Saturday 4 August 2012

വരാന്‍ പോകുന്നത് വിലക്കയറ്റത്തിന്റെയും വറുതിയുടെയും നാളുകള്‍


ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ആദ്യം ഒമാനില്‍ വിമാനമിറങ്ങുമ്പോള്‍ സഹ പ്രവത്തകര്‍ പറഞ്ഞു.. ഇവിടെ ചൂട് വളരെ കൂടുതല്‍ ആണ്, പക്ഷെ അത് 50 ഡിഗ്രീ സെന്റി ഗ്രേഡിന് മുകളില്‍ പോയാല്‍ രാജ്യം അവധി പ്രഖ്യാപിക്കും എന്നും. പക്ഷെ ഒരിക്കലും സര്‍ക്കാറിന്റെ ഉഷ്ണ മാപിനി 50 ഡിഗ്രീ  ചൂട് രേഖപ്പെടുത്തി കണ്ടില്ല. പക്ഷെ ഒരിക്കല്‍ അവിടെ കാര്‍ഷിക രംഗത്ത് ജോലി ചെയുന്ന കാലത്ത് ഞങ്ങളുടെ തോട്ടത്തില്‍ ഓരോ മണിക്കൂറിലും എടുക്കുന്ന ഡാറ്റയില്‍ ഒന്ന് രണ്ടു തവണ ചൂട്‌ 50 ഡിഗ്രീ  കടക്കുകയും, അക്കാര്യം എം ഡി യെ അറിയിക്കുകയും ചെയതപ്പോള്‍ രാവിലെ പത്തു മണി മുതല്‍ നാല് മണി വരെ ആരെയും ജോലിക്ക് ഇറക്കാതിരിക്കുകയും ചെയ്തു.

ഇന്നിപ്പോള്‍ ഗള്‍ഫിലാകമാനം ചൂട് ക്രമാതീതമായി ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഗള്‍ഫില്‍ പല ഭാഗത്തും ഉഷ്ണമാപിനി 50 ഡിഗ്രീക്ക് മുകളില്‍, ചില സ്ഥലങ്ങളില്‍ അത് 55 ഡിഗ്രിക്ക് മുകളില്‍ ആയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഒരു രാജ്യവും ചൂട് കൂടി എന്നതിനാല്‍ അവധി കൊടുത്തിട്ടില്ല എന്നതും ശ്രദ്ധേയം. യു എ യിലും മറ്റു രാജ്യങ്ങളിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക്‌ പന്ത്രണ്ടു മുതല്‍ മൂന്നു മണി വരെ ഒഴിവു സമയം പ്രഖ്യാപിച്ചിരിക്കയാണ്. ജൂണ്‍ മുത ആഗസ്റ്റ്‌ വരെ ആണ് ഈ ഉച്ചക്ക് നിര്‍ബന്ധിതമായ അവധി കൊടുക്കുന്നത്. 


കേരളത്തിലും ഇന്ത്യ ഒട്ടുക്കും വരള്‍ച്ച രൂക്ഷമാവുകയാണ്. നമുക്ക് ലഭിക്കേണ്ട മഴയുടെ നാല്പതു ശതമാനത്തോളം കുറവാണ് ഈ വര്ഷം കിട്ടിയത്. കേരളം മാത്രം അല്ല, നോര്‍ത്ത്‌ ഈസ്റ്റ്‌ ഒഴികെ മറ്റു എല്ലായിടത്തും മഴയുടെ അളവ് വളരെ കുറഞ്ഞിരിക്കുന്നു. പ്രത്യേകിച്ച് കൃഷിയെ ആശ്രയിക്കുന്ന, കര്‍ണാടക, മഹാ രാഷ്ട്ര, രാജസ്ഥാന്‍, ആന്ധ്ര, മധ്യ പ്രദേശ് എന്നിവിടങ്ങളില്‍ വരള്‍ച്ച അതീവ രൂക്ഷം ആണ്. പസിഫിക് സമുദ്രത്തില്‍ ഉണ്ടാകുന്ന എല്‍ നീനോ എന്ന പ്രതിഭാസം ആണ് ഇങ്ങനെ ക്രമാതീതം ആയി ചൂട്‌ കൂടുവാന്‍ കാരണം. ആഗസ്റ്റ് മാസം മുതല്‍ ഡിസംബര്‍ വരെയും മഴ കുറവായിരിക്കും എന്നാണു കാലാവസ്ഥ പ്രവചനങ്ങള്‍.,  ഭൂഗര്‍ഭ ജലത്തെയും നദികളെയും  മാത്രം ആശ്രയിക്കുന്ന രാജ്യം ആണ് ഇന്ത്യ. മഴയുടെ അളവ് കുറഞ്ഞാല്‍ കുടിവെള്ളം ലഭ്യത കുറയുകയും അത് മനുഷ്യരെയും കൃഷിയും മറ്റു ജീവജാലങ്ങളെയും സാരമായി ബാധിക്കും.

