Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Friday, 10 February 2017

"വെയ് രാജ വെയ് "


ജയൻ മാങ്ങാട് , ഞാൻ എന്നും അത്ഭുതത്തോടെ മാത്രം നോക്കി നിന്നിട്ടുള്ള ധിക്കാരി എന്നേ ഒറ്റ വാക്യത്തിൽ ജയനെ പരിചയപ്പെടുത്താൻ കഴിയുകയുള്ളൂ.
പട്ടാമ്പി കോളേജ്ഉം മലയാളനാട് വാരികയും സംയുക്തമായി സംഘടിപ്പിച്ച മലയാളനാട് കാർണിവലിൽ പങ്കെടുത്തു കൊണ്ടിരുന്നപ്പോൾ ആണ്, ജയൻ എന്നോട് പനങ്കള്ളിനെ കുറിച്ച് സംസാരിക്കുന്നതു. മദ്യത്തിൽ ഏറ്റവും നല്ലതു പനങ്കാള്ളാണ് എന്നും, തെങ്ങും കള്ളും ബീയറുമൊക്കെ ശരീരത്തെ ചൂടാക്കുമ്പോൾ പനങ്കള്ളു മാത്രമാണ് ശരീരത്തെ തണുപ്പിക്കുന്നതു എന്ന് പറഞ്ഞു തന്നു. ജയശീലൻ മാഷും സച്ചിതാനന്ദൻ പുഴങ്കര, ജോർജ് ആർ, സെബാസ്റ്യൻ എന്നിവർ പങ്കെടുത്ത കവി സംവാദത്തിൽ ഞാൻ മുഴുകിയിരിക്കുമ്പോൾ ആണ് മൊബൈലിൽ ജയന്റെ ഒരു കോൾ വരുന്നത്.
"ജെയിംസ് എവിടെയുണ്ട്? "
"മരച്ചുവട് മൂന്നിൽ, ഇവിടെ കവിത സംവാദം നടക്കുകയാണ്."
"നമുക്ക് പനങ്കള്ളു കുടിക്കാൻ പോയാലോ, കോളേജിന്റെ ഗേറ്റിനു വെളിയിലുണ്ട്"
പനങ്കള്ളു കുടിക്കാൻ എന്നെയും കൂടി ക്ഷണിച്ചതിലുള്ള സന്തോഷത്തോടെ ഞാൻ കോളേജ് ഗേറ്റിനു വെളിയിലേക്കു കുതിച്ചു.
ഗേറ്റിനു വെളിയിൽ ജയനും കവിയായ ശ്രീകുമാർ കാര്യാട് എന്നിവർക്കൊപ്പം പട്ടാമ്പിയുടെ ഏതോ ഒരു ഗ്രാമ ഭാഗത്തേക്ക് ഞങ്ങൾ ഓട്ടോയിൽ. സ്ഥാലം കണ്ടു പിടിക്കാൻ ഓട്ടോക്കാരൻ കൂടെയുള്ളതിനാൽ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. അല്ലേലും ഓട്ടോക്കാർക്കു അറിയാത്ത ഏതു കള്ളു ഷാപ്പ്!
യുണൈറ്റഡ് നേഷൻസ് എങ്ങാനും കണ്ടാൽ പുരാവസ്തുവായി സംരക്ഷിക്കപ്പെടേണ്ട ഒരു കെട്ടിടത്തിന്റെ അകത്തളത്തിൽ ആണ് കള്ളുഷാപ്പ്. ഇവിടെ പനങ്കള്ളു മാത്രം വിൽക്കുന്ന ഇടമായതിനാൽ ആവും കള്ളുഷാപ്പ്പ് എന്ന ബോർഡൊന്നും വച്ചിട്ടില്ല, അതോ അനധികൃതമോ?
ഹൈസ്‌കൂൾ വരെ പഠിച്ച സ്‌കൂളിൽ കണ്ടിട്ടുള്ള, അല്ലെങ്കിൽ ഏതെങ്കിലും സ്‌കൂൾ പൂട്ടിയപ്പോൾ അവിടെ നിന്നും കൊണ്ട് വന്നതെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള മൂന്നു ഡെസ്കും ബെഞ്ചും. ജാർക്കണ്ടിൽ നിന്നും നാട്ടിലെത്തിയ നിഷ്കളങ്കത മുട്ടി നിൽക്കുന്ന രണ്ടു ചെറുപ്പക്കാർ, അവരെ കണ്ടാൽ മലയാളം പഠിക്കാൻ വന്ന വിദ്യാർത്ഥികൾ എന്നേ തോന്നൂ. കള്ളു മാഷ് (വിൽപ്പനക്കാരൻ) ഒരു പ്രത്യേക പ്രകൃതക്കാരനാണ്, മുഷിഞ്ഞ വെള്ളമുണ്ടും തലയിൽ തോർത്ത് കൊണ്ടൊരു കെട്ടും. ഇൻഷുറൻസ് ഏജന്റിന്റെ സ്നേഹവായ്പോടെ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ജാർക്കണ്ടു കുട്ടികളോടും ഞങ്ങൾ ലാൽസലാം പറഞ്ഞു, ( ബംഗാളികൾ ആണെന്ന് കരുതിയല്ല കേട്ടോ ) എന്നെയും കാര്യാടിനെയും കുട്ടികളുടെ ഇരുവശങ്ങളിലും ആയി ഇരുത്തി ജയൻ മനോഹരമായി ചിത്രങ്ങൾ എടുത്തു. ജയൻ ആ കുട്ടികളോടും വളരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് ഇടപെട്ടത്. മലയാളികൾ ഒന്നും ഇപ്പോൾ പനങ്കള്ളു കുടിക്കുന്ന ശീലമില്ലെന്നു പരാതിപ്പെട്ട ഷാപ്പുടമയോടും അങ്ങനെ തന്നെ. യാതൊരു വലിപ്പ ചെറുപ്പവുമില്ല.
