Friday, 10 February 2017

"വെയ് രാജ വെയ് "


ജയൻ മാങ്ങാട് , ഞാൻ എന്നും അത്ഭുതത്തോടെ മാത്രം നോക്കി നിന്നിട്ടുള്ള ധിക്കാരി എന്നേ ഒറ്റ വാക്യത്തിൽ ജയനെ പരിചയപ്പെടുത്താൻ കഴിയുകയുള്ളൂ.
പട്ടാമ്പി കോളേജ്ഉം മലയാളനാട് വാരികയും സംയുക്തമായി സംഘടിപ്പിച്ച മലയാളനാട് കാർണിവലിൽ പങ്കെടുത്തു കൊണ്ടിരുന്നപ്പോൾ ആണ്, ജയൻ എന്നോട് പനങ്കള്ളിനെ കുറിച്ച് സംസാരിക്കുന്നതു. മദ്യത്തിൽ ഏറ്റവും നല്ലതു പനങ്കാള്ളാണ് എന്നും, തെങ്ങും കള്ളും ബീയറുമൊക്കെ ശരീരത്തെ ചൂടാക്കുമ്പോൾ പനങ്കള്ളു മാത്രമാണ് ശരീരത്തെ തണുപ്പിക്കുന്നതു എന്ന് പറഞ്ഞു തന്നു. ജയശീലൻ മാഷും സച്ചിതാനന്ദൻ പുഴങ്കര, ജോർജ് ആർ, സെബാസ്റ്യൻ എന്നിവർ പങ്കെടുത്ത കവി സംവാദത്തിൽ ഞാൻ മുഴുകിയിരിക്കുമ്പോൾ ആണ് മൊബൈലിൽ ജയന്റെ ഒരു കോൾ വരുന്നത്.
"ജെയിംസ് എവിടെയുണ്ട്? "
"മരച്ചുവട് മൂന്നിൽ, ഇവിടെ കവിത സംവാദം നടക്കുകയാണ്."
"നമുക്ക് പനങ്കള്ളു കുടിക്കാൻ പോയാലോ, കോളേജിന്റെ ഗേറ്റിനു വെളിയിലുണ്ട്"
പനങ്കള്ളു കുടിക്കാൻ എന്നെയും കൂടി ക്ഷണിച്ചതിലുള്ള സന്തോഷത്തോടെ ഞാൻ കോളേജ് ഗേറ്റിനു വെളിയിലേക്കു കുതിച്ചു.
ഗേറ്റിനു വെളിയിൽ ജയനും കവിയായ ശ്രീകുമാർ കാര്യാട് എന്നിവർക്കൊപ്പം പട്ടാമ്പിയുടെ ഏതോ ഒരു ഗ്രാമ ഭാഗത്തേക്ക് ഞങ്ങൾ ഓട്ടോയിൽ. സ്ഥാലം കണ്ടു പിടിക്കാൻ ഓട്ടോക്കാരൻ കൂടെയുള്ളതിനാൽ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. അല്ലേലും ഓട്ടോക്കാർക്കു അറിയാത്ത ഏതു കള്ളു ഷാപ്പ്!
യുണൈറ്റഡ് നേഷൻസ് എങ്ങാനും കണ്ടാൽ പുരാവസ്തുവായി സംരക്ഷിക്കപ്പെടേണ്ട ഒരു കെട്ടിടത്തിന്റെ അകത്തളത്തിൽ ആണ് കള്ളുഷാപ്പ്. ഇവിടെ പനങ്കള്ളു മാത്രം വിൽക്കുന്ന ഇടമായതിനാൽ ആവും കള്ളുഷാപ്പ്പ് എന്ന ബോർഡൊന്നും വച്ചിട്ടില്ല, അതോ അനധികൃതമോ?
ഹൈസ്‌കൂൾ വരെ പഠിച്ച സ്‌കൂളിൽ കണ്ടിട്ടുള്ള, അല്ലെങ്കിൽ ഏതെങ്കിലും സ്‌കൂൾ പൂട്ടിയപ്പോൾ അവിടെ നിന്നും കൊണ്ട് വന്നതെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള മൂന്നു ഡെസ്കും ബെഞ്ചും. ജാർക്കണ്ടിൽ നിന്നും നാട്ടിലെത്തിയ നിഷ്കളങ്കത മുട്ടി നിൽക്കുന്ന രണ്ടു ചെറുപ്പക്കാർ, അവരെ കണ്ടാൽ മലയാളം പഠിക്കാൻ വന്ന വിദ്യാർത്ഥികൾ എന്നേ തോന്നൂ. കള്ളു മാഷ് (വിൽപ്പനക്കാരൻ) ഒരു പ്രത്യേക പ്രകൃതക്കാരനാണ്, മുഷിഞ്ഞ വെള്ളമുണ്ടും തലയിൽ തോർത്ത് കൊണ്ടൊരു കെട്ടും. ഇൻഷുറൻസ് ഏജന്റിന്റെ സ്നേഹവായ്പോടെ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ജാർക്കണ്ടു കുട്ടികളോടും ഞങ്ങൾ ലാൽസലാം പറഞ്ഞു, ( ബംഗാളികൾ ആണെന്ന് കരുതിയല്ല കേട്ടോ ) എന്നെയും കാര്യാടിനെയും കുട്ടികളുടെ ഇരുവശങ്ങളിലും ആയി ഇരുത്തി ജയൻ മനോഹരമായി ചിത്രങ്ങൾ എടുത്തു. ജയൻ ആ കുട്ടികളോടും വളരെ സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് ഇടപെട്ടത്. മലയാളികൾ ഒന്നും ഇപ്പോൾ പനങ്കള്ളു കുടിക്കുന്ന ശീലമില്ലെന്നു പരാതിപ്പെട്ട ഷാപ്പുടമയോടും അങ്ങനെ തന്നെ. യാതൊരു വലിപ്പ ചെറുപ്പവുമില്ല.
മലയാളനാട് വെബ് കമ്മ്യുണിറ്റിയിലെ വീറുറ്റ ചർച്ചകളിൽ കൂടിയാണ് ജയൻ മാങ്ങാടിനെ ഞാൻ പരിചയപ്പെടുന്നത്. നമ്മൾ ഒട്ടും കരുതാത്ത ട്വിസ്റ്റുള്ള വളരെ വിപ്ലവകരമായ ചിന്തകൾ ഇടപെടുന്നവർക്ക് ബാക്കി നൽകിയാണ് അന്നും ഇന്നും ജയൻ സംസാരിക്കുന്നതു. വളരെ ഹ്രസ്വാമായ വാക്കുകളിൽ സമൂഹത്തിലെ അഴുക്കു ചാലുകൾക്ക് എതിരെ ശക്മായി സംവദിക്കുന്ന വാക്കുകൾ ആണ് അദ്ദേഹത്തിന്റെ എഴുത്തുകൾ. നമ്മൾ ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് നൽകി, അക്ഷരങ്ങൾക്ക് മാസ്മരിക ഭാവം നൽകുകയാണ് ജയൻ തന്റെ എഴുത്തിലുടനീളം.
ആദ്യം കണ്ടു മുട്ടിയ അന്ന് മുതൽ ഇന്നും ഞാൻ ജയന്റെ വാക്കുകളെ ഫോളോ ചെയ്യുന്നുണ്ട്. ഭൂലോകത്തിലെ നാലിലൊന്നോളം രാജ്യങ്ങൾ സന്ദർശിക്കിച്ചിട്ടുള്ള ജയന് അസാമാന്യ ലോക വിവരമുണ്ട്. അതായിരിക്കാം അദ്ദേഹത്തിന്റെ എഴുത്തുകൾക്കു ഒരു അന്താരാഷ്ട്ര മാനം നൽകുന്നത്. ഒരിക്കൽ ഞാൻ സ്വീഡനിലെ ഹെൽസിംഗ്ബോർഗിൽ പോകുവാനുള്ള വഴി തിരഞ്ഞു ഗൂഗിളടക്കം തപ്പിയെങ്കിലും ജയനാണ് കൃത്യമായി വഴി പറഞ്ഞു തന്നത്.
പലപ്പോഴും ആക്ഷേപ ഹാസ്യത്തിലൂടെ ആണ് അദ്ദേഹം തന്റെ എഴുത്തുകൾ നിർവഹിക്കുക. പുതു തലമുറയിൽ ഇത്ര മനോഹരമായി, ആക്ഷേപ ഹാസ്യമെഴുതുന്നവർ വിരളമാകും. ഓരോ വാക്കിലെയും അർത്ഥം ഒന്നിലധികം തവണ വായിക്കുന്നതിലൂടെ മാത്രമേ ഗ്രഹിക്കാൻ കഴിയുകയുള്ളൂ. അത്ര ഗഗനമാണ് അദ്ദേഹത്തിന്റെ ഹാസ്യ സാഹിത്യമ. എഴുത്തിൽ മാത്രമല്ല, സംസാരത്തിലും നോട്ടത്തിലുമെല്ലാം ആൾ വലിയ തമാശക്കാരൻ ആണ്. പക്ഷെ ചിലർക്കെങ്കിലും ആ തമാശകൾ ഉൾക്കൊള്ളുവാൻ ആകുന്നില്ല എന്നതും യാഥാർഥ്യമാണ് . അദ്ദേഹത്തിന്റെ എഴുത്തിലെ ഓരോ വാക്കുകളും നൽകുന്ന അർത്ഥതലങ്ങൾ വിശാലമാണ്.
പരിചമുള്ളവർക്കെല്ലാം ജയൻ അടുത്ത സുഹൃത്ത് ആണ്. ജയനെ അറിയുന്ന എല്ലാവരും ജയനെ ഇഷ്ടാപ്പെടുവാൻ കാരണം, ജയന്റെ സ്നേഹ ബന്ധങ്ങള്ക്, പരിചയങ്ങൾക്കു വലിപ്പച്ചെച്ചെറുപ്പം ഇല്ല എന്നത് തന്നെ. പണ്ഡിതനോടും പാമരനോടും ഒരേ സ്നേഹ വാത്സല്യമെന്നതിനു ഏറ്റവും വലിയ ഉദാഹരണം ആണ് ജയൻ. സച്ചിമാഷിനോടും കെ ജി എസ്സിനോടും എല്ലാം ഉള്ള അതെ സ്നേഹബന്ധം ആണ് എന്നെ പോലുള്ളവരോടു പോലും അദ്ദേഹത്തിന് ഉള്ളത്. കള്ളുഷാപ്പിലെ ജാർക്കണ്ടുകാരോടും ( അന്യസംസ്ഥാന തൊഴിലാളി എന്ന് മലയാളികൾ ഓമനപ്പേരിട്ട് വിളിക്കുന്നവർ) ഇതേ സ്നേഹവായ്പുകൾ ആണ് ജയൻ പങ്കു വയ്ക്കുന്നത്. ഒരു പക്ഷെ മലയാളത്തിലെ ഏതാണ്ടെല്ലാ കവികളോടും സാഹിത്യകാരന്മാരോടും ഊഷ്മളമായ പരിചയവും സ്നേഹവും പങ്കു വയ്ക്കുവാൻ ജയനല്ലാതെ മറ്റാർക്ക് സാധിക്കുകയില്ല. ചലച്ചിത്രോത്സവങ്ങൾക്കാകട്ടെ, കാവ്യോത്സവങ്ങൾക്കാകട്ടെ, എല്ലാ സാഹിത്യ സാംസ്കാരിക പരിപാടികൾക്കും ജയനുണ്ടാകും കൂടെ.
ജയനോട് സംസാരിക്കുമ്പോൾ ആണ് അദ്ദേഹത്തിന് കവിതയോടും കലയോടും സാഹിത്യത്തോടുമുള്ള അഭിനിവേശവും അഗാധമായ അറിവും നമുക്ക് മനസിലാവുക. ഇത്രയേറെ അറിവുണ്ടായിട്ടും, നന്നായി എഴുതുമെന്നിരിക്കിലും കൂടുതൽ എഴുതാതെ, ഒരു പുസ്തകവും പ്രസിദ്ധീകരിക്കാതെ, ഒരു അംഗീകാരത്തിനും പിന്നാലെ പോകാതെ ജയൻ സാധാരണക്കാരുടെ കൂടെയായിരുന്നു. താൻ ജോലി ചെയുന്ന മൾട്ടി നാഷണൽ കമ്പനിയുടെ കൺട്രി ഹെഡ് ആയിട്ട് പോലും യാതൊരു ഹെഡ് വെയിറ്റും ഇല്ലാത്ത ജയന്റെ എഴുത്തിനു നല്ല വെയിറ്റ് ഉണ്ടെന്നു പറയാതെ വയ്യ.
ദീര്ഘങ്ങളായ എഴുത്തുകൾ കൊണ്ട് നമ്മെ ബോറടിപ്പിക്കുന്ന എഴുത്തല്ല ജയന്റേതു. ചിലപ്പോൾ ഒരു വരിയാകും, ഒരു ഖണ്ഡിക ആകും, അല്ലെങ്കിൽ ഒരു പേജാകും. ജയന്റെ ഓരോ ചെറു കുറിപ്പുകൾക്കും വിശാലമായ അർത്ഥതലങ്ങൾ ഉണ്ട്. അദ്ദേഹം എഴുതിയ ചൊക്ക് , കിം കിഡുക്കില്ലെങ്കിലെന്ത്? ബീമാപള്ളിയില്ലേ?, വയലൻസ് ഈസ്‌ ദി ഒൺലി സൊല്യൂഷന്‍, പൈന്റ് , കോൺക്ലേവ് തുടങ്ങി മനോഹരങ്ങളായ എഴുത്തുകൾ. ആദ്യകാലങ്ങളിൽ മലയാള നാട് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ജയന്റെ ആർട്ടിക്കിളുകൾ പ്രമുഖ മാധ്യമങ്ങളിലും പുനഃ പ്രസിദ്ധീകരിക്കുകയുണ്ടായി.
സ്റ്റുഡൻറ് ഫെഡറേഷനിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രാഗല്ഭ്യമ തെളിയിച്ച ജയൻ, ഇന്നുള്ള കമ്മ്യുണിസ്റ്റുകാർക്കില്ലാത്ത വിപ്ലവാഗ്നി മനസ്സിൽ കെടാതെ കൊണ്ടു നടക്കുന്ന മഹത്തായ കമ്മ്യുണിസ്റ്റ് ആണ്. ( ജയൻ ഒരിക്കലും ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നു എന്ന് എന്നോട് പറഞ്ഞിട്ടും ഇല്ല, ഒരു രാഷ്ട്രീയ പാർട്ടിയുടെ ലേബലിലും അറിയപ്പെടുന്ന ആളുമല്ല. അദ്ദേഹത്തെ അടുത്തു നിന്ന് കണ്ടപ്പോൾ, അദ്ദേഹത്തിലെ മാനുഷീക വശം കണ്ടപ്പോൾ ജയൻ ഒരു മഹത്തായ കമ്മ്യൂണിസ്റ്റ് ആണെന്ന് എനിക്ക് തോന്നിയത് മാത്രം ആണ്.) ഉറച്ച നിലപാടുകളും, മികച്ച ഇടപെടലുകളും, അതാണ് ജയനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ജാതി അമിത ഭ്രാന്തിനു എതിരെയാണ് ജയൻ പലപ്പോഴും സോഷ്യൽ മീഡിയയിൽ പേന ചലിപ്പിക്കാറുള്ളത്. എല്ലാ പൊതു പരിപാടികളിലും സജീവ സാന്നിധ്യമാണെങ്കിലും ജയന്റെ ചങ്കു നിറയെ സുഹൃത്തുക്കളോടും കുടുംബത്തോടുമുള്ള സ്നേഹമാണ്.
ജയന്റെ എഴുത്തിലും മാനുഷീകതയിലും ആകൃഷ്ടനായതിനാൽ ആകും, കവിതയുടെ കാർണിവൽ ഒന്നാം എഡിഷനിലും ഇക്കഴിഞ്ഞ രണ്ടാം എഡിഷനിലും ജയനോടൊപ്പം സഹവസിക്കാൻ എനിക്ക് അവസരം ലഭിച്ചത്. നാലു കൊല്ലം മുൻപ് ഒരിക്കൽ ഡൽഹിയിൽ പോയപ്പോൾ അന്നും ജയന്റെ മുറിയിൽ അന്തിയുറങ്ങിയ ഓര്മ ഇപ്പോഴുമുണ്ടു.
ഞാൻ അറിയുന്ന, ഞാൻ കണ്ട ജയനിൽ നിന്നും എത്രയോ മുകളിൽ ആണ് ഞാൻ അറിയാത്ത ജയൻ. അദ്ദേഹം എഴുതിയ "വെയ് രാജ വെയ് " എന്ന മലയാളിയുടെ ചൂതാട്ടങ്ങളെ കുറിച്ചെഴുതിയ പുസ്തകം നാളെ ( ഫെബ്രുവരി 12 നു ) തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ, ശ്രീ ഗൗരീദാസൻ നായർക്ക് ആദ്യ പ്രതി നൽകിക്കൊണ്ട് പ്രശസ്ത കവി ശ്രീ കെ ജി ശങ്കരപ്പിള്ള പ്രകാശനം ചെയുന്നു. ശ്രീ സന്തോഷ് ഏച്ചിക്കാനം പുസ്തക പരിചയം നടത്തുന്നു. ഡി സി ബുക്ക്സ് ആണ് വെയ് രാജ വെയ് പ്രസിദ്ധീകരിക്കുന്നത്. ഈ പുസ്തകത്തിന്റെ കണ്ടന്റ് എന്തെന്ന് എനിക്ക് ഒരു ഊഹവും ഇല്ല, എങ്കിലും എനിക്ക് പറയാനുള്ളത് ഇത് മാത്രം, ഇത് ജയൻ മാങ്ങാട് എഴുതിയ പുസ്തകം ആയതിനാൽ നമ്മൾ മലയാളിക്ക് പലയാവർത്തി വായിക്കാനുള്ള കണ്ടന്റ് അതിൽ ഉണ്ടാവും തീർച്ച. രണ്ടാഴ്ച മുന്നേ കവിതായിട്ട് കാർണിവലിൽ പങ്കെടുക്കാൻ വന്നതിനാൽ, വെയ് രാജ വെയ് യുടെ പ്രകാശന കർമ്മത്തിൽ പങ്കെടുക്കാൻ കഴിയില്ലല്ലോ എന്ന സങ്കടം ആണെനിക്ക്. ജയന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കുവാൻ സാധിക്കുന്നവർ നാളെ ചടങ്ങിന് എത്തുമല്ലോ. ഡി സി ബുക്സിൽ പോകുമ്പോൾ ജയന്റെ പുസ്തകം വാങ്ങി വായിക്കുമല്ലോ?

