Showing posts with label വ്യക്തികള്‍. Show all posts
Showing posts with label വ്യക്തികള്‍. Show all posts

Friday, 10 February 2017

"വെയ് രാജ വെയ് "


ജയൻ മാങ്ങാട് , ഞാൻ എന്നും അത്ഭുതത്തോടെ മാത്രം നോക്കി നിന്നിട്ടുള്ള ധിക്കാരി എന്നേ ഒറ്റ വാക്യത്തിൽ ജയനെ പരിചയപ്പെടുത്താൻ കഴിയുകയുള്ളൂ.
പട്ടാമ്പി കോളേജ്ഉം മലയാളനാട് വാരികയും സംയുക്തമായി സംഘടിപ്പിച്ച മലയാളനാട് കാർണിവലിൽ പങ്കെടുത്തു കൊണ്ടിരുന്നപ്പോൾ ആണ്, ജയൻ എന്നോട് പനങ്കള്ളിനെ കുറിച്ച് സംസാരിക്കുന്നതു. മദ്യത്തിൽ ഏറ്റവും നല്ലതു പനങ്കാള്ളാണ് എന്നും, തെങ്ങും കള്ളും ബീയറുമൊക്കെ ശരീരത്തെ ചൂടാക്കുമ്പോൾ പനങ്കള്ളു മാത്രമാണ് ശരീരത്തെ തണുപ്പിക്കുന്നതു എന്ന് പറഞ്ഞു തന്നു. ജയശീലൻ മാഷും സച്ചിതാനന്ദൻ പുഴങ്കര, ജോർജ് ആർ, സെബാസ്റ്യൻ എന്നിവർ പങ്കെടുത്ത കവി സംവാദത്തിൽ ഞാൻ മുഴുകിയിരിക്കുമ്പോൾ ആണ് മൊബൈലിൽ ജയന്റെ ഒരു കോൾ വരുന്നത്.
"ജെയിംസ് എവിടെയുണ്ട്? "
"മരച്ചുവട് മൂന്നിൽ, ഇവിടെ കവിത സംവാദം നടക്കുകയാണ്."
"നമുക്ക് പനങ്കള്ളു കുടിക്കാൻ പോയാലോ, കോളേജിന്റെ ഗേറ്റിനു വെളിയിലുണ്ട്"
പനങ്കള്ളു കുടിക്കാൻ എന്നെയും കൂടി ക്ഷണിച്ചതിലുള്ള സന്തോഷത്തോടെ ഞാൻ കോളേജ് ഗേറ്റിനു വെളിയിലേക്കു കുതിച്ചു.
ഗേറ്റിനു വെളിയിൽ ജയനും കവിയായ ശ്രീകുമാർ കാര്യാട് എന്നിവർക്കൊപ്പം പട്ടാമ്പിയുടെ ഏതോ ഒരു ഗ്രാമ ഭാഗത്തേക്ക് ഞങ്ങൾ ഓട്ടോയിൽ. സ്ഥാലം കണ്ടു പിടിക്കാൻ ഓട്ടോക്കാരൻ കൂടെയുള്ളതിനാൽ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. അല്ലേലും ഓട്ടോക്കാർക്കു അറിയാത്ത ഏതു കള്ളു ഷാപ്പ്!
യുണൈറ്റഡ് നേഷൻസ് എങ്ങാനും കണ്ടാൽ പുരാവസ്തുവായി സംരക്ഷിക്കപ്പെടേണ്ട ഒരു കെട്ടിടത്തിന്റെ അകത്തളത്തിൽ ആണ് കള്ളുഷാപ്പ്. ഇവിടെ പനങ്കള്ളു മാത്രം വിൽക്കുന്ന ഇടമായതിനാൽ ആവും കള്ളുഷാപ്പ്പ് എന്ന ബോർഡൊന്നും വച്ചിട്ടില്ല, അതോ അനധികൃതമോ?
ഹൈസ്‌കൂൾ വരെ പഠിച്ച സ്‌കൂളിൽ കണ്ടിട്ടുള്ള, അല്ലെങ്കിൽ ഏതെങ്കിലും സ്‌കൂൾ പൂട്ടിയപ്പോൾ അവിടെ നിന്നും കൊണ്ട് വന്നതെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള മൂന്നു ഡെസ്കും ബെഞ്ചും. ജാർക്കണ്ടിൽ നിന്നും നാട്ടിലെത്തിയ നിഷ്കളങ്കത മുട്ടി നിൽക്കുന്ന രണ്ടു ചെറുപ്പക്കാർ, അവരെ കണ്ടാൽ മലയാളം പഠിക്കാൻ വന്ന വിദ്യാർത്ഥികൾ എന്നേ തോന്നൂ. കള്ളു മാഷ് (വിൽപ്പനക്കാരൻ) ഒരു പ്രത്യേക പ്രകൃതക്കാരനാണ്, മുഷിഞ്ഞ വെള്ളമുണ്ടും തലയിൽ തോർത്ത് കൊണ്ടൊരു കെട്ടും. ഇൻഷുറൻസ് ഏജന്റിന്റെ സ്നേഹവായ്പോടെ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ജാർക്കണ്ടു കുട്ടികളോടും ഞങ്ങൾ ലാൽസലാം പറഞ്ഞു, ( ബംഗാളികൾ ആണെന്ന് കരുതിയല്ല കേട്ടോ ) എന്നെയും കാര്യാടിനെയും കുട്ടികളുടെ ഇരുവശങ്ങളിലും ആയി ഇരുത്തി ജയൻ മനോഹരമായി ചിത്രങ്ങൾ എടുത്തു. ജയൻ ആ കുട്ടികളോടും വളരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് ഇടപെട്ടത്. മലയാളികൾ ഒന്നും ഇപ്പോൾ പനങ്കള്ളു കുടിക്കുന്ന ശീലമില്ലെന്നു പരാതിപ്പെട്ട ഷാപ്പുടമയോടും അങ്ങനെ തന്നെ. യാതൊരു വലിപ്പ ചെറുപ്പവുമില്ല.
മലയാളനാട് വെബ് കമ്മ്യുണിറ്റിയിലെ വീറുറ്റ ചർച്ചകളിൽ കൂടിയാണ് ജയൻ മാങ്ങാടിനെ ഞാൻ പരിചയപ്പെടുന്നത്. നമ്മൾ ഒട്ടും കരുതാത്ത ട്വിസ്റ്റുള്ള വളരെ വിപ്ലവകരമായ ചിന്തകൾ ഇടപെടുന്നവർക്ക് ബാക്കി നൽകിയാണ് അന്നും ഇന്നും ജയൻ സംസാരിക്കുന്നതു. വളരെ ഹ്രസ്വാമായ വാക്കുകളിൽ സമൂഹത്തിലെ അഴുക്കു ചാലുകൾക്ക് എതിരെ ശക്മായി സംവദിക്കുന്ന വാക്കുകൾ ആണ് അദ്ദേഹത്തിന്റെ എഴുത്തുകൾ. നമ്മൾ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് നൽകി, അക്ഷരങ്ങൾക്ക് മാസ്മരിക ഭാവം നൽകുകയാണ് ജയൻ തന്റെ എഴുത്തിലുടനീളം.
ആദ്യം കണ്ടു മുട്ടിയ അന്ന് മുതൽ ഇന്നും ഞാൻ ജയന്റെ വാക്കുകളെ ഫോളോ ചെയ്യുന്നുണ്ട്. ഭൂലോകത്തിലെ നാലിലൊന്നോളം രാജ്യങ്ങൾ സന്ദർശിക്കിച്ചിട്ടുള്ള ജയന് അസാമാന്യ ലോക വിവരമുണ്ട്. അതായിരിക്കാം അദ്ദേഹത്തിന്റെ എഴുത്തുകൾക്കു ഒരു അന്താരാഷ്ട്ര മാനം നൽകുന്നത്. ഒരിക്കൽ ഞാൻ സ്വീഡനിലെ ഹെൽസിംഗ്ബോർഗിൽ പോകുവാനുള്ള വഴി തിരഞ്ഞു ഗൂഗിളടക്കം തപ്പിയെങ്കിലും ജയനാണ് കൃത്യമായി വഴി പറഞ്ഞു തന്നത്.
പലപ്പോഴും ആക്ഷേപ ഹാസ്യത്തിലൂടെ ആണ് അദ്ദേഹം തന്റെ എഴുത്തുകൾ നിർവഹിക്കുക. പുതു തലമുറയിൽ ഇത്ര മനോഹരമായി, ആക്ഷേപ ഹാസ്യമെഴുതുന്നവർ വിരളമാകും. ഓരോ വാക്കിലെയും അർത്ഥം ഒന്നിലധികം തവണ വായിക്കുന്നതിലൂടെ മാത്രമേ ഗ്രഹിക്കാൻ കഴിയുകയുള്ളൂ. അത്ര ഗഗനമാണ് അദ്ദേഹത്തിന്റെ ഹാസ്യ സാഹിത്യമ. എഴുത്തിൽ മാത്രമല്ല, സംസാരത്തിലും നോട്ടത്തിലുമെല്ലാം ആൾ വലിയ തമാശക്കാരൻ ആണ്. പക്ഷെ ചിലർക്കെങ്കിലും ആ തമാശകൾ ഉൾക്കൊള്ളുവാൻ ആകുന്നില്ല എന്നതും യാഥാർഥ്യമാണ് . അദ്ദേഹത്തിന്റെ എഴുത്തിലെ ഓരോ വാക്കുകളും നൽകുന്ന അർത്ഥതലങ്ങൾ വിശാലമാണ്.
പരിചമുള്ളവർക്കെല്ലാം ജയൻ അടുത്ത സുഹൃത്ത് ആണ്. ജയനെ അറിയുന്ന എല്ലാവരും ജയനെ ഇഷ്ടാപ്പെടുവാൻ കാരണം, ജയന്റെ സ്നേഹ ബന്ധങ്ങള്ക്, പരിചയങ്ങൾക്കു വലിപ്പച്ചെച്ചെറുപ്പം ഇല്ല എന്നത് തന്നെ. പണ്ഡിതനോടും പാമരനോടും ഒരേ സ്നേഹ വാത്സല്യമെന്നതിനു ഏറ്റവും വലിയ ഉദാഹരണം ആണ് ജയൻ. സച്ചിമാഷിനോടും കെ ജി എസ്സിനോടും എല്ലാം ഉള്ള അതെ സ്നേഹബന്ധം ആണ് എന്നെ പോലുള്ളവരോടു പോലും അദ്ദേഹത്തിന് ഉള്ളത്. കള്ളുഷാപ്പിലെ ജാർക്കണ്ടുകാരോടും ( അന്യസംസ്ഥാന തൊഴിലാളി എന്ന് മലയാളികൾ ഓമനപ്പേരിട്ട് വിളിക്കുന്നവർ) ഇതേ സ്നേഹവായ്പുകൾ ആണ് ജയൻ പങ്കു വയ്ക്കുന്നത്. ഒരു പക്ഷെ മലയാളത്തിലെ ഏതാണ്ടെല്ലാ കവികളോടും സാഹിത്യകാരന്മാരോടും ഊഷ്മളമായ പരിചയവും സ്നേഹവും പങ്കു വയ്ക്കുവാൻ ജയനല്ലാതെ മറ്റാർക്ക് സാധിക്കുകയില്ല. ചലച്ചിത്രോത്സവങ്ങൾക്കാകട്ടെ, കാവ്യോത്സവങ്ങൾക്കാകട്ടെ, എല്ലാ സാഹിത്യ സാംസ്കാരിക പരിപാടികൾക്കും ജയനുണ്ടാകും കൂടെ.
ജയനോട് സംസാരിക്കുമ്പോൾ ആണ് അദ്ദേഹത്തിന് കവിതയോടും കലയോടും സാഹിത്യത്തോടുമുള്ള അഭിനിവേശവും അഗാധമായ അറിവും നമുക്ക് മനസിലാവുക. ഇത്രയേറെ അറിവുണ്ടായിട്ടും, നന്നായി എഴുതുമെന്നിരിക്കിലും കൂടുതൽ എഴുതാതെ, ഒരു പുസ്തകവും പ്രസിദ്ധീകരിക്കാതെ, ഒരു അംഗീകാരത്തിനും പിന്നാലെ പോകാതെ ജയൻ സാധാരണക്കാരുടെ കൂടെയായിരുന്നു. താൻ ജോലി ചെയുന്ന മൾട്ടി നാഷണൽ കമ്പനിയുടെ കൺട്രി ഹെഡ് ആയിട്ട് പോലും യാതൊരു ഹെഡ് വെയിറ്റും ഇല്ലാത്ത ജയന്റെ എഴുത്തിനു നല്ല വെയിറ്റ് ഉണ്ടെന്നു പറയാതെ വയ്യ.
ദീര്ഘങ്ങളായ എഴുത്തുകൾ കൊണ്ട് നമ്മെ ബോറടിപ്പിക്കുന്ന എഴുത്തല്ല ജയന്റേതു. ചിലപ്പോൾ ഒരു വരിയാകും, ഒരു ഖണ്ഡിക ആകും, അല്ലെങ്കിൽ ഒരു പേജാകും. ജയന്റെ ഓരോ ചെറു കുറിപ്പുകൾക്കും വിശാലമായ അർത്ഥതലങ്ങൾ ഉണ്ട്. അദ്ദേഹം എഴുതിയ ചൊക്ക് , കിം കിഡുക്കില്ലെങ്കിലെന്ത്? ബീമാപള്ളിയില്ലേ?, വയലൻസ് ഈസ്‌ ദി ഒൺലി സൊല്യൂഷന്‍, പൈന്റ് , കോൺക്ലേവ് തുടങ്ങി മനോഹരങ്ങളായ എഴുത്തുകൾ. ആദ്യകാലങ്ങളിൽ മലയാള നാട് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ജയന്റെ ആർട്ടിക്കിളുകൾ പ്രമുഖ മാധ്യമങ്ങളിലും പുനഃ പ്രസിദ്ധീകരിക്കുകയുണ്ടായി.
സ്റ്റുഡൻറ് ഫെഡറേഷനിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രാഗല്ഭ്യമ തെളിയിച്ച ജയൻ, ഇന്നുള്ള കമ്മ്യുണിസ്റ്റുകാർക്കില്ലാത്ത വിപ്ലവാഗ്നി മനസ്സിൽ കെടാതെ കൊണ്ടു നടക്കുന്ന മഹത്തായ കമ്മ്യുണിസ്റ്റ് ആണ്. ( ജയൻ ഒരിക്കലും ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു എന്ന് എന്നോട് പറഞ്ഞിട്ടും ഇല്ല, ഒരു രാഷ്ട്രീയ പാർട്ടിയുടെ ലേബലിലും അറിയപ്പെടുന്ന ആളുമല്ല. അദ്ദേഹത്തെ അടുത്തു നിന്ന് കണ്ടപ്പോൾ, അദ്ദേഹത്തിലെ മാനുഷീക വശം കണ്ടപ്പോൾ ജയൻ ഒരു മഹത്തായ കമ്മ്യൂണിസ്റ്റ് ആണെന്ന് എനിക്ക് തോന്നിയത് മാത്രം ആണ്.) ഉറച്ച നിലപാടുകളും, മികച്ച ഇടപെടലുകളും, അതാണ് ജയനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ജാതി അമിത ഭ്രാന്തിനു എതിരെയാണ് ജയൻ പലപ്പോഴും സോഷ്യൽ മീഡിയയിൽ പേന ചലിപ്പിക്കാറുള്ളത്. എല്ലാ പൊതു പരിപാടികളിലും സജീവ സാന്നിധ്യമാണെങ്കിലും ജയന്റെ ചങ്കു നിറയെ സുഹൃത്തുക്കളോടും കുടുംബത്തോടുമുള്ള സ്നേഹമാണ്.
ജയന്റെ എഴുത്തിലും മാനുഷീകതയിലും ആകൃഷ്ടനായതിനാൽ ആകും, കവിതയുടെ കാർണിവൽ ഒന്നാം എഡിഷനിലും ഇക്കഴിഞ്ഞ രണ്ടാം എഡിഷനിലും ജയനോടൊപ്പം സഹവസിക്കാൻ എനിക്ക് അവസരം ലഭിച്ചത്. നാലു കൊല്ലം മുൻപ് ഒരിക്കൽ ഡൽഹിയിൽ പോയപ്പോൾ അന്നും ജയന്റെ മുറിയിൽ അന്തിയുറങ്ങിയ ഓര്മ ഇപ്പോഴുമുണ്ടു.
ഞാൻ അറിയുന്ന, ഞാൻ കണ്ട ജയനിൽ നിന്നും എത്രയോ മുകളിൽ ആണ് ഞാൻ അറിയാത്ത ജയൻ. അദ്ദേഹം എഴുതിയ "വെയ് രാജ വെയ് " എന്ന മലയാളിയുടെ ചൂതാട്ടങ്ങളെ കുറിച്ചെഴുതിയ പുസ്തകം നാളെ ( ഫെബ്രുവരി 12 നു ) തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ, ശ്രീ ഗൗരീദാസൻ നായർക്ക് ആദ്യ പ്രതി നൽകിക്കൊണ്ട് പ്രശസ്ത കവി ശ്രീ കെ ജി ശങ്കരപ്പിള്ള പ്രകാശനം ചെയുന്നു. ശ്രീ സന്തോഷ് ഏച്ചിക്കാനം പുസ്തക പരിചയം നടത്തുന്നു. ഡി സി ബുക്ക്സ് ആണ് വെയ് രാജ വെയ് പ്രസിദ്ധീകരിക്കുന്നത്. ഈ പുസ്തകത്തിന്റെ കണ്ടന്റ് എന്തെന്ന് എനിക്ക് ഒരു ഊഹവും ഇല്ല, എങ്കിലും എനിക്ക് പറയാനുള്ളത് ഇത് മാത്രം, ഇത് ജയൻ മാങ്ങാട് എഴുതിയ പുസ്തകം ആയതിനാൽ നമ്മൾ മലയാളിക്ക് പലയാവർത്തി വായിക്കാനുള്ള കണ്ടന്റ് അതിൽ ഉണ്ടാവും തീർച്ച. രണ്ടാഴ്ച മുന്നേ കവിതായിട്ട് കാർണിവലിൽ പങ്കെടുക്കാൻ വന്നതിനാൽ, വെയ് രാജ വെയ് യുടെ പ്രകാശന കർമ്മത്തിൽ പങ്കെടുക്കാൻ കഴിയില്ലല്ലോ എന്ന സങ്കടം ആണെനിക്ക്. ജയന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുവാൻ സാധിക്കുന്നവർ നാളെ ചടങ്ങിന് എത്തുമല്ലോ. ഡി സി ബുക്സിൽ പോകുമ്പോൾ ജയന്റെ പുസ്തകം വാങ്ങി വായിക്കുമല്ലോ?

