Thursday, 17 January 2013

വെളുത്ത രാവുകളില്‍ സെ.പീറ്റേര്‍സ് ബര്‍ഗ്


 വെളുത്ത രാവുകളില്‍ സെ.പീറ്റേര്‍സ് ബര്‍ഗ്
  അഞ്ചു മണിയായപ്പോള്‍ തന്നെ കെ എല്‍ എം വിമാനം സെ. പീറ്റേര്‍സ്ബര്‍ഗിലെ വിമാനത്താവളത്തില്‍ മുത്തമിട്ടു. ഒരിക്കല്‍ ഇവിടെ ഹോട്ടല്‍ ബുക്കിംഗോ മുന്നൊരുക്കങ്ങളോ ഇല്ലാതെ വന്നത് ഓര്‍മയില്‍ തെളിഞ്ഞു. അന്ന് ആകെ ഉണ്ടായിരുന്ന ബലം ബഷീര്‍ ആയിരുന്നു. പക്ഷെ ഇത്തവണ ഞാന്‍ ഒറ്റയക്ക് ആണ് വന്നിട്ടുള്ളത്. ആംസ്റ്റര്‍ ഡാമില്‍ വച്ച് തന്നെ ഉദ്സര്‍ എന്ന ക്ലൈന്‍റിനെ വിളിച്ചു പറഞ്ഞിരുന്നു. ഡ്രൈവറെ അയക്കാം എന്ന് അദേഹം പറഞ്ഞിട്ടുണ്ടായിരുന്നു. എമിഗ്രേഷന്‍ ക്ലിയറന്‍സില്‍ ഇപ്രാവശ്യം പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ലഗേജും എടുത്തു വെളിയില്‍ വന്നപ്പോഴേ ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്ത ഡ്രൈവര്‍ എന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

ഉസ്ദാര്‍ അസര്‍ബൈജാനില്‍ നിന്നുള്ള കച്ചവടക്കാരന്‍. ആണ്. സെ.പീറ്റേര്‍സ് ബര്‍ഗ്- റഷ്യയിലെ രണ്ടാമത്തെ വലിയ പട്ടണം. രാജ്യത്തെ പ്രധാന തുറമുഖം ഇവിടെ ആയതിനാല്‍ ആകണം സെ. പീറ്റേര്‍സ് ബര്‍ഗ് ആണ് പ്രധാന കച്ചവട കേന്ദ്രം. കഴിഞ്ഞ തവണ തണുത്തുറഞ്ഞു കിടന്ന നഗരം,  വൈകുന്നേരമായിട്ടും ഉച്ച വെയിലിന്‍റെ തീവ്രതയില്‍ പ്രകാശമാനമായിരിക്കുന്നു. വെയിലിനു തീരെ ചൂടില്ല. വെളിയിലെ ചൂട് പതിനാറു ഡിഗ്രീ മാത്രം. ഡ്രൈവറോടൊപ്പം, ഉസ്ദാറിന്‍റെ  മക്കളും വാഹനത്തില്‍ ഉണ്ടായിരുന്നു. പത്തു വയസ്സ് തോന്നിക്കുന്ന മൂത്ത കുട്ടി നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നു. കുട്ടിയെ രണ്ടു മാസം ലണ്ടനില്‍ അയച്ചു ഇംഗ്ലീഷ് പഠിപ്പിക്കയായിരുന്നു ഉസ്ദാര്‍ ചെയ്തത്. പണമുള്ള റഷ്യക്കാര്‍ എല്ലാം  ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു വേണ്ടി മക്കളെ വിദേശങ്ങളില്‍ അയച്ചു പഠിപ്പിക്കയാണ് ഇപ്പോള്‍ ചെയ്യുന്നത്.


നേരെ പോയത് ഒരു ഷോപ്പിംഗ്‌ കോംപ്ലെക്സിലേയ്ക്കാണ്. അവിടെ ഉസ്ദാര്‍ എന്നെ കാത്തിരിക്കയായിരുന്നു. ഉസ്ദാറിന് വിപുലമായ ഒരു റെഡി മെയ്ഡ് ഷോപ്പ് ഉണ്ടായിരുന്നു,അവിടെ . കൂട്ടത്തില്‍ ജോണ്‍ ഹാട്ടര്‍ എന്ന ഒരു കാനഡക്കാരനും. അവിടെ നിന്നും എന്നെയും ജോണിനെയും ഉസ്ദാര്‍ അദേഹത്തിന്‍റെ  കാറില്‍ സെ. പീറ്റേര്‍സ് ബര്‍ഗിലൂടെ ഒഴുകുന്ന നെവാ നദിക്കരികെയുള്ള ഒരു ഭക്ഷണ ശാലയില്‍ കൊണ്ട് പോയി. ഒരു വലിയ പാര്‍ക്ക് പോലെ തോന്നിപ്പിക്കുന്ന പ്രവേശന കവാടത്തിലൂടെ അകത്ത് പോയി വാഹനം പാര്‍ക്ക് ചെയ്തു. ഭക്ഷണ ഹാള്‍ നെവാ നദിയോട് ചേര്‍ന്നാണ് സ്ഥിതി ചെയുന്നത്. നെവാ നദിക്കു അഭിമുഖമായി ഇരുന്നു കൊണ്ട് അനേകര്‍ അവിടെ ഭക്ഷണം കഴിക്കുന്നു. ഞങ്ങളും  നെവാ നദിക്കു അഭിമുഖമായി സീറ്റ് തരപ്പെടുത്തി. ഓളങ്ങള്‍ ഇല്ലാതെ, വളരെ ശാന്തമായി ഒഴുകുന്ന ഒരു മനോഹരമായ നദി ആണ് നെവ. യൂറോപ്പിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകം ആയ ലടോഗയില്‍ നിന്നും ഉദ്ഭവിച്ച് സെ. പീറ്റേര്‍സ് ബര്‍ഗ് വഴി നെവാ കടലിടുക്കില്‍ നിപതിക്കുന്ന നദി ആണ് നെവാ നദി. വോള്‍ഗയും ഡാനൂബും കഴിഞ്ഞാല്‍ യൂറോപ്പിലെ ഏറ്റവും വലിയ നദി ആണിത് . നമ്മുടെ നാട്ടിലെ കായല്‍ പോലെ വളരെ ശാന്തം ആയാണ് നെവ ഒഴുകുന്നത്‌..,. വളരെ വീതി കൂടിയ ഇത് പോലൊരു നദി ആദ്യമായാണ്‌ കാണുന്നത്. ചില വിനോദ സഞ്ചാര ബോട്ടുകള്‍ മാത്രം ആണ് ഇപ്പോള്‍ നെവയില്‍ ഒഴുകി നടക്കുന്നത്. ഫെബ്രുവരിയില്‍, ആദ്യം, വന്നപ്പോള്‍ ഇവിടെ ഇങ്ങനെ ഒരു നദി ഉണ്ടായിരുന്നോ എന്ന് പോലും സംശയം ആയിരുന്നു. അന്ന് നദിയിലെ വെള്ളമെല്ലാം ഐസ് ആയി കിടക്കുന്ന കാഴ്ച ആണ് കണ്ടത്. ഇന്നിപ്പോള്‍ നെവ സുന്ദരിയായിരിക്കുന്നു.

 റഷ്യക്കാര്‍ ഭക്ഷണ സല്‍ക്കാരങ്ങളില്‍ വളരെ താല്‍പര്യം ഉള്ളവരാണ്. മല്‍സ്യ മാംസാദികളും ചീസും എ ന്നത്‌ പോലെ പഴങ്ങളും പച്ചക്കറികളും അവരുടെ ഭഷണത്തില്‍ ഗണ്യമായ പങ്കു വഹിക്കുന്നു. മൂന്നു പേരിരുന്ന ഞങ്ങളുടെ മേശയില്‍ പത്തു പേര്‍ക്ക് കഴിക്കാവുന്ന അത്രയും ഭക്ഷണ സാധനങ്ങള്‍....,.. ലഹരി നുരയുന്നതിനിടയില്‍ വളരെ വേഗം ഭക്ഷണം അകത്താക്കി.മൂന്നു മണിക്കൂറില്‍ അധികം അവിടെ കഴിച്ചു കൂട്ടിയിട്ടും പുറത്തു പ്രകാശത്തിനു ഒരു വ്യത്യാസവും കണ്ടില്ല. ഇപ്പോള്‍ സമയം രാത്രി പത്തു മണി.. കണ്ടാല്‍ നാട്ടിലെ നാലുമണിയുടെ പ്രതീതി. അത്രയ്ക്കാണ് പ്രകാശം.

കഴിഞ്ഞ തവണ സെ.പീറ്റേഴ്സ് ബര്‍ഗില്‍ വന്നപ്പോള്‍ ഇവിടം മഞ്ഞുകട്ടകള്‍ മൂടി ധവളാഭമായിരുന്നു- ഇത്തവണ പാതിരാവിലും സൂര്യന്‍ പ്രകാശിച്ചു നില്‍ക്കുന്ന അവസ്ഥ.

"വൈറ്റ് നൈറ്റ് " എന്ന പ്രതിഭാസത്തെ കുറിച്ച് ഉസ്ദാര്‍ വാചാലനായി. ജൂണ്‍ 11 മുതല്‍ ജൂലൈ 2 വരെ സെ. പീറ്റേര്‍സ് ബര്‍ഗില്‍ സൂര്യന്‍ അസ്തമിക്കയില്ല പോലും. അതെനിക്ക് ഒരു പുതിയ അറിവായിരുന്നു. 24 മണിക്കൂറും സൂര്യ പ്രകാശത്തില്‍ ജ്വലിച്ചു നില്‍ക്കുന്ന രാജ്യം. ആര്‍ട്ടിക്ക്‌ പ്രദേശത്തോട് അടുത്തു കിടക്കുന്ന മറ്റു പല രാജ്യങ്ങളിലും ഈ പ്രതിഭാസം ഉണ്ടാകും.  സെ. പീറ്റേര്‍സ് ബര്‍ഗിലെ ജനങ്ങള്‍ മുഴുവന്‍ ആഘോഷങ്ങളും ആയി ഈ സമയത്ത് ഉറങ്ങാതെ പൊതു നിരത്തുകളില്‍ ആയിരിക്കും  റഷ്യയില്‍ കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്നതും ഈ കാലയളവില്‍ ആണ്. സ്കൂളുകള്‍ മുതല്‍ ഉല്പാദന മേഖലയിലെ സ്ഥാപനങ്ങള്‍ അടക്കം എല്ലാം അവധിയില്‍ ആയിരിക്കും. വിദേശിയര്‍ സെ. പീറ്റേര്‍സ് ബര്‍ഗ് സന്ദര്‍ശിക്കുവാന്‍ തെരഞ്ഞെടുക്കുന്ന സമയവും ഇത് തന്നെ. രാത്രി പത്തു മണിയോടെ എന്നെ ഹോട്ടലില്‍ ആക്കി ഉസ്ദാര്‍ പോയി. കഴിഞ്ഞ തവണ തങ്ങിയ ഹോട്ടലില്‍ തന്നെ ആണ് ഇത്തവണയും താമസിച്ചത്. മറ്റു പല ഹോട്ടലുകള്‍ അന്വേഷിച്ചു എങ്കിലും ഇത്തവണ ജല വിഭവത്തെ കുറിച്ചുള്ള അന്തര്‍ദേശിയ സെമിനാര്‍ നടക്കുന്നതിനാല്‍ ഹോട്ടലുകള്‍ എല്ലാം നേരത്തെ തിരക്കില്‍ ആയിരുന്നു ...

ഒറ്റയ്ക്ക് ആയതിനാല്‍ ആകണം, നന്നായി ഉറങ്ങാന്‍ കഴിഞ്ഞില്ല. രാവിലെ  നേരത്തെ എഴുന്നേറ്റു കൌണ്ടറില്‍ പോയി ഞം ഞം കൂപ്പണും ആയി ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കാന്‍ പോയി. അവിടെ ഉള്ളവര്‍ എന്നെ തിരിച്ചറിഞ്ഞതില്‍ സന്തോഷം തോന്നി. ഒന്‍പതു മണി ആയപ്പോള്‍  ഫോണ്‍ കാര്‍ഡ്‌ സംഘടിപ്പിക്കുവാനായി കുറെ നടന്നു അടുത്തുള്ള മെട്രോ സ്റ്റേഷനില്‍ എത്തി. പ്രഭാതത്തില്‍ നല്ല തണുപ്പ് ഉണ്ട്... കാര്‍ഡ്‌ മേടിച്ചു തിരികെ വന്നപ്പോള്‍ തലേന്ന് കൂട്ടിക്കൊണ്ടു വന്ന ഡ്രൈവര്‍ വാഹനവും ആയി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.അദ്ദേഹത്തോടൊപ്പം സോഫിസ്ക്യയിലെ പ്രധാന പഴം-പച്ചക്കറി മാര്‍ക്കറ്റില്‍ പോയി. കഴിഞ്ഞ തവണ ഇത് വഴി വന്നപ്പോള്‍ വലിയ ഐസ് കൂമ്പാരങ്ങള്‍ ആയിരുന്നു റോഡു മുഴുവന്‍. ഇപ്പോള്‍ ഇലകള്‍ നിറഞ്ഞ മരങ്ങളും റോഡുകളുടെ മനോഹാരിതയും എല്ലാം കാണാം. നല്ല തണുപ്പുണ്ട്, പോരാത്തതിന് നല്ല കാറ്റും. സോഫിസ്ക്യയിലെ ഓഫീസില്‍ കഴിഞ്ഞ തവണ കണ്ട മുഖങ്ങളില്‍ പലതും  തിരിച്ചറിഞ്ഞു. ഗോഡൌണുകളില്‍ എല്ലാം മറ്റു രാജ്യങ്ങളില്‍  നിന്നും ഇറക്കുമതി ചെയ്ത പച്ചക്കറികളും പഴവര്‍ഗങ്ങളും മാത്രം. റഷ്യയില്‍ മഞ്ഞ് മാറി കൃഷി തുടങ്ങിയിട്ടേ ഉള്ളൂ.. വിളവെടുപ്പ് തുടങ്ങാന്‍ ഇനിയും രണ്ടു മൂന്നു മാസങ്ങള്‍ വേണ്ടി വരും. പല ഗോഡൌണിലും പോയി അവിടെ സൂക്ഷിച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ഉള്ളിയും ഒക്കെ കണ്ടപ്പോള്‍, മൂക്കത്ത് വിരല്‍ വച്ച് പോയി. ഇത്ര മാത്രം പച്ചക്കറികള്‍ റഷ്യക്ക് ആവശ്യമോ? ഉരുളക്കിഴങ്ങുകള്‍  ആണ് എവിടെയും.

 

സാധാരണയായി, റഷ്യക്കാര്‍ അവര്‍ക്ക് വേണ്ട ഉരുളക്കിഴങ്ങ് വേനല്‍ കാലത്ത് ഉത്പാദിപ്പിച്ച് തണുപ്പു കാലത്തേയ്ക്കു കൂടി കരുതുകയാണ് പതിവ്. പക്ഷെ കഴിഞ്ഞ വേനലിലെ ചൂട് റഷ്യയിലെ ഉരുളക്കിഴങ്ങ് കര്‍ഷകരെ ചതിച്ചു. മഞ്ഞും മഴയും മൂലം, വേനല്‍ കുറവാണ് എങ്കിലും വേനല്‍ ചൂട് മുപ്പതു ഡിഗ്രിക്ക്  മുകളില്‍ പോവുകയാണ് എങ്കില്‍ മണ്ണിലെ ജലാംശം നഷ്ടപ്പെട്ടുകയും കൃഷി നശിച്ചു പോവുകയും ചെയ്യും. ഇത്തവണത്തെ ഭക്ഷ്യക്ഷാമം ഉണ്ടായതങ്ങനെയാണ്..