Sunday, 21 August 2016

ഇന്ത്യയും മൂന്നു പെങ്കുട്ട്യോളും

ഇന്ത്യയും മൂന്നു പെങ്കുട്ട്യോളും
----------------------------
ഒരു വെള്ളിയും ഒരു വെങ്കലവും.
ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകൾ ഇവിടം കൊണ്ട് തീർന്നു.
1.3 ബില്ല്യൺ ജനങ്ങൾക്ക് ഇത് മതിയോ?
ആരാണ് ഉത്തരവാദി?
ചൈനക്കാർ പറയുന്നത് പോലെ ഇന്ത്യയിൽ പണക്കാരനും പാവപ്പെട്ടവനും തമ്മിൽ വലിയ അന്തരം ഉള്ളത് കൊണ്ടോ?
അതോ, ഇന്ത്യയിലെ മദ്ധ്യ വർഗം അവരുടെ മക്കളെ ഡോക്ടർമാരും എഞ്ചിനിയർമാരും സർക്കാർ ഉദ്യോഗസ്ഥരും മാത്രം ആക്കുവാൻ തത്രപ്പെടുന്നതിനാലോ?
വടക്കേ ഇന്ത്യയിൽ പണക്കാരുടെ മക്കളെ ഉന്നതമായ സ്പോർട്സ് അക്കാദമികളിൽ വിട്ടു കോച്ചിങ് കൊടുക്കുന്നുണ്ട് എങ്കിൽ കേരളത്തിലോ, ഇക്കണോമിക്കലി ഏറ്റവും പിന്നിൽ നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുമാണ് അത്‍ലറ്റുകൾ ഉണ്ടാകുന്നത്.
പക്ഷെ ഇതൊന്നുമല്ല, ഇന്ത്യയിലെ മെഡൽ നഷ്ടത്തിന് കാരണം. ഭരണ കൂടങ്ങളുടെ അലസതയും, പക്ഷപാതിത്വവും രാഷ്ട്രീയ കിങ്കരന്മാരുടെ അനാവശ്യമായ കൈകടത്തലും ആണ്, ഇന്ന് ഈ മഹാ നാണക്കേടിന് കാരണം.
പാശ്ചാത്യ രാഷ്ട്രങ്ങൾ ബഹിഷ്‌ക്കരിച്ച മോസ്‌കോ ഒളിമ്പിക്സിൽ വളരെക്കാലത്തിനു ശേക്ഷം ലഭിച്ച സ്വർണ്ണമെഡലിനു ശേക്ഷം, ലോസ് ഏഞ്ചലസ്‌ , സിയൂൾ , ബാഴ്സലോണ ഒളിമ്പിക്സുകളിൽ ഒരു ഒട്ടുമേടൽ പോലും നേടുവാൻ നമുക്കായില്ല.
തുടർന്നു അറ്റലാന്റായിൽ ടെന്നീസിൽ ലിയാണ്ടർ പെയ്‌സിലൂടെയും , സിഡ്‌നിയിൽ വെയിറ്റ് ലിഫ്റ്റിങ്ങിൽ കർണ്ണം മല്ലേശ്വരിയിലൂടെയും ലഭിച്ച ഒട്ടുമെഡലുകളും , ഏതൻസിൽ ഷൂട്ടിങ്ങിൽ രാജ്യവർദ്ധൻ സിങ് റാത്തോറിലൂടെ വെള്ളി മെഡലും മെഡൽ പട്ടികയിൽ ഇന്ത്യയെ നില നിർത്തിയെങ്കിലും രണ്ടായിരത്തി ഏട്ടിലെ ബെയ്‌ജിംങ് ഒളിമ്പിക്സിൽ ആണ് അഭിനവ് ബിന്ദ്രയിലൂടെ ഇന്ത്യ ഹോക്കിയിൽ അല്ലാതെ ഒരു സ്വർണ്ണ മെഡൽ നേടുന്നത്. ബെയ്‌ജിങ്ങിൽ വിജേന്ദർ കുമാർ ഇന്ത്യക്കായി ബോക്സിങ്ങിൽ ഒരു വെങ്കലവും സുശീൽ കുമാർ ഗുസ്തിയിൽ മറ്റൊരു വെങ്കലവും നേടിത്തന്നു. അതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം ആയിരുന്നു ബെയ്‌ജിങ്ങിലേത്.
രണ്ടായിരത്തി പന്ത്രണ്ടിലെ ലണ്ടൻ ഒളിമ്പിക്സിൽ ആണ് രണ്ടു വെള്ളിയും നാല് ഓടും അടക്കം ആര് മെഡലുകൾ ഇന്ത്യ നേടിയത്. ഗുസ്തിയിൽ സുശീൽ കുമാറും, ഷൂട്ടിങ്ങിൽ വിജയകുമാറും വെള്ളി നേടിയപ്പോൾ മേരി കോം ബോക്സിങ്ങിലും, സൈന നെഹ്‌വാൾ ബാഡ്‌മിന്റണിലും ഷൂട്ടിങ്ങിൽ ഗഗൻ നരാങ്ങും ഗുസ്തിയിൽ യോഗേശ്വർ ദത്തും ഇന്ത്യക്കായി ഓട്ടു മെഡൽ നേടിത്തന്നു.
പെൺ ഭ്രൂണ ഹത്യകൾ ഏറ്റവും കൂടുതൽ നടക്കുന്ന ഹരിയാനയിൽ നിന്നാണ് സമൂഹത്തിലെ ഭീക്ഷണികളെ അതി ജീവിച്ചു ഒരു ബസ് കണ്ടക്റ്ററുടെയും അംഗൻവാടി ടീച്ചറുടെയും മകളായ സാക്ഷി ഗുസ്തിയിൽ മത്സരിച്ചത്.
ഇന്ത്യയിൽ ജിംനാസ്റ്റിക്സിൽ യാതൊരു സ്‌കോപ്പും ഇല്ലാതിരിക്കുന്ന കാലത്താണ് ത്രിപുരക്കാരിയായ ദീപ ജിംനാസ്റ്റിക്സ് തന്റെ ഇഷ്ട ഇനമായി തെരെഞ്ഞെടുത്തു പരിശീനത്തിനായി ഒരുങ്ങുന്നത്.
ഇന്ത്യക്കു വേണ്ടി വോളിബോളിൽ മികച്ച സെറ്ററായി കളിച്ചിട്ടുള്ള വെങ്കിട്ട രമണയുടെയും വനിതാ വോളിബോൾ താരമായ വിജയയുടെയും മകളായ സിന്ധു, തെരെഞ്ഞെടുത്തതോ ബാഡ്മിന്റണും. മുൻ ഇന്ത്യൻ താരം ആയ ഗോപീ ചന്ദിന്റെ ശിക്ഷണത്തിൽ ആണ് സിന്ധു ഇന്ത്യയുടെ ഓമനയായി മാറിയത്. ( സിറിൽ സി വെല്ലൂരിനും ഉദയകുമാറിനും, അബ്ദുൽ റസാഖിനും ഒപ്പം റെയിൽവേക്ക് വേണ്ടി കളിക്കുന്ന വെങ്കിട്ട രമണയുടെ കളി മുംബയിൽ ഒരിക്കൽ ഫെഡറേഷൻ കപ്പിൽ കണ്ടത് ഓര്മ വരുന്നു.)
ഇന്ത്യ ഏറെ പ്രതീക്ഷിച്ച ഷൂട്ടിങ്, ടെന്നീസ്, ഗുസ്തി, ബോക്സിങ്, ഹോക്കി, അംപെയ്‌ത്തു തുടങ്ങിയവയിലൊക്കെ വൻ പരാജയം ആണ് ഇന്ത്യക്കു നേരിട്ടത്. അത്ലറ്റിക്സിൽ വിജയം ഉറപ്പില്ലായിരുന്നു എങ്കിൽ പോലും കുറെ കൂടി നന്നാവും പ്രകടനം എന്ന് കരുതിയിരുന്നു.
എന്ത് കൊണ്ടാണ് ഇന്ത്യ വലിയ പരാജയം രുചിക്കുന്നതു. ഒരു ഉത്തരമേ ഉള്ളൂ, ഭരണവർഗത്തിന്റെ രാഷ്ട്രീയ ഇടപെടലുകളും പിടിപ്പു കേടുകളും മാത്രം.
എത്ര ലോകോത്തര മത്സരങ്ങൾ നമ്മൾ ഇന്ത്യയിൽ സംഘടിപ്പിച്ചു? ഏഷ്യാഡ്‌ പോലും തുടങ്ങിയ 1951 നു ശേക്ഷം 1982 ലാണ് നമ്മൾ സംഘടിപ്പിച്ചത്. കോമണ് വെൽത്ത് മത്സരം ആകട്ടെ 1990 ൽ ഒരിക്കൽ മാത്രവും. ഇന്ത്യയേക്കാൾ മോശം സാമ്പത്തീക സ്ഥിതിയിലുള്ള ബ്രസീൽ പോലും ലോകകപ്പും ഒളിമ്പിക്‌സും നടത്തി മാതൃക കാണിച്ചു തന്നിരിക്കുന്നു. ഡെൽഹിയിലൊഴിച്ചു മറ്റൊരു നഗരത്തിലും അപേക്ഷിക്കാത്തതിനാൽ ആണ് ഏഷ്യാഡ്‌ ഇന്ത്യക്കു വീണ്ടും ലഭിക്കാത്തതിന് കാരണം. മികച്ച രീതിയിൽ കേരളം പോലും ദേശിയ ഗെയിമസ് നടത്തി മിടുക്ക് തെളിയിച്ച സ്ഥിതിക്ക് ഇന്ത്യയിലെ മറ്റു പട്ടണങ്ങൾ പോലും ഏഷ്യാഡ്‌ നടത്തുവാൻ കഴിവുള്ളവരാണ്.
ഞാൻ ഒരു മാസത്തോളം നെതർലാൻഡിലെ സബാമ്മൾ എന്ന ഗ്രാമത്തിൽ താമസിച്ചിട്ടുണ്ട്. ഞാൻ താമസിച്ച ഹോട്ടലിനു പിന്നിലായി വലിയൊരു ഹോക്കി അക്കാദമി. അവിടെ പരിശീലനത്തിനായി ആറു ഹോക്കി ഗ്രൗണ്ടുകൾ . നാലുമണി ആകുംപോഴേക്ക് ഗ്രാമത്തിലെ കുട്ടികൾ സൈക്കിളിൽ അവിടെ എത്തി പ്രാക്ടീസ് ചെയുന്നു. ശനിയാച്ചാ ദിവസങ്ങളിൽ അവിഡി മത്സരങ്ങളും പതിവാണ്. തൊട്ടടുത്ത് തന്നെ ഫുട്ബാൾ പരിശീലന കേന്ദ്രവും. കുട്ടികൾ മുതൽ മുതിർന്നവർ വരെ അവിടെ ദിവസവും പരിശീലനത്തിന് വരുന്നു. നമ്മുടെ എത്ര ഗ്രാമങ്ങളിൽ ഓരോ ഗ്രൗണ്ട് എങ്കിലുമുണ്ടോ പരിശീലനത്തിന്? എന്ത് കൊണ്ട് ഓരോ പഞ്ചായത്തിലും ഓരോ വിഭാഗം കളികൾക്കും പ്രത്യേക ഗ്രൗണ്ടുകൾ നിർമ്മിച്ച് കോച്ചിങ് നൽകിക്കൂടേ.
കായിക മത്സരങ്ങൾക്കു തൊട്ടു മുൻപ് കുറെ പേരെ പരിശീലിപ്പിച്ചു പറഞ്ഞയക്കുന്ന പരിപാടി നിർത്തി, അർഹരായവർക്ക്‌ കഠിനമായ പരിശീലനം നടത്തി വേണം മത്സങ്ങൾക്ക് അയക്കുവാൻ. ഓരോ ഒളിമ്പിക്സിനും അനേക കോടികൾ ചിലവഴിച്ചു വിദേശങ്ങളിൽ കോച്ചിങ് നടത്തിയാണ് താരങ്ങളെ മത്സരങ്ങൾക്ക് അയക്കുന്നത്. താരങ്ങളേക്കാൽ സൗകര്യത്തിൽ അവരെക്കാൾ അധികം ഒഫീഷ്യൽസിനെ അയക്കുകയാണ് നമ്മുടെ പതിവ്. സ്പോർട്സ് കൗൺസിലുകളിൽ പോലും അർഹരായ സ്പോർട്സ് താരങ്ങളെ മാറ്റി നിർത്തി അനര്ഹരായ പാർട്ടിക്കാരെ തിരുകുന്ന നമ്മുടെ നാട്ടിൽ ഓരോ മത്സരങ്ങളും കഴിയുമ്പോൾ വിലപിച്ചിട്ടു എന്ത് കാര്യമില്ല.