Wednesday, 9 March 2016

നിമ്മിയും ശ്രീലക്ഷ്മിയും പിന്നെ വനിതാ ദിനവും

ഇന്ന് വനിതാദിനം ആണ്..
പക്ഷെ ഇന്നൊരു വനിത പ്രത്യേകമായി എന്‍റെ ഓര്‍മയില്‍ ജ്വലിച്ചു നില്‍ക്കുന്നു.
മറ്റാരുമല്ല,
നിമ്മി ആണത്.
മിനിയാന്ന് നമ്മെ വിട്ടു പോയ കലാഭവന്‍ മണിയുടെ ഭാര്യ.
മണിയുടെയും നിമ്മിയുടെയും മകള്‍ ശ്രീലക്ഷ്മിയും എന്‍റെ മനസ്സില്‍ ഒരു തേങ്ങലായി.
മണി
നല്ലൊരു നടനാണ്‌.
നല്ലൊരു പാട്ടുകാരന്‍ ആണ്.
പ്രത്യേകിച്ച് നാടന്‍ പാട്ടില്‍ അഗ്രഗണ്യന്‍
നല്ലൊരു സഹകാരി
നാട്ടുകാരുടെയും പാവപ്പെട്ടവരുടെയും എന്ത് ആവശ്യങ്ങള്‍ക്കും കൂടെയുണ്ടാവും.
എല്ലാവരെയും കൈ മെയ് മറന്നു സഹായിക്കും.
വെറുമൊരു സാധാരണക്കാരനെ പോലെ നാട്ടില്‍ എല്ലായിടത്തും മണി ഏതു ആവശ്യത്തിനും കൂടെ ഉണ്ടാവും.
മികച്ച അഭിനേതാവായ മണി, ചെറു വേഷത്തില്‍ നിന്നും വില്ലനായും നായകനായും മലയാളിയുടെ സ്വീകരണമുറിയിലും അഭ്രപാളികളിലും നമ്മുടെ ഹൃദയത്തിലും നിറഞ്ഞുനിന്നു.
മണിക്ക് രോഗമായിരുന്നു.
മാരകമായ കരള്‍ രോഗം.
രോഗം മാറുന്നതിനായി അദേഹം മരുന്നുകള്‍ കഴിച്ചിരുന്നു.
മദ്യം ഈ രോഗത്തിന് ഏറ്റവും വലിയ ശത്രു ആണ് എന്ന് അദേഹത്തിന് അറിയാമായിരുന്നു.
എന്നിട്ടും മണി കുടിച്ചു.
നിര്‍ത്താതെ കുടിച്ചു.
സുഹൃത്തുക്കളോടൊപ്പം മതിവരുവോളം കുടിച്ചു.
ഒപ്പം കുടിച്ച സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു മണിയുടെ അസുഖവും, ആ അസുഖത്തിന്‍റെ ഏറ്റവും വലിയ ശത്രു ആണ് മദ്യം എന്നും.
ഒരൊറ്റ സുഹൃത്ത് പോലും മണിയെ ഈ രോഗാവസ്ഥയില്‍ മദ്യം കഴിക്കുന്നതില്‍ നിന്നും വിലക്കിയില്ല,
മറിച്ചു കൂടെയിരുന്നു കുടിച്ചു.
അവരാരും മണിക്ക് ഭാര്യയും മകളും അടങ്ങിയ ഒരു കുടുംബവും ഉണ്ടെന്ന കാര്യം ഓര്‍മ്മിച്ചില്ല.
മണി നിമ്മിയെയും ശ്രീലക്ഷ്മിയെയും എന്തുകൊണ്ട് ഓര്‍ത്തില്ല.
മണിയുടെ വേഷങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എനിക്ക് മണി ഒരിക്കലും ഒരു റോള്‍ മോഡല്‍ അല്ല.
മണിയുടെ സുഹൃത്തുക്കളെ പോലുള്ളവര്‍ ഒരിക്കലും നല്ല സുഹൃത്തുക്കള്‍ അല്ല.
നിമ്മിക്ക് ഇന്ന് ഭര്‍ത്താവില്ല,
ശ്രീലക്ഷ്മിക്ക് നഷ്ടപ്പെട്ടത് അച്ഛനെ ആണ്.
ഞാന്‍ മദ്യത്തിനു എതിരല്ല, മദ്യം കഴിക്കുന്ന ആള്‍ ആണ്.
എങ്കിലും ഇന്ന് ഈ വനിത ദിനത്തില്‍ എന്‍റെ മുന്നില്‍ നിമ്മിയുടെയും ശ്രീലക്ഷ്മിയുടെയും ഓര്‍മ്മകള്‍ കടന്നു വന്നപ്പോള്‍ ഇത്രയും പറയണം എന്ന് തോന്നി.
ഒരാള്‍ മരണപ്പെട്ടു കഴിഞ്ഞാല്‍ നല്ലതേ പറയാവൂ എന്ന കീഴ്വഴക്കം നിമ്മിക്കും ശ്രീലഷ്മിക്കും വേണ്ടി മാത്രമല്ല, കുടുംബത്തെ മറന്നു മദ്യപിക്കുന്നവര്‍ക്ക് വേണ്ടി കൂടി ഞാന്‍ മാറ്റി വയ്ക്കുന്നു.

Tuesday, 1 December 2015

വിജയ വഴികള്‍ - ടെക്നോപാര്‍ക്ക് സ്മരണകള്‍

ഇക്കഴിഞ്ഞ ഷാര്‍ജ പുസ്തകോത്സവത്തില്‍ നിന്നാണ് കേരളത്തിലെ ടെക്കി വിപ്ലവത്തിന് തുടക്കം കുറിച്ച തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിന്റെ ശില്‍പി ജി വിജയരാഘവന്‍ എഴുതിയ - വിജയ വഴികള്‍ ; എന്‍റെ ടെക്നോപാര്‍ക്ക് സ്മരണകള്‍ വാങ്ങിക്കുവാന്‍ ഇടയായത്.
സര്‍ക്കാര്‍ തലത്തിലെ ഒരു ബ്രഹത് പദ്ധതി സര്‍ക്കാറിന്റെ ഒരു നൂലാമാലകളും, രാഷ്ട്രീയ ഇടപെടലുകളും ഇല്ലാതെ എങ്ങനെ നടപ്പില്‍ വരുത്താമെന്നും അത് വഴി ഒരു പുതു തൊഴില്‍ സംസ്കാരം തന്നെയും രൂപപ്പെടുത്തുകയും കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുവാനുള്ള ഒരു നവീനാശയത്തെ നിശ്ചിത സമയത്തിനകം എങ്ങനെ വിജയകരമായി പ്രാവര്‍ത്തീകമാക്കാമെന്നും മലയാളിക്ക് മുന്നില്‍ കാണിച്ചു തന്ന ഒരു ഉദ്യോഗസ്ഥനാണ് ജി വിജയ രാഘവന്‍. ദീര്‍ഘവീക്ഷണത്തോടെയും തികഞ്ഞ പ്രൊഫഷണല്‍ സമീപനത്തോടെയും ഒരു പ്രസ്ഥാനത്തിന് അടിത്തറയിട്ടയതിന്റെ നാള്‍ വഴി വളരെ കൃത്യമായി വിശദീകരിക്കുകയാണ് ഈ പുസ്തത്തിലൂടെ.
കഴക്കൂട്ടത്ത് കാടുകയറികിടന്ന വൈദ്യന്‍കുന്നിനെ വ്യവസായ വിപ്ലത്തിലേക്ക് വഴിതെളിച്ച കഥയും , അതിന് പിന്നിലെ പരിശ്രമങ്ങളും വായനക്കാരന്റെ മുന്നിലെത്തിക്കുകയാണ് വിജയവഴികള്‍ എന്റെ ടെക്‌നോപാര്‍ക്ക് സ്‍മരണകള്‍. കേരളത്തിലെ യുവതയും സാമ്പത്തീക രംഗവും എന്നെന്നും കടപ്പെട്ടിരിക്കേണ്ടത് ഈ പദ്ധതി വിജയകരമായി പ്രാവര്‍ത്തീകമാക്കുവാന്‍ ഈ പദ്ധതിക്ക് പിന്നില്‍ യാതൊരു വിട്ടു വീഴ്ചക്കും വഴങ്ങാതെ അര്‍പ്പണബോധത്തോടെ, പ്രവര്‍ത്തിച്ച, അഴിമതിയെ തീണ്ടാപ്പാടകലെ നിര്‍ത്തിയ വിജയരാഘവനു പലപ്പോഴും മന്ത്രിമാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായ സമ്മര്‍ദ്ദങ്ങളെ എങ്ങനെ അതി ജീവിച്ചു എന്നും ഈ പുസ്തകത്തിലൂടെ വിശദീകരിക്കുന്നു.
കംപ്യൂട്ടര്‍വത്കരണത്തെ അടിമുടി എതിര്‍ത്തിരുന്ന ഇ. കെ. നായനാരും ഗൌരിയമ്മയും കേരളത്തിലെ ഇലട്രോണിക്സ് വിപ്ലവത്തിന്‍റെ പിതാവായ ശ്രീ കെ പി പി നമ്പ്യാരുടെ ടെക്നോപാര്‍ക്ക് എന്ന ആശയത്തെ കേരളത്തിലെത്തിക്കുന്നതില്‍ വഹിച്ച പങ്കിനെയും തുടര്‍ന്ന് കേരളം ഭരിച്ച കെ. കരുണാകരന്‍, എ കെ ആന്റണി, വി എസ് അച്ചുതാനന്ദന്‍, വ്യവസായ മന്ത്രിമാരായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി, സുശീല ഗോപാലന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളെയും വിലയിരുത്തുന്നുണ്ട്. ഒരു വിപ്ലവ പാര്‍ട്ടിയുടെ നേതാവായിരുന്നിട്ടും സാംബ്രാജിത്വ രാഷ്ട്രമായ അമേരിക്ക സന്ദര്‍ശിക്കുകയും സിലിക്കന്‍ വാലിയില്‍ പോയി അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും കംപ്യുട്ടര്‍ വന്നാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞ പാര്‍ട്ടി ലൈനിന് മുകളില്‍ ജനപക്ഷത്തു നിന്ന ഇ.കെ. നായനാരുടെ ഉറച്ച തീരുമാനവും ശ്രീ കെ പി പി നമ്പ്യാരുടെ ദീര്‍ഘവീക്ഷണവും വിജയരാഘവന്‍റെ പ്രതിബദ്ധതയും കുഞ്ഞാലിക്കുട്ടിയുടെ സര്‍വാത്മ പിന്തുണയും ആണ് ടെക്നോപാര്‍ക്ക്.
രാഷ്ട്രീയ നേതാക്കളില്‍ ശ്രീ വി എസ് അച്യുതാനന്ദനെ മാത്രമാണ് ഈ പുസ്തകത്തില്‍ നിശിതമായി വിമര്‍ശിക്കുന്നത്. അദേഹത്തിന്റെ വാക്കുകള്‍ - "
ഇടതുപക്ഷത്തെ മുഖ്യപാര്‍ട്ടിയുടെ രണ്ടു പ്രബല നേതാക്കളാണ് ഇ.കെ.നായനാരും വി.എസ്.അച്ചുതാനന്ദനും. രണ്ടു പേരും പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്‍റെ തലവന്മാരും ദേശിയ തലത്തില്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിയില്‍ അംഗംങ്ങളുമായിരുന്നു. ഇരുവരും പ്രതിപക്ഷ നേതാവായി നിയമസഭയിലും മുഖ്യമന്ത്രിയായി ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചവരുമാണ്. എന്നിട്ടും വികസന കാര്യത്തില്‍ ഇരുവരുടെയും സമീപനങ്ങളില്‍ എങ്ങനെ ഇത്രമാത്രം അന്തരമുണ്ടായി എന്നത് ചിന്തിക്കേണ്ട വിഷയമാണ്. സമീപനങ്ങളിലെ ഈ വ്യത്യാസം പ്രത്യയശാസ്ത്രപരമോ സൈദ്ധാന്തികമോ അല്ല, വ്യക്തിപരമായ വീക്ഷണത്തിന്‍റെതാണ്. നായനാരുടെ സമീപനം എപ്പോഴും 'പോസിറ്റീവ്' ആണ്. ജനനന്മയാണ് അദേഹത്തിന്റെ ലക്ഷ്യം; സാമൂഹിക വികസനമെന്നതാണ് കാഴ്ചപ്പാട്. അച്ചുതാനന്ദനാകട്ടെ, നിലവിലുള്ള ഏതു സംവിധാനത്തില്‍ നിന്നുള്ള ഏതു മാറ്റത്തെയും എതിര്‍ക്കുന്നതിലാണ് രസം; വികസനത്തെ സംശയത്തോടെ വീക്ഷിക്കുക എന്നതാണ് സിദ്ധാന്തം. ഒരാള്‍ക്ക്‌ രാജ്യത്തിന്‍റെ സാമൂഹിക, സാമ്പത്തീക വികാസങ്ങളിലാണ് നോട്ടമെങ്കില്‍ വികസനത്തിന്‍റെ വഴികളില്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ് മറ്റെയാള്‍ "
അച്ചുതാനന്ദന്‍ ഒരാള്‍ കാരണം ആണ്, അമേരിക്കന്‍ കമ്പനിയായ സീ ഗേറ്റ് എന്ന കമ്പനി കേരളത്തിനു നഷ്ടമായതെന്നും ചൈനയില്‍ ഇപ്പോള്‍ പതിനായിരത്തിലധികം ജോലിക്കാര്‍ ചൈനയില്‍ സീ ഗേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു എന്നും വിജയരാഘവന്‍ പറയുന്നു. അച്ചുതാനന്ദന്‍ കേരള മുഖ്യമന്ത്രി ആയാല്‍ അതൊരു ഡിസാസ്റ്റര്‍ ആയിരിക്കും എന്ന അമരിക്കന്‍ കൊണ്സല്‍ ജെനറലിന്റെ അഭിപ്രായവും വിജയരാഘവന്‍ ഈ പുസ്തകത്തില്‍ എടുത്തു പറയുന്നുണ്ട്.
തുടക്കം മുതല്‍ ഒടുക്കം വരെ ഒറ്റ ഇരുപ്പില്‍ യാതൊരു മുഷിവും ഇല്ലാതെ വായിച്ചിരിക്കാവുന്ന ഗ്രന്ഥം. വ്യവസായികള്‍ കേരളത്തില്‍ നിന്നും മുഖം തിരിക്കുകയും വ്യവസായങ്ങള്‍ പിന്‍വാങ്ങുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും ക്രമേണ സംസ്ഥാനത്തിന് നിക്ഷേപ സൗഹൃദസംസ്ഥാനമെന്ന അന്തരാഷ്ട്രപ്രശസ്തി നേടിക്കൊടുത്ത ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ വളര്‍ച്ചയാണ് ഈ പുസ്തകത്തിലൂടെ വിജയരാഘവന്‍ വരച്ചു കാട്ടുന്നത്. ഒപ്പം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക തൊഴില്‍ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവെച്ച ഐ.ടി യുഗത്തിന്റെ കടന്നു വരവിന്റെ ചരിത്രവും.
അഴിമതി തൊട്ടു തീണ്ടാത്ത , സ്ഥിരം അഴിമതിക്കാര്‍ക്ക് പോലും അഴിമതിക്ക് ഒരവസരവും നല്‍കാതെ ടെക്നോപാര്‍ക്കിനെ രാജ്യാന്തര പ്രശസ്തിയിലെക്കുയര്‍ത്തിയ വിജയരാഘവന് കേരളത്തില്‍ ഇതുപോലുള്ള പദ്ധതികള്‍ ഇനിയും ഏറ്റെടുത്തു നടത്തുവാനുള്ള അവസരം കൈവരട്ടെ എന്ന് പ്രത്യാശിക്കുന്നു

