Thursday 2 July 2015

അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കാണോ നാം നടന്നു നീങ്ങുന്നത്‌?

ഒരു  അപ്രഖ്യാപിത  അടിയന്തിരാവസ്ഥയിലെക്കാണോ നമ്മുടെ രാജ്യം നടന്നു നീങ്ങുന്നത്‌? 


‘അവര്‍ മുട്ടുമടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇഴയുകയാണ് അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങള്‍ ചെയ്തത്’ എന്ന് മുന്‍ ഉപ പ്രധാനമന്ത്രിയും ഇപ്പോള്‍  ബി.ജെ.പി നേതാവുമായ ലാല്‍ കൃഷ്ണ അദ്വാനി അടിയന്ത്രിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പത്രങ്ങള്‍ കൈക്കൊണ്ട നിലപാടിനെ കുറിച്ച് പറഞ്ഞ പ്രശസ്തമായ വാക്കുകള്‍ ആണിവ. 


ബീഫ് കഴിക്കെണമെങ്കില്‍ പാകിസ്ഥാനില്‍ പോയ്ക്കൊ, യോഗ ചെയ്യാത്തവര്‍ പാക്കിസ്ഥാനില്‍ പൊയ്ക്കോ, എന്നൊക്കെ ആക്രോശിക്കുന്ന നേതാക്കള്‍ ആണിന്നു ഭരണവര്‍ഗത്തുള്ളത്. മുംബയിലെ ശിവസേനയുടെ ആവശ്യം നഗരം മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന മരങ്ങള്‍ എല്ലാം ഹൈന്ദവ മരങ്ങള്‍ ആയിരിക്കണം പോലും. രാഷ്ട്ര പിതാവിന്‍റെ ചിത്രത്തിനോട് ചേര്‍ത്ത് മോദിയുടെ പടവും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലും പ്രതിഷ്ടിക്കണം. സംസ്കൃതപഠനം       നിര്‍ബന്ധമാക്കുക.  


അദ്വാനിയുടെ വാക്കുകള്‍ പ്രസക്തമാവുന്നത് ഇവിടെയാണ്‌. മോദിയെ വിശുദ്ധനാക്കി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു വിജയിപ്പിക്കുകയും ഇപ്പോഴും  മിശിഹാ ആയി ആഘോഷിക്കുകയും ചെയുകയാണ് മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ക്ക് ഭരണകൂടത്തോട് മാത്രമേ കൂറുള്ളൂ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിറം പിടിപ്പിച്ച നുണകള്‍ മാത്രമാണവര്‍ എഴുന്നള്ളിക്കുന്നത്. ഭരണവര്‍ഗത്തെക്കാള്‍ ജനങ്ങളോടായിരിക്കണം മാധ്യമങ്ങള്‍ കടപ്പെട്ടിരിക്കേണ്ടത്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു, ഒരു തിരുത്തല്‍ ശക്തിയായി നില കൊള്ളേണ്ട മാധ്യമങ്ങള്‍ ഇന്ന് അഴിമതിയില്‍ മുങ്ങി, ഭരണവര്‍ഗത്തിനും വ്യവസായികള്‍ക്കും ജാതിമത കോമരങ്ങള്‍ക്കും  ഓശാന പാടുന്ന സംഘമായി അധപ്പതിക്കുകയും  അവരില്‍ നിന്ന് അനധികൃത ആനുകൂല്യങ്ങള്‍ വാങ്ങുന്നവരായി മാറുകയും ചെയ്തിരിക്കയാണ്. രാജ്യത്തെ അസ്ഥിരതയിലേക്ക് തള്ളിവിടുന്ന വര്‍ഗീയതയുടെ പിണിയാളന്മാരായിട്ടാണ് മിക്ക പത്ര പ്രവര്‍ത്തകരും പേനയുന്തുന്നത്. 

