Thursday, 2 July 2015

കലയുടെ നിറവായ ഫ്ലോറന്‍സും ചരിയുന്ന പിസയും

ആറുമണിക്ക് തന്നെ ഞങ്ങള്‍ റെഡി ആയി പ്രഭാത ഭക്ഷണം കഴിക്കുവാന്‍ എത്തി. പ്രഭാത ഭക്ഷണം കഴിഞ്ഞു ഏഴു മണിയോടെ എല്ലാവരും ബസ്സില്‍ കയറി ഇരിപ്പുറപ്പിച്ചു. ഞങ്ങള്‍ക്ക് ഫ്ലോറസില്‍ ഇന്ത്യന്‍ പ്രഭാത ഭക്ഷണവും മസാല ചായയും ഹലോജി ഇതിനിടയില്‍ ഏര്‍പ്പാട് ചെയ്തിരുന്നു. പക്ഷെ ഹോട്ടലില്‍ അവ വിളമ്പുവാന്‍ ഹോട്ടലുടമകള്‍ തയ്യാറായില്ല. എന്തായാലും, ട്രെയിനില്‍ ഒക്കെ കാണുന്ന രീതിയില്‍ ഒരു ചായ പാത്രത്തില്‍ ചായയും, കുറെ പ്ലാസ്റ്റിക്ക് കപ്പുകളും, അതോടൊപ്പം ഒരു കാര്‍ട്ടനില്‍ ഉരുളക്കിഴങ്ങ് ബോണ്ടയും. ഹോട്ടലിന്റെ ഗേറ്റിനു വെളിയില്‍ അനാഥമായി വച്ചിരിക്കയാണ് ഇത് രണ്ടും.  എല്ലാവരും ബസില്‍ കയറിയപ്പോള്‍ ഹലോജി എന്നെ വിളിച്ചു രഹസ്യമായി പറഞ്ഞു, ഗേറ്റിനു വെളിയില്‍ ചായയും ഇന്ത്യന്‍ പ്രഭാത ഭക്ഷണവും ഉണ്ട്. ബസ് വെളിയില്‍ വരുമ്പോള്‍ അതെടുത്തു ബസ്സിന്‍റെ ലഗേജു കമ്പാര്‍ട്ട്മെന്റില്‍  വയ്ക്കണം. ഞാന്‍ സുഹൃത്തായ ജോണ്‍സനെയും കൂട്ടി ഹോട്ടലിന്റെ ഗേറ്റിനു പുറത്തു കാവല്‍ നിന്നു. 

ബസ് ഇത് വരെയും സ്റ്റാര്‍ട്ട്‌ ആയിട്ടില്ല, പതിനൊന്നു മണിക്കൂര്‍ തുടര്‍ച്ചയായി ഓഫ്‌ ആയി കിടന്നാല്‍ മാത്രമേ ബസിലെ കമ്പ്യൂട്ടര്‍ ഓണ്‍ ആകുകയുള്ളൂ എന്നാണ് ബസ് ഡ്രൈവര്‍ പീറ്റര്‍ ഇതിനു കാരണം പറയുന്നത്. എന്തായാലും ഞാനും ജോണ്സനും ചായക്ക് കാവല്‍ നില്‍ക്കുന്നു. ഹോട്ടലിന്റെ മാനേജര്‍ ആണെന്ന് തോന്നുന്നു, ഒരു വയസായ സ്ത്രീ ഗേറ്റിനു വെളിയില്‍ വന്നു ആശ്ചര്യത്തോടു കൂടി ചായപ്പാത്രവും ബോക്സും നോക്കുന്നു. ഉടന്‍ തന്നെ ഞങ്ങള്‍ ഇവ ഞങ്ങളുടേത് അല്ല എന്ന തോന്നല്‍ അവര്‍ക്ക് കൊടുക്കുവാന്‍ വേണ്ടി പെട്ടെന്ന് ഗേറ്റിനകത്തെക്ക് ഉള്‍വലിഞ്ഞു. അനാഥ വസ്തുക്കള്‍ കണ്ടാല്‍ ഇറ്റലിക്കാര്‍ അത് പോലീസിനു റിപ്പോര്‍ട്ട് ചെയുകയാണ് പതിവ് എന്ന് കേട്ടിട്ടുണ്ട്. ഹലോജിക്ക് ഒരു പണി കൊടുക്കുകയുമാവാം, എന്നിട്ട് അതിന്‍റെ തമാശ ആസ്വദിക്കുകയുമാവാം എന്ന് കരുതിയാണ് ഞങ്ങള്‍ മാറി നിന്നത്. എന്തായാലും ആ സ്ത്രീ കുറച്ചു കൂടി മുന്നോട്ട് പോയി, ഫോണിലെ ക്യാമറ കൊണ്ട് അവയുടെ ചിത്രം എടുത്തു. അത് കഴിഞ്ഞു അവര്‍ ആരെയോ ഫോണില്‍ വിളിക്കുകയും ചെയ്തു. എന്തായാലും പെട്ടെന്ന് ബസ് സ്റ്റാര്‍ട്ട്‌ ആയി ഗേറ്റിനു വെളിയില്‍ വന്നു. ഞങ്ങള്‍ ഞങ്ങളുടെ ചായയും ബോണ്ടയും ബസിന്‍റെ ലഗേജു കമ്പാര്‍ട്ട്മെന്റില്‍ വച്ചു. ഞങ്ങളും ബസ്സില്‍ കയറി.

ഹോട്ടലില്‍ നിന്ന് അര മണിക്കൂര്‍ യാത്ര ചെയ്യണം ഫ്ലോറെന്‍സില്‍ എത്തുവാന്‍. മനോഹരമായിരുന്നു ആ യാത്ര. കുന്നുകളും താഴ്വരകളും പച്ച പുതച്ചു നില്‍ക്കുന്നു. നോക്കെത്താ ദൂരത്തോളം കൃഷിയിടങ്ങള്‍. ആപ്പിളും മുന്തിരിയും വിളയുന്ന തോട്ടങ്ങള്‍. ടസ്ക്കനി ലോകത്തിലെ ഏറ്റവും നല്ല വീഞ്ഞ് ഉത്പാദിപ്പിക്കുന്ന പ്രദേശം ആണ്. 

അതെ, ഞങ്ങള്‍ ഇപ്പോള്‍ ടസ്ക്കനിയില്‍ ആണ്. ഐക്യ ഇറ്റലി രൂപപ്പെടുന്നതിന് മുന്നേ ഫ്ലോറന്‍സ് ഉള്‍പ്പെടുന്ന ടസ്ക്കനി പ്രദേശം ഒരു സ്വതന്ത്ര രാജ്യം ആയിരുന്നു. തസ്ക്കനിയുടെ തലസ്ഥാനം ആണ് ഫ്ലോറെന്‍സ്. ഇറ്റാലിയന്‍ നവോഥാനത്തിന്റെ ഈറ്റില്ലം ആണ് ഫ്ലോറെന്‍സ്. ലോകത്തിലെതന്നെ ഏറ്റവും പ്രശസ്തര്‍ ആയ കലാകാരന്‍മാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമാണ് ഫ്ലോറന്‍സ്. മൈക്കലാഞ്ചലോ, ലിയോനാര്‍ഡോ ഡാവിഞ്ചി, ബോട്ടിസേല്ലി, വിഖ്യാത സംഗീതഞ്ജന്‍ ആയ ലോറെന്‍സോ ദി മാഗ്നിഫിഷന്റ്, ഗലീലിയോ, ഫ്ലോറന്‍സ് നൈറ്റിന്‍ഗള്‍, ഫാഷന്‍ ലോകത്തെ പ്രമൂഖരായ ഗുച്ചി, കാവല്ലി, ഇംഗ്ലീഷ് കവികളായ റോബര്‍ട്ട്, എലിസബത്ത്‌  ബ്രൌണിംഗ് എന്നിവരുടെ എല്ലാം ജന്മദേശം ആണ് ഫ്ലോറന്‍സ്. 

വിനോദ സഞ്ചാരികളുടെ പറുദീസയാണ്‌ ഫ്ലോറന്‍സ്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലഘട്ടത്തില്‍ സ്വദേശികളെക്കാള്‍ വളരെയധികം സഞ്ചാരികള്‍ എത്തുന്ന പട്ടണം ആണ് ഫ്ലോറന്‍സ്. ലോത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വിനോദ സഞ്ചാര കേന്ദ്രം ആയിട്ടാണ് ഫ്ലോറന്‍സ് അറിയപ്പെടുന്നത്. യൂറോപ്പിലെ ഏറ്റവും പ്രസിദ്ധമായ മ്യൂസിയങ്ങളില്‍ ഒന്നായ യുഫിറ്റ്സി  ഗാലറിയും അക്കാദമിയയും ഫ്ലോറന്‍സില്‍ ആണ്. ഇവിടെ നേരത്തെ ബുക്ക് ചെയ്യുകയോ വലിയ ക്യൂ നില്‍ക്കുകയോ വേണം അകത്തു കടക്കുവാന്‍. അതിനാല്‍ ഞങ്ങള്‍ക്ക് ഈ ഗാലറികള്‍ കാണുവാനുള്ള സാധ്യതയില്ല. നവോത്ഥാന കാലഘട്ടത്തിലെ കലാകാരന്മാരായ, റാഫേല്‍, മൈക്കലാഞ്ചലോ, ഡാവിഞ്ചി, ടിട്യന്‍, ബോട്ടിസെല്ലി , മോനകോ, ബെല്ലിനി തുടങ്ങി അനേകരുടെ ലോക പ്രശസ്തമായ പെയിന്റിങ്ങുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കലയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചു വാച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പട്ടണം ആണ് ഫ്ലോറന്‍സ്. 

പതിനാലാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയില്‍ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തീക, രാഷ്ട്രീയ,  കലാ കേന്ദ്രമായി അറിയപ്പെട്ടിരുന്നത് ഫ്ലോറന്‍സ് ആണ്. യൂറോപ്പിന്‍റെ വളര്‍ച്ചക്ക് ഫ്ലോറന്‍സ് പണം ആണ് ഉപയോഗിച്ചിരുന്നത്. ഇംഗ്ലീഷ് രാജാക്കന്മാര്‍ക്ക് യുദ്ധങ്ങള്‍ക്ക് സാമ്പത്തീക സഹായം നല്‍കിയിരുന്നത് ഫ്ലോറന്‍സിലെ ബാങ്കുകള്‍ ആയിരുന്നു. പ്രശസ്തമായ മെഡിസി കുടുംബം ആണ് ഫ്ലോറന്‍സിന്‍റെ ഭരണം കയ്യാളിയിരുന്നത്. പതിനാറാം നൂറ്റാണ്ടിലെ ആദ്യ രണ്ടു പോപ്പുമാര്‍ മെഡിസി കുടുംബത്തില്‍ നിന്നായിരുന്നു എന്ന് മാത്രമല്ല, ബാങ്കേര്‍സ് ആയിരുന്ന മെഡിസി കുടുംബം ആണ് വത്തിക്കാന്‍റെ ആദ്യകാല ബാങ്കിംഗ് നടത്തിയിരുന്നത്.

അരമണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ ഫ്ലോറന്‍സില്‍ എത്തി. ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യുവാന്‍ അതി വിശാലമായ പാര്‍ക്കിംഗ് സൗകര്യം. പാര്‍ക്കിങ്ങിനോട് അനുബന്ധമായി ഒരു പാര്‍ക്ക്. ബസ് പാര്‍ക്ക് ചെയ്ത ശേക്ഷം ഞങ്ങള്‍ ഇന്ത്യന്‍ മസാല ചായയും ബോണ്ടയും ആയി പാര്‍ക്കിലെ ഒരു ബഞ്ചിനടുത്ത് ചെന്ന് എല്ലാവര്‍ക്കും ചായയും ആലു ബാജിയും നല്‍കി. കാനഡയില്‍ നിന്നും വന്ന ഡല്‍ഹിക്കാരി ശ്വേത പൊട്ടറ്റോ ബോണ്ട  എന്നറിയാതെ ആവണം ആക്രാന്തത്തോടെ ഏഴെട്ടു ബോണ്ടകളും വാങ്ങി പോയി.  കുറെ കഴിഞ്ഞു, മൂന്നോ നാലെണ്ണം തിരികെ കൊണ്ട് വരുന്നതും കണ്ടു. എന്തായാലും ചായയും ബോണ്ടയും എല്ലാവര്ക്കും നല്കിയതിനാലാവണം എനിക്കൊരു ബോണ്ട പോലും രുചിച്ചു നോക്കാന്‍ തോന്നിയില്ല. വാഹനം പാര്‍ക്ക് ചെയ്ത ഇടത്ത് നിന്നും ചരിത്ര പ്രസിദ്ധമായ സാന്ത മരിയ കത്തീഡ്രലും, മ്യൂസിയങ്ങളും കൊട്ടാരവും സ്ഥിതി ചെയുന്ന പ്ലാസ ഡല്‍ ദുവാമയിലേക്ക് നടന്നു. ബസ് പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററില്‍ അധികം നടക്കണം പ്ലാസ ഡല്‍ ദ്യുവാമയില്‍  എത്തുവാന്‍. കാലത്തെ മുതലേ ടൂറിസ്റ്റുകളുടെ ഒഴുക്കാണ്. അധികവും യുവജനങ്ങള്‍. 

ഏകദേശം ഇരുനൂറിലധികം ആര്‍ട്ട് മ്യൂസിയങ്ങള്‍ ഈ പ്ലാസയില്‍ ഉണ്ടെന്നും ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഈ മ്യൂസിയങ്ങള്‍ സന്ദര്‍ശിക്കാന്‍ വരാറുണ്ട് എന്നും ഹലോജി ഇതിനിടയില്‍ പറഞ്ഞു. വളരെ ദൂരം നടക്കേണ്ടിയിരുന്നതിനാല്‍ ഞങ്ങളോടൊപ്പം വന്ന ഡോ. വൈനിയും അവരുടെ ഭര്‍ത്താവ് ഡോ. മാത്യുവും പാര്‍ക്കില്‍ തന്നെ ഇരുന്നതെ ഉള്ളൂ. അതി വിശാലമായ പ്ലാസയില്‍ ജനങ്ങളുടെ തിക്കും തിരക്കും. ഫ്ലോറന്‍സിന്‍റെ പ്രിയപ്പെട്ട കലാകാരുടെ പ്രധാനപ്പെട്ട കലാരൂപങ്ങള്‍ പ്ലാസയില്‍ കാണാം. അവിടെ ഞങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചത്  മൈക്കലാഞ്ചലോയുടെ  ശില്പ ചാതുര്യം വിളിച്ചോതുന്ന യുവാവായ ഡേവിഡിന്‍റെ പൂര്‍ണ്ണ നഗ്നമായ വിഖ്യാതമായ ശില്‍പം. ഒരു പക്ഷെ പിയാറ്റയെക്കാളും അദേഹത്തിന്റെ നമ്മള്‍ ഇഷ്ടപ്പെടുന്ന കലാരൂപം ഡേവിഡിന്റേതു ആകും.   ഫ്ലോറൻസ് കത്തീഡ്രലിൽ നിന്ന് ഏതാനും മീറ്റർ അകലെയായുള്ള പിയാസ ഡെല്ല സിഗ്നോറിയ  എന്ന സ്ക്വയറിലാണ് ഈ ശില്പം സ്ഥാപിച്ചിരിക്കുന്നത്. ദാവീദിനെ കൂടാതെ സമുദ്രദേവനായ നെപ്ട്യൂണിന്റെയും മെഡൂസയുടെ തല കൊയ്തെടുക്കുന്ന പെർസ്യൂസിന്റെയുമൊക്കെ ശില്പങ്ങൾ  പിയാസ ഡെല്ല സിഗ്നോറിയയില്‍  കാണാം.

യൂറോപ്പിന്റെ നവോത്ഥാനത്തിന്‌  വിത്തു പാകിയ നഗരം എന്ന പേരിലാണ്‌ ഫ്ലോറൻസ് ലോകമെങ്ങും പ്രസിദ്ധിയാർജ്ജിച്ചത്. റോമൻ സാമ്രാജ്യത്തിന്റെ അധഃപതനത്തിനു ശേഷം കലാരംഗത്തും ശാസ്ത്രരംഗത്തും കാര്യമായ പുരോഗതിയൊന്നുമില്ലാതെ ദീർഘകാലം ഇരുണ്ടയുഗത്തിലായിരുന്നു യൂറോപ്പ്. ഈ ഇരുണ്ട യുഗത്തിൽ നിന്ന് യൂറോപ്പിനെ കൈപിടിച്ചുയർത്തിയത് ഡാവിഞ്ചി, ഗലീലിയോ, മൈക്കൽ ആഞ്ചലോ, ബോട്ടിസെല്ലി തുടങ്ങിയരുടെ ബഹുമുഖ സംഭാവനകളാണ്‌. 

പിയാസയിലെക്കുള്ള പ്രവേശന കവാടത്തില്‍ രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ എത്തേണ്ട ഇടം കാട്ടി തന്ന ശേക്ഷം ഹലോജി മുങ്ങി. മുങ്ങുന്നതിനു മുന്നേ, ഫ്ലോറന്‍സ് നല്ല ഐസ് ക്രീം ലഭിക്കുന്ന ഇടം  ആണെന്ന് ഞങ്ങളോട് പറഞ്ഞു. പ്ലാസായിലെ പ്രധാന ശില്പങ്ങള്‍ ആസ്വദിച്ച ശേക്ഷം ഞങ്ങള്‍ സാന്താ മരിയ കത്തീഡ്രല്‍ ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി. വേനൽക്കാലമായിരുന്നതിനാൽ ജനനിബിഡമായിരുന്നു പിയാസ ഡെല്ല സിഗ്നോറിയ.  തെരുവു ഗായകരും മജീഷ്യന്മാരും ടൂറിസ്റ്റുകളുമൊക്കെയായി വലിയൊരു സംഘം ജനക്കൂട്ടത്തിനു മിഴിവേകി..
  
നവോത്ഥാനകാലയൂറോപ്യൻ നിർമ്മിതിയുടെ മകുടോദാഹരണമാണ്‌ ഫ്ലോറൻസിലെ പ്രധാന ദേവാലയമായ ബസലിക്ക ഡി സാന്താ മരിയ ഡെൽ ഫ്ലൊറെ. പൂർണ്ണമായും മാർബിൾ കൊണ്ടു നിർമ്മിച്ചതാണ് ഫ്ലോറൻസ് കത്തീഡ്രൽ. ദേവാലയത്തിന്റെ അസ്ഥിവാരം മുതൽ മേൽക്കൂര വരെ മനോഹരമായ ചുവർചിത്രങ്ങളും ശില്പങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.  

