Friday 4 September 2015

ഇന്ന്‍സ്ബ്രുക്കും സവറോസ്കി ക്രിസ്റ്റല്‍സും‏

ഏകദേശം   അഞ്ചരയോടെ ഞങ്ങള്‍ ആസ്ത്രിയയിലെ പ്രധാന നഗരങ്ങളിലൊന്നായ ഇന്ന്‍സ്ബ്രുക്കില്‍  എത്തിച്ചേര്‍ന്നു. കൂറ്റന്‍ മലനിരകള്‍ക്കിടയിലെ മനോഹരമായ പട്ടണം. ഇറ്റലിയില്‍ പൊതുവേ ചൂടുള്ള കാലാവസ്ഥ ആയിരുന്നു എങ്കില്‍ കൂടി, ഇന്ന്‍സ്ബ്രൂക്കില്‍  എത്തിയപ്പോള്‍ തണുപ്പിന്റെ ആവരണം ഞങ്ങളെ പതുക്കെ പിടി കൂടിയിരുന്നു. അഞ്ചര ആയെങ്കിലും സൂര്യന്‍ നല്ല പ്രകാശം ചുരത്തിയാണ് ഞങ്ങളെ എതിരേറ്റത്.

പടിഞ്ഞാറന്‍ ആസ്ത്രിയയിലെ ടൈറോള്‍ എന്ന സംസ്ഥാനത്തിന്‍റെ തലസ്ഥാനം ആണ് ഇന്ന്‍സ്ബ്രക്ക് എന്ന പട്ടണം. ആല്‍പ്സ്  പര്‍വത നിരകള്‍ക്കിടയിലെ മനോഹരമായ പട്ടണം ശൈത്യകാലത്ത് മാത്രമല്ല വേനല്‍ക്കാലത്തും വിനോദസഞ്ചാരികള്‍ക്ക് കുളിര്‍മയേകുന്ന പട്ടണം ആണ്. ഇറ്റലിയിലെ വെറോണയ്ക്കും ജെര്‍മനിയിലെ മ്യൂണിക്കിനും ഇടയിലുള്ള ഈ മനോഹരമായ പട്ടണത്തില്‍ രണ്ടു തവണ ശീതകാല ഒളിമ്പിക്സ് മല്‍സരങ്ങള്‍ നടന്നിട്ടുണ്ട്. ആല്‍പ്സ് പരവത നിരയിലെ ഏറ്റവും വലിയ സ്കീയിംഗ് കേന്ദ്രം കൂടിയാണ് ഇന്ന്‍സ്ബ്രക്ക് . ബസില്‍ നിന്നിറങ്ങി നടത്തിയ വിഗഹ വീക്ഷണത്തില്‍ കൂറ്റന്‍  ആല്‍പ്സ്  പാര്‍വത നിരകള്‍ക്കിടയിലെ ഒരു ചെറിയ പട്ടണമായിട്ടാണ് ഞാന്‍ ഇന്ന്‍സ്ബ്രെക്കിനെ കണ്ടത്. വാഹനം പാര്‍ക്ക് ചെയ്തു ഞങ്ങള്‍ സിറ്റി സെന്ററിലേക്ക് നടന്നു. ഞങ്ങളെ പോലെ തന്നെ മറ്റു പല വിനോദസഞ്ചാരികളും കാല്‍നടയായി സിറ്റി സെന്ററിനെ ലാക്കാക്കി മുന്നോട്ടു പോകുന്നു.