കേരളത്തിലോ ഇന്ത്യയിലോ, ഗള്‍ഫിലോ മാത്രമല്ല, ലോകം മുഴുവന്‍ വല്ലാത്ത വരള്‍ച്ചയുടെ നടുവില്‍ ആണ്. പാക്കിസ്ഥാനിലും ഏഷ്യയിലും  ആഫ്രിക്കയിലും, അമേരിക്കയിലും വരള്‍ച്ച വളരെ കടുത്ത രീതിയില്‍ തുടരുകയാണ്. അമേരിക്കയിലെ  കടുത്ത വരള്‍ച്ച കാരണം ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ ഭയങ്കരമായ കുതിച്ചു ചാട്ടം ആണ് കഴിഞ്ഞ ഒരു മാസത്തിനകത്ത് ഉണ്ടായത്. ഗോതമ്പ്‌, ചോളം തുടങ്ങിയവയുടെ വില പ്രവചനങ്ങള്‍ക്ക് അതീതമായി കുതിച്ചുയരുകയാണ്.
കൃഷിയിടങ്ങള്‍ തരിശാകുകയും ജല ലഭ്യത കുറയുകയുയും  ചെയ്‌താല്‍ വിലക്കയറ്റം വളരെ ഉയരുവാന്‍ സാധ്യത ഉണ്ട്. ലോകത്തില്‍ എവിടെ എങ്കിലും ഭക്ഷ്യ ലഭ്യത കുറഞ്ഞാല്‍ ആഗോളതലത്തില്‍ വിലയില്‍ അത് പ്രതിഫലിക്കും. 2009 ല്‍ കനത്ത വരള്‍ച്ച കാരണം ഇന്ത്യ അത്യാവശ്യ സാധങ്ങള്‍ ഇറക്ക്മതി ചെയ്തപ്പോള്‍ ഭക്ഷ്യ വില ഗണ്യമായി ഉയര്‍ന്നത് നാം  കണ്ടത് ആണ്. എന്നാല്‍ വരള്‍ച്ച കാരണം, ഇന്ത്യക്ക് പുറമേ പാക്കിസ്ഥാന്‍ , അമേരിക്ക തുടങ്ങിയ രാജ്യങ്ങളും  ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കേണ്ടി വരും. അതിനാല്‍ ഈ വര്ഷം വില ക്രമാതീതമായി ഉയരുവാന്‍ സാധ്യത ഉണ്ട്. ഇന്ത്യയുടെ സാമ്പത്തീക വളര്‍ച്ചയും അഞ്ചില്‍ താഴെ ആകുവാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. 


 

ചൈന, റഷ്യ, യൂറോപ്പ്, വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ മഴ അധികമായി വെള്ളപ്പൊക്കം കാരണം പല കൃഷിയിടങ്ങളും ഒലിച്ചു പോവുകയും കൃഷി നശിക്കുകയും ചെയ്തതും ആഗോള വിപണിയില്‍ ഭക്ഷ്യ വില കൂടുവാന്‍ കാരണമാകും എന്നതും എടുത്തു പറയേണ്ടതായി വരും. ഒരു വശത്തു കഠിന വരള്‍ച്ച മൂലവും മറു വശത്തു മഴയും വെള്ളപ്പൊക്കവും കാരണവും ആകും ഭക്ഷ്യ മേഖല തകരുന്നത്. പക്ഷെ കാലാവസ്ഥയുടെ ഈ മാറ്റങ്ങള്‍ കാരണം ബുദ്ധിമുട്ടുക ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ  ജനങ്ങളും.