Friday, 3 June 2016

മാലിന്യ സംസ്കരണത്തിനാകട്ടെ സര്‍ക്കാറിന്റെ പ്രഥമ പരിഗണന

പുതിയ സര്‍ക്കാര്‍ ഏറ്റവും പ്രഥമവും പ്രധാനവും ആയി നിര്‍വഹിക്കേണ്ടത് കേരളത്തിലെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണുക ആയിരിക്കണം.
നമുക്ക് ഏറ്റവും അനുയോജ്യമായ മാലിന്യ സംസ്കരണത്തിന് പറ്റിയത് നെതര്‍ലന്‍ഡിലെ ലാന്‍സിങ്ക് ലാഡര്‍ രീതിയിലുള്ള സംസ്‌കരണ മോഡല്‍ ആണ്. ഇതുപ്രകാരം ഒരു നല്ല വെയിസ്റ്റു മാനേജ്മന്റ് പോളിസി അഞ്ചു പ്രധാന സ്റ്റെപ്പുകള്‍ ഉള്‍പ്പെട്ടതാണ്. മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുക, പഴയ സാധനങ്ങള്‍ വീണ്ടും ഉപയോഗിക്കുക, മാലിന്യങ്ങള്‍ പലതായി തരംതിരിച്ച ശേഷം റീസൈക്കിള്‍ ചെയ്യുക, മറ്റുള്ളവ കത്തിക്കുക പിന്നെ ബാക്കി വരുന്നവ മാത്രം തരിശു സ്ഥലത്ത് നിക്ഷേപിക്കുക എന്നിവയാണവ. അപ്പോള്‍ പുറത്തു നിക്ഷേപിക്കാനുള്ള മാലിന്യത്തിന്റെ അളവ് വളരെ കുറയും. ഇതിനു ആദ്യം വേണ്ടത് മാലിന്യത്തിന്റെ ഉത്ഭവ സ്ഥാനത്ത് നിന്നും തന്നെ തുടങ്ങുന്ന തരം തിരിക്കല്‍ ആണ്. ഇതിനുള്ള ഒരേ ഒരു പോംവഴി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും പിന്നീടു നിയമം മൂലം നടപ്പാക്കുകയും തന്നെ.
കോവളത്ത് പരീക്ഷിച്ച സീറോ വേസ്റ്റ് പരിപാടിയും, ആലപ്പുഴ നഗരത്തില്‍ നടപ്പാക്കിയ മാലിന്യ സംസ്കരണ മോഡലുകളും ലാന്‍സിങ്ക് ലാഡര്‍ രീതിയിലുള്ളതാണ്‌.
മാലിന്യങ്ങള്‍ ശേഖരിക്കാനും തരാംതിരിക്കാനും സംസ്കരിക്കാനും സര്‍ക്കാറിന് പ്രൈവറ്റ് കമ്പനികളുടെ സഹായം തേടുകയും, പൊതുജന പങ്കാളിത്തത്തോടു കൂടി നല്ല രീതിയില്‍ നടപ്പാകുകയും ചെയ്യാം. പൊതു ജനങ്ങളെ ശുചീകരണ പ്രക്രിയകളില്‍ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിക്കുകയും വേണം.
മാലിന്യം ഇല്ലാത്ത റോഡുകളും നടവഴികളും, നദികളും, പരിസരവും പറമ്പുകളും കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് എന്തെന്നില്ലാത്ത മാനസീകവും ശാരീരികവും ആയ ആരോഗ്യം പ്രധാനം ചെയ്യും. കേരളം ഒരുവന്‍നഗരം ആണിന്നു. അതിനാല്‍ വന്‍നഗരങ്ങളിലെ പോലെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് ശക്തമായ സംവിധാനം നടപ്പാക്കണം.
1) സിറ്റികളില്‍ മാത്രമല്ല, പഞ്ചായത്തുകള്‍ മുതല്‍ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും മതിയായ ആധുനീക സംരഭങ്ങള്‍ ഏര്‍പ്പെടുത്തണം.
2) മാലിന്യം തെരുവിലോ, അന്യന്‍റെ പുരയിടത്തിലോ ജലസ്രോധസുകളിലോ നിക്ഷേപിക്കാനുള്ളതല്ല, അത് ശരിയായ സംവിധാനത്തില്‍ സംസ്കരിക്കാനുല്ലതാണ് എന്നത് കേരളത്തിലെ ഓരോ പൌരനേയും ബോധ്യപ്പെടുത്തുവാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണം.
3) മാലിന്യങ്ങള്‍ പൊതു സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വന്‍തുക ഫൈന്‍ ഏര്‍പ്പെടുത്തുകയും ജയിലില്‍ അടക്കുവാന്‍ വരെ ഉതകുന്ന വിധത്തില്‍ നിയമഭേദഗതി ഏര്‍പ്പെടുത്തുകയും മുഖം നോക്കാതെ നിയമം നടപ്പാക്കുകയും ചെയ്യണം.
4 ) വ്യവസായ ശാലകളിലെയും ഹോട്ടലുകള്‍, കച്ചവടസ്ഥാപനങ്ങള്‍, അറവു ശാലകള്‍, കോഴി ഫാമുകള്‍ ഇവിടങ്ങളിലെ ഖര, ദ്രവ മാലിന്യങ്ങള്‍ എല്ലാം അവയുടെ ഉടമസ്ഥര്‍ തന്നെ ആധുനീക സംവിധാനത്തില്‍ സംസ്ക്കരിക്കുവാന്‍ സര്‍ക്കാറും തദ്ദേശ ഭരണസംവിധാനങ്ങളും തീരുമാനം എടുക്കണം. അല്ലാത്ത പക്ഷം അവയുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിയമം കൊണ്ട് വരണം.
5) പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുവാന്‍ നിയമം കൊണ്ട് വരണം. ആഘോഷവേളകളില്‍ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുവാന്‍ പൊതു ജനങ്ങളെ ഉത്ബോധിപ്പിക്കണം.
6) ജൈവമാലിന്യസംസ്ക്കരണത്തിന് ഓരോ വീട്ടിലും സംവിധാനം ഉണ്ടാക്കുക. ഭക്ഷണാവശിഷ്ടങ്ങള്, പച്ചക്കറി അവശിഷ്ടം എന്നിവ കുഴി ഉണ്ടാക്കി സംസ്ക്കരിക്കുക, കമ്പോസ്റ്റ് കുഴി ഉണ്ടാക്കാന് സാങ്കേതിക അറിവുകള്‍ നല്‍കുക. പുതിയ വീടുകള്‍ക്കും അനുമതി നല്‍കുമ്പോള്‍ അതിലെ മാലിന്യങ്ങള്‍ സംസ്കരിക്കുവാന്‍ ഉള്ള സംവിധാനം ഉണ്ടെന്ന് ഉറപ്പു വരുത്തണം.
7) പൊതു ഇടങ്ങളില്‍ കൃത്യമായി ഇടവിട്ട്‌ ആവശ്യത്തിന് മാലിന്യ ശേഖരണപ്പെട്ടികള്‍ - കുപ്പത്തൊട്ടികള്‍ , സ്ഥാപിക്കുകയും, അതിലെല്ലാം പേപ്പര്‍, പ്ലാസ്റ്റിക്ക്, ജൈവമാലിന്യം എന്നിങ്ങനെ തരം തിരിച്ച് ശേഖരിച്ച് സംസ്ക്കരിക്കാനുമുള്ള സംവിധാനം വ്യാപകമായ തോതില്‍ത്തന്നെ ഉണ്ടാക്കുകയും വേണം. ജനങ്ങള്‍ അതില്‍ തരം തിരിച്ച് തന്നെ മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തണം.
8) ഫ്ലക്സ് ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ കൊണ്ട് നഗരം വൃത്തികേടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണം. റോഡുകള്‍, മതിലുകള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുവാന്‍ ശ്രദ്ധിക്കണം.
9) നദികള്‍, കായലുകള്‍, കുളങ്ങള്‍, മറ്റ് ജലസ്രോധസ്സുകള്‍ തുടങ്ങിയവ സംരക്ഷിക്കുന്നതിന് പ്രദെശവാസികളുമായി ചേര്‍ന്ന് സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടു കൂടി ഇവയുടെ സംരക്ഷണ സമിതികള്‍ ഉണ്ടാക്കുക.
10 ) പൊതുസ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ദ്രവ മാലിന്യങ്ങള്‍ സംസ്കരിക്കാനും സംവിധാനം ഉണ്ടാകണം.
11) ജൈവ മാലിന്യങ്ങളില്‍ നിന്നും ബയോഗ്യാസ് ഉണ്ടാക്കുവാനും കമ്പോസ്റ്റ് ഉണ്ടാക്കുവാനും ഉള്ള സംവിധാനങ്ങള്‍ ഭവനങ്ങള്‍ക്കും പൊതുവായും ഉണ്ടാകണം. റീസൈക്കിള്‍ ചെയ്ത ശേക്ഷം കത്തിച്ചു കളയുന്ന മാലിന്യങ്ങള്‍ കൊണ്ട്വൈ ദ്യുതി ഉണ്ടാക്കുവാനും ശ്രമിക്കണം.
ഇവയോടൊപ്പം പുതു തലമുറയെ മാലിന്യങ്ങളെ കുറിച്ചും അതുവഴി ഉണ്ടാകുന്ന ആരോഗ്യ പ്രശനങ്ങളെ കുറിച്ചും അറിവ് നല്‍കണം.
ബോധവല്‍ക്കരണം കുട്ടികളില്‍ നിന്ന് ആദ്യം തുടങ്ങണം. ചെറിയ ക്ലാസ്സുകളില്‍ ഇതൊക്കെ പാഠ്യവിഷയമാക്കണം. ജൈവമാലിന്യവും റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന മാലിന്യവും വെവ്വേറെ നിക്ഷേപിക്കുന്നതിന്റെ ആവശ്യകത സിലബസ്സില്‍ ഉള്‍ക്കൊള്ളിക്കണം. കുട്ടികള്‍ ചെയ്യുന്നത് കാണാന്‍ തുടങ്ങിയാല്‍ ഏത് തലതിരിഞ്ഞ മാതാപിതാക്കളും അവരുടെ രീതികള്‍ പിന്തുടര്‍ന്നുകൊള്ളും. പഴയ തലമുറ നേര്‍വഴിക്ക് വന്നില്ലെങ്കിലും ഇനി വരുന്ന തലമുറകളിലൂടെ ശരിയുടെ പാതകളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാന്‍ പറ്റിയെന്ന് വരും.
(ഇതില്‍ ഇനിയും കൂട്ടിച്ചെരലുകള്‍ ആകാം. അഭിപ്രായങ്ങള്‍ അറിയിക്കുക. )

Thursday, 12 May 2016

പെരുമനം: ഞാന്‍ മുഖ്യമന്ത്രി ആയാല്‍

പെരുമനം: ഞാന്‍ മുഖ്യമന്ത്രി ആയാല്‍: ഞാന്‍ മുഖ്യമന്ത്രി ആയാല്‍ -------------------------------------- ഞാന്‍ മുഖ്യമന്ത്രി ആയാല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ 1) കേ...