1000 വർഷത്തോളം പഴക്കമുള്ള നഗരമാണത്രേ ഇന്ന്സ്ബ്രുക്ക്. നഗരഹൃദയത്തിൽ ഇന്നു കാണുന്ന കെട്ടിടങ്ങളെല്ലാം 500ൽ പരം വർഷങ്ങളുടെ പഴക്കമുള്ളവയാണ്‌.മദ്ധ്യകാല യൂറോപ്പിന്റെ പ്രൌഡി വിളിച്ചോതുന്ന കെട്ടിടങ്ങള്‍ മനോഹരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടില്‍ യൂറോപ്പിന്റെ രാഷ്ട്രീയ കേന്ദ്രവും മാക്സ്മിള്ളന്‍ ഒന്നാമന്റെ കാലത്തെ സാംസ്കാരിക  കേന്ദ്രവും  ഇന്ന്‍സ്ബ്രക്കിലാണ്. ഇവിടെ മാക്സ്മില്ല്യന്‍ ഒന്നാമന്റെ കല്ലറ ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട്. ഓള്‍ഡ്‌ സിറ്റിയില്‍ അനേകം ഭോജന ശാലകള്‍, അവിടെയുള്ള കസേരകള്‍ എല്ലാം തന്നെ നിറഞ്ഞിരിക്കയാണ്. വിനോദസഞ്ചാരികള്‍ മാത്രമല്ല, അവിടെ താമസമാക്കിയ ജനങ്ങളും വൈകുന്നേരം ഭക്ഷണം കഴിക്കുകയാണ്. നിറഞ്ഞു തുളുമ്പുന്ന ബിയര്‍ ഗ്ലാസ്സുകളും വൈന്‍ കുപ്പികളും ഇവിടുത്തെ ഭക്ഷണക്രമത്തിന്റെ ഭാഗമാണ്.
പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച, യൂറോപ്പിലെ തന്നെ ഏറ്റവും പുരാതന ഹോട്ടല്‍ ആയ ഗോള്‍ഡന്‍ റൂഫ്  ഇന്നും ഭംഗിയായി സംരഷിച്ചു പോരുന്നു.  ഇവിടുത്തെ  പ്രധാന ആകർഷണമാണ്‌ 1420 ഇൽ നിർമ്മിച്ച ഗോൾഡൻ റൂഫ്. 2500 ചെമ്പു തകിടുകൾ കൊണ്ടാണ്‌ ഈ മേൽക്കൂര ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ ഹോട്ടല്‍ ആണ് ഗോള്‍ഡന്‍ റൂഫ് എന്നാണ് ഹലോജി ഞങ്ങളോട് പറഞ്ഞിരിക്കുന്നത്.  വിസ്മയത്തോടെ ഞങ്ങള്‍ ആ ഹോട്ടലിനെ നോക്കി നിന്ന്, പലരും അതിനു മുന്നില്‍ നിന്ന് ഫോട്ടോ എടുക്കുന്നു.  ചെമ്പ്  കൊണ്ട് പൊതിഞ്ഞ ബാല്‍ക്കണിയുടെ മേല്‍ക്കൂര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

അനേകം മ്യൂസിയങ്ങള്‍  അടങ്ങിയ സിറ്റി സെന്ററില്‍ നിന്ന് ഞങ്ങള്‍ പോയത് അടുത്തു തന്നെയുള്ള  സെ. ജേക്കബ് കത്തീദ്രലിലെക്കാന്. ഇന്ന്‍സ്ബ്രക്ക് കത്തീദ്രല്‍ എന്നും പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച  ഈ കത്തീദ്രല്‍ അറിയപ്പെടുന്നു.  ടര്‍ക്കിഷ് മാതൃകയിലുള്ള ഗോപുരങ്ങളോട് കൂടിയ ഈ ദേവാലയം അതി മനോഹരമാണ്. ദേവാലയത്തിനകത്ത് അനേകം ശില്‍പ്പങ്ങള്‍. ചുവരുകളില്‍ മനോഹരമായ ചിത്രങ്ങള്‍. മെഴുകുതിരി കത്തിക്കല്‍ ഇവിടെയുള്ള ഒരു അനുഷ്ടാനം ആയിട്ടാണ് കരുതുന്നത് എന്ന് തോന്നുന്നു. ഒരു വശത്ത്‌ അനേകം മെഴുകുതിരികള്‍ കാത്തിച്ചു വച്ചിരിക്കുന്നു. ഞങ്ങളുടെ കൂടെയുള്ള പലരും നേര്ച്ചപ്പെട്ടിയില്‍ പണമിട്ടു മെഴുകുതിരി കത്തിക്കുന്നത് കണ്ടു. പള്ളിക്കകത്ത് വലിയ ഒരു ഓര്‍ഗന്‍ സ്ഥാപിച്ചിട്ടുണ്ട്. വലിയ ഒരു വിസ്മയം പോലെ ആണ് ഞങ്ങള്‍ ആ പള്ളി കണ്ടിറങ്ങിയത്. വത്തിക്കാനിലെ സെ. പീറ്റേര്‍സ് ബസിലിക്ക കണ്ടിറങ്ങുമ്പോള്‍ ഈ പള്ളി വളരെ നിസ്സാരമാണെന്നു തോന്നിയേക്കാം, എങ്കിലും ഈ പള്ളിക്കുള്ളിലെ ശില്പങ്ങള്‍ സഞ്ചാരികളെ ആകര്‍ഷിക്കും.
പള്ളിയില്‍ നിന്നിറങ്ങി, കുട്ടികള്‍ക്ക് പലര്‍ക്കും വിശക്കുന്നു. ഞങ്ങള്‍ പുരാതന സിറ്റിയിലെ പുരാതന കെട്ടിടങ്ങള്‍ക്കിടയിലൂടെ നടന്നു. കുട്ടികള്‍ ഇതിനിടയില്‍ ബര്‍ഗര്‍ വാങ്ങി വന്നപ്പോള്‍ ആണ്, പുരാതനമാല്ലാത്തതെന്നു തോന്നിപ്പിക്കുന്ന ഒരു കട മക്ഡോണാഡ മാത്രമാണ് എന്നറിഞ്ഞത്. ചെറിയ പട്ടണം ആയതു കൊണ്ടായിരിക്കാം കുട്ടികള്‍ ഒക്കെ കൂട്ടം തെറ്റി, ഒറ്റയ്ക്ക് നടന്നു കാഴ്ചകള്‍ കാണാന്‍ പോയിട്ടും മാതാപിതാക്കള്‍ അതൊന്നും ശ്രദ്ധിക്കുന്നതായി കണ്ടില്ല. സിറ്റി ഹാളും, ഓപെറ ഹൌസും ഇമ്പീരിയല്‍ പാലസും ഒക്കെ ഇതിനിടയില്‍ ഒരു വിഗഹ വീക്ഷണത്തില്‍ ഞങ്ങള്‍ കണ്ടു.

