്ടുകാരനും മാറി മാറി ആണ് കുട്ടികളെ നോക്കുന്നത്.

ടര്‍ക്കിഷ് ബാത്തിനെ കുറിച്ച് മേരി പറഞ്ഞു തന്നു. മേരി തന്ന ടവലുമായി ടര്‍ക്കിഷ് ബാത്ത് റൂമില്‍ കയറി. അവിടെ ചൂട് കുറയ്ക്കാനും കൂടുവാനും ഒക്കെ ഉള്ള സംവിധാനങ്ങള്‍ ഉണ്ട്. മുറിയില്‍ കയറിയപ്പോള്‍ തന്നെ ചെറു ചൂടുള്ള  സ്റ്റീം ശരീരത്തിനെ  ഒരു മയപ്പെടുത്തി . പക്ഷെ വളരെ പെട്ടെന്ന് തന്നെ മുറിയിലെ ചൂട് കൂടി.. ഒരു മാതിരി ആവിയില്‍ വെന്തെടുക്കുന്നത് പോലെ... എന്തായാലും ചൂട് കൂട്ടിയും കുറച്ചും അര മണിക്കൂര്‍ അതിനകത്തിരുന്നു. അടച്ചിട്ട മുറിയില്‍ ആവിയില്‍ നമ്മുടെ ശരീരത്തെ വേവിക്കുന്നതിനാണ് ടര്‍ക്കിഷ് ബാത്ത്, എന്ന് പറയുന്നത് എന്ന് ഞാന്‍ മനസിലാക്കി! പെട്ടെന്ന് ഒരു ഫാമിലി പിറന്ന പടി ടര്‍ക്കിഷ് ബാത്തിനായി റൂമിലേക്ക്‌ കയറി . എന്‍റെ  ബാത്ത് ഞാന്‍ അവിടെ അവസാനിപ്പിച്ചു.

 ഇനി നാല് ദിവസം കൂടി ഇവിടെ കഴിയണം. ദിവസവും രാവിലെ കീസ് എന്നെ ഓഫീസിലേക്ക് കൂട്ടികൊണ്ട് പോകുവാന്‍ വരും. ഉച്ചവരെ ഓഫീസില്‍ കറങ്ങി, എന്നെയും കൊണ്ട് ഏതെങ്കിലും ഗ്രാമങ്ങളില്‍ ഒക്കെ പോയി മൂന്ന് മണിയോട് കൂടി ഹോട്ടലില്‍ തിരികെ എത്തിക്കും.
ചില ഗ്രാമ പ്രദേശങ്ങളില്‍ പുല്ലുകള്‍ കൊണ്ട് മേഞ്ഞ വീടുകള്‍ ഇപ്പോഴും കാണാം.

വെള്ളിയാഴ്ച, ആസ്ത്രിയയുടെ തലസ്ഥാനമായ വിയന്നയിലേക്ക് പോകണം. അവിടെ സുഹൃത്തും കുടുംബവും താമസിക്കുന്നു, മറ്റു ചില നാട്ടുകാരും. വെള്ളിയാഴ്ച ഉച്ചയോടു കൂടി കീസ് എന്നെ വീണ്ടും ആംസ്റ്റര്‍ ഡാമില്‍ എത്തിച്ചു. ഞാന്‍ ഹോട്ടല്‍ ചെക്ക് ഔട്ട്‌ ചെയ്തിട്ടാണ് പോരുന്നത്. അതിനാല്‍ ലഗേജ് മുഴുവന്‍ കൂടെ കൊണ്ട് പോന്നു. ഇനി എന്തായാലും ജെല്ദര്‍ മേല്സനിലെക്കില്ല. എന്നെ കൊണ്ട് കീസും കമ്പനിയും മുഷിഞ്ഞിട്ടുണ്ടാവണം  . ദുബായിലേക്കുള്ള ടിക്കറ്റ് ബുധനാഴ്ച ത്തേയ്ക്കാണ്. ശനിയും ഞായറും വിയന്നയില്‍ ജോണിയോടൊപ്പം, തിങ്കളാഴ്ച  തിരികെ വരുമ്പോള്‍ ആംസ്റ്റാര്‍ ഡാമില്‍ തന്നെ ഉള്ള മറ്റേതെങ്കിലും ഹോട്ടലില്‍ താമസിക്കണം. സ്കിഫോള്‍ എയര്‍ പോര്‍ട്ടില്‍ ലഗേജു സൂക്ഷിക്കുന്ന അറയില്‍ ലഗേജു വച്ച് ക്രെഡിറ്റ്‌ കാര്‍ഡ്‌ സ്വീപ് ചെയ്തു പോന്നു. ആരും ഇല്ല അവിടെ നമ്മളെ സഹായിക്കാനോ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി തരാനോ. നമ്മുടെ ലഗേജ് വയ്ക്കുവാന്‍ സൌകര്യം ഉള്ള കാബിനെറ്റ്‌ നോക്കി അതില്‍ ലഗേജു വയ്ക്കുക. ലോക്ക് ചെയ്തു പോരണം. തിരികെ വരുമ്പോള്‍ നമ്മുടെ ക്രെഡിറ്റ്‌ കാര്‍ഡ്‌ കൊണ്ട് സ്വീപ് ചെയ്തു കാബിനെറ്റ്‌ തുറക്കണം. വാടക ക്രെഡിറ്റ്‌ കാര്‍ഡില്‍ നിന്ന് വക മാറിക്കൊള്ളും, നമ്മള്‍ ഒന്നും അറിയേണ്ട. ആസ്ത്രിയന്‍ എയര്‍ ലൈന്‍സിന്‍റെ  വിമാനത്തിലേക്ക് ചെക്കിന്‍ ചെയ്തതും അവിടെ സ്ഥാപിച്ചിരിക്കുന്ന മെഷീനില്‍ കൂടി. ഇപ്പോള്‍ വിയന്ന മാത്രം ആണ് മനസ്സില്‍, ജോണിയും കൂട്ടുകാരും.