മലയാളനാട് വെബ് കമ്മ്യുണിറ്റിയിലെ വീറുറ്റ ചർച്ചകളിൽ കൂടിയാണ് ജയൻ മാങ്ങാടിനെ ഞാൻ പരിചയപ്പെടുന്നത്. നമ്മൾ ഒട്ടും കരുതാത്ത ട്വിസ്റ്റുള്ള വളരെ വിപ്ലവകരമായ ചിന്തകൾ ഇടപെടുന്നവർക്ക് ബാക്കി നൽകിയാണ് അന്നും ഇന്നും ജയൻ സംസാരിക്കുന്നതു. വളരെ ഹ്രസ്വാമായ വാക്കുകളിൽ സമൂഹത്തിലെ അഴുക്കു ചാലുകൾക്ക് എതിരെ ശക്മായി സംവദിക്കുന്ന വാക്കുകൾ ആണ് അദ്ദേഹത്തിന്റെ എഴുത്തുകൾ. നമ്മൾ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് നൽകി, അക്ഷരങ്ങൾക്ക് മാസ്മരിക ഭാവം നൽകുകയാണ് ജയൻ തന്റെ എഴുത്തിലുടനീളം.
ആദ്യം കണ്ടു മുട്ടിയ അന്ന് മുതൽ ഇന്നും ഞാൻ ജയന്റെ വാക്കുകളെ ഫോളോ ചെയ്യുന്നുണ്ട്. ഭൂലോകത്തിലെ നാലിലൊന്നോളം രാജ്യങ്ങൾ സന്ദർശിക്കിച്ചിട്ടുള്ള ജയന് അസാമാന്യ ലോക വിവരമുണ്ട്. അതായിരിക്കാം അദ്ദേഹത്തിന്റെ എഴുത്തുകൾക്കു ഒരു അന്താരാഷ്ട്ര മാനം നൽകുന്നത്. ഒരിക്കൽ ഞാൻ സ്വീഡനിലെ ഹെൽസിംഗ്ബോർഗിൽ പോകുവാനുള്ള വഴി തിരഞ്ഞു ഗൂഗിളടക്കം തപ്പിയെങ്കിലും ജയനാണ് കൃത്യമായി വഴി പറഞ്ഞു തന്നത്.
പലപ്പോഴും ആക്ഷേപ ഹാസ്യത്തിലൂടെ ആണ് അദ്ദേഹം തന്റെ എഴുത്തുകൾ നിർവഹിക്കുക. പുതു തലമുറയിൽ ഇത്ര മനോഹരമായി, ആക്ഷേപ ഹാസ്യമെഴുതുന്നവർ വിരളമാകും. ഓരോ വാക്കിലെയും അർത്ഥം ഒന്നിലധികം തവണ വായിക്കുന്നതിലൂടെ മാത്രമേ ഗ്രഹിക്കാൻ കഴിയുകയുള്ളൂ. അത്ര ഗഗനമാണ് അദ്ദേഹത്തിന്റെ ഹാസ്യ സാഹിത്യമ. എഴുത്തിൽ മാത്രമല്ല, സംസാരത്തിലും നോട്ടത്തിലുമെല്ലാം ആൾ വലിയ തമാശക്കാരൻ ആണ്. പക്ഷെ ചിലർക്കെങ്കിലും ആ തമാശകൾ ഉൾക്കൊള്ളുവാൻ ആകുന്നില്ല എന്നതും യാഥാർഥ്യമാണ് . അദ്ദേഹത്തിന്റെ എഴുത്തിലെ ഓരോ വാക്കുകളും നൽകുന്ന അർത്ഥതലങ്ങൾ വിശാലമാണ്.
പരിചമുള്ളവർക്കെല്ലാം ജയൻ അടുത്ത സുഹൃത്ത് ആണ്. ജയനെ അറിയുന്ന എല്ലാവരും ജയനെ ഇഷ്ടാപ്പെടുവാൻ കാരണം, ജയന്റെ സ്നേഹ ബന്ധങ്ങള്ക്, പരിചയങ്ങൾക്കു വലിപ്പച്ചെച്ചെറുപ്പം ഇല്ല എന്നത് തന്നെ. പണ്ഡിതനോടും പാമരനോടും ഒരേ സ്നേഹ വാത്സല്യമെന്നതിനു ഏറ്റവും വലിയ ഉദാഹരണം ആണ് ജയൻ. സച്ചിമാഷിനോടും കെ ജി എസ്സിനോടും എല്ലാം ഉള്ള അതെ സ്നേഹബന്ധം ആണ് എന്നെ പോലുള്ളവരോടു പോലും അദ്ദേഹത്തിന് ഉള്ളത്. കള്ളുഷാപ്പിലെ ജാർക്കണ്ടുകാരോടും ( അന്യസംസ്ഥാന തൊഴിലാളി എന്ന് മലയാളികൾ ഓമനപ്പേരിട്ട് വിളിക്കുന്നവർ) ഇതേ സ്നേഹവായ്പുകൾ ആണ് ജയൻ പങ്കു വയ്ക്കുന്നത്. ഒരു പക്ഷെ മലയാളത്തിലെ ഏതാണ്ടെല്ലാ കവികളോടും സാഹിത്യകാരന്മാരോടും ഊഷ്മളമായ പരിചയവും സ്നേഹവും പങ്കു വയ്ക്കുവാൻ ജയനല്ലാതെ മറ്റാർക്ക് സാധിക്കുകയില്ല. ചലച്ചിത്രോത്സവങ്ങൾക്കാകട്ടെ, കാവ്യോത്സവങ്ങൾക്കാകട്ടെ, എല്ലാ സാഹിത്യ സാംസ്കാരിക പരിപാടികൾക്കും ജയനുണ്ടാകും കൂടെ.
ജയനോട് സംസാരിക്കുമ്പോൾ ആണ് അദ്ദേഹത്തിന് കവിതയോടും കലയോടും സാഹിത്യത്തോടുമുള്ള അഭിനിവേശവും അഗാധമായ അറിവും നമുക്ക് മനസിലാവുക. ഇത്രയേറെ അറിവുണ്ടായിട്ടും, നന്നായി എഴുതുമെന്നിരിക്കിലും കൂടുതൽ എഴുതാതെ, ഒരു പുസ്തകവും പ്രസിദ്ധീകരിക്കാതെ, ഒരു അംഗീകാരത്തിനും പിന്നാലെ പോകാതെ ജയൻ സാധാരണക്കാരുടെ കൂടെയായിരുന്നു. താൻ ജോലി ചെയുന്ന മൾട്ടി നാഷണൽ കമ്പനിയുടെ കൺട്രി ഹെഡ് ആയിട്ട് പോലും യാതൊരു ഹെഡ് വെയിറ്റും ഇല്ലാത്ത ജയന്റെ എഴുത്തിനു നല്ല വെയിറ്റ് ഉണ്ടെന്നു പറയാതെ വയ്യ.