യൂറോപ്പില്‍ ഏറ്റവും അധികം സന്ദര്‍ശകര്‍ വരുന്ന ഇടങ്ങളില്‍ ഒന്നാണ് പ്ലാസ ഡല്‍ ദ്യോമോ. ഇവിടെ സാന്താ മരിയ കത്തീഡ്രല്‍ കൂടാതെ, ജിയോട്ട രൂപ കല്പന ചെയ്ത മണി മന്ദിരം, വി ജോണിന്‍റെ നാമധേയത്തിലുള്ള മാമോദീസ പള്ളി. ഇതാണ് ഫ്ലോറന്‍സിലെ ഏറ്റവും പുരാതനമായ കെട്ടിടം. മണി മന്ദിരത്തിനോട്‌ ചേര്‍ന്നാണ് സാന്താ മരിയ കത്തീഡ്രല്‍. ഫ്ലോറന്‍സിലെ പ്രധാന ബസിലിക്കയും സാന്ത മരിയ ആണ്. 1296  ല്‍ പണി തുടങ്ങി 1436 ല്‍ പൂര്‍ത്തിയാക്കിയ ഈ ബസിലിക്ക പച്ച, പിങ്ക്, ചുവപ്പ് എന്ന മൂന്നു കളറുള്ള മാര്‍ബിളിനാല്‍ മോടി പിടിപ്പിച്ചിരിക്കുന്നു. മുഴുവനായി ഒരു ക്യാമറയില്‍ ഒതുക്കാന്‍ പറ്റാത്ത വലിയ കെട്ടിടം. വലിയ ജന സഞ്ചയം ആണ് ഈ ബസിലിക്കക്ക് ചുറ്റും.

ഇറ്റാലിയന്‍ പെയിന്‍റിംഗ് വില്‍ക്കുന്ന ഏഷ്യക്കാരെ പോലെ തോന്നിക്കുന്ന ചിലര്‍ ഞങ്ങളുടെ അടുക്കലും എത്തി. 25 യൂറോയില്‍ തുടങ്ങിയ വില പേശല്‍ അഞ്ചു യൂറോയില്‍ എത്തിയപ്പോള്‍ ഗ്രേസി രണ്ടു പെയിന്റിംഗുകള്‍  വാങ്ങി. ഞങ്ങളുടെ കൂടെ നിന്ന് കൂട്ടം തെറ്റി പോയ പലരെയും ഞങ്ങള്‍ കണ്ടപ്പോള്‍ ഗ്രേസി മേടിച്ച പെയിന്റിംഗ് അവര്‍ക്ക് കാട്ടി കൊടുത്തു. മനോഹരമായ ഈ പെയിന്റിംഗ് കണ്ടപ്പോള്‍ അവരില്‍ പലര്‍ക്കും വാങ്ങണം. ഒന്ന് രണ്ടു പേര്‍ പണം കൊടുത്ത് മേടിക്കുകയും മറ്റു ചിലര്‍ വാങ്ങുവാന്‍ തയ്യാറെടുക്കുകയും ചെയ്തപ്പോഴേക്കും എങ്ങു നിന്നോ പോലീസുകാര്‍ ചാടി വീണു. പെയിന്റിംഗ് വിറ്റുകൊണ്ടിരുന്നവര്‍ ഇതിനിടയില്‍ സ്ഥലം വിട്ടു. പെയിന്റിംഗ് വാങ്ങിച്ചവരുടെ കയ്യില്‍ നിന്ന് അതെല്ലാം പോലീസ് പിടിച്ചു വാങ്ങി. ഗ്രേസി കയ്യിലിരുന്ന പെയിന്റിംഗ് പോലീസിനു കൊടുക്കാതെ ഒരൊറ്റ ഓട്ടം. വനിതാ പോലീസ് ഗ്രെസിക്ക് പിന്നാലെ. എന്തായാലും ഓട്ട മത്സരത്തില്‍ ഇറ്റാലിയന്‍ പോലീസിനെ ബഹു ദൂരം പിന്നിലാക്കി ഗ്രേസി മുന്നിലെത്തി. അതിനാല്‍ ഗ്രേസിയുടെ കയ്യിലെ പെയിന്റിംഗ് നഷ്ടമായില്ല. ഇംഗ്ലീഷ് അറിഞ്ഞു കൂടാതതിനാല്‍ ആവോ എന്തോ, ഞാന്‍ പോലീസുകാരുടെ പിന്നാലെ പോയി പെയിന്റിംഗ് തിരികെ ആവശ്യപ്പെട്ടു. എന്നെ  ഒന്ന് കണ്ണുരുട്ടി നോക്കി ആ പെയിന്റിംഗ് തരാതെ അവര്‍ പോയി. അന്ന് മാത്രം അവിടെ സന്ദര്‍ശിക്കാന്‍ വന്ന ഞങ്ങള്‍ക്ക് അറിയില്ലല്ലോ ഈ പെയിന്റിംഗ് ഒക്കെ ഡ്യൂപ്ലിക്കേറ്റ്‌ ആണെന്നും അതവിടെ വില്‍ക്കാന്‍ പാടില്ലെന്നും അത് മേടിക്കാന്‍ പാടില്ല എന്നും. ഇതൊക്കെ ഞാന്‍ പറഞ്ഞത്  ഇറ്റാലിയന്‍ പോലീസുകാര്‍ക്ക് മനസിലായ ലക്ഷണം പോലും ഇല്ല. 

ഫ്ലോറന്‍സ് കലയ്ക്കു മാത്രമല്ല ഐസ് ക്രീമിനും വളരെ പ്രസിദ്ധമാണ്. എവിടെയും കൊതിപ്പിക്കുന്ന ഐസ് ക്രീം പാര്‍ലറുകള്‍. പല നിറത്തിലുള്ള ഐസ് ക്രീം. പിസാരിയത്തിനോട് ചേര്‍ന്നുള്ള അനേകം ഐസ് ക്രീം പാര്‍ലറുകളില്‍ ഒന്നില്‍ ഞങ്ങള്‍ മതി വരുവോളം ഐസ് ക്രീം കഴിച്ചു. ഐസ് ക്രീം കഴിച്ചു മീറ്റിംഗ് പോയിന്‍റില്‍ എത്തിയപ്പോള്‍ അവിടെ ഹലോജി ഞങ്ങളെ കാത്തു നില്‍ക്കുന്നു. വീണ്ടും ഞങ്ങള്‍ പിസാരിയത്തിനുള്ളിലെ തിരക്കില്‍ നിന്ന് വെളിയില്‍ വന്നു ആര്‍നോ നദിക്കു സമാന്തരമായി നടന്നു ഞങ്ങളുടെ ബസ്സിനെ ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി. ആര്‍നോ നദി വലിയൊരു താഴ്ചയില്‍ ആണ്. അധികം വെള്ളമില്ല.  ആര്‍നോ നദിക്കു അക്കരെയുള്ള കുന്നിന്‍ മുകളില്‍ ഏതോ പള്ളിയില്‍ നിന്നും ബാന്‍ഡ് മേളത്തിന്റെ  അകമ്പടിയോടെ നമ്മുടെ നാട്ടിലെ പള്ളിപ്പെരുന്നാളുകള്‍ നടക്കുമ്പോള്‍ കാണുന്ന രീതിയിലുള്ള ഒരു പ്രദക്ഷിണം കാണുവാന്‍ കഴിയും. 

 ഞങ്ങള്‍ വീണ്ടും ബസില്‍ കയറി, ഇനി അടുത്ത ഞങ്ങളുടെ ലക്ഷ്യം ചായുന്ന പിസ ടവര്‍ ആണ്.  ഏകദേശം ഒരു മണിക്കൂര്‍ യാത്ര വേണം പിസാ നഗരത്തില്‍ എത്തുവാന്‍. പിസ കാണുന്നതിനു മുന്‍പ് തന്നെ ഉച്ച ഭക്ഷണം കഴിക്കണം. പിസയിലെക്കുള്ള പ്രധാന വീഥിയില്‍ ഭക്ഷണ ശാലകളുടെ ഒരു സങ്കേതം. ടൂറിസ്റ്റുകള്‍ മാത്രമാണ് ഇവിടെ ഭക്ഷണം കഴിക്കുവാന്‍ എത്തുക. നഗരം പിസ ആയിരുന്നതിനാലും,  കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇന്ത്യന്‍ ഭക്ഷണം കഴിച്ചതിനാലും കുട്ടികള്‍ മാത്രമല്ല അവരുടെ മാതാപിതാക്കളും പിസയോ മറ്റു ഇറ്റാലിയന്‍ ഭക്ഷണമോ കഴിക്കണം എന്ന വാശിയില്‍ ആണ്. പക്ഷെ എന്ത് ഫലം, നേരത്തെ ബുക്ക് ചെയ്തിരുന്നതനുസരിച്ചു മറ്റൊരു ഇന്ത്യന്‍ ഭക്ഷണ ശാലയിലേക്ക് ആണ് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത്. പേരിനു വെജിറ്റബിള്‍ പാസ്റ്റ ഉണ്ടവിടെ. എന്തായാലും ഞാനും പാര്‍ത്ഥനും  ബിജുവും   ഷാജിയും ഒരു ടേബിളിനു ചുറ്റും ഇരുന്നു രണ്ടെണ്ണം വീശി. കുട്ടികള്‍ ഇതിനിടയില്‍ കലാപം ഉണ്ടാക്കിക്കൊണ്ടിരുന്നു, നോണ്‍ വെജിറ്റെറിയന്‍ കിട്ടാത്തതിനാല്‍. ഞങ്ങള്‍ ഈ വിഷയം ഏറ്റു പിടിച്ചു. ഭക്ഷണം ആര്‍ക്കും ഇഷ്ടപ്പെട്ടില്ല എന്ന കാര്യം ഞാന്‍ ഹോട്ടലിന്‍റെ ഉടമയായ് രാജസ്ഥാന്‍കാരനോട് പറഞ്ഞു. ആദ്യം അയാള്‍ ഞങ്ങളോട് വാഗ്വാദത്തിന് നിന്നെങ്കിലും ഒടുവില്‍ അയാള്‍ ഞങ്ങള്‍ക്ക് ഒരു കുപ്പി വൈന്‍ തന്നു ഞങ്ങളെ സമാധാനിപ്പിച്ചു. 

രണ്ടു മണിയോടെ ഞങ്ങള്‍ പിസയില്‍ പിസാ ഗോപുരത്തിലെക്കുള്ള ടിക്കറ്റ് വില്‍ക്കുന്ന പാര്‍ക്കിങ്ങില്‍ എത്തി. ഹലോജി ഇതിനോടകം പോയി ടിക്കറ്റും ആയി വന്നു. ഡ്യൂപ്ലിക്കേറ്റ്‌ ബാഗുകള്‍, കണ്ണടകള്‍, സോപ്പ് ചീപ്പ് ഒക്കെ വില്‍ക്കുന്നവര്‍ ഇവിടെ അധികവും ആഫ്രിക്കന്‍ വംശജര്‍ ആണ്. സുമയും ഗ്രേസിയും അടക്കം സ്ത്രീ ജനങ്ങള്‍ എല്ലാം തന്നെ ഈ ഡ്യൂപ്ലിക്കേറ്റ്‌ ഐറ്റംസ് വാങ്ങുന്നത് കണ്ടു. തിരികെ വരുമ്പോള്‍ സ്മരണിക ആയി കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എന്തെങ്കിലും കൊടുക്കേണ്ടേ? ഗ്രേസിയുടെ കൂട്ടുകാര്‍ ഒരു ലിസ്റ്റും ആയാണ് വിട്ടിരിക്കുന്നത്. 
ടിക്കറ്റ് കിട്ടിയപ്പോള്‍ ഞങ്ങള്‍ മറ്റൊരു ബസിലേക്ക് മാറി കയറി. ഏകദേശം പത്തു മിനിട്ടുകള്‍ക്കകം ഞങ്ങള്‍ പിസ ഗോപുരത്തിന് അടുത്തെത്തി. ബസ്സിറങ്ങി ഗോപുര വാതിക്കല്‍ പോകുന്നത് വരെ രണ്ടു വശത്തും ഫാന്‍സി ഡ്രെസ് മത്സരം പോലെ കുറെ പ്രച്ഛന്ന വേഷധാരികള്‍ തെണ്ടാന്‍ ഇരിക്കുന്നു, അവരോടൊപ്പം തെരുവ് വില്പ്പനക്കാരും. ടവറിന്റെ സ്റ്റോപ്പിലിറങ്ങി ഗേറ്റും കടന്ന്‌ കത്തീഡ്രലിന്റെ കോമ്പൌണ്ടിലേക്ക് കടക്കുമ്പോഴേ കാണാം ജനക്കൂട്ടം.. യൂറോപ്പിലെ യുവജനങ്ങള്‍ മുഴുവന്‍ ഇറ്റലിയില്‍ ആണോ എന്ന് തോന്നിപ്പോകും സഞ്ചാരികളെ കാണുമ്പോള്‍. 

ടവറിനെക്കാളും മുൻപേ കണ്ണിൽ പേടുന്നത് കത്തീഡ്രലാണ്‌.. പച്ചക്കളർ മൈതാനത്തിനു നടുക്ക് വെണ്ണക്കൽ ശില്പം പോലെ പ്രൌഢഗംഭീരമായ കത്തീഡ്രൽ..    ഒരു പക്ഷേ ചരിഞ്ഞ ഗോപുരത്തിന്റെ സാന്നിധ്യം ഒന്നു കൊണ്ടു മാത്രം സന്ദർശകരുടെ ശ്രദ്ധ കിട്ടാതെ പോയ ഒരു മനോഹര സൗധമാണ്‌ പിസാ കത്തീഡ്രൽ. 11 ആം നൂറ്റാണ്ടിലാണ്‌ പിസാ കത്തീഡ്രൽ നിർമ്മിക്കുന്നത്. വീണ്ടും ഒരു നൂറു വർഷം കൂടി കഴിഞ്ഞാണ്‌ കത്തീഡ്രലിനോട് ചേർന്നുള്ള ബെൽ ടവറിന്റെ നിർമ്മാണം ആരംഭിക്കുന്നത്.

പിസാ ടവർ കാണുന്നതിനെക്കാൾ രസമാണ്‌ അവിടെയുള്ള ടൂറിസ്റ്റുകളെ നിരീക്ഷിക്കുന്നത്. . ടവറിനെ താങ്ങി നിർത്താനും തള്ളിയിടാനുമൊക്കെയുള്ള ഭാവത്തിൽ വലിഞ്ഞമർന്നും മസിലുപിടിച്ചുമൊക്കെ ഫോട്ടോകൾക്ക് പോസു ചെയ്യുകയാണ്‌ ലോകമെമ്പാടും നിന്ന് ഈ മഹാല്ഭുതം കാണാൻ എത്തിയിട്ടുള്ള ടൂറിസ്റ്റുകൾ. ഞങ്ങളും കൂടെയുള്ളവരും ടൂറിസ്റ്റുകളെ അനുകരിച്ചു ഫോട്ടോക്ക് പോസ് ചെയ്തു. 

ഫോട്ടോ സെക്ഷന്‍ എല്ലാം കഴിഞ്ഞാണ് ഞങ്ങള്‍ പിസക്ക് മുന്നിലേക്ക്‌ പോകുന്നത്. അതിമനോഹരമായ കത്തീഡ്രല്‍, അതിനോട് ചേര്‍ന്നുള്ള മാമോദീസ പള്ളി, അതും കഴിഞ്ഞാണ് ബെല്‍ ടവര്‍. മൂന്നു ഘട്ടം ആയി 199 വര്‍ഷത്തിനിടയില്‍ ആണ്  ഈ ടവര്‍ പണിതത്.  പണി തുടങ്ങി 5 വർഷം കഴിഞ്ഞപ്പോഴേ ബെൽ ടവർ ചരിഞ്ഞു തുടങ്ങി. കളിമണ്ണും മറ്റും കൂടിക്കുഴഞ്ഞ് ഉറപ്പില്ലാത്ത  ബേസില്‍  ആണ്  അടിത്തറ കെട്ടീയത്..  മുകളിലേക്ക്  വെയ്റ്റ് വന്നപ്പോഴേക്കും  ടവർ   ചരിയാനും തുടങ്ങി. എന്തായാലും എല്ലാരും പേടിച്ച് പണി നിർത്തി വച്ചു.  .. ഒന്നും രണ്ടുമല്ല .. 100 വർഷം!!   സിമോണി ആണ് ജിയോവാനി പിസനോയുടെ നേതൃത്വത്തില്‍ മാര്‍ബിള്‍ കൊണ്ടുള്ള ഈ ബെല്‍ ടവര്‍ ഇന്നത്തെ നിലയില്‍ പൂര്‍ത്തിയാക്കിയത്. ഏകദേശം 56 മീറ്ററിലധികം ഉയരമുള്ള പിസ ടവര്‍ .5 ഡിഗ്രീ ചരിഞ്ഞാണ്‌   നില്പ്പ്.. അതായതു ഇതിന്റെ മുകൾഭാഗം ,  ഒരു 4.5 മീറ്റർ  ചരിവ്.  .. വീഴ്ചയിൽ നിന്നും കരകയറ്റാൻ വേണ്ടിയുള്ള പണികളൊക്കെ മുറയ്ക്കു നടക്കുന്നുണ്ട്.. സപ്പോർട്ട് കൊടുത്തും, ബേസിൽ കോൺക്രീറ്റിടുത്തു കൊടുത്തും മറ്റും. അടിയിലെ മണ്ണിന്റെ ബലക്കുറവു കാരണം ഇപ്പോഴും ചരിഞ്ഞു കൊണ്ടിരിക്കുകയാണ്‌ പിസാ ഗോപുരം. 

പിസ ടവറിന്റെ മുകളിലെ നിലയില്‍ കയറുവാന്‍ പ്രത്യേക സംവിധാനം ഉണ്ട്. അതിനായി വലിയ ക്യൂ.  വലിയ ടീം ആയി വരുമ്പോള്‍ ഒരിക്കലും ഇത്ര വലിയ ക്യൂവില്‍ നിന്ന് ടിക്കറ്റെടുത്ത് മുകളില്‍ കയറുക ആയാസം ആണ്. അതിനാല്‍ ആകും ഞങ്ങളുടെ ഇറ്റിനറിയില്‍ പിസ പുറമേ നിന്ന് കണ്ടാല്‍ മതിയെന്ന് ആശ്വസിച്ചതു. കൃത്യം നാലുമണിക്ക് തന്നെ ഞങ്ങള്‍ തിരികെ ബസിലെത്തി. ഇനി അടുത്ത സ്റ്റേഷന്‍ പാദുവ ആണ്. അവിടെ ആണ് ഞങ്ങള്‍ അന്ന് ഹാള്‍ട്ട് ചെയുന്നത്. രണ്ടു മണിക്കൂറിലധികം യാത്ര ചെയ്തപ്പോള്‍ ഞങ്ങള്‍ പാദുവയില്‍ എത്തി. ആദ്യ ദിവസങ്ങളിലെ അന്താക്ഷരിയുടെ ഉശിരൊന്നും ആര്‍ക്കും ഇല്ലായിരുന്നു. പാദുവയിലാണ് ഞങ്ങളുടെ രാത്രി ഭക്ഷണം. അവിടെയും ഇന്ത്യന്‍ ഭക്ഷണം. പക്ഷെ ഉച്ച ഭക്ഷണത്തേക്കാള്‍ മികച്ചതായിരുന്നു അന്നത്തെ ഭക്ഷണം. ഭക്ഷണ ശാലയിലെക്കുള്ള വഴിമദ്ധ്യേ പാദുവായിലെ ഏറ്റവും പ്രസിദ്ധമായ വി. അന്തോണീസിന്‍റെ പള്ളിയും ഞങ്ങള്‍ കണ്ടു. 

ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍  ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തു. സമയം എട്ടു മണിപോലും ആയിട്ടില്ല, ഞാനും പാര്‍ത്ഥനും ജോണ്‍സനും ഡ്രൈവര്‍ ആയ പീറ്ററും ഒപ്പം രാത്രിയില്‍ പാദുവ സിറ്റിയിലൂടെ നടക്കാനിറങ്ങി. ഓരോ ബിയര്‍ അടിക്കുക ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. റോഡിനു ഇരു വശത്തും ആയി   ഇറ്റാലിയന്‍ സുന്ദരികള്‍ വേശ്യാവൃത്തി നടത്തുന്നു. വാഹനങ്ങളില്‍ വരുന്നവര്‍ അവ നിര്‍ത്തി ഇവരെ കയറ്റികൊണ്ട് പോകുന്നു. പീറ്റര്‍ തന്ന വിവരണങ്ങള്‍ ശരിയാണോ എന്നറിയാന്‍ ഞങ്ങള്‍ പീറ്ററെ പിരി കയറ്റി. ഇറ്റാലിയന്‍ അറിയാവുന്ന പീറ്റര്‍ ഒരു പെണ്ണിനോട് എന്തൊക്കെയോ ഇറ്റാലിയനില്‍ സംസാരിച്ചു. അമ്പതു യൂറോ ആണ് അവള്‍ അര മണിക്കൂര്‍ നേരത്തേക്ക് ഫീസ്‌ ആയി ഇടാക്കുന്നത് എന്നും, വാഹനമോ, താമസ സ്ഥലമോ വേണമെന്നും അവള്‍ ആവശ്യപ്പെട്ടു എന്നും ആണ് പീറ്റര്‍ പരിഭാഷപ്പെടുത്തിയത്. വീണ്ടും  കുറെ ദൂരം നടന്നു, ഒരു പെട്ടിക്കടയില്‍ നിന്നും ഓരോ ബിയര്‍ അടിച്ചു ഞങ്ങള്‍ തിരികെ ഹോട്ടലില്‍ എത്തി. 

അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കാണോ നാം നടന്നു നീങ്ങുന്നത്‌?

ഒരു  അപ്രഖ്യാപിത  അടിയന്തിരാവസ്ഥയിലെക്കാണോ നമ്മുടെ രാജ്യം നടന്നു നീങ്ങുന്നത്‌? 


‘അവര്‍ മുട്ടുമടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇഴയുകയാണ് അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങള്‍ ചെയ്തത്’ എന്ന് മുന്‍ ഉപ പ്രധാനമന്ത്രിയും ഇപ്പോള്‍  ബി.ജെ.പി നേതാവുമായ ലാല്‍ കൃഷ്ണ അദ്വാനി അടിയന്ത്രിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പത്രങ്ങള്‍ കൈക്കൊണ്ട നിലപാടിനെ കുറിച്ച് പറഞ്ഞ പ്രശസ്തമായ വാക്കുകള്‍ ആണിവ. 


ബീഫ് കഴിക്കെണമെങ്കില്‍ പാകിസ്ഥാനില്‍ പോയ്ക്കൊ, യോഗ ചെയ്യാത്തവര്‍ പാക്കിസ്ഥാനില്‍ പൊയ്ക്കോ, എന്നൊക്കെ ആക്രോശിക്കുന്ന നേതാക്കള്‍ ആണിന്നു ഭരണവര്‍ഗത്തുള്ളത്. മുംബയിലെ ശിവസേനയുടെ ആവശ്യം നഗരം മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന മരങ്ങള്‍ എല്ലാം ഹൈന്ദവ മരങ്ങള്‍ ആയിരിക്കണം പോലും. രാഷ്ട്ര പിതാവിന്‍റെ ചിത്രത്തിനോട് ചേര്‍ത്ത് മോദിയുടെ പടവും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളിലും പ്രതിഷ്ടിക്കണം. സംസ്കൃതപഠനം       നിര്‍ബന്ധമാക്കുക.  


അദ്വാനിയുടെ വാക്കുകള്‍ പ്രസക്തമാവുന്നത് ഇവിടെയാണ്‌. മോദിയെ വിശുദ്ധനാക്കി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു വിജയിപ്പിക്കുകയും ഇപ്പോഴും  മിശിഹാ ആയി ആഘോഷിക്കുകയും ചെയുകയാണ് മാധ്യമങ്ങള്‍. മാധ്യമങ്ങള്‍ക്ക് ഭരണകൂടത്തോട് മാത്രമേ കൂറുള്ളൂ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിറം പിടിപ്പിച്ച നുണകള്‍ മാത്രമാണവര്‍ എഴുന്നള്ളിക്കുന്നത്. ഭരണവര്‍ഗത്തെക്കാള്‍ ജനങ്ങളോടായിരിക്കണം മാധ്യമങ്ങള്‍ കടപ്പെട്ടിരിക്കേണ്ടത്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു, ഒരു തിരുത്തല്‍ ശക്തിയായി നില കൊള്ളേണ്ട മാധ്യമങ്ങള്‍ ഇന്ന് അഴിമതിയില്‍ മുങ്ങി, ഭരണവര്‍ഗത്തിനും വ്യവസായികള്‍ക്കും ജാതിമത കോമരങ്ങള്‍ക്കും  ഓശാന പാടുന്ന സംഘമായി അധപ്പതിക്കുകയും  അവരില്‍ നിന്ന് അനധികൃത ആനുകൂല്യങ്ങള്‍ വാങ്ങുന്നവരായി മാറുകയും ചെയ്തിരിക്കയാണ്. രാജ്യത്തെ അസ്ഥിരതയിലേക്ക് തള്ളിവിടുന്ന വര്‍ഗീയതയുടെ പിണിയാളന്മാരായിട്ടാണ് മിക്ക പത്ര പ്രവര്‍ത്തകരും പേനയുന്തുന്നത്. 

മോദിയുടെ വിജയഗാഥ രചിക്കുന്നതിന് മുന്നേ രാജ്യത്തെ പ്രമൂഖ മാധ്യമ സ്ഥാപനങ്ങളെ വിലക്കെടുക്കുകയും പെയിഡ് ന്യൂസുകള്‍ അവയിലൂടെ കുത്തിത്തിരുകയുമായിരുന്നു സംഘി പ്രവര്‍ത്തനം. ഇന്നിപ്പോള്‍ രാജ്യത്തെ പ്രമൂഖ മാധ്യമങ്ങള്‍ എല്ലാം തന്നെയും സംഘി സേനയുടെ നിയന്ത്രണത്തില്‍ ആയതിനാല്‍ ജനങ്ങളെ ചൂക്ഷണം ചെയുന്ന രാഷ്ട്രീയ പ്രക്രിയക്കെതിരെ പ്രതികരിക്കാന്‍ അവര്‍ക്കാകുന്നില്ലാത്തതിനാലും വാര്‍ത്തകളിലെ തെറ്റും ശരിയും കണ്ടുപിടിക്കാനാകാതെ ജനം മിഴിച്ചു നില്‍ക്കുകയാണ്. 

രാജ്യത്തിന്റെ കറുത്ത അധ്യായമായിരുന്നു അടിയന്തരാവസ്ഥയെന്നും  അടിയന്തരാവസ്ഥയെ പ്രതിരോധിച്ചവരെക്കുറിച്ച് അഭിമാനം തോന്നുന്നെന്നും അക്കാലത്തെ രാഷ്ട്രീയ നേതൃത്വം ജനാധിപത്യത്തെ തകർത്തെന്നുംപ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നാൽപതു വർഷം പിന്നിട്ട ദിനത്തില്‍   ട്വീറ്റ് ചെയ്തതു വായിക്കുമ്പോള്‍ ഉള്‍പുളകമല്ല അകാരണമായ ഭയം ആണ് സാധാരണ ഭാരതിയരില്‍ ജനിപ്പിക്കുന്നത്. കാരണം മോദിയുടെ ഭരണത്തിന്‍ കീഴില്‍ ആണ് സംഘികളോടും മോദിയോടും   സമരസപ്പെടാത്തവര്‍ ഇന്ത്യ വിട്ടു പോകണം എന്ന് മോദിയുടെ  സ്തുതിപാഠകാര്‍ കൊലവിളി മുഴക്കുന്നത്. ഇവര്‍ക്കെതിരെ നടപടി വരാത്തപ്പോള്‍ മോദിയും  സംഘ പരിവാരിറെ രഹസ്യ അജണ്ടയെ പ്രോതസാഹിപ്പിക്കുന്നു എന്ന് വേണം കരുതാന്‍.  ഈ അപ്രഖ്യാപിത അടിയന്തിരാവസ്ഥ പ്രഖ്യാപിത അടിയന്തിരാവസ്ഥയെക്കാള്‍ ദോഷം ചെയ്തു കൂടായ്കയില്ല. 


‘ഓരോ ആളും മറ്റൊരാളെ പഠിപ്പിക്കുക, കുടുംബാസൂത്രണം ഉറപ്പുവരുത്തുക, മരങ്ങള്‍ നട്ട് പരിസ്ഥിതി നന്നാക്കുക, സ്ത്രീധനം നിര്‍മാര്‍ജനം ചെയ്യുക, ജാതീയത അവസാനിപ്പിക്കുക.’  ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച ഇരുപതിന വികസന പരിപാടിക്കൊപ്പം സഞ്ജയ ഗാന്ധി കൂട്ടിച്ചേര്‍ത്ത മുകളില്‍ പറഞ്ഞ, കേട്ടാല്‍ വളരെ അത്യാവശ്യമെന്നു തോന്നുന്ന  അഞ്ചിന പരിപാടി നടപ്പാക്കലിന്റെ മറവില്‍ ആയിരുന്നു ഡല്‍ഹിയില്‍ ഏറ്റവുമധികം ജനദ്രോഹം നടമാടിയത് എന്നറിയുമ്പോളാണ്  ഇപ്പോള്‍ നടക്കുന്ന ഉന്മൂലന അജണ്ടയുടെ ഭീകര രൂപം പേടിപ്പെടുത്തുന്നത്. 


മാധ്യമങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി നില കൊള്ളുമ്പോള്‍, ഭരണ വര്‍ഗത്തിനെതിരെ തിരുത്തല്‍ ശക്തിയാകുമ്പോള്‍ മാത്രമേ ശരിയായ ജനാതിപത്യം പരിപാലിക്കപ്പെടുകയുള്ളൂ. 

Sunday, 21 December 2014

എന്ത് പറ്റി നമ്മുടെ ആണുങ്ങള്‍ക്ക്?

നവംബറില്‍ കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ പോകേണ്ടി വന്നു. ഫേസ് ബുക്കിലൂടെ മാത്രം പരിചയപ്പെട്ട ചില സുഹൃത്തുക്കള്‍ ഒരു രാവില്‍ വെടിവട്ടം പറയുവാന്‍ കൂടുകയും ചെയ്തു. കൊച്ചിയിലെ തന്നെ ഒരു ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ആയിരുന്നു താമസം. കാര്യം ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ ആണെങ്കിലും ഈ ഹോട്ടലില്‍ ബാര്‍   ഇല്ല. സര്‍ക്കാറിന്റെ മദ്യ നിരോധനത്തിന്റെ ഭാഗമായി ഈ ഹോട്ടലില്‍ ഉണ്ടായിരുന്ന ബാര്‍ അടപ്പിക്കുകയോ, അതല്ലെങ്കില്‍ ഇവര്‍ അപേക്ഷിച്ച ബാറിനു അനുമതി കൊടുക്കാതിരിക്കുകയോ ചെയ്തതല്ല കാരണം. യു എ ഇ യില്‍ അനവധി ഹോട്ടലുകള്‍ ഉള്ള മലയാളികളുടെ ഈ ഹോട്ടലുകളില്‍ ഒരിടത്തും അവര്‍ മദ്യം വിളമ്പില്ല. മദ്യ വില്പന അവരുടെ നിഘണ്ടുവില്‍ ഇല്ല. എന്തായാലും സുഹൃത്തുക്കളോട് ഒന്നിച്ചു കൂടുവാനുള്ള മദ്യമൊക്കെ ഞാന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും വാങ്ങിയിരുന്നതിനാല്‍ ആര്‍ക്കും പട്ടിണി കിടക്കേണ്ടി വന്നില്ല.

പക്ഷെ എന്നെ ഞെട്ടിച്ച കാര്യങ്ങളില്‍ ഒന്ന്, കുടിയന്മാര്‍ എന്ന് കരുതിയ എന്റെ സുഹൃത്തുക്കള്‍ പലരും മുന്തിയ ഇനം മദ്യമായിട്ടു കൂടി ഒന്ന് സിപ് ചെയുവാന്‍ കൂടി മടിക്കുന്നു. സക്കാറിന്റെ മദ്യ നിരോധനത്തിന് അനുകൂലമായി മദ്യം കുടിക്കാതിരിക്കുന്നതല്ല, മറിച്ച് ട്രാഫിക്‌ നിയമങ്ങള്‍ പാലിക്കുവാനുള്ള വ്യഗ്രത ആയിരുന്നു അവരുടെ തീരുമാനത്തിന് പിന്നില്‍. മദ്യപിച്ചു വാഹനമോടിക്കുന്നത് തെറ്റാണ് എന്ന ബോധ്യം. കേരളത്തിലെ യുവ ജനങ്ങളില്‍ ഉണ്ടായ ഈ മാറ്റം തികച്ചും ആദരവുകള്‍ അര്‍ഹിക്കുന്നു. മദ്യം കണ്ടാല്‍ കമഴ്ന്നു വീണിരുന്ന മലയാളി യുവത ഉത്തരവാദിത്വ ബോധമുള്ളവരായിരിക്കുന്നു.

പക്ഷെ ഞങ്ങളുടെ കൂടിച്ചേരലില്‍  മദ്യപാനവും ചുംബന സമരവും നില്‍പ്പ് സമരവും ഒക്കെ ചര്‍ച്ചാ വിഷയം ആയി.എഴുപതുകള്‍ക്ക് ശേക്ഷം കേരളത്തിലെ യുവത തങ്ങളുടെ സ്വത്വത്തിനായി നടത്തിയ സാംസ്കാരിക വിപ്ലവം ആണ് ചുംബനസമരം. പഠിക്കുവാനുള്ള അവകാശത്തിനായി നടന്ന സമരങ്ങള്‍, മാറ് മറയ്ക്കാനായി നടത്തിയ സമരങ്ങള്‍, അയിത്തത്തിനെതിരായി നടന്ന സമരങ്ങള്‍, ക്ഷേത്ര പ്രവേശന സമരങ്ങള്‍ ഇവയ്ക്കൊക്കെ ശേക്ഷം ഇന്നിതാ വ്യക്തി സ്വാതന്ത്ര്യത്തിനായി യുവ ജനങ്ങള്‍ നടത്തിയ ഈ സമരവും ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. കൊച്ചിയില്‍ നടന്ന ഈ സമരത്തിന്‍റെ പ്രതിധ്വനികള്‍ ഇന്ത്യയുടെ മറ്റു  പട്ടണങ്ങളിലും കാമ്പസുകളിലും മുഴങ്ങുന്നു. 

ഭാരതത്തിലോഴികെ മറ്റെല്ലാ രാജ്യങ്ങളിലും അപരിചിതരായവര്‍ പോലും തമ്മില്‍ കണ്ടാല്‍, കെട്ടിപ്പിടിച്ചും ചുംബിച്ചും സ്നേഹ പ്രകടനങ്ങള്‍ നടത്തിയാണ് എതിരേല്‍ക്കുന്നത്. ദുബായില്‍ ഞാന്‍ മുന്നെ ജോലി ചെയ്തു കൊണ്ടിരുന്ന റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയില്‍ അവിടെ അറബ് രാജ്യങ്ങളിലും യൂറോപ്പില്‍ നിന്നും അനേകം സുന്ദരി സുന്ദരന്മാര്‍ ജോലി നോക്കിയിരുന്നു. ഞങ്ങളൊക്കെയും ദിവസവും പരസ്പരം ആലിംഗനം ചെയ്തായിരുന്നു സന്തോഷാവസരങ്ങള്‍ പങ്കുവച്ചിരുന്നത്.നമ്മുടെ നാട്ടിലാകട്ടെ ഭാര്യ ഭര്‍ത്താക്കന്മാര്‍, പ്രണയിനികള്‍, സഹോദരങ്ങള്‍, കുട്ടികള്‍ മാതാപിതാക്കള്‍ , ബന്ധുക്കള്‍ തുടങ്ങിയവര്‍ ഒക്കെ പോലും അന്യോന്യം ഒന്ന് ആലിംഗനം ചെയ്യാനോ ചുംബിക്കുവാനോ മടിക്കുന്നു. കൈകള്‍ ഒന്ന് കോര്‍ത്തു പൊതു നിരത്തിലൂടെ നടക്കുവാനോ, ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുവാനോ, ഓരോ ചുംബനം കൈ മാറുവാനോ സാധിക്കാത്ത രീതിയില്‍ നമ്മുടെ നാട്ടിലെ സദാചാര ബോധം പൊതു സമൂഹത്തെ ഭയപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.

ചര്‍ച്ചക്കിടയില്‍ പുരോഗമനവാദിയായ ഒരു സുഹൃത്ത്‌ എന്നോടും ചോദിച്ചു ഒരു ചോദ്യം. പഠിക്കാനായി പോകുന്ന നിങ്ങളുടെ മകളോ, അല്ലെങ്കില്‍ നിങ്ങളുടെ ഭാര്യയോ ഇങ്ങനെ മറ്റൊരാളും ആയി ചുംബിക്കുന്നത് കണ്ടാല്‍ എന്താകും നിങ്ങളുടെ മാനസികാവസ്ഥ. ഇക്കാര്യത്തില്‍ എനിക്ക് ഒന്ന് മാത്രമേ അദേഹത്തോട് പറയുവാനുണ്ടായിരുന്നുള്ളൂ. ഇതൊക്കെയും ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യങ്ങള്‍ ആണ്, എന്റെ ഭാര്യക്കോ, മകള്‍ക്കോ ആരെ ചുംബിക്കണം എന്നുള്ളത് അവരുടെ മാത്രം സ്വാതന്ത്ര്യം, എനിക്കതില്‍ കൈ കടത്തുവാന്‍ യാതൊരു അവകാശവും ഇല്ല. ഞാന്‍ എന്‍റെ നയം പ്രഖ്യാപിച്ചപ്പോള്‍  എന്നെ അഭിനന്ദിക്കാന്‍ അദേഹം മറന്നില്ല എന്നതും എടുത്തു പറയുന്നു.