വിയന്നയില്‍ നിന്ന് ആസ്ത്രിയന്‍ എയര്‍ ലൈന്‍സിന്‍റെ  വിമാനത്തില്‍ രാവിലെ പത്തു മണിയോടെ  വീണ്ടും സ്ക്യ്ഫോള്‍ വിമാനത്താവളത്തില്‍ ..ഇത്തവണ ആരും ഇല്ല എന്നെ സ്വീകരിക്കാന്‍. ഞാന്‍ ജെല്ദര്‍ മേല്സനില്‍ പോകുന്നില്ല, അതിനാല്‍ എയര്‍ പോര്‍ട്ടിനു അടുത്തായി തന്നെ ഒരു ഹോട്ടലില്‍ താമസിക്കണം. ലഗേജ് കാബിനറ്റില്‍ ചെന്ന്, എന്‍റെ  ലഗേജുമായി  തിരിച്ചെത്തി. എയര്‍ പോര്‍ട്ടില്‍ സ്ഥാപിച്ചിട്ടുള്ള മെഷീനില്‍ കൂടി തന്നെ എയര്‍ പോര്‍ട്ടിനു വളരെ അടുത്തുള്ള ഐബിസ് ഹോട്ടലില്‍ റൂം ബുക്ക്‌ ചെയ്തു. ഹോട്ടലിന്‍റെ  വാഹനം ഓരോ മണിക്കൂറിലും പാര്‍ക്കിംഗ് ഏരിയയില്‍ വരും. നമ്മുടെ ബുക്കിംഗ് കാണിച്ചു അതില്‍ കയറിയാല്‍ മതി. പതിനൊന്നു മണിയോടെ ഹോട്ടലില്‍ എത്തി. വൈകുന്നേരം വീണ്ടും എയര്‍ പോര്‍ട്ടില്‍ നിന്ന് ആംസ്റ്റാര്‍ ഡാം  സിറ്റിയിലേക്ക് ട്രെയിന്‍ യാത്ര. സിറ്റിയില്‍ ചെന്ന് എങ്ങോട്ടെന്നറിയാതെ കുറെ നടന്നു. കുറെ നടന്നപ്പോള്‍ കണ്ട ഒരു കടയില്‍ പാക്കിസ്ഥാന്‍കാരന്‍ ആയ ഒരു പയ്യന്‍സ്. .  നാട്ടില്‍ തോലിന്‍റെ  ബിസിനസ്സ് ചെയുന്ന കുടുംബത്തില്‍ നിന്നാണ്. ഈ അടുത്ത കാലത്ത് ആംസ്റ്റര്‍ഡാമില്‍ സ്ഥിര താമസം ആക്കിയ ഒരു പാക്കിസ്ഥാനി കുടുംബത്തിലെ പെണ്‍കുട്ടിയുമായി കല്യാണം കഴിഞ്ഞു. അങ്ങനെ ആണ് ഇവിടെ എത്തിപ്പെട്ടത്. യാതൊരു തിരക്കും ഇല്ലാതിരുന്ന ആ കടയില്‍ ഗ്രഹാതുരത്വം അനുഭവിക്കുന്ന ആ ചെക്കനുമായി സംസാരിച്ചിരുന്നു കുറെ നേരം . ചന്നം പിന്നം പെയ്യുന്ന മഴ, ഒറ്റക്കുള്ള നടത്തം മുഷിപ്പനായി തോന്നി ...  ആദ്യ തവണ പിള്ള ചേട്ടനും ബഷീറും ഉണ്ടായിരുന്നതിനാല്‍ തണുപ്പായിരുന്നിട്ടും നല്ല അനുഭവമായിരുന്നു . 

