Tuesday 1 December 2015

വിജയ വഴികള്‍ - ടെക്നോപാര്‍ക്ക് സ്മരണകള്‍

ഇക്കഴിഞ്ഞ ഷാര്‍ജ പുസ്തകോത്സവത്തില്‍ നിന്നാണ് കേരളത്തിലെ ടെക്കി വിപ്ലവത്തിന് തുടക്കം കുറിച്ച തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിന്റെ ശില്‍പി ജി വിജയരാഘവന്‍ എഴുതിയ - വിജയ വഴികള്‍ ; എന്‍റെ ടെക്നോപാര്‍ക്ക് സ്മരണകള്‍ വാങ്ങിക്കുവാന്‍ ഇടയായത്.
സര്‍ക്കാര്‍ തലത്തിലെ ഒരു ബ്രഹത് പദ്ധതി സര്‍ക്കാറിന്റെ ഒരു നൂലാമാലകളും, രാഷ്ട്രീയ ഇടപെടലുകളും ഇല്ലാതെ എങ്ങനെ നടപ്പില്‍ വരുത്താമെന്നും അത് വഴി ഒരു പുതു തൊഴില്‍ സംസ്കാരം തന്നെയും രൂപപ്പെടുത്തുകയും കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുവാനുള്ള ഒരു നവീനാശയത്തെ നിശ്ചിത സമയത്തിനകം എങ്ങനെ വിജയകരമായി പ്രാവര്‍ത്തീകമാക്കാമെന്നും മലയാളിക്ക് മുന്നില്‍ കാണിച്ചു തന്ന ഒരു ഉദ്യോഗസ്ഥനാണ് ജി വിജയ രാഘവന്‍. ദീര്‍ഘവീക്ഷണത്തോടെയും തികഞ്ഞ പ്രൊഫഷണല്‍ സമീപനത്തോടെയും ഒരു പ്രസ്ഥാനത്തിന് അടിത്തറയിട്ടയതിന്റെ നാള്‍ വഴി വളരെ കൃത്യമായി വിശദീകരിക്കുകയാണ് ഈ പുസ്തത്തിലൂടെ.
കഴക്കൂട്ടത്ത് കാടുകയറികിടന്ന വൈദ്യന്‍കുന്നിനെ വ്യവസായ വിപ്ലത്തിലേക്ക് വഴിതെളിച്ച കഥയും , അതിന് പിന്നിലെ പരിശ്രമങ്ങളും വായനക്കാരന്റെ മുന്നിലെത്തിക്കുകയാണ് വിജയവഴികള്‍ എന്റെ ടെക്‌നോപാര്‍ക്ക് സ്‍മരണകള്‍. കേരളത്തിലെ യുവതയും സാമ്പത്തീക രംഗവും എന്നെന്നും കടപ്പെട്ടിരിക്കേണ്ടത് ഈ പദ്ധതി വിജയകരമായി പ്രാവര്‍ത്തീകമാക്കുവാന്‍ ഈ പദ്ധതിക്ക് പിന്നില്‍ യാതൊരു വിട്ടു വീഴ്ചക്കും വഴങ്ങാതെ അര്‍പ്പണബോധത്തോടെ, പ്രവര്‍ത്തിച്ച, അഴിമതിയെ തീണ്ടാപ്പാടകലെ നിര്‍ത്തിയ വിജയരാഘവനു പലപ്പോഴും മന്ത്രിമാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായ സമ്മര്‍ദ്ദങ്ങളെ എങ്ങനെ അതി ജീവിച്ചു എന്നും ഈ പുസ്തകത്തിലൂടെ വിശദീകരിക്കുന്നു.
കംപ്യൂട്ടര്‍വത്കരണത്തെ അടിമുടി എതിര്‍ത്തിരുന്ന ഇ. കെ. നായനാരും ഗൌരിയമ്മയും കേരളത്തിലെ ഇലട്രോണിക്സ് വിപ്ലവത്തിന്‍റെ പിതാവായ ശ്രീ കെ പി പി നമ്പ്യാരുടെ ടെക്നോപാര്‍ക്ക് എന്ന ആശയത്തെ കേരളത്തിലെത്തിക്കുന്നതില്‍ വഹിച്ച പങ്കിനെയും തുടര്‍ന്ന് കേരളം ഭരിച്ച കെ. കരുണാകരന്‍, എ കെ ആന്റണി, വി എസ് അച്ചുതാനന്ദന്‍, വ്യവസായ മന്ത്രിമാരായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി, സുശീല ഗോപാലന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളെയും വിലയിരുത്തുന്നുണ്ട്. ഒരു വിപ്ലവ പാര്‍ട്ടിയുടെ നേതാവായിരുന്നിട്ടും സാംബ്രാജിത്വ രാഷ്ട്രമായ അമേരിക്ക സന്ദര്‍ശിക്കുകയും സിലിക്കന്‍ വാലിയില്‍ പോയി അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും കംപ്യുട്ടര്‍ വന്നാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞ പാര്‍ട്ടി ലൈനിന് മുകളില്‍ ജനപക്ഷത്തു നിന്ന ഇ.കെ. നായനാരുടെ ഉറച്ച തീരുമാനവും ശ്രീ കെ പി പി നമ്പ്യാരുടെ ദീര്‍ഘവീക്ഷണവും വിജയരാഘവന്‍റെ പ്രതിബദ്ധതയും കുഞ്ഞാലിക്കുട്ടിയുടെ സര്‍വാത്മ പിന്തുണയും ആണ് ടെക്നോപാര്‍ക്ക്.