Friday, 6 May 2016

ഞാന്‍ മുഖ്യമന്ത്രി ആയാല്‍

ഞാന്‍ മുഖ്യമന്ത്രി ആയാല്‍
--------------------------------------
ഞാന്‍ മുഖ്യമന്ത്രി ആയാല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍
1) കേരളത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനു സത്വര നടപടികള്‍ കൈക്കൊള്ളുകയും മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടപ്പാക്കുകയും ചെയ്യും. വൃത്തിയും വെടിപ്പുമുള്ള റോഡുകളും കെട്ടിടങ്ങളും നാട്ടില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തും. മാലിന്യ വിമുക്ത കേരളം ആണ് മുഖ്യ ലക്ഷ്യം.
2) കേരളത്തില്‍ മികച്ച ഗതാഗത ശ്രിംഖല ഉണ്ടാക്കും. ജനങ്ങളുടെ സഞ്ചാരത്തിനു പ്രഥമ പരിഗണന നല്‍കും. പ്രധാന റോഡുകള്‍ എല്ലാം നാലുവരിയും ആറു വരിയും ആക്കുകയും, മറ്റു റോഡുകള്‍ രണ്ടു വരിയും ആക്കി നവീകരിക്കും. മികച്ച റോഡുകള്‍ നിര്‍മ്മിക്കുക സര്‍ക്കാറിന്റെ ലക്ഷ്യമാക്കും. ചെറു പട്ടണങ്ങളെ മെട്രോ, സബര്‍ബന്‍, മോണോറെയില്‍ തുടങ്ങിയവയിലൂടെ ജില്ല ആസ്ഥാനവും ആയി ബന്ധിപ്പിക്കും. കടല്‍ മാര്‍ഗവും, കായല്‍, നദി മാര്‍ഗവും ഗതാഗത സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും.
3) ഗതാഗത തടസ്സം സൃഷ്ടിക്കുന്ന എല്ലാ പ്രകടനങ്ങളും നിര്‍ത്തലാക്കും. റോഡുകള്‍ ജനങ്ങള്‍ക്ക്‌ സഞ്ചരിക്കുവാനുള്ളതാണ്, അത് പൊതുയോഗങ്ങള്‍ക്കും പ്രകടങ്ങള്‍ക്കും മതാനുഷ്ടാനങ്ങള്‍ക്കും ഉള്ളതല്ല. ഗതാഗത തടസ്സം നടത്തുന്ന ഹര്‍ത്താലുകള്‍ ബന്ദുകള്‍ നിര്‍ത്തലാക്കും. സമരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പൊതു റോഡുകള്‍ ഉപയോഗിക്കുന്നതിനു പകരം പ്രത്യേക മൈതാനങ്ങളില്‍ നടത്തുന്നതിനു ക്രമീകരണം ഉണ്ടാക്കും. റോഡിനു ഭീക്ഷണി ആയിനില്‍ക്കുന്ന എല്ലാ കെട്ടിടങ്ങളും, മതങ്ങളുടെയും രാഷ്ട്രീയക്കാരുടെയും സ്തൂപങ്ങളും, ആരാധനാലയങ്ങളും, പ്രതിമകളും, കാണിക്കവഞ്ചികളും, നേര്ച്ചപ്പെട്ടികളും മാറ്റി സ്ഥാപിപ്പിക്കുകയോ പൊളിച്ചു മാറ്റുകയോ ചെയ്യും. തിരക്കുള്ള കവലകളില്‍ മേല്‍പ്പാലങ്ങളും ട്രാഫിക്ക് ലൈറ്റുകളും സ്ഥാപിക്കും.
4) സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഭയം കൂടാതെ ജീവിക്കുവാനുള്ള സൌകര്യം ഒരുക്കും. സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പു വരുത്തുവാനുള്ള ശ്രമങ്ങള്‍ കാര്യഷമം ആക്കും. സ്ത്രീ സൗഹൃദം ആയ അന്തരീക്ഷം ഉറപ്പാക്കും. സ്ത്രീ പീഡനങ്ങള്‍ അനുവദിക്കില്ല.
5) വിദ്യാഭ്യാസ മേഖല പുനര്ക്രമീകരിക്കും. ഉന്നത വിദ്യഭ്യാസ മേഖലയില്‍ വലിയമാറ്റങ്ങള്‍ കൊണ്ട് വരും. സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപകര്‍ക്ക് ജോലിയില്‍ ആയിരിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന എല്ലാ അധ്യാപകരെയും നിയമിക്കുക പി എസ് സി വഴിയാകും. എല്ലാവര്ക്കും ഒരേ രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസത്തിനായി ശ്രമിക്കും. സ്കൂളുകളില്‍ മതപഠനം നടത്തുന്നത് നിരോധിക്കും. അധ്യാപകര്‍ക്ക്‌ ഓറിയന്റെഷന്‍ സംഘടിപ്പിക്കും. സ്കൂള്‍ വര്ഷം ആരംഭിക്കുന്നതിനു മുന്നേ പുസ്തകങ്ങള്‍ ലഭ്യമാക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പു വരുത്തും. ഐ ഐ ടി പോലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഗുണപരമായ വിദ്യാഭ്യാസം ജനങ്ങള്‍ക്ക്‌ നല്‍കുകയും ചെയ്യും.
6) കേരളത്തിലെ നദികള്‍, കുളങ്ങള്‍, കായലുകള്‍, മറ്റു ജലസ്രോധസുകള്‍ എന്നിവയെ സംരക്ഷിക്കുകയും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും. മഴവെള്ളം സംരക്ഷിക്കുകയും കൃഷിക്കും കുടിവെള്ളത്തിനും അവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യും. പുഴകള്‍ക്കും മറ്റു അടുത്തു താമസിക്കുന്ന ജനങ്ങളുമായി ചേര്‍ന്ന് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുഴ സംരക്ഷണ സമിതി ഉണ്ടാക്കും. ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്ക് ഫൈനും മറ്റു കനത്ത ശിക്ഷകളും നല്‍കും.
7) കേരളത്തിലെ എല്ലാ ഭക്ഷണ ശാലകളിലും വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. മായം ചേര്‍ത്തതോ, വൃത്തിരഹിതമായ അന്തരീക്ഷത്തിലോ, ഹോട്ടലുകള്‍, ചായക്കടകള്‍ തുടങ്ങിയവ നടത്തുവാന്‍ അംഗീകാരം നല്‍കില്ല. സോഷ്യല്‍ ഓഡിറ്റിന് എല്ലാ ഭക്ഷണ ശാലകളെയും വിധേയമാക്കും.
8) ക്രമസമാധാനത്തിന് പ്രത്യേകമായ ശ്രദ്ധ നല്‍കും. എല്ലാ പഞ്ചായത്തിലും പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. കൂടുതല്‍ പോലീസുകാരെ റിക്രൂട്ട് ചെയ്യും. മനുഷ്യന്‍റെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കും.
9) എല്ലാ പഞ്ചായത്തിലും ബിവരെജുകള്‍ സ്ഥാപിക്കും. ആവശ്യത്തിനു മദ്യം ലഭ്യമാക്കും. എല്ലാവര്‍ക്കും മദ്യം മേടിക്കുവാന്‍ ലൈസന്‍സ് നല്‍കും. ഉത്തരവാദിത്വം മറന്നു മദ്യം കഴിക്കുകയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയുന്നവരുടെ ലൈസന്‍സ് റദ്ദാക്കും. പഞ്ചായത്ത് തലത്തില്‍ ആകുംലൈസന്‍സ് നല്‍കുക.
10) എല്ലാ നിയോജകമണ്ഡലങ്ങളിലും ഓരോ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും. യുവ സംരംഭകര്‍ക്കായി സ്റ്റാര്‍ട്ട്‌ അപ്പുകള്‍ എല്ലാ വ്യവസായ പാര്‍ക്കുകളിലും നിര്‍മ്മിക്കും. ഓരോ പ്രദേശത്തെയും വിഭവ സമാഹരണവും ആയി ബന്ധപ്പെടുന്ന വ്യവസായങ്ങള്‍ സ്ഥാപിക്കും. ലോജിക്സ്ടിക്സ് പാര്‍ക്കുകള്‍ സ്ഥാപിക്കും.
12) പൊതു വിതരണ സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കും. ഓരോ പഞ്ചായത്തിലും സഹകരണ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തും. സഹകരണ സ്ഥാപനങ്ങളിലൂടെ പൊതു വിതരണ സംവിധാനം ഏകോപിപ്പിക്കും.
13) കൃഷിയില്‍ നൂതന മാറ്റങ്ങള്‍ കൊണ്ട് വരും. ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കും, ജലം പാഴാക്കാതിരിക്കാന്‍ ഹൈഡ്രോഫോണിക്ക് കൃഷിരീതി നടപ്പാക്കും. റബര്‍, തേയില തുടങ്ങിയ തോട്ടം മേഖലകളില്‍ അവയ്ക്ക് പകരം കൂടുതല്‍ പഴ വര്‍ഗങ്ങള്‍ കൃഷി ചെയുവാന്‍ നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കും. കോള്‍ഡ്‌ ചെയിന്‍ വഴി പഴങ്ങള്‍, പച്ചക്കറികള്‍ സംരക്ഷിക്കാനും വിതരണം നടത്തുവാനും ശ്രമിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് നല്ലവില ഉറപ്പാക്കും. വാര്‍ഡ്‌ തലത്തില്‍ കര്‍ഷക കൂട്ടായ്മകള്‍ രൂപീകരിക്കും. കാര്‍ഷിക വിഭവങ്ങള്‍ വില്‍ക്കുവാനുള്ള നൂതനസംരഭങ്ങള്‍ക്ക് തുടക്കമിടും.
14) എല്ലാ പഞ്ചായത്തിലും മത്സ്യ മാംസ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കും. അബോറ്റെയറുകളില്‍ മാത്രം ആകും ആടുമാടുകളെ അറുക്കുക. പൊതുസ്ഥലത്ത് കോഴികളെയോ ആടുമാടുകളെയോ അറുക്കുവാന്‍ അനുവദിക്കില്ല.