ബ്രേക്ക്‌ ഫാസ്റ്റ്‌ കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ അവരുടെ പാന്‍ട്രിയില്‍ പോയി. അവിടെ സുന്ദരിയായ റഷ്യന്‍ പെണ്‍കുട്ടി, മിലീസ്യാ... . പരിചയപ്പെട്ടു വന്നപ്പോള്‍ ആണ് മനസിലായത്, അവള്‍ ഉസ്ബെക്കിസ്ഥാനില്‍ നിന്നു ജോലി അന്വേഷിച്ചു എത്തിയ യുവതി ആണ് എന്ന്. അവള്‍ ആണ് ആ പാന്‍ട്രിയിലെ ഭക്ഷണം പാകം ചെയുന്നത്. കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ടാണ് ആ കുട്ടിയും അവരുടെ ഉസ്ബെക്കിസ്ഥാനിലുള്ള കുടുംബവും ജീവിക്കുന്നത്. ദാരിദ്ര്യത്തിന്‍റെ കഥകളൊക്കെ ആ കുട്ടി അറിയാവുന്ന ഭാഷയില്‍ പങ്കു വച്ചു . വളരെ എളുപ്പത്തിലാണ് പാചകം. ഒന്നിനും എരിവും പുളിയും ഉപ്പും ഇല്ല. എല്ലാത്തിലും ആവശ്യത്തിനും അനാവശ്യത്തിനും സോസുകള്‍ ചേര്‍ത്തു ഉണ്ടാക്കുന്നു. അരിഞ്ഞ കാബേജും കാരറ്റും മയോന്നൈസും ചേര്‍ത്തു അതില്‍ കുറെ എണ്ണയും ഒഴിച്ച് ഇളക്കിയപ്പോള്‍ സാലഡ്‌ റെഡി ആയി. അന്ന് ഉച്ചയ്ക്കും അവരോടൊപ്പം, കിട്ടിയ ഭക്ഷണം കഴിച്ചു. ഉസ്ദാര്‍ ഓഫീസില്‍ എത്തിയപ്പോള്‍ വൈകുന്നേരം ആയി. അദേഹം എന്നെയും കാനഡക്കാരന്‍ സുഹൃത്തിനെയും കൊണ്ട് സെ. പീറ്റേര്‍സ് ബര്‍ഗ് സിറ്റി കാണിക്കുവാന്‍ കൊണ്ടുപോയി  പെട്ടെന്ന് കനത്ത മഴ പെയ്തു. അതിനാല്‍ വാഹനത്തിലിരുന്നു കൊണ്ട് മാത്രം സെ. പീറ്റേര്‍സ് ബര്‍ഗ് കണ്ടു.

സര്‍ ചക്രവര്‍ത്തിമാരുടെ കാലത്ത്  സ്ഥാപിച്ചതാണ്  സെ. പീറ്റേഴ്സ് ബര്‍ഗ്. 1914ല്‍ പെട്രോഗ്രാഡ് ആയും 1921 ല്‍ ലെനിന്‍ ഗ്രാഡ്‌ ആയും മാറിയെങ്കിലും , 1991 ല്‍ പഴയ പേരിലേക്ക് തിരിച്ചു വന്നു. അടിച്ചമര്‍ത്തലുകള്‍ ജനങ്ങളില്‍ ഏല്‍പ്പിച്ച വേദനകള്‍ ആകണം കാരണം, ലെനിന്‍ എന്ന പേര് ഉച്ചരിക്കുന്നത് പോലും റഷ്യക്കാര്‍ക്ക് ഇപ്പോള്‍ ചതുര്‍ത്ഥി ആണ്.

മ്യൂസിയങ്ങളുടെ നാടാണ് സെ.പീറ്റേഴ്സ് ബര്‍ഗ്.  നഗരത്തില്‍ തലങ്ങും വിലങ്ങും മ്യൂസിയങ്ങള്‍ ആണ്. പാര്‍ക്കുകളും അനവധി. ഉസ്ദാര്‍, ഒരു ടൂറിസ്റ്റ് ഗൈഡ് എന്ന പോലെ ഞങ്ങള്‍ക്ക് എല്ലാം വിവരിച്ചുതന്നുകൊണ്ടിരുന്നു. ലെനിന്‍ സ്ക്വയര്‍ കഴിഞ്ഞു മുന്നോട്ടു പോകുമ്പോള്‍ ആണ് അതി പുരാതനമായ വിന്‍റര്‍ പാലസും അതിനോട് ചേര്‍ന്ന് ഹെര്‍മിറ്റേജ് പാലസും.
ദി ഹെര്‍മിറ്റേജ് എന്ന പേരിലറിയപ്പെടുന്ന മ്യൂസിയം ലോകത്തിലെ ഏറ്റവും വലുതും പഴയതുമായ മ്യൂസിയങ്ങളില്‍ ഒന്നാണ്. 1764ല്‍ റഷ്യ ഭരിച്ചിരുന്ന കാതറൈന്‍ ദി ഗ്രേറ്റ് എന്ന ചക്രവര്‍ത്തിനി ആണ് ഹെര്‍മിറ്റേജ് പണി കഴിപ്പിച്ചത്. സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തത്  1852 ല്‍ മാത്രമാണ്. മൈക്കല്‍ ആഞ്ജലോ, പിക്കാസോ , ഡാവിഞ്ചി തുടങ്ങിയ ലോകോത്തര ചിത്രകാരന്മാരുടെതുള്‍പ്പെടെ ലോകത്തിലെ ഏറ്റവും  വലിയ പെയിന്‍റിംഗ് ശേഖരം ആണ് ഹെര്‍മിറ്റേജില്‍ സൂക്ഷിച്ചിരിക്കുന്നത്. മൂന്നു മില്ല്യണില്‍ അധികം കലാവസ്തുക്കള്‍ ഈ മ്യൂസിയത്തില്‍ ഉണ്ടെങ്കിലും അതില്‍ വളരെ കുറച്ചു മാത്രമേ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിചിട്ടുള്ളൂ. അമൂല്യമായ കലാശേഖരം ആണ് ഈ മ്യൂസിയത്തില്‍ ഉള്ളത്. ഹെര്‍മിറ്റേജ് പാലസും വിന്‍റര്‍ പാലസും ഉള്‍പ്പെടെ ആറു  വലിയ കെട്ടിടങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മ്യൂസിയം. മുഴുവന്‍ കാണുവാന്‍ ദിവസങ്ങള്‍ വേണ്ടി വരും- ഉസ്ദാര്‍ പറഞ്ഞു. മഴ മാറി, പക്ഷെ സന്ദര്‍ശക സമയം കഴിഞ്ഞു അതിനാല്‍ അകത്തു പ്രവേശിക്കണം  എന്ന എന്‍റെ ആഗ്രഹം ഉസ്ദാര്‍ ആദ്യമേ തള്ളിക്കളഞ്ഞു. കുറെ നേരം മ്യൂസിയത്തിന് മുന്നില്‍ നിന്നു. അകത്ത് കടക്കുവാന്‍ യാതൊരു മാര്‍ഗവും കണ്ടില്ല.

മ്യൂസിയം കഴിഞ്ഞു മുന്നോട്ടു പോകുമ്പോള്‍ വീണ്ടും നെവാ നദി. നദികള്‍ക്കിരുവശവും അതി മനോഹരമായ യൂറോപ്യന്‍ വാസ്തു ശില്പ വൈദഗ്ദ്ധ്യം  വിളിച്ചു പറയുന്ന കെട്ടിടങ്ങള്‍.ഇത്ര മനോഹരമായി ഈ കാലത്ത് പോലും കെട്ടിടങ്ങള്‍ ഉണ്ടാക്കുന്നില്ലല്ലോ, എന്നോര്‍ത്തു പോകും ഓരോന്നും  കാണുമ്പോള്‍. പോകുന്ന വഴിയില്‍ സോവിയറ്റ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ആസ്ഥാന മന്ദിരവും കണ്ടു. സാധാരണ വലിപ്പത്തില്‍ ഉള്ള ഒരു ചെങ്കൊടി മാത്രം ആണ് അതിനെ മറ്റു കെട്ടിടങ്ങളില്‍ നിന്ന് വേര്‍തിരിച്ചു കാണിക്കുന്നത്. നമ്മുടെ നാട്ടില്‍ കാണുന്നത് പോലുള്ള കൂറ്റന്‍ ഓഫീസ് കെട്ടിടങ്ങളോ, കൊടി തോരണങ്ങളോ, പോസ്റര്‍ പ്രളയമോ, ഫ്ലക്സ് ബോര്‍ഡുകളോ ഒന്നും കണ്ടില്ല. ആളും ഒച്ചയനക്കവും  ഇല്ലാത്ത ഒരു ചെറിയ കെട്ടിടം.

നെവാ നദിയിലൂടെ ബോട്ടുകള്‍ ടൂറിസ്റ്റുകളെയും കൊണ്ട് കറങ്ങുന്നു. നദിയുടെ ഒരു വശത്ത്‌ മനോഹരമായി പണിത ഒരു ബോട്ടിലേക്ക് ഞങ്ങളെ ഉസ്ദാര്‍ കൊണ്ട് പോയി. അതൊരു അതി മനോഹരമായ, വലിയ, ഭക്ഷണ ശാല ആയിരുന്നു. നദിയിലേക്കു കണ്ണ് നട്ടിരിക്കാവുന്ന നിലയിലുള്ള ഇരിപ്പിടത്തില്‍ ഞങ്ങളിരുന്നു. രുചികരമായ ഭക്ഷണവും മദ്യവും ഞങ്ങളുടെ മുന്നില്‍ നിരന്നു. രണ്ടു മണിക്കൂറില്‍ അധികം ഞങ്ങള്‍ അവിടെ ചിലവഴിച്ചു. റഷ്യന്‍ ഭക്ഷണങ്ങള്‍ ഇത്ര രുചികരമായിരിക്കും എന്ന് കരുതിയില്ല, എരിവും പുളിയും ഉപ്പും ഇല്ലെങ്കില്‍ കൂടി. ഭക്ഷണം കഴിഞ്ഞു ഞങ്ങളെ ഹോട്ടലില്‍ ആക്കി ആണ് ഉസ്ദാര്‍ പോയത്.

രാവിലെ തന്നെ റെഡിയായി, പ്രഭാത ഭക്ഷണവും കഴിഞ്ഞു ഡ്രൈവറെ നോക്കി മുറ്റത്തിറങ്ങി നില്‍ ക്കുകയാണ്. മഴ കഴിഞ്ഞതിനാല്‍ ആയിരിക്കണം നല്ല തണുപ്പ്. മുറ്റത്ത് മുഴുവന്‍ മണ്ണിരകള്‍. ..,ഇത്ര മാത്രം മണ്ണിരകളെ ഒരുമിച്ചു കണ്ടിട്ടില്ല...എവിടെ നിന്നാണോ ഇവയൊക്കെ വരുന്നത്. മഞ്ഞു മാറി വെയില്‍ വരുന്ന കാലമായതിനാല്‍ ആവണം ഇവയൊക്കെ പുറത്തേക്ക് വരുന്നത്. ഡ്രൈവര്‍ ഇന്ന് കൂടുതല്‍ സന്തോഷത്തില്‍ ആണ്. എന്നെ ചില പുതുവഴികളില്‍ കൂടി ആണ് ഓഫീസില്‍ കൊണ്ട് പോയത്. പോകുന്ന വഴികളില്‍ പല ഇടങ്ങളിലും പള്ളികള്‍ കാണാം. പള്ളികള്‍ക്കരികില്‍ വലിയ സെമിത്തേരികളും. കൂടുതലും യുദ്ധത്തില്‍ മരിച്ച പട്ടാളക്കാരുടെ ശവ കുടീരങ്ങള്‍.,. അവിടെയൊക്കെയും പൂക്കളും ആയി അനേകം പേര്‍.,. കമ്മ്യുണിസ്റ്റ് രാജ്യത്തില്‍ ഇത്രയധികം വിശ്വസികളോ ?

പ്രകാശപൂരിതമായ പ്രഭാതം. വല്ലാത്ത, ഒരു തണുപ്പുകാറ്റ് .
















രാവിലെ തന്നെ ഓഫീസില്‍ എത്തി. കണക്കുകള്‍ നോക്കി... ഒരു എത്തും പിടിയും കിട്ടുന്നില്ല... റൂബിളും ഡോളറും ദിര്‍ഹവും എല്ലാം കെട്ടുപിണഞ്ഞു ഒന്നും മനസിലാവുന്നില്ല... സുന്ദരി ആയ ഒരു റഷ്യന്‍ യുവതി ഓഫീസിലേക്ക് കടന്നു വന്നു സ്വയം പരിചയപ്പെടുത്തി... സലീന, ക്വാളിറ്റി കണ്‍ട്രോളര്‍ ആണ്. ഇന്നിനി അവളോടൊപ്പം ആണ്. ഞങ്ങളുടെ  കമ്പനി അയച്ച സാധനങ്ങള്‍ ക്വാളിറ്റി ഇല്ലാത്തത് ആണ് എന്ന് എനിക്ക് വിശദീകരിച്ചു തരിക ആണ് അവളുടെ ജോലി..സലീന ഒരു വിധം ഇംഗ്ലീഷ് സംസാരിക്കും. എന്നെയും കൂട്ടി അവള്‍ അവരുടെ കമ്പനിയുടെ ഗോഡൌണ്‍ എല്ലാം ചുറ്റി നടന്നു കാണിച്ചു. പരിചയപ്പെടലില്‍ ഞാന്‍ ദുബായില്‍ നിന്നാണ് വന്നത് എന്ന് കേട്ടപ്പോള്‍ അവള്‍ വല്ലതായത് പോലെ... മുപ്പതിന് മേല്‍ പ്രായം തോന്നിക്കുന്ന സലീനയുടെ കണ്ണുകളില്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു ചരിത്രം ഉറങ്ങി കിടക്കുകയായിരുന്നു. അവള്‍ അതിന്റെ കെട്ടുകള്‍ അഴിച്ചു തുടങ്ങി.