മോദിയുടെ വിജയഗാഥ രചിക്കുന്നതിന് മുന്നേ രാജ്യത്തെ പ്രമൂഖ മാധ്യമ സ്ഥാപനങ്ങളെ വിലക്കെടുക്കുകയും പെയിഡ് ന്യൂസുകള്‍ അവയിലൂടെ കുത്തിത്തിരുകയുമായിരുന്നു സംഘി പ്രവര്‍ത്തനം. ഇന്നിപ്പോള്‍ രാജ്യത്തെ പ്രമൂഖ മാധ്യമങ്ങള്‍ എല്ലാം തന്നെയും സംഘി സേനയുടെ നിയന്ത്രണത്തില്‍ ആയതിനാല്‍ ജനങ്ങളെ ചൂക്ഷണം ചെയുന്ന രാഷ്ട്രീയ പ്രക്രിയക്കെതിരെ പ്രതികരിക്കാന്‍ അവര്‍ക്കാകുന്നില്ലാത്തതിനാലും വാര്‍ത്തകളിലെ തെറ്റും ശരിയും കണ്ടുപിടിക്കാനാകാതെ ജനം മിഴിച്ചു നില്‍ക്കുകയാണ്. 

രാജ്യത്തിന്റെ കറുത്ത അധ്യായമായിരുന്നു അടിയന്തരാവസ്ഥയെന്നും  അടിയന്തരാവസ്ഥയെ പ്രതിരോധിച്ചവരെക്കുറിച്ച് അഭിമാനം തോന്നുന്നെന്നും അക്കാലത്തെ രാഷ്ട്രീയ നേതൃത്വം ജനാധിപത്യത്തെ തകർത്തെന്നുംപ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നാൽപതു വർഷം പിന്നിട്ട ദിനത്തില്‍   ട്വീറ്റ് ചെയ്തതു വായിക്കുമ്പോള്‍ ഉള്‍പുളകമല്ല അകാരണമായ ഭയം ആണ് സാധാരണ ഭാരതിയരില്‍ ജനിപ്പിക്കുന്നത്. കാരണം മോദിയുടെ ഭരണത്തിന്‍ കീഴില്‍ ആണ് സംഘികളോടും മോദിയോടും   സമരസപ്പെടാത്തവര്‍ ഇന്ത്യ വിട്ടു പോകണം എന്ന് മോദിയുടെ  സ്തുതിപാഠകാര്‍ കൊലവിളി മുഴക്കുന്നത്. ഇവര്‍ക്കെതിരെ നടപടി വരാത്തപ്പോള്‍ മോദിയും  സംഘ പരിവാരിറെ രഹസ്യ അജണ്ടയെ പ്രോതസാഹിപ്പിക്കുന്നു എന്ന് വേണം കരുതാന്‍.  ഈ അപ്രഖ്യാപിത അടിയന്തിരാവസ്ഥ പ്രഖ്യാപിത അടിയന്തിരാവസ്ഥയെക്കാള്‍ ദോഷം ചെയ്തു കൂടായ്കയില്ല. 


‘ഓരോ ആളും മറ്റൊരാളെ പഠിപ്പിക്കുക, കുടുംബാസൂത്രണം ഉറപ്പുവരുത്തുക, മരങ്ങള്‍ നട്ട് പരിസ്ഥിതി നന്നാക്കുക, സ്ത്രീധനം നിര്‍മാര്‍ജനം ചെയ്യുക, ജാതീയത അവസാനിപ്പിക്കുക.’  ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ഇരുപതിന വികസന പരിപാടിക്കൊപ്പം സഞ്ജയ ഗാന്ധി കൂട്ടിച്ചേര്‍ത്ത മുകളില്‍ പറഞ്ഞ, കേട്ടാല്‍ വളരെ അത്യാവശ്യമെന്നു തോന്നുന്ന  അഞ്ചിന പരിപാടി നടപ്പാക്കലിന്റെ മറവില്‍ ആയിരുന്നു ഡല്‍ഹിയില്‍ ഏറ്റവുമധികം ജനദ്രോഹം നടമാടിയത് എന്നറിയുമ്പോളാണ്  ഇപ്പോള്‍ നടക്കുന്ന ഉന്മൂലന അജണ്ടയുടെ ഭീകര രൂപം പേടിപ്പെടുത്തുന്നത്. 


മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി നില കൊള്ളുമ്പോള്‍, ഭരണ വര്‍ഗത്തിനെതിരെ തിരുത്തല്‍ ശക്തിയാകുമ്പോള്‍ മാത്രമേ ശരിയായ ജനാതിപത്യം പരിപാലിക്കപ്പെടുകയുള്ളൂ. 

1 comment:

  1. അവസ്ഥ ആശാവഹമല്ല, എന്തായാലും

    ReplyDelete