ഹോട്ടല്‍ ചെക്ക് ഔട്ട്‌ ചെയുവാന്‍ ആയി ഞാന്‍ കൌണ്ടറില്‍ ചെന്നപ്പോള്‍  നിറ പുഞ്ചിരിയോടെ സുന്ദരികളായ രണ്ടു മലയാളി പെണ്‍കുട്ടികള്‍. ഹോട്ടലിന്‍റെ താമസ സൌകര്യങ്ങള്‍ റേറ്റ് ചെയുവാന്‍ ആ കുട്ടികള്‍ ഒരു ഫോം പൂരിപ്പിക്കുവാന്‍  ചെയുവാന്‍ എന്നെ നിര്‍ബന്ധിപ്പിച്ചു.  ഫോം കിട്ടിയപ്പോഴേ ഞാന്‍ പറഞ്ഞു, കള്ളില്ല ഇവിടെ, അത് മാത്രം ആണ് ഈ ഹോട്ടലിന്‍റെ പോരായ്മ.

“മദ്യം വിഷമല്ലേ,” പുഞ്ചിരിച്ചുകൊണ്ട് ഒരു പെണ്‍കുട്ടി മൊഴിഞ്ഞു.

പിന്നെ എന്‍റെ ഊഴം ആയിരുന്നു. മദ്യത്തിന്‍റെ ഗുണഗണങ്ങള്‍ വിവരിച്ചു കൊണ്ട് ഞാന്‍ വികാരപരമായ പ്രസംഗം തന്നെ നടത്തി.വളരെ ശ്രദ്ധയോടെ കേട്ടിരുന്ന ആ കുട്ടികള്‍ ചോദിക്കുകയാണ്,

"എന്നിട്ടാണോ, ഞങ്ങള്‍ മദ്യം ഒന്ന് രുചിക്കുവാന്‍ തുടങ്ങുമ്പോഴേക്കു നിങ്ങള്‍ ആണുങ്ങള്‍ സദാചാര ഗുണ്ടകള്‍ ചമയുന്നത്. നല്ലത് ആണുങ്ങള്‍ക്ക് മാത്രമേ കഴിക്കാവൂ എന്നുണ്ടോ?"

ഞാന്‍ സ്തബ്ദനായി. നമ്മുടെ സ്ത്രീകള്‍ , പെണ്‍കുട്ടികള്‍ ഒക്കെ ആണുങ്ങളെക്കാള്‍ എത്രയോ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. വിപ്ലവത്തിന്റെ പൂക്കാലം ആണവരില്‍. പക്ഷെ പുരോഗമനം പ്രസംഗിച്ചു നടക്കുന്ന ആണുങ്ങള്‍, അവരില്‍ എന്നാണാവോ വിപ്ലവം വരിക.

ഫ്ലൈറ്റ് ലേറ്റ് ആണ്, ഡ്യൂട്ടി ഫ്രീയില്‍ ധാരാളം സമയം. കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍, കപ്പിലെ  കാപ്പി വീണു ഇട്ടിരുന്ന ഷര്‍ട്ട്‌ വൃത്തികേടായി. എന്തായാലും ഡ്യൂട്ടി ഫ്രീയില്‍ കണ്ട ഒരു കിയോസ്കില്‍ കയറി ഒരു ഷര്‍ട്ട്‌ വാങ്ങാന്‍ തീരുമാനിച്ചു.

മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് ഒരു മലയാളി സുന്ദരി. ഷര്‍ട്ട്‌ വാങ്ങുന്നതിനിടയില്‍ ഞാങ്ങള്‍ ഒത്തിരി വര്‍ത്തമാനം പറഞ്ഞു. അതിനിടയില്‍ ചുംബന സമരവും കടന്നു വന്നു.

ആ കുട്ടി പറയുകയാണ്‌, ചുബന സമരത്തില്‍ പങ്കെടുക്കാന്‍ ആ കുട്ടിക്ക് വലിയ  ആഗ്രഹമായിരുന്നു. പക്ഷെ ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു പോലും, സമരത്തിനു പോകണമെങ്കില്‍ ആദ്യം ഡിവോഴ്സ് ചെയ്യണം പോലും.

ആ കുട്ടിയും പറയുകയാണ്‌, എന്തെ, ആണുങ്ങള്‍ കാലത്തെ കുറിച്ച് ബോധവാന്മാര്‍ ആകുന്നില്ല?

ഞാന്‍ ആ കുട്ടിയെയും മനസ്സാല്‍ നമിച്ചു, തിരിഞ്ഞു എന്നോട് തന്നെ ചോദിച്ചു, എന്ത് പറ്റി ഈ ആണുങ്ങള്‍ക്ക്?

Wednesday, 26 November 2014

വത്തിക്കാന്‍ സിറ്റിയും റോമന്‍ നവോത്ഥാനവും

വത്തിക്കാന്‍ സിറ്റിയും റോമന്‍ നവോത്ഥാനവും

 വത്തിക്കാന്‍ സിറ്റിയും റോമന്‍ നവോത്ഥാനവും




രാവിലെ ഏഴു മണിക്ക് തന്നെ ഞങ്ങള്‍ ചെക്ക് ഔട്ട്‌ ചെയ്യുവാന്‍ ബാഗേജും ആയി ലോബിയില്‍ എത്തി. ആദ്യം ബ്രേക്ക് ഫാസ്റ്റ്. അത് കഴിഞ്ഞു ഞങ്ങളുടെ ബാഗേജും ആയി വാഹനത്തില്‍ കയറി. ബാഗേജ് ബസ്സില്‍ വയ്ക്കുവാന്‍ ബസ് ഡ്രൈവര്‍ പോളിഷ് വംശജനായ പീറ്റര്‍ തയ്യാര്‍. ദിവസവും ഞങ്ങള്‍ ഓരോരുത്തരും രണ്ടു യൂറോ വീതം നല്‍കുന്നത് ഇതിനു വേണ്ടി ആണ്. കൂടാതെ പീറ്ററിന് മറ്റൊരു കച്ചവടം കൂടി ഉണ്ട്. ഞങ്ങള്‍ക്ക് ആവശ്യം പോലെ മിനറല്‍ വാട്ടര്‍ തരിക എന്നത്. വാഹനത്തിന്‍റെ അടിയിലുള്ള വലിയൊരു ഏരിയയില്‍ അദ്ദേഹം വെള്ളം നിറച്ചു വച്ചിട്ടുണ്ട്. 500 എം എല്‍ കുപ്പിക്ക്‌ ഒരു യൂറോ ആണ് അദ്ദേഹം ചാര്‍ജ് ചെയുന്നത്. 



റോമന്‍ നഗരത്തില്‍ സന്ദര്‍ശകരെയും വഹിച്ചു കൊണ്ടുള്ള വലിയ വാഹനങ്ങള്‍ക്ക് ദിവസവും പാസ് എടുക്കണം. കാരണം സിറ്റിയില്‍ സാധാരണ ദിവസങ്ങളില്‍ വലിയ ട്രാഫിക്ക്‌ ജാം ആണ്. സിറ്റിയിലെ വാഹന ഗതാഗതം നിയന്ത്രിക്കുവാന്‍ ആണിത്. വളരെ പഴയ റോഡുകള്‍ ആണ്, സന്ദര്‍ശകര്‍ ദിനം പ്രതി കൂടിയും വരുന്നു. റോം സിറ്റിയിലെ പല റോഡുകളിലും വാഹന ഗതാഗതം തന്നെ നിരോധിച്ചിരിക്കയാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡുകള്‍ നിര്‍മ്മിച്ചപ്പോള്‍ വാഹനങ്ങള്‍ ഉണ്ടായിരുന്നില്ലല്ലോ... കുതിര വണ്ടിയല്ലാതെ മറ്റൊരു വാഹനം ഉണ്ടാകുമെന്ന് അന്നത്തെ ഭരണാധികാരികള്‍ സ്വപ്നം പോലും കണ്ടിരിക്കില്ല. അതിനാല്‍ പല വഴികളും വളരെ ഇടുങ്ങിയത് ആണ്. കാല്‍ നടക്കാര്‍ക്കും ഇരു ചക്ര വാഹനങ്ങള്‍ക്കും ചെറിയ കാറുകള്‍ക്കും ഒരു വശത്തേക്ക് മാത്രമേ ഈ വഴികളിലൂടെ യാത്ര ചെയ്യുവാന്‍ സാധിക്കുകയുള്ളൂ...

ഞങ്ങള്‍ വീണ്ടും റോമിലെ തെരുവില്‍ എത്തി. തലേന്ന്‍ കണ്ട പല കെട്ടിടങ്ങളും വീണ്ടും അത്ഭുതം പോലെ ഞങ്ങളുടെ മുന്നില്‍. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ആയ  വത്തിക്കാന്‍ സിറ്റിയും അതിലെ സെയിന്‍റ് പീറ്റേര്‍സ് ബസിലിക്കായും ഞങ്ങളുടെ മുന്നില്‍. ഇന്ന് ഉച്ച കഴിഞ്ഞുള്ള ഞങ്ങളുടെ കാഴ്ച പ്രധാനമായും വത്തിക്കാന്‍ സിറ്റി ആണ്.





ഞങ്ങളുടെ വാഹനം റോമന്‍ ഫോറവും കടന്നു കൊളോസ്സിയത്തിനു അടുക്കല്‍ നിര്‍ത്തി. തലേന്ന് ഫോട്ടോ എടുക്കാന്‍ നിര്‍ത്തിയ സ്ഥലത്തല്ല, കൊളോസിയം ഗേറ്റിനു മുന്നിലുള്ള പാര്‍ക്കിംഗില്‍ ആണ് ഞങ്ങള്‍.  ഏകദേശം അഞ്ഞൂറ് മീറ്ററില്‍ കൂടുതല്‍ നടന്നപ്പോള്‍ ഞങ്ങള്‍ കൊളോസിയത്തിനു മുന്നിലെത്തി. ആരെയും അത്ഭുത സ്തബ്ദരാക്കുന്ന വലിയ കെട്ടിടം. ഇന്ന് ഈ കെട്ടിടത്തിനു  പഴയ പ്രൌഡി ഇല്ലെങ്കിലും രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എങ്ങനെ ഇത്ര വലിയ ഒരു ആംഫി തിയേറ്റര്‍ ഉണ്ടാക്കുവാന്‍ സാധിച്ചു  എന്ന് നമ്മള്‍ അത്ഭുതം കൊള്ളും.  രാവിലെ തന്നെ വലിയ ജന പ്രവാഹം. കൊളോസിയത്തിനകത്തു പ്രവേശിക്കുവാന്‍ വലിയ നിര. ഒരു മണിക്കൂറിനകം തിരികെ ബസ്സില്‍ കയറണം. അതിനാല്‍ കൊളോസിയത്തിനകത്തു കടക്കുക സാധ്യമല്ല.

കൊളോസിയത്തിനു മുന്നില്‍ ഗ്ലാഡിയേറ്റര്‍മാര്‍ ആളുകള്‍ക്ക് ഫോട്ടോ എടുക്കുവാന്‍ വേണ്ടി പോസ് ചെയുന്നു. സോവനീര്‍ വില്‍പ്പനക്കാരില്‍ ഇറ്റലിക്കാരും കാശ്മീരികളും. കൊളോസ്സിയത്തിന്‍റെ മോഡലുകള്‍, ചായുന്ന പിസ, വത്തിക്കാന്‍റെ മോഡലുകള്‍, കൊന്ത, കീ ചെയിനുകള്‍ അങ്ങനെ പലതരം സുവനീറുകള്‍. ഇറ്റലിക്കാരന്‍റെ സ്റ്റാളില്‍ പത്തു  യൂറോക്ക് നാലു കൊന്തകള്‍ വില്‍ക്കുമ്പോള്‍ കാശ്മീരിയുടെ സ്റ്റാളില്‍ പത്തു യൂറോക്ക് പന്ത്രണ്ടു കൊന്ത. ഇക്കാര്യം ഇറ്റലിക്കാരനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് , ഇന്ത്യക്കാരന്‍ വില്‍ക്കുന്ന കൊന്തകള്‍ ചൈനയില്‍ ഉണ്ടാക്കിയത് ആണ് എന്നാണ്. നേരാണ്, ഓരോ കൊന്തയുടെ കവറിലും മെയിഡ് ഇന്‍ ചൈന എന്ന് എഴുതിയിട്ടുണ്ട്.  ഗ്രേസിയും, കൂടെയുള്ള മറ്റു സ്ത്രീകളും നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും കൊടുക്കുവാന്‍ സുവനീര്‍ വാങ്ങിക്കൂട്ടുന്ന തിരക്കില്‍ ആണ്.

കാലക്രമേണ ഒരു പ്രദര്‍ശനസ്ഥലം എന്ന നിലയിലുള്ള കൊളോസിയത്തിന്‍റെ പ്രശസ്തി കുറഞ്ഞു വന്നു.ഭൂമികുലുക്കങ്ങളും അവഗണനയും അതിനു ഒരു പരിധി വരെ പരിക്കേല്പ്പിച്ചു. പിന്നീട് കല്ലെടുക്കാനുള്ള ഒരു ക്വാറിയായും ഉപയോഗിക്കപ്പെട്ടു വന്നു. പതുക്കെ പതുക്കെ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടതു കൊണ്ടും  ഒരുപാടു കൃസ്ത്യന്‍ പോരാളികള്‍ അവിടെ രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ടെന്നതു കൊണ്ട് പോപ്പ് പ്രത്യേക പരിഗണന കൊടുത്തതു കൊണ്ടും കൊളോസിയത്തിന്‍റെ അവശേഷിക്കുന്ന ഭാഗങ്ങള്‍ കേടുകൂടാതെ അവശേഷിച്ചത്  1949 ല്‍ അന്നത്തെ പോപ്പ് ബെനഡിക്ട് പതിനാലാമന്‍ കൊളോസിയത്തെ ഒരു വിശുദ്ധ  സ്ഥലമായി പ്രഖ്യാപിക്കുകയും രക്ത സാക്ഷികളുടെ ചോര വീണ സ്ഥലമെന്നു പറഞ്ഞു വെഞ്ചരിപ്പ് കര്‍മ്മം നടത്തി, കുരിശിന്‍റെ വഴി നടത്തുവാന്‍ പതിനാലു കുരിശുകള്‍ സ്ഥാപിക്കുകയും ചെയ്തു.  തുടര്‍ന്ന് വന്ന പോപ്പുമാര്‍ എല്ലാം നടത്തുന്ന ദു:ഖവെള്ളിയാഴ്ച  കുരിശിന്‍റെ വഴിയില്‍ കൊളോസിയവും ഒരു ഭാഗമാണ്.

                                                                                          

റോമന്‍ ഫോറത്തിന്‍റെ കിഴക്കാണ് കൊളോസിയം . റോമന്‍ ഫോറത്തിന്‍റെ തൊട്ടടുത്തു പാലറ്റിന്‍ ഹില്‍. പാലറ്റിന്‍ ഹില്‍. റോമന്‍ സംസ്കാരത്തിന്‍റെ ഏറ്റവും പുരാതാനമായ അവശിഷ്ടങ്ങള്‍ ചിതറികിടക്കുന്ന സ്ഥലങ്ങളിലൊന്ന്. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുടെയും റോമന്‍ ടെമ്പിളുകളുടെയും മാര്‍ക്കറ്റുകളുടെയും അവശിഷ്ടങ്ങള്‍ ഇവിടെ കാണാം.  റോമിന്‍റെ ഉത്ഭവം പാലറ്റിന്‍ ഹില്ലില്‍ നിന്നാണ്. റോമുളാസ്  റോം പണിയുന്നത് പാലറ്റിന്‍ ഹില്ലില്‍ ആണ്. അതിനാല്‍ റോമന്‍ സംസ്കാരം പാലറ്റിന്‍ ഹില്ലില്‍ നിന്നുമാണ് തുടങ്ങുന്നത്. ആദ്യത്തെ റോമന്‍ ചക്രവര്‍ത്തി ആയിരുന്ന അഗസ്റ്റസ്, അദേഹത്തിന്‍റെ ഭാര്യ ലിവിയ, ടൈബീരിയസ് തുടങ്ങിയവരുടെ കൊട്ടാരവും ഇവിടെയായിരുന്നു. പാലറ്റിന്‍ ഹില്ലിന് മുകളില്‍ ആണ് നീറോ ചക്രവര്‍ത്തിയുടെ ഗോള്‍ഡന്‍ ഹൌസ് നില നിന്നിരുന്നത്.



 പാലറ്റിന്‍ ഹില്ലിനും റോമന്‍ ഫോറത്തിനും ഇടയ്ക്ക് അതിമനോഹരമായ കോണ്‍സ്റ്റന്റൈന്‍ ആര്‍ച്ച് കാണാം. റോമന്‍ കലാവൈദഗ്ദ്ധ്യത്തിന്‍റെ തെളിവാണ്‌ ഈ യുദ്ധവിജയ സ്മാരകം.



പറഞ്ഞതിലും വൈകിയാണ് ഞങ്ങള്‍ ബസ്സില്‍ തിരികെയെത്തിയത് എന്നതിനാല്‍ ഹലോജി ആകെ ദേഷ്യത്തില്‍ ആയിരുന്നു. എങ്കിലും ഞങ്ങളുടെ സോറി പറച്ചിലില്‍ ഹലോജിയുടെ ദേഷ്യം പമ്പ കടന്നു. തിരികെയുള്ള യാത്രയില്‍ അവെന്റീന്‍ കുന്നുകള്‍ക്കും പാലറ്റീന്‍ കുന്നുകള്‍ക്കും ഇടയിലുള്ള സര്‍ക്കസ് മാക്സിമസ് കാണിച്ചു തന്നു. പുരാതന റോമിലെ വിനോദങ്ങള്‍ നടത്തിയിരുന്ന റോമിലെ ആദ്യത്തെയും ഏറ്റവും വലുതുമായ സ്റ്റേഡിയം. ഇവിടെ ആണ് കുതിരകളെ പൂട്ടിയ രഥങ്ങളുടെ മത്സരങ്ങള്‍ നടത്തിയിരുന്നത്. 150000 പേര്‍ക്കു ഇരിക്കുവാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിരുന്നു. രഥ ഘോഷയാത്രകള്‍, കായിക വിനോദങ്ങള്‍, ഗ്ലാഡിയേറ്റര്‍ മത്സരങ്ങള്‍ എല്ലാം ഇവിടെ നടത്തിയിരുന്നു. ഇപ്പോള്‍ പൊതു ജനങ്ങള്‍ക്ക്‌ സന്ദര്‍ശന സൌകര്യം ഒരുക്കിയിട്ടുള്ള ഒരു പബ്ലിക് പാര്‍ക്കാണ്‌ സര്‍ക്കസ് മാക്സിമസ്.