വലിയ വരള്‍ച്ച നമ്മുടെ രാജ്യത്തെ ഉറ്റു നോക്കുമ്പോള്‍, സര്‍ക്കാരില്‍ മാത്രം ആശ്രയിക്കാതെ , അല്ലെങ്കില്‍ വിലക്കയറ്റത്തിന് സര്‍ക്കാരിനെ മാത്രം കുറ്റം പറയാതെ, ഓരോ പൌരനും തന്നാല്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കണം. ഒരു തുള്ളി വെള്ളം പോലും പാഴാക്കാതിരിക്കാനും, വെള്ളത്തിനു ജീവന്‍റെ വില ആണുള്ളത് എന്നറിഞ്ഞു സൂക്ഷിച്ചു ഉപയോഗിക്കുവാനും നമ്മള്‍ ശ്രദ്ധ ചെല്‍ത്തെണ്ടത് ആണ്. നമ്മുടെ കൃഷിയിടങ്ങള്‍ തരിശിടാതെ, കഴിയുന്നതും പച്ചക്കറികള്‍ എങ്കിലും ഉല്പാദിപ്പിക്കുകയും അങ്ങനെ വിലക്കയറ്റത്തെ പിടിച്ചു നിറുത്തുവാന്‍ നമ്മളാല്‍ കഴിയുന്നത് നമ്മള്‍  ചെയ്യുകയും വേണം. നമ്മുടെ വികസന പ്രക്രിയകള്‍ തുലോം ഹ്രസ്വകാല പദ്ധതികളും അത് പാരിസ്ഥിതികമായ അസന്തുലനം സൃഷ്ടിക്കുന്നതും ആണ്. കാടുകള്‍ വെട്ടി വെളുപ്പിക്കുന്നത്, മലകളും കുന്നുകളും ഇടിച്ചു നിരത്തുന്നത്. കായലുകളും നെല്‍വയലുകളും നിരത്തുന്നത്. നീര്‍ത്തടങ്ങള്‍ വറ്റി വരണ്ടു പോകുന്ന കാര്യം എന്ത് കൊണ്ട് നാം അറിയുന്നില്ല. നമ്മുടെ വികസന പ്രക്രിയകള്‍ പാരിസ്ഥിതിക്ക് അനുയോജ്യം അല്ല എങ്കില്‍ അതിനെതിരെ ഒറ്റക്കെട്ടായി നിന്ന് ചെറുക്കുവാന്‍ ഉള്ള കടമ ഓരോ പൌരന്റെതും ആണ് എന്ന ഉത്തമ ബോധ്യം ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കുകയും അതനുസരിച്ച് ഓരോരുത്തരും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതം ആണ്. അവസാനത്തെ മരവും വീണു കഴിഞ്ഞു, അവസാനത്തെ ശ്വാസവും നിലച്ചു കഴിഞ്ഞു നമുക്ക് യാതൊന്നും ചെയ്യുവാന്‍ കഴിയില്ല.

12 comments:

  1. "അവസാനത്തെ മരവും വീണു കഴിഞ്ഞു, അവസാനത്തെ ശ്വാസവും നിലച്ചു കഴിഞ്ഞു നമുക്ക് യാതൊന്നും ചെയ്യുവാന്‍ കഴിയില്ല."

    നല്ല പോസ്റ്റ്. എന്നാണോ ഇനി നാം ഉണരുക. അവസാന ശ്വാസം അടുത്തു എന്ന് മനസ്സിലാക്കുക..?

    ReplyDelete
  2. നല്ല പോസ്റ്റ്‌...., ഇത്രയും അനുഭവിച്ചിട്ടും നമ്മള്‍ ഇനിയും പഠിച്ചിട്ടില്ല...