ദീര്ഘങ്ങളായ എഴുത്തുകൾ കൊണ്ട് നമ്മെ ബോറടിപ്പിക്കുന്ന എഴുത്തല്ല ജയന്റേതു. ചിലപ്പോൾ ഒരു വരിയാകും, ഒരു ഖണ്ഡിക ആകും, അല്ലെങ്കിൽ ഒരു പേജാകും. ജയന്റെ ഓരോ ചെറു കുറിപ്പുകൾക്കും വിശാലമായ അർത്ഥതലങ്ങൾ ഉണ്ട്. അദ്ദേഹം എഴുതിയ ചൊക്ക് , കിം കിഡുക്കില്ലെങ്കിലെന്ത്? ബീമാപള്ളിയില്ലേ?, വയലൻസ് ഈസ്‌ ദി ഒൺലി സൊല്യൂഷന്‍, പൈന്റ് , കോൺക്ലേവ് തുടങ്ങി മനോഹരങ്ങളായ എഴുത്തുകൾ. ആദ്യകാലങ്ങളിൽ മലയാള നാട് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ജയന്റെ ആർട്ടിക്കിളുകൾ പ്രമുഖ മാധ്യമങ്ങളിലും പുനഃ പ്രസിദ്ധീകരിക്കുകയുണ്ടായി.
സ്റ്റുഡൻറ് ഫെഡറേഷനിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രാഗല്ഭ്യമ തെളിയിച്ച ജയൻ, ഇന്നുള്ള കമ്മ്യുണിസ്റ്റുകാർക്കില്ലാത്ത വിപ്ലവാഗ്നി മനസ്സിൽ കെടാതെ കൊണ്ടു നടക്കുന്ന മഹത്തായ കമ്മ്യുണിസ്റ്റ് ആണ്. ( ജയൻ ഒരിക്കലും ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു എന്ന് എന്നോട് പറഞ്ഞിട്ടും ഇല്ല, ഒരു രാഷ്ട്രീയ പാർട്ടിയുടെ ലേബലിലും അറിയപ്പെടുന്ന ആളുമല്ല. അദ്ദേഹത്തെ അടുത്തു നിന്ന് കണ്ടപ്പോൾ, അദ്ദേഹത്തിലെ മാനുഷീക വശം കണ്ടപ്പോൾ ജയൻ ഒരു മഹത്തായ കമ്മ്യൂണിസ്റ്റ് ആണെന്ന് എനിക്ക് തോന്നിയത് മാത്രം ആണ്.) ഉറച്ച നിലപാടുകളും, മികച്ച ഇടപെടലുകളും, അതാണ് ജയനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ജാതി അമിത ഭ്രാന്തിനു എതിരെയാണ് ജയൻ പലപ്പോഴും സോഷ്യൽ മീഡിയയിൽ പേന ചലിപ്പിക്കാറുള്ളത്. എല്ലാ പൊതു പരിപാടികളിലും സജീവ സാന്നിധ്യമാണെങ്കിലും ജയന്റെ ചങ്കു നിറയെ സുഹൃത്തുക്കളോടും കുടുംബത്തോടുമുള്ള സ്നേഹമാണ്.
ജയന്റെ എഴുത്തിലും മാനുഷീകതയിലും ആകൃഷ്ടനായതിനാൽ ആകും, കവിതയുടെ കാർണിവൽ ഒന്നാം എഡിഷനിലും ഇക്കഴിഞ്ഞ രണ്ടാം എഡിഷനിലും ജയനോടൊപ്പം സഹവസിക്കാൻ എനിക്ക് അവസരം ലഭിച്ചത്. നാലു കൊല്ലം മുൻപ് ഒരിക്കൽ ഡൽഹിയിൽ പോയപ്പോൾ അന്നും ജയന്റെ മുറിയിൽ അന്തിയുറങ്ങിയ ഓര്മ ഇപ്പോഴുമുണ്ടു.
ഞാൻ അറിയുന്ന, ഞാൻ കണ്ട ജയനിൽ നിന്നും എത്രയോ മുകളിൽ ആണ് ഞാൻ അറിയാത്ത ജയൻ. അദ്ദേഹം എഴുതിയ "വെയ് രാജ വെയ് " എന്ന മലയാളിയുടെ ചൂതാട്ടങ്ങളെ കുറിച്ചെഴുതിയ പുസ്തകം നാളെ ( ഫെബ്രുവരി 12 നു ) തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ, ശ്രീ ഗൗരീദാസൻ നായർക്ക് ആദ്യ പ്രതി നൽകിക്കൊണ്ട് പ്രശസ്ത കവി ശ്രീ കെ ജി ശങ്കരപ്പിള്ള പ്രകാശനം ചെയുന്നു. ശ്രീ സന്തോഷ് ഏച്ചിക്കാനം പുസ്തക പരിചയം നടത്തുന്നു. ഡി സി ബുക്ക്സ് ആണ് വെയ് രാജ വെയ് പ്രസിദ്ധീകരിക്കുന്നത്. ഈ പുസ്തകത്തിന്റെ കണ്ടന്റ് എന്തെന്ന് എനിക്ക് ഒരു ഊഹവും ഇല്ല, എങ്കിലും എനിക്ക് പറയാനുള്ളത് ഇത് മാത്രം, ഇത് ജയൻ മാങ്ങാട് എഴുതിയ പുസ്തകം ആയതിനാൽ നമ്മൾ മലയാളിക്ക് പലയാവർത്തി വായിക്കാനുള്ള കണ്ടന്റ് അതിൽ ഉണ്ടാവും തീർച്ച. രണ്ടാഴ്ച മുന്നേ കവിതായിട്ട് കാർണിവലിൽ പങ്കെടുക്കാൻ വന്നതിനാൽ, വെയ് രാജ വെയ് യുടെ പ്രകാശന കർമ്മത്തിൽ പങ്കെടുക്കാൻ കഴിയില്ലല്ലോ എന്ന സങ്കടം ആണെനിക്ക്. ജയന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുവാൻ സാധിക്കുന്നവർ നാളെ ചടങ്ങിന് എത്തുമല്ലോ. ഡി സി ബുക്സിൽ പോകുമ്പോൾ ജയന്റെ പുസ്തകം വാങ്ങി വായിക്കുമല്ലോ?