മോസ്കോയില്‍ നിന്നകലെ പെന്‍സാ എന്ന പ്രോവിന്‍സില്‍ ആണ് അവള്‍ വളര്‍ന്നത്‌..,. സോവിയറ്റ് യൂണിയ ന്‍റെ തകര്‍ച്ചയ്ക്ക് ശേഷം പട്ടിണിയും പരിവട്ടവും ആയി കഴിഞ്ഞിരുന്ന അവളുടെ കുടുംബത്തിനു അത്താണി ആയിരുന്നു നാട്ടില്‍ ജോലി വാഗ്ദാനവും ആയി വന്ന റഷ്യന്‍ കമ്പനി. ദുബായിലേക്ക് ജോലിക്ക് ആളെ ആവശ്യം ഉണ്ടെന്നു അറിഞ്ഞു ഇന്‍റര്‍വ്യൂവിനു പോയ സലീനയെ അവളുടെ സൌന്ദര്യം റിക്രൂട്ട്മെന്റില്‍ സഹായിച്ചു.  അവള്‍ ദുബായിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  സലീനയുടെ ഗ്രാമത്തിലെ ഇരുപതില്‍ അധികം സുന്ദരികളായ, പതിനെട്ടു കഴിഞ്ഞ, പെണ്‍കുട്ടികളെ അവര്‍ ദുബായിലെ കമ്പനിയിലേക്ക് റിക്രൂട്ട് ചെയ്തു. ദുബായ് സലീനയുടേയും കുടുംബത്തിന്‍റേയും മുന്നില്‍ ഒത്തിരി മോഹന വാഗ്ദാനങ്ങള്‍ കണ്‍ തുറന്നിട്ടു .,. ഒടുവില്‍ അവളും ദുബായില്‍ എത്തിപ്പെട്ടു. എയര്‍ പോര്‍ട്ടില്‍ നിന്ന് തന്നെ കൂടെ ഉള്ളവരില്‍ നിന്ന് അവളെ വേര്‍ തിരിച്ചു ബര്‍ ദുബായിലെ ഏതോ ഫ്ലാറ്റില്‍ വളരെ കാലമായി വേശ്യാ വൃത്തി ചെയ്തു  ജീവിക്കുന്നവരുടെ ഇടയിലേക്ക് അവളും എടുത്തെറിയപ്പെട്ടു. ജീവിതം നരകത്തില്‍ അകപ്പെട്ട അവസ്ഥ.  അന്ന് റഷ്യന്‍ ഭാഷ മാത്രം അറിയുന്ന ആ കുട്ടി പകച്ചു പോയി. എതിര്‍പ്പുകള്‍ക്ക് യാതൊരു ഫലവും ഉണ്ടായിരുന്നില്ല, അവളെ ശാരീരികമായി ഉപദ്രവിക്കുകയും ബലാല്‍സംഗത്തിലൂടെ അവളുടെ എതിര്‍പ്പുകള്‍ ഇല്ലാതാക്കുകയും ചെയ്തു. അന്ന് വരെ റഷ്യന്‍ ഗ്രാമത്തില്‍ കഴിഞ്ഞിരുന്ന ആ കുട്ടി, മൂന്നു മാസക്കാലം വേശ്യയായി ജീവിച്ച അനുഭവം അയവിറക്കി. വൃത്തി ഹീനരായ അനേകം ആളുകള്‍ അവളോടൊപ്പം കഴിഞ്ഞെന്നും അതില്‍ ഇന്ത്യക്കാരും പാകിസ്ഥാനികളും അടക്കം അനേക രാജ്യക്കാര്‍ ഉണ്ടായിരുന്നെന്നും അവള്‍ പറഞ്ഞു. ദുബായ് റഷ്യന്‍ സ്ത്രീകളുടെ വേശ്യാലയം ആണ് എന്ന് അറിയപ്പെട്ടിരുന്നു എങ്കിലും, ഇവരൊക്കെ സ്വന്തം ഇഷ്ടത്തിനു ആണ് ഈ ബിസിനസ്സിനു വരുന്നത്  എന്നാണ് കരുതിയിരുന്നത്. ചൂഷക വര്‍ഗം എല്ലാ രാജ്യത്തും ഒരു പോലെ ആണ് എന്നവള്‍ പറഞ്ഞു തരികയായിരുന്നു. റഷ്യയില്‍ തിരികെ വന്നതിനു ശേഷം  തന്‍റെ ഗ്രാമത്തില്‍ പോയിട്ടില്ല എന്നാണ് അവള്‍ പറഞ്ഞത്. വിവാഹ ജീവിതത്തോടും പുരുഷന്മാരോടും എല്ലാവരോടും ജ്വലിക്കുന്ന കോപവുമായി ആയി അവള്‍ ജീവിക്കുന്നു. ദുബായ് ഇപ്പോഴും അവള്‍ക്കൊരു പേടി സ്വപ്നമാണ്  ഒടുവില്‍ കിട്ടിയ പണവും ആയി നാട്ടില്‍ എത്തി കോളേജു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സ്വന്തമായി ജോലി ചെയ്തു ജീവിക്കുന്നു.

സലീനയുടെ കഥ കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. റഷ്യന്‍ സ്ത്രീകളെ ഉപയോഗിച്ച് തന്നെ ആണ് ഗ്രാമങ്ങളിലെ കുട്ടികളെ വേശ്യാവൃത്തിക്കായി സംഘടിപ്പിക്കുന്നത്. ഇപ്പോള്‍ ഇതൊക്കെ റഷ്യന്‍ മാഫിയയുടെ പിടിയില്‍ ആണ് എന്നാണ് അവള്‍ പറഞ്ഞത്. നമ്മുടെ നാട്ടിലും ജോലിക്കെന്നു പറഞ്ഞു മറ്റു സ്ഥലങ്ങളില്‍ കൊണ്ട് പോയി സ്ത്രീകളെ വില്‍ക്കുന്ന കഥകള്‍ ഓര്‍ത്തു.... സ്ത്രീകള്‍ എന്നും എവിടെയും ചൂഷണം ചെയ്യപ്പെടുന്നു ആ അവസ്ഥയില്‍ നിന്ന് മാറാന്‍ അവള്‍ തന്നെ ഒരുങ്ങി ഇറങ്ങേണ്ടിയിരിക്കുന്നു.

വീണ്ടും ഓഫീസില്‍ സ്കൈപ്പ് തുറന്നപ്പോള്‍ ആസ്ത്രിയയില്‍ ഉള്ള സുഹൃത്ത്, ജോണി തോമസ്‌ ഓണ്‍ലൈനില്‍ വിശേഷങ്ങള്‍ ചോദിക്കുന്നു. ഞാന്‍ റഷ്യയില്‍ ആണ്, തിരികെ ഹോളണ്ടിലേക്ക് പോകുന്നു എന്ന് കേട്ടപ്പോള്‍ ഞാന്‍ വിയന്നയില്‍ ചെല്ലണമെന്നു നിര്‍ബന്ധിക്കുകയും അപ്പോള്‍ തന്നെ എനിക്ക് വിയന്നയിലേക്കുള്ള ടിക്ക റ്റ് റിസര്‍വ് ചെയ്യുകയും ചെയ്തു.

ദുബായില്‍ നിന്ന് പോകുമ്പോള്‍ ഉണ്ടായിരുന്ന ചുമ കൂടുതല്‍ കലശല്‍ ആയിരിക്കുന്നു..വല്ലാത്ത കഫക്കെട്ടും. എന്‍റെ അവസ്ഥ കണ്ട്,മരുന്ന് മേടിച്ചു കൊണ്ട് വരാമെന്ന് ഡ്രൈവര്‍ പറഞ്ഞു,  ഞാന്‍ മരുന്നിന്‍റെ ജെനെറിക് നെയിം ആണ് എഴുതി കൊടുത്തത്... സിഫ്രാ ഫ്ലോക്സാസിന്‍  , റഷ്യന്‍ മരുന്നുകളുടെ പേരുകള്‍ ഒന്നും എനിക്കറിയില്ലല്ലോ... ഡ്രൈവര്‍ മരുന്നുമായി വന്നപ്പോള്‍ ആണ് അറിയുന്നത്, ഇന്ത്യയുടെ മരുന്ന് കമ്പനികളുടെ വലിയ മാര്‍ക്കറ്റ്‌ ആണ് റഷ്യ. റെഡി ലാബോറട്ടറിസിന്‍റെ  മരുന്ന് ആണ് അയാള്‍ കൊണ്ട് വന്നത്...

ഓഫീസ് സമയം കഴിഞ്ഞ് ഉസ്ദാറിന്‍റെ   സഹോദരനായ രൂവീസ്, എന്നെയും കൂട്ടി ഭക്ഷണത്തിനു പുറപ്പെട്ടു. പോകുന്ന വഴിയില്‍ ഒരു ഇലട്രോണിക്ക് സൂപ്പര്‍ മാര്‍ക്കറ്റില്‍ കൊണ്ട് പോയി. ഒരു ടാബ്ലറ്റ് പി സി മേടിക്കണം, അതിനു ഞാന്‍ അഭിപ്രായം പറയണം പോലും. ദുബായിലെ ഹൈപ്പര്‍ മാര്‍ക്കറ്റുകളെക്കാള്‍ വലുപ്പമുള്ള ഇലട്രോണിക്ക് സ്റ്റോര്‍ ആയിരുന്നു അത്.. അനേകം മോഡലുകളില്‍ ടാബ്ലറ്റ് പി സി കള്‍  ., ഒടുവില്‍ അദ്ദേഹവും ഒരു ഐ പാഡ്  വാങ്ങി. അപ്പോഴേക്കും സമയം വളരെ വൈകിയിരുന്നു, പക്ഷെ സൂര്യന്‍ അസ്തമിച്ചിരുന്നില്ല. ഞങ്ങള്‍ ഒരു റെസ്റ്റോറന്‍റില്‍  എത്തി. അവിടെ അധികം ആളുകള്‍ ഇല്ലായിരുന്നു ഡാന്‍സ്‌ ഫ്ലോറില്‍ സുന്ദരികളായ റഷ്യന്‍ നര്‍ത്തകര്‍ ആടുന്നു.. കൂടെ അവരുടെ സുഹൃത്തുക്കളും. ഭക്ഷണം കഴിച്ചു പുറത്തു വന്നപ്പോഴും സൂര്യന്‍ അസ്തമിച്ചിരുന്നില്ല, ഞാന്‍ വാച്ചില്‍ നോക്കി. രാത്രി പതിനൊന്നു മണി. നാളെ സെ പീറ്റേഴ്സ് ബര്‍ഗില്‍ നിന്ന് വീണ്ടും ആംസ്റ്റര്‍ ഡാമിലെക്ക് പോകണം.

 













രാവിലെ എഴുന്നേറ്റു, ബാഗുകള്‍ പായ്ക്ക് ചെയ്തു. ഞംഞം കഴിഞ്ഞപ്പോഴേക്കു ഡ്രൈവര്‍ വന്നു. വീണ്ടും  നഗരത്തിലൂടെ ഒരു ഓട്ട പ്രദക്ഷിണം. ഓഫീസില്‍ ചെന്ന് കുറെ നേരം ഇ മെയില്‍ നോക്കി, പതിവിനു വിപരീതമായി ഉസ്ദാര്‍ നേരത്തെ എത്തി. കണക്കുകള്‍ നോക്കി. ചില ചില്ലറ അഡ്ജസ്റ്റ്മെന്‍റുകള്‍ നടത്തി. കഴിഞ്ഞ തവണ വന്നപ്പോള്‍ കണ്ട ചില സുഹൃത്തുക്കളെ അടുത്തുള്ള കമ്പനിയില്‍ പോയി കണ്ടു. അവരില്‍ പ്രധാനി എലീന ആയിരുന്നു. വെളുത്തു മെലിഞ്ഞ ഒരു സുന്ദരി കുട്ടി. കുറെ നേരം ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചു നോവ്രുസ് എന്ന സുഹൃത്തിനെ കണ്ടു. ചെന്നപ്പോഴേ അദേഹം ബ്ലാക്ക് ലേബല്‍ എടുത്തു വീശി. കുറെ നേരം സൊറ പറഞ്ഞിരുന്നു നോവ്രൂസിനോപ്പം അദേഹത്തിന്‍റെ  സ്വന്തം ഹോട്ടലില്‍ പോയി. അവിടെ നിന്ന് ഭക്ഷണം കഴിച്ചു തിരികെ വന്നു. റഷ്യയിലെ ചെറിയ റെസ്റ്റോറന്‍റുകളില്‍ പോലും ആടാനും പാടാനും ഉള്ള സ്റ്റേജുകള്‍ ഉണ്ട്.  വീണ്ടും ഓഫീസില്‍ വന്നു മെയിലുകള്‍ ചെക്ക് ചെയ്തു. ഇനി അധികം സമയം ഇല്ല, സെ, പീറ്റര്‍സ് ബര്‍ഗിനോട് വിട പറയുന്നു... സെ. പീറ്റര്‍സ് വിമാനത്താവളത്തില്‍ നിന്ന് രാത്രി പത്തിന് മോസ്കോ വിമാനം. മോസ്കോവില്‍ നിന്ന് അതി രാവിലെ ആംസ്റ്റര്‍ ഡാമിലേയ്ക്ക്  വിമാനം. ആദ്യമായാണ്‌ പുളിക്കോവ ഒന്ന്  വിമാനത്താവളത്തില്‍ നിന്ന് വിമാനം കയറുന്നത്. നമ്മുടെ നാട്ടിലേത് പോലെ വലിയ സുരക്ഷയൊന്നും അവിടെ തോന്നിച്ചില്ല.

മോസ്കോയില്‍ മൂന്നു പ്രധാന എയര്‍ പോര്‍ട്ടുകള്‍ ആണുള്ളത്. കഴിഞ്ഞ തവണ ടോമോടെടോവ എയര്‍ പോര്‍ട്ട് വഴി ആണ് ദുബായിലേക്ക് മടങ്ങിയത്. പക്ഷെ ഇത്തവണ  ഷെറിമേത്യോവ ഇന്റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട്‌ വഴി ആണ് യാത്ര. ഏറോ ഫ്ലോട്ട് വിമാനക്കമ്പനി ഓപ്പറേറ്റ്  ചെയ്യുന്നത് ഷെറിമേത്യോവ എയര്‍ പോര്‍ട്ടില്‍ നിന്നാണ്. ഈ എയര്‍ പോര്‍ട്ടിനു രണ്ടു ടെര്‍മിനലുകള്‍ ആണുള്ളത്... ഞാന്‍ കയറിയ വിമാനം ഷെറിമേത്യോവ എയര്‍ പോര്‍ട്ടിലെ ഡൊമെസ്റ്റിക് ടെര്‍മിനലില്‍ ആണ് പറന്നെത്തിയത്‌., അവിടെ നിന്ന് ഇന്റര്‍ നാഷണല്‍ ടെര്‍മിനല്‍ വരെ എസ്കലേറ്റര്‍ വഴി വളരെയധികം ദൂരം നടക്കണം. ഒടുവില്‍ പതിനൊന്നരയോടെ രണ്ടാം നമ്പര്‍ ടെര്‍മിനലില്‍ ഇരിപ്പുറപ്പിച്ചു. മോസ്കോയിലെ രണ്ടാമത്തെ വലിയ വിമാനത്താവളം ആണ്. വളരെ നല്ല നിലയില്‍, അതി മനോഹരമായി ഒരുക്കിയിരിക്കുന്ന വിമാനത്താവളം. നല്ല ഉറക്കം വരുന്നു... പക്ഷെ നല്ല തണുപ്പുള്ള സ്റ്റീല്‍ കസാലകള്‍ മാത്രം. ഉറങ്ങാന്‍ കഴിയില്ല. ദുബായ് എയര്‍ പോര്‍ട്ടിലെ നീളം കൂടിയ, ഉറങ്ങുവാന്‍ വേണ്ടി സജ്ജീകരിച്ചിട്ടുള്ള ലെതര്‍ കസേരകള്‍ എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു.... പക്ഷെ അത് പോലൊരെണ്ണം അവിടെ മുഴുവന്‍ പരതിയിട്ടും കണ്ടില്ല. ഉറക്കം വരാതെ ഇരുന്നും നടന്നും രാവിലെ അഞ്ചു മണി വരെ അവിടെ കഴിച്ചു കൂട്ടി. അതിരാവിലെ കെ എല്‍ എം വിമാനത്തില്‍ ആംസ്റ്റര്‍ഡാമിലേക്ക് ...