തിരികെ ബസ്സിലേക്ക് പോകുവാന്‍ ശ്രമിക്കുമ്പോള്‍ ആണ് എവിടെ നിന്നെന്ന്നറിയില്ല, ഇരുപതോളം അംഗംങ്ങള്‍ അടങ്ങിയ ഒരു ബാന്‍ഡ്  സംഘം തങ്ങളുടെ വാദ്യോപകരണങ്ങള്‍ ആയി പെട്ടെന്ന് സിറ്റി സെന്ററിലെക്ക് എത്തിയത്. സുന്ദരികളും സുന്ദരന്മാരുമായ ആ സംഘത്തില്‍ ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെയുണ്ട്. മോസ്സാര്‍റ്റ് , ബീതോവാന്‍ തുടങ്ങിയവര്‍ സംഗീതത്തെ ഉപാസിച്ച നാടായതു കൊണ്ടാകാം അനേകം ആളുകള്‍ ഇവരുടെ സംഗീതം ആസ്വദിക്കുവാന്‍ എത്തിയിരുന്നു. രണ്ടു മൂന്നു പാട്ടുകള്‍ കഴിഞ്ഞതോടു കൂടി ഹലോജി ഞങ്ങളെ അവിടെ നിന്നും വിളിച്ചു കൊണ്ട് പോയി ബസ്സില്‍ കയറ്റി.
ഇനി ഹോട്ടലിലേക്കുള്ള യാത്രയാണ്. ആസ്ത്രിയയിലെ ടൈറോള്‍ സംസ്ഥാനത്തെ ഏറ്റവും സുന്ദരവും പോപ്പുലറും ആയ സ്കീക്ക് അടുത്തുള്ള മനോഹരമായ, എന്നാല്‍ പഴക്കം തോന്നിപ്പിക്കുന്ന ഹോട്ടല്‍ ഒളിമ്പ്യയില്‍ ആണ് ഞങ്ങള്‍ക്ക് താമസം ഒരുക്കിയിരുന്നത്. ഇന്ന്‍സ്ബ്രെക്കില്‍ നിന്നും പതിനാറ് കിലോമീറ്റര്‍ മലമുകളിലേക്ക് യാത്ര ചെയ്യണം ഹോട്ടലില്‍ എത്താന്‍.  നമ്മുടെ നാട്ടിലെ  വന പ്രദേശത്തു കൂടി പോകുന്ന ഒരു പ്രതീതി ആണ് ഹോട്ടലിലേക്കുള്ള യാത്ര അനുസ്മരിപ്പിച്ചത്. നമ്മുടെ താമരശ്ശേരി  ചുരം ആണ് പെട്ടെന്ന് ഓര്‍മ വന്നത്. പൈന്‍ വൃക്ഷങ്ങള്‍ നിറഞ്ഞ ആ മലയിലേക്കുള്ള യാത്ര സാഹസീകം  എന്ന്  തന്നെ  പറയാം. മലമുകളില്‍ എത്തിയപ്പോഴേക്കും ഇരുട്ട് പടര്‍ന്നിരുന്നു. പക്ഷെ ചൂട് കാലമായിട്ടും നല്ല തണുപ്പ്. ശീത കാല ഒളിമ്പിക്സിനു വരുന്ന കായിക താരങ്ങള്‍ താമസിച്ചു കൊണ്ടിരുന്ന ഹോട്ടല്‍ ആണിത്. ഞങ്ങള്‍ റൂമില്‍ കയറി ഫ്രഷ്‌ ആയി. വളരെ വലിപ്പമുള്ള മുറികള്‍ . മലയോരത്തോട് ചേര്‍ന്ന മുറിയാണ് ഞങ്ങള്‍ക്ക് കിട്ടിയത്. ആ മുറിയില്‍ മാത്രം അഞ്ചു കട്ടിലുകള്‍ . ശൈത്യകാലത്ത് സ്കീയിങ്ങിനും മറ്റും അനേകര്‍ ഈ ഹോട്ടലുകളില്‍ താമസിക്കാറുണ്ട്‌. അത് കൊണ്ട് കൂടിയായിരിക്കാം ഇത്രയധികം ബെഡ്!