Sunday, 21 December 2014

എന്ത് പറ്റി നമ്മുടെ ആണുങ്ങള്‍ക്ക്?

നവംബറില്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ പോകേണ്ടി വന്നു. ഫേസ് ബുക്കിലൂടെ മാത്രം പരിചയപ്പെട്ട ചില സുഹൃത്തുക്കള്‍ ഒരു രാവില്‍ വെടിവട്ടം പറയുവാന്‍ കൂടുകയും ചെയ്തു. കൊച്ചിയിലെ തന്നെ ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ആയിരുന്നു താമസം. കാര്യം ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ആണെങ്കിലും ഈ ഹോട്ടലില്‍ ബാര്‍   ഇല്ല. സര്‍ക്കാറിന്റെ മദ്യ നിരോധനത്തിന്റെ ഭാഗമായി ഈ ഹോട്ടലില്‍ ഉണ്ടായിരുന്ന ബാര്‍ അടപ്പിക്കുകയോ, അതല്ലെങ്കില്‍ ഇവര്‍ അപേക്ഷിച്ച ബാറിനു അനുമതി കൊടുക്കാതിരിക്കുകയോ ചെയ്തതല്ല കാരണം. യു എ ഇ യില്‍ അനവധി ഹോട്ടലുകള്‍ ഉള്ള മലയാളികളുടെ ഈ ഹോട്ടലുകളില്‍ ഒരിടത്തും അവര്‍ മദ്യം വിളമ്പില്ല. മദ്യ വില്പന അവരുടെ നിഘണ്ടുവില്‍ ഇല്ല. എന്തായാലും സുഹൃത്തുക്കളോട് ഒന്നിച്ചു കൂടുവാനുള്ള മദ്യമൊക്കെ ഞാന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും വാങ്ങിയിരുന്നതിനാല്‍ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വന്നില്ല.

പക്ഷെ എന്നെ ഞെട്ടിച്ച കാര്യങ്ങളില്‍ ഒന്ന്, കുടിയന്മാര്‍ എന്ന് കരുതിയ എന്റെ സുഹൃത്തുക്കള്‍ പലരും മുന്തിയ ഇനം മദ്യമായിട്ടു കൂടി ഒന്ന് സിപ് ചെയുവാന്‍ കൂടി മടിക്കുന്നു. സക്കാറിന്റെ മദ്യ നിരോധനത്തിന് അനുകൂലമായി മദ്യം കുടിക്കാതിരിക്കുന്നതല്ല, മറിച്ച് ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കുവാനുള്ള വ്യഗ്രത ആയിരുന്നു അവരുടെ തീരുമാനത്തിന് പിന്നില്‍. മദ്യപിച്ചു വാഹനമോടിക്കുന്നത് തെറ്റാണ് എന്ന ബോധ്യം. കേരളത്തിലെ യുവ ജനങ്ങളില്‍ ഉണ്ടായ ഈ മാറ്റം തികച്ചും ആദരവുകള്‍ അര്‍ഹിക്കുന്നു. മദ്യം കണ്ടാല്‍ കമഴ്ന്നു വീണിരുന്ന മലയാളി യുവത ഉത്തരവാദിത്വ ബോധമുള്ളവരായിരിക്കുന്നു.

പക്ഷെ ഞങ്ങളുടെ കൂടിച്ചേരലില്‍  മദ്യപാനവും ചുംബന സമരവും നില്‍പ്പ് സമരവും ഒക്കെ ചര്‍ച്ചാ വിഷയം ആയി.എഴുപതുകള്‍ക്ക് ശേക്ഷം കേരളത്തിലെ യുവത തങ്ങളുടെ സ്വത്വത്തിനായി നടത്തിയ സാംസ്കാരിക വിപ്ലവം ആണ് ചുംബനസമരം. പഠിക്കുവാനുള്ള അവകാശത്തിനായി നടന്ന സമരങ്ങള്‍, മാറ് മറയ്ക്കാനായി നടത്തിയ സമരങ്ങള്‍, അയിത്തത്തിനെതിരായി നടന്ന സമരങ്ങള്‍, ക്ഷേത്ര പ്രവേശന സമരങ്ങള്‍ ഇവയ്ക്കൊക്കെ ശേക്ഷം ഇന്നിതാ വ്യക്തി സ്വാതന്ത്ര്യത്തിനായി യുവ ജനങ്ങള്‍ നടത്തിയ ഈ സമരവും ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. കൊച്ചിയില്‍ നടന്ന ഈ സമരത്തിന്‍റെ പ്രതിധ്വനികള്‍ ഇന്ത്യയുടെ മറ്റു  പട്ടണങ്ങളിലും കാമ്പസുകളിലും മുഴങ്ങുന്നു. 