വിമാനത്തില്‍ തൊട്ടടുത്ത സീറ്റിലിരിക്കുന്ന റഷ്യന്‍ സുന്ദരി, വാ തോരാതെ സംസാരിച്ചു തുടങ്ങി. അവര്‍  ഹോളിഡെ  ആഘോഷിക്കുവാന്‍ അവരുടെ കാമുകനെ തേടി ആംസ്റ്റാര്‍ ഡാമിലേക്ക് പോവുകയാണ്. അവരും ഒരു കാലത്ത് ദുബായില്‍ ജീവിച്ചിരുന്നു എന്ന് പറയുകയുണ്ടായി. എന്തായാലും എനിക്ക് ഉറങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല. എയര്‍ പോര്‍ട്ടില്‍ എനിക്കായി കീസ് കാത്തു നില്‍പ്പുണ്ടായിരുന്നു...


Saturday, 10 November 2012

വിയന്നയുടെ മനോഹാരിതയും സീ ഗ്രോട്ടോയും

St Stephens Cathedral Vienna


വിയന്നയില്‍ എന്നെ  സ്വീകരിക്കാന്‍ മലയാള നാട് അംഗം കൂടി ആയ ജോണി തോമസ്‌, ടിബി പുത്തൂര്‍  സണ്ണി പുത്തന്പരബില്‍ എന്നിവര്‍ വന്നിരുന്നു. ആംസ്റ്റര്‍ഡാമില്‍ നിന്ന് പുറപ്പെടുമ്പോള്‍ നല്ല കാലാവസ്ഥ ആയിരുന്നു. തെളിഞ്ഞ ആകാശവും നല്ല ചൂടും ഉള്ള കാലാവസ്ഥ.. പക്ഷെ ആസ്ട്രിയന്‍ എയര്‍ ലൈന്സില്‍ യാത്രക്കിടയില്‍ പെട്ടെന്ന് പൈലറ്റിന്റെ അറിയിപ്പ് വന്നു കാലാവസ്ഥ മോശം ആണ്, ഇടിയും മിന്നലും ഒക്കെ ഉണ്ട്. എല്ലാവരും ജാഗ്രത പുലര്‍ത്തുവാന്‍ അറിയിപ്പ് തന്നു. കാലാവസ്ഥ മോശം ആയ വിവരം വിമാനത്തില്‍ ഇരുന്ന എല്ലാവര്ക്കും ബോധ്യപ്പെട്ടു തുടങ്ങി. വിമാനം ശരിക്കും ആടിയുലയാന്‍ തുടങ്ങി. യാത്രക്കാര്‍ പരിഭ്രാന്തര്‍ ആയതു പോലെ... എങ്കിലും പലരും ബിയറും മദ്യവും ആയി ആ ചെറിയ യാത്രയും ആഘോഷിക്കുകയായിരുന്നു. ചിലരെ ഇതൊന്നും അലട്ടിയതായി കണ്ടില്ല. എങ്കിലും കൃത്യ സമയത്ത് തന്നെ വിയന്ന വിമാനത്താവളത്തില്‍ വിമാനം പറന്നിറങ്ങി. സമയം രാത്രി പത്തു മണി. മെയ്‌ 27 നു വൈകുന്നേരം , ശനിയും ഞായറും കഴിഞ്ഞു തിങ്കളാഴ്ച  തിരികെ ആമ്സ്ടര്ടാമില്‍ പോയി ജോലിയില്‍ പ്രവേശിക്കണം. ...

വിയന്നയുടെ  പ്രാന്ത പ്രദേശത്തുള്ള  വിമാനത്താവളത്തില്‍ നിന്ന് ജോണിയുടെ വീട്ടിലേക്കാണ് യാത്ര. ഏകദേശം മുപ്പതു മിനുട്ട് യാത്ര. പുറത്തു മഴ പെയ്യുന്നുണ്ട് . അര മണിക്കൂറിനകം ജോണിയുടെ വീട്ടില്‍ എത്തി. ഫ്രെഷ  ആയി വന്നപ്പോഴേക്കു ജോണിയുടെ ഭാര്യ ഷേര്‍ളി ഭക്ഷണം വിളമ്പി. കപ്പയും നല്ല എരിവുള്ള തനി  നാടന്‍ അയില മീന്‍ കറിയും. മനസ്സിന് വളരെ ആശ്വാസം ആയി. വായില്‍ കപ്പലോടാന്‍ തുടങി. എത്ര ദിവസം ആയി വായ്ക്ക് രുചി ഉള്ള എന്തെങ്കിലും കഴിച്ചിട്ട്. വരുന്നതിനു മുന്‍പ് ജോണിയെ വിളിച്ചു നല്ല എരിവുള്ളത് വല്ലതും ഉണ്ടാക്കി വെക്കണം എന്ന് പറയണമെന്ന് കരുതി, എങ്കിലും പറഞ്ഞില്ല. പക്ഷെ എന്റെ മനസ്സറിഞ്ഞു തന്നെ കപ്പയും മീന്‍ കറിയും. ആദ്യകാലത്തൊക്കെ ഗള്‍ഫില്‍ വരുമ്പോള്‍ പോലും കപ്പ ഒരു ആര്‍ഭാടം ആയിട്ടാണ് തോന്നിയത്, കൂടെ ഒരു ആഘോഷവും. കപ്പ ഉണ്ടാക്കുന്നു എന്നറിയുമ്പോള്‍ കൂട്ടുകാര്‍ എല്ലാവരും ഒന്നിച്ചു ചേരുന്ന അവസരം. പിന്നീട് കപ്പയുടെ ലഭ്യത സാധാരണം ആയപ്പോള്‍ ആരും ഇതൊരു ആഘോഷം ആക്കാതായി. , ഒരു പക്ഷെ നാട്ടിലെക്കാള്‍ അധികം കപ്പ കഴിക്കാന്‍ ഗള്‍ഫിലെ മലയാളിക്ക് ഭാഗ്യം ഉണ്ടായി. കപ്പ കണ്ടപ്പോള്‍ എന്നില്‍ ഉണ്ടായ   അമ്പരപ്പ് മനസ്സിലാക്കി ഷേര്‍ലി പറഞ്ഞു. അതെ, വിയന്നയിലും കപ്പ ഒരു ആര്‍ഭാടം ആണ്, കപ്പയും മീനും വിയന്നയിലെ മലയാളിക്കടയില്‍ നിന്നും ആണ് ലഭിക്കുന്നത്. പക്ഷെ ഇന്ത്യന്‍ സാമഗ്രഹികള്‍ എല്ലാം ഇവിടെ കിട്ടും, പക്ഷെ പൊന്നും വിലയാണ് എന്ന് മാത്രം. അത് പോലെ തന്നെ ഈ യാത്രയില്‍ ആദ്യം ആണ് മലയാളികളെ  കാണുന്നതും. ഭക്ഷണം കഴിഞ്ഞു കുറെ നേരത്തെ ലാത്തി വെക്കലിനു ശേഷം പിറ്റേന്ന് രാവിലെ നടക്കാന്‍ പോകണം എന്നുള്ള പ്ലാനോട് കൂടി കിടന്നുറങ്ങി.


പക്ഷെ പ്രഭാതത്തില്‍  എഴുന്നേറ്റപ്പോള്‍ മനസ്സിലായി, നടക്കാന്‍ പോകാന്‍ ഉള്ള കാലാവസ്ഥ അല്ല, പുറത്തു മഴ നന്നായി പെയ്യുന്നു. ബസേമെന്റ്റ് അടക്കം നാല് നിലകള്‍ ഉള്ള വീടാണ് ജോണി താമസിക്കുന്ന വില്ല. ചെറിയ ഒരു ലോണ്‍ വീടിനു മുന്നില്‍., അതില്‍ മനോഹരം ആയി പുല്ലുകള്‍ നട്ടിരിക്കുന്നു. അവക്കരികില്‍ നാട്ടില്‍ നിന്ന് കൊണ്ട് വന്ന പാവല്‍, പയര്‍, വെണ്ട, മുളക്, കത്തിരി , ബീന്‍സ്‌, തക്കാളി തുടങ്ങിയവ നട്ടിരിക്കുന്നു. മഞ്ഞു കാലം കഴിഞ്ഞതെ ഉള്ളു, അതിനാല്‍, കായ്ച്ചു തുടങ്ങിയിട്ടില്ല. ഒരിക്കല്‍ കായ്ച്ചു തുടങ്ങിയാല്‍ ഭയങ്കര വിളവാണ് ലഭിക്കുക എന്ന് പറഞ്ഞു. വീടിന്റെ മുന്നിലുള്ള, ആപ്പിള്‍ ചെടി, പിയെര്സ്, മുന്തിരി എല്ലാം കായ്‌ച്ചു തുടങ്ങിയിരിക്കുന്നു.

ജോണിക്ക് അന്ന്  ഉച്ചക്ക് ഓരു ബന്ധുവിന്റെ  കുട്ടിയുടെ ആദ്യ കുര്‍ബാനയുടെ പാര്‍ട്ടിയില്‍ പങ്കെടുക്കണം. അത് വിയന്നക്ക് പുറത്താണ്. എങ്കിലും അതിനു മുന്നേ വിയന്നയിലെ ഷോപ്പിംഗ്‌ സിറ്റി എന്ന പറയുന്ന കച്ചവട സമുച്ചയത്തില്‍ പോയി തിരികെ വന്നു. ജോണിയും കുടുംബവും ഒപ്പം ഞാനും ആ പാര്‍ട്ടിയില്‍ പോയി. ഒരു ചൈനീസ്‌ ഭക്ഷണ ശാലയില്‍ വച്ചാണ് പാര്‍ട്ടി. വിദേശ ഭക്ഷണ ശാലകളില്‍ ചൈനീസ്‌ ഭക്ഷണ ശാലകളില്‍ ആണ് തിരക്ക് കൂടുതല്‍. കാരണം അവിടെ വിലക്കുറവ് ആണ്. മലയാളി ഭക്ഷണ ശാലകളില്‍ പൊതുവേ വളരെ വിലക്കൂടുതല്‍ ആണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. പാര്‍ട്ടി ഹോട്ടലിന്റെ ഗാര്‍ഡനില്‍ ആയിരുന്നു അറേഞ്ച് ചെയ്തിരുന്നത് എങ്കിലും മഴ കാരണം അകത്തെ മുറിയിലേക്ക് മാറ്റിയിരുന്നു. സാധാരണ മെയ്‌ , ജൂണ്‍ മാസങ്ങളില്‍ ആണ് വിയന്നയില്‍ പാര്‍ട്ടി സമയം എന്നാണ് ജോണി പറയുന്നത്. മലയാളികള്‍ നടത്തുന്ന കാറ്ററിംഗ് കമ്പനികള്‍ ഇവിടെ ഉണ്ട്.

ഏകദേശം അമ്പതോളം മലയാളികളെ അവിടെ വച്ച്  പരിചയപ്പെട്ടു. ജെര്‍മനിയില്‍ നിന്ന് വന്ന ഒരു ചേട്ടന്‍ മലയാള നാട് വാരിക സ്ഥിരം വായനക്കാരന്‍ ആണ് എന്നറിയിച്ചു. അത് കേട്ടപ്പോള്‍ ശരിക്കും സന്തോഷം തോന്നി. പലരും മലയാള നാട് വായിക്കുന്നവരും മലയാള നാട്ടില്‍ അംഗംങ്ങള്‍ ആണ് എന്നും പറഞ്ഞു.

പാര്‍ട്ടി കഴിഞ്ഞു, തിരികെ വീട്ടില്‍ പോയി. അവിടെ നിന്ന് ടിബിയെയും കൂട്ടി ഞാനും ജോണിയും സിറ്റി കാണുവാന്‍ പോയി. മഴക്കിപ്പോള്‍ ശമനം വന്നു. ഡാനൂബ്‌ നദി കടന്നു പോകുമ്പോള്‍ ജോണിയും ടിബിയും ആസ്ത്രിയയെക്കുരിച്ചും അവിടുള്ള പ്രധാന തെരുവുകളെക്കുറിച്ചും വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു. വളരെ മനോഹരം ആയ പട്ടണം. ആല്‍പ്സ്‌ പാര്‍വത നിരക്കിടയില്‍ പച്ച പുതച്ചു കിടക്കുന്ന വിയന്നയില്‍ ഒന്നര മില്ല്യന്‍ ആണ് ജന സംഖ്യ. വിയന്ന പട്ടണത്തിനു ഏകദേശം ആയിരത്തി നാനൂറു വര്‍ഷത്തെ  ചരിത്രം ഉണ്ട്. ആയിരത്തി  അറുനൂറുകളിലും എഴുന്നൂറുകളിലും പണിത കെട്ടിടങ്ങളില്‍ പലതും ലോക മഹാ യുദ്ധങ്ങളില്‍ തകര്‍ന്നു പോയെങ്കിലും വിയന്ന പുനര്‍ നിര്‍മ്മിചിരിക്കയാണ്. , തൊട്ടടുത്ത കെട്ടിടങ്ങള്‍ തകര്‍ന്നു വീണപ്പോഴും  തല ഉയര്‍ത്തി നിന്ന , ബോംബുകള്‍ ഒന്നും പതിക്കാതിരുന്ന സെയിന്റ് സ്റ്റീഫന്‍സ് എന്ന പടു കൂറ്റന്‍ കത്തീദ്രല്‍ ദൂരെ നിന്നു  തന്നെ കാണാം. ആസ്ത്രിയന്‍ പാര്‍ലിമെന്റു മന്ദിരത്തിനു പിന്നില്‍ വാഹനം പാര്‍ക്ക് ചെയ്തു, നടക്കാന്‍ തീരുമാനിച്ചു. പാര്‍ലിമെന്റു മന്ദിരത്തിനു മുന്നില്‍ വന്നപ്പോള്‍ കണ്ടത് ഒരു ചുറ്റു മതില്‍ പോലും ഇല്ലാതെ , പ്രേത്യേകമായ സുരക്ഷകള്‍ ഒന്നും ഇല്ലാതെ ഒരു മനോഹര മന്ദിരം. ആര്‍ക്കും കയറി ചെല്ലുവാന്‍ കഴിയുന്ന ആ മന്ദിരത്തിനു മുന്നില്‍ ഒരു പോലീസുകാരന്‍ മാത്രം കാവല്‍. നില്‍ക്കുന്നു.   അവിടെ ആണ് നിയമ നിര്‍മ്മാണം നടക്കുന്നത്. മുന്നില്‍ മനോഹരം ആയ ഉദ്യാനം. അതിനകത്ത് കൂടി പോകുമ്പോള്‍ അവിടെ ഉള്ള യുവാക്കളെയും കുട്ടികളെയും സ്പോര്‍ട്സില്‍ താല്പര്യം ജനിപ്പിക്കുവാന്‍ വേണ്ടി ഒരു സ്പോര്‍ട്സ്‌ പവിലിയന്‍ നടത്തുന്നു. . പല സ്ഥലത്തും സംഗീത വിരുന്നുകള്‍.,  അവക്കനുസരിച്ചു നൃത്തം വയ്ക്കുന്ന യുവതീയുവാക്കള്‍...,... പ്രധാന നിരത്തുകളില്‍ കൂടി നടന്നു, ടൂറിസ്റ്റുകള്‍ വരുന്ന വീഥികള്‍ ആയതിനാല്‍ ആകും, മനോഹരമായ പ്ലോട്ടുകള്‍ വീഥിയിലൂടെ പോകുന്നു. അവയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ പലരും മുതിരുന്നു. മഴ ആയിരുന്നതിനാല്‍ ആണ്, പലരും ശരീര ഭാഗങ്ങള്‍ എല്ലാം മറച്ച വസ്ത്രം ധരിച്ചിരിക്കുന്നത്‌ എന്ന് ടിബി ഓര്‍മപ്പെടുത്തി. അതല്ലെങ്കില്‍ ചൂട് കാലം തുടങ്ങുമ്പോള്‍ മിക്കവാറും എല്ലാവരും അല്‍പ വസ്ത്ര ധാരികളാണ് എന്നാണ് ടിബി പറയുന്നത്.