 

തുടര്‍ന്ന് ഞങ്ങള്‍ പോയത് ട്രെവി ഫൌണ്ടെനിലേക്ക്... വാഹനം കടക്കാത്ത വഴിയായതിനാല്‍ നടന്നു തന്നെ ആണ് പോകേണ്ടത്. അരമണിക്കൂറിനുള്ളില്‍ ടൈം എലവേറ്റര്‍ ഷോ കാണണം. അത് നേരത്തെ ബുക്ക് ചെയ്തിട്ടുള്ളതാണ്‌. അതിനാല്‍ പതിനഞ്ചു മിനിറ്റില്‍ ഞങ്ങള്‍ക്ക് മടങ്ങണം. ട്രെവി ഫൌണ്ടെനില്‍ അറ്റകുറ്റ പണികള്‍ നടക്കുകയാണ്. ഫൌണ്ടെനുകളുടെ  നാടായ റോമിലെ ഏറ്റവും മനോഹരമായ ഫൌണ്ടെന്‍ ആണ് ട്രെവി. ഇവിടെ നിന്ന് ഈ ഫൌണ്ടെനിലേക്ക്  പിന്‍ തിരിഞ്ഞു നിന്ന്‍ വലത്തു കൈ കൊണ്ട് ഇടത്തെ തോളിനു മുകളിലൂടെ നാണയം എറിഞ്ഞാല്‍ റോമില്‍ എന്നെങ്കിലും തിരികെ വരും എന്നൊരു ചൊല്ലുണ്ട്. അതിനാല്‍ ഇവിടെ വരുന്നവര്‍ ഇവിടെയ്ക്ക്  നാണയങ്ങള്‍ വലിച്ചെറിയുക പതിവാണ്. ഞങ്ങളും കയ്യില്‍ ഉണ്ടായിരുന്നതില്‍ ഏറ്റവും ചെറിയ നാണയം ഈ ഫൌണ്ടെനിലേക്ക് എറിഞ്ഞു നിര്‍വൃതി നേടി. ഒന്ന് കൂടി റോമിലേക്ക് വരാമെന്ന പ്രതീക്ഷയില്‍.



തിരികെ വരുന്നതിനിടയില്‍ ഞങ്ങളുടെ സുഹൃത്ത് ബിജു ഒരു വൈന്‍ കടയില്‍ കയറി. ബാക്കിയുള്ളവര്‍ ടൈം എലവേറ്റര്‍ ഷോ കാണുവാന്‍ പോയി. ഒടുവില്‍ ഞാനും ബിജുവും വൈനും ആയി പിന്നാലെ ഓടിയെത്തി. ടൈം എലവേറ്റര്‍ റോമിന്‍റെ മുവായിരം വര്‍ഷത്തെ ചരിത്രം ഇരുപതു മിനിറ്റില്‍ 3-ഡി ഷോ ആയി അവതരിപ്പിക്കുകയാണ്.  ഷോ കഴിഞ്ഞു റോമന്‍ ഫോറത്തിന് മുന്നില്‍ ഫോട്ടോയ്ക്ക് പോസ്  ചെയ്തു. ജൂലിയസ് സീസറിനെ ബ്രൂട്ടസും സഹ സെനറ്റര്‍മാറും കൂടി കൊന്നതും സീസറിനെ അടക്കിയതും റോമന്‍  ഫോറത്തിലാണ്. റോമന്‍ ഫോറത്തില്‍ നിന്ന് ഭക്ഷണ ശാലയിലേക്ക് ഏതാണ്ട് രണ്ടു കിലോമീറ്റര്‍ വഴിവക്കിലെ കാഴ്ചകള്‍ കണ്ടു മയങ്ങി നടന്നു. ഞാനും, പാര്‍ഥനും ബിജുവും കൂടി ഈ നടത്തത്തിനിടയില്‍ രണ്ടു കുപ്പി വൈനും അകത്താക്കി.



വീണ്ടും മദര്‍ ഇന്ത്യ എന്ന ഭക്ഷണ ശാലയില്‍  വെജിറ്റെറിയന്‍ ഉച്ച ഭക്ഷണം. അവിടെ വച്ച് വത്തിക്കാനിലെക്ക് ഞങ്ങളെ കൊണ്ട് പോകുവാന്‍ അന്ന മരിയ എന്നൊരു ഇറ്റാലിയന്‍ ഗൈഡ് എത്തി. ഹലോജിക്ക് പകരം അന്ന ആണ് അവിടെ നിന്ന് ഞങ്ങളെ നയിച്ചത്. അന്നയുടെ പിന്നാലെ ഒരു കിലോമീറ്റര്‍ നടത്തം, വത്തിക്കാനിലേക്ക്. തോള്‍ മറയുന്നതും ഇറക്കമുള്ളതും ആയ വസ്ത്രങ്ങളിട്ടു വേണം വത്തിക്കാന്‍ സന്ദര്‍ശിക്കാന്‍ എന്ന നിയമം തലേന്ന് തന്നെ ഹലോജി പറഞ്ഞിരുന്നതിനാല്‍ എല്ലാവരും തയ്യാര്‍ ആയി തന്നെ ആണ് വന്നിരിക്കുന്നത്.



ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം  ആണ് വത്തിക്കാന്‍, ആകെ 44 ഹെക്ടര്‍ മാത്രം. സ്വന്തമായി തപാല്‍ സിസ്റ്റവും സ്റ്റാമ്പുകളും, പാസ്പോര്‍ട്ടും മാത്രമല്ല സ്വന്തമായി  നാണയങ്ങള്‍ വരെയുണ്ടു ഈ രാജ്യത്തിന്‌. മറ്റൊരു പ്രത്യേകത, യുണെസ്കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ആകെയൊരു രാജ്യത്തെയേ മുഴുവനായും ഉള്‍പ്പെടുത്തിയിട്ടുള്ളൂ. അത് വത്തിക്കാന്‍ ആണ്.  കത്തോലിക്കാ സഭയുടെ ആസ്ഥാനം എന്നതിലുപരി  നല്ലൊരു കലാകേന്ദ്രം കൂടിയാണ് വത്തിക്കാന്‍.

വിക്റ്റര്‍ ഇമ്മാനുവല്‍ മൂന്നാമന്‍ രാജാവിന്‍റെ കാലത്ത് മുസ്സോളിനിയും പീയൂസ് പതിനൊന്നാമന്‍ പോപ്പും തമ്മില്‍ നടത്തിയ ഉടമ്പടിയുടെ ഭാഗമായാണ് 1929 ല്‍ വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് എന്ന രാജ്യം ഉത്ഭവിക്കുന്നത്. പീയൂസ് പാപ്പയും മുസ്സോളിനിയും തമ്മില്‍ ഇത് സംബന്ധിച്ച് വിളംബരം നടത്തിയ കൊട്ടാരവും ബാല്‍ക്കണിയും ഞങ്ങള്‍ നേരത്തെ കണ്ടിരുന്നു.



 സെ. പീറ്റേര്‍സ് ബസിലിക്ക, സിസ്റ്റൈന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യുസിയം തുടങ്ങിയവ റോമിലെ ഏറ്റവും മികച്ച കലാ കേന്ദ്രങ്ങള്‍ ആണ്. റോം സന്ദര്‍ശിക്കുന്നവര്‍ വത്തിക്കാന്‍ സന്ദര്‍ശിക്കാതെ മടങ്ങില്ല. സമയക്കുറവ് കാരണം ആകും, ഞങ്ങളുടെ പ്രോഗ്രാമില്‍ സെ. പീറ്റേര്‍സ് ബസിലിക്ക മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതെ കുറിച്ച് അന്ന മരിയ പറഞ്ഞത് ഇങ്ങനെ ആണ്. സിസ്റ്റൈന്‍ ചാപ്പലില്‍ ആണ് പോപ്പിനെ തെരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവ് നടക്കുന്നത്. റോമന്‍ നവോത്ഥാന കാലഘട്ടത്തില്‍ 1480 കളില്‍ സിക്സ്റ്റ്സ് നാലാമന്‍ പോപ്പാണ് ഈ ചാപ്പല്‍ സംരക്ഷിച്ചതും ബോട്ടിസെല്ലി, പെറുഗിനോ, പിന്റുറുച്ചി, റോസെല്ലി, ഗിര്‍ലാന്‍ഡയോ തുടങ്ങിയ പ്രഗല്‍ഭ ചിത്രകാരന്മാരെ കൊണ്ട് മോസസ്സിന്റെയും യേശുവിന്റെയും ജീവിതം ഈ ചാപ്പലില്‍ വരപ്പിക്കുകയും ചെയ്തു. എന്നാല്‍ ജൂലിയസ് രണ്ടാമന്‍ പോപ്പിന്‍റെ കാലത്ത് വിശ്രുത ചിത്രകാരന്‍ മൈക്കലാഞ്ചലോ വരച്ച അവസാനത്തെ അത്താഴം എന്ന മാസ്റ്റര്‍പീസ്‌ ആണ് ഏറ്റവും വിഖ്യാതം.



ലോകത്തിലെ ഏറ്റവും മഹത്തായ ആര്‍ട്ട് മ്യൂസിയത്തില്‍ ഒന്നാണ് വത്തിക്കാന്‍ മ്യൂസിയം. അവിടുത്തെ കാഴ്ചകള്‍ ഒരു ദിവസം കൊണ്ടോ ഒരാഴ്ച കൊണ്ടോ കണ്ടു തീരില്ല എന്നാണ് അന്ന പറയുന്നത്. എന്തായാലും അന്ന ഒരു സ്റ്റീല്‍ കമ്പിയില്‍ ഒരു കൊടിയുമായി ഞങ്ങളെ സെ. പീറ്റേര്‍സ് ബസിലിക്കായിലെക്ക് നയിച്ചു. അതിഭീമാകരങ്ങളായ കല്ലില്‍ തീര്‍ത്ത വലിയ ഉരുളന്‍ തൂണുകളില്‍ രണ്ടു ഇടനാഴികള്‍. ഈ രണ്ടു ഇടനാഴികള്‍ക്കകത്തായിട്ടാണ് റോമിലെ ഏറ്റവും വലിയ പിയസയായ സെ. പീറ്റേര്‍സ് ചത്വരം. പ്രസിദ്ധ കലാകാരനായ ബെര്‍ണിനീ ഡിസൈന്‍ ചെയ്ത ഈ ചത്വരത്തിന്‍റെ നടുക്കായി പേര്‌ അന്വര്‍ത്ഥമാക്കികൊണ്ട് ഉയര്‍ന്നു നില്ക്കുന്ന സാക്ഷി  എന്നറിയപ്പെടുന്ന  ഒറ്റക്കല്ലില്‍ നിര്‍മ്മിതമായ ഈജിപ്ഷ്യന്‍ ഒബ്ലിക്സ്. കലിഗുള  ചക്രവര്‍ത്തിയുടെ കല്‌പനയനുസരിച്ച്‌ പണ്ട്‌ ഈജിപ്‌തില്‍നിന്നും കൊണ്ടുവന്നതാണത്രേ ഈ സ്തംഭം. നീറോ ചക്രവര്‍ത്തി പീറ്ററിനെ തലകീഴായി കുരിശില്‍ തറച്ചു കൊന്നത് കലിഗുളയുടെ വിനോദക്കളരിയെ അലങ്കരിച്ചിരുന്ന ഈ സ്‌തംഭത്തിനു മുന്നില്‍ വച്ചായിരുന്നതിനാല്‍ ആണ് ഈ സ്തംഭത്തിനു സാക്ഷി സ്തംഭം എന്ന് പേര് വന്നത്. .  പിന്നീട്‌ പോപ്പ് സിക്സ്റ്റ്സ് അഞ്ചാമന്‍ ആണ് ഈ സ്തംഭത്തെ  സെ. പീറ്റര്‍സ് ചത്വരത്തിലേക്ക്‌ മാറ്റിയതാണെന്നാണ്‌ ചരിത്രം.



ചത്വരത്തില്‍ കയറുന്നതിനു മുന്നേ തന്നെ അന്ന മരിയ, ഞായറാഴ്ചകളില്‍ പോപ്പ് ഉച്ചക്ക് പന്ത്രണ്ടു മണിക്ക് സെ. പീറ്റേര്‍സ് ചത്വരത്തില്‍ തടിച്ചു കൂടുന്ന വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന പേപ്പല്‍ ബാല്‍ക്കണി കാണിച്ചു തന്നു. പക്ഷെ കാലാകാലങ്ങളായി പോപ്പുമാര്‍ താമസിക്കുന്ന ഈ വലിയ വസതിയില്‍ അല്ല ഫ്രാന്‍സീസ് പാപ്പ താമസിക്കുന്നത്, അദ്ദേഹം മെത്രാനായി വത്തിക്കാനില്‍ വന്നപ്പോള്‍ മുതല്‍ 700 ചതുരശ്ര അടി മാത്രം വിസ്തീര്‍ണ്ണം ഉള്ള പഴയ രണ്ടു മുറി ഫ്ലാറ്റില്‍ ആണ് താമസിക്കുന്നത് എന്ന് പല വട്ടം ഞങ്ങളോട് പറഞ്ഞു. പാപ്പ താമസിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് , ബസിലിക്കായുടെ പിന്നിലെ ഒരു മഞ്ഞ പെയിന്‍റ് അടിച്ച പഴയ കെട്ടിടവും ഇവര്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു.



പതിനഞ്ചാം നൂറ്റാണ്ട്, റോമിന്‍റെ നവോത്ഥാന കാലഘട്ടം എന്നാണു അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ റോമിലെ ബിഷപ്പായിരുന്ന ജൂലിയസ് രണ്ടാമന്‍, (റോമിലെ ബിഷപ്പാണ് പോപ്പ്.) ആണ് ലോകത്തിലെ ഏറ്റവും വലിയ ബസിലിക്ക പണിയണമെന്ന് ആഗ്രഹിച്ച് അന്നത്തെ കലാകാരന്മാരെ കൊണ്ട് ഡിസൈന്‍ ചെയ്യിച്ചത്. എ ഡി നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി പത്രോസിന്‍റെ ശവ കുടീരത്തിനു മുകളില്‍ പണിത സെ. പീറ്റേര്‍സ് ചര്‍ച്ച് പല കാരണങ്ങളാല്‍ പുതുക്കി പണിയേണ്ടിയിരുന്നു. അന്ന് നടത്തിയ ഡിസൈന്‍ മത്സരത്തില്‍ ബ്രാമന്‍റെ ഡിസൈന്‍ ആണ് തെരഞ്ഞെടുത്തത്. ജൂലിയസ് പോപ്പിന്‍റെ മരണ ശേഷം റാഫേല്‍ തുടങ്ങി മറ്റു പലരും ഡിസൈന്‍ മാറ്റിയെങ്കിലും ഒടുവില്‍ മൈക്കലാഞ്ചലോ ആണ് സെ. പീറ്റേര്‍സ് ബസിലിക്കയുടെ പണി പൂര്‍ത്തിയാക്കിയത്. ഇടനാഴി തുടങ്ങുന്ന ഇടം മുതല്‍ ബസിലിക്ക ചുറ്റി അവസാനിക്കുന്ന അര്‍ദ്ധ വൃത്താകൃതിയുള്ള ആ കെട്ടിടത്തിനു മുകളില്‍ യേശുവിന്‍റെയും ശിഷ്യരുടെയും ഉള്‍പ്പെടെ 144 വിശുദ്ധരുടെ പ്രതിമകള്‍ കെട്ടിടത്തിനു മുകളിലായി സ്ഥാപിച്ചിട്ടുണ്ട്. ലിഫ്റ്റോ വൈദ്യുതിയോ ഇല്ലാതിരുന്ന ഈ കാലഘട്ടത്തില്‍ ഇത്ര വലിയ ഒരു ബസിലിക്ക നിര്‍മ്മിക്കുക എന്നത് അചിന്തനീയം ആയി തോന്നാം.

                                                                                                             

 ബസിലിക്കയുടെ അകത്തു കയറുവാന്‍ വലിയ ക്യൂ.. അന്നയുടെ നേതൃത്വത്തില്‍ ഞങ്ങളും ആ ക്യൂവില്‍ നിന്നു. ശരീര പ്രദര്‍ശനം നടത്തുന്നവരെ തടഞ്ഞു നിര്‍ത്തി അവര്‍ക്ക് പുതയ്ക്കുവാന്‍ രണ്ടു യൂറോയ്ക്ക് ഷാള്‍ വില്‍ക്കുന്നു. ബാഗുകള്‍ എല്ലാം മെറ്റല്‍ ഡിറ്റക്റ്ററില്‍ പരിശോധിച്ച് ഞങ്ങളെ അകത്തു കടത്തി. അകത്തു കയറുമ്പോള്‍ കാണുന്ന ജനസഞ്ചയത്തില്‍ പെട്ടു കൂട്ടം തെറ്റി പോകുവാന്‍ സാധ്യത ഉള്ളതിനാല്‍ രണ്ടു മണിക്കൂറിനകം എല്ലാവരും ഒത്തു കൂടേണ്ടത് ചത്വരത്തില്‍ ഉള്ള പത്രോസിന്‍റെ പ്രതിമയ്ക്ക് മുന്നില്‍ ആകണം എന്നും പറഞ്ഞുറപ്പിച്ചു. ഇടത്തോ വലത്തോ മുന്നിലോ പിന്നിലോ മുകളിലോ എവിടെ നോക്കിയാലും കലയുടെ മഹാ വിരുന്നു ആണ് സെ. പീറ്റേര്‍സ് ബസിലിക്ക. ഒരു ആര്‍ട്ട്‌ഗ്യാലറിയിലേക്കു കയറി ചെന്ന പ്രതീതി.



തിക്കിലും തിരക്കിലും  അകത്തേക്ക് കയറി കുറെ നടന്നു വലതു വശത്ത്‌ മൈക്കലാഞ്ചലോയുടെ വിശ്വ വിഖ്യാതമായ പിയത്തോ എന്ന വെണ്ണക്കല്‍ ശില്‍പം, പിയറ്റ. അനേകം പ്രതിമകള്‍ മൈക്കലാഞ്ചാലോ നിര്‍മ്മിച്ചിടുണ്ട് എങ്കില്‍ കൂടി അദ്ദേഹത്തിന്‍റെ സ്വന്തം ഒപ്പ് ചേര്‍ത്തിട്ടുള്ള ഒരേ ഒരു പ്രതിമ ആണ് പിയറ്റ. പിയറ്റയുടെ ചുറ്റും വലിയ ആള്‍ക്കൂട്ടം, എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. 1972 ല്‍ ലാസ്ലോ എന്നൊരാള്‍ ഒരു ചുറ്റികയും ആയി വന്നു പിയറ്റയിലെ മറിയത്തിന്‍റെ ശില്പത്തെ അടിച്ചു തകര്‍ത്തു. ഒരു കൈയും മറിയത്തിന്‍റെ മൂക്കും കണ്‍പോളയും ആണ് മാനസീക വിഭ്രാന്തിയുള്ള ഇദേഹം അടിച്ചു തകര്‍ത്തത്. ഈ ആക്രമണത്തിനു ശേഷം കേടുപാടുകള്‍ തീര്‍ത്ത പിയറ്റ എന്ന ഈ ശില്പത്തെ ബുള്ളറ്റ് പ്രൂഫ്‌ ആയ ഒരു കണ്ണാടിക്കൂട്ടില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. അതിനാല്‍ ഇപ്പോള്‍ ആര്‍ക്കും ഈ ശില്പത്തെ തൊടുവാനോ തലോടുവാനോ ചുംബിക്കുവാനോ സാധിക്കുന്നില്ല. മൈക്കലാഞ്ചലോയുടെ ഈ ശില്പത്തെ നോക്കുന്ന നമുക്ക് ആ ശില്പത്തില്‍ നിന്ന് നോട്ടം പിന്‍വലിക്കുക സാധ്യമല്ല, അത്രക്ക് ചേതോഹരമാണത്..