ഭാരതത്തിലോഴികെ മറ്റെല്ലാ രാജ്യങ്ങളിലും അപരിചിതരായവര്‍ പോലും തമ്മില്‍ കണ്ടാല്‍, കെട്ടിപ്പിടിച്ചും ചുംബിച്ചും സ്നേഹ പ്രകടനങ്ങള്‍ നടത്തിയാണ് എതിരേല്‍ക്കുന്നത്. ദുബായില്‍ ഞാന്‍ മുന്നെ ജോലി ചെയ്തു കൊണ്ടിരുന്ന റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയില്‍ അവിടെ അറബ് രാജ്യങ്ങളിലും യൂറോപ്പില്‍ നിന്നും അനേകം സുന്ദരി സുന്ദരന്മാര്‍ ജോലി നോക്കിയിരുന്നു. ഞങ്ങളൊക്കെയും ദിവസവും പരസ്പരം ആലിംഗനം ചെയ്തായിരുന്നു സന്തോഷാവസരങ്ങള്‍ പങ്കുവച്ചിരുന്നത്.നമ്മുടെ നാട്ടിലാകട്ടെ ഭാര്യ ഭര്‍ത്താക്കന്മാര്‍, പ്രണയിനികള്‍, സഹോദരങ്ങള്‍, കുട്ടികള്‍ മാതാപിതാക്കള്‍ , ബന്ധുക്കള്‍ തുടങ്ങിയവര്‍ ഒക്കെ പോലും അന്യോന്യം ഒന്ന് ആലിംഗനം ചെയ്യാനോ ചുംബിക്കുവാനോ മടിക്കുന്നു. കൈകള്‍ ഒന്ന് കോര്‍ത്തു പൊതു നിരത്തിലൂടെ നടക്കുവാനോ, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുവാനോ, ഓരോ ചുംബനം കൈ മാറുവാനോ സാധിക്കാത്ത രീതിയില്‍ നമ്മുടെ നാട്ടിലെ സദാചാര ബോധം പൊതു സമൂഹത്തെ ഭയപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.

ചര്‍ച്ചക്കിടയില്‍ പുരോഗമനവാദിയായ ഒരു സുഹൃത്ത്‌ എന്നോടും ചോദിച്ചു ഒരു ചോദ്യം. പഠിക്കാനായി പോകുന്ന നിങ്ങളുടെ മകളോ, അല്ലെങ്കില്‍ നിങ്ങളുടെ ഭാര്യയോ ഇങ്ങനെ മറ്റൊരാളും ആയി ചുംബിക്കുന്നത് കണ്ടാല്‍ എന്താകും നിങ്ങളുടെ മാനസികാവസ്ഥ. ഇക്കാര്യത്തില്‍ എനിക്ക് ഒന്ന് മാത്രമേ അദേഹത്തോട് പറയുവാനുണ്ടായിരുന്നുള്ളൂ. ഇതൊക്കെയും ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യങ്ങള്‍ ആണ്, എന്റെ ഭാര്യക്കോ, മകള്‍ക്കോ ആരെ ചുംബിക്കണം എന്നുള്ളത് അവരുടെ മാത്രം സ്വാതന്ത്ര്യം, എനിക്കതില്‍ കൈ കടത്തുവാന്‍ യാതൊരു അവകാശവും ഇല്ല. ഞാന്‍ എന്‍റെ നയം പ്രഖ്യാപിച്ചപ്പോള്‍  എന്നെ അഭിനന്ദിക്കാന്‍ അദേഹം മറന്നില്ല എന്നതും എടുത്തു പറയുന്നു.

ഹോട്ടല്‍ ചെക്ക് ഔട്ട്‌ ചെയുവാന്‍ ആയി ഞാന്‍ കൌണ്ടറില്‍ ചെന്നപ്പോള്‍  നിറ പുഞ്ചിരിയോടെ സുന്ദരികളായ രണ്ടു മലയാളി പെണ്‍കുട്ടികള്‍. ഹോട്ടലിന്‍റെ താമസ സൌകര്യങ്ങള്‍ റേറ്റ് ചെയുവാന്‍ ആ കുട്ടികള്‍ ഒരു ഫോം പൂരിപ്പിക്കുവാന്‍  ചെയുവാന്‍ എന്നെ നിര്‍ബന്ധിപ്പിച്ചു.  ഫോം കിട്ടിയപ്പോഴേ ഞാന്‍ പറഞ്ഞു, കള്ളില്ല ഇവിടെ, അത് മാത്രം ആണ് ഈ ഹോട്ടലിന്‍റെ പോരായ്മ.

“മദ്യം വിഷമല്ലേ,” പുഞ്ചിരിച്ചുകൊണ്ട് ഒരു പെണ്‍കുട്ടി മൊഴിഞ്ഞു.

പിന്നെ എന്‍റെ ഊഴം ആയിരുന്നു. മദ്യത്തിന്‍റെ ഗുണഗണങ്ങള്‍ വിവരിച്ചു കൊണ്ട് ഞാന്‍ വികാരപരമായ പ്രസംഗം തന്നെ നടത്തി.വളരെ ശ്രദ്ധയോടെ കേട്ടിരുന്ന ആ കുട്ടികള്‍ ചോദിക്കുകയാണ്,

"എന്നിട്ടാണോ, ഞങ്ങള്‍ മദ്യം ഒന്ന് രുചിക്കുവാന്‍ തുടങ്ങുമ്പോഴേക്കു നിങ്ങള്‍ ആണുങ്ങള്‍ സദാചാര ഗുണ്ടകള്‍ ചമയുന്നത്. നല്ലത് ആണുങ്ങള്‍ക്ക് മാത്രമേ കഴിക്കാവൂ എന്നുണ്ടോ?"

ഞാന്‍ സ്തബ്ദനായി. നമ്മുടെ സ്ത്രീകള്‍ , പെണ്‍കുട്ടികള്‍ ഒക്കെ ആണുങ്ങളെക്കാള്‍ എത്രയോ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. വിപ്ലവത്തിന്റെ പൂക്കാലം ആണവരില്‍. പക്ഷെ പുരോഗമനം പ്രസംഗിച്ചു നടക്കുന്ന ആണുങ്ങള്‍, അവരില്‍ എന്നാണാവോ വിപ്ലവം വരിക.