ഹിട്ലരിന്റെ ജന്മദേശം ആണ് എങ്കിലും ഹിട്ലര്‍ ആ  നാട്ടുകാരന്‍ ആണ് എന്ന്  പറയുവാന്‍ ആസ്ത്രിയക്കാര്‍  മടിക്കുന്നു. അതിനാല്‍ മോസ്സാര്ട്ടിനെ  ഉയര്‍ത്തി കാണിക്കുവാന്‍  ആണ് ആസ്ത്രിയക്കാര്‍ കൂടുതല്‍ ശ്രമിക്കുന്നത് എന്ന് ജോണി പറഞ്ഞു. പോയ വീഥിക്കരികില്‍ ഭിക്ഷാടനം നടത്തുന്ന അനേകം പേര്‍. ഇവിടെ ഭിക്ഷാടനം നടത്തുന്നവര്‍, ഗിത്താര്‍ വായിച്ചു അതിനൊപ്പം പാടിയോ, അല്ലെകില്‍ ഫാന്‍സി ഡ്രസ്സ്‌ വേഷങ്ങള്‍ ധരിച്ചോ ആണ് തെണ്ടുന്നത്. നമ്മുടെ നാട്ടില്‍ ഭിക്ഷാടനം ഭിക്ഷക്ക് വരുന്നവരുടെ ദയനീയത നമ്മെ കാട്ടി ആണെന്കില്‍ ഇവിടെ നല്ല വേഷങ്ങള്‍ ധരിച്ചും പുതിയ എന്തെങ്കിലും, ക്രിയേറ്റീവ് ആയ് എന്തെങ്കിലും കാട്ടിയും ഒക്കെ ആണ് തെണ്ടുന്നത്. ഒരു പക്ഷെ നാട്ടിലെക്കാള്‍ കൂടുതല്‍ തെണ്ടികളെ ഇവിടെ കാണാം. ഇങ്ങനെ വേഷം ധരിച്ചു നില്‍ക്കുന്നവരെ, അവരുടെ അടുക്കല്‍ പോയി ഫോട്ടോ എടുക്കാന്‍ ആളുകള്‍ തയ്യാറാകുന്നു. ഫോട്ടോ എടുക്കുന്നവര്‍ ആണ് ഭിക്ഷ കൊടുക്കുന്നത്. ഇതിനിടയില്‍ നടന്നു നടന്നു, ഞാന്‍ മുന്‍പ് സൂചിപ്പിച്ച ആസ്ത്രിയയിലെ സെ. സ്റ്റീഫന്‍സ് കത്തീദ്രലില്‍ എത്തി. ഏകദേശം അഞ്ഞൂറ് വര്ഷം പഴക്കം ഉള്ള അതി പുരാതനവും ബ്രഹത്തും ആയ കത്തീഡ്രല്‍,.. ഏറ്റവും അധികം ടൂറിസ്റ്റുകള്‍ വന്നു പോകുന്ന ആ കത്തീദ്രല്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ അവിടെ വലിയ ഉദ്യമം തന്നെ നടത്തുന്നു.  മനോഹരം ആയ ആസ്ട്രിയന്‍ തെരുവുകളില്‍ കൂടി നടന്നു നടന്നു കാലു തളര്‍ന്നപ്പോള്‍ വീണ്ടും തിരികെ വീട്ടിലേക്കു.
തിരികെ വരുമ്പോള്‍ ടിബി ആസ്ത്രിയയിലെ കാസിനോകളെക്കുറിച്ചും നൈറ്റ്‌ ലൈഫ്നെക്കുറിച്ചും സംസാരിച്ചു. റഷ്യക്കാരും കിഴക്കന്‍ യൂറോപ്പില്‍ ഉള്ളവരും ആയ സ്ത്രീകള്‍ ആണ് ആസ്ത്രിയയില്‍ വ്യഭിചാരം നടത്തുന്നത്. ഡ്രഗ്സ്‌ അനുവദനീയം അല്ലെങ്കിലും അത് പല നൈറ്റ്‌ കള്ബുകളിലും ലഭ്യമാണ് പോലും.

പിറ്റേന്ന്  രാവിലെ ജോണിക്കും കുടുംബത്തിനും ഒപ്പം പള്ളിയില്‍ പോയി. ചെറിയ പള്ളി ആണെങ്കിലും പള്ളി നിറയെ ആളുകള്‍.  നമ്മുടെ ഗ്രാമങ്ങളിലെ പള്ളികള്‍ പോലെ തന്നെ , കുട്ടികളും ആല്‍ത്താര ശുശ്രൂഷകളില്‍ പങ്കു ചേരുന്നു. ഏറ്റവും രസകരം ആയി തോന്നിയത്, നമ്മുടെ നാട്ടിലെ വിശുദ്ധരുടെ പ്രതിമകള്‍ ആണ് ആ പള്ളിയിലും കണ്ടത്. വിശുദ്ധ സെബസ്ത്യാനോസും വിശുദ്ധ ഗീവര്ഗ്ഗെസും ഒക്കെ ആണ് അവിടെയും വിശുദ്ധര്‍.,... പള്ളിയില്‍ വളരെ അധികം ഭകതിയോടു കൂടി ആണ് വിശ്വാസികള്‍ പങ്കെടുക്കുന്നത്. ഭാക്ഷ ജര്‍മ്മന്‍ ആയതിനാല്‍ എനിക്കൊന്നും മനസിലായില്ല. വിയന്നയിലെ സംസാര ഭാക്ഷ ജര്‍മ്മന്‍ ആണ്. പള്ളിയിലെ അല്ത്താരയില്‍ യൂണിഫോം അണിഞ്ഞ ബാന്‍ഡു സംഘാംഗംങ്ങള്‍ നിന്നതും കൌതുകം ജനിപ്പിച്ചു.

കുര്‍ബാന കഴിഞ്ഞു  വീട്ടില്‍ വന്നു ഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍ സീ ഗ്രോട്ടോ കാണാന്‍ പോയി. ഭൂമിക്കടിയിലെ ലോകത്തിലെ ഏറ്റവും വലിയ തടാകം ആണ് സീ ഗ്രോട്ടോ. വിയന്നക്ക് പുറത്തു ഹിന്ടെര്ബ്രോഹ് എന്നാ സ്ഥലത്താണ് സീ ഗ്രോട്ടോ. വിയന്നയില്‍ നിന്ന് അര മണിക്കൂര്‍ മാത്രം യാത്ര. പന്ത്രണ്ടു അരയോടെ ആണ് സീ ഗ്രോട്ടോയില്‍ ചെന്നത്. ഒരു മലയുടെ അടിയിലുള്ള തടാകം കാണുവാന്‍ അനേകം ടൂറിസ്റ്റുകള്‍  വരുന്നു. കൂടുതലും ഇസ്രായേല്‍കാരാണ്. ഇസ്രായേല്‍ കാര്‍ ഇവിടെ വരാന്‍ കാരണം , നാസി ഭരണത്തില്‍  വലിയ കൊടിയ ജൂത മര്‍ദ്ദനം നടന്ന സ്ഥലം ആണ്. ജൂതരെ പീഡിപ്പിച്ച സ്ഥലങ്ങള്‍ ഒക്കെ പോയി കാണുക ഇപ്പോള്‍ ഇസ്രയെല്കാരുടെ ജീവിതത്തിന്റെ ഭാഗം ആണ്.



സീ ഗ്രോട്ടോ , കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി ജിപ്സം ഖനനം ചെയ്യാന്‍ വേണ്ടി വലിയൊരു  മല ഡ്രില്‍ ചെയ്തു 1848 ല്‍ ആണ് ഈ തുരങ്കം നിര്‍മ്മിച്ചത്. വന്‍ തോതില്‍ ഖനനം ചെയ്ത ജിപ്സം ഇവിടെ കൃഷി ആവശ്യത്തിനു വളം ആയാണ് ഉപയോഗിച്ചിരുന്നത്. ഈ തുരങ്കത്തില്‍ വിശ്രമ മുറി, തൊഴിലാളികള്‍ക്ക് താമസിക്കുവാനുള്ള മുറി, കുതിരകളുടെ ലയം എന്നിവയും ഉണ്ട്. രണ്ടായിരത്തില്‍ അധികം തൊഴിലാളികള്‍ ആണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇവര്‍ എല്ലാവരും താമസിച്ചിരുന്നതും ഈ തുരങ്കത്തിനകത്ത് ആയിരന്നു.  കുതിരകള്‍ ആണ് അകത്തേക്കും പുറത്തേക്കും ചരക്കു വലിച്ചിരുന്നത്. അതിനു ഉപയോഗിച്ച പാളങ്ങള്‍ ഇവിടെ കാണാം. കുതിരകളുടെ കണ്ണുകള്‍ പോട്ടിച്ചിട്ടയിരുന്നു കുതിരകളെ ഈ ജോലിക്ക് ഉപയോഗിച്ചിരുന്നത്. ചൂട് കാലത്തും തണുപ്പ് കാലത്തും ഈ തുരങ്കത്തില്‍ ഒന്‍പതു ഡിഗ്രീ ആണ് കാലാവസ്ഥ. അതിനാല്‍ തന്നെ ജാക്കറ്റു ഇട്ടു തന്നെ വേണം അകത്ത് പ്രവേശിക്കുവാന്‍. ഓരോ മണിക്കൂറില്‍ ഒരു ടീം എന്നാ നിലയില്‍ ഒരു ഗൈഡ് ആണ് ഓരോ ടീമിനെയും അകത്തേക്ക് കൊണ്ട് പോകുന്നത്. ഓരോ ടൂറും നാല്പതു മിനുട്ട് വീതം. ഞങ്ങളുടെ ഗൈഡ് ഒരു ദ്വിഭാക്ഷി ആയിരുന്നു. ഇംഗ്ലീഷ് , ജര്‍മ്മന്‍ ഭാക്ഷകളില്‍ എല്ലാം വിശദീകരിച്ചു തന്നു.

1912
ള്‍ ഒരു സാധാരണ  ബ്ലാസ്റ്റില്‍ ഈ തുരങ്കത്തിലേക്ക് വെള്ളം ഇരച്ചു കയറിയതിനാല്‍ ഇവിടെ ഉള്ള ഖനനം ഉപേക്ഷിക്കുക ഉണ്ടായി. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ഈ തുരങ്കം 1930 ള്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പാണ് കണ്ടു പിടിച്ചത്. 1934 ള്‍ നാസി പട്ടാളം ഈ തുരങ്കം  കയ്യടക്കുകയും ഇവിടെ ഉണ്ടായിരുന്ന വെള്ളം വറ്റിക്കുകയും ഇവിടെ യുദ്ധത്തിനു ആവശ്യം ആയ യുദ്ധ വിമാനങ്ങള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുകയും ചെയ്തു. ഇറ്റലിയിലെ കുപ്രസിദ്ധനായ മുസ്സോളിനിയുടെ രാഷ്ട്രീയ തടവുകാരെയും  , ഹിട്ലര്‍ പിടി കൂടിയ യഹൂദരെയും  ഇവിടെ അടിമകളെ പോലെ പണി എടുപ്പിച്ചിരുന്നു. ഏകദേശം രണ്ടായിരത്തോളം പേരെ ആണ് ഇവിടെ അടിമകളെ പോലെ പണി എടുപ്പിചിരുന്നത്. അവരുടെ ആരോഗ്യം ക്ഷയിക്കുമ്പോള്‍ അവരെ പുറത്തുള്ള ക്യാമ്പുകളില്‍ കൊണ്ട് പോയി കൊന്നു കളയുകയായിരുന്നു പതിവ്.

സെയിന്റ് ബാര്‍ബര എന്നാ പുണ്യവതിയുടെ നാമത്തില്‍ ഒരു അള്‍ത്താരയും ഈ തുരങ്കത്തില്‍  ഉണ്ട്. ഖനനം നടന്നു കൊണ്ടിരുന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന ജോലിക്കാര്‍ക്ക് വേണ്ടി ആണ് ഈ അലത്താര  സജ്ജമാക്കിയിരിക്കുന്നത്. ഖനന തൊഴിലാളികളുടെ വിശുദ്ധ  ആണ് സയിന്റ്റ്‌ ബാര്‍ബര. ഇപ്പോള്‍ നാല് വര്‍ഷത്തില്‍ ഒരിക്കല്‍ ഈ തുരങ്കത്തില്‍  വിയന്നയിലെ കര്‍ദ്ടിനാലിന്റെ നേതൃത്ത്വത്തില്‍ കുര്‍ബാന  അര്‍പ്പിക്കാറുണ്ട്.



ഇടയില്‍ ഒരു  നീല ത്തടാകം കണ്ടു. വളരെ  മനോഹരമായ തടാകം. വീണ്ടും  മുന്നോട്ടു പോകുമ്പോള്‍  മൈനിങ്ങിനു ഇടയില്‍ മരിച്ചു  പോയവര്‍ക്ക് വേണ്ടി ഒരു  ചെറിയ സ്മാരകം. വീണ്ടും മുന്നോട്ടു പോയപ്പോള്‍ ഹിറ്റ്ലര്‍ഇവിടെ നിര്‍മ്മിച്ച വിമാനത്തിന്റെ മോഡലും അവയുടെ അവശിഷ്ടങ്ങളും പൊതു ദര്‍ശനത്തിനു വച്ചിട്ടുണ്ട്. ഹിടല്ര്‍ വിമാന നിര്‍മ്മാണത്തിനായി ഈ സ്ഥലം തിരഞ്ഞെടുക്കാന്‍ കാരണം , സഖ്യ ശക്തികള്‍ക്ക് ഒരിക്കലും ഈ തുരങ്കം ബോംബിട്ടു തകര്‍ക്കാന്‍ കഴിയില്ല എന്നതിനാല്‍ ആണ്.

വീണ്ടും മുന്നോട്ടു പോയപ്പോള്‍ തടാകത്തിലെക്കുള്ള  വഴി . ഭൂമിയുടെ നിരപ്പില്‍ നിന്നും ഏകദേശം അറുപതു മീറ്റര്‍ താഴ്ചയിലാണ് മലകള്ക്കടിയിലെ ഈ തടാകം. ലോകത്ത് മറ്റൊരിടത്തും  ഇത് പോലൊരു തടാകം ഇല്ല എന്ന് ഞങ്ങളുടെ ഗൈഡ് വിവരിച്ചു  തന്നു. വഴുക്കല്‍ ഉള്ള പടികളില്‍  ഞങ്ങള്‍ സാവധാനം ഇറങ്ങി. ഇവിടെ വച്ചാണ് ഹിറ്റ് ലറിന്റെ കാലത്ത് വെള്ളം വറ്റിക്കുവാന്‍ കുതിരകളെ ഉപയോഗിച്ചിരുന്നതും.  ഞങ്ങള്‍ക്ക് ആ തടാകത്തില്‍ യാത്ര ചെയ്യാന്‍ ആയി ഒരു ബോട്ട് റെഡി ആയി കിടക്കുന്നു. ഞങ്ങള്‍ ആ ബോട്ടില്‍ കയറി. ആ തടാകത്തിലൂടെ ഞങ്ങള്‍ പത്തു മിനുട്ടിലധികം യാത്ര ചെയ്തു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാന്‍ തടാകത്തില്‍ പല വിധത്തിലുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരികെ ബോട്ട് ജെട്ടിയില്‍ എത്തിയപ്പോള്‍ ഗൈഡ്നു ടിപ്പു കൊടുക്കുന്നതിനെക്കുറിച്ച് വളരെ വിശദമായി നല്ലൊരു വിവരണം ഗൈഡ് നടത്തി. ഗൈഡ് നീട്ടിയ തോപ്പിയിലേക്ക് എല്ലാവരും നാണയങ്ങള്‍ ഇട്ടു കൊടുത്ത്.