Sunday, 19 January 2014

ആപ്പിലായ കോണ്‍ഗ്രസ്‌

ആപ്പിലായ കോണ്‍ഗ്രസ്‌

ഡല്‍ഹിയിലും ഇന്ത്യയിലെങ്ങും രാഷ്ട്രീയ മാറ്റങ്ങള്‍ വളരെ ധൃതഗതിയില്‍ ആണ് സംഭവിക്കുന്നത്‌. കോണ്‍ഗ്രസ്‌  തങ്ങളുടെ യുവ പ്രധാനമന്ത്രി സ്ഥാനത്തേക്ക്  ആയി വളര്‍ത്തിക്കൊണ്ടു വന്ന രാഹുല്‍ ഗാന്ധിയെ, പരസ്യ കമ്പനികളുടെ നേതൃത്വത്തില്‍  പ്രതിച്ഛായ മിനുക്കിയെടുത്ത നരേന്ദ്ര മോഡി വളരെ പെട്ടെന്ന് തന്നെ മലര്‍ത്തിയടിച്ചു. എന്നാല്‍ ഈ വര്‍ഷമാദ്യം  നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ആരുടേയും സഹായം ഇല്ലാതെ ഒറ്റയ്ക്ക് തന്നെ വിജയിക്കാന്‍ കഴിയും എന്ന് കരുതിയ ബി ജെ പി ക്കും നരേന്ദ്രമോഡിക്കും പെട്ടെന്ന് കാലിടറുന്നത് പോലെ.

പെട്ടന്നാണ് കേജരിവാളിന്റെ രൂപത്തില്‍ വടക്ക് നിന്ന് ഒരു സൂര്യോദയം പ്രത്യക്ഷപ്പെട്ടത്.. ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം കൊയ്ത ആം ആദ്മി പാര്ട്ടിയും അവരുടെ നേതാവ് അരവിന്ദ് കെജരിവാളും ആണിപ്പോള്‍ ഇന്ത്യന്‍ ജനതയുടെ കണ്ണുകളില്‍ ആകെയുള്ളത്. കോണ്‍ഗ്രസോ, ബി ജെ പിയോ അതല്ലെങ്കില്‍ മറ്റു പ്രാദേശിക പാര്‍ട്ടികളോ ഒന്നും ഇപ്പോള്‍ ഇന്ത്യന്‍ ജനതയുടെ റഡാറില്‍ പ്രത്യക്ഷപ്പെടുന്നില്ല. പ്രത്യേകമായ ഒരു നയമോ പരിപാടികളോ കൊണ്ട് ശ്രദ്ധേയമല്ല ആം ആദ്മി പാര്‍ട്ടിയും അവരുടെ നേതാക്കളും. മറിച്ചു ഒരു നിഷേധ വോട്ടിന്റെ ബഹിസ്ഫുരണം ആണ് ഡല്‍ഹിയില്‍ അവര്‍ നേടിയ വിജയം. വിലക്കയറ്റവും അഴിമതിയും ക്രമ സമാധാന നിര്‍വഹണത്തിലെ പാളിച്ചകളും സാധാരണക്കാരനെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും  സര്‍ക്കാറിനും  എതിരെ തിരിക്കുകയായിരുന്നു. സംസ്ഥാന ഭരണങ്ങളോട് ഉണ്ടായ അനുകൂലമോ പ്രതികൂലമോ ആയ നിലപാടുകള്‍ക്കുമപ്പുറം മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ ഉള്ള രണ്ടാം യു പി എ മന്ത്രി സഭയോടുള്ള എതിര്‍പ്പാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. അണ്ണാ ഹസാരയുടെയും കിരണ്‍ ബേദിയുടെയും സാമി രാംദേവിന്റെയും മൃദു ഹിന്ദുത്വ രഹസ്യ അജെണ്ടയിലൂടെ ആണ് അഴിമതിക്കെതിരായ കുരിശു യുദ്ധമായി ഡല്‍ഹിയില്‍ അണ്ണാ ഹസാരയുടെ നിരാഹാര സമരത്തിനു വഴിയൊരുങ്ങുന്നത്. അഴിമതിക്കെതിരായ സമരങ്ങള്‍ ഒരു ബുദ്ധിജീവി പരിവേഷം സാധാരണ ജനതയ്ക്ക് ചാര്‍ത്തി കൊടുത്തതിനാല്‍ ആകും ജനങ്ങള്‍ ഒന്നായി സമര രംഗത്തേക്ക് ഇറങ്ങുകയും ചെയ്തു. പരമ്പരാഗത രാഷ്ട്രീയ കക്ഷികളോടു യുവ ജനങ്ങള്‍ക്കുള്ള  അമര്‍ഷവും സോഷ്യല്‍ മീഡിയകളുടെ സാധ്യതകളും ഈ സമരങ്ങള്‍ വിജയിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചു. കേവലം സര്‍ക്കാറിന്  എതിരായ ഒരു സമരം എന്നതില്‍ കവിഞ്ഞു ജനങ്ങളുടെ വികാരം ശരിയായി മനസിലാക്കുന്നതിനും ആ വികാരത്തെ മെറ്റീരിയലൈസ് ചെയുവാനും അരവിന്ദ് കേജരിവാളിലെ കൂര്‍മ ബുദ്ധിക്കയതാണ് ആം ആദ്മി എന്ന പാര്‍ട്ടിയുടെ പിറവിക്ക് വഴി തെളിച്ചത്. അഴിമതിക്കെതിരെ ഒരു സമരം നടത്തി കോണ്ഗ്രെസ്സിനെയും അവരുടെ നേതാക്കള്‍ക്ക് എതിരെയും ജനങ്ങളെ ഉണര്‍ത്തി  അതിനിടയില്‍ കിട്ടുന്ന ഗ്യാപ്പില്‍ നരേന്ദ്ര മോഡിയെന്ന തീവ്ര ഹിന്ദുത്വ നേതാവിനെ അവതരിപ്പിക്കുകയായിരുന്നു സംഘ പരിവാറിന്റെ പദ്ധതി., അഴിമതിക്ക് ആകെ ഉള്ള ഒരേ ഒരു ബദല്‍ ആണ് നരേന്ദ്ര മോഡി എന്ന നിലയില്‍ ഹിന്ദി സിനിമകളില്‍  വില്ലനെ അടിച്ചു തകര്‍ത്ത്  പ്രത്യക്ഷപ്പെടുന്ന നായകനായിട്ടായിരുന്നു നരേന്ദ്ര മോഡിയുടെ രംഗ പ്രവേശം. അതും ജനകീയ നേതാക്കളുടെ അഭാവം കൊണ്ട് ശ്രദ്ധേയമായ റിംഗില്‍ വളരെ കരുതലോടെ അവതരിപ്പിക്കപ്പെട്ട നായകന്‍.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു വിജയംപരിശോധിക്കുകയാണ് എങ്കില്‍ ഒരു കാര്യം മനസിലാകും.  എങ്കില്‍, രാജസ്ഥാന്‍ കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രിമാരില്‍ ഒരാളായിരുന്നു അശോക്‌ ഗെലോട്ട്. ജനങ്ങള്‍ക്ക്  വേണ്ടി അനേകം കര്‍മ  പദ്ധതികള്‍ നടത്തിയും ധാരാളം വികസന പദ്ധതികള്‍ രാജസ്ഥാനിലേക്ക് കൊണ്ട് വരികയും ചെയ്തു ഖ്യാതി നേടിയ അദേഹം തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ്  നടന്ന എക്സിറ്റ് പോളുകളില്‍ എല്ലാം മുന്നില്‍ തന്നെ ആയിരുന്നു. പക്ഷെ തെരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ രാജസ്ഥാനിലെ ഏറ്റവും കനത്ത പരാജയം ആണ് കോണ്ഗ്രസ്‌ രാജസ്ഥാനില്‍ രുചിച്ചത്. 


മദ്ധ്യപ്രദേശിലും ജനവികാരം സര്‍ക്കാറിന് എതിരായിരുന്നു. അവിടെ കോണ്ഗ്രെസ്സിലെ സ്ഥിരം തമ്മിലടിയും കുതികാല്‍ വെട്ടുകളും നേതൃത്വത്തിലെ അപാകതകളും കോണ്ഗ്രെസിനു വിനയായി. ഒടുവില്ജ്യോതിരാദിത്യ സിന്ധ്യയെ രംഗത്ത് ഇറക്കിയെങ്കിലും ഉദ്ദേശിച്ച ഫലം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഛത്തിസ്‌ഗഡില്‍ നക്സല്‍ ആക്രമണം കോണ്ഗ്രെസ്സിനു ഒരു സഹതാപ തരംഗം ഉണ്ടാക്കി കൊടുത്തു എങ്കില്‍ കൂടി അവിടെയെല്ലാം നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രഹസ്യമായി നടന്ന വര്‍ഗീയ  ധ്രുവീകരണം ആണ് ബി ജെ പിക്ക് വന്‍ വിജയം നേടിക്കൊടുത്തത്. ഡല്‍ഹിയിലും ആം ആദ്മി വലിയ മുന്നേറ്റം ഉണ്ടാക്കിയപ്പോള്‍ ബി ജെ പി തങ്ങളുടെ പരമ്പരാഗത  വോട്ടുകള്‍ നില നിര്ത്തുകയും ഏറ്റവും വലിയ ഒറ്റക്കക്ഷി ആയി മാറുകയും ചെയ്തു. ബി ജെ പി യുടെ വോട്ടല്ല, മറിച്ചു കോണ്ഗ്രെസ്സിന്റെ വോട്ടുകളും നിക്ഷ്പക്ഷ വോട്ടുകളും ആണ് ആം ആദ്മി പാര്ട്ടി യെ തുണച്ചത്.

ഇന്ത്യന്‍ ജനതയുടെ വികാരങ്ങളെ ഒട്ടും തന്നെ മനസിലാക്കാത്ത ഒരു നേതാവാണ്‌ രാഹുല്‍ ഗാന്ധി. ഇന്ത്യയെ കുറിച്ച് രാജീവ് ഗാന്ധി കണ്ട സ്വപനം പോലെ രാഹുലിനും ഒരു സ്വപനം ഉണ്ടെന്നു അദേഹം പറയാറുണ്ടെങ്കിലും അദേഹത്തിന്റെ സ്വപ്നങ്ങള്‍ ശരിയായ രീതിയില്‍ അവതരിപ്പിക്കുവാന്‍ അദേഹത്തിനോ അത് ഉള്‍ക്കൊള്ളുവാന്‍  പൊതുജനത്തിനോ കഴിഞ്ഞിട്ടില്ല. ജനവികാരം മാനിക്കാതെയുള്ള ബുദ്ധിജീവി പരാമര്‍ശങ്ങള്‍ ആണ് പലപ്പോഴും രാഹുലില്‍ നിന്ന് ഉണ്ടായത്. അദേഹത്തിന്റെ പരാമര്‍ശങ്ങള്‍ എല്ലാം തന്നെ ദ്രിശ്യ ശ്രാവ്യ മാധ്യമങ്ങള്‍ വളരെ നെഗറ്റീവ് ആയി ആഘോഷിക്കുകയും തല്ഫ‍ലമായി പൊതു ജനം രാഹുലിനെ തിരസ്കരിക്കുന്നതും ആണ് ഇന്ത്യ കണ്ടത്. യുവ പ്രധാനമന്ത്രി എന്ന നിലയില്‍ വളര്ത്തി കൊണ്ട് വന്ന രാഹുലിലെ നിയമനിര്മ്മാണസഭകളിലെ നിസ്സംഗതയും അനവസത്തിലെ അപക്വമായ ഇടപെടലുകളും മൂലം ജനങ്ങള്‍ അദേഹത്തെ  കയ്യൊഴിഞ്ഞു. തെരഞ്ഞെടുപ്പിന് പാര്ട്ടിയെ ഒരുക്കുന്നതിന് പകരം പാര്ട്ടിയിലെ സംഘടന വിഷയങ്ങളില്‍ ആയിരുന്നു രാഹുലിന്റെ ശ്രദ്ധ. കോണ്ഗ്രസിലെ ഗ്രൂപ്പ് വഴക്കുകളും കുതികാല്‍ വെട്ടലുകളും ഒന്നും അവസാനിപ്പിക്കുവാന്‍ ഇദേഹത്തിന് സാധിച്ചതും ഇല്ല. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്ക്കാറിന്റെ അഴിമതിയും പിടിപ്പുകെടുകളും വലിയോരളവ് വരെ പാര്‍ട്ടിക്കും  രാഹുലിനും വിനയായി. 


മറിച്ചു നരേന്ദ്ര മോഡി ആകട്ടെ, ജനങ്ങളുടെ സൂഷ്മ വികാരങ്ങളെ ശരിക്കും മുതലെടുത്ത്‌ കൊണ്ട് , വളരെ ചെറിയ ഒരു ഭൂമികയില്‍ പെട്ടെന്ന് ഒരു ബദല്‍ ആയി മാറുകയും അടുത്ത പ്രധാന മന്ത്രി ആണ് താന്‍ എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. മോഡിയുടെ പ്രതിച്ഛായ വര്ദ്ധി്പ്പിക്കുവാന്‍ ആര്‍ എസ് എസ് , വി എച് പി, തുടങ്ങിയ സംഘടനകളുടെ മേല്‍നോട്ടത്തില്‍  മാധ്യമങ്ങളെ ഉപയോഗിക്കുവാന്‍ പരസ്യ കമ്പനികളെയും പബ്ലിക് റിലേഷന്സ് കമ്പനികളെയും വിദഗ്ധമായി ഉപയോഗിക്കുവാന്‍ സംഘ പരിവാറിനായി.  ഉത്തരേന്ത്യയിലെ ജനങ്ങള്‍ മോഡിയെ തങ്ങളുടെ ഭാവി മുഖ്യ മന്ത്രി ആയി അംഗീകരിക്കുകയും, മറ്റൊരു ബദല്‍ ഇല്ലാത്തതിനാല്‍ ബി ജെ പിക്ക് സ്വാധീനമില്ലാത്ത തെക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളും മോഡിയെ പ്രാധാനമന്ത്രി ആയി കാണുവാന്‍ തങ്ങളുടെ മനസിനെ പാകപ്പെടുത്തുകയും ചെയ്തു കൊണ്ടിരിക്കയായിരുന്നു. 