ഫ്ലൈറ്റ് ലേറ്റ് ആണ്, ഡ്യൂട്ടി ഫ്രീയില്‍ ധാരാളം സമയം. കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍, കപ്പിലെ  കാപ്പി വീണു ഇട്ടിരുന്ന ഷര്‍ട്ട്‌ വൃത്തികേടായി. എന്തായാലും ഡ്യൂട്ടി ഫ്രീയില്‍ കണ്ട ഒരു കിയോസ്കില്‍ കയറി ഒരു ഷര്‍ട്ട്‌ വാങ്ങാന്‍ തീരുമാനിച്ചു.

മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് ഒരു മലയാളി സുന്ദരി. ഷര്‍ട്ട്‌ വാങ്ങുന്നതിനിടയില്‍ ഞാങ്ങള്‍ ഒത്തിരി വര്‍ത്തമാനം പറഞ്ഞു. അതിനിടയില്‍ ചുംബന സമരവും കടന്നു വന്നു.

ആ കുട്ടി പറയുകയാണ്‌, ചുബന സമരത്തില്‍ പങ്കെടുക്കാന്‍ ആ കുട്ടിക്ക് വലിയ  ആഗ്രഹമായിരുന്നു. പക്ഷെ ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു പോലും, സമരത്തിനു പോകണമെങ്കില്‍ ആദ്യം ഡിവോഴ്സ് ചെയ്യണം പോലും.

ആ കുട്ടിയും പറയുകയാണ്‌, എന്തെ, ആണുങ്ങള്‍ കാലത്തെ കുറിച്ച് ബോധവാന്മാര്‍ ആകുന്നില്ല?

ഞാന്‍ ആ കുട്ടിയെയും മനസ്സാല്‍ നമിച്ചു, തിരിഞ്ഞു എന്നോട് തന്നെ ചോദിച്ചു, എന്ത് പറ്റി ഈ ആണുങ്ങള്‍ക്ക്?