ആകെ രണ്ടു മണിക്കൂര്‍ കൊണ്ടുള്ള ഒരു ഓട്ടപ്രദക്ഷിണം ആണ് ഈ ബസിലിക്കയില്‍ നടത്തുന്നത്. ബസിലിക്കയുടെ മുകളില്‍ അതി മനോഹരമായ ചിത്ര രചന. സാധാരണ ചിത്രങ്ങള്‍ അല്ല, പിന്നെയോ വളരെ ചെറിയ മൊസൈക്കുകള്‍ കൊണ്ട് ഉണ്ടാക്കിയിരിക്കുന്ന ചിത്രങ്ങള്‍ ആണ് ഇവയെന്ന് അറിയുമ്പോള്‍ ആണ് നമ്മളില്‍  അത്ഭുതമുളവാകുന്നത്. ബസിലിക്കയുടെ മുക്കിലും മൂലയിലും ചുവരിലും എല്ലാം ശില്പങ്ങള്‍. പിയറ്റ കണ്ടു മുന്‍പിലേക്ക് നടക്കുമ്പോള്‍  വലത്തുവശത്തു ആയി  1963 ല്‍  അന്തരിച്ച ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പ്പാപ്പയുടെ ഭൌതീകശരീരം ഒരു ഗ്ലാസ് കാസ്കറ്റില്‍ സൂക്ഷിച്ചിരിക്കുന്നു. മാര്‍പ്പാപ്പയെ വിശുദ്ധനാക്കുന്നതിനായി അദേഹത്തിന്‍റെ ശവ കുടീരം 2001 ല്‍ തുറന്നപ്പോള്‍ ആ ശരീരം അഴുകാതെ ഇരിക്കയായിരുന്നു. ഈ മൃതശരീരം ആണ് ഇങ്ങനെ സൂക്ഷിച്ചു വച്ചിരിക്കുന്നത്.

വീണ്ടും മുന്നിലേക്ക് പോകുമ്പോള്‍ വലതു വശത്ത് ഗ്രില്‍ പാകിയ ഗേറ്റിനപ്പുറം 24 മണിക്കൂറും ആരാധന നടക്കുന്ന ചാപ്പല്‍. അവിടെ തീര്‍ത്തും നിശ്ശബ്ദത. ആളുകള്‍ വന്നിരുന്നു നിശ്ശബ്ദമായി പ്രാര്‍ഥിക്കുന്നു. പ്രാര്‍ഥിക്കുവാന്‍ താല്പര്യമുള്ളവരെ മാത്രമേ അകത്തേക്ക് കടത്തി വിടുന്നുള്ളൂ... ഞങ്ങള്‍  വീണ്ടും മുന്നോട്ടു നടന്നു. ഇവിടെ നിന്ന് നോക്കിയാല്‍ പ്രധാന അള്‍ത്താര കാണാം. ഇവിടെ ആണ് വിശുദ്ധ പത്രോസിനെ അടക്കം ചെയ്തിരിക്കുന്നത് എന്ന് വിശ്വസിക്കുന്നത്. കത്തോലിക്ക സഭയുടെ ഏറ്റവും വലിയ വിശുദ്ധന്നായിട്ടാണ് പത്രോസിനെ വിശേഷിപ്പിക്കുന്നത്. നീറോ ചക്രവര്‍ത്തി തലകീഴായി കുരിശില്‍ തറച്ചു കൊന്ന പത്രോസിന്‍റെ കല്ലറയില്‍ നിന്നെടുത്ത ചില അസ്ഥികള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു. ഈ അള്‍ത്താരക്ക് ചുറ്റുമായി ബെര്‍ണിനി  ചെമ്പില്‍ പണി കഴിപ്പിച്ച മുപ്പതു മീറ്റര്‍ ഉയരമുള്ള പന്തല്‍ പോലുള്ള ബല്‍ദാച്ചിനി. തിരികെ ഇടതു വശത്തു കൂടെ വരുമ്പോള്‍ അവിടെയും അനേകം ശില്‍പ്പങ്ങളും ചിത്രങ്ങളും. മറ്റു ചില പോപ്പുമാരുടെ മൃതദേഹങ്ങളും കേടു കൂടാതെ സൂക്ഷിച്ചു വച്ചിരിക്കുന്നു. വത്തിക്കാനില്‍, ബസിലിക്കയില്‍ ജോലി ചെയുന്ന കോട്ടയം സ്വദേശിയോട് ചോദിച്ചപ്പോള്‍, ഈ ദേവാലയത്തിന് താഴെയായി മറ്റൊരു നിലവറ ഉണ്ടെന്നും അവിടെയാണ് പോപ്പുമാരെ അടക്കിയിട്ടുള്ളത് എന്നും അറിയുവാന്‍ കഴിഞ്ഞു. താഴേക്കു പോകേണ്ട വഴി ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ഞങ്ങള്‍ താഴേക്കുള്ള പടികള്‍ ഇറങ്ങി നോക്കിയപ്പോള്‍ അവിടെയെല്ലാം മരിച്ചു പോയ പോപ്പുമാരുടെ ശവകുടീരങ്ങള്‍. ഏറ്റവും ഒടുവില്‍ മരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍റെ ശവ കുടീരവും ഞങ്ങള്‍ കണ്ടു. താഴേക്കു ഇറങ്ങിയാല്‍ പിന്നെ മുകളിലേക്ക് വരാന്‍ കഴിയില്ല. ഞങ്ങള്‍  ആ അറയില്‍ നിന്നും നേരിട്ട് പുറത്തേക്ക് ഇറങ്ങി. വീണ്ടും സെ. പീറ്റേര്‍സ് സ്ക്വയറില്‍ ... എല്ലാവരും ഓടി നടന്നു ഫോട്ടോയ്ക്ക് പോസ് ചെയുന്നു. കയ്യില്‍ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും താക്കോലുകളും ആയി സെ. പീറ്റര്‍. കുതിരപ്പുറത്തു വാളും ആയി സെ, പോള്‍. ഇവരുടെ ഒക്കെ കൂടെ നിന്ന് ഫോട്ടോ എടുത്ത ശേഷം  ഞങ്ങള്‍ വീണ്ടും ബസ്സില്‍ കയറി. ഇനി ഏകദേശം രണ്ടു മണിക്കൂര്‍ ബസ് യാത്ര. ഞങ്ങള്‍ തസ്ക്കനിയിലേക്കാണ് പോകുന്നത്.



അനേകം ഇടുങ്ങിയ പടികള്‍ ദേവാലയത്തിന് അകത്തു നിന്ന് മുകളിലേക്ക് കയറിയാല്‍ പള്ളിയുടെ മുകളില്‍ കയറാം, അവിടെ നിന്ന് കൊണ്ട് റോം പട്ടണം മുഴുവനായി കാണാം. പക്ഷെ സമയക്കുറവു ഞങ്ങളെ അതിനു അനുവദിച്ചില്ല. ഇനിയും ഒരിക്കല്‍ റോമില്‍ വരണം എന്ന് വീണ്ടും ഞങ്ങള്‍ തീര്‍ച്ചയാക്കി.  റോമിന്‍റെ അവശിഷ്ടങ്ങള്‍, കെട്ടിടങ്ങള്‍ , കലാ രൂപങ്ങള്‍ എല്ലാം കാണണം. മനസ്സില്‍ അങ്ങനെ ഒരു കൊതി അവശേഷിപ്പിച്ചാണ് അവിടം വിട്ടത്.



റോം നഗരത്തില്‍ നിന്നും ബസ് മായുന്നത് വരെ ഞങ്ങള്‍ റോമന്‍ സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടു കൊണ്ടിരുന്നു. നഗരത്തിനു പുറത്തു കടന്നാല്‍ വിജനമായ കൃഷിയിടങ്ങളും പുല്‍ മേടുകളും മാത്രം. ഞങ്ങള്‍ പിന്നിലിരിക്കുന്ന  കുട്ടികളെയും പാട്ടുപാടുന്നവരെയും ഒക്കെ സംഘടിപ്പിച്ചു അന്താക്ഷരി നടത്തി. അബുദാബിയില്‍ നിന്നും ഞങ്ങളോടൊപ്പം  ചേര്‍ന്ന രാജേഷിന്‍റെ ഭാര്യ ഹേമ, അന്ഷുല്‍, ദീപ്തി, ഏകയായി ഞങ്ങളോടൊപ്പം ചേര്‍ന്ന ഡല്‍ഹിക്കാരി നമ്രത, കാനഡയില്‍ നിന്നും വന്ന ജാഗ്രുതി, ഞങ്ങളുടെ കുടുംബ സദസ്സുകളിലെ പാട്ടുകാരി പാര്‍ഥന്‍റെ  മോള്‍ ശ്വേത തുടങ്ങിയവര്‍ ഒക്കെ അസ്സലായി പാടി.

ടസ്ക്കനിയിലേക്കുള്ള യാത്രാമദ്ധ്യേ പഞാബികള്‍ നടത്തുന്ന ഇന്ത്യന്‍ ഭക്ഷണ ശാലയില്‍ നിന്നായിരുന്നു രാത്രി ഭക്ഷണം. പരിപ്പും കിഴങ്ങും പച്ചക്കറികളും നോര്‍ത്ത് ഇന്ത്യന്‍ ചിക്കന്‍ കറിയും കണ്ടപ്പോഴേ എല്ലാവരുടെയും വയറുകള്‍ നിറഞ്ഞു, കുട്ടികളുടെ കണ്ണുകളും. ഇറ്റലിയില്‍ വന്നിട്ട് നോര്‍ത്ത് ഇന്ത്യന്‍ ഫുഡ്‌ കഴിക്കുന്നതിലെ നീരസം എല്ലാവരും പങ്കു വച്ചു. ഭക്ഷണം കഴിഞ്ഞു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഹോട്ടലില്‍ എത്തി. പുതുതായി പണി കഴിപ്പിച്ച മനോഹരമായ ഹോട്ടല്‍. പക്ഷെ ഞങ്ങള്‍ ഒഴികെ മറ്റാരും അവിടെ ഉണ്ടെന്നു തോന്നിയില്ല. ഹലോജി ഞങ്ങള്‍ക്ക് രാവിലെ ഇന്ത്യന്‍ പ്രഭാത ഭക്ഷണം ഏര്‍പ്പാടാക്കിയിട്ടുണ്ട്, എന്നാല്‍ ഹോട്ടലിലെ റെസ്റ്റോറന്റില്‍ വച്ചു അത് കഴിക്കാന്‍ പാടില്ല എന്ന് പറഞ്ഞതിനാല്‍ ഹോട്ടല്‍ അധികൃതരും ഹലോജിയും തമ്മില്‍ വഴക്കും വക്കാണവും. പക്ഷെ നല്ല ഹോട്ടല്‍ ആയതിനാല്‍ ആ ഹോട്ടലില്‍ എത്തിയതില്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷവും.



മുറിയില്‍ കയറി ചെക്കിന്‍ ചെയ്തു കഴിഞ്ഞു ഞാനും പാര്‍ത്ഥനും ഇന്ധനം അന്വേഷിച്ച് ഹോട്ടല്‍ ലോബിയില്‍ എത്തി. അപ്പോഴേക്കും ഹോട്ടലിലെ ബാര്‍ അടച്ചു കഴിഞ്ഞിരുന്നു. ഇതിനിടയില്‍ ജോണ്‍സനും എത്തി. ഞങ്ങളുടെ നിര്‍ബന്ധം കൊണ്ടായിരിക്കാം, അവര്‍ ഞങ്ങള്‍ക്ക് വേണ്ടി വീണ്ടും ബാര്‍ തുറന്നു. ബംഗ്ലാദേശുകാരന്‍ ആയ ബാര്‍മാന്‍ ഞങ്ങളോട് ഇന്ധനത്തിന്‍റെ പണം പോലും വാങ്ങിയില്ല. ഇതിനിടയില്‍ ബസ് ഡ്രൈവര്‍ , പോളണ്ട്കാരന്‍ പീറ്ററും ബാറില്‍ എത്തി.  പീറ്ററിന് ഞങ്ങള്‍ വയര്‍ നിറയെ ബിയര്‍  വാങ്ങി കൊടുത്തത് കൊണ്ടാവും പീറ്ററും ഞങ്ങളും തമ്മില്‍ യാത്രയിലുടനീളം നല്ല ബന്ധം പുലര്‍ത്തിപ്പോന്നു.  എന്തായാലും രാവിലെ ഏഴു മണിക്ക് റെഡി ആകണം, ഞങ്ങള്‍ ഉറങ്ങുവാന്‍ പോയി.


Thursday, 30 October 2014

റോമായിലെ വിശേഷങ്ങള്‍

   റോമായിലെ വിശേഷങ്ങള്‍

ഒരു സ്വപ്ന സാക്ഷാത്ക്കാരം. കുടുംബവുമായി ഒരു യൂറോപ്യന്‍ പര്യടനം. ഇറ്റലി, വത്തിക്കാന്‍, ആസ്ത്രിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, തുടങ്ങിയ രാജ്യങ്ങള്‍. ഞങ്ങളുടെ കമ്പനിയില്‍ നിന്ന് തന്നെയുള്ള  ജോണ്‍സനും കുടുംബവും ബിജുവും അദേഹത്തിന്റെ കുടുംബവും മാത്രമല്ല ഞങ്ങളുടെ അടുത്ത സുഹൃത്തായ പാര്‍ത്ഥസാരഥിയും കുടുംബവും. ഇന്ത്യയിലെ പ്രശസ്തമായ ടൂര്‍ ഓപ്പറേറ്റിങ് കമ്പനി ആയ കോക്സ് ആന്‍ഡ്‌ കിംഗ്സ് ആണ് ടൂര്‍ അറേഞ്ച് ചെയുന്നത്. ഞങ്ങള്‍ക്കൊപ്പം പരിചയമില്ലാത്ത മറ്റ് എട്ടു കുടുംബങ്ങള്‍ കൂടി. കുട്ടികള്‍ അടക്കം എല്ലാവരും ടൂര്‍ എന്ന് കേട്ടപ്പോള്‍ മുതലേ വലിയ  ത്രില്ലില്‍ ആയിരുന്നു. യാത്രക്കുള്ള ഒരുക്കങ്ങള്‍ വളരെ മുന്നേ തുടങ്ങിയിരന്നു.  ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് ഒഴികെയുള്ള മറ്റു രാജ്യങ്ങള്‍ ഞാന്‍ സന്ദര്ശിച്ചിട്ടുള്ളതിനാല്‍ ഈ രാജ്യങ്ങളിലെ  വിവരങ്ങള്‍ അറിയുവാന്‍ ആയിരുന്നു എന്റെ ശ്രമങ്ങള്‍. 

അബുദാബി എയര്‍പോര്‍ട്ടില്‍ നിന്ന് രാത്രിയുള്ള അലിറ്റാലിയ വിമാനത്തില്‍ ആണ് ഞങ്ങള്‍ യാത്ര തിരിക്കേണ്ടത്. ഒന്‍പതു മണിയോടെ   ഞങ്ങള്‍ കരാമയിലെ കോക്സ് ആന്‍ഡ്‌ കിംഗ്സ് ഓഫീസിനടുത്തുള്ള പാര്‍ക്കിങ്ങില്‍ ഞങ്ങള്‍ക്കായി കരുതിയ ബസ്സില്‍ ലഗേജും ആയി എത്തി. വാഹനത്തില്‍ ഇരുപതോളം പേരെ ഉള്ളൂ. ബാക്കിയുള്ളവര്‍ അബുദാബി എയര്‍പോര്‍ട്ടില്‍ എത്തും. പതിനൊന്നു മണിയോടെ ഞങ്ങള്‍ എയര്‍ പോര്‍ട്ടില്‍ എത്തി. ചെക്കിന്‍ ഒക്കെ വളരെ എളുപ്പത്തില്‍ നടന്നു. പരിചയമില്ലാത്ത കുടുംബങ്ങളെ ഒക്കെ ഞങ്ങള്‍ പരിചയപ്പെട്ടു. രാത്രി രണ്ടു മണിയോടെ വിമാനം ആകാശത്തിലെക്കുയര്‍ന്നു. 

രാവിലെ ഏഴു മണിക്ക് അലിറ്റാലിയ  വിമാനം റോമിലെ ലിയോനാര്‍ഡോ ഡാവിഞ്ചി വിമാനത്താവളത്തില്‍ പറന്നിറങ്ങി. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എമിഗ്രേഷന്‍ എരിയയിലെക്ക് ഉള്ള ദൂരം ട്രെയിനില്‍ ആണ് യാത്ര ചെയ്തത്. ബാഗേജും ആയി പുറത്തിറങ്ങിയപ്പോള്‍ സ്യുട്ട് ധരിച്ച ഒരു മധ്യവയസ്കന്‍ കോക്സ് ആന്‍ഡ്‌ കിംഗിന്റെ ഒരു പോസ്റ്ററും പിടിച്ചു  ആഗമന ഏരിയയില്‍ നില്‍ക്കുന്നു. ഞങ്ങള്‍ നാല്‍പ്പതു  പേരും ഓരോരുത്തരായി പോയി ഹാജര്‍ വച്ച്. അവിടെ  വച്ച് തന്നെ അദേഹത്തിന്റെ നാവില്‍ നിന്ന് ഹലോജി എന്ന   ഒരു പുതിയ പദം കേട്ടതിലുള്ള നെടുവീര്‍പ്പില്‍ ആയിരുന്നു ഞങ്ങള്‍ എല്ലാവരും. എന്തിനും ഏതിനും ഹലോജി എന്ന അഭിസംബോധന   കൊണ്ടായിരുന്നു അദേഹത്തിന്റെ തുടക്കം. എയര്‍ പോര്‍ട്ടിലെ കാശ് കൈമാറ്റം ചെയുവാനുള്ള കൌണ്ടറിനെ കുറിച്ചും പണം പിന്‍വലിക്കുവാന്‍ ഉള്ള എ ടി എം മെഷീനുകളെ കുറിച്ചും ഒരു ഹ്രസ്വ പ്രസംഗം തന്നെ അദേഹം നടത്തി. ഈ ടൂറില്‍ പല ഓപ്ഷണല്‍ പാക്കേജുകള്‍ ഉണ്ടെന്നും അതിനൊക്കെ പണം വേണമെന്നും അദേഹം ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. വീണ്ടും  ഹാജര്‍ എടുത്തു അദേഹം ഞങ്ങളെ ഹോട്ടലിലേക്ക് കൊണ്ട് പോകാന്‍ വന്ന ബസ്സില്‍ കയറ്റി. 