പെട്ടെന്നായിരുന്നു എല്ലാം തകിടം മറിഞ്ഞത്. സോഷ്യല്‍ മീഡിയ, പത്രങ്ങള്‍, ചാനലുകളില്‍ എല്ലാം ലൈവ് ആയി നിന്നിരുന്ന മോഡിയും ഡല്‍ഹിയിലെ ആം ആദ്മി വിജയത്തോട് കൂടി കാണാമറയത്തേക്ക്  പോയിക്കൊണ്ടിരിക്കുന്നു. കോണ്ഗ്രിസിന്റെ സഹായത്തോടു കൂടി ഡല്‍ഹിയില്‍ സര്‍ക്കാര്‍  ഉണ്ടാക്കിയ അരവിന്ദ് കേജരിവാള്‍ തെരഞ്ഞെടുപ്പിന് മുന്പ് മാനിഫെസ്റ്റോയില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഒന്നിന് പുറകെ ഒന്നായി നടത്തിക്കൊണ്ടിരിക്കുന്നതില്‍ ബദ്ധ ശ്രദ്ധാലുവും. വിലയിരുത്തലുകള്‍ക്ക്  സമയമായിട്ടില്ലെങ്കില്‍ കൂടി ജനങ്ങളുടെ കൈയ്യടി വാങ്ങുന്നതില്‍ കേജരിവാള്‍ ബഹുദൂരം മുന്നിലെത്തി. വീണു കിട്ടിയ അവസരം മുതലെടുത്ത്‌ ഫണ്ട്‌ പിരിവിനും അംഗംങ്ങളെ ചേര്‍ക്കുന്നതിനും ആം ആദ്മി പാര്‍ട്ടിയും മുന്നിട്ടിരങ്ങിയിരിക്കയാണ്.  എഴുപതുകളില്‍ ജെ പി മൂവ്മെന്റും അതിനു ശേക്ഷം കണ്ട ജനത പാര്‍ട്ടിയും പോലെ ആണ് ആം ആദ്മി പാര്ട്ടി നല്‍കുന്ന സ്വപനങ്ങളും. അടിയന്തിരാവസ്ഥ കഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ  നിലംപരിശാക്കിക്കൊണ്ട് അധികാരത്തില്‍ വന്ന ജനതാ പാര്‍ട്ടിയില്‍ പ്രതിബദ്ധത ഉണ്ടായിരുന്ന അനേകം നേതാക്കള്‍ ഉണ്ടായിരുന്നു എങ്കില്‍ അടിയന്തിരാവസ്ഥ പോലെ തന്നെ ജനം കണക്കാക്കുന്ന അഴിമതിയവസ്ഥയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ആള്‍ക്കൂട്ടത്തില്‍ പ്രവര്‍ത്തന പരിചയമോ നെത്രുത്വ വാസനയോ ഉള്ള നേതാക്കള്‍ വിരളം ആണ്. ശക്തമായ നയങ്ങളോ പരിപാടികളോ ഒന്നിച്ചു കൊണ്ട് പോകുവാന്‍ കെല്‍പ്പുള്ള നേതാക്കളോ ഇല്ലാത്തതിനാല്‍ ഏതു നിമിഷവും ഈ ആള്‍ക്കൂട്ടം  ചിന്നിച്ചിതറി പോകാം. 


പൊതുവേ വികാര ജീവികള്‍ ആയ ഇന്ത്യന്‍ ജനത ഇപ്പോള്‍ ആം ആദ്മി പാര്ട്ടിയില്‍ അംഗത്വം എടുക്കുന്നതിനായി ക്യൂ നില്ക്കുുകയാണ്. ഫണ്ട്‌ പിരിവും തകൃതിയായി നടക്കുന്നു. വാര്‍ത്തകളില്‍ ജനങ്ങള്‍ കാത്തിരിക്കുന്നതും ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്ന സെലിബ്രിറ്റികളുടെ എണ്ണം അറിയുവാന്‍ ആണ്. മാധ്യമങ്ങള്‍ക്കും പുതിയൊരു വിരുന്നാണ് ആം ആദ്മി. ഇതൊക്കെയാണെങ്കിലും  ഡല്‍ഹിയില്‍ ഇപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആകാതെ കെജരിവാളും പരുങ്ങുകയാണ്. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം ആകെ അങ്കലാപ്പില്‍ ആണ്. ആം ആദ്മി പാര്‍ട്ടി ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്  കൊണ്ഗ്രെസ്സിനു ആണ്. കോണ്ഗ്ര്സിന്റെ വോട്ടുബാങ്കുകള്‍ ആണ് കേജരിവാള്‍ കവര്‍ന്നെടുക്കുന്നത്‌. ജനങ്ങളുടെ ഒഴിഞ്ഞു പോക്ക് കണ്ടിട്ടാവണം കൊണ്ഗ്രെസ്സ് സംസ്ഥാനഘടകങ്ങളില്‍  അഴിച്ചുപണി നടത്തുന്നു. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ്‌, മദ്ധ്യപ്രദേശില്‍ അരുണ്‍ യാദവ്, ചത്തിസ്ഗഡില്‍ ഭുവേഷ് ബാഗല്‍, ഡല്‍ഹിയില്‍ അരവിന്ദ് സിംഗ് ലവ്ലി, ഹരിയാനയില്‍ അശോക്‌ തന്‍വര്‍ ‍, ഹിമാചലില്‍ സുഖിന്റ് സിംഗ് സുക്കു, ബീഹാറില്‍ അശോക്‌ ചൌധരി, തുടങ്ങി യുവാക്കളെ പി സി സി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് കൊണ്ട് വന്നിരിക്കുന്നു. കേരളത്തില്‍ പോലും ഉമ്മന്‍ ചാണ്ടിയുടെയും രമേശിന്റെയും താല്പര്യത്തിനു വിരുദ്ധമായി ജി കാര്ത്തികേയനെ തഴഞ്ഞു വി ഡി സതീശനോ , അതെല്ലങ്കില്‍ ഒരു ഒത്തു തീര്‍പ്പ്  നോമിനിയായി വി എം സുധീരനോ കടന്നു കൂടാം. സുഖമില്ലാത്ത സോണിയ ഗാന്ധിക്ക് പകരം പ്രിയങ്ക വധേര ആകും ഇത്തവണ കോണ്‍ഗ്രസ്‌  പ്രചരണം നയിക്കുക. പക്ഷെ എന്തൊക്കെ തിരുത്തലുകള്‍ നടത്തിയാലും ജനത്തില്‍ നിന്ന് തീരെ അകന്നു പോയ കോണ്‍ഗ്രസിനും  രാഹുലിനും ഒരു തിരിച്ചു വരവിനുള്ള സമയം ഇല്ലാതായിരിക്കുന്നു. ലോകസഭയില്‍ വെറും രണ്ടക്ക സംഖ്യയിലേക്ക് മാറുന്നതോടൊപ്പം മുഖ്യ പ്രതിപക്ഷ കക്ഷി അല്ലെങ്കില്‍ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷി ആകുവാന്‍ കോണ്‍ഗ്രസിന് കഴിയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റു നോക്കുന്നത്.

എന്തായാലും പതിനേഴാം തിയതി നടക്കുന്ന എ ഐ സി സി സമ്മേളനത്തില്‍ വച്ച് പതിവിനു വിപരീതമായി കോണ്‍ഗ്രസ്‌  രാഹുലിനെ  പ്രധാനമന്ത്രി സ്ഥാനാര്ഥിയായി  പ്രഖ്യാപിച്ചു കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കും എന്ന് കരുതിയെങ്കിലും പരസ്യമായി ഒരു പ്രഖ്യാപനം ഉണ്ടായിട്ടില്ല.  മന്മോാഹന്‍ സിംഗിനെ രാജി വയ്പിച്ചു, രാഹുലിനെ പ്രധാനമന്ത്രി ആക്കി തെരഞ്ഞെടുപ്പിനെ നേരിടണം എന്ന ആവശ്യവും കോണ്‍ഗ്രസില്‍  പരമപ്രധാനമായി അലയടിക്കുന്നുണ്ട്. ആം ആദ്മി നേടുന്ന വോട്ടുകള്‍ മിക്കതും കോണ്ഗ്രസിന്റെ വോട്ടുകള്‍ ആയതിനാല്‍ വലിയ ചില അട്ടിമറികള്‍ നടന്നില എങ്കില്‍ നരേന്ദ്ര മോഡിയുടെ വിജയം കുറച്ചു കൂടി എളുപ്പമാകുവാന്‍ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ കാരണമായേക്കും. കോണ്‍ഗ്രെസ് എന്തായാലും ആപ്പിലായിരിക്കയാണ്.

Saturday, 26 January 2013

ആളൊരുങ്ങി, അരങ്ങുണരുന്നു


 


പടനായകര്‍ രംഗ പ്രവേശം ചെയ്തു. ഇനി യുദ്ധത്തിന്‍റെ  കാഹളം മുഴങ്ങുകയേ വേണ്ടൂ. രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോഡിയും ഗോദയില്‍ നേര്‍ക്ക്‌ നേര്‍. ആരായിരിക്കും യു പി എയെയും എന്‍ ഡി എയെയും നയിക്കുക എന്ന് കോണ്‍ഗ്രസ്സും ബി ജെ പിയും പരസ്യമായി  പറഞ്ഞിട്ടില്ല എങ്കില്‍ കൂടി പരോക്ഷമായി, രാഹുലും മോഡിയും തമ്മിലാകും മത്സരം എന്ന് ഉറപ്പിച്ച രീതിയില്‍ ആണ് പ്രചാരണ മാനേജര്‍മാര്‍ കാര്യങ്ങള്‍ കൈകാര്യം ചെയുന്നത്. പൊതു ജനമദ്ധ്യത്തില്‍ ഇങ്ങനെ ഒരു ചര്‍ച്ച നടത്തുക എന്നതില്‍ രണ്ടു പാര്‍ട്ടികളും ഏറെക്കുറെ വിജയിക്കുകയും ചെയ്തതോടൊപ്പം പ്രാദേശിക  പാര്‍ട്ടികളില്‍ നിന്നുള്ള പ്രധാനമന്ത്രി മോഹികളെ ഒരു പരിധിവരെ അകറ്റി നിര്‍ത്തുവാനും തത്ക്കാലത്തേക്ക് അവര്‍ക്കായി.


ജയപ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിലൂടെ ആണ് കോണ്‍ഗ്രസ്‌ രാഹുല്‍ ഗാന്ധിയെ നേതൃത്വത്തിലേക്ക് കൊണ്ട് വന്നത് എങ്കില്‍  ബി ജെ പി എന്ന പാര്‍ട്ടിക്ക് യാതൊരു പ്രാധാന്യവും കല്‍പ്പിക്കാതെ സംഘപരിവാര്‍  ആണ്  വ്യക്തമായ മുന്നൊരുക്കത്തിലൂടെ   നരേന്ദ്ര മോഡിയെ പ്രധാന മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്.   ബി ജെ പി എന്ന പാര്‍ട്ടിയെ  സംഘ പരിവാര്‍ പൂര്‍ണ്ണമായും ഹൈ ജാക്ക് ചെയ്തതിന് ഏറ്റവും പ്രധാനമായ തെളിവ് ആണ് നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയത്


അധികാര സ്ഥാനങ്ങളില്‍ നിന്ന് പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്ന രാഹുലിനെ, മറ്റൊരു നിഷേധിക്കലിനു അവസരം കൊടുക്കാതെ, സമര്‍ത്ഥമായി നടത്തിയ  കരുനീക്കങ്ങള്‍ക്കൊടുവില്‍ അധികാരക്കസേരയില്‍ പിടിച്ചിരുത്തുവാന്‍ ഹൈക്കമാണ്ടിനു സാധിച്ചു. ചിന്തന്‍  ശിബിരത്തിലും   സൌമ്യനായ ഒരു നിഷേധിയുടെ സ്വരത്തില്‍ ആയിരുന്നു രാഹുലിന്‍റെ  പെരുമാറ്റം. യുവ ജനങ്ങളെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൊണ്ട് വരികയും അവരിലൂടെ നവ ഭാരത സൃഷ്ടി നടത്തുകയും ആണ് രാഹുല്‍ വിഭാവന ചെയ്യുന്നത്. ജയപ്പൂരില്‍ കോണ്‍ഗ്രസിനെ ശുദ്ധീകരിക്കുക എന്ന നിശ്ചയ ദാര്‍ഢ്യ ത്തില്‍ ഇറങ്ങി പുറപ്പെട്ട പോലെ,  കോണ്‍ഗ്രസിനെയും അതിന്‍റെ  വൃദ്ധ നേതൃത്വത്തേയും നിശിതമായി വിമര്‍ശിക്കുന്നതില്‍ ആയിരുന്നു രാഹുല്‍ കൂടുതല്‍ സമയവും ചിലവഴിച്ചത്. രാഹുലിന്‍റെ  പ്രസംഗം കോണ്‍ഗ്രസിലെ തന്നെ അധികാരത്തിനു പുറത്തു നില്‍ക്കുന്നവരെയും വിമത സ്വരം പുറപ്പെടുവിച്ചു ഇടഞ്ഞു നില്‍ക്കുന്നവരെയും ഊര്‍ജ്ജസ്വലരാക്കുവാന്‍ ഒരു പക്ഷെ സഹായിച്ചേക്കാം. രാഷ്ട്രത്തെ ശക്തിപ്പെടുത്തണമെങ്കില്‍ അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തണമെങ്കില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണം എന്ന തിരിച്ചറിവ് ആയിരിക്കാം രാഹുലിനെ നിയന്ത്രിക്കുന്നത്‌.

 

കുടുംബ വാഴ്ച ആയിരിക്കും രാഹുലിലൂടെ കോണ്‍ഗ്രസ്‌ നേതൃത്വം ഉദ്ദേശിക്കുന്നത് എങ്കിലും രാഹുല്‍ അവസരം  കിട്ടുമ്പോഴൊക്കെ കുടുംബ വാഴ്ച്ചക്ക് എതിരെ സംസാരിക്കുകയും, കുടുംബ വാഴ്ച്ചയ്ക്കുപരി,  തന്‍റെ  പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രമാണ് താന്‍ ഇന്നത്തെ നിലയില്‍ എത്തിയത് എന്നും വീമ്പിളക്കാറുണ്ട്.  ഭരണ പരിചയം തീരെ ഇല്ലാത്തത് തന്നെ   ആയിരിക്കും രാഹുലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാന അയോഗ്യത. രാജ്യം പ്രധാനമായ പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചപ്പോള്‍ ഒന്നും രാഹുലിനെ ഒരിടത്തും കണ്ടിരുന്നില്ല  പ്രധാന വിഷയങ്ങളില്‍ ഒന്നും    അഭിപ്രായം പറഞ്ഞില്ല എന്നതും രാഹുലിന്‍റെ  പോരായ്മയാണ്.  രാഹുലിന് ഇത് വരെ ഒരു ജനകീയ നേതാവാകുവാന്‍ കഴിഞ്ഞിട്ടില്ല.. ഉത്തര്‍ പ്രദേശിലും , ബീഹാറിലും  തെരഞ്ഞെടുപ്പിന്‍റെ  നേതൃത്വം ഏറ്റെടുത്തു എങ്കിലും അവിടങ്ങളിലെ പ്രാദേശിക വിഷയങ്ങളില്‍ ഇടപെടുവാനോ  ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാനോ കഴിഞ്ഞില്ല പത്രക്കാരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറി നടക്കുകയും പ്രധാന വിഷയങ്ങളില്‍ അഭിപ്രായം പറയാതിരിക്കുകയും ചെയ്യുന്നത് പ്രധാനമന്ത്രിയാകാന്‍ തയ്യാറാവുന്ന ഒരു  നേതാവിന് യോജിച്ചതല്ല. . ഇന്ത്യയെ കുറിച്ച് തനിക്കൊരു സ്വപ്നം ഉണ്ടെന്നും  ഇന്ത്യന്‍ യുവ ജനത സ്വപ്നം കാണണം എന്നും പറയുന്നതല്ലാതെ ഇന്ത്യയിലെ സാമൂഹിക മണ്ഡലത്തില്‍ എങ്ങനെ വികസനം കൊണ്ട് വരണം എന്നതിനെ കുറിച്ച്  വ്യക്തമായ രൂപം ഇല്ലാത്ത നേതാവാണ്‌ രാഹുല്‍ ഗാന്ധി. നെഹ്‌റു ഗാന്ധി കുടുംബത്തിലൂടെ ജനങ്ങളുടെ ഇടയിലേക്ക് കെട്ടിയിറക്കപ്പെട്ട ഒരു നേതാവില്‍ നിന്ന് ജനം ഇതില്‍ കൂടുതല്‍ പ്രതീക്ഷിച്ചു.. സാമ്പത്തീക സാമൂഹിക മേഖലയില്‍ മാത്രമല്ല വിദേശ നയ രൂപീകരണ വിഷയങ്ങളിലും വ്യക്തമായ ഒരു അഭിപ്രായം പറയുവാന്‍ രാഹുലിന് ആവുന്നില്ല . ദളിതരോടൊപ്പം ഉണ്ടും ഉറങ്ങിയും അവരോടു ഐക്യദാര്‍ഢ്യം  പ്രകടിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും അവരുടെ വിഷയങ്ങളിലും വേണ്ടത്ര ആഭിമുഖ്യം പ്രകടിപ്പിക്കുവാന്‍ കഴിഞ്ഞിട്ടില്ല.  മുന്നില്‍ നിന്ന് നയിക്കുവാന്‍ കിട്ടിയ പല അവസരങ്ങളും നഷ്ടപ്പെടുത്തുകയും ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിന്ന് മുഖം തിരിക്കുകയും ചെയ്തതായിട്ടാണ് ജനങ്ങള്‍ക്ക്‌ പലപ്പോഴും തോന്നിയിട്ടുള്ളത്. ഇന്ത്യ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങള്‍, ജാതിയുടേയും മതത്തിന്‍റേയും ഗോത്രത്തിന്‍റേയും നേതൃത്വത്തിലുള്ള വോട്ടു ബാങ്കുകളും  നേതാക്കളുടെ അഴിമതിയും ആണെങ്കിലും  സെന്‍സിറ്റീവ് ആയ ഈ വിഷയങ്ങളില്‍ ഇന്ത്യക്ക് എങ്ങനെ നേതൃത്വം കൊടുക്കും എന്നതിന് ഒരു രൂപ രേഖ ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല.  