 ഇനി ഒരു ദിവസം കൂടി-- നാളെ തിരികെ ദുബായിലേക്ക് പോകണം. ചെറിയ ചില ഷോപ്പിംഗ്‌ ഒക്കെ ഉണ്ട്. വീണ്ടും  ട്രെയിനില്‍ സിറ്റിയിലേക്ക്. തലേന്ന് കണ്ട പാകിസ്ഥാനി ചെക്കന്‍ ഞാന്‍ കയറിയ കമ്പാര്‍ട്ട്മെന്‍റില്‍ ല്‍ ... വര്‍ത്തമാനം പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ഒരു ഹോളണ്ടുകാരി സ്ത്രീ ഞങ്ങള്‍ക്കരികില്‍ വന്നു സംസാരിച്ചു തുടങ്ങി. അവര്‍ക്ക് എന്‍റെ സ്വദേശം അറിയണം. ഇന്ത്യ എന്ന് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പ്,അടുത്തിരുന്ന പാകിസ്ഥാനി പയ്യന്‍  അവന്‍റെ  സ്വദേശവും  ഇന്ത്യ ആണെന്ന് ചാടിക്കയറി പറഞ്ഞു. ഞാന്‍ അവന്‍റെ  മുഖത്തേക്ക് നോക്കി. സ്വന്തം നാട് ഏതെന്നു പോലും പറയുവാന്‍ പറ്റാത്ത അവന്‍റെ  പരിതാപകരമായ അവസ്ഥ ഞാനവിടെ കണ്ടു. സിറ്റിയില്‍ ഞാന്‍ വീണ്ടും തിരക്കിലേക്ക് എടുത്തെറിയപ്പെട്ടു. കുറെ വിന്‍ഡോ  ഷോപ്പിംഗ്‌ നടത്തി. തുണികള്‍ക്ക് ഒന്നും ദുബായിയെ അപേക്ഷിച്ച് വില കൂടുതല്‍ അല്ല. തെരുവ് കലാകാരന്മാരുടെ കലാവിരുതുകള്‍, ഭിഷക്കാരുടെ പ്രച്ഛന്ന വേഷങ്ങള്‍, ഒക്കെ കണ്ടു സുവനീര്‍ മേടിക്കുവാന്‍ ചില കടകള്‍ കയറിയിറങ്ങി. കന്നിബാല്‍  വില്‍ക്കുന്ന ഒരു കടയില്‍ കച്ചവടം നടത്തുന്നത്  കൗമാര പ്രായം തോന്നിപ്പിക്കുന്ന രണ്ടു ഗുജറാത്തി പെണ്‍കുട്ടികള്‍ ...


ഇന്ത്യന്‍ ഭക്ഷണം കഴിക്കണം, തിരക്ക് കുറഞ്ഞ ഒരു കടയില്‍ കയറി.  ഭക്ഷണത്തിനു ഓര്‍ഡര്‍ ചെയ്തിരിക്കുമ്പോള്‍ ഒരു ചാക്ക് ബസ്മതി അരി,  റൈസ് കുക്കര്‍ ഒക്കെ  ആയി ഒരു ഹോളണ്ട്  സ്വദേശിനി. കുറെ കഴിഞ്ഞപ്പോള്‍ അവര്‍ എന്‍റെ  മേശക്കു അഭിമുഖം ആയുള്ള സീറ്റില്‍ വന്നിരുന്നു. ഇന്ത്യ അവര്‍ക്ക് എന്നും ഉന്മാദം നല്‍കുന്ന രാജ്യം ആണ് എന്നും നിരവധി തവണ കൊച്ചി ഉള്‍പ്പെടെ ഇന്ത്യന്‍ പട്ടണങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് എന്നും  അവര്‍ പറഞ്ഞു. പൂന യൂണിവേഴ്സിറ്റിയില്‍ അന്തര്‍ദേശിയ ബിസിനസ്സ് വിഷയത്തില്‍ വിസിറ്റിംഗ് പ്രഫസര്‍ കൂടി ആണവര്‍. വിവാഹമോചനം നേടിയ ഇവര്‍ രണ്ടു നേപ്പാളി കുട്ടികളെ ദത്തെടുത്തു വളര്‍ത്തുന്നുണ്ട്  പോളിഗമി സെക്സ് ജീവിതത്തിനു അടിമയാണ് അവരെന്നും, കൊച്ചിയില്‍ പോലും അവര്‍ക്ക് കാമുകന്‍ ഉണ്ടെന്നും ആ സംഭാഷണത്തിലൂടെ  ഞാനറിഞ്ഞു .