    ReplyDelete
  3. നാടിന്റെ അവസ്ഥ അറിയാവുന്ന, ജനങ്ങളുടെ ആവശ്യങ്ങള്‍ തിരിച്ചറിയുന്ന, ദൈവ ഭയമുള്ള നേതാക്കള്‍ അധികാരത്തില്‍ വരാതെ ഇതിനെതിരെ ഒന്നും ചെയ്യാന്‍ സാധിക്കില്ല. കേരളത്തില്‍ രണ്ടു പാര്‍ടികള്‍ മാറി മാറി അധികാരത്തില്‍ വരുന്നത് തുടരുക എന്നതല്ലാതെ മറ്റൊന്നും സംഭവിക്കും എന്നും പ്രതീക്ഷിക്കാനില്ല. ഒരു പാര്‍ടി തുടങ്ങിയ നല്ല കാര്യങ്ങള്‍ പോലും അതിന്റെ ക്രെഡിറ്റ് അവര്ക് കിട്ടിയാലോ എന്ന് കരുതി തുടരാന്‍ മറ്റേ പാര്‍ടി തയ്യാറാവും എന്ന് പോലും പ്രതീക്ഷിക്കാനില്ല എന്നതാണ് നമ്മുടെ അവസ്ഥ.

    നമ്മില്‍ ചിലര്‍ കരുതിയത്‌ കൊണ്ട് പെട്ടന്ന് ഒരു മാറ്റം ഈ അധികാര മാറ്റങ്ങളില്‍ വരാന്‍ പോകുന്നില്ല. അതിനാല്‍ പഞ്ചായത്ത് തലത്തില്‍ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും എന്ന് ചിന്തിക്കുന്നതാണ് പ്രായോഗികം. ഒരു നാട്ടിലെ ജനങ്ങളെ അവിടെയുള്ളവര്‍ ബോധാവല്കരിച്ചു അവിടെ ലഭിക്കുന്ന ശുദ്ധ ജലം സംഭരിക്കാനും അത് അണ കെട്ടിയോ മറ്റോ ശേഖരിക്കാനും, അല്ലെങ്കില്‍ കടല്‍ ജലത്തില്‍ നിന്ന് ഗള്‍ഫ് നാടുകളില്‍ ചെയ്യുന്നത് പോലെ ശുദ്ധ ജലം നിര്‍മ്മിക്കാനുള്ള പ്ലാന്റുകള്‍ നിര്‍മ്മിക്കാനും ജനങ്ങള്‍ ഒറ്റക്കെട്ടായി സഹകരിച്ചാല്‍ സാധിക്കില്ലേ..?

    ReplyDelete
  4. എന്തിനുമേതിനും സർക്കാരിനെ കാത്തുനിൽക്കുന്നത് ഭൂഷണമല്ല. മരങ്ങൾ നടാനും മുറിക്കാതിരിക്കാനും സർക്കാരല്ല, പൊതുജനങ്ങൽ തന്നെയാണ് മുൻകയ്യെടുക്കേണ്ടത്. പൊതുജനമെന്നാൽ സംഘടനകളാണെന്നർത്ഥമില്ല. ഓരോരുത്തരും തന്നാലവത് ചെയ്യട്ടെ, സംഘം ചേർന്ന് ചെയ്യുമ്പോൾ ഫലം കൂടുമെന്നു മാത്രം. നാമോരോരുത്തരും കഴിഞ്ഞ ഒരു വർഷത്തിനിടെ എത്ര മരം നട്ടുപിടിച്ചിട്ടുണ്ട്? എത്രയധികം ഫർണീച്ചറുകൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്? ഒന്നാലോചിച്ചു നോക്കണം. ഭരണകൂടത്തെ പ്രതിയാക്കി ഘോരഘോരം പ്രസംഗിച്ചു കൊണ്ടിരുന്നാൽ അവസാനം തൊണ്ട വറ്റി മുദ്രാവാക്യം വിളിക്കാൻ പോലും ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥ വരും. അതുവരെ നമുക്ക് കാത്തിരിക്കാം.

    കമന്റ് മോഡറേഷൻ ഒഴിവാക്കുന്നതാണ് അഭികാമ്യം..

    ReplyDelete
  5. കമന്റ് മോഡറേഷന്‍ ചെയ്യാറില്ല. വെരിഫിക്കേഷന്‍ ചോദിക്കുന്നതായി അറിയാം, അത് എങ്ങനെ ആണ് റിമൂവ് ചെയ്യേണ്ടത് എന്നറിയില്ല. സഹായിച്ചാല്‍ ഉപകാരം ആയിരുന്നു.