ത്രീ മുസ്കട്ടീര്സ്  എന്നാ ബോളിവുഡ് സിനിമ ഇവിടെ  വച്ചാണ് ഷൂട്ട്‌ ചെയ്തത്, ആ ഷൂട്ടിംഗിനു ഉപയോഗിച്ച ബോട്ട് അവിടെ ഒരു കാഴ്ചവസ്തുവായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പതിനാല് മീറ്റര്‍ വരെ ആഴം ഉണ്ട് ഈ തടാകത്തിനു. 2005 ള്‍ ഈ തടാകത്തില്‍ ബോട്ടപകടത്തില്‍ അഞ്ചു സന്ദര്‍ശകര്‍ മുങ്ങി മരിച്ചു എന്നതാണ് ഈ തടാകത്തിലെ ഏറ്റവും ദാരുണമായ അത്യാഹിതം.

1935
ള്‍ റഷ്യയുടെ നേതൃത്വത്തിലുള്ള ചുവന്ന സേന ആണ്  ഈ തുരങ്കം നാസി പട്ടാളത്തിന്റെ കയ്യില്‍ നിന്ന് മോചിപ്പിച്ചത്. പിന്നീട് ഈ തടാകവും തുരങ്കവും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുകയായിരുന്നു.

ജീവിതത്തില്‍  ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു അനുഭവം ആണ് സീ ഗ്രോട്ടോ സന്ദര്‍ശനം.

സീ ഗ്രോട്ടോ സന്ദര്‍ശനത്തിനു ശേഷം യൂ എന്‍ ഓഫീസ്‌ വിസിറ്റ് ചെയ്യാന്‍  പോയി. യു എന്നിന്റെ ന്യൂയോര്‍ക്കിനു പുറത്തുള്ള രണ്ടു ആസ്ഥാനങ്ങളില്‍ ഒന്നാണ് വിയന്ന. മറ്റേതു സ്വിറ്സ്സര്ലണ്ടിലെ ജെനീവ. വിയന്നയിലെ യു എന്‍ ഓഫീസില്‍ ആണ് ജോണി ജോലി ചെയ്യുന്നത്. ഇന്റര്‍ നാഷണല്‍ അറ്റോമിക്‌ എനര്‍ജി യുടെ ആസ്ഥാനവും ഇവിടെ ആണ്. ജോണി അവിടെ ജോലി ചെയുന്നതിനാല്‍ ആണ്, ഞായരാഴ്ച  ആയിരുന്നിട്ടു കൂടി എനിക്ക് ആ ഓഫീസ് സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയത്.


ലോകത്തില്‍  ഓപ്പിയം കൃഷി ചെയ്യാന്‍  നിയമപരം ആയി അനുവാദം ഉള്ളത് ഇന്ത്യയില്‍ മാത്രം ആണ്. നിയമപരം അല്ലാതെ അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ലാവോസ്, മ്യാന്മാര്‍ തുടങ്ങി മറ്റു ചില രാജ്യങ്ങളില്‍  ഒപിയം കൃഷി ചെയുന്നത് മറക്കണ്ട. മധ്യപ്രദേശ്‌ , രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മാത്രം ആണ് ഓപ്പിയം കൃഷി ഔധോഗീകം ആയി ചെയുന്നത്. ഇവിടങ്ങളില്‍ കൃഷി ചെയുന്ന  ഓപ്പിയം ഇന്ത്യന്‍ സര്‍ക്കാര്‍ ആണ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്. മരുന്നിനു വേണ്ടി ആണ് ഈ കൃഷി ചെയുന്നത്. യു എന്നിന്റെ കര്‍ശനമായ നിയന്ത്രണത്തില്‍ ആണ് ഈ കൃഷി. ഈ വിഭാഗത്തില്‍ ആണ് ജോണി ജോലി ചെയുന്നത്. ഓരോ രാജ്യങ്ങളിലെ മരുന്ന് കമ്പനികളുടെ ആവശ്യങ്ങള്‍ അറിഞ്ഞു, അതൊക്കെ ശരിയായ ആവശ്യങ്ങള്‍ ആണോ എന്നറിയുക, അതനുസരിച്ച് അവര്‍ക്ക് ഇറക്കുമതിക്ക് അനുവാദം കൊടുക്കുക , ഇതൊക്കെ കര്‍ശനമായി യു എന്‍ നിരീക്ഷിക്കുന്നു. ഇതൊരിക്കലും തെരുവില്‍ വിറ്റഴിക്കാതിരിക്കാതിരിക്കാനുള്ള മുന്‍കരുതലും ഇവര്‍ നടത്തും.

പക്ഷെ ഇപ്പോള്‍ ഇന്ത്യന്‍ കര്‍ഷകര്‍ ഓപ്പിയം  കൃഷി ചെയുവാന്‍ മടി കാണിക്കുന്നതായാണ്  റിപ്പോര്‍ട്ടുകള്‍. കൃഷിക്ക് തക്ക പ്രതിഫലം ഇല്ല എന്നതിനാലും, കൃഷിക്കാരുടെ മക്കള്‍ ഇപ്പോള്‍ കൃഷിയില്‍ താല്പര്യം കാണിക്കാത്തതിനാലും ആണിത്. യു എന്‍ ഇപ്പോള്‍ ഓപ്പിയം മരുന്നയുള്ള ഡ്രഗ്സ്‌ കൂടുതല്‍ പ്രൊമോട്ട് ചെയുവാന്‍ വികസ്വര രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ജോണി പറഞ്ഞു. കാന്‍സര്‍ പോലുള രോഗങ്ങള്‍ക്ക് ആണ് ഈ മരുന്നുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്. വേദന സംഹാരികള്‍ ആണ് ഓപ്പിയം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മരുന്നുകള്‍. പെത്തിടിന്‍ , മോര്‍ഫിന്‍ , തുടങ്ങിയ വേദന സംഹാരി ഇന്‍ജെക്ഷന്‍ , പിന്നെ ഓപ്പറേഷന്‍ തിയറ്ററില്‍ ഉപയോഗിക്കുന്ന ഫെന്ടയില്‍ , രേമ്യ്ഫെന്ടയില്‍ തുടങ്ങിയ അനാല്ജെസിക്കുകള്‍. അത് കൂടാതെ ചുമക്കുള്ള കഫ്‌ സിറപ്പുകളില്‍ ഉപയോഗിക്കുന്ന കൊടെയിന്‍ ഒപ്പിയത്തില്‍ നിന്നും ആണ് ഉല്‍പ്പാദിപ്പിക്കുന്നത്.

യു എന്‍ സമുച്ചയത്തില്‍ നിന്ന് നേരെ പോയത് ഡാനൂബ്‌  നടിക്കരികെ യുള്ള ടോനബ് പാര്‍ക്കില്‍ ആണ്. അവിടെ ഉള്ള ടവറില്‍ നിന്ന് വിയന്ന പട്ടണത്തിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുക്കുവാന്‍ എന്റെ കണ്ണുകള്‍ക്ക്‌ കഴിഞ്ഞു. വിയന്ന പട്ടണത്തെ രണ്ടായി മുറിക്കുന്നത് ഡാനൂബ്‌ നദി ആണ്. ആസ്തൃയയില്‍ സമുദ്രം ഇല്ലാത്തതിന്റെ കുറവ് നിര്‍ത്തുന്നതും ഡാനൂബ്‌ നദി ആണ്. ഡാനൂബ്‌ നദിയുടെ ഒരു വശത്തു ഇരുപത്തി നാല് കിലോമീറ്റര്‍ നീളത്തില്‍ ഒരു ദ്വീപ്‌ പോലെ നിര്‍മ്മിചിരിക്കയാണ്. ഇതൊരു പാര്‍ക്കായും ബീച്ച് ആയും സൈക്കിള്‍ യാത്ര ട്രാക്ക് ആയും ഇവര്‍ ഉപയോഗിക്കുന്നു. ഈ ദ്വീപില്‍ ആണ് വിയന്നയിലെ ഏറ്റവും വലിയ ന്യൂഡ്   ബീച്ച് സ്ഥിതി ചെയുന്നത്. ഈ ന്യൂഡ്  ബീച്ചില്‍ പ്രവേശനം ഫ്രീ ആണ്. ചെറുപ്പക്കാരും കുടുംബം ഒന്നാകെയും ഈ ബീച്ചില്‍ ആസ്ത്രിയയക്കാരും ടൂറിസ്റ്റുകളും വരുന്നു. എഫ കെ കെ എന്ന ബോര്‍ഡു കണ്ടാല്‍ അത് ന്യൂഡ്  പാര്‍ക്കിലെക്കുള്ള വഴി ആണ്. മലയാളികള്‍ പലരും ന്യൂഡ്   ബീച്ചില്‍ വരുന്നത് സൈക്കിള്‍ യാത്രക്കാരായിട്ടാണ് പോലും.



പാര്‍ക്കുകളും മനോഹരമായ കെട്ടിടങ്ങള്‍  കൊണ്ടും സമൃദ്ധം ആണ്  വിയന്ന. മലകളിലും മലയിടുക്കുകളിലും മനോഹരമായ വീടുകള്‍ .. വൃത്തിയുള്ള റോഡുകള്‍ ... വേനല്‍ക്കാലത്ത് അനേകം ടൂറിസ്റ്റുകള്‍ വരുന്നു. വിയന്ന ആണ് ഈസ്റ്റ്‌ യൂറോപ്പിനെയും വെസ്റ്റ്‌ യൂറോപ്പിനെയും യോജിപ്പിക്ക്കുന്ന രാജ്യം. ആസ്ത്രിയ വളരെ സമ്പന്നം ആയ ഒരു രാജ്യം ആണ്. ഈസ്റ്റിലെ സമ്പന്നര്‍ എന്നാണ് ആസ്ത്രിയ എന്ന വാക്കിന്റെ അര്‍ഥം. ഇവിടെ ഏതാണ്ട് അയ്യായിരത്തോളം മലയാളികള്‍ ജോലി ചെയുന്നു. ഇവരില്‍ കൂടുതലും പേര്‍ ആസ്ത്രിയയിലെ ഹെല്‍ത്ത്‌ സര്‍വീസസിലും യു എന്നിലും ആണ് ജോലി ചെയുന്നത്. മലയാളികള്‍ എല്ലാവരും നന്നായി ജര്‍മ്മന്‍ ഭാക്ഷ സംസാരിക്കുന്നു. യൂറോപ്പ്യന യൂണിയനില്‍ അംഗം ആയതിനു ശേക്ഷം ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ആസ്ത്രിയയിലേക്ക് പ്രവേശനം ഇല്ല. ഈസ്റ്റ്‌ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആണ് ഇപ്പോള്‍ ഇവിടെ കൂടുതല്‍ ആയി ജോലി ചെയുന്നത്. ഇത് മൂലം ആണ് ഇപ്പോള്‍ മലയാളിയ്ടെ ചാന്‍സ്‌ നഷ്ടപ്പെട്ടത്.

ഞങ്ങളുടെ നാട്ടുകാരായ ഒരു വീട്ടില്‍ സുഹൃത്ത്‌ സന്ദര്‍ശനം നടത്തി തിരകെ ടിബിയുടെ വീട്ടില്‍.,.  ഏതാണ്ട് മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ നാട്ടില്‍ നിന്നും പോയവരാണ് ഇവര്‍..,. അതിനു ശേക്ഷം ആദ്യമായിട്ടാണ് ഇവരെ കാണുന്നത്. വലിയ സന്തോഷം തോന്നി. 

 എന്റെ വിയന്ന സന്ദര്‍ശനത്തിന്റെ ബഹുമാനാര്‍ത്ഥം ടിബിയുടെ നേതൃത്വത്തില്‍  ഒരു സംഗീത വിരുന്നോരുക്കണം എന്ന നിര്‍ബന്ധത്തിനു വഴങ്ങി. ടിബിയുടെ വീട്ടിലെ ബെസ്മെന്റ്റ്‌ ഹാളില്‍ ആണ് ചടങ്ങ് സംഘടിപ്പിചിരിക്കുന്നത്. വിയന്നയിലെ യേശുദാസ്‌ എന്നാണ് ടിബി വിയന്നയില്‍ അറിയപ്പെടുന്നത്, പ്രസശ്ത മലയാളി ഗായിക സുജാതയോടും ശ്വേത മോഹനോടും ഒപ്പം പാടിയതിനെക്കുറിചോക്കെ അദേഹം ഓര്‍മിപ്പിച്ചു. ഒരു സംഗീത നിശക്കുള്ള എല്ലാ ഉപകരണങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്. സ്വാഗത പ്രസംഗവും ടിബി തന്നെ നടത്തി. ഇടയ്ക്കിടെ ടിബി കരാക്കോ ക്കൊപ്പം പാടുന്നു. . തുടര്‍ന്ന് ജോണിയുടെ ഉല്‍ഘാടന പ്രസംഗം. പാട്ടുകള്‍ക്കിടയില്‍ ടിബിയുടെ ഭാര്യ റജി ഡ്യൂട്ടിക്ക് പോകുന്നതിനു മുന്‍പ് ഉണ്ടാക്കിയ കപ്പ ബിരിയാണി നന്നായി ആസ്വദിച്ചു ... ഒടുവില്‍ അവസാന ഗാനത്തിനൊപ്പം എന്റെ വക  നന്ദി പ്രകടനവും കഴിഞ്ഞപ്പോള്‍ സമയം രാത്രി പതിനൊന്നു. തെറ്റിദ്ധരിക്കണ്ട, ഈ കലാവിരുന്നില്‍ ഞാനും ജോണിയും ടിബിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പിറ്റേന്ന്  രാവിലെ ജോണി എന്നെ എയര്‍  പോര്‍ട്ടില്‍ കൊണ്ടാക്കി. ഞാന്‍ വീണ്ടും ആമ്സ്ടര്‍ ഡാമിലേക്ക് .

Tuesday, 2 October 2012

ഹോളണ്ടിലെ ഗ്രാമങ്ങളിലേക്ക്...



അതിരാവിലെ  നാലരയ്ക്ക് തന്നെ കടുത്ത ഉറക്കത്തിന്റെ കരിമ്പടം തട്ടി അകറ്റി അലാറം ശബ്ദിച്ചു. ... അഞ്ചര ആകുമ്പോള്‍ എയര്‍ പോര്‍ട്ടില്‍ എത്തണം. ഏഴു മണിക്കാണ്  ആംസ്റ്റര്‍ ഡാമിലെക്കുള്ള കെ എല്‍ എം ഫ്ലൈറ്റ്. അഞ്ചു മണി ആകുമ്പോഴേക്കും ടാക്സി അറേഞ്ച് ചെയ്യാന്‍ റിസപ്ഷനിസ്റ്റിനോട് തലേന്നേ ചട്ടം കെട്ടിയിട്ടുണ്ട്. എഴുന്നേറ്റു ഫ്രഷ്‌ ആയി ബാഗും പെട്ടിയും ആയി പൂമുഖത്തേക്ക്  എത്തിയപ്പോഴേ ടാക്സി വെയിറ്റ് ചെയുന്നുണ്ടായിരുന്നു. അതെ, ഈ ടാക്സിക്കാരനും പാകിസ്ഥാനി ആണ്. ഡെന്മാര്‍ക്കില്‍ ജനിച്ചു വളര്‍ന്ന പാകിസ്ഥാനി. 