15) എല്ലാ പഞ്ചായത്തുകളിലും കളിക്കളങ്ങള്‍ നിര്‍മ്മിക്കും. സ്പോര്‍ട്സിനു പരമാവധി പ്രോത്സാഹനം നല്‍കും. അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ കേരളത്തില്‍ നടത്തുവാന്‍ എല്ലാശ്രമവും നടത്തും.
16) സര്‍വീസില്‍ നിന്ന് അവധിയെടുത്ത് രാജ്യത്തിന്‌ പുറത്തു പോയി ജോലി ചെയ്യുവാനും റിട്ടയര്‍ ആകാറാവുമ്പോള്‍ തിരികെ ജോലിയില്‍ പ്രവേശിക്കാനും പെന്‍ഷന്‍ വാങ്ങാനും അനുവദിക്കില്ല.
17) കേരളത്തിലെ പ്രധാന പട്ടണങ്ങളില്‍ ടൌണ്‍ പ്ലാനര്‍മാരെ നിയോഗിക്കുകയും രാജ്യാന്തര ഗുണമേന്മയില്‍ ശാസ്ത്രീയമായി പട്ടണങ്ങള്‍ കെട്ടിപ്പെടുക്കുകയുംചെയ്യും.
18) സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളില്‍എല്ലാം ഗുണമേന്മ പരിശോധനകള്‍ നടത്തി ഗ്രേഡ് നിശ്ചയിക്കും.
19) നാട്ടിലെ പൌരന്മാര്‍ക്ക് ആതുര സേവനങ്ങള്‍ സൌജന്യമായി ലഭിക്കുവാന്‍ ഇന്ഷുറന്സ് പരിരക്ഷ ഉറപ്പാക്കും. ആശുപത്രികളില്‍ നല്ലസേവനം ഉറപ്പാക്കുകയും, സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ മാറ്റുകയും ചെയ്യും. കൂടുതല്‍ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരെ നിയമിക്കും.
20) ഭവനങ്ങള്‍ ഇല്ലാത്ത എല്ലാവര്ക്കും സര്‍ക്കാര്‍ ഭവന വായ്പ നല്‍കുകയോ, ഭവനങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കുകയോ ചെയ്യും.
21) എല്ലാവര്ക്കും ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യും.
22) പ്രായപൂര്‍ത്തിയയവര്‍ ഉഭയസമ്മത പ്രകാരം സെക്സില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കാണില്ല. അവരുടെ സ്വകാര്യതയില്‍ കടന്നു കയറുന്നവര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകും. സ്ത്രീകള്‍ക്കെതിരെയുള്ള എല്ലാ അക്രമങ്ങളെയും ശക്തമായി നേരിടും. വേശ്യാവൃത്തി തൊഴില്‍ ആയി സ്വീകരിച്ചവര്‍ക്ക് ലൈസന്‍സ് നല്‍കും.
22) സര്‍ക്കാറും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കും. ജനങ്ങള്‍ക്ക്‌ വേണ്ടുന്ന അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാം ലഭ്യമാക്കും. എല്ലാ സര്‍ക്കാര്‍ രേഖകളും ഓഫീസുകളില്‍ കയറിയിറങ്ങാതെ ഓണ്‍ലൈനില്‍ ഡൌണ്‍ലോഡ് ചെയ്യാവുന്ന നിലയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുഴുവന്‍ കമ്പ്യൂട്ടര്‍വല്ക്കരിക്കും. എല്ലാ വിധ ഫൈനുകളും ഓണ്‍ലൈന്‍ വഴി അടയ്ക്കുവാന്‍ സൌകര്യം ഒരുക്കും. സമയബന്ധിതമായി എല്ലാ അപേക്ഷകള്‍ക്കും മറുപടി നല്‍കും.
23) കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി പോലുള്ള സ്ഥാപനങ്ങള്‍ ജനങ്ങളുടെ പങ്കാളിത്തത്തോടെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കും. പുതുതായി നടപ്പാക്കുന്ന പദ്ധതികള്‍ എല്ലാം പൊതു ജനങ്ങളുടെ ഓഹരി പങ്കാളിത്തത്തോടെ ആകും നടപ്പാക്കുക. ലാഭവിഹിതം ജനങ്ങളുമായി പങ്കുവച്ചു കൊണ്ടുള്ള പദ്ധതികള്‍ ആകും. നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങളും ഇത്തരുണത്തില്‍ പൊതുജന ഓഹരിയിലൂടെ ലാഭാത്തിലാക്കും. പൂട്ടിക്കിടക്കുന്ന ഫാക്ടറികള്‍ നവീനവല്‍ക്കരിച്ചു ലാഭത്തിലാക്കും.
24) ഗള്‍ഫില്‍ നിന്ന് വരുന്ന പണം മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുകയും ലാഭവിഹിതം ഓഹരി ഉടമയ്ക്ക് മടക്കി നല്‍കുകയുംചെയ്യും. ഗള്‍ഫില്‍ നിന്ന് വരുന്നവരെ പുനരധിവസിപ്പിക്കുവാന്‍ സര്‍ക്കാര്‍ തലത്തില്‍ വ്യവസായങ്ങള്‍ തുടങ്ങും. വിദേശത്ത് താമസിക്കുന്നവര്‍ക്ക് വോട്ടവകാശം നിര്‍വഹിക്കുവാന്‍ അവസരം ഒരുക്കും.
25) ചെറുതും വലുതുമായ എല്ലാ അഴിമതികളും ഇല്ലാതാക്കും, ഭരണം കൂടുതല്‍ സുതാര്യമാക്കും. പ്രതിപക്ഷവുമായും പൊതുജനങ്ങളുമായും ചര്‍ച്ചകള്‍ നടത്തി പൊതു തീരുമാനത്തില്‍ മാത്രമേ വിവാദ പദ്ധതികള്‍ നടപ്പാക്കുകയുള്ളൂ. അഴിമതി നടത്തുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കും. പൊതു ജീവിതത്തില്‍ നിന്നെന്നപോലെ സ്വകാര്യ ജീവിതത്തിലും എത്തിക്സ് ഉണ്ടാകേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തും.
26) സ്റ്റാര്‍ സൗകര്യം ഉള്ള വയോജന കേന്ദ്രങ്ങള്‍ നിര്‍മ്മിക്കും. വയോധികരെ നല്ല നിലയില്‍ സംരക്ഷിക്കും.
27) ആധുനീക രീതിയിലുള്ള ഡയറിഫാം, മത്സ്യക്കൃഷി, കോഴിവളര്‍ത്തല്‍, മാംസത്തിനായുള്ള കന്നുകാലി വളര്‍ത്തല്‍, അതോടനുബന്ധിച്ച് ഫീഡ് മില്ലുകള്‍ എന്നിവ നടത്തുവാന്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കും. മത്സ്യം, മാംസം, മുട്ട, പച്ചക്കറികള്‍ എന്നിവയില്‍ സ്വയംപര്യാപ്തത കൈവരിക്കും.
28) ജനങ്ങളുടെ സന്തോഷത്തിനും സമാധാനത്തിനും വിനോദത്തിനും സാമ്പത്തീക നേട്ടത്തിനുമായി പ്രത്യേക ശ്രദ്ധ നല്‍കും.
29) എല്ലാ പൌരന്മാര്‍ക്കും തൊഴില്‍ ചെയ്തു ജീവിക്കുവാനുള്ള അവസരം ഉണ്ടാക്കും.
30) യാത്രക്കാര്‍ക്കായി ശുചിത്വമുള്ള കംഫര്‍ട്ട് സ്റ്റെഷനുകള്‍ പ്രധാന റോഡുകള്‍ക്ക് ഇരുവശവും നിര്‍മ്മിക്കും. വീടും നാടും റോഡും ശുചിയായി സൂക്ഷിക്കുവാന്‍ പ്രത്യേക കാംപൈനുകള്‍ സംഘടിപ്പിക്കും. മാലിന്യങ്ങള്‍ റോഡില്‍, പുഴകളില്‍, മറ്റു ജലശ്രോധസുകളില്‍ തള്ളുന്നവര്‍ക്ക് കനത്ത ഫൈന്‍ നല്‍കും.
31) എല്ലാ പഞ്ചായത്തിലും വിനോദത്തിനായി പബ്ലിക്ക് പാര്‍ക്കുകളും അനുബന്ധ വിനോദ ഉപാധികളും ഒരുക്കും.
32) മരങ്ങള്‍ക്ക് എല്ലാം നമ്പര്‍ നല്‍കി, ഓരോ മരവും മുറിക്കണമെങ്കില്‍ പ്രത്യേക അനുമതി മേടിക്കുകയും മുറിക്കുന്ന ഒരു മരത്തിനു പകരം കൂടുതല്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കുകയും ചെയ്യും.
33) കോടതികളില്‍ കൂടുതല്‍ ജഡ്ജിമാരെ നിയമിക്കും, കെട്ടിക്കിടക്കുന്ന കേസുകളില്‍ എല്ലാം വേഗം തീരുമാനം എടുപ്പിക്കും.
34) ജാതീയമായ എല്ലാ വേര്‍തിരിവുകളും അവസാനിപ്പിക്കും. നമ്പൂതിരിയും നായാടിയും, ആദിവാസിയും ദളിതനും, പറയനും, ക്രിസ്ത്യാനിയും ഈഴവനും, മുസ്ലീമും, അവശനും നായരും സിറിയനും പുലയനും തുടങ്ങിയ പേരുകളില്‍ ഒരു മനുഷ്യനും അറിയപ്പെടാന്‍ പാടില്ല. ജാതീയത അവസാനിപ്പിക്കുവാന്‍, ഒരു പുതു സമൂഹത്തെ സൃഷ്ടിക്കുവാന്‍ ഉള്ള കര്‍മ്മ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.
35) ജാതി, മത, സമുദായ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കണക്കുകള്‍ ഓഡിറ്റ് ചെയ്യും.
36) കള്ളപ്പണം പൂര്‍ണ്ണമായും തടയും, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത തുടങ്ങിയവ നടത്തുന്നവരെ ശിക്ഷിക്കും.
37) പൊതു ജനത്തിനു എതിരായുള്ള നിയമങ്ങള്‍ പൊളിച്ചെഴുതും. നിയമം കര്‍ക്കശമാക്കും.
38) കേരളത്തില്‍ ജോലിക്ക് വരുന്ന അന്യസംസ്ഥാന ജോലിക്കാരുടെ ക്ഷേമത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കും.
39) പൊതു സ്ഥലം കയ്യെറിയുള്ള എല്ലാ കയ്യേറ്റങ്ങളും അവസാനിപ്പിക്കും. സ്വകാര്യ മേഖലയിലുള്ള എല്ലാ സര്‍ക്കാര്‍ ഭൂമിയും തിരിച്ചു പിടിക്കും.

40) ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഉള്ള പരിപൂര്‍ണ്ണ സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ടായിരിക്കും. 

41) ഭക്ഷണ സാധനങ്ങളില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കും.

42) വികസനത്തിന്‌ ആവശ്യമായ പണം സ്വദേശത്തും വിദേശത്തുമുള്ള ജനങ്ങളില്‍ നിന്ന് സമാഹരിക്കുകയും സമയബന്ധിതമായി ലാഭവിഹിതം തിരികെ നല്‍കുകയും ചെയ്യും.

Wednesday, 9 March 2016

നിമ്മിയും ശ്രീലക്ഷ്മിയും പിന്നെ വനിതാ ദിനവും

ഇന്ന് വനിതാദിനം ആണ്..
പക്ഷെ ഇന്നൊരു വനിത പ്രത്യേകമായി എന്‍റെ ഓര്‍മയില്‍ ജ്വലിച്ചു നില്‍ക്കുന്നു.
മറ്റാരുമല്ല,
നിമ്മി ആണത്.
മിനിയാന്ന് നമ്മെ വിട്ടു പോയ കലാഭവന്‍ മണിയുടെ ഭാര്യ.
മണിയുടെയും നിമ്മിയുടെയും മകള്‍ ശ്രീലക്ഷ്മിയും എന്‍റെ മനസ്സില്‍ ഒരു തേങ്ങലായി.
മണി
നല്ലൊരു നടനാണ്‌.
നല്ലൊരു പാട്ടുകാരന്‍ ആണ്.
പ്രത്യേകിച്ച് നാടന്‍ പാട്ടില്‍ അഗ്രഗണ്യന്‍
നല്ലൊരു സഹകാരി
നാട്ടുകാരുടെയും പാവപ്പെട്ടവരുടെയും എന്ത് ആവശ്യങ്ങള്‍ക്കും കൂടെയുണ്ടാവും.
എല്ലാവരെയും കൈ മെയ് മറന്നു സഹായിക്കും.
വെറുമൊരു സാധാരണക്കാരനെ പോലെ നാട്ടില്‍ എല്ലായിടത്തും മണി ഏതു ആവശ്യത്തിനും കൂടെ ഉണ്ടാവും.
മികച്ച അഭിനേതാവായ മണി, ചെറു വേഷത്തില്‍ നിന്നും വില്ലനായും നായകനായും മലയാളിയുടെ സ്വീകരണമുറിയിലും അഭ്രപാളികളിലും നമ്മുടെ ഹൃദയത്തിലും നിറഞ്ഞുനിന്നു.
മണിക്ക് രോഗമായിരുന്നു.
മാരകമായ കരള്‍ രോഗം.
രോഗം മാറുന്നതിനായി അദേഹം മരുന്നുകള്‍ കഴിച്ചിരുന്നു.
മദ്യം ഈ രോഗത്തിന് ഏറ്റവും വലിയ ശത്രു ആണ് എന്ന് അദേഹത്തിന് അറിയാമായിരുന്നു.
എന്നിട്ടും മണി കുടിച്ചു.
നിര്‍ത്താതെ കുടിച്ചു.
സുഹൃത്തുക്കളോടൊപ്പം മതിവരുവോളം കുടിച്ചു.
ഒപ്പം കുടിച്ച സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു മണിയുടെ അസുഖവും, ആ അസുഖത്തിന്‍റെ ഏറ്റവും വലിയ ശത്രു ആണ് മദ്യം എന്നും.
ഒരൊറ്റ സുഹൃത്ത് പോലും മണിയെ ഈ രോഗാവസ്ഥയില്‍ മദ്യം കഴിക്കുന്നതില്‍ നിന്നും വിലക്കിയില്ല,
മറിച്ചു കൂടെയിരുന്നു കുടിച്ചു.
അവരാരും മണിക്ക് ഭാര്യയും മകളും അടങ്ങിയ ഒരു കുടുംബവും ഉണ്ടെന്ന കാര്യം ഓര്‍മ്മിച്ചില്ല.
മണി നിമ്മിയെയും ശ്രീലക്ഷ്മിയെയും എന്തുകൊണ്ട് ഓര്‍ത്തില്ല.
മണിയുടെ വേഷങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എനിക്ക് മണി ഒരിക്കലും ഒരു റോള്‍ മോഡല്‍ അല്ല.
മണിയുടെ സുഹൃത്തുക്കളെ പോലുള്ളവര്‍ ഒരിക്കലും നല്ല സുഹൃത്തുക്കള്‍ അല്ല.
നിമ്മിക്ക് ഇന്ന് ഭര്‍ത്താവില്ല,
ശ്രീലക്ഷ്മിക്ക് നഷ്ടപ്പെട്ടത് അച്ഛനെ ആണ്.
ഞാന്‍ മദ്യത്തിനു എതിരല്ല, മദ്യം കഴിക്കുന്ന ആള്‍ ആണ്.
എങ്കിലും ഇന്ന് ഈ വനിത ദിനത്തില്‍ എന്‍റെ മുന്നില്‍ നിമ്മിയുടെയും ശ്രീലക്ഷ്മിയുടെയും ഓര്‍മ്മകള്‍ കടന്നു വന്നപ്പോള്‍ ഇത്രയും പറയണം എന്ന് തോന്നി.
ഒരാള്‍ മരണപ്പെട്ടു കഴിഞ്ഞാല്‍ നല്ലതേ പറയാവൂ എന്ന കീഴ്വഴക്കം നിമ്മിക്കും ശ്രീലഷ്മിക്കും വേണ്ടി മാത്രമല്ല, കുടുംബത്തെ മറന്നു മദ്യപിക്കുന്നവര്‍ക്ക് വേണ്ടി കൂടി ഞാന്‍ മാറ്റി വയ്ക്കുന്നു.