ഭക്ഷണത്തിനായി ഞങ്ങള്‍  ഒത്തു കൂടി, ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളുടെ പല ഗ്രൂപ്പുകള്‍. ഞാനും പാര്‍ത്ഥനും ഷാജിയും ബിജുവും കുവൈറ്റില്‍ നിന്നുള്ള അച്ചായനും ഇതിനിടയില്‍ ഒരു ബോട്ടില്‍ സംഘടിപ്പിച്ചു. ഇന്ത്യക്കാര്‍ വിനോദ സഞ്ചാരത്തിനു വരുന്ന കാലമായതിനാലാകണം ഇന്ത്യന്‍ ഷെഫിനെ നാട്ടില്‍ നിന്ന് വരുത്തി ഇവിടെ ഭക്ഷണം പാകം ചെയിക്കുകയാണ്. വീണ്ടും  ഇന്ത്യന്‍ ഭക്ഷണം ന്യൂജെന്‍   കുട്ടികള്‍ക്ക് തീരെ താല്പര്യമില്ല അവരുടെ മുഖം കണ്ടാല്‍ . എങ്കിലും ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ നേരെ ഡിസ്കോ ഫ്ലോറിലേക്ക് ആണ് പോയത്. അവിടെ ഞങ്ങള്‍  കുറെ നേരം സംഗീതത്തിനൊപ്പം നൃത്തം ചവിട്ടി. ഞങ്ങളെപ്പോലെ തന്നെ വന്ന മറ്റു ടൂര്‍ ഗ്രൂപ്പുകള്‍ കൂടി ഡാന്‍സ് ഫ്ലോറില്‍ ഞങ്ങള്‍ക്കൊപ്പം ചുവടു വച്ചു.
പെട്ടെന്നാണ് ഹലോജിയുടെ അറിയിപ്പ് ഉണ്ടാകുന്നത്. ഹോട്ടലിന്‍റെ പിന്നിലുള്ള ഗ്രൗണ്ടില്‍ ഞങ്ങള്‍ക്കായി ക്യാമ്പ്‌ ഫയര്‍ ഒരുക്കിയിരിക്കുന്നു. ഞങ്ങള്‍ മുറ്റത്തു ചുറ്റും കൂടി തീയിലേക്ക് വിറകു കക്ഷണങ്ങള്‍ എറിഞ്ഞു കൊണ്ടിരുന്നു. നാലാം ദിവസം,  ഞങ്ങള്‍ എല്ലാവരെയും പരിചയപ്പെടുവാന്‍ കൂടി ഈ ഒത്തു ചേരല്‍ അവസരമാക്കി. ഇതിനിടയില്‍ ജോണ്‍സണ് ചെറിയ ഒരു പനി എന്ന് കേട്ടു , അതിനാല്‍ ജോണ്‍സന്‍ ഞങ്ങള്‍ക്കൊപ്പം കൂടിയില്ല. ക്യാമ്പ്‌ ഫയര്‍ കഴിഞ്ഞു ഞങ്ങള്‍ ഉറക്കത്തിലേക്ക് വഴുതി.
അതി രാവിലെ തന്നെ ഉറക്കം ഉണര്‍ന്നു, പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞു ഞങ്ങള്‍ ഹോട്ടലിനു ചുറ്റും  വലം വെച്ചു. വല്ലാത്ത തണുപ്പ്. ഹോട്ടലില്‍ നിന്ന് നോക്കുമ്പോള്‍ മലനിരകള്‍ക്കിടയില്‍   ആസ്ട്രിയൻ ആൽപ്സിലൂടെയുള്ള കേബിൾകാറുകളും മൗണ്ടൻട്രെയിനുകളും കാണാം. 1925 ഇൽ നിർമ്മിച്ച സ്കീ ജമ്പ് സ്റ്റേഡിയവും അവിടെ നിന്ന് കാണാം. 1964 ലും 1976 ലും ശൈത്യകാല ഒളിമ്പിക്സ് നടന്നത് ഇവിടെ വച്ചാണ്‌. രണ്ടു ഒളിമ്പിക്സിലും താരങ്ങള്‍ താമസിച്ച ഹോട്ടല്‍ ആണിത്. ഹോട്ടലിനു പിന്നില്‍ വേനല്‍ കാലമായിട്ടു പോലും മഞ്ഞിന്‍റെ തിരുശേഷിപ്പുകള്‍ കാണാം. മഞ്ഞു കാലത്ത് സ്വദേശികളും  വിദേശികളും സ്കീയിങ്ങിനായി വരുമ്പോള്‍ ആണ് ഈ ഹോട്ടലില്‍ ഉത്സവാന്തരീക്ഷം. ഭയങ്കര തിരക്കായിരിക്കും അന്നേരം. മനോഹരമായ പ്രകൃതി ഭംഗി ക്യാമറയില്‍ പകര്‍ത്തി മതി വരുന്നില്ല. ഹലോജിയുടെ ബാറ്റന്‍ കണ്ടിട്ടാകണം എല്ലാവരും ഭോജന ശാലയിലേക്ക് പോയി. യാത്രയില്‍ ആദ്യമായിട്ടാണ് നല്ല പ്രഭാത ഭക്ഷണം ലഭിച്ചത്. തനി കോണ്ടിനെന്റല്‍ ഭക്ഷണം. ഭക്ഷണം കഴിഞ്ഞു  ഞങ്ങള്‍  കുന്നിറങ്ങാന്‍ തുടങ്ങി. തലേ ദിവസം ലേറ്റ് ആയതിനാല്‍ കാണാന്‍ കഴിയാതിരുന്ന വറ്റെന്‍സിലെ സ്വവ്രോസ്കി  ക്രിസ്റ്റല്‍ വേള്‍ഡ് ആണ് അടുത്ത ലക്ഷം.