Saturday, 31 March 2012

കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍

ഇന്നലെ മലപ്പുറത്ത് നിന്ന് ഒരു മൌലവി ഓഫീസില്‍ വന്നു...ദുബായില്‍ വിശ്വാസികളെ കാണുവാനും നാട്ടില്‍ നടത്തുന്ന സ്കൂളിന് വേണ്ടി പണം പിരിക്കുവാനും ആണ് വന്നത്.. എന്‍റെ മുതലാളിയെ കണ്ടു ഒരു തുക മേടിക്കുക എന്നതായിരുന്നു പദ്ധതി. പക്ഷെ എന്‍റെ മുതലാളി ഓഫീസില്‍ ഇല്ലാതിരുന്ന സമയത്ത് ആണ് അദേഹം ഓഫീസില്‍ വന്നത്. ... എന്നെ കണ്ട ഉടനെ അദേഹം പറഞ്ഞു ഞാന്‍ കാന്തപുരം മുസലിയാര്‍ വിഭാഗം ആണ് എന്ന്? ഞാന്‍ ഓര്‍ത്ത്‌ എന്നെ കണ്ടാലും അങ്ങനെ തോന്നുമോ? എന്തെ എന്നെ കണ്ട ഉടന്‍, പേര് പോലും ചോദിക്കാതെ ഇങ്ങനെ പറയുവാന്‍.,. എന്തായാലും നല്ല ഒരു മനുഷ്യന്‍.,. എനിക്കാണെങ്കില്‍ കാന്തപുരം, എ പി , സുന്നി , ചേകന്നൂര്‍ , ബോറ, ഷിയാ , ജമാ അത്തെ എന്നൊക്കെ കേട്ടിട്ടുള്ളത് അല്ലാതെ അവരെ കുറിച്ച് മറ്റൊന്നും അറിയില്ല. ഞങ്ങടെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പോലും, കത്തോലിക്ക, മാര്‍ത്തോമ്മ, ലണ്ടന്‍ മിഷന്‍, പെന്തകോസ്ത്, ഓര്‍ത്തഡോകസ് മുതല്‍ യഹോവ സാക്ഷികല്‍ വരെ കാക്കത്തൊള്ളായിരം സഭകള്‍ ഉണ്ടെന്നു മാത്രമറിയാം എന്നാല്‍ എന്തിനു വേണ്ടി നില കൊള്ളുന്നു എന്നതു ഒരു വലിയ സമസ്യ ആയി ഇപ്പോഴും എന്നെ പേടിപ്പിക്കാറും ഉണ്ട്...
എന്തായാലും മൌലവിയെ ഞാന്‍ സ്വീകരിച്ചിരുത്തി... ഗ്രൂപ്പുകള്‍ തമ്മില്‍ ഉള്ള വ്യത്യാസങ്ങള്‍ ഒന്നും അറിയില്ല, എന്ത് സംസാരിക്കും എന്നും അറിയില്ല.. എന്തായാലും അല്പം വിവാദം ആകാം എന്ന് കരുതി ഞാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ അടുത്ത കാലത്ത് നടന്ന തിരു കോശത്തെ കുറിച്ച് സംസാരിച്ചു...ഉടനെ അദേഹം ജമാ അത്തെ ഇസ്ലാമി, ഒരു വര്‍ഗീയ വിഷം വമിപ്പിക്കുന്ന സംഘടന ആണ്. അവര്‍ കേരളത്തിന്‍റെ അജണ്ട നിശ്ചയിക്കുവാന്‍ ശ്രമിക്കുകയാണ്. പാകിസ്താന്‍ കാരന്‍ ആയ മെഹ് മൂദി എന്നൊരാള്‍ ഉണ്ടാക്കിയ ഒരു സംഘടന ആണ് അത് എന്നും, മെഹ്മൂദി യുടെ പേന ലേലത്തില്‍ രണ്ടു ലക്ഷത്തിനു ( രൂപയാണോ, ഡോളര്‍ ആണോ എന്നോര്‍ക്കുന്നില്ല ) പോയെന്നും പറഞ്ഞു. സുകുമാര്‍ അഴീകൊടിന്റെ പേന പോലും ലേലത്തില്‍ വച്ചാല്‍ അതിനു പണം മുടക്കുവാനും ആളുകള്‍ തയ്യാര്‍ ആകും. മുസ്ലീംകള്‍ക്ക് നബി തിരുമേനിയുടെ മുടി വികാരപരം ആണ്. സഖാവ് പിണറായിയും ജമാ അത്തെയും കൂടി ഉള്ള കളികള്‍ ... അങ്ങനെ എനിക്ക് മനസിലാകാത്ത പലതും പറഞ്ഞു. എനിക്കാകെ കണ്‍ ഫൂഷന്‍..., എനിക്ക് ഇത്യാദി കാര്യങ്ങളെ കുറിച്ച് വലിയ പിടിയില്ല.
പെട്ടെന്ന് ഞാന്‍ മറ്റൊരു തിരു കേശത്തെ കുറിച്ചു എനിക്കുണ്ടായ അനുഭവം അദേഹത്തോട് പറഞ്ഞു.
അന്ന് ഞാന്‍ ഏതോ ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്നു എന്നാണ് ഓര്മ. ഒരു ദിവസം സന്ധ്യാ പ്രാര്‍ത്ഥന സമയത്ത് ആണ് ആ അത്ഭുതം നടക്കുന്നത്. ചേച്ചി വായിച്ചു കൊണ്ടിരുന്ന ബൈബിളില്‍ ഒരു നീളന്‍ മുടി. ചേച്ചിയുടെ കൂട്ടുകാരില്‍ ആരോ പറഞ്ഞിട്ടുണ്ട് , ബൈബിളില്‍ മുടി ചിലപ്പോള്‍ പറന്നു വരാറുണ്ട്. ഇങ്ങനെ കാണുന്ന മുടി യേശുവിന്‍റെ മുടി ആയിരിക്കും. കുരിശു വര കഴിഞ്ഞു ഞങ്ങള്‍ ഇതെക്കുറിച്ചായിരുന്നു ചര്‍ച്ച. വലിയ ഒരു അത്ഭുതം ഇതാ ഞങ്ങളുടെ വീട്ടില്‍.,. തേനും പാലും ഒഴുകുന്ന തിരു സ്വരൂപങ്ങള്‍ ഇന്ന് ഒരു പുതുമ അല്ലാത്തതിനാല്‍ ഇന്നിത് വലിയ അത്ഭുതം അല്ലെങ്കിലും ഞങ്ങളുടെ ചെറുപ്പത്തില്‍ ഇതൊരു അത്ഭുതം തന്നെ ആയിരുന്നു.
രണ്ടായിരം വര്ഷം മുന്‍പ് ജനിച്ച വിപ്ലവകാരിയും നവോഥാന നായകനും, സര്‍വോപരി കമ്മ്യുണിസ്റ്റ്‌ കാരനും ആയ സഖാവ് യേശുവിന്‍റെ മുടി ഞങ്ങളുടെ വീട്ടിലെ ബൈബിളില്‍..,. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ആയിരുന്നു പാര്‍ട്ടിയില്‍ അംഗത്വം എടുത്തത് എങ്കിലും സഖാവ് യേശു പണ്ട് മുതലേ ഒരു കമ്മ്യുണിസ്റ്റ്‌ അനുഭാവിയായിരുന്നു എന്ന് പില്‍ക്കാലത്ത് നടന്ന ഗവേഷണങ്ങള്‍ തെളിയിച്ചിരുന്നു. (ഇല്ലെങ്കില്‍ പാര്‍ട്ടി നടത്താന്‍ ഉദ്ദേശിക്കുന്ന സ്കൂളില്‍ ഇതൊരു ഗവേഷണ വിഷയം ആക്കും)