Monday, 29 February 2016

തീവ്ര ദേശിയതയുടെ കുരുക്ക് മുറുകുന്നുവോ?



 കോൺഗ്രസ്സിനെ ഭരണത്തിൽ നിന്ന് തൂത്തെറിയുക മാത്രമല്ല, കോൺഗ്രസിനെയും അവരുടെ നേതാക്കളുടെയും പേരുകൾ പോലും ചരിത്രത്തിൽ നിന്നും തുടച്ചു നീക്കുക. അത്രയുണ്ട് സംഘപരിവാറിന് കോൺഗ്രസിനോടുള്ള പക. കോൺഗ്രസ്സിനെ ഇന്ത്യയിൽ നിന്നും തൂത്തെറിയുകയാണ് തങ്ങളുടെ ലക്ഷ്യം എന്നു പറഞ്ഞ അമിത് ഷായിൽ തുടങ്ങുന്നു ജവഹർലാൽ നെഹ്റു യൂണിവേർസിറ്റിയോടുള്ള സംഘപരിവാറിന്റെ സമീപനം. അതിനു മുന്നോടിയായി സംഘപരിവാറിനായി അധരവിസർജ്ജനം നടത്തുന്ന സുബ്രമണ്യം സ്വാമി വഴി ജെ.എൻ.യുവിനെതിരെ നിരന്തരം പ്രസ്താവനകൾ പുറപ്പെടുവിക്കുകയായിരുന്നു ആദ്യഘട്ടം. ജെഎൻയു, തീവ്രവാദികളെ പടുത്തുയർത്തുന്ന പ്രസ്ഥാനം ആണെന്നായിരുന്നു സ്വാമിയുടെ വാക്കുകളുടെ അർത്ഥം.

 ജെ .എൻ.യു വിനെ തകർക്കേണ്ടത് സംഘപരിവാറിന്റെ ആവശ്യമാണ്. അതുവഴി ജവഹർലാൽ നെഹ്റുവിനെ ഇന്ത്യൻ ചരിത്രത്തിൽ നിന്നും മായ്ച്ചു കളയുന്നതിനുള്ള തുടക്കമിടാം എന്നാവും അവർ കരുതിയിരിക്കുക. 'ജെ.എൻ.യു' എന്ന പേര് മാറ്റി 'ഹെഡ്ഗേവാർ സർവകലാശാല' എന്നാക്കണം എന്ന് ഇപ്പോൾ തന്നെ സംഘപരിവാറിൽ നിന്നും ആവശ്യം ഉയർന്നു തുടങ്ങിയിരിക്കുന്നു. ഇവിടെ തുടങ്ങിയാൽ ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയും പിന്നാലെ പിടി കൂടാം എന്നാവും സംഘ പരിവാർ വിചിന്തനം.


പ്രതിഷേധം  ഒരു മൌലീക അവകാശം ആയിട്ടാണ്  ജെഎന്‍ യു   വിദ്യാര്‍ഥികള്‍ കരുതുന്നത്. അതിന്റെ അലയൊലികള്‍ കാമ്പസിലുടനീളം കാണാം. പ്രതിഷേധിക്കുവാനുള്ള അവരുടെ അവകാശത്തെ തച്ചുതകര്‍ക്കുകയാണ്  തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങളായ സംഘപരിവാര്‍ സംഘടനകളുടെ അജണ്ട.  

ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ വാഴ്സിറ്റികളുടെ പ്രഥമസ്ഥാനങ്ങളിൽ ജവഹർലാൽ നെഹ്റു സർവകലാശാലയും നിലകൊള്ളുന്നു. സർവകലാശാലകൾ സംവാദത്തിന്റെയും വിയോജിപ്പുകളുടെയും ഇടമാകണം എന്നാണ് പൊതു സങ്കൽപ്പം. എല്ലാ ആശയങ്ങൾക്കും എന്നും വളക്കൂറുള്ള മണ്ണാണ് ജെ.എൻ.യുവിലേത്. എക്കാലത്തും സ്വതന്ത്ര ചിന്തകളെയും അതിരുകളില്ലാത്ത സംവാദങ്ങളെയും ആവോളം പ്രോത്സാഹിപ്പിക്കുന്ന കലാശാലയാണ് ജെഎൻയു. വിദേശ രാജ്യങ്ങളിൽ നിന്നു പോലും അനേകം വിദ്യാർഥികൾ പഠിക്കുന്ന ഈ വിശ്വവിദ്യാലയം സ്വതന്ത്ര ആശയങ്ങൾ സംവേദിക്കുന്ന സംഗമവേദിയാണ്. ആ സ്വാതന്ത്ര്യം പങ്കുവച്ച് വളരുന്നത് കൊണ്ടാകാം, ഈ കലാലയത്തിൽ പഠിച്ച അനേകം പേർ നവ ഇന്ത്യയെ കരുപ്പിടിപ്പിക്കുവാൻ പോന്ന കരുത്തോടെ ഭരണത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഉപവിഷ്ടരായിരിക്കുന്നത്. തീവ്രദേശിയതയും അധികാരവും തീവ്രഹൈന്ദവതയാണ് സംഘ പരിവാറിന്റെ മുഖമുദ്ര.

ഇന്ത്യയിലെ സാധാരണക്കാർ വർഗീയതയിലോ തീവ്ര ഹൈന്ദവതയിലോ വിശ്വസിക്കുന്നില്ല. ഹിന്ദുത്വം എന്നത് ഒരു മതമായിരുന്നില്ല, ഒരു സംസ്കാരമായിരുന്നു. വർഗീിയത വളർത്തി ജനങ്ങളെ തമ്മിലടിപ്പിച്ചു അധികാരത്തിൽ കയറി ഭൂരിപക്ഷം വരുന്ന അവർണ്ണരും അശരണരും ആയ ഭാരതീയരെ സവർണ അധിനിവേശത്തിനു അടിമകളാക്കുകയാണ് സംഘ പരിവാറിന്റെ ലക്ഷ്യം.ഇന്ത്യയിലെ പല ദേശങ്ങളിൽ, പലവിധ ആചാരങ്ങളിൽ മുഴുകിയിരുന്ന ജനസമൂഹത്തെ അവരുടെ, വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും സെമറ്റിക്ക് കാഴ്ചപ്പാട് നൽകി ഭാരതീയ സംസ്കാരത്തെ മതമാക്കി മാറ്റി അവരെ ഭരിക്കുക എന്നതാണ് സംഘ പരിവാർ ലക്ഷ്യം. രാജ്യത്തിന് പേരും പെരുമയും സ്വാതന്ത്ര്യവും നേടിത്തരുന്ന കലാലയങ്ങളിൽ, തീവ്രദേശീയത ഉപയോഗിച്ച് ഇന്ത്യയുടെ കൌമാരക്കാരെയും യുവതയെയും സംഘപരിവാൾ ആശയങ്ങളിൽ തളച്ചിടുവാൻ ആണ് ശ്രമം. അതുവഴി തീവ്രവർഗീയതക്ക് വഴങ്ങാത്തവരെ കൂട്ടു ചേർക്കാമെന്ന് അവർ കരുതുന്നു.

 അധികാരത്തിനായി മതത്തെയും വർഗീയതയെയും എങ്ങനെ സമർത്ഥകമായി ഉപയോഗിക്കാം എന്നതിന്റെ വ്യക്തമായ തെളിവുകൾ ആണ് ബിജെപിയുടെ ചരിത്രം നമുക്ക് നൽകുന്നത് .ആദ്യം മതത്തിന് ചില ചട്ടക്കൂടുകൾ ഉണ്ടാക്കുക, തുടർന്ന് മതവിദ്വേഷം ഒരു വിഷയമായി പഠിപ്പിച്ച് അത് പ്രസംഗിക്കാൻ അറിയാവുന്ന പുരോഹിതരെ വാർത്തെടുത്ത്, പട്ടിണിയും പരിവട്ടവുമായി കഴിയുന്ന സാധാരണക്കാരെ പ്രകോപിപ്പിച്ച് കർസേവകർ ആക്കി മുന്നിൽ നിർത്തുക. ഇതാണ് സംഘപരിവാറിന്റെ ആയുധം. ഇന്ത്യയുടെ ചരിത്രം തെരഞ്ഞാല്‍  വർഗീയ കലാപങ്ങൾ ആണ് ബി.ജെ പി എന്ന സംഘപരിവാർ പാർട്ടിയെ എന്നും അധികാരത്തിൽ എത്തിച്ചിട്ടുള്ളത്. കലാപങ്ങളിലൂടെയും തീവ്ര ഹിന്ദുത്വത്തിലൂടെയും മാത്രമേ അധികാരത്തിലെത്തുവാൻ കഴിയൂ എന്ന തിരിച്ചറിവിലൂടെയാണ് സംഘപരിവാറുകൾ കലാപങ്ങളിലേക്ക് തിരിഞ്ഞത്. 

ഭാരത മണ്ണിൽ നടന്ന വർഗീയ ലഹളകൾക്ക് പിന്നിൽ എന്നും സംഘപരിവാർ അജണ്ടകൾ ആയിരുന്നു എന്ന് ചരിത്രം കാട്ടിത്തരുന്നു. അസംഖ്യം ചെറുതും വലുതുമായ വർഗീയകലാപങ്ങൾക്കൊടുവിൽ ആണ് ഓരോ തവണയും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലേറിയത്.ഇന്ത്യൻ ദേശിയതക്ക് എതിരാണ് മുസ്ലീംമതമെന്ന് വരുത്തിത്തീർക്കാൻ സംഘ പരിവാർ നടത്തിയ പ്രചാരണങ്ങളും ക്രിസ്ത്യൻ മതപരിവർത്തനങ്ങൾക്ക് എതിരെ നടന്ന കലാപങ്ങളും ബി ജെ പി യിലൂടെ അധികാരം കയ്യാളുവാൻ സംഘപരിവാർ നടത്തിയ വിജയ തന്ത്രങ്ങൾ ആണ്. ബാബ്റി മസ്ജിദ് തകർക്കലും, കാണ്ടമാൽ നരനായാട്ടും, സംയോജ എക്പ്രസിലെ ബോംബ് സ്ഫോടനങ്ങളും ഗുജറാത്തിലും ഉത്തർപ്ര ദേശിലും മഹാരാഷ്ട്രയിലും ബീഹാറിലും കര്ണാ്ടകയിലും  നടന്ന കലാപങ്ങളും മറ്റു സംസ്ഥാനങ്ങളിലെ അസഹിഷ്ണുത വളർത്തുന്ന വിദ്വേഷ പ്രസംഗങ്ങളും സംഘ പരിവാർ അജണ്ടകളുടെ ഉദാഹരണങ്ങൾ മാത്രമാണ്.ഏറ്റവും ഒടുവിലായി ഗുജറാത്തിലെ കലാപങ്ങൾക്ക് തുടക്കമിട്ട ഗോദ്ര സംഭവത്തിൽ കർസേവകർ യാത്ര ചെയ്ത ട്രെയിൻ കത്തിച്ചതും സംഘപരിവാർ ആണെന്നുള്ള വെളിപ്പെടുത്തൽ പട്ടേൽ സമൂഹം പുറത്തു പറഞ്ഞിരിക്കുന്നു.