അഞ്ചര ആയപ്പോഴേ, ചെക്ക് ഇന്‍ ചെയ്തു. ചെക്കിന്‍ ചെയ്യാന്‍ ചെന്നപ്പോള്‍ കൌണ്ടറില്‍ ഇരുന്ന ഡാനിഷ് കാരനോട് ബഹളം വെയ്ക്കേണ്ടി വന്നു. കഴിഞ്ഞ തവണ വലിയ പെട്ടി ആയപ്പോള്‍ സൌകര്യക്കുറവ് കണക്ക് കൂട്ടി ഇത്തവണ രണ്ടു പെട്ടിയിലേക്ക് ലാഗേജു മാറ്റിയിരുന്നു. പക്ഷെ ലഗേജില്‍ രണ്ടു പെട്ടി പാടില്ല എന്നതാണ് എയര്‍ ലൈന്‍ നിയമം പോലും... അപ്പോള്‍ രണ്ടാമത്തെ പെട്ടിക്കു ഞാന്‍ എക്സ്ട്രാസ് കൊടുക്കണം പോലും.. ഇതെവിടുത്തെ ന്യായം? ഞാന്‍ അങ്ങോട്ട്‌ തട്ടിക്കയറിയപ്പോള്‍ സായിപ്പ് കുട്ടി, അടുത്ത ബാഗും ലഗേജിലേക്ക് അയച്ചു വളരെ മര്യാദ രാമനായി.


വീണ്ടും ആംസ്റ്റര്‍ ഡാമിലെ സ്കിപോള്‍ വിമാനത്താവളത്തില്‍. ..........,...
രണ്ടര മാസത്തിനു മുന്‍പ് ആദ്യമായി ഇവിടെ കാലുകുത്തുമ്പോള്‍ എന്‍റെ കൂടെ ബഷീറും, പിള്ള ചേട്ടനും ഉണ്ടായിരുന്നു... അതൊരു ധൈര്യം ആയിരുന്നു. പക്ഷെ ഇത്തവണ ആദ്യമായി എന്നെ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടില്‍ ഒരു ഹോളണ്ടുകാരന്‍ വന്നിരിക്കുന്നു. കീസ് ദെന്‍ ബോര്‍ എന്നാണ് അദേഹത്തിന്റെ പേര്... നേരില്‍ കണ്ടിട്ടില്ല.. ചില ഇ മെയില്‍ ഇടപാടുകള്‍ മാത്രം.


കസ്റ്റംസ്‌ ക്ലിയര്‍ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ തന്നെ കീസിനെ കണ്ടു. അദേഹത്തിന്റെ വാഹനം പാര്‍ക്കിംഗ് ഏരിയയില്‍ ആണ്... എന്‍റെ ബാഗേജു എടുക്കുവാന്‍ കീസും എന്നെ ഹെല്‍പ്‌ ചെയ്തു. ആംസ്റ്റര്‍ ഡാമിലെ ഏതെങ്കിലും ഹോട്ടലില്‍ ആയിരിക്കും എനിക്ക് താവളമോരുക്കുക എന്ന എന്‍റെ കണക്കു കൂട്ടല്‍ തെറ്റിച്ചു കൊണ്ട് വാഹനം നഗര പരിധി വിട്ടു മുന്നോട്ടു കുതിക്കുകയാണ്. ആംസ്റ്റര്‍ ഡാമില്‍ നിന്ന് ഏകദേശം നൂറ്റമ്പത് കിലോമീറ്റര്‍ അകലെ ഉള്ള ഒരു ഗ്രാമത്തിലേക്ക് ആണ് അദേഹം എന്നെ കൊണ്ട് പോയത്... വൃത്തിയുള്ള ഹൈവേ ....ചെറിയ വൃഷങ്ങളും പൂക്കളും വഴിയരികില്‍ എല്ലായിടത്തും കാണാം. സൂര്യന്‍ പതുക്കെ തല കാണിക്കുന്നതെ ഉള്ളൂ... പുറത്തു തണുപ്പ് പന്ത്രണ്ടു ഡിഗ്രീ മാത്രം... ജെല്‍ദര്‍ മേല്‍സന്‍ എന്ന സ്ഥലത്ത് ആണ് ഫ്രൂട്ട് മാസ്റ്റെര്സ് എന്ന കീസിന്റെ കമ്പനിയുടെ ആസ്ഥാനം, അതിനടുത്തു സബാമ്മള്‍  എന്ന ഒരു ചെറിയ പട്ടണത്തില്‍ ആണ് എനിക്ക് താമസ സൌകരും ഒരുക്കിയിരിക്കുന്നത്... 




സബാമ്മള്‍ എന്നതു ഒരു ചെറിയ ബിസിനസ് പട്ടണം ആണ്... ആകെ മുപ്പതോളം കെട്ടിടങ്ങള്‍ മാത്രം. ബിസിനസ് കാര്‍ക്ക് താമസിക്കുന്നതിനായി രണ്ടു ഹോട്ടലുകള്‍. ... , അടുത്തെങ്ങും ജനവാസം ഇല്ലാത്ത ഒരു പ്രദേശം എന്ന് തോന്നിപ്പോകും. കെട്ടിടങ്ങളില്‍ ഹോട്ടലുകള്‍ ഒഴിച്ച് എല്ലാം ഓഫീസ്‌ കെട്ടിടങ്ങള്‍ ആണ്. എനിക്ക് വേണ്ടി താമസ സൌകര്യം ഒരുക്കിയത് മനോഹരമായ അപ്പോളോ ഹോട്ടലില്‍ ആണ്... കീസ് എന്നെ ആ ഹോട്ടലില്‍ കൊണ്ട് ചെന്നാക്കി, കുറച്ചു കഴിയുമ്പോള്‍ തിരികെ വരാം എന്ന് പറഞ്ഞു യാത്രയായി.


ഫ്രഷ്‌ ആയി വന്നു പ്രഭാത ഭക്ഷണവും കഴിഞ്ഞപ്പോഴെക്ക് കീസ് എത്തി. അദേഹത്തോടൊപ്പം ജെല്‍ദര്‍മേല്സനിലെ അദേഹത്തിന്റെ കമ്പനി ആയ ഫ്രൂട്ട് മാസ്റ്റെര്സ് എന്ന കമ്പനിയിലേക്ക് പുറപ്പെട്ടു. ഹോളണ്ടിലെ ഏറ്റവും വലിയ പഴ വര്‍ഗങ്ങള്‍ കച്ചവടം ചെയുന്ന കമ്പനി ആണ് ഫ്രൂട്ട് മാസ്റ്റെര്സ്. സോഫ്റ്റ്‌ പഴങ്ങള്‍ ആയ ബെറി വര്‍ഗത്തില്‍ പെട്ട സ്ട്രോബെറി, റെഡ്‌ കറന്‍റ്, ബ്ലാക്‌ കറന്‍റ്, ബ്ലു ബെറി, ക്രാന്‍ ബെറി ഇവയുടെ ഉല്‍പാദനത്തിലും വിപണനത്തിലും ഇവര്‍ വളരെ പ്രശസ്തര്‍ ആണ്. അതോടൊപ്പം, ഹോളണ്ടില്‍ വിളയുന്ന ആപ്പിള്‍ , പിയെര്സ് എന്നിവയുടെ സിംഹ ഭാഗവും കച്ചവടം ചെയുന്നത് ഫ്രൂട്ട് മാസ്റ്റെര്സ് ആണ്. സ്വയമായി കൃഷി ചെയുന്നതിലുപരി മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് മഹാരാഷ്ട്രയിലെ നാസിക്‌, സാംഗ്ലി എന്നീ പ്രദേശങ്ങളില്‍ വിളയുന്ന മുന്തിരി ആണ് ഇവര്‍ ഇറക്കുമതി നടത്തുന്നത്. ഞങ്ങളുടെ കമ്പനി ആദ്യ വര്ഷം ഏതാണ്ട് നാല്പതു കണ്ടൈനര്‍ മുന്തിരി ആണ് ഇവര്‍ക്ക് കൊടുത്തത്. ഇവരും ആയി നേരിട്ട്  ഒരു പരിചയവും ഉണ്ടായിട്ടില്ല, വെറും ഇന്റര്‍നെറ്റ് വഴിയുള്ള പരിചയം മാത്രം.


ചിന്നി ചിന്നി പെയുന്ന മഴയും നല്ല തണുപ്പും, കീസ് അവരുടെ ഓഫീസ്‌, സ്റ്റോര്‍, പായ്ക്ക് ഹൗസ്‌ തുടങ്ങിയവ ചുറ്റിനടന്നു കാണിച്ചു. ദുബായിലെ വെജിട്ടബിള്‍ ഫ്രൂട്ട് മാര്‍ക്കറ്റിന്റെ അത്ര മാത്രം വലിപ്പം ഉള്ള അതി വിപുലം ആയ സന്നാഹങ്ങള്‍ ആണ് അവരുടെ ആസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. അത് കൂടാതെ റോട്ടര്‍ ഡാമില്‍, ഇറക്കുമതി ചെയുന്ന സാധനങ്ങള്‍ സൂക്ഷിക്കുന്ന ബ്രഹത്തായ ഓട്ടോമാറ്റിക് സ്റ്റോര്‍.,. ഏകദേശം ഒരു മണിക്കൂറില്‍ കൂടുതല്‍ സമയം എടുത്തു അവരുടെ പായ്ക്ക് ഹൗസ്‌ ചുറ്റി നടന്നു കാണുവാന്‍, ആപ്പിള്‍ , പിയെര്സ് എന്നിവ പായ്ക്ക്‌ ചെയുന്ന മെഷീനുകളും കണ്ടു. അവിടെ കൂടുതല്‍ ആയി ജോലി ചെയുന്നത് പോളണ്ടില്‍ നിന്ന് വന്ന തൊഴിലാളികള്‍ ആണ്. പോളണ്ട് യൂറോപ്യന്‍ യൂണിയന്റെ ഭാഗം ആയപ്പോള്‍ അവര്‍ക്ക് കിട്ടിയ അവസരം അവര്‍ നന്നായി വിനിയോഗിക്കുന്നു. ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്ന അവര്‍, കൃത്യ സമയത്ത് വരുന്നു, ജോലി ചെയുന്നു, പോകുന്നു.
സബാമ്മള്‍, ജെല്ദര്‍ മേല്സന്‍, എന്നിവ അടുത്തടുത്തുള്ള ചെറിയ മുനിസിപ്പാലിറ്റികള്‍ ആണ്. ഒരിടത്തും ജനവാസം ഉള്ളതായി കാണാന്‍ കഴിയില്ല. എട്ടും പത്തും ചെറിയ ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് ഓരോ മുനിസിപ്പാലിറ്റിയും. ഓഫീസിലെ പണികള്‍ കഴിഞ്ഞു, കീസ് എന്നെയും കൊണ്ട് ഗ്രാമങ്ങള്‍ ചുറ്റിക്കറങ്ങുവാന്‍ പോയി. എല്ലാ ഗ്രാമത്തിലും മൂന്നു പതിറ്റാണ്ട് പഴക്കം ഉള്ള കാറ്റാടി യന്ത്രങ്ങള്‍ കാണാം. ചുവപ്പും കറുപ്പും വെളുപ്പും ചേര്‍ന്ന പെയിന്‍റ് ചെയ്ത ഇരു നില മാളികകള്‍, വീടുകള്‍ എല്ലാം വളരെ അടുത്തടുത്ത് ആണ് സ്ഥിതി ചെയുന്നതു. ഏകദേശം രണ്ടു മൂന്നു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ആണ് വീടുകള്‍ എല്ലാം. നമ്മുടെ നാട്ടിലെ പോലെ നാട്ടുകാരെ കാണിക്കുവാന്‍ വേണ്ടി അല്ല ഹോളണ്ടുകാര്‍ വീട് വച്ചിരിക്കുന്നത്. മിക്കവാറും എല്ലാ വീടുകളും ഒരു പോലെ. മിക്ക കമ്മ്യുണിട്ടികളിലും ഓരോ പള്ളിയും കുറെ  ചെറിയ റെസ്റ്റോരെന്റുകളും സ്കൂളും ഒക്കെ ഉണ്ട്. ഹോളണ്ടിലെ മനുഷ്യര്‍ പൊതുവേ സുന്ദരികളും സുന്ദരന്മാരും അല്ല. സ്കൂള്‍ ജീവിതം കഴിയുന്നതോടു കൂടി അവരുടെ സൌന്ദര്യം ഒക്കെ നഷ്ടപ്പെടുന്നത് പോലെ തോന്നുന്നു. വളരെ ഉയരമുള്ള ഇവര്‍ കൂടുതലും മെലിഞ്ഞ പ്രകൃതം ആണ്. എല്ലാവരും കൃഷി തുടങ്ങിയ കാര്യങ്ങളില്‍ വളരെ ഉത്സുകരാണ്. പാടത്തും, ഫാക്ടറികളിലും പണി എടുക്കുന്നവര്‍.,. എവിടെയും പച്ച നിറം . കുന്നുകള്‍ , മലകള്‍ ഒന്നും ഇല്ലാതെ നീണ്ടു നിവര്‍ന്നു കിടക്കുന്ന കൃഷിയിടങ്ങള്‍., അതിനടുത്തായി, കൃഷി ഉല്പന്നങ്ങള്‍ ശേഖരിക്കുവാനായി സ്റ്റോര്‍, പാലുല്‍പ്പാദനവും ഈ കൊച്ചു രാജ്യത്തെ ഏറ്റവും വലിയ വ്യവസായം ആണ്. അനേകം കന്നുകാലികള്‍ തോട്ടങ്ങളില്‍ മേയുന്നത് കാണുന്നത് കണ്ണിനു കൌതുക കരം. വയലില്‍ മേയുന്ന പഴുക്കള്‍ ഒക്കെയും, കറവ സമയം ആകുമ്പോള്‍ തന്നത്താന്‍ കറവ യന്ത്രത്തിനടുത്തെക്ക് പോകുന്നു. ഓരോ ഫാമുകല്‍ക്കിടയിലും ചാലുകളില്‍ കൂടി വെള്ളം ഒഴുകുന്നത്‌ കാണാം.