    ReplyDelete
  6. ദൈവത്തിന്റ സ്വന്തം നാടിനെ പോലും പ്രകൃതി കൈവിട്ടിരിക്കുന്നു.. ഒരു പാട് ചിന്തകള്‍ ഉണര്‍ത്തേണ്ട ലേഖനം

    ReplyDelete
  7. നല്ലൊരു ലേഖനം....കൊടും വരള്‍ച്ചയിലേക്ക് കൂപ്പു കുത്താന്‍ പോകുന്ന ജനങ്ങളും ജീവജാലങ്ങളും ....

    ReplyDelete
  8. നല്ല ലേഖനം. പ്രകൃതിയില്‍ മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലുകള്‍ക്ക് ഒരു അന്ത്യം ഉണ്ടായേ തീരൂ. അല്ലെങ്കില്‍ നാം കനത്ത വില നല്‍കേണ്ടി വരും.

    ReplyDelete
  9. സ്വയം അനുഭവിക്കാത്തിടത്തോളം കാലം ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മനോഭാവം മാറ്റണം. ഭരണാധികാരികള്‍ക്കായോ സംഘടനകള്‍ക്കായോ കാത്തിരിക്കാതെ സ്വയം മുന്നിട്ടിറങ്ങാം നമുക്ക്...!
    നല്ല പോസ്റ്റ്‌ ജയിംസ്.

    ReplyDelete
  10. എനിക്ക് തോന്നുന്നില്ല ഫലപ്രദമായി ഈ വരുന്ന വളര്‍ച്ചാ ഭീഷണിയെ അതിജീവിക്കാന്‍ നമുക്ക്‌ ആകും എന്ന്??? ഒരു 100 വര്ഷം കഴിഞ്ഞ് ഈ ഭൂമി എങ്ങനെ എന്ന് ആലോചിക്കാന്‍ കൂടി വയ്യ... നല്ല ചിന്തകള്‍ ഉണര്‍ത്തുന്ന പോസ്റ്റ്‌... ആശസകള്‍

    ReplyDelete
  11. നമ്മള്‍ ഓരോരുത്തരും പ്രവര്‍ത്തികേണ്ട കാലം ആയി എന്ന് തോനുന്നു . എന്നാല്‍ കഴിയുനത് എന്തെങ്കിലും ചെയ്യണം എന്ന് തോനി . ആശംസകള്‍ .

    ReplyDelete
  12. എന്തിനുമേതിനും സർക്കാരിനെ കാത്തുനിൽക്കുന്നത് ഭൂഷണമല്ല. മരങ്ങൾ നടാനും മുറിക്കാതിരിക്കാനും സർക്കാരല്ല, പൊതുജനങ്ങൽ തന്നെയാണ് മുൻകയ്യെടുക്കേണ്ടത്. പൊതുജനമെന്നാൽ സംഘടനകളാണെന്നർത്ഥമില്ല. ഓരോരുത്തരും തന്നാലവത് ചെയ്യട്ടെ, സംഘം ചേർന്ന് ചെയ്യുമ്പോൾ ഫലം കൂടുമെന്നു മാത്രം. നാമോരോരുത്തരും കഴിഞ്ഞ ഒരു വർഷത്തിനിടെ എത്ര മരം നട്ടുപിടിച്ചിട്ടുണ്ട്? എത്രയധികം ഫർണീച്ചറുകൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്?
    ഒന്നാലോചിച്ചു നോക്കണം. ഭരണകൂടത്തെ പ്രതിയാക്കി ഘോരഘോരം പ്രസംഗിച്ചു കൊണ്ടിരുന്നാൽ അവസാനം തൊണ്ട വറ്റി മുദ്രാവാക്യം വിളിക്കാൻ പോലും ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥ വരും. അതുവരെ നമുക്ക് കാത്തിരിക്കാം.

    പ്രവൃത്തിപഥത്തില്‍ കൊണ്ടുവരേണ്ട ഒരു സുചിന്തിതമായ അഭിപ്രായം
    ഇതാണ് വേണ്ടത്
    അണ്ണാന്‍ കുഞ്ഞും തന്നാലായത്


    Settings>comments>word verification>select "no" & save settings

    ReplyDelete