വിദേശത്തുള്ള കള്ളപ്പണ വിഷയത്തിലും അഴിമതിക്കെതിരായ അണ്ണാ ഹസാരെയുടെ സമരങ്ങളിലും ഡല്‍ഹി കൂട്ട മാനഭംഗ വിഷയത്തിലും, ഈയിടെ ഉണ്ടായ ഇന്ത്യ പാകിസ്താന്‍ സംഘര്‍ഷങ്ങളിലും   രാഹുലിന്‍റെ  ശബ്ദം ഒരു നേതാവിന്‍റേതായിരുന്നില്ല.  

കോണ്‍ഗ്രസ് പ്രസിഡന്‍റ്‌ പദവി രാഹുലിന് കൊടുത്ത്, യു പി എ അധ്യക്ഷ സ്ഥാനം നില നിര്‍ത്തി പൊതു തെരഞ്ഞെടുപ്പിന് ശേഷം സമ്പൂര്‍ണ്ണ   രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാനായിരുന്നു സോണിയയുടെ ആഗ്രഹം എങ്കിലും രണ്ടാം യു പി എ സര്‍ക്കാരിന്‍റെ ജനദ്രോഹപരമായ തീരുമാനങ്ങള്‍ ഓരോ ഇന്ത്യക്കാരനിലും ഏല്‍പ്പിച്ച മുറിവുകള്‍ ഉണങ്ങുന്നതിന് മുമ്പ്  ഒരു വിരമിക്കലിന് കോണ്‍ഗ്രസ് മേലാളന്മാര്‍ സോണിയക്ക് അനുമതി കൊടുത്തിട്ടില്ല.  അഴിമതിയും യുവ ജനങ്ങളുടെ രോഷ പ്രകടനങ്ങളും കണ്ട, പോയ വര്‍ഷങ്ങളില്‍ ഡീസല്‍ പെട്രോള്‍ പാചക വാതക സബ്സിഡികള്‍ എടുത്തു കളഞ്ഞ്  ജനജീവിതം ദുസ്സഹമാക്കിയ ഈ ഭരണത്തിനു ശേഷം എന്ത് പറഞ്ഞു കൊണ്ടാവും രാഹുല്‍ ജനങ്ങളെ അഭിമുഖീകരിക്കുക?. രാഹുലിനെ പോലെ ഒരു പുതു മുഖത്തെ മുന്നില്‍ നിര്‍ത്തി, നെഹ്‌റു ഗാന്ധി പാരമ്പര്യത്തിലൂടെ വീണ്ടും അധികാരത്തില്‍ എത്താമെന്നായിരിക്കണം കോണ്‍ഗ്രസ്സിന്‍റെ  മനപ്പായസം.

 മറു വശത്താകട്ടെ വര്‍ഗീയ വാദി ആയ നരേന്ദ്ര മോഡി ബി ജെ പിയുടെ അകത്തളങ്ങളിലെ പ്രതി ബന്ധങ്ങളെ ആര്‍ എസ് എസ്സി ന്‍റേയും സംഘികളുടെയും പിന്തുണ കൊണ്ട് ഇല്ലാതാക്കി, ഡല്‍ഹി പിടിച്ചെടുക്കുക എന്ന ഒറ്റ ചിന്തയില്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചു കൊണ്ടിരിക്കയാണ്.   മിതവാദികളായ  സുഷമയും അരുണ്‍ ജെയ്റ്റ്ലിയും നിതിന്‍ ഗദ്കരിയും സാക്ഷാല്‍ അദ്വാനിയും   മോഡിയുടെ ജൈത്ര യാത്രയുടെ  പുകമറയില്‍ വീണു പോയി. ഗുജറാത്തില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ മൂന്നാമതും വിജയ രഥത്തില്‍ ഏറുവാനും അവിടെ പാര്‍ട്ടിയെ കൈക്കുമ്പിളില്‍ ഒതുക്കുവാനും മോഡിക്ക് കഴിഞ്ഞത് മോഡിയുടെ വിജയം തന്നെ ആണ്. ഒരു വിഭാഗം ജനങ്ങളെ എന്നും കൂടെ നിര്‍ത്തുവാനും അവര്‍ക്ക് വേണ്ടതൊക്കെ നല്‍കുമ്പോള്‍ മറ്റൊരു വിഭാഗം ജനങ്ങളെ കടുത്ത ദുരിതത്തിലേക്ക് തള്ളി വിടുവാനും   വെറുപ്പും വിദ്വേഷവും നിലനിര്‍ത്തുവാനും  മോഡിയെ  പോലൊരു നേതാവിനെ കഴിയൂ.  വ്യക്തമായ ആസൂത്രണത്തിന്‍റെയും   ഭരണ നിപുണതയുടെയും ഉദാഹരണം ആണ് നരേന്ദ്ര മോഡി. ഗുജറാത്തില്‍ പത്തു ശതമാനത്തിലധികം ജനസംഖ്യ ഉള്ള ന്യൂന പക്ഷ സമുദായത്തിലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ഒരൊറ്റ സീറ്റും കൊടുക്കാതെ, പാര്‍ട്ടിയിലെ തന്നെ ഒരു  മുസ്ലീം നേതാവിനെയും തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറക്കാതെ, ആര്‍ എസ് എസ്സിന്‍റെ  അജണ്ട വ്യക്തമായി നടപ്പിലാക്കിയ  നേതാവാണ്‌ മോഡി. അങ്ങനെ ഒരു അജണ്ട പ്രവര്‍ത്തീകമാക്കുവാന്‍  നരേന്ദ്ര മോഡിക്ക് മാത്രമേ കഴിയൂ എന്ന തിരിച്ചറിവില്‍ ആണ് സംഘി നേതൃത്വം. എതിര്‍ പാര്‍ട്ടികളില്‍ മാത്രമല്ല സ്വന്തം പാര്‍ട്ടിയില്‍ പോലും ഒരു രണ്ടാം നിര നേതൃത്വം വളര്‍ന്നു വരുവാന്‍ ആഗ്രഹിക്കാത്ത നേതാവാണ്‌ നരേന്ദ്ര മോഡി.

 
വര്‍ഗീയ അക്രമങ്ങള്‍ അഴിച്ചു വിട്ടും വര്‍ഗീയമായി വിഘടിപ്പിച്ചും മാത്രമാണ് ബി ജെ പി എന്നും അധികാരത്തില്‍ കയറിയിട്ടുള്ളത്‌. വാജ്പേയിയെ പോലെ ഉള്ള ഒരു മൃദു നേതാവിനെ അല്ല, ആര്‍ എസ് എസ്സിന് ഇന്ന് ആവശ്യം. മോഡിയെ പോലെ ഉള്ള ഒരു ഹാര്‍ഡ് ലൈനറെ  ആണ്.. അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് അധികാരത്തില്‍ മുത്തമിടുവാന്‍ മറ്റൊരു വര്‍ഗീയ ലഹള ആവശ്യമാണ്‌ എങ്കില്‍ അത് നടത്തുവാനും മോഡിയും കൂട്ടരും തുനിയാതിരിക്കില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ കുശാഗ്ര ബുദ്ധികളില്‍ ഒരാളാണ് നരേന്ദ്ര മോഡി .

 വാല്‍ക്കഷണം:-  ചെറുതും വലുതുമായ പ്രാദേശിക പാര്‍ട്ടികള്‍ ആവും ഇക്കുറി തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുന്നത്. ഉത്തര്‍ പ്രദേശില്‍ മുലായം സിങ്ങും, മായാവതിയും, ബീഹാറില്‍ നിതീഷ് കുമാറും ലാലുവും ശരദ് യാദവും പാസ്വാനും, ബംഗാളില്‍ മമതയും, ഒഡീസയില്‍ നവീന്‍ പട്നായക്കും, മഹാരാഷ്ട്രയില്‍ ശരദ് പവാറും, ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡിയും ചന്ദ്ര ബാബു നായിഡുവും കര്‍ണാടകയില്‍ യെദിയൂരപ്പയും ഗൌഡയും തമിഴ് നാട്ടില്‍ ജയലളിതയും കരുണാനിധിയും വരെ ആയിരിക്കും ഇക്കുറി തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തികള്‍ ആവുക.  കേന്ദ്ര മന്ത്രി സഭയില്‍ പങ്കാളിയായിട്ടില്ല എങ്കില്‍ കൂടി സര്‍ക്കാര്‍ രൂപീകരണത്തില്‍ പലപ്പോഴും നിര്‍ണ്ണായക ശക്തികളായിരുന്ന ഇടതു പക്ഷ കക്ഷികള്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ വിഷയ, നേതൃത്വ ദാരിദ്രത്തില്‍ പെട്ടുഴലുന്ന ദുരവസ്ഥയും കാണാം- പരിതാപകരമാണത് .  
 

Friday, 17 August 2012

നേതാക്കളില്ലാതെ ഇന്ത്യ.


ഏറെ ആശങ്കാകുലരാണ് ഇന്ത്യയിലെ മധ്യവര്‍ഗ ജന വിഭാഗം. 2014 ലെ പൊതു തെരഞ്ഞെടുപ്പ് എല്ലാവരും ആശങ്കയോട് കൂടി ആണ് ഉറ്റു നോക്കുന്നത്. ഇപ്പോള്‍ തന്നെ ജനങ്ങള്‍ക്ക്‌ ഭരണത്തോടും ഭരണാധികാരികളോടും മതിപ്പില്ല. രാഷ്ട്രീയക്കാരെ ജനം കൂടുതല്‍ ആയി വെറുത്തു തുടങ്ങി. ഒരു കക്ഷിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ കൂടി വ്യക്തമായ ഭൂരിപക്ഷത്തോട് കൂടി  ആണ് യു പി ഐ യെ അധികാരത്തില്‍ ഏറ്റിയത് എങ്കിലും കോമണ്‍ വെല്‍ത്ത്‌ അഴിമതിയും സ്പെക്ട്രം അഴിമതിയും ഫ്ലാറ്റ് കുംഭകൊണവും എല്ലാം ഭരണ വര്‍ഗത്തെ ജനങ്ങളില്‍ നിന്ന് അകറ്റിയിരിക്കുന്നു. ഇപ്പോള്‍ ഇതാ മറ്റൊരു വലിയ കുംഭകോണം, കല്‍ക്കരി കുംഭ കോണം. അതിലാകട്ടെ പ്രതി സ്ഥാനത്ത് സാക്ഷാല്‍ മന്‍മോഹന്‍ സിംഗും. ശരിയായ തീരുമാനങ്ങള്‍ എടുക്കുവാന്‍ ത്രാണിയില്ലാത്ത ഒരു സര്‍ക്കാര്‍ ആണ് ഭരിക്കുന്നത് എന്ന ഒരു തോന്നല്‍ അവര്‍ തന്നെ ജനങ്ങള്‍ക്ക്‌ ഉണ്ടാക്കി കൊടുത്തു കൊണ്ടിരിക്കുന്നത്. ആര്‍ജ്ജവമുള്ള  നേതാക്കന്മാരുടെ കുറവാണ് ഇതിനു പ്രധാന കാരണം. മുന്നണിയിലെ ഘടക കക്ഷികളുടെ തന്‍പോരിമയും സമ്മര്‍ദ്ദങ്ങളും സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്തുന്ന കാഴ്ചകള്‍ ആണ് നാം ദിവസേന കാണുന്നത്.
 
2014 - ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തെ കുറിച്ച് ഒരു അന്വേഷണം നടത്തുകയായിരുന്നു ഞാന്‍.,. പ്രായാധിക്യം കാരണം മന്‍ മോഹന്‍ സിംഗ് ഇനി ഒരു  സര്‍ക്കാറിനെ നയിക്കുവാന്‍ ഉണ്ടാകില്ല. രണ്ടാമനായി കണ്ടിരുന്ന പ്രണാബ് മുക്കര്‍ജി പ്രസിഡന്റ്‌ ആയി. എല്‍ കെ അദ്വാനി മുഖ്യ ധാര രാഷ്ട്രീയത്തില്‍ നിന്ന് മറഞ്ഞു പോയി, പ്രായവും  ഒരു ഘടകം ആണ് അദേഹത്തിന്.
ഇന്ത്യയില്‍ പ്രധാന മന്ത്രി സ്ഥാനം വഹിക്കുവാന്‍ കഴിയും ആര്‍ജ്ജവവും ഉള്ള എത്ര നേതാക്കള്‍ ഇന്നുണ്ട്? പ്രധാനമന്ത്രി ക്കുപ്പായം ധരിക്കുവാന്‍ അനേകര്‍ മുന്നോട്ടു വരുന്നുണ്ട് എങ്കില്‍ പോലും അവരെ അംഗീകരിക്കുവാന്‍ ഇന്ത്യന്‍ മനസുകള്‍ സന്നദ്ധമാണോ? ഒരു അന്വേഷണം നടത്തുവാന്‍ ഒരു ചെറിയ ശ്രമം നടത്തി നോക്കി. നേരില്‍ കണ്ടവരോട്, അവരുടെ ഭാഷയോ, സംസ്കാരമോ, ജോലിയോ അങ്ങനെ  ഒന്നും അന്വേഷിക്കാതെ എല്ലാവരോടും ചോദിച്ചത് ഒരേ ചോദ്യം മാത്രം. ഇതില്‍ ബുദ്ധി ജീവികള്‍, രാഷ്ട്രീയക്കാര്‍, പത്രപ്രവര്‍ത്തകര്‍, ടാക്സി ഡ്രൈവര്‍മാര്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ തുറകളിലും ഉള്ളവര്‍ ഉണ്ടായിരുന്നു. എല്ലാവരോടയൂം ചോദിച്ചത് ഈ ചോദ്യം ആയിരുന്നു. ഇന്ത്യ ഭരിക്കാന്‍ യോഗ്യരായ, അല്ലെങ്കില്‍ ഇന്ത്യയില്‍ അധികാര സ്ഥാനത്ത് വരുവാന്‍ പ്രാപ്തിയുള്ള അഞ്ചു നേതാക്കളുടെ പേരുകള്‍ പറയുക, എന്ന വളരെ ചെറിയ ഒരു ചോദ്യം? രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവിടെ പ്രസക്തം അല്ല, നേതാക്കളുടെ പേരുകള്‍ ആണ് പ്രസക്തം എന്നും പറയുകയുണ്ടായി. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പോലും ഇതേ ചോദ്യം ചോദിച്ചിരുന്നു എങ്കില്‍ കൂടി ഫലം നിരാശാജനകം ആയിരുന്നു.
 
വളരെ ഞെട്ടിപ്പിക്കുന്നതായിരുന്നു ഉത്തരങ്ങള്‍., നൂറ്റി ഇരുപതു കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ രാജ്യത്ത് അഞ്ചു പേരുടെ പേര് പോലും പറയുവാന്‍ മിക്കവര്‍ക്കും സാധിച്ചില്ല. ഉത്തരം പറഞ്ഞവര്‍ ഉയര്‍ത്തിക്കാട്ടിയ പേരുകള്‍ ഇവയൊക്കെ ആണ്. മുലായം സിംഗ് യാദവ്‌, മയാവതി, ജയലളിത, നിതിഷ്‌ കുമാര്‍, നവീന്‍ പട്നായിക്‌, നരേന്ദ്ര മോഡി, രാഹുല്‍ ഗാന്ധി, സുഷില്‍ കുമാര്‍ ഷിന്‍ഡ, മീരാ കുമാര്‍, ഷീല ദീക്ഷിത്, സുഷമ സ്വരാജ്, അരുണ്‍ ജൈറ്റിലി, സിതാറാം യെച്ചൂരി, ദിഗ് വിജയ്‌ സിംഗ്, എ കെ ആന്റണി. വളരെയധികം പ്രാദേശികം ആയി മാത്രം ചിന്തിക്കുന്നവരോ, ഒരു പ്രദേശത്തോ, ഒരു സമുദായത്തെയോ മാത്രം പ്രതിനിധീകരിക്കുന്നവാരോ  ആണ് ഇവരില്‍ പലരും. ഇവരില്‍ ചിലര്‍ക്കൊക്കെ, തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്തിനപ്പുറം ഇന്ത്യ ഉണ്ടോ എന്നുപോലും സംശയിക്കുന്നവര്‍, . ചരന്‍ സിംഗും ദേവ ഗൌഡയും വരെ പ്രധാനമന്ത്രിമാര്‍ ആയിരുന്ന നമ്മുടെ നാട്ടില്‍ ഇവര്‍ക്കും പ്രധാനമന്ത്രി ആകുവാന്‍ സാധ്യത ഉണ്ട്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വിവിധ ജാതി മത വിഭാഗങ്ങള്‍ ഒന്നിച്ചു തിങ്ങി പാര്‍ക്കുന്ന ഇന്ത്യയില്‍ , എല്ലാ ജന വിഭാഗങ്ങള്‍ക്കും അംഗീകരിക്കുവാന്‍ കഴിയുന്ന എത്ര നേതാക്കള്‍ ഇക്കൂട്ടത്തില്‍ ഉണ്ട് എന്നത് എല്ലാവരിലും ഉത്കണ്ഠ ജനിപ്പിക്കുന്ന ഒന്നാണ്.

ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ പറഞ്ഞു കേള്‍ക്കുന്ന പേരുകളില്‍ പ്രധാനമായത് കോണ്‍ഗ്രസില്‍ നിന്നു  പഴയ മധ്യപ്രദേശ്‌ മുഖ്യമന്ത്രിയും ഇപ്പോള്‍ രാഹുലിന്‍റെ വിശ്വസ്തന്‍ ആയി ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയുടെ ചുക്കാന്‍ പിടിക്കുന്ന ദിഗ് വിജയ്‌ സിംഗ് ആണ്. സംഘ പരിവാരിനെയും ബി ജെ പി , ആര്‍ എസ് എസ് പ്രസ്ഥാനത്തെയും കടന്നാക്രമിക്കുന്ന ദിഗ് വിജയ്‌ സിംഗ് , മത ന്യൂനപക്ഷങ്ങളുടെ വോട്ടു ബാങ്കുകളിലെ കോണ്‍ഗ്രസിന്റെ സ്വപ്നം ആണ്. അതുവഴി ഇടതു പക്ഷത്തിനെ വോട്ടിലും കോണ്‍ഗ്രസ്‌ കണ്ണ് വയ്ക്കുക ആണ്. ഒരു കാലത്ത് പ്രധാനമാന്ത്രിക്കസേരയ്ക്ക് മുന്നില്‍ നിന്ന നരേന്ദ്ര മോഡിയും രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി ആവുക ഇപ്പോള്‍ അതില്‍ നിന്ന് വളരെ വിദൂരത്തു ആണ്. രാഹുല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരില്ല എന്ന് തോന്നല്‍ ശക്തമായതോട് കൂടി, പ്രിയങ്ക വദേരയെ വീണ്ടും ഉയര്‍ത്തിക്കാട്ടാന്‍ കോണ്‍ഗ്രസിലെ ഉപജാപക സംഘം മുന്നോട്ടു വന്നിരിക്കുന്നതും ശ്രദ്ധയോടെ നോക്കി കാണേണ്ടതുണ്ട്.
ബി ജെ പിയിലെ പടലപ്പിണക്കങ്ങള്‍ അരുണ്‍ ജയിട്ടിലിയുടെയും സുഷമ സ്വരാജിന്റെയും പ്രതീക്ഷകള്‍ തല്ലിക്കെടുത്തുക ആണ് ചെയുന്നത്. ബീഹാര്‍ സംസ്ഥാനം ഭരിക്കുന്ന നിതീഷ്‌ കുമാര്‍ ആയിരിക്കാം ഒരു പക്ഷെ നേതൃത്വത്തില്‍ വരാന്‍ സാധ്യതയുള്ള ഒരു നേതാവ്. ബി ജെ പി യും ആയി കുറേശ്ശെ അകന്നു കഴിയുന്ന ഇദേഹത്തെ ഒരു പക്ഷെ കോണ്‍ഗ്രെസ് പ്രധാന മന്ത്രി സ്ഥാനത്ത്യ്ക്ക് പിന്തുണച്ചു കൂടായ്കയില്ല. ഇക്കാര്യം ബി ജെ പി യും ഗൌരവം ആയി കണ്ടു, അവരുടെ സ്ഥാനാര്‍ഥി ആയി നിതീഷ്‌ കുമാറിനെ പ്രഖ്യാപിക്കാനും സാധ്യത ഉണ്ട്.
 
 എന്തൊക്കെ ആണെങ്കിലും ദൂരക്കാഴ്ച്ചകള്‍ ഇല്ലാത്ത ചുരുക്കം ചില നേതാക്കളില്‍ ചുറ്റിത്തിരിയുക ആണ് ഇന്ത്യന്‍ രാഷ്ട്രീയം എന്ന് പറയാതെ വയ്യ. 2014 ലെ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഒരു മുന്‍തൂക്കം ഇല്ലാതെ വരികയും പ്രാദേശിക നേതൃത്വങ്ങള്‍ സര്‍ക്കാരിനെ നയിക്കുകയും ചെയുന്ന ഒരു അസ്ഥിര ഭരണത്തിനു ശേക്ഷം വീണ്ടും 2016 ല്‍ മറ്റൊരു തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ ഉണ്ടാവും എന്നാണ് രാഷ്ട്രീയ വിശാരദന്മാരുടെ കണക്ക് കൂട്ടല്‍.,.
 
വാല്‍ക്കഷണം.
--------------------
ഇന്ത്യയെ നേരായ മാര്‍ഗത്തില്‍ നയിക്കാന്‍ കഴിവുള്ള നേതാക്കളുടെ അഭാവം ആണ്, അരാഷ്ട്രീയ ശക്തികള്‍ക്ക് ഇന്ത്യയില്‍ ഇടം കണ്ടെത്തുവാന്‍ അവസരം ഒരുക്കിയത്. ഭരണ പക്ഷവും പ്രതിപക്ഷവും എന്നല്ല, എല്ലാ രാഷ്ട്രീയ കക്ഷികളും അഴിമതിയില്‍ മുങ്ങി നില്‍ക്കുന്നു എന്ന സന്ദേശം പ്രചരിപ്പിക്കുവാന്‍ സാമ്ബ്രാജിത്വ ശക്തികളുടെ പിന്തുണയോടെ അണ്ണാ ഹാസരെയും സ്വാമി രാംദേവും ഉള്‍പ്പെടുന്ന സംഘങ്ങള്‍ക്ക് കഴിഞ്ഞു. നേതൃത്വത്തില്‍ വലിയ ഒരു വിടവ് ഉണ്ടായത് കാരണം ആണ് ഇവര്‍ക്ക് ഇതിനൊക്കെ സാധ്യമായത്. തുടക്കത്തില്‍ വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയ അണ്ണാ ഹസാരെയും സംഘവും ജനങ്ങളില്‍ നിന്ന് അകന്നു പോകുന്നു എന്നൊരു തോന്നല്‍ ആണ് കഴിഞ്ഞ സമരത്തില്‍ കണ്ടത്.  എങ്കിലും രാംദേവിന് അണ്ണാ ഹസാരയേക്കാള്‍ ചലനം സൃഷ്ടിക്കുവാന്‍ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടത് ആണ്. രാം ദേവിന്‍റെ സമരപ്പന്തലില്‍ മുലായം സിംഗ് യാദവ്‌, മായാവതി, ജനതാദള്‍ യു , ബിജു ജനതാദള്‍, തെലുങ്ക് ദേശം, എ ഐ എ ഡി എം കെ, തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ സന്നിഹീതരായിഒരുന്നത് ജനങ്ങളില്‍ ആശങ്കയും അമ്പരപ്പും ഉളവാക്കുന്നു. കള്ളപ്പണം ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരണം എന്ന് പ്രസംഗിക്കുന്ന ഇദേഹവും ഇന്ത്യക്ക് പുറത്തു കോടിക്കണക്കിനു ഡോളര്‍ ഉപയോഗിച്ച് ബിസിനസ് നടത്തുന്ന സ്വാമി ആണ് എന്നതു ഏറ്റവും കൌതുകകരം ആണ്. 

Friday, 27 July 2012

ഡല്‍ഹിയില്‍ കണ്ട നല്ല രാഷ്ട്രീയക്കാരന്‍


അതി രാവിലെ ഡല്‍ഹിയില്‍ എത്തി. മോള്‍ക്ക്‌ സെ, സ്റ്റീഫന്‍സില്‍ അഡ്മിഷന്‍ കിട്ടി എങ്കിലും, കോളേജിനകത്ത് ഹോസ്റല്‍ ശരിയായിട്ടില്ല. രാവിലെ തന്നെ പ്രിന്‍സിപ്പല്‍ കാണാമെന്ന് പറഞ്ഞു. പ്രിന്‍സിപ്പലിനെ കണ്ടു മടങ്ങുമ്പോള്‍ മധ്യ പ്രദേശുകാരനായ ഹരി സിംഗ് എന്ന ഡ്രൈവറോട് ഡല്‍ഹിയിലെ പ്രധാന കാഴ്ചകള്‍ കാണിക്കുവാന്‍ പറഞ്ഞു. കുടുംബ സമേതം ആദ്യമായിട്ടാണ് ഡല്‍ഹിയില്‍ പോകുന്നത്.

ഇന്ത്യ ഗേറ്റും രാഷ്ട്രപതി ഭവന്‍ , പാര്‍ലിമെന്റ് മന്ദിരം ഒക്കെ ഞാന്‍ കഴിഞ്ഞ തവണകളില്‍ കണ്ടിരുന്നു എങ്കിലും ഭാര്യയും കുട്ടികളും അവ കണ്ടിടുണ്ടായിരുന്നില്ല. അതിനാല്‍ ചരിട്രമുരങ്ങിക്കിടക്കുന്ന ഇന്ത്യ ഗേറ്റ്, രാഷ്ട്രപതി മന്ദിരം, പാര്‍ലിമെന്റ് ഹൌസ്‌ , രാജ ഘട്ട് തുടങ്ങിയ ഇടങ്ങള്‍ കാണിക്കുവാന്‍ അദേഹം തയ്യാറായി.  കാറില്‍ ഞങ്ങളോടൊപ്പം ഡല്‍ഹിയില്‍ താമസിക്കുന്ന ഗ്രേസിയുടെ ചേച്ചിയും ഉണ്ടായിരുന്നു ഗൈഡ്‌ ആയി. 


 

ഇന്ത്യ ഗേറ്റ് കടന്നു വാഹനം രാഷ്ട്രപതി ഭവാനെ ലക്ഷ്യമാക്കി പോകുമ്പോള്‍, റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന പരേഡ്‌ ഗ്രൌണ്ട് കുട്ടികള്‍ക്ക് കാണിച്ചു കൊടുത്ത്. ഇതിനു മുന്നേ വരുമ്പോഴും ഹരി സിംഗ് ആയിരുന്നു ഞങ്ങളുടെ ഡ്രൈവര്‍..,. അന്നും ഇന്ത്യ ഗേറ്റില്‍ വന്നു ഇത് വഴി പോയപ്പോള്‍, പ്രണാബ് മുക്കര്‍ജി നാമ നിര്‍ദ്ദേശം കൊടുത്ത് വെളിയില്‍ വരുന്നതും മാധ്യമ പട പിന്നാലെ കൂടുന്നതും കണ്ടിരുന്നു. അതിനാല്‍ ഇത്തവണ ഹരി സിംഗിനെ കളിപ്പിക്കുവാന്‍ ചില ബഡായികള്‍ ഒപ്പിക്കുവാന്‍ തീരുമാനിച്ചു. പ്രണാബ്‌ മുക്കര്‍ജി വിളിചിട്ടാണ് ഇപ്പോള്‍ ഇവിടെ വരുന്നത് എന്നും, പക്ഷെ ഇവിടെ കുടുംബത്തോടൊപ്പം വന്നതിനാല്‍ പാര്‍ലിമെന്റ് ഹൌസില്‍ പോകുന്നില്ല എന്നും ഒരു ബഡായി. എന്തായാലും ഇതിനിടയില്‍ ഡല്‍ഹിയിലെ മലയാള നാട്‌ സുഹൃത്തുക്കളെ വിളിക്കുന്ന ഒരു പതിവില്‍ ആദ്യം അഭിലാഷിനെ വിളിച്ചു.

" ഹായ്‌, അഭിലാഷ്‌, ഞാന്‍ ഇന്ന് രാവിലെ വീണ്ടും ഡല്‍ഹിയില്‍ എത്തി. എവിടെ ഉണ്ട്? എന്താണ് ഇന്നത്തെ പ്രോഗ്രാം."
" ഞാന്‍ കാമ്പസിലേക്ക് പോകുവാന്‍ തയ്യാര്‍ എടുക്കുകയാണ്, വൈകുന്നേരം വിളിക്കാം"

തിരക്കില്‍ ആയിരുന്നിരിക്കണം, അഭിലാഷ്‌ പെട്ടെന്ന് ഫോണ്‍ വച്ച്. രാഷ്ട്രപതി ഭവന് മുന്നിലെ ട്രാഫിക്‌ സിഗ്നലില്‍ നില്‍ക്കുമ്പോള്‍ അഭിലാഷിന്റെ ഫോണ്‍ വന്നു.

" ഇപ്പോള്‍ എവിടെ ആണ്"
"രാഷ്ട്രപതി ഭവന് മുന്നില്‍ "
"ഞാന്‍ ഓഫീസില്‍ ഉണ്ട്, എങ്കില്‍ ഒരു കാര്യം ചെയുക, അവിടെ പാര്‍ക്കിങ്ങില്‍ വണ്ടി പാര്‍ക്ക് ചെയുക, ഞാന്‍ പാര്‍ലിമെന്റില്‍ കയറുവാന്‍ ഉള്ള പാസ്‌, ശരിയാക്കാം. നിങ്ങള്‍ എത്ര പേരുണ്ട് "
"ഞങ്ങള്‍, ഞാനും ഭാര്യും രണ്ടു മക്കളും പിന്നെ ഭാര്യയുടെ ചേച്ചിയും"

( അഭി ജോലി ചെയുന്നത്, പാര്‍ലിമെന്റ് ഹൌസില്‍ ആണോ?, പെട്ടെന്നൊരു സംശയം.)

എന്തായാലും, ഞങ്ങള്‍ക്ക് എല്ലാവര്ക്കും വളരെ സന്തോഷം ആയി. രാഷ്ട്രപതി മന്ദിരത്തിനു ചുറ്റും കറങ്ങി ഞങ്ങള്‍  വാഹനം അഭിലാഷ്‌ പറഞ്ഞ പാര്‍ക്കിങ്ങില്‍ നിര്‍ത്തി. ഒന്ന് രണ്ടു ഫോണ്‍ വിളികള്‍ക്ക് ശേക്ഷം ഞങ്ങളോട് പിന്നാലെ ചെല്ലാന്‍ പറഞ്ഞു മറ്റൊരു കാറില്‍ അഭിലാഷ്‌ വന്നു. പോകുന്ന വഴിയില്‍ ഞങ്ങളോട് റിസപ്ഷന്‍ ഏരിയയില്‍ നില്‍ക്കാന്‍ പറഞ്ഞു അഭിലാഷ്‌ മുന്നോട്ടു പോയി.
പാര്‍ലിമെന്റിനു മുന്നിലുള്ള റിസപ്ഷന്‍ ഏരിയയില്‍ നിന്ന് അകത്തേക്ക് വീക്ഷിച്ചു. അകത്ത് പല വിധ സെക്യുരിറ്റി ചെക്കിംഗ് ഏരിയകള്‍... , .. റിസപ്ഷന്‍ എരിയയക്ക്‌ മുന്നില്‍ കരിമ്പൂച്ചകള്‍. എ കെ 47 തോക്കുകളും ആയി നിരന്നു നില്‍ക്കുന്നു. ഇത്തിരി മൂത്ത കരിമ്പൂച്ചയോടു അവരുടെ ഒരു ഫോട്ടം എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ , പറ്റില്ല എന്ന് കര്‍ശനമായ മറുപടി. അവരെ കൌതുകത്തോടെ നോക്കി നില്‍ക്കുന്നതിനിടയില്‍ പാര്‍ലിമെന്റ് ഹൌസിനകത്ത് നിന്നും അഭിലാഷ്‌ കടന്നു വരുന്നു. 