ഞങ്ങള്‍ വറ്റെന്‍സിലെ സ്വവ്രോസ്കി ക്രിസ്റ്റല്‍ പാലസില്‍ എത്തുമ്പോള്‍ മറ്റാരും എത്തിയിരുന്നില്ല. മ്യൂസിയം തുറന്നിട്ടും ഉണ്ടായിരുന്നില്ല.ആൽപ്സിന്റെ അടിവാരത്തിലുള്ള പ്രകൃതിരമണീയമായ ഒരു താഴ്വരയിലാണ്‌ സ്വരോവ്സ്കിയുടെ ആസ്ഥാനം. ഇതിനോട് ചേർന്നാണ്‌ ക്രിസ്റ്റൽ മ്യൂസിയം ഒരുക്കിയിരിക്കുന്നത്. നിറങ്ങളുടെയും വെളിച്ചത്തിന്റെയും ഒരു മായികലോകം എന്നു വേണമെങ്കിൽ ക്രിസ്റ്റൽ വേൾഡിനെ വിശേഷിപ്പിക്കാം. സ്ഥലകാല യാഥാർത്ഥ്യങ്ങൾക്ക് പ്രസക്തിയില്ലാത്ത ഈ അൽഭുതക്കാഴ്ചകളാണ്‌ ക്രിസ്റ്റൽവേൾഡിനെ ലോകത്തിലെ ഇതര മ്യൂസിയങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