അനിയന്‍ ആണ് പറഞ്ഞത് എന്നോര്‍ക്കുന്നു, യേശുവിന്‍റെ കാലത്ത് വിളക്കിത്തല നായന്മാര്‍ ഇല്ലായിരുന്നതിനാല്‍ യേശു മുടി വെട്ടിയിരുന്നില്ലല്ലോ എന്ന്. അപ്പോള്‍ യേശുവിന്‍റെ മുടിക്ക് നീളം കൂടുതല്‍ ആയിരുന്നില്ലേ? ഉടന്‍ തന്നെ ഞാന്‍ പോയി സ്കെയില്‍ എടുത്തു കൊണ്ടുവന്നു നീളം ഒക്കെ അളന്നു അത് യേശുവിന്‍റെ മുടി ആകുവാന്‍ ഉള്ള സാധ്യത നൂറിനു തൊണ്ണൂറ്റി ഒന്‍പതു ആണ് എന്ന് വിധി കല്‍പ്പിച്ചു.
പിറ്റേന്ന് ഞായറാഴ്ച ആയിരുന്നതിനാല്‍, പള്ളിയില്‍ പോകേണ്ടതിനാല്‍ , നാളെ പള്ളീലച്ചനെ കൊണ്ട് കവടി നിരത്തി ഇതിന്റെ വിശ്വാസ്യത തെളിയിക്കാം എന്ന് തീരുമാനമായി, ഞങ്ങള്‍ പോയി കിടന്നു. മുടി കണ്ട ബൈബിള്‍ മുടിയോടൊപ്പം ഭദ്രമായി സൂക്ഷിച്ചു. പിറ്റേന്ന് അതിരാവിലെ ആ ബൈബിളും ആയി ചേച്ചിയോടൊപ്പം ഞങ്ങളും പള്ളിയിലേക്ക്. കുര്‍ബാന കഴിഞ്ഞു വിശ്വാസികള്‍ പിരിഞ്ഞു പോകുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ അച്ചന്റെ മുന്നില്‍ തിരു മുടിയും ആയി ജാഥ നടത്തി. അച്ചന്‍ വളരെ കൌതുകത്തോട് കൂടി തിരുമുടി എടുത്തു നോക്കി. അപ്പോഴേക്കും അവിടെ ചെറിയ വലിയ ഒരു ആള്‍ക്കൂട്ടം രൂപപ്പെടുത്തു. എല്ലാവരുടെയും കണ്ണില്‍ കൌതുകവും അത്ഭുതവും. ജനക്കൂട്ടത്തിന്റെ ശ്രദ്ധ മുഴുവന്‍ തിരു മുടിയില്‍ ആണെങ്കിലും അവര്‍ ഇടയ്ക്കിടെ ഞങ്ങളെയും നോക്കുന്നുണ്ടായിരുന്നു. ആ നോട്ടം കാണുമ്പോള്‍ ഞാന്‍ പതുക്കെ കോളര്‍ ഒക്കെ പിടിച്ചുയര്‍ത്തി, പെരുവിരലില്‍ ഗുരുവായൂര്‍ കേശവനെ പോലെ തലയെടുപ്പോടെ ഉയര്‍ന്നു നിന്ന്.. കയ്യിലെ രോമങ്ങള്‍ എല്ലാം എഴുന്നു നില്‍ക്കുന്നു. ഇപ്പോള്‍ ജനം കൂടുതല്‍ ഭക്ത്യാദരവോട് കൂടി നില്‍ക്കുന്നു.
പെട്ടെന്നാണ് അച്ചന്‍ മെഴുകു തിരി കത്തിച്ചു കൊണ്ടുവരുവാന്‍ കപ്യരോട് പറഞ്ഞത്. തിരു സ്വരൂപങ്ങള്‍ക്കും വിശേഷ പ്രാര്‍ത്ഥനകള്‍ക്കും കുര്‍ബാനയ്ക്കും ഒക്കെ മാത്രം ആണ് മെഴുകുതിരി കത്തിക്കുന്നത് പള്ളിയില്‍.,... മെഴുകു തിരി കത്തിച്ചു വരുവാന്‍ പറഞാപ്പോള്‍ വിശ്വാസികള്‍ തീച്ചയാക്കി , ഇത് നസ്രായനായ സഖാവിന്റെ തിരു മുടി തന്നെ എന്ന്...അച്ചന്‍ തിരുമുടി വെഞ്ചരിക്കാന്‍ പോവുകയാണ് എന്ന് ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തി. ചിലരൊക്കെ മുട്ടുകുത്താനും സാഷ്ടാംഗം വീഴുവാനും ഒക്കെ ശ്രമം നടത്തി നോക്കിയോ എന്നത് വെറും അതിശയോക്തി ആണോ എന്ന് ഇപ്പോള്‍ ഓര്‍ക്കുന്നില്ല.
കപ്യാര്‍ മെഴുകു തിരിയും ആയി വന്നു. അച്ചന്‍ നീട്ടിപ്പിടിച്ച തിരുമുടി കയ്യില്‍ എടുത്തു ആ മെഴുകുതിരി നാളത്തിലേക്ക് കാട്ടി. അല്ഭുതമെന്നു പറയട്ടെ, ആ മെഴുകുതിരി നാളം തിരുമുടിയെ പൂര്‍ണ്ണമായും വിഴുങ്ങി. മെഴുകു തിരിയുടെ പ്രകാശ വലയത്തിലും എന്‍റെ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ... എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു. എല്ലാം ഈ അച്ചന്‍ ഒരാള്‍ തകര്‍ത്തില്ലേ... പള്ളീലച്ചന്‍ ആയത് കൊണ്ട് ആശുദ്ധമായതോന്നും അച്ചനെതിരെ ചിന്തിക്കാന്‍ പാടില്ല, ചിന്തിച്ചാല്‍ അത് ഇരട്ടി പണി ആകും. അടുത്ത കുംബസാരത്തില്‍ അച്ചനോടു തന്നെ ഇതൊക്കെ എഴുന്നള്ളിക്കെണ്ടേ...
എല്ലാ മുടിയും കത്തും എന്ന തിരു വചനം നമ്മുടെ സഖാവ് ഈ അടുത്ത കാലത്ത് ആണ് പറഞ്ഞത് എങ്കിലും ഞങ്ങളുടെ അച്ചനും ദാസ്‌ ക്യാപിറ്റല്‍ ഒക്കെ പഠിച്ച ഒരു സഖാവ് ആയിരുന്നെന്നു ഇപ്പോള്‍ ആണ് മനസിലായത്. ഞാന്‍ ഈ പഴയ ഓര്‍മ കുഴിച്ചെടുത്തു മൌലവിയോടു പറഞ്ഞപ്പോള്‍ ഞാനും ഒരു പിണര്‍ ആയി വരുന്ന മിന്നല്‍ വല്ലതും ആണോ എന്ന് നോക്കിയിട്ട് അര്‍ത്ഥ ശങ്കക്ക് ഇടയില്ലാതെ പറഞ്ഞു. വിശ്വാസം ഇല്ലാത്തവര്‍ ആണ് മുടി കത്തിക്കുന്നത്. ഞങ്ങള്‍ക്ക് ഈ തിരു കോശത്തില്‍ പരിപൂര്‍ണ്ണ വിശ്വാസം ആണ്. ഇസ്ലാം യുക്തിയില്‍ നിന്ന് ഉണ്ടായതല്ല, അത് വിശ്വാസത്തില്‍ നിന്ന് രൂപം കൊണ്ടത്‌ ആണ്...
മൌലവി എന്നെ തെറ്റിദ്ധരിച്ചോ എന്ന് എനിക്ക് ഒരു സംശയം തോന്നിയപ്പോള്‍ ഞാന്‍ ഒരു കാച്ചു കാച്ചി. നമ്മുടെ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യത്തില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഞാന്‍ കണ്ടിട്ടില്ല. മൌലവി യുടെ മുഖത്ത് സന്തോഷം പടര്‍ന്നപ്പോള്‍ സുവിശേഷത്തില്‍ നിന്നും ഒരു വാചകം എന്നിലേക്ക് ചാടി വീണു. "കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.""","