വളരെ സൌമ്യനും നിറഞ്ഞ മന്ദഹാസവും ആയി ഖാദിയില്‍ വെളുത്ത കുര്‍ത്തയും നീല ജീന്‍സും ധരിച്ച അഭിലാഷ്‌ ജി രമേശ്‌..,. സാധാരണ നമ്മള്‍ കാണുന്ന രാഷ്ട്രീയക്കാരുടെ ധാര്‍ഷ്ട്യമോ, അഹങ്കാരമോ, വളിച്ച ചിരിയോ, ആവശ്യമില്ലാത്ത വായാടിത്തരമോ ഒന്നും ഇല്ലാത്ത ഒരു സാധാരണക്കാരന്‍. ,. ചോദിക്കുന്നതിനു മാത്രം ഉത്തരം പറയുന്ന മാന്യന്‍,..

ഞങ്ങള്‍ ആദ്യ സുരക്ഷ പരിശോധന കേന്ദ്രത്തില്‍ എത്തി. രാഷ്ടപതി തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ നടക്കുന്നതു ഞായറാഴ്ച ആയതിനാല്‍ മട് സംസ്ഥാനങ്ങളിലെ ബാലറ്റുപെട്ടികള്‍ ഇന്ന് മുതല്‍ ഇവടെ എത്തി തുടങ്ങും. അതിനാല്‍ ഈ ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഇല്ല. ആദ്യത്തെ സുരക്ഷാ സംവിധാനത്തില്‍ തന്നെ ആകെ പൊല്ലാപ്പായി. ഞങ്ങളുടെ മൊബൈലുകള്‍ അവര്‍ മേടിച്ചു വച്ച്. ഗ്രേസിയുടെയും ചേച്ചിയുടെയും ബാഗുകള്‍ പരിശോധിക്കുമ്പോള്‍ ആണ് പ്രശ്നം ആയത്. ഗ്രേസിയുടെ ചേച്ചിയുടെ ബാഗില്‍ ഒരു ചെറിയ കത്തി. ഞങ്ങള്‍ മാങ്ങ കൊതിയന്മാര്‍ ആയതിനാല്‍  മാങ്ങ മുറിക്കുവാന്‍ വേണ്ടി ബാഗില്‍ കരുതിയതാന്, കരങ്ങാല്‍ പോവുകയല്ലേ.. അവര്‍ ഒരിക്കലും ഓര്‍ത്തില്ല പാര്‍ലിമെന്റ് മന്ദിരത്തില്‍ കയറുമെന്ന്. എന്തായാലും അതീവ സുരക്ഷയുള്ള മന്ദിരത്തില്‍ കത്തിയുമായി കയറുക വലിയ പ്രശ്നം. എന്തായാലും, അഭിലാഷും ആയുള്ള സൌഹൃദത്തില്‍ അവര്‍ ആ കത്തി മേടിച്ചു വയ്ക്കുകയും തിരികെ വരുമ്പോള്‍ തിരിച്ചു തരികയും ചെയ്തു.

ആദ്യത്തെ സെക്യുരിറ്റി ചെക്ക് കഴിഞ്ഞു വിശാലമായ ഒരു ഓഫീസ്‌., അവിടെ വച്ച് അവര്‍ ഫോട്ടോ ഒക്കെ എടുത്തു ഒരു  പാസ്‌ തരുന്നു. അതുമായി മുന്നോട്ടു പോയി വീണ്ടും മറ്റൊരു ദേഹ പരിശോധന. കോണ്‍ഗ്രെസ് കാരനായതിനാല്‍ ആകണം, അഭിലാഷ്‌ കോണ്‍ഗ്രസ്‌ ഓഫീസിലേക്കാണ് ഞങ്ങളെ കൊണ്ട് പോയത്. കൊടിക്കുന്നില്‍ സുരേഷ്, പി ജെ കുര്യന്‍ എന്നിവരുടെ ഓഫീസ്‌ ബോര്‍ഡുകള്‍ ക ണ്ട് പോകുന്ന വഴിയില്‍. , അത് കഴിഞ്ഞു ഞങ്ങളെ കൊണ്ട് പോയതു  സോണിയ ഗാന്ധിയുടെ ഓഫീസിലേക്കാണ്. വളരെ ചെറിയ ഒരു ഓഫീസ്‌, അതിനോട് ചേര്‍ന്ന് അവര്‍ പാര്‍ട്ടി അംഗംങ്ങളെ അഭിസംഭോധന ചെയുന്ന വളരെ ചെറിയ ഹാള്‍. ..,
ഈ ഹാളിനു അപ്പുറത്താണ്, വിശാലമായ ഒരു ഹാള്‍, അതിനപ്പുറത്ത്, വിശാലമായ, ലോക സഭ. അതിനും അപ്പുറത്താണ്, രാജ്യ സഭ. തിരികെ വരുമ്പോള്‍, ഇന്ത്യന്‍ പാര്‍ലി മെന്റിനു നേരെ നടന്ന ഭീകരാക്രമണത്തിന്റെ മുറിപ്പാടുകള്‍ അവിടെ ഉള്ള കെട്ടിടങ്ങളില്‍ കാണാം. 


 

യാത്രയില്‍ വളരെ മിത ഭാഷി ആയ അഭിലാഷിനോട് ഞാന്‍ പാര്‍ലിമെന്ററി മോഹങ്ങളേ കുറിച്ച് ചോദിച്ചു. അഭിലാഷ പറഞ്ഞു, രാഷ്ട്രീയ പാരമ്പര്യം ഉള്ള കുടുംബത്തില്‍ ആണ് ജനിച്ചത്‌ എങ്കില്‍ പോലും കുടുംബത്തിലെ ആരും അങ്ങനെ പാര്ളിമെന്ററി വ്യാമോഹങ്ങള്‍ക്ക് വഴിപ്പെടാത്തവര്‍ ആയിരുന്നു. മുത്തശ്ശന്‍ ഈശ്വരപിള്ളഗോപാല പിള്ള അറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നു. സ്വദേശം അടൂര്‍ ആണ് എങ്കിലും ഇപ്പോള്‍ പ്രവര്‍ത്തന മണ്ഡലം തിരുവനന്തപുരം ആണ്. കെ പി സി സി യും ആയിട്ട് ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. അച്ഛന്‍  ജി രമേശ്‌, കൊണ്ഗ്രെസ് പാര്‍ട്ടിയിലും , ഇപ്പോള്‍ ജി കാര്‍ത്തികെയനോട് ഒപ്പവും ആണ് പ്രവര്‍ത്തിക്കുന്നത്. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേക്ഷം  മദ്രാസ്‌ യൂണിവേര്സിറ്റിയില്‍ നിന്ന് ബി ബി എ പാസായി, തുടര്‍ന്ന് കേരള യൂനിവേര്സിറ്റിയില്‍ നിന്ന് ബി എ പൊളിറ്റിക്സ് ഡിഗ്രീ. കാര്യവട്ടം കാമ്പസ്സില്‍ നിന്ന് പൊളിറ്റിക്സില്‍ എം എ., ഡല്‍ഹിയിലെ പ്രസിദ്ധമായ  ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേര്സിറ്റിയില്‍ നിന്ന് എം ഫില്‍. ,. ഇപ്പോള്‍ ജെ എന്‍ യു വില്‍ തന്നെ പി എച്ചു ഡി ചെയുന്നു.

ബുദ്ധി ജീവികള്‍ തുലോം കുറവായ കോണ്‍ഗ്രസിലെ പുതു തലമുറയിലെ അറിയപ്പെടുന്ന നേതാവാണ്  ഈ ചെറുപ്പക്കാരന്‍., എന്‍ എസ യു, യൂത്ത് കൊണ്ഗ്രെസ്സ് എന്നീ സംഘടനകളില്‍ പ്രത്യക്ഷമായ  സ്ഥാനങ്ങള്‍ വഹിച്ചില്ല  എങ്കില്‍ കൂടി പാര്‍ട്ടിയുടെ യുവജന വിഭാഗത്തിന്റെ പല നിര്‍ണ്ണായക രേഖകളും ഡ്രാഫ്റ്റ്‌ ചെയുന്നത്, വയനാട്‌ എം പി    എം. ഐ. ഷാനവാസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടി ആയ ഈ മുപ്പത്തി എഴുകാരന്‍ ആണ്. പരന്ന വായനയും വിപുലമായ അറിവും ഉള്ള ഇദേഹം അനവധിയായ സുഹൃത് വലയത്തിന് ഉടമ കൂടി ആണ്. വളരെ സിമ്പിള്‍ ജീവിതം നയിക്കുന്ന ഇദേഹം വിവാഹിതന്‍ ആണ്, ഭാര്യ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയുന്നു.

അത്യാവശ്യം ആയി ജെ എന്‍ യു വില്‍ പോകേണ്ടാതിനാല്‍ ഉച്ച ഭക്ഷണം കഴിക്കാം എന്നാ ഞങ്ങളുടെ ആഗ്രഹം  നിരസിച്ചു അദേഹം പെട്ടെന്ന് യാത്രയായി. ഡല്‍ഹിയില്‍ വരുമ്പോള്‍ എന്ത് സഹായവും അദേഹം വാഗ്ദാനം നല്‍കിയിരിക്കയാണ്. ഞാനും ആയുള്ള പരിചയം ഫേസ്‌ ബുക്കിലെ മലയാള നാട് എന്നാ ഒരു കൂട്ടായ്മയാണ്. രാഷ്ട്രീയം നോക്കാതെ , ആര്‍ക്കും എന്ത് സഹായവും നല്‍കുവാന്‍ തയ്യാറായി ഡല്‍ഹിയില്‍ ഉള്ള ഈ ബുദ്ധി ജീവി നമ്മുടെ നാടിനു ഒരു മുതല്‍ക്കൂട്ടാണ്. ഇത് പോലെ കഴിവും പ്രാഗല്‍ഭ്യവും ഉള്ളവര്‍ ആകണം നമ്മുടെ നാടിനെ നിയമസഭയിലും ലോകസഭയിലും ഒക്കെ പ്രതികരിക്കേണ്ടത്. പക്ഷെ നമ്മുടെ നാട്ടിലെ ചപ്പടാച്ചി രാഷ്ട്രീയക്കാര്‍ ഇതിനൊക്കെ തയ്യാറാകുമോ?
 

Friday, 11 May 2012

കൊല വെറിയും കൊല വിളിയും.



കഴിഞ്ഞ ദിവസങ്ങള്‍ ശോകമൂകമായിരുന്നു. വല്ലാത്ത ഒരു അസ്വസ്ഥത ആയിരുന്നു മനസ് മുഴുവന്‍. ഇന്നും ആ വിങ്ങല്‍ വിട്ടു പോയിട്ടില്ല. എന്നാലും ഒരു മനുഷ്യ ജീവനെ ഇങ്ങനെ കീറി നുറുക്കാന്‍ ഇവനൊക്കെ എങ്ങനെ മനസു വന്നു.
ഇതിനു മുന്‍പും കൊലപാതകങ്ങള്‍ വിങ്ങലുകള്‍ ആയിട്ടുണ്ട്‌. ഇന്ദിരയെ കൊന്നത് വെടിവെച്ചാണ്. രാജീവും ബേനസീറും ഒക്കെ കൊല്ലപ്പെട്ടത് ബോംബാക്രമണത്തില്‍ ആണ്. ഇറാക്കിലെ പട്ടാള ഭരണാധികാരി സദ്ദാം ഹുസൈനെ തൂക്കി കൊല്ലുകയാണ് ഉണ്ടായത്. ഗദ്ദാഫിയും അപമൃത്യുവിനു ഇരയാകുകയാണ് ഉണ്ടായത്. നേതാക്കന്മാരുടെ കാര്യം മാത്രമല്ല, യുദ്ധത്തിലും അപകടങ്ങളിലും ബോംബാക്രമണങ്ങളിലും അനേകം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ആര്‍ എസ്സ എസ്സ കാരന്‍ എന്ന ലേബല്‍ ഉണ്ടായിരുന്ന ജയകൃഷ്ണന്‍ മാഷിനെ പിഞ്ചു കുട്ടികളുടെ മുന്നില്‍ വച്ച് കൊന്നതാണ് ഇതിനു മുന്‍പ്‌ മനസിനെ പിടിച്ചുലച്ച സംഭവങ്ങളില്‍ ഒന്ന്. ഒരു കൊലപാതകത്തിലൂടെ അന്ന് ആ ക്ലാസ്സിലുണ്ടായിരുന്ന എത്ര കുഞ്ഞുങ്ങളെ ആണവര്‍ കൊന്നത്. രാഷ്ട്രീയം ഇത്ര വലിയ വെറിയന്മാരെ എങ്ങനെ പടുത്തുയര്‍ത്തുന്നു.
ഒരു തോക്ക് കൊണ്ടോ, ഒരു പിച്ചാത്തി കൊണ്ടോ, വടി വാള്‍ കൊണ്ടോ, ഒരു 'എസ്"  കത്തി കൊണ്ടോ, ഒരു മഴു കൊണ്ടോ, ഒരു ബോംബു കൊണ്ടോ, വാഹനം കൊണ്ടുള്ള ഒരു ഇടി കൊണ്ടോ, ഒരു നിമിഷം കൊണ്ട് ഇങ്ങനെ ഒരു കൊല  നടത്താമായിരുന്നു. ഇത് ഒന്നും രണ്ടും അല്ല, അമ്പത് വെട്ടുകള്‍. അതില്‍ മിക്കതും തലയ്ക്കും മുഖത്തും. തലയോട്ടി വെട്ടിപ്പൊളിച്ച്... മുഖം തിരിച്ചരിയാവാനാത്ത വിധം വികൃതമാക്കി.... തീര്‍ത്തും പൈശാചികമായ ഒരു കൊല പാതകം.
സഖാവ് ടി പി ചന്ദ്രശേഖരനെ കൊന്നു എന്ന് പറയപ്പെടുന്ന കൊടി സുനി, റഫീക്ക്‌ എന്നിവരെ ഒരിക്കല്‍ പോലും സഖാവ് ചന്ദ്രശേഖര്‍ കണ്ടിട്ടില്ല. ഇവരുടെ ആരുടേയും അമ്മയെയോ, സഹോദരിയെയോ ഒന്നും ഇദേഹം പീഡിപ്പിച്ചിട്ടില്ല. അല്ലെങ്കില്‍ ബലാല്‍സംഘം ചെയ്തിട്ടില്ല. ഇവരുടെ അപ്പനെയോ ബന്ധുക്കളെയോ ഇദേഹം കൊന്നിട്ടില്ല. ഇവരില്‍ ആരുമായോ, ഒരു അടിപിടിയോ, ഒരു വസ്തു തര്‍ക്കമോ ഇദേഹം നടത്തിയിട്ടില്ല. ഇവര്‍ക്കെതിരെ ഒരു കേസിനും കള്ളസാക്ഷി പറഞ്ഞിട്ടില്ല. പിന്നെ എന്തിനായിരിക്കണം ഇദേഹത്തെ കൊന്നത്.
പ്രത്യയ ശാസ്ത്രപരമായ ഭിന്നതകള്‍ കാരണം ആണ്, സഖാവ് ചന്ദ്രശേഖര്‍ സി പി എമ്മില്‍ നിന്നും പുറത്തു പോയത്. ഒരു കാലത്ത് പാര്‍ട്ടിയുടെ ആരാധ്യനായ സഖാവ് വി എസ്സിന്റെ കൂട്ടാളി ആയ ഒരേ ഒരു കാരണം കൊണ്ട്,  വെട്ടി നിരത്തലിനു ഉള്ള ശ്രമം ഉണ്ടായത് കൊണ്ടാണ് ആണ് അദേഹം പാര്‍ട്ടി വിട്ടത്. താന്‍ വിശ്വസിച്ചിരുന്ന പാര്‍ട്ടി, ആശയങ്ങളില്‍ നിന്ന്  പിന്നോക്കം പോവുകയും, കൊള്ളക്കാരുടെയും മാഫിയ നേതൃത്വത്തിന്റെയും പിടിയില്‍ അമരുന്നത് കണ്ടു നില്‍ക്കാന്‍  ത്രാണി ഇല്ലാതെ പാര്‍ട്ടി വിട്ടു താന്‍ വളര്‍ത്തികൊണ്ട് വന്ന  രാഷ്ട്രീയ വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുവാനും അങ്ങനെ തന്റെ മേഖലയില്‍ രാഷ്ട്രീയത്തിലെ മാന്യത തിരിച്ചു  കൊണ്ട് വരുവാനും ശ്രമിച്ച ധീരനായ പോരാളി ആയിരുന്നു സഖാവ് ടി പി. പാര്‍ട്ടിയില്‍ നിന്ന് വിട്ടു പോയവര്‍ പലരും വലതു പക്ഷ പാളയത്തില്‍ അഭയം തേടിയപ്പോള്‍, തനിക്ക് കിട്ടുമായിരുന്ന എം പി സ്ഥാനം പോലും വേണ്ട എന്ന് പറഞ്ഞു, ശരിയായ കമ്മ്യുണിസ്റ്റ്‌ ആയി ജീവിച്ച സഖാവിനെ ആണ് കൂലം കുത്തികള്‍ അവരുടെ കൊല  വെറിക്ക് ഇരയാക്കിയത്.
റെവലൂഷനറി മാര്‍ക്സിക്സ്റ്റു പാര്‍ട്ടിയുടെ നേതാവായിരുന്ന സഖാവ് ടി പി ചന്ദ്രശേഖര്‍ ഒരു പ്രദേശത്തെ ജനങ്ങളുടെ മുഴുവന്‍ വാല്‍സല്യം ആയിരുന്നു. ജനങ്ങളുടെ ഏതു ആവശ്യങ്ങള്‍ക്കും അവര്‍ക്കിടയില്‍ ഒരു നേതാവായിട്ടായിരുന്നില്ല, അവര്‍ക്കിടയില്‍ അവരിലൊരാള്‍ ആയിട്ടായിരുന്നു ഈ ചെറുപ്പക്കാരന്‍ പ്രവര്‍ത്തിച്ചിരുന്നത്. കായികമായും താര്‍ക്കീകമായും ആര്‍ക്കും അത്ര എളുപ്പത്തില്‍ ചന്ദ്ര ശേഖറിനെ എതിരുടുക പ്രയാസം ആയിരുന്നു.