 പുറത്ത് കനത്ത മഴ. മഴ കണ്ടപ്പോള്‍ ഗള്‍ഫില്‍ നിന്ന് പോയ ഞങ്ങള്‍ക്ക് ആദ്യം ഒരു കുളിര്‍മ തോന്നിയെങ്കിലും പലരുടെയും മുഖം മഴക്കാറ് നിറഞ്ഞ ആകാശം പോലെയായി. ഇത്രേം പണോം കൊടുത്ത് ഇറ്റലി കാണാന്‍ വന്നപ്പോള്‍ ഇത് പോലെ കനത്ത മഴ പെയ്താല്‍ ഇറ്റലിയില്‍ എന്തു കാണും എന്ന ആശങ്ക.  ഹലോജി എന്ന പേര് ഞങ്ങള്‍  ചാര്‍ത്തി കൊടുത്ത യെസ്ഡി എന്ന ഞങ്ങളുടെ, ലണ്ടനില്‍ സ്ഥിര താമസമാക്കിയ  മുംബൈക്കാരന്‍ ടൂര്‍ മാനേജര്‍ എന്ന ഗൈഡ് ബസ്സിലെ മൈക്ക് അപ്പോഴേക്കും കൈക്കലാക്കി, ഞങ്ങളെ സമാധാനിപ്പിച്ചു. കഴിഞ്ഞ നാല് ദിവസമായി ഇറ്റലിയില്‍ നല്ല ചൂടായിരുന്നു. സാധാരണ നാല് ദിവസം നല്ല ചൂടുണ്ടായാല്‍ അഞ്ചാം ദിവസം ഇറ്റലിയില്‍ മഴ പെയ്യുമെന്നും, മഴ കഴിഞ്ഞാല്‍ വീണ്ടും പഴയ പോലെ ആകാശം സൂര്യ ശോഭയില്‍ തിളങ്ങുമെന്നും അറിയിച്ചപ്പോള്‍ ആണ് പലര്‍ക്കും ശ്വാസം നേരെ വീണത്‌. ഏകദേശം ഒരു മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്തു വേണം റോമിന്റെ പ്രാന്ത പ്രദേശമായ ഫിയാനോ എന്ന ചെറു പട്ടണത്തില്‍ എത്തുവാന്‍... യൂറോപ്പിനെ കുറിച്ച് സ്വപ്നങ്ങളുമായി വന്ന പലരുടെയും മുഖം കരുവാളിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. കാരണം എന്തെന്നല്ലേ, കുറെ സൂര്യകാന്തി പാടങ്ങളും പുല്‍മേടുകളും കൃഷിയിടങ്ങളും മാത്രം ഉള്ള ഒരു പ്രദേശത്തു കൂടി ആണ് ഞങ്ങളുടെ  വാഹനം മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. ഒരു മാതിരി തമിഴ്നാട്ടിലെ കൃഷിയിടങ്ങളില്‍  കൂടി പോകുന്ന അനുഭവം. ഇതാണോ ഇറ്റലി, ഇത് കാണാനാണോ നമ്മള്‍ വന്നത് എന്ന മുഖഭാവം. 

ഇതിനിടയില്‍ ഹലോജി, ഇറ്റലിയെ കുറിച്ചും ഞങ്ങളുടെ ട്രിപ്പിനെ  കുറിച്ചും വാചാലനാകാന്‍  തുടങ്ങി. പിന്നില്‍ ഇരിക്കുന്ന ഞങ്ങള്‍ കരുതി ഹലോജി, ഏതോ ബുക്ക് നോക്കി വായിക്കുകയാണ് എന്ന്. അത്രക്ക് വ്യക്തതയോടെ ഓരോ സ്ഥലത്തെ കുറിച്ചും അയ്യാള്‍ വിക്കിപീഡിയ പോലെ ഞങ്ങളോടെ സംസാരിച്ചു കൊണ്ടിരുന്നു. യൂറോപ്പില്‍ നിയമം ഭയങ്കര കാര്‍ക്കശ്യം ആണെന്നും അതിനാല്‍ നിയമം അനുസരിക്കണം, ബസ്സില്‍ പോലും പൊടിയോ പോട്ടോ ഇടാന്‍ പാടില്ല, പോലീസ് ചെക്ക് ചെയ്യും, എന്നൊക്കെ പേടിപ്പിച്ചു. അത് പോലെ രണ്ടു ഓപ്ഷണല്‍ ടൂര്‍ ഈ യാത്രയില്‍ ഉണ്ടാകും, അതില്‍ ഒന്ന് സ്വിറ്റ്സര്‍ലാന്‍ഡിലെ യുങ്ങ്ഫ്രു എന്ന യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിലേക്കുള്ള യാത്ര ആണ്. അതിനു പോകണം എങ്കില്‍ ആളൊന്നിനു 135 യൂറോ നല്‍കണം. രണ്ടു ഫ്രാന്‍സിലെ ലിഡോ ഷോ ആണ്. മോളിന്‍ റോ എന്ന ഈ ഷോയില്‍ കാബറെ ഡാന്‍സും പാരീസിലെ സുന്ദരികളായ നര്‍ത്തകികളുടെ നഗ്ന മാറിട പ്രദര്‍ശനവും ആണ്. ഇതില്‍ പതിനാറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനമില്ല. ഇതിനായി ഓരോരുത്തരും 150 യൂറോ കൊടുക്കണം. അത് പോലെ ബസ്സിന്‍റെ ഡ്രൈവര്‍ക്ക് ഓരോ ആളും ഓരോ ദിവസം രണ്ടു യൂറോ വീതം ടിപ്പ് നല്‍കണം. പന്ത്രണ്ടു ദിവസത്തിനു പകരം പത്തു ദിവസത്തെ ടിപ്പ് ആയ ഇരുപതു യൂറോ ഒരാള്‍ക്ക് വീതം എല്ലാവരും ആദ്യ ദിവസം  തന്നെ ഈ ടിപ്പ് തുക  നല്‍കണം. യുങ്ങ്ഫ്രുവില്‍ പോകുവാന്‍ എല്ലാവരും തയ്യാര്‍ ആയി, ടിപ്പ് നല്‍കാനും. പക്ഷെ ലിഡോ ഷോയില്‍ പങ്കെടുക്കുവാന്‍ എന്തു കൊണ്ടോ ആരും തയ്യാറായില്ല, ഒരു പക്ഷെ എല്ലാവരും കുട്ടികളും ആയി ടൂറിനു വന്നത് കൊണ്ടാവും. . 

ബസ്സില്‍ വച്ച് തന്നെ ഹലോജി പറഞ്ഞു, ഹോട്ടല്‍ ചെക്ക് ഇന്‍  ടൈം രണ്ടു മണിയാണ്, പക്ഷെ പന്ത്രണ്ടു മണി മുതല്‍ റൂം കിട്ടിത്തുടങ്ങും. അത് വരെ ഞങ്ങള്‍ ലോബ്ബിയില്‍ ഇരിക്കണം. അത് പോലെ ഒഫീഷ്യല്‍ ടൂര്‍ ആരംഭിക്കുന്നത് അന്ന് വൈകുന്നേരം മുതല്‍ ആണ്. അതിനാല്‍  ബ്രേക്ക്ഫാസ്റ്റ്, ലഞ്ച് എന്നിവ ഞങ്ങള്‍ തന്നെ കണ്ടെത്തണം. എല്ലാവരും  പിറുപിറുത്തു കൊണ്ട്  പ്രിന്‍സ് ഇന്‍ എന്ന ഞങ്ങളുടെ ആദ്യ ദിവസത്തെ ഹോട്ടലിലേക്ക് കയറി. അതാ ഒരു പറ്റം ചൈനക്കാര്‍ ഹോട്ടലില്‍ നിന്നും ചെക്ക് ഔട്ട്‌ നടത്തുകയാണ്. ഞങ്ങള്‍ ലോബ്ബിയില്‍ ഇരുന്നു. അനേകം റൂമുകള്‍ ഉണ്ടെങ്കിലും മൂന്നു നിലയുള്ള ആ ഹോട്ടല്‍ പഴകിയതും ചെറുതും ആണ് എന്ന് ഞങ്ങള്‍ക്ക് തോന്നി. പക്ഷെ ഹലോജി, ഞങ്ങളോട് പറഞ്ഞിരുന്നു. യൂറോപ്പിലെ ഹോട്ടലുകള്‍ ദുബായിലേതു പോലെ ആര്‍ഭാടങ്ങള്‍ ഉള്ളതല്ല. അത് പോലെ റോമ സിറ്റിയില്‍ ഗ്രൂപ്പുകള്‍ക്ക് താമസിക്കുവാന്‍ ഹോട്ടലുകള്‍ കിട്ടില്ല. അതിനാല്‍ നഗരത്തില്‍ നിന്ന് മാറി  ഹൈവേയ്ക്ക് അടുത്തുള്ള ഹോട്ടലുകളില്‍ ആണ് താമസ സൌകര്യം ഒരുക്കിയത് എന്ന്. ( ആദ്യമായി ടൂറിനു വരുന്ന ഞങ്ങളെയൊക്കെ കളിപ്പിച്ചത് ആണോ എന്ന് സംശയം തോന്നാതിരുന്നില്ല)

ഞായര്‍ ആയതിനാല്‍ വളരെ ചെറിയ ആ പ്രദേശത്തെ മിക്ക കടകളും അടഞ്ഞു കിടക്കുന്നു. ഭക്ഷണ ശാലകള്‍ അടുത്തെങ്ങും ഉള്ളതായി കാണുന്നില്ല. അവിടെ ടൂറിസ്റ്റുകള്‍ക്ക് താമസിക്കുവാന്‍ വേണ്ടി  മാത്രമുള്ള കുറെ ഹോട്ടലുകള്‍, ഒരു അനിമല്‍ സൂപ്പര്‍ മാര്‍ക്കറ്റ്, റോഡിനു എതിര്‍ ഭാഗത്തായി ഒരു സെക്സ് ഷോപ്പ് , അതിനോടനുബന്ധിച്ചു ബാര്‍, അങ്ങനെ ചിലതൊക്കെ മാത്രം ആണ് ഞങ്ങള്‍ക്ക് കാണുവാന്‍ സാധിക്കുന്നത്. ലോബ്ബിക്കടുത്തുള്ള വാഷ് റൂമില്‍ പോയി എല്ലാവരും പല്ലു തേച്ചെന്നു വരുത്തി. കുട്ടികള്‍ക്ക് വിശക്കുന്നു, ഞങ്ങള്‍ പതുക്കെ ഇട വഴിയിലൂടെ നടന്നു. പെട്ടിക്കടകള്‍ പോലുള്ള ഭക്ഷണ ശാലകള്‍ക്കും ബാര്‍ എന്ന ബോര്‍ഡ്, പക്ഷെ എല്ലാം അടച്ചിട്ടിരിക്കുന്നു. നമ്മുടെ ഗ്രാമ പ്രദേശത്തെ ബേക്കറി പോലെ തോന്നിപ്പിക്കുന്ന ഒരു ചെറിയ ബാര്‍ മാത്രം തുറന്നിരിക്കുന്നു. അവിടെ ഇറ്റലിയിലെ ചില ബേക്കറി ഐറ്റംസ്, കേക്കുകള്‍, കോഫി, പലതരം വൈന്‍ തുടങ്ങിയവ ഉണ്ട്... ഞങ്ങള്‍ നാല്‍പ്പതു പേരെ കൊണ്ട് കടയും പരിസരവും നിറഞ്ഞു. ആദ്യം ഒരാള്‍ മാത്രമുണ്ടായിരുന്ന കടയിലേക്ക് ഉടനെ തന്നെ മറ്റു രണ്ടു സ്ത്രീകള്‍ കൂടി എത്തി. അവരെല്ലാവരും ഞങ്ങളുടെ ഓര്‍ഡര്‍ എടുക്കുകയാണ്. ഇറ്റാലിയന്‍ അല്ലാതെ മറ്റൊരു ഭാക്ഷ അവര്‍ക്ക് മനസിലാകില്ല. തൊട്ടു കാണിച്ചും എഴുതി കൂട്ടിയും സാധനങ്ങള്‍ വാങ്ങി ഞങ്ങള്‍ അത്യാവശ്യം വിശപ്പ്‌ മാറ്റി. ആദ്യ സിപ്പ്, വീനോ റോസായില്‍ തുടങ്ങി ഞങ്ങളുടെ ഞങ്ങളുടെ യൂറോപ്യന്‍ പര്യടനം. ഇറ്റലിയില്‍ റെഡ് വൈനിന് പറയുന്നത് വീനോ റോസാ എന്നാണ്. അഞ്ചു വയസാകുന്ന കുട്ടികള്‍ മുതല്‍ എല്ലാവരും അവിടെ വൈന്‍ കുടിക്കും എന്ന് ഹലോജി ബസ്സില്‍ വച്ച് തന്നെ ഞങ്ങളെ ഓര്‍മിപ്പിച്ചിരുന്നു. 

തിരികെ വന്നപ്പോഴേക്ക് ഹോട്ടല്‍ റൂം റെഡി. ഫ്രഷ് ആയി ഒരു ഉറക്കം കഴിഞ്ഞപ്പോള്‍ വീണ്ടും വിശപ്പിന്റെ വിളി. രണ്ടു മണി കഴിഞ്ഞതെ ഉള്ളൂ... ഹോട്ടലില്‍ ഉണ്ടായിരുന്ന ഭക്ഷണ ശാല രണ്ടു മണിക്ക് അടയ്ക്കും പോലും. എന്തായാലും പുറത്തിറങ്ങിയപ്പോള്‍ കൂടെ വന്നവരില്‍ പലരും ഞങ്ങളെ പോലെ ഭക്ഷണം കഴിക്കാനായി കറങ്ങിത്തിരിയുന്നു. ഹോട്ടല്‍ റിസപ്ഷനിസ്റ്റ് ആണ് ഹോട്ടലിനു തൊട്ടു പിന്നിലുള്ള ഷോപ്പിംഗ്‌ മാളിനെ കുറിച്ച് പറഞ്ഞത്. . ഞങ്ങള്‍ ഹോട്ടലിനു പിന്നിലെ ഷോപ്പിംഗ്‌ മാളില്‍ എത്തിയപ്പോള്‍ അവിടെ നിരവധി ഭക്ഷണ ശാലകള്‍, വലിയൊരു ഹൈപ്പര്‍ മാര്‍ക്കറ്റ്. എന്തായാലും ഞങ്ങള്‍,  ഞാനും സുഹൃത്തായ പാര്‍ഥനും കുടുംബവും ഒന്നിച്ചു വയറു നിറയുവോളം പിസ കഴിച്ചു. എട്ടു പേര്‍ പിസ കഴിച്ചതിനു വന്ന ബില്‍ വെറും എട്ടു യൂറോ മാത്രം. ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കയറി അത്യാവശ്യം അന്ന് രാത്രി സേവയ്ക്ക്  വേണ്ടുന്ന മദ്യം വാങ്ങി. കുറച്ചു പഴങ്ങളും. പഴങ്ങള്‍ക്ക് വളരെ വിലക്കുറവ്. 

ഓരോ ബിയറും നുണഞ്ഞു കൊണ്ട് ഹോട്ടലിലേക്ക് വന്നപ്പോള്‍ മുന്നില്‍ രണ്ടു കന്യാസ്ത്രികള്‍, അതും മലയാളികള്‍. കൂട്ടത്തില്‍ ഞങ്ങളോടൊപ്പം ടൂറിനു വന്ന റോയിയും. തൃശൂര്‍ നിവാസികള്‍ ആയ ഈ കന്യസ്ത്രിമാര്‍ വളരെ വര്‍ഷങ്ങള്‍ ആയി റോമിന് അടുത്തുള്ള ഒരു പുണ്യ കേന്ദ്രത്തിലെ മഠത്തില്‍ ആണ് പോലും താമസം. റോയി വരുന്നതിനാല്‍ റോയിയെ കാണാന്‍ ആണവര്‍ വന്നത്. അവര്‍ വരുമ്പോള്‍ ട്രെയിന്‍ സമരമായിരുന്നു, അതിനാല്‍ കുറെ ബുദ്ധിമുട്ടി ആണ് എത്തിയത് എന്ന് പറഞ്ഞു. കേരളത്തില്‍ മാത്രമല്ല ഇറ്റലിയിലും സമരങ്ങള്‍ നടക്കാറുണ്ട് എന്നവര്‍ പറഞ്ഞു. പിണറായി ഭക്തയായ ജാസ്മിന്‍ ആണ് റോയിയുടെ ഭാര്യ. അവര്‍ക്കൊരു മോനും. 

അഞ്ചു മണിയായപ്പോള്‍ എല്ലാവരും റോമിലേക്ക് പോകുവാന്‍ തയ്യാറായി ബസ്സില്‍ കയറി. ഹലോജി എല്ലാവരുടെയും ഹാജര്‍ എടുക്കുന്നുണ്ടായിരുന്നു. രാവിലെ എയര്‍പോര്‍ട്ടില്‍ നിന്ന് ഞങ്ങളെ കൊണ്ട് വന്ന ബസ്സല്ല, പുതിയൊരു ബസ്സ്‌. ബസ്സില്‍ കയറാന്‍ നേരത്ത് ഞങ്ങള്‍ അറിയാത്ത നാല് പുതിയ കുടുംബങ്ങള്‍. കാനഡയില്‍ നിന്ന് കൈക്കുഞ്ഞുങ്ങളുമായി ഒരു ഡല്‍ഹി കുടുംബം. ഡോ.ആശിഷും അമ്മയും ഭാര്യയും രണ്ടു കൈക്കുഞ്ഞുങ്ങളും. കാനഡയില്‍ നിന്ന് തന്നെ പട്ടേലും ഭാര്യയും. കുവൈറ്റില്‍ നിന്ന് ഒരു അച്ചായനും കുടുംബവും. കുവൈറ്റില്‍ നിന്ന് തന്നെ മറ്റൊരു ഗുപ്തയും കുടുംബവും. അഞ്ചു മണിയായപ്പോള്‍ ഞങ്ങള്‍ എല്ലാവരും ബസ്സില്‍ കയറി. ജോണ്‍സണ്‍ എന്ന എന്‍റെ സുഹൃത്തിനെയും കുടുംബത്തെയും മാത്രം കാണുന്നില്ല. ഒടുവില്‍ ഹലോജി തന്നെ അവരെ തപ്പിപ്പിടിച്ചു കൂടെ കൊണ്ട് വന്നു. 

ഹലോജി മൈക്കിലൂടെ റോമിനെ കുറിച്ചുള്ള കമന്ററി തുടങ്ങി. ബസ്സില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ ഇടയ്ക്കിടയ്ക്ക് തന്നു കൊണ്ടിരുന്നു. ഞായറാഴ്ച ആയതിനാല്‍ ഒരു മണിക്കൂര്‍ കൊണ്ട് റോമില്‍ എത്താമെന്നും, വിക്കി പീഡിയയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഈ ഒരു മണിക്കൂറില്‍ ഹലോജി ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. തസ്കരന്മാര്‍ ധാരാളം ഉള്ള പട്ടണം ആണ് റോം, ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് മോഷ്ടിക്കുവാന്‍ പ്രത്യേക സംഘം ഉണ്ടെന്നു പറഞ്ഞപ്പോള്‍ തന്നെ പാസ്പോര്‍ട്ട് സൂക്ഷിക്കുന്ന കുടുംബ നാഥമാര്‍ കൂടുതല്‍ ജാഗരൂകരായി. റോമിലെ റോഡുകളിലെ തിരക്കുകളെ കുറിച്ചും റോമില്‍ വലിയ ബസ്സുകള്‍ കടത്തിവിടണമെങ്കില്‍ പ്രത്യേക പാസ് എടുക്കെണ്ടുന്നതിനെ കുറിച്ചും ഗ്രൂപ്പായി വരുന്ന ടൂറിസ്റ്റുകള്‍ക്ക് സിറ്റിക്കകത്ത് ഹോട്ടലുകള്‍ താമസ സൌകര്യം പോലും കൊടുക്കില്ല. ഇതെല്ലാം സിറ്റിയിലെ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി ആണ്. 