പച്ചില പടര്‍പ്പുകള്‍ മൂടിയ  ഒരു മൊട്ടക്കുന്നില്‍ കണ്ണുകളില്‍ രത്നങ്ങള്‍ പതിച്ച ഒരു വലിയ തല. വായില്‍ നിന്ന് ഒരു ചെറിയ വെള്ളച്ചാട്ടം, മുന്നിലുള്ള ചെറിയ ജലാശയത്തിലേക്ക്‌. ഞങ്ങള്‍ ആ ചെറിയ ജലാശയത്തിനു മുന്നില്‍ നിന്ന് സെല്ഫിയും ഫോട്ടോയും ഒക്കെ എടുത്തു. കുട്ടികള്‍ അടുത്തു കണ്ട ചെറിയ പാര്‍ക്കില്‍ കളികളില്‍ ഏര്‍പ്പെട്ടു. ഒരു കെട്ടിടം എന്ന് ഒരിക്കലും തോന്നാത്ത ആ മൊട്ടക്കുന്നിലെ ജയന്റ് എന്ന  രൂപത്തിന്‍റെ ചെവിയിലൂടെ ഞങ്ങള്‍ മ്യൂസിയത്തിലേക്ക് പ്രവേശിച്ചു.

1895 ല്‍ ഡാനിയേൽ സ്വരോവ്സ്കി ആണ്  സ്വരോസ്കി ക്രിസ്റ്റല്‍ സ്ഥാപിക്കുന്നത്.  1995 ല്‍ സ്വറോസ്കി ക്രിസ്റ്റല്‍സിന്‍റെ നൂറാം വാര്‍ഷികം പ്രമാണിച്ച് നിര്‍മ്മിച്ച ഈ മ്യൂസിയം ആന്ദ്രെ ഹെല്ലെര്‍ എന്ന മള്‍ട്ടിമീഡിയ ആര്‍ട്ടിസ്റ്റ്  ആണ്  രൂപകല്‍പന ചെയ്തത്. പത്തു ലക്ഷത്തോളം ആളുകള്‍ ആണ് ഓരോ വര്‍ഷവും ഈ മ്യൂസിയം കാണാന്‍ എത്തുന്നത് എന്നാണ് ഏകദേശ കണക്ക്.
മ്യൂസിയത്തിലേക്ക് കടക്കുന്ന സന്ദർശകരെ എതിരേല്ക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ആഭരണക്കല്ലാണ്‌. 310000 കാരറ്റാണ്‌ ഇതിന്റെ തൂക്കം. സെന്റിനർ എന്നു പേരിട്ടിരിക്കുന്ന ഈ കല്ല് സ്വരോസ്കിയുടെ സ്ഥാപകനായ ഡാനിയേൽ സ്വരോവ്സ്കിക്ക് സമർപ്പിച്ചിരിക്കുന്നു. ഏതൊരാളും ഈ അമൂല്യമായ കല്ലിനു മുന്നില്‍ കണ്ണ് ചിമ്മാതെ നിന്ന് പോകും, അത്രയ്ക്കുണ്ട് സൌന്ദര്യം. പലതരം കല്ലുകൾ കൊണ്ട് ജീനിയും അലങ്കാരങ്ങളും ചെയ്തിട്ടുള്ള ഒരു കുതിരയുടെ ശില്പവും അതിനടുത്ത ബ്ലൂ ഹാളില്‍ ഉണ്ട്. ചെറുതും വലുതുമായ അനേകം ക്രിസ്റ്റല്‍ ശില്പങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ കാണാം. പതിനാറു അറകളില്‍ ആയിട്ടാണ് ആ മ്യൂസിയം വിഭാവനം ചെയ്തിരിക്കുന്നത്.