സഖാവ് ചന്ദ്രശേഖര്‍ ഒഞ്ചിയം മേഖലയിലെ ജനങ്ങളുടെ കണ്ണിലുണ്ണി ആയിരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്ന ഇദേഹ ത്തിനു എങ്ങനെ ശത്രുക്കള്‍ ഉണ്ടായി? ഒരിക്കലും ഇദേഹത്തോട് യാതൊരു വിധ ശത്രുതയും ആരും വ്യക്തിപരമായി വച്ചു പുലര്‍ത്തിയിരുന്നില്ല. ഇതിനു മുന്‍പും സഖാവിനെ വധിക്കുവാന്‍ സി പി എം മൂന്നു പ്രാവശ്യം ശ്രമിച്ചിരുന്നു. ഒഞ്ചിയത്തു നടന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ സഖാവിനെ ചന്ദ്രശേഖറിനെ വെള്ള പുതപ്പിച്ചു കിടത്തും എന്നായിരുന്നു സി പി എമ്മിന്റെ മുദ്രാവാക്യം. കഴിഞ്ഞ മൂന്നു തവണയും പരാജയപ്പെട്ടത് പോലെ ആവരുതു എന്ന് കരുതി ആകണം ഇവര്‍ പൈശാചികമായി ഈ കൊല നടത്തിയത്.
വളരെ ആസൂത്രിതമായ ഒരു കൊലപാതകം ആയിരന്നു ഇത്. വളരെയധികം ഹോം വര്‍ക്ക് നടത്തി, ആണ് ഈ കൊലപാതകം നടന്നത്. അതിനാല്‍ പ്രതികള്‍ പിടിക്കപ്പെടാതിരിക്കാനും, പിടിക്കപ്പെട്ടാല്‍ തന്നെ, ഒരിക്കലും ഇതിനു പ്രേരിപ്പിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തു പറയാതിരിക്കാന്‍ ഉള്ള ശിക്ഷണവും ഇവര്‍ക്ക് കൊടുത്തിരിക്കും. വിഗ്രഹങ്ങള്‍ തകര്‍ന്നു വീഴാന്‍ പാടില്ലല്ലോ.
ഒരു ജീവന്‍ വെട്ടി നുറുക്കി കൊലവിളി നടത്തിയത് കൊണ്ട്  ഒരു ആശയത്തെ ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല. ഒരു ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യ. ഒരു മകന്‍ നഷ്ടപ്പെട്ട അമ്മ. ഒരു അപ്പന്‍ നഷ്ടപെട്ട മകന്‍. ഇതാണ്  ഈ കൊലവേരിയുടെ ബാക്കി പത്രം. 

Wednesday, 11 April 2012

രാജ ബയ്യ എന്ന ജയില്‍ മന്ത്രിയും ദൂരക്കാഴ്ചകളും


രാജ ബയ്യ  എന്ന പേര്  കേട്ടാല്‍ പേടിക്കാത്തവര്‍ കുറയും.  48 കൊലപാതക കേസുകള്‍  32 ഭാവന ഭേദനം , അടിപിടി കേസുകള്‍  12 തട്ടിക്കൊണ്ടു പോകല്‍ കേസുകള്‍ തുടങ്ങി മറ്റു അനവധി കേസുകളും. എങ്ങനെ പേടിക്കാതിരിക്കും ജനങ്ങള്‍ ! ഇത്രയും ഒക്കെ ഗുണ്ടായിസം കാട്ടിയ ആള്‍ തടവ്‌ ശിക്ഷ അനുഭവിക്കുകയായിരിക്കും എന്ന് നിങ്ങള്‍ കരുതിയാല്‍ തെറ്റി.  ഇത് ഉത്തര്‍ പ്രദേശാണ്.. ഇദേഹം ആണ് ഈ വലിയ സംസ്ഥാനത്തിന്‍റെ ജയില്‍ മന്ത്രി. 

  

ജയില്‍ മന്ത്രി ആകുവാന്‍ തക്കതായ യോഗ്യത! അഖിലേഷ്‌ സിംഗ് യാദവ് ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അടികാരത്തില്‍  വന്ന സമാജ് വാദി പാര്‍ട്ടിയുടെ ഗര്‍ജ്ജിക്കുന്ന യുവത്വം. യുവ ഇന്ത്യയുടെ പ്രതീകം. ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി പോലും ഇദേഹം ആയിക്കൂടായ്കയില്ല  എന്ന് മാധ്യമങ്ങളും അനാലിസ്റ്റുകള്‍ പോലും വാഴ്ത്തിയ നേതാവ്... ഇദേഹം ചെയ്ത ഏറ്റവും മഹത്തായ കാര്യം എന്തെന്നോ..?

തന്റെ മന്ത്രി സഭയില്‍ മന്ത്രി ആകുന്നവര്‍ക്കെല്ലാം അതിനുള്ള യോഗ്യത വേണം എന്ന് നിശ്ചയിച്ചു. ഇന്ത്യയുടെ പല  സംസ്ഥാനത്തും കേന്ദ്രത്തില്‍ പോലും സ്കൂളില്‍ പോകാത്ത ആള്‍ പോലും ശാസ്ത്ര,  വിദ്യാഭ്യാസ മന്ത്രിമാര്‍  ആകുന്ന കാലത്ത്, നാളത്തെ ഇന്ത്യയെ കുറിച്ച് സ്വപ്നം കാണുന്ന അഖിലേഷ്‌ ആകട്ടെ തന്‍റെ പാര്‍ട്ടിയില്‍ നിന്ന് ജയിച്ചു വന്ന എല്ലാ എം എല്‍ എ മാരുടെയും ബയോ ഡാറ്റ വാങ്ങി പരിശോധിച്ചു, അവരൊക്കെ ജയില്‍ മന്ത്രി ആകുവാന്‍ പരിചയം ഉണ്ടോ എന്നറിയുവാന്‍.. ഏകദേശം 73 ക്രിമിനലുകള്‍ ആണ് സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് ജയിച്ചു വന്നത്... കൊലപാതകം, ഭവന  ഭേദനം, ബലാല്‍ സംഘം, തട്ടി കൊണ്ട് പോകല്‍ തുടങ്ങി എല്ലാ വിധ മാഫിയാ പ്രവര്‍ത്തനങ്ങളും നടത്തി പോലീസിന്റെ ക്രിമിനല്‍ പട്ടികയില്‍ ഇടം നേടിയവര്‍. പലരും പല തവണ ജയില്‍ വാസം അനുഭവിച്ചവര്‍. അതില്‍ ചിലരുടെ ബയോ ഡാറ്റ മാറ്റി വച്ച് നോക്കി. എന്നിട്ടും  അഖിലേഷ്‌ ത്രുപ്തനായില്ല. 
20 കൊലപാതകം ചെയ്ത ഒരു യാദവ് ആണ് മുന്നില്‍ ... പക്ഷെ അയ്യാള്‍ക്ക് എതിരെ മറ്റു കുറ്റങ്ങള്‍ ഒന്നും ആരോപിക്കപ്പെട്ടിട്ടില്ല.. വെറും കൊലപാതകങ്ങള്‍ മാത്രം. അപ്പോള്‍ ജയിലില്‍ കൊലപാതകികള്‍ മാത്രമല്ലല്ലോ... മറ്റു തെറ്റുകള്‍ ചെയ്തു വരുന്നവരെ എങ്ങനെ മാനേജു ചെയ്യും... അഖിലെഷിനു ഉറക്കം വരാത്ത രാത്രികള്‍ ...

ഒടുവില്‍ തന്‍റെ മകന്‍റെ നിദ്രാവിഹീനമായ രാവുകള്‍ അപ്പനായ മുലായം സിംഗ് യാദവിനെ തളര്‍ത്തി. നമ്മടെ ബാല കൃഷ്ണ പിള്ളയെ പോലെ കണ്ണീ ചോരയില്ലാത്തോനല്ല മുലായം.  അദേഹം ആണ് മുന്‍ കാല ചട്ടമ്പിയും യു പി യിലെ തന്നെ ഏറ്റവും  വലിയ ക്രിമിനലും ആയ രാജു ബയ്യയെ അഖിലെഷിനു കാണിച്ചു കൊടുത്തത്...തന്‍റെ സ്വന്തം പാര്ട്ടിക്കാരില്‍ ഇത്രയും വലിയ ഒരു ക്രിമിനല്‍ ഇല്ലാത്തതിനാല്‍ ആണ് സ്വതന്ത്രനായി ജയിച്ചു വന്ന രാജു ബയ്യയെ തേടി പിടിച്ചത്... അടച്ചിട്ട മുറിയില്‍ വച്ചു താന്‍ ചെയ്ത ഓരോ കൊലപാതകങ്ങളും ക്രൂരതകളും ഒരു സിനിമയില്‍ എന്നാ പോലെ ഫ്ലാഷ് ബാക്കുകള്‍ ഉപയോഗിച്ച് രാജു ബയ്യ അഖിലെഷിനു വിവരിച്ചു കൊടുത്തു. 42 കൊലപാതകങ്ങള്‍ ... ഓരോ കൊലപാതക സീനുകള്‍ കേള്‍ക്കുമ്പോഴും അഖിലേഷ്‌ ഞെട്ടി വിറച്ചു കൊണ്ടിരുന്നു... നിയമസഭയില്‍ ഇതിലും വലിയൊരു റിക്കാര്‍ഡ്‌ ഇല്ല. എല്ലാം കൊടും ക്രൂരതകള്‍ .. പോരാത്തതിന്  ജയില്‍ ജീവിതം പഠിക്കുവാന്‍ വേണ്ടി പല പ്രാവശ്യം സംസ്ഥാനത്തെ ജയിലുകളില്‍ താമസിച്ചിട്ടും ഉണ്ട്. ഇതില്‍ പരം യോഗ്യന്‍ വേറെ ആരുണ്ട്‌... 
രാജു ബയ്യ  വളരെ മുന്‍ കൂട്ടി തീരുമാനങ്ങള്‍ എടുക്കുന്നവന്‍ ആണ്.. വളരെ ആസൂത്രിതമായിട്ടാണ്   ഓരോ കൊലപാതകങ്ങളും തട്ടി ക്കൊണ്ട് പോകലും ഒക്കെ നടത്തിയിട്ടുള്ളത്. വിദഗ്ദമായ ആസൂത്രണം , ഇതാണ്  അദേഹത്തെ ഇത്രയധികം ക്രിമിനല്‍ കേസുകളില്‍ കുടുക്കിയത്... 

എന്തായാലും രാജു ബയ്യ എന്നാ ജയില്‍ മന്ത്രി  തന്‍റെ സഹ തടുവാരുടെ വേദന മനസിലാക്കി.  ജയിലുകളിലെ ചൂട് തടവ്‌ കാര്‍ക്ക് സഹിക്കാവുന്നതില്‍ അധികം ആണ് എന്നദേഹം കണ്ടു... ഇപ്പോള്‍ ഇതാ എല്ലാവര്ക്കും ജയിലില്‍ എയര്‍ കണ്ടീഷണറുകള്‍ , എയര്‍ കൂളറുകല്‍ ഒക്കെ ഫിറ്റ് ചെയുന്നു... ക്രിമിനലുകളുടെ മേദസ്സ് വല്ലാതെ വര്‍ദ്ധിക്കും, അവരുടെ കൊലെസ്ട്രോള്‍ കൂടും എന്നൊക്കെ മനസിലാക്കി ഭക്ഷണം പോലും ഫൈവ് സ്റ്റാര്‍ രീതിയില്‍ ആക്കുവാന്‍ ഒരുങ്ങുന്നു... വനസ്പതി ഉള്ള ഭക്ഷണം നിരോധിക്കുകയും , പകരം റിഫൈന്‍ഡായ കുക്കിംഗ് ഓയില്‍ ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. രോഗികള്‍ ആയ എല്ലാ തടവുകാര്‍ക്കും സര്‍ജറി അടക്കം എല്ലാ ആരോഗ്യ ചിലവുകളും സര്‍ക്കാര്‍ ചിലവില്‍ നടത്തും.  അത് പോലെ ഫൈവ് സ്റ്റാര്‍ ശൈലിയില്‍ ഉള്ള ശുചീകരണ സംവിധാനവും ഏര്‍പ്പെടുത്തി. 

ദമ്പതികളായ ക്രിമിനലുകളെ ഒരേ ജയിലില്‍ താമസിപ്പിക്കുവാനും തീരുമാനം ആയി. ഇനി കുടുംബത്തെ കൂട്ടി ജയിലില്‍ വരുവാന്‍ ഇത്  പ്രേരണ ആകും. തടവുകാര്‍ക്ക്‌ ടെലിഫോണ്‍ ഉപയോഗിക്കാനും, സഹ തടവുകാരും ആയി സംവദിക്കുവാനും ഉള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്... ഇദേഹം പ്രഖ്യാപിച്ച റിഫോംസ് എല്ലാം 90 ദിവസത്തിനകം നടപ്പിലാക്കണം എന്നും കര്‍ശനമായ നിര്‍ദ്ദേശം പോലീസ്‌ ഉദ്യോഗസ്ഥന്മാര്‍ക്ക് കൊടുത്തു...

ഒടുവില്‍ അദേഹം ഒരു പ്രഖ്യാപനവും നടത്തി ഈ കുറഞ്ഞ നാള്‍ കൊണ്ട് ജയില്‍ ഒരു ചന്ദ്രനെ പോലെ ആക്കാം എന്നൊന്നും ഞാന്‍ പറയുന്നില്ല... ഒരു ഫൈവ് സ്റാര്‍ സൗകര്യം ഇവര്‍ ചെയുന്ന സേവനത്തിനു തടവുകാര്‍ക്ക്‌ കൊടുക്കണം. അത് മാത്രം ആണ് താന്‍ ചെയുന്നത് പോലും. 

വാല്‍ക്കഷണം.: എന്തായാലും ഒടുവില്‍ എത്തപ്പെടെണ്ടത്  ഉത്തര്‍ പ്രദേശിലെ ജയിലില്‍ ആയിരിക്കും എന്ന  ദൂരക്കാഴ്ച ആണ് ഇദേഹത്തെ ഇത്രയും മഹത്തരം ആയ തീരുമാനം ആസൂത്രണം ചെയുവാന്‍ പ്രേരിപ്പിച്ചത്  എന്നത് സത്യം ശത്രുക്കള്‍ പറയാതിരിക്കില്ല. 
ജയില്‍ മന്ത്രി ആകുവാന്‍ തക്കതായ യോഗ്യത! അഖിലേഷ്‌ സിംഗ് യാദവ് ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അടികാരത്തില്‍  വന്ന സമാജ് വാദി പാര്‍ട്ടിയുടെ ഗര്‍ജ്ജിക്കുന്ന യുവത്വം. യുവ ഇന്ത്യയുടെ പ്രതീകം. ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രി പോലും ഇദേഹം ആയിക്കൂടായ്കയില്ല  എന്ന് മാധ്യമങ്ങളും അനാലിസ്റ്റുകള്‍ പോലും വാഴ്ത്തിയ നേതാവ്... ഇദേഹം ചെയ്ത ഏറ്റവും മഹത്തായ കാര്യം എന്തെന്നോ..?