വീണ്ടും ഹോട്ടല്‍--- . ബുധനാഴ്ച, അതായത് പിറ്റേന്ന്  രാത്രി പത്തു മണിക്കാണ് എന്‍റെ  ഫ്ലൈറ്റ്. . വ്യാഴാഴ്ച അതി രാവിലെ ദുബായ് എയര്‍ പോര്‍ട്ടില്‍ മുത്തമിടും. ഈ ഒരു രാത്രി കൂടി കഴിച്ചു കൂട്ടിയാല്‍ മതി എന്ന ചിന്ത മാത്രം മനസ്സില്‍

രാവിലെ, ഹോട്ടലില്‍ നിന്നിറങ്ങി, ട്രെയിനില്‍ ആംസ്റ്റര്‍ ഡാം സിറ്റിയില്‍ ... ഡാം സ്ക്വയര്‍ വരെ മാത്രം നടന്നു. ഡാം സ്ക്വയറിന് സമീപം കനാലുകളുടെ  ഭംഗി ഒരാവര്‍ത്തി കൂടി ചുറ്റി നടന്നു കണ്ടു.  ഇന്ത്യന്‍ ഭക്ഷണം രുചിക്കുവാന്‍ ഗാന്ധി എന്ന ഇന്ത്യന്‍ ഭക്ഷണ ശാലയില്‍ ... പേര് ഇന്ത്യന്‍ ആണ് എങ്കിലും അത് നടത്തുന്നത് ശ്രീലങ്കക്കാര്‍ ആണ്... ഹോട്ടലില്‍ ഇരിക്കുവാന്‍ സീറ്റില്ല, നിറയെ ഇന്ത്യക്കാര്‍.....,...  ഇത്ര മാത്രം ഇന്ത്യക്കാരോ ഇവിടെ? ആശ്ചര്യം തോന്നി ... അന്വേഷിച്ചപ്പോള്‍ ആണ് അറിഞ്ഞത്, അവര്‍ ഡല്‍ഹിയില്‍ നിന്നുള്ള ഹരേ കൃഷ്ണ ഭക്തന്മാര്‍ ആണെന്ന് . ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട്‌ ചെയ്തു. നാലു മണിയോടെ എയര്‍ പോര്‍ട്ടില്‍ എത്തി.കുറെ നേരം വെറുതെ കറങ്ങി നടന്നു സമയം കളഞ്ഞു. പെറുവില്‍ നിന്ന്, ഇറാക്കിലേക്ക് പോകുന്ന പട്ടാളക്കാര്‍ ആയിരുന്നു വിമാനത്തില്‍ കൂടുതലും. പെറുവില്‍ നിന്ന് ആംസ്റ്റാര്‍ ഡാമിലെത്തി, അവിടെ നിന്ന് ദുബായില്‍-പിന്നെ , ഇറാക്കില്‍ .. പെറുവിലെ ആളുകള്‍ ചെറുതായി ഹിന്ദി പറയുന്നു. ഇറാക്കില്‍ ഇന്ത്യക്കാരോട് അടുത്തിടപഴകിയും ഇന്ത്യന്‍ സിനിമകള്‍ കണ്ടും ആണ് അവര്‍ ഹിന്ദി സംസാരിക്കുന്നത് . ഏറ്റവും പിന്നിലെ റോവില്‍ ഞാന്‍ മാത്രം. പിന്നിലായതിനാല്‍ എപ്പോള്‍ വേണമെങ്കിലും മദ്യം കിട്ടും. ഭക്ഷണവും മദ്യവും അകത്തു കടന്നപ്പോള്‍ നല്ല ഉറക്കം. രാവിലെ ദുബായിയുടെ ആകാശത്തില്‍ വിമാനം എത്തിയപ്പോള്‍ ആണ് ഞാന്‍ ഉണര്‍ന്നത്....

2 comments:

  1. ഇഷ്ടമായി മുമ്പെന്നത്തെയും പോലെ.
    ഹോളണ്ട് വിശേഷങ്ങള്‍ വായിക്കാന്‍ ഇനിയും വരാം

    ReplyDelete