സ്വരോവ്സ്കിയിലെ പ്രിസിഷൻ എഞ്ചിനീയർമാരുടെ കരവിരുത് തെളിയിക്കുന്ന മെക്കനിക്കൽ തീയേറ്ററാണ്‌ അടുത്ത സ്റ്റാളിൽ. വേഗത്തിൽ കറങ്ങുന്നതിനിടെ തുണ്ടുകളായി മുറിച്ച ഒരു മനുഷ്യരൂപം കൂടിച്ചേരുന്നതും നൃത്തം വയ്ക്കുന്നതുമൊക്കെയാണ്‌ അവിടത്തെ പ്രദർശനം. ഇറ്റലിയില്‍ കണ്ട മ്യൂസിയങ്ങളില്‍ നിന്ന് തികച്ചും വിഭിന്നമായ വേറിട്ടൊരു കാഴ്ച. മള്‍ട്ടിമീഡിയയും ക്രിസ്റ്റല്‍സും ലൈറ്റും എഞ്ചിനിയരിംഗും വിദഗ്ധമായി സമന്വയിപ്പിച്ച് ഒരു ഫൂഷന്‍ ഷോ.
മ്യൂസിയത്തിലെ ഏറ്റവും ആകർഷകമായ  ക്രിസ്റ്റൽ ഡോമാണ്‌ അടുത്തത്.  595 കണ്ണാടികൾ കൊണ്ടുതീർത്ത ഒരു കാലിഡസ്കോപ്പാണ്‌ ക്രിസ്റ്റൽ ഡോം. ഈ കാലിഡസ്കോപ്പിനുള്ളിലാണ്‌ സന്ദർശകരായ ഞങ്ങള്‍ ഇപ്പോള്‍. ഉള്ളിൽ നിന്നുള്ള പ്രകാശശ്രോതസ്സിന്റെ വ്യതിയാനത്തിനനുസരിച്ച് താരാപഥങ്ങൾ നിറഞ്ഞ നീലാകാശവും ആഴിയുടെ അഗാധതയും മനസ്സിന്റെ വിഹ്വലതകളുമെല്ലാം അതിനു ചേർന്ന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യക്ഷപ്പെടും. മനോഹരമായ ഒരനുഭൂതിയാണ്‌ ക്രിസ്റ്റൽഡോം. പ്രശസ്ത ഓപെറാ ഗായികയായ ജെസ്സി നോർമൻ ക്രിസ്റ്റൽ ഡോമിൽ നടത്തിയ ഒരു സംഗീതപരിപാടിയുടെ വീഡിയോ അടുത്ത സ്റ്റാളിലുണ്ട്. മഡഗാസ്കറിൽ നിന്ന് കൊണ്ടുവന്ന സുതാര്യമായ ഒരു സ്വാഭാവിക ക്രിസ്റ്റലിൽ ആ ശബ്ദവും പ്രകാശവും പ്രതിഫലിക്കുന്നു. മനുഷ്യ മനസ്സിന്റെ ആഴിയും പരപ്പും വളവും തിരിവും അഗാധകളും ആണ് ഈ അനുഭവം.