ഇപ്പോള്‍ ഞങ്ങള്‍ പുരാതന റോമിലെത്തി. ടൈബര്‍ നദിക്കരയില്‍ സ്ഥിതി ചെയുന്ന ഈ പുരാതനവും മനോഹരവുമായ പട്ടണത്തിനു 2500 ല്‍ അധികം വര്‍ഷത്തെ പഴക്കമുണ്ട്. ഐതീഹങ്ങള്‍ പറയുന്നതു ചെന്നായ വളര്‍ത്തിയ ഇരട്ട സഹോദരങ്ങള്‍ ആയ റോമുളാസ്, റെമുസ് എന്നീ സഹോദരന്മാര്‍ ആണ് റോം സിറ്റി പണിയുവാന്‍ തീരുമാനിച്ചത് എന്നാണ്. മലമുകളില്‍ സിറ്റി പണിയണമെന്ന് റോമുളാസും നദിക്കരയില്‍ പണിയണമെന്നു റെമുസും തീരുമാനമെടുക്കുകയും അവര്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം റെമുസിന്റെ മരണത്തില്‍ കലാശിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ബി സി 504 ല്‍ തന്നെ റിപ്പപ്ളിക്ക് ആയി അറിയപ്പെട്ടിരുന്ന റോമ സമ്പത്തിലും അധികാരശേക്ഷിയിലും വളരെ മുന്നിലായിരുന്നു. ബി സി 27 ല്‍ ആണ് അഗസ്റ്റസ് സീസറിന്റെ നേത്രുത്വത്തില്‍    റോമാ സാബ്രാജ്യം നിലവില്‍ വരുന്നത്. പ്രഗല്‍ഭന്മാരും വികടന്മാരും വിടന്മാരുമായ അനേകം ചക്രവര്‍ത്തിമാര്‍ ( അഗസ്റ്റസ് സീസര്‍, ജൂലിയസ് സീസര്‍, കലിഗുള, നീറോ, ടൈബീരിയസ് തുടങ്ങിയവര്‍) ഭരിച്ച റോമാ സാബ്രാജ്യം.  ഇതില്‍  ജൂലിയസ് സീസറിനെ അറിയാത്തവര്‍ വിരളമായിരിക്കും, കലിഗുള തികഞ്ഞ സെക്സ് മാനിയാക്കും.  നീറോ  ആകട്ടെ റോമ സാബ്രാജ്യം അഗ്നിക്കിരയാക്കുവാന്‍ കല്‍പ്പന കൊടുത്തിട്ട് നഗരത്തെ അഗ്നി വിഴുങ്ങുന്നത് കണ്ടു വീണ വായിച്ചിരുന്നത് വളരെ പ്രസിദ്ധവുമാണ്. കൂടാതെ ക്രിസ്തു ശിക്ഷ്യന്‍ ആയ പത്രോസിനെ തലകീഴായി കുരിശില്‍ തറച്ചതും നീറോ ആണെന്ന് പറയപ്പെടുന്നു.

ക്രിസ്ത്യാനിറ്റിയുടെ തുടക്കം മുതല്‍ വത്തിക്കാന്‍ രൂപീകൃതമാകുന്നത് വരെ പോപ്പിന്‍റെ വാസസ്ഥലവും റോം ആയിരുന്നു. റോമിന്‍റെ ഭരണത്തില്‍ പോപ്പിന്‍റെ ഇടപെടലുകള്‍ ഉണ്ടാവുക പതിവായിരുന്നു. റോമിന്‍റെ പുനരുദ്ധാരണത്തിനും നഗരം കെട്ടിപ്പോക്കുന്നതിനും അതാതു കാലങ്ങളിലെ പോപ്പുമാരുടെ ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. 


ആദ്യ ദിനം റോമിലെ വീഥികളിലൂടെ ഒരു പനോരമിക് ടൂര്‍ ആണ് പ്ലാന്‍ ചെയ്തിരുന്നത്. വരുന്ന വഴിയില്‍ മാര്‍ക്കസ് അഗ്രിപ്പ പുരാതന റോമിലെ എല്ലാ ദൈവങ്ങള്‍ക്കും ആയി പണി കഴിപ്പിച്ച പന്തിയോന്‍ എന്ന ക്ഷേത്രം കണ്ടു. അത് പോലെ തന്നെ റോമില്‍ അവശേഷിച്ചിട്ടുള്ള ഹെര്‍ക്കുലീസ് ദേവന്‍റെ ക്ഷേത്രവും ഹലോജി ഞങ്ങള്‍ക്ക് കാണിച്ചു തന്നു. 

വഴിയില്‍ ഞങ്ങള്‍ക്ക് വത്തിക്കാന്‍ സിറ്റി എന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം ഞങ്ങള്‍ക്ക് ഹലോജി കാണിച്ചു തന്നു. നാളെയാണ് വത്തിക്കാന്‍ സിറ്റി കാണുവാന്‍ പോകുന്നത്. റോമിലൂടെ ഒഴുകുന്ന ടൈബര്‍ നദിയില്‍ 2500 വര്‍ഷത്തിനു മുന്‍പ് പണിത പാലം ഇപ്പോഴും ജനങ്ങള്‍ ഉപയോഗിക്കുന്ന വിവരം ആ പാലം കാണിച്ചു തന്നു കൊണ്ട് ഹലോജി പറഞ്ഞപ്പോള്‍ ഞാന്‍ നമ്മുടെ നാട്ടിലെ പാലങ്ങളുടെ അവസ്ഥ ഓര്‍ത്തുപോയി. 

പുരാതന റോമിന്റെ രാഷ്ട്രീയ-സാമ്പത്തിക സിരാകേന്ദ്രമായിരുന്നു റോമൻ ഫോറം. റോമന്‍ ഫോറം റോമിന്‍റെ പുരാതന ജീവിതത്തിന്‍റെ നാഴികക്കല്ലാണ്. പുരാതന റോമിന്‍റെ അവശിഷ്ടങ്ങള്‍,  റോമാ സാംബ്രാജിത്വത്തിന്റെ തിരുശേഷിപ്പുകള്‍  ഒക്കെ ചേര്‍ന്ന ഈ സ്മാരകം റോമില്‍ എത്തുന്ന സഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്നുണ്ട്.  പുരാതന റോമിന്‍റെ മറ്റൊരു പ്രധാന സ്മാരകം ആണ് കറക്കല്ല ബാത്ത്. റോമന്‍ ജനതക്ക് പരസ്യമായി കുളിക്കുവാന്‍ വേണ്ടി ഒരുക്കിയ കുളി മാളിക ആണ് കറക്കല്ല ബാത്ത്. 

വയ ഡേല്‍  കോര്‍സൊ  എന്ന പ്രസിദ്ധമായ വീഥിയിലൂടെയായി ഞങ്ങളുടെ യാത്ര. റോമിലെ പൌരാണികമായ പാലസുകള്‍, മനോഹരങ്ങളായ  കെട്ടിടങ്ങള്‍ എല്ലാം ഈ വീഥിയുടെ മാറ്റ് കൂട്ടുന്നു. വത്തിക്കാന്‍ രൂപീകൃതമാകുന്നതിനു മുന്നേ റോമില്‍ പോപ്പുമാര്‍ താമസിച്ചിരുന്നതും ഈ വീഥികളിലെ പാലസുകളില്‍ ആയിരുന്നു. ഏറ്റവും രസകരമായ ഒരു വസ്തുത 2500 വര്‍ഷം മുന്‍പ് ഈ പട്ടണം പണിയുമ്പോള്‍ പണിത റോഡുകളില്‍ വാഹനങ്ങള്‍ക്ക് പോകുവാന്‍ തക്ക വലിപ്പമില്ല. മോട്ടോര്‍ വാഹനങ്ങള്‍ കണ്ടു പിടിക്കപ്പെടും എന്ന ഒരു വീക്ഷണം ഇല്ലാതിരുന്നതിനാല്‍ ആകും തെരുവുകള്‍ വളരെ ഇടുങ്ങിയവ ആണ്. 

അവിടെ നിന്ന് ഞങ്ങള്‍ പോയത് ഇറ്റാലിയന്‍ പ്രസിഡന്റിന്‍റെ കൊട്ടാരം സ്ഥിതി ചെയുന്ന വഴിയിലൂടെ ആണ്. അതിനു തൊട്ടടുത്താണ് ഇന്ത്യന്‍ എംബസ്സി. വീണ്ടും ഞങ്ങള്‍ റോമന്‍ ഫോറത്തിന്‍റെ അരികില്‍ എത്തി. അവിടെ ഞങ്ങളെ ബസ്സില്‍ നിന്ന് ഇറക്കി വിട്ടു. തുടര്‍ന്ന് കാല്‍ നട  ആയി ഞങ്ങള്‍ കൊളോസ്സിയത്തിലെക്ക് പോയി. വളരെ ദൂരെ നിന്ന് തന്നെ ഞങ്ങള്‍  ആ അത്ഭുത കെട്ടിടം കണ്ടു. ഒരു കാലത്ത് മാര്‍ബിളില്‍ തീര്‍ത്ത ആ ആംഫിതീയേറ്റർ,  ഇന്ന് ഒരൊറ്റ മാര്‍ബിള്‍ കല്ലുകള്‍ പോലും ഇല്ലാതെ ഗതകാല സ്മരണകള്‍ അയവിറക്കി നില്‍ക്കുകയായിരുന്നു എങ്കില്‍ കൂടി ആ അന്തി വെയിലില്‍ അതൊരു മനോഹര കാഴ്ച ആയിരുന്നു. അഗ്നി ബാധയും ഭൂമി കുലുക്കവും മൂലം ഉണ്ടായ കേടുപാടുകള്‍, മാത്രമല്ല മാര്‍ബിളും കല്ലുകളും മോഷ്ടിക്കപ്പെടുകയും,   ചെയ്തിട്ടുംഇന്നും കൊളോസ്സിയം വലിയൊരു അത്ഭുതമായി നില കൊള്ളുന്നു. 

നീറോയുടെ കിരാത ഭരണത്തിനു ശേക്ഷം അധികാരത്തില്‍ വന്ന വെസ്പാവിയസ്, യുദ്ധ വിജയങ്ങള്‍ ആഘോഷിക്കുവാനും ഗ്ളാഡിയേറ്റർ ഫൈറ്റുകള്‍ നടത്താനും ജനങ്ങളെ രസിപ്പിക്കുവാന്‍ വേണ്ടിയുള്ള പോരാട്ട മത്സരങ്ങള്‍, നാടകങ്ങള്‍, മൃഗങ്ങളും ആയുള്ള പോരാട്ടങ്ങള്‍, പൊതു ശിക്ഷകള്‍ നടത്തുവാനും വേണ്ടി ആണ് ഈ ആംഫി തിയറ്റര്‍ സ്ഥാപിച്ചത്. ആദിമ കാലത്ത് ക്രിസ്തു മതം സ്വീകരിച്ചവരെ വന്യ മൃഗങ്ങള്‍ക്ക് ഇട്ടു കൊടുത്തതും അതിലൂടെ അനേകര്‍ രക്ത സാക്ഷിത്വം വരിച്ചതും ഈ കൊളോസിയത്തില്‍ ആണ്. 

എ ഡി 70 ല്‍ വെസ്പാവിയസ്  ചക്രവര്‍ത്തിയുടെ കാലത്ത് തുടങ്ങിയ കൊളോസിയത്തിന്റെ പണി അദേഹത്തിന്റെ പിന്‍ഗാമി ആയ ടൈറ്റസ്  എ ഡി  80 ല്‍ ആണ് പൂര്‍ത്തിയാക്കിയത്. വെസ്പാവിയസ്, ടൈറ്റസ് തുടങ്ങിയവരുടെ കുടുംബ പേരായ ഫ്ലാവിയന്‍ എന്ന പേരിട്ട ആംഫിതീയേറ്റർ, പക്ഷെ അറിയപ്പെട്ടത് അതിനടുത്തു സ്ഥാപിച്ചിരുന്ന നീറോയുടെ കൊളോസസ് എന്നറിയപ്പെട്ട  ചെമ്പ് പ്രതിമയുടെ പേരില്‍ ആണെന്ന് മാത്രം. കൊളോസസ് എന്ന നീറോയുടെ പ്രതിമ നശിപ്പിക്കപ്പെട്ടു എങ്കില്‍ കൂടി കൊളോസിയം എന്ന പേരില്‍ ഈ ലോകാത്ഭുതം ശ്രദ്ധ നേടി. 50,000 മുതല്‍ 80,000 വരെ പേര്‍ക്കിരിക്കാവുന്ന ഈ ആംഫിതീയേറ്റർ റോമന്‍ സാങ്കേതിക വിദ്യയുടെയും വാസ്തു ശില്‍പ വിദ്യയുടെയും ഉത്തമ ഉദാഹരണം ആണ്. റോമില്‍ തന്നെ, റോം ഒളിമ്പിക്സിന് വേണ്ടി നിര്‍മ്മിച്ച ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ എല്ലാവര്ക്കും അകത്തു പ്രവേശിക്കുവാന്‍ കുറഞ്ഞത്‌ ഒരു മണിക്കൂര്‍ വേണമെന്നിരിക്കെ, കേവലം 18 മിനിറ്റ് കൊണ്ട് കൊളോസിയം നിറയ്ക്കുവാന്‍ സാധിക്കുമായിരുന്നു. 

കൊളോസിയത്തിന്‍റെ മുകള്‍ ഭാഗത്തുള്ള റോഡിന്‍റെ പിന്‍വശത്തുള്ള  പുല്‍ത്തകിടിയില്‍ ഞങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതിനിടയില്‍ ഹലോജി ഞങ്ങളെ സമാധാനിപ്പിച്ചു. നാളെ ഞങ്ങളെ കൊളോസിയത്തില്‍ കൊണ്ട് പോകാം, ഇപ്പോള്‍ രാത്രി ഭക്ഷണത്തിനുള്ള സമയമാണ്. ഞങ്ങള്‍ കാല്‍നടയായി തിരക്കേറിയ റോമന്‍ വീഥിയിലൂടെ തിരികെ  നടന്നു. വഴിയരികില്‍ ജെര്‍മനിയുടെയും അര്‍ജെന്റീനയുടെയും മെസ്സിയുടെയും ജേര്‍സി അണിഞ്ഞു മുഖം മുഴുവന്‍ ഈ രാജ്യങ്ങളുടെ പതാകയുടെ ചായവും പുരട്ടി യുവതികളും യുവാക്കളും ചെറിയ പിസ്സേറിയകളില്‍ ടെലിവിഷന് മുന്നില്‍ കുത്തിയിരിക്കുന്നു.  അതെ, ലോക കപ്പ്‌ ഫൈനല്‍ മത്സരം കാണുവാന്‍ ആണിവര്‍ ഒത്തു കൂടിയിരിക്കുന്നത്. ഇറ്റലിക്കാരേക്കാള്‍ സന്ദര്‍ശകരാണ്‌ കൂടുതല്‍ ഈ നഗരത്തില്‍. ഇറ്റലിക്കാര്‍ക്ക് ഇഷ്ടം അര്‍ജെന്റീനയോടാണ് എന്ന് ഞങ്ങള്‍ ഇതിനിടയില്‍ സംസാരിച്ച ഇറ്റലിക്കാരില്‍ നിന്നും മനസിലാക്കി. എന്തായാലും കളി തുടങ്ങുന്നതിനു മുന്‍പ് തന്നെ ഹോട്ടലില്‍ എത്തണം. ഞങ്ങള്‍ നടന്നു മദര്‍ ഇന്ത്യ എന്ന ഇന്ത്യന്‍ ഭക്ഷണ ശാലയിലെത്തി.

മദര്‍ ഇന്ത്യ എന്ന ചെറിയ ബോര്‍ഡു കണ്ടു, ഇതേതോ ചെറിയ ഭക്ഷണ ശാല ആണ് എന്ന് കരുതി അകത്തു കയറിയപ്പോള്‍ പല മുറികളിലായി അനേകം പേര്‍ക്കിരിക്കാവുന്ന വലിയ ഭക്ഷണ ശാല ആണിതെന്നു മനസിലായി. പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും പിസ്സയും ഇറ്റാലിയന്‍ ഭക്ഷണവും ആയിരുന്നതിനാലാകണം, ചോറും വടക്കേ ഇന്ത്യന്‍ കറികളും കൂട്ടിയുള്ള ഭക്ഷണം കണ്ടപ്പോള്‍ ഒരു ആക്രാന്തം ആയിരുന്നു ഞങ്ങള്‍ക്ക്. കുട്ടികളും മുതിര്‍ന്നവരും അടക്കം എല്ലാവരും മത്സരിച്ചു ചിക്കന്‍ കറിയും ദാല്‍ കറിയും പൊട്ടറ്റോ കറികളും ഒക്കെ അകത്താക്കി. നല്ല എരിവുള്ള ഭക്ഷണം. ഞങ്ങള്‍ തിരികെ നടന്നു ബസ്സില്‍ കയറി. ബസ്സില്‍ കുട്ടികളും മുതിര്‍ന്നവരും ജെര്‍മനിക്കും അര്‍ജെന്റീനക്കും വേണ്ടി ചേരി തിരിഞ്ഞുള്ള ഗ്വാഗ്വ വിളികള്‍ ഇതിനിടയില്‍ തുടങ്ങി കഴിഞ്ഞിരുന്നു. 

ബസ് ഹോട്ടലില്‍ എത്തിയപ്പോഴേക്ക് ജെര്‍മനി - അര്‍ജെന്റീന മത്സരം ഇരുപതു മിനിറ്റ് പിന്നിട്ടിരുന്നു. ഞങ്ങള്‍ക്കൊപ്പം വലിയ ഒരു സംഘം ചൈന ടൂറിസ്റ്റുകളും മത്സരം കാണുവാന്‍ ലോബിയില്‍ ഒത്തു കൂടി. രണ്ടു ടീമുകള്‍ക്കും പിന്തുണക്കുവാന്‍ ഇന്ത്യക്കാരും ചൈനക്കാരും. കൂട്ടത്തില്‍ ഞാങ്ങളുടെ  കൂടെയുണ്ടായിരുന്ന രാജേഷിന്റെയും ഹേമയുടെയും മകന്‍ ജെര്‍മനിയുടെ ഒരു അസാധ്യ ഫാന്‍ ആണെന്ന് തെളിയിച്ചു കൊണ്ടിരുന്നു.