രാഷ്ട്രീയ നേതാക്കളില്‍ ശ്രീ വി എസ് അച്യുതാനന്ദനെ മാത്രമാണ് ഈ പുസ്തകത്തില്‍ നിശിതമായി വിമര്‍ശിക്കുന്നത്. അദേഹത്തിന്റെ വാക്കുകള്‍ - "
ഇടതുപക്ഷത്തെ മുഖ്യപാര്‍ട്ടിയുടെ രണ്ടു പ്രബല നേതാക്കളാണ് ഇ.കെ.നായനാരും വി.എസ്.അച്ചുതാനന്ദനും. രണ്ടു പേരും പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്‍റെ തലവന്മാരും ദേശിയ തലത്തില്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിയില്‍ അംഗംങ്ങളുമായിരുന്നു. ഇരുവരും പ്രതിപക്ഷ നേതാവായി നിയമസഭയിലും മുഖ്യമന്ത്രിയായി ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചവരുമാണ്. എന്നിട്ടും വികസന കാര്യത്തില്‍ ഇരുവരുടെയും സമീപനങ്ങളില്‍ എങ്ങനെ ഇത്രമാത്രം അന്തരമുണ്ടായി എന്നത് ചിന്തിക്കേണ്ട വിഷയമാണ്. സമീപനങ്ങളിലെ ഈ വ്യത്യാസം പ്രത്യയശാസ്ത്രപരമോ സൈദ്ധാന്തികമോ അല്ല, വ്യക്തിപരമായ വീക്ഷണത്തിന്‍റെതാണ്. നായനാരുടെ സമീപനം എപ്പോഴും 'പോസിറ്റീവ്' ആണ്. ജനനന്മയാണ് അദേഹത്തിന്റെ ലക്ഷ്യം; സാമൂഹിക വികസനമെന്നതാണ് കാഴ്ചപ്പാട്. അച്ചുതാനന്ദനാകട്ടെ, നിലവിലുള്ള ഏതു സംവിധാനത്തില്‍ നിന്നുള്ള ഏതു മാറ്റത്തെയും എതിര്‍ക്കുന്നതിലാണ് രസം; വികസനത്തെ സംശയത്തോടെ വീക്ഷിക്കുക എന്നതാണ് സിദ്ധാന്തം. ഒരാള്‍ക്ക്‌ രാജ്യത്തിന്‍റെ സാമൂഹിക, സാമ്പത്തീക വികാസങ്ങളിലാണ് നോട്ടമെങ്കില്‍ വികസനത്തിന്‍റെ വഴികളില്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ് മറ്റെയാള്‍ "
അച്ചുതാനന്ദന്‍ ഒരാള്‍ കാരണം ആണ്, അമേരിക്കന്‍ കമ്പനിയായ സീ ഗേറ്റ് എന്ന കമ്പനി കേരളത്തിനു നഷ്ടമായതെന്നും ചൈനയില്‍ ഇപ്പോള്‍ പതിനായിരത്തിലധികം ജോലിക്കാര്‍ ചൈനയില്‍ സീ ഗേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു എന്നും വിജയരാഘവന്‍ പറയുന്നു. അച്ചുതാനന്ദന്‍ കേരള മുഖ്യമന്ത്രി ആയാല്‍ അതൊരു ഡിസാസ്റ്റര്‍ ആയിരിക്കും എന്ന അമരിക്കന്‍ കൊണ്സല്‍ ജെനറലിന്റെ അഭിപ്രായവും വിജയരാഘവന്‍ ഈ പുസ്തകത്തില്‍ എടുത്തു പറയുന്നുണ്ട്.
തുടക്കം മുതല്‍ ഒടുക്കം വരെ ഒറ്റ ഇരുപ്പില്‍ യാതൊരു മുഷിവും ഇല്ലാതെ വായിച്ചിരിക്കാവുന്ന ഗ്രന്ഥം. വ്യവസായികള്‍ കേരളത്തില്‍ നിന്നും മുഖം തിരിക്കുകയും വ്യവസായങ്ങള്‍ പിന്‍വാങ്ങുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും ക്രമേണ സംസ്ഥാനത്തിന് നിക്ഷേപ സൗഹൃദസംസ്ഥാനമെന്ന അന്തരാഷ്ട്രപ്രശസ്തി നേടിക്കൊടുത്ത ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ വളര്‍ച്ചയാണ് ഈ പുസ്തകത്തിലൂടെ വിജയരാഘവന്‍ വരച്ചു കാട്ടുന്നത്. ഒപ്പം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക തൊഴില്‍ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവെച്ച ഐ.ടി യുഗത്തിന്റെ കടന്നു വരവിന്റെ ചരിത്രവും.
അഴിമതി തൊട്ടു തീണ്ടാത്ത , സ്ഥിരം അഴിമതിക്കാര്‍ക്ക് പോലും അഴിമതിക്ക് ഒരവസരവും നല്‍കാതെ ടെക്നോപാര്‍ക്കിനെ രാജ്യാന്തര പ്രശസ്തിയിലെക്കുയര്‍ത്തിയ വിജയരാഘവന് കേരളത്തില്‍ ഇതുപോലുള്ള പദ്ധതികള്‍ ഇനിയും ഏറ്റെടുത്തു നടത്തുവാനുള്ള അവസരം കൈവരട്ടെ എന്ന് പ്രത്യാശിക്കുന്നു

No comments:

Post a Comment