പ്രകാശവും ശബ്ദവും ചേർത്തിണക്കിയ സവിശേഷമായ ഒരു വിസ്മയം എന്ന് വിശേഷണമാണ്‌ 55 മില്ല്യൺ ക്രിസ്റ്റൽസ് കൊണ്ടൊരുക്കിയ അനന്തതയുടെ വിസ്മയം എന്ന പ്രദർശനം. എല്‍ സി ഡി  സ്ക്രീനിലെ മോഡേൺ ആർട്ടുകൾ  ഏതോ വിസ്മയ ലോകത്തില്‍ നമ്മെ കൊണ്ടെത്തിക്കുന്നു. ആര്‍ട്ടിസ്റ്റ് എന്താണ് ഉദ്ദേശിച്ചത് എന്നത് മനസിലാവുന്നില്ല.
പല ആകൃതിയിലുള്ള 48 ബഹുഭുജങ്ങളാള്‍  വിവിധ വർണ്ണങ്ങളുള്ള പ്രകാശത്തിന്റെ അകമ്പടിയോടെ പ്രദർശിപ്പിച്ചിരിക്കയാണ് പ്രതിഫലനം എന്ന അടുത്ത ഷോയില്‍. ശാസ്ത്രവും മതവും മനുഷ്യ പരിണാമത്തിനു വഴി തുറന്നതിന്റെ ഓര്‍മപ്പെടുത്തലുകള്‍ ആണ് പ്രതിഫലനം.
ഐസ്  പാസ്സേജ് , യാതൊരു ഒച്ചയനക്കവും ഇല്ലാത്ത ഒരിട നാഴി ആണ്. നമ്മള്‍ അതിലേക്കു കാലെടുത്തു വയ്ക്കുമ്പോള്‍ പെട്ടെന്ന് പ്രകാശമാനമായ ഒരു പ്രതലത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. കൂടുതല്‍ ആളുകള്‍ ആ ഇടനാഴിയിലേക്ക്   വരുമ്പോള്‍  പ്രകാശത്തിന്റെയും തെളിമ വര്‍ദ്ധിക്കുന്നു.
സൈലന്റ് നൈറ്റ്‌ ആണ് മറ്റൊരു മാസ്മരീക അറ, 150,000 ക്രിസ്റ്റല്‍ കൊണ്ട് തീര്‍ത്ത മരം.  മരം കോച്ചുന്ന തണുപ്പു ഫീല്‍ ചെയ്യുന്ന പരിസരവും  ഇരുട്ടും, അതിനിടയ്ക്ക്  സ്പാര്‍ക്ക് ചെയുന്ന ക്രിസ്റ്റല്‍സ് നമുക്ക് നല്‍കുന്നത് നവ്യമായ റൊമാന്റിക് ഫീലിങ്ങ്സ്‌ ആണ്.
ഭാഷയുടെ അതിര്‍വരമ്പുകളെ തച്ചുടക്കുന്ന  ക്രിസ്റ്റല്‍ കാലിഗ്രാഫിയും മനോഹരമായിരിക്കുന്നു.
1895 മുതല്‍ ഇങ്ങോട്ടുള്ള സ്വറോസ്കി ക്രിസ്റ്റല്‍സിന്‍റെ വളര്‍ച്ചയെയാണ് ടൈംലെസ്സ് നമുക്ക് മുന്നില്‍ വിളമ്പുന്നത്. ഫമോസ് എന്ന സ്റ്റാളില്‍ ക്രിസ്റ്റല്‍ എങ്ങനെയാണ് കട്ട് ചെയുന്നത് എന്ന് കാണിച്ചു തരുന്നു.
അടുത്ത സ്റ്റാള്‍ ക്രിസ്റ്റല്‍ ഫോറെസ്റ്റ് ആണെന്നാണ്‌ തോന്നുന്നത്.   പ്രകൃതിയെയും സാങ്കേതികവിദ്യയെയും പ്രതീകാത്മകമായി ചേർത്തിണക്കി വച്ചിരിക്കുകയാണ്  ക്രിസ്റ്റൽ ഫോറസ്റ്റിൽ. ക്രിസ്റ്റൽ ഫോറസ്റ്റിലൂടെ നടക്കുമ്പോൾ അഗ്നിയുടെ വന്യതയും ജലത്തിന്റെ കുളിർമ്മയും സ്ഫടികത്തിന്റെ സുതര്യതയും കാഴ്ചക്കരുടെ മനസ്സിലേക്ക് ഒഴുകിയത്തും.
പ്രകാശത്തിന്റെ മനോഹരമായ ഈ മ്യൂസിയത്തിലെ ഒട്ടു മിക്ക ശില്പ ചാരുതകളും നേരിട്ട് ഗ്രഹിക്കുക അത്ര എളുപ്പമായിരുന്നില്ല എന്നെ പോലോരാള്‍ക്ക്. എല്ലാം കണ്ടും കേട്ടും ഞങ്ങള്‍ എത്തിയിരിക്കുന്നത് സ്വവരോസ്കി ക്രിസ്റ്റല്‍സിന്‍റെ വിശാലമായ ഷോറൂമില്‍ ആണ്.
ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സ്ത്രീകളുടെ മുഖത്തു ക്രിസ്റ്റല്‍ പ്രഭ തെളിയുന്നതും ആണുങ്ങളുടെ മുഖം കരുവാളിക്കുന്നതും ഷോറൂമില്‍ കയറിയപ്പോള്‍ ഒന്ന് കാണേണ്ടത് തന്നെ. വീണ്ടും ഏകദേശം അര മണിക്കൂര്‍ നേരം ഷോറൂമില്‍. മനോഹരമായ് ആഭരണങ്ങളും ശില്പങ്ങളും എല്ലാം ഞങ്ങള്‍ നടന്നു കണ്ടു. പലരും പല വിധത്തിലുള്ള ആഭരണങ്ങളും സോവനീറുകളും വാങ്ങി. അപ്പോഴേക്കും ഹലോജിയുടെ വിസില്‍ മുഴങ്ങി കഴിഞ്ഞിരുന്നു. ഞങ്ങള്‍ ബസില്‍ കയറി ആസ്ത്രിയക്കും സ്വിറ്റ്സര്‍ലന്‍ഡിനും ഇടയിലുള്ള ചെറിയ രാജ്യമായ ലിക്സ്റെന്‍സ്റ്റെന്യ്യ്നിലെക്ക് യാത്ര തിരിച്ചു.

http://www.malayalanatu.com/component/k2/item/196-2015-07-31-03-28-00 

1 comment:

  1. ചുറ്റിനടപ്പാണല്ലേ!! നടക്കട്ടെ

    ReplyDelete