നെതര്‍ലണ്ടിലെ പ്രസിദ്ധമായ റൈന്‍ നദിയും വാല്‍ നദിയും ഒഴുകുന്നത്‌ ഈ പ്രദേശങ്ങളില്‍ കൂടി ആണ്. വാല്‍ നദിയിലൂടെ ആണ് മധ്യ യൂറോപ്പിലെ ചരക്കു ഗതാഗതം നീങ്ങുന്നത്. റോട്ടര്‍ ഡാമില്‍ നിന്ന് കപ്പലുകള്‍ വാല്‍ നദിയിലൂടെ ആണ് ജെര്‍മനി, ആസ്ട്രിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് ചരക്കുകള്‍  കൊണ്ട് പോകുന്നത്. നെതര്‍ലണ്ടിസ്ന്റെ മൂന്നില്‍ രണ്ടു ഭാഗവും വെള്ളപ്പൊക്ക കെടുതികള്‍ ഉണ്ടാകുവാന്‍ സാധ്യത ഉള്ള പ്രദേശമാണ്. മഴക്കാലങ്ങളില്‍ ഈ നദികളില്‍ ക്രമാതീതമായ രീതിയില്‍ ജലനിരപ്പ്‌ ഉയരാറുണ്ട്. പലപ്പോഴും കടല്‍ വെള്ളം ആണ് ഈ നദിയിലൂടെ ഒഴുകുന്നത്‌., കാരണം സമുദ്ര നിരപ്പില്‍ നിന്ന് താഴെ ആണ് നെതര്‍ലാന്‍ഡിലെ പല പ്രദേശങ്ങളും.
ജന സാന്ദ്രത ഒട്ടുമില്ലാത്ത വിജനമായ ഗ്രാമ റോഡുകള്‍ പോലും വളരെ വലിയ പ്ലാനിംഗില്‍ ആണ് നിര്‍മ്മിച്ചിട്ടുള്ളത്. ചെറിയ റോഡുകള്‍ക്ക് പോലും പാരലല്‍ ആയി ഇരു വശത്തും സൈക്കിള്‍ റോഡുകള്‍ ഉണ്ടെന്നുള്ളത് ആണ് പ്രത്യേകത. പ്രധാന വീഥികള്‍ ക്രോസ് ചെയുന്നിടങ്ങളില്‍ സൈക്കിള്‍ റോഡുകളില്‍ പോലും സിഗ്നലുകള്‍ ഉണ്ട്.
ഉച്ചക്ക് ശേക്ഷം കീസ് എന്നെ ഹോട്ടലില്‍ കൊണ്ടാക്കി, പിറ്റേന്ന് വരാം എന്ന് പറഞ്ഞു പോയി. ഹോട്ടലില്‍ ഇരുന്നു ബോറടിച്ചു, എന്തായാലും പുറത്തേക്കിറങ്ങി. ഹോട്ടലിനടുത്തായി കുറെ സ്റ്റേഡിയങ്ങള്‍ ഞാന്‍ കണ്ടു. ഫുട്ബാള്‍ കളി കാണാം എന്ന് കരുതി. റൂഡ്‌ ഗുല്ലിട്ടും മാര്‍ക്കോ വാന്‍ ബാസ്റ്റനും ഒക്കെ ഹോളണ്ടുകാര്‍ ആയിരുന്നല്ലോ. . സ്കൂള്‍ കുട്ടികള്‍ ആയിരിക്കണം, കുറച്ചധികം കുട്ടികള്‍ സൈക്കിളില്‍ അങ്ങോട്ട്‌ പോകുന്നത് കാണാം. സ്റ്റേഡിയത്തില്‍ ചെന്നപ്പോള്‍ ആണ് മനസിലായത് ഇത് ഹോക്കി സ്റ്റേഡിയം ആണ് എന്ന്. നാല് ഗ്രൌണ്ട്, നാലും ഹോക്കി കളിക്കുവാന്‍ വേണ്ടി. രണ്ടു ഗ്രൗണ്ടില്‍ പെണ്‍കുട്ടികളും രണ്ടു ഗ്രൗണ്ടില്‍ ആണ്‍കുട്ടികളും പ്രാക്ടീസ് ചെയുന്നു. സ്കൂള്‍ കുട്ടികള്‍ ആണ് എല്ലാം. ജനവാസം വളരെ കുറവായ ചെറിയ സ്ഥലങ്ങളില്‍ പോലും വിശാലമായ കളിക്കളങ്ങള്‍ ഹോളണ്ടില്‍ ഉണ്ടെന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തി. വെറുതെ അല്ല, ഹോക്കിയില്‍ ഹോളണ്ട് വലിയ മുന്നേറ്റങ്ങള്‍ നടത്തുന്നത്. സമയം ഇരുട്ടി തുടങ്ങുന്നത് വരെ കളി കണ്ടു അവിടെ നിന്ന്, പതുക്കെ ഹോട്ടലിലേക്ക് നടന്നു. ഹോട്ടലില്‍ രാത്രിയില്‍ ഒരു റെസ്റ്റോറെന്റ് മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ, രണ്ടോ മൂന്നോ പേര്‍ മാത്രം അവിടെ. കോണിയാക് സിപ്‌ ചെയുമ്പോള്‍ ഒരു ഒറ്റപ്പെടലിന്‍റെ ഭീകരത മുന്നിലേക്ക്‌..




ഇന്ന് വെള്ളിയാഴ്ച, ഇന്നും കീസ് വന്നു, ഓഫീസില്‍ പോയി. വൈകുന്നേരം വീണ്ടും  ഹോക്കി കളി കാണാന്‍ പോയി. അടുത്തെങ്ങും സൂപ്പര്‍ മാര്‍ക്കറ്റ്, ഗ്രോസറി എന്നിവ ഇല്ല. നല്ല തണുപ്പ് ഉള്ളതിനാല്‍ പുറത്തിറങ്ങി നടക്കാനും ആവേശം ഇല്ല. രണ്ടു മനുഷ്യരെ കാണുവാന്‍ ഉള്ള യാതൊരു മാര്‍ഗവും ഇല്ല. ലോഞ്ചില്‍ പോയിരുന്നാല്‍, അവിടെയും ആരും ഇല്ല. നാളെ ശനിയാഴ്ച ആയതിനാല്‍, ഓഫീസുകള്‍ അവധിയും. അതിനാല്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് വന്നവര്‍ എല്ലാം മടങ്ങി പോയിരിക്കുന്നു.
ശനിയാഴ്ച, ഇന്നാണ് ഏറ്റവും ബോറന്‍ ദിനം. കീസ് വരില്ല, രാവിലെ  മുതല്‍ വൈകുന്നേരം വരെ എങ്ങനെ ഹോട്ടലില്‍ കഴിച്ചു കൂട്ടും. പുറത്തിറങ്ങിയാല്‍ മറു വശം കാണാന്‍ കഴിയാത്ത അത്ര ദൂരത്തില്‍ കൃഷി ഫാമുകള്‍ മാത്രം. ഹൈ വേയിലൂടെ ചില ട്രക്കുകള്‍ മാത്രം ചീറി പാഞ്ഞു പോകുന്നു. ഒരു മരമോ, കുന്നോ മലയോ ഇല്ലാത്ത ഏറ്റവും ബോറന്‍ താഴ്വര. എവിടെയും ഒരേ കാഴ്ചകള്‍.,. എന്തായാലും നാല് മണി കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത പട്ടണത്തിലേക്ക് ( ഗ്രാമ സിരാകേന്ദ്രത്തിലേക്ക്) നടന്നു. റോഡുകള്‍ക്ക് യെല്ലോ ഷോള്‍ഡര്‍ ഇല്ലാത്തതിനാല്‍ സൈക്കിള്‍ വീഥിയിലൂടെ നടന്നു. കുറെ ദൂരം നടന്നപ്പോള്‍ ഒരു ചെറിയ റൌണ്ട് എബൌട്ട്‌ കണ്ടു. അത് മുറിച്ചു കടക്കുമ്പോള്‍ കാറില്‍ വന്ന ആള്‍ കാറ് നിര്‍ത്തി അതില്‍ കയറാന്‍ പറഞ്ഞു. ആരാണെന്നും ഏതാണെന്നും അറിയില്ല, എങ്കിലും രണ്ടും കല്‍പ്പിച്ചു കയറി. അയ്യാള്‍ എന്നെ ഗ്രാമത്തില്‍ കൊണ്ട് ചെന്നാക്കി. ഒരു വലിയ സൂപ്പര്‍ മാര്‍ക്കറ്റ്‌, കുറെ ചെറിയ കടകള്‍,  റെസ്റ്റോറന്റുകള്‍, ഇത്രയും മാത്രമേ അവിടെ കണ്ടുള്ളൂ...നമ്മുടെ ഗ്രാമങ്ങളില്‍ കാണുന്നത് പോലെ മാത്രം. ഒരു വലിയ പള്ളിയുടെ മിനാരങ്ങള്‍ കാണാം. കുറെ നേരം അതിലെ കറങ്ങി നടന്നു. ഒറ്റയ്ക്ക് കറങ്ങാന്‍ ഉള്ള താല്പര്യം ഇല്ലാത്തതിനാല്‍ വീണ്ടും ഹോട്ടലിലേക്ക് നടന്നു. വീടുകളുടെ മുന്നില്‍ ചെറിയ കായ്കളും ആയി പിയെര്സ് ചെടികള്‍, പഴയ വീടുകള്‍ ആണെങ്കിലും മുറ്റം നിറയെ പല വിധത്തിലുള്ള ചെടികള്‍ പൂവിട്ടു നില്‍ക്കുന്നു. മിക്ക വീടുകള്‍ക്കും മതിലുകള്‍ ഉണ്ടാക്കിയിരിക്കുന്നത് ഈ ഫലവൃഷങ്ങള്‍ അടുപ്പിച്ചു നാട്ടു കൊണ്ടാണ്.


നാളെ ഞായറാഴ്ച റഷ്യയിലെ സെ. പീറ്റേര്‍സ് ബര്‍ഗിലേക്ക് പോകണം, അവിടെ ബഷീര്‍ വരാം എന്നാണ് പറഞ്ഞിട്ടുള്ളത്. ആംസ്റ്റര്‍ഡാം എയര്‍ പോര്‍ട്ടില്‍ നിന്ന് വളരെ അകലെ ആണ് ഞാന്‍ താമസിക്കുന്ന സബമ്മാള്‍, എയര്‍ പോര്‍ട്ടില്‍ കൊണ്ട് വിടാന്‍ കീസ് വരാമെന്നു സമ്മതിച്ചു എങ്കിലും ഞാന്‍ സ്നേഹ പൂര്‍വം അത് നിരസിക്കുകയായിരുന്നു . ഞായറാഴ്ച ഹോട്ടല്‍ വെക്കേറ്റ് ചെയ്യണം, പക്ഷെ തിരിയെ വീണ്ടും വരേണ്ടത്, ഈ ഹോട്ടലിലേക്ക് തന്നെ ആണ്. എന്തായാലും റിസപ്ഷനില്‍ പോയി, അവിടെ മേരി എന്ന റിസപ്ഷനിസ്റ്റ് മാത്രമേ ഉള്ളൂ. ഹോട്ടലില്‍ മറ്റാരും ഉള്ളതായി തോന്നുന്നില്ല. എല്ലാവരും വീക്കെന്‍ഡ് ആഘോഷിക്കുവാന്‍ പോയിരിക്കുന്നു. ആംസ്റ്റര്‍ ഡാം വിമാനത്താവളത്തിലേക്ക് പോകേണ്ട  മാര്‍ഗം മേരി വിവരിച്ചു തന്നു. 




രാവിലെ പതിനോന്നു മണിക്ക്  എയര്‍ പോര്‍ട്ടില്‍ എത്തണം. മേരി തന്നെ ടാക്സി ബുക്ക്‌ ചെയ്തിരുന്നു. ടാക്സിയില്‍ ദെന്‍ ബോഷ് എന്ന സ്ഥലത്തേക്ക് പോകണം, അവിടെ നിന്ന് ആംസ്റ്റര്‍ ഡാം റെയില്‍വേ സ്റേഷന്‍, വീണ്ടും അവിടെ നിന്ന് ഷിഫോള്‍ എയര്‍ പോര്ട്ടിലേക്ക്. എട്ടരയോടെ ടാക്സിക്കാരന്‍ വന്നു. വന്നപാടെ പറഞ്ഞു, മിനിമം ചാര്‍ജ്‌ 20 യൂറോ ആണ്, അത് കേട്ടതും ഞാന്‍ ഞെട്ടി പോയി. എങ്കിലും പോവാതെ തരമില്ല. ഒന്‍പതു മണിയോട് കൂടി ദെന്‍ ബോഷില്‍ എത്തി. വളരെ പുരാതനമായ ഒരു സിറ്റി ആണ് ദെന്‍ ബോഷ്. സാധാരണ ജനങ്ങള്‍ മതങ്ങളില്‍ നിന്ന് അകന്നു ജീവിക്കുന്ന രാജ്യം ആണ് നെതര്‍ലാന്‍ഡ്‌.., പ്രോട്ടസ്ഥന്‍റ് വിഭാഗം ആണ് രാജ്യത്ത്  ഉള്ളതില്‍ കൂടുതല്‍ ,  എങ്കിലും, ദെന്‍ ബോഷ് , കത്തോലിക്കര്‍ കൂടുതല്‍ തിങ്ങി പാര്‍ക്കുന്ന ഒരു പ്രദേശം ആണെന്നും, അതോരു റിലീജിയസ് സെന്റര്‍ ആണെന്നും ജൂത വംശജനായ ഡ്രൈവര്‍ പറഞ്ഞു. നോര്‍ത്ത്‌ ബ്രാബന്‍ എന്ന പ്രോവിന്‍സിന്റെ തലസ്ഥാനം കൂടി ആണ് ദെന്‍ ബോഷ്. ഇവിടെ നടക്കുന്ന തവള കാര്‍ണിവല്‍ വളരെ പ്രസിദ്ധം ആണ്.


ചെറിയ മഴയും കഠിനമായ തണുപ്പും ആണെങ്കിലും എവിടെയും പച്ചപ്പുകള്‍ കാണാം. അതിപുരാതനമായ കെട്ടിടങ്ങള്‍, കത്തീഡ്രലുകള്‍ , വ്യാപാര സമുച്ചയങ്ങള്‍ ഒക്കെ ദെന്‍ ബോഷിനെ മനോഹരിയാക്കുന്നു. താരതമ്യേന വലിയ റെയില്‍വേ സ്റ്റേഷന്‍ ആണ് എസ - ഹെത്രോജെന്ബോഷ്‌ എന്ന് മുഴുവന്‍ പേരുള്ള ദെന്‍ ബോഷിലെത്. സ്റ്റേഷനില്‍ പോയി ടിക്കറ്റെടുത്തു ഫ്ലാറ്റ് ഫോമില്‍ ചെന്ന്. പഴയതെങ്കിലും വളരെ വൃത്തിയായി സംരക്ഷിച്ചിരിക്കുന്ന സ്റ്റേഷന്‍.


എന്തായാലും ഏകദേശം ഒരു മണിക്കൂര്‍ സമയം കൊണ്ട്  ദെന്‍ ബാഷില്‍ നിന്ന്   ആംസ്റ്റര്‍ ഡാം സ്റ്റേഷനില്‍ എത്തി. ഞായര്‍ ആയതിനാല്‍ ആകണം ട്രെയിനില്‍ വളരെ കുറച്ചു പേര്‍ മാത്രം. അവിടെ നിന്നും എയര്‍ പോര്ട്ടിലേക്ക് അര മണിക്കൂര്‍ വീണ്ടും ട്രെയിനില്‍ യാത്ര. സ്ക്യ്പോള്‍ വിമാനത്താവളത്തിലെ ചെക്ക് ഇന്‍ മെഷീനില്‍ പോയി ചെക്ക് ഇന്‍ ചെയ്തു. കെ എല്‍ എം വിമാനത്തില്‍ തന്നെ വീണ്ടും റഷ്യയിലേക്ക്. ഇത്  രണ്ടാം പ്രാവശ്യം ആണ്  റഷ്യയിലെ സെ. പീറ്റേര്‍സ് ബര്‍ഗിലേക്ക്. തണുത്തുറഞ്ഞു ഐസ് മലകള്‍ മാത്രം ആയിരുന്ന റഷ്യയിലേക്ക് പോകുമ്പോള്‍ പക്ഷെ ഇത്തവണ കാലാവസ്ഥ വളരെ പ്രസന്നമാണ്. പഴയ യാത്രയിലെ ഓര്‍മ്മകള്‍ ഓരോന്നായി തെളിഞ്ഞു വന്നിരുന്നു വെങ്കിലും ഒറ്റക്കായത്തിന്റെ അന്യതാബോധം ഫ്ലൈറ്റില്‍ നിന്ന് കഴിച്ച മദ്യത്തിനും മാറ്റുവാന്‍ കഴിഞ്ഞില്ല.