 ചരിത്രം തിരുത്തിയെഴുതുക എന്നതായിരുന്നു അധികാരം കിട്ടിക്കഴിഞ്ഞപ്പോൾ സംഘപരിവാർ ശക്തികളുടെ ആദ്യ അജണ്ട. ഇന്ത്യയുടെ ചരിത്രവും, സ്വാതന്ത്ര്യ സമരചരിത്രവും പോലും മാറ്റി എഴുതുവാനും സ്കൂൾ കരിക്കുലത്തിൽ ഹിന്ദുത്വ അജണ്ടകൾ കുത്തിവച്ചും കുട്ടികളുടെ പാഠപുസ്തകങ്ങളിൽ വെറുപ്പും വിദ്വേഷവും ദേശിയതയോടൊപ്പം ചാലിച്ചു കൊടുക്കുകയുമാാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ. കലാലയങ്ങളെയും വിദ്യാഭ്യാസ മേഖലയെയും 'വെടക്കാക്കി തനിക്കാക്കുക' എന്ന നയത്തിൻ, യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാത്ത സീരിയൽ നടിയെ തലപ്പത്ത് പ്രതിഷ്ടിക്കുകയും അവരെ മുന്നിൽ നിർത്തി സംഘപരിവാർ വിദ്യാഭ്യസ രംഗം കയ്യടക്കുകയും ആണ്. കൌമാരത്തിൽ തന്നെ കുട്ടികളെ ആകർഷിക്കുവാൻ കഴിഞ്ഞ വർഷം പത്താം ക്ലാസ്സിൽ സി ബി എസ് സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ ഗ്രേഡ് വാങ്ങിയ കുട്ടികൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ പേർ വച്ചെഴുതിയ അനുമോദന കത്ത് അയച്ചിരുന്നു. പിന്നീടവർ ഉന്നത വിദ്യാഭ്യസ മേഖലയിലേക്കാണ് തിരിഞ്ഞത്.മദ്രാസ് ഐ ഐ ടി, ഹൈദരാബാദ് യൂണിവേഴ്സിറ്റി, ഇപ്പോഴിതാ ജവഹർലാൽ നെഹ്റു സർവവകലാശാല. ഡൽഹി്യിൽ തന്നെയുള്ള പ്രസിദ്ധമായ ജാമിയ മിലിയ, അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയും  ഐ.ഐ.ടി കൾക്കൊപ്പം സംഘ പരിവാർ നോട്ടമിടുന്ന അടുത്ത ഇരകൾ ആണ്. മുംബൈയിലെ ടാറ്റ ഇന്സ്റ്റി റ്റ്യൂട്ട് ആണ്  തങ്ങളുടെ അടുത്ത ഇരയെന്ന്  എ ബി വി പി പ്രഖ്യാപിച്ചു കഴിഞ്ഞു.  

സംവരണവും നികുതിയും

 രാജ്യത്തെ ന്യൂനപക്ഷമായ സവർണ്ണരുടെ മേധാവിത്വമുള്ള സംഘ പരിവാർ എല്ലാക്കാലത്തും സംവരണത്തിന് എതിരാണ്. ജാതിയത എന്നും ഇന്ത്യയിൽ നിലനിർത്തി ബ്രാഹ്മണിസത്തിന് അടിമകളായി മറ്റുള്ളവർ ജീവിക്കണം എന്ന കാഴ്ചപ്പാടാണ് സംഘ പരിവാറിന്റെത്. സംവരണം നിർത്തണലാക്കണം എന്ന് ആർ.എസ്.എസ്.മേധാവി മോഹൻ ഭാഗത്ത് അഭിപ്രായപ്പെട്ടതും അതിനു ശേഷം ദേശിയതയുടെ പേരിൽ മാധ്യമങ്ങൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ദളിത് വിദ്യർത്ഥിികൾക്കെതിരെ നടക്കുന്ന അക്രമങ്ങളും അവരുടെ സ്കോളർഷിപ്പുകൾ തടഞ്ഞു വയ്ക്കുന്നതും ഉദാഹരണങ്ങൾ ആണ്. രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക്  നയിച്ച  ഹൈദരാബാദ് സര്വലകലാശാലയിലെ സംഭവങ്ങള്ക്ക്   പിന്നിലും അവര്ണ്ണര്‍ക്കെതിരായ   ആക്രമണങ്ങള്‍ ആയിരുന്നു.   ജാതിയത നിലനിർത്തി തൊട്ടു കൂടാത്തവരും തീണ്ടിക്കുടാത്തവരും നമ്മുടെ സമൂഹത്തിൽ  എന്നും നിലനിൽക്കണം എന്നാഗ്രഹിക്കുന്നവർ ആണ് ആർ എസ് എസ്സും സംഘ പരിവാറും. അറിഞ്ഞും അറിയാതെയും ഈ സവർണ്ണ മേ ധാവിത്വത്തിനു മുന്നിൽ തല വച്ചു കൊടുക്കുന്ന അനേകരെ വളർത്തിക്കൊണ്ടു വരുവാനും സംഘ പരിവാറിനായി എന്നതാണ് അവരുടെ വിജയം. 

ജെ.എൻ.യു വിഷയത്തിൽ കാമ്പസിലെ ഹോസ്റ്റലിൽ ഭക്ഷണം കഴിക്കുന്ന വിദ്യാർഥി.കൾക്ക് നേരെ ക്യാമറ ചൂണ്ടി ആ ഭക്ഷണം പോലും തങ്ങൾ കൊടുക്കുന്ന നികുതിപ്പണം കൊണ്ടാണ് നിങ്ങൾ ഭക്ഷിക്കുന്നത് എന്ന് അട്ടഹസിക്കുന്നവർ സ്വയം പരിഹാസ്യർ ആവുകയാണ് എന്ന് അറിയുന്നില്ല. ലോകത്ത് മിക്ക രാജ്യങ്ങളിലും പൊതു വിദ്യാഭ്യസം സൌജന്യം ആണെന്നും ഉന്നത വിദ്യഭ്യസത്തിനു പലതരത്തിലുള്ള എൻഡോവ്മെൻറുകൾ ഫണ്ടുകൾ സ്കോളർഷിപ്പുകൾ എന്നിവ ഉള്ളതും സംഘപരിവാറുകാർ ഓർക്കുന്നത് നന്ന്. അതൊന്നുമല്ല സംഘ പരിവാരുകരുടെ പ്രശ്നം , രാജ്യത്ത് ദളിതർ ,അധ:കൃതർ എന്നൊക്കെ വിളിക്കപ്പെടുന്ന വിഭാഗത്തിൽ നിന്നും ബുദ്ധിജീവികളും സാഹിത്യകാരും രാജ്യതന്ത്രജ്ഞരും അടക്കം ഉന്നത ശ്രേണിയിലേക്ക് അനേകർ കടന്നു വരുന്നതാണ് ആത്യന്തികമായി അവരുടെ ഉറക്കം കെടുത്തുന്നത്.

നികുതിപ്പണത്തെ കുറിച്ച് വിലപിക്കുന്നവർ ലക്ഷക്കണക്കിനു കോടി രൂപയാണ് തങ്ങളെ പിൻതാങ്ങുന്ന കച്ചവടക്കാർക്ക് വേണ്ടി എഴുതിത്തള്ളുന്നത് എന്ന കാര്യം വിസ്മരിക്കരുത്. അദാനിക്കും അംബാനിക്കും ജിണ്ടാലിനും കച്ചവടക്കാര്ക്കും  വേണ്ടി ഇന്ത്യയെ വിറ്റ് മുടിക്കുമ്പോഴും അവരുടെ വൻ കടങ്ങൾ എഴുതി തള്ളുമ്പോഴും സാധാരണക്കാരെയും അവരുടെ നികുതി പണത്തെയും ഓർക്കുന്നത് നന്നാവും.

 ജെ.എൻ.യു വും തുടർക്കാഴ്ചകളും. 

മാവോയിസത്തിൽ വിശ്വസിക്കുന്ന തീവ്ര ഇടതുപക്ഷ ആഭിമുഖ്യമുള്ള ഡെമോക്രാറ്റിക്ക് സ്റ്റുഡൻസ് യൂണിയൻ സംഘടനയുടെ ചില മുൻ ജെഎൻയു വിദ്യാർത്ഥി കൾ ആണ് അഫ്സൽ ഗുരു, മക്ബൂൽ ഭട്ട് അനുസ്മരണം നടത്തുന്നത്. ഇന്ത്യയുടെ  രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ  കൊലയാളിയായ ഗോഡ്സെ അനുസ്മരണം  മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം  നടന്ന  ജനുവരി 30 നു ജെഎന്യുടവില്‍ സംഘപരിവാര്‍  സംഘടനകള്‍ വര്ഷാ വര്ഷുങ്ങളില്‍  നടത്താറുണ്ടെന്നുള്ളത്  ജെഎന്യുാവിലെ സ്വതന്ത്ര നിലപാടിന്‌  ഉദാഹരണം  ആണ്.

യോജിപ്പുകളും വിയോജിപ്പുകളും സംവാദങ്ങളും  പതിവുള്ള  ഇടമാണ്  ജെഎന്യു എന്ന്  പറയാന്‍ വേണ്ടി  ആണ്  ഇതിവിടെ സൂചിപ്പിച്ചത്. അഫ്സല്‍ ഗുരുവിന്റെു വധശിക്ഷയുമായി  ബന്ധപ്പെട്ട കോടതിവിധിയും പരാമര്ശ്ങ്ങളും ജസ്റ്റിസുമാര്‍  ഉള്പ്പെവട്ട പ്രമൂഖര്‍  വരെ  ആ വിധിക്കെതിരെ നടത്തിയ  പ്രസ്താവനകളും   ആയിരിക്കാം വിദ്യാര്ത്ഥികള്‍ക്ക്    ഈ വിഷയത്തില്‍  സംവാദങ്ങള്ക്ക്  അവസരം  നല്കി്യത്.  അഫ്സല്‍ ഗുരു  വധത്തില്‍  എതിരഭിപ്രായം  പരസ്യമായി  ഇപ്പോഴും പ്രകടിപ്പിക്കുകയും  ആ വിധി അംഗീകരിക്കാത്തതുമായ  പി ഡി പി  എന്ന കക്ഷിയുമായിട്ടാണ്   ബിജെപി  ജമ്മുകാശ്മീരില്‍  ഭരണം  പങ്കിടുന്നത്   എന്നതും ഇത്തരുണത്തില്‍  ശ്രദ്ധേയമാണ്.  ഇന്ത്യയിൽ കാപിറ്റൽ പണിഷ്മെൻറ് വേണ്ട എന്ന് വാദിക്കുന്ന വിദ്യാർഥി സമൂഹം ആണ് ജെഎൻയുവിലെത്. പുരോഗമന രാജ്യമായ ഇന്ത്യയിൽ വധശിക്ഷ പാടില്ല എന്ന വിഷയത്തിൽ പൊതു ചർച്ച നടക്കുകയുമാണ്.പല പ്രമൂഖരും ഈ വിഷയത്തിൽ സംവാദങ്ങളിൽ ഏർപ്പെടുകയും അഭിപ്രായങ്ങൾ പങ്കുവയ്ക്കുകയുമുണ്ടായി. ജെഎന്യുങ വിലെ ചര്ച്ചഭ കേന്ദ്രീകരിച്ചതും  വധശിക്ഷയെ  എതിര്ത്തു   കൊണ്ടാണ്. 

 എബിവിപിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പരിപാടി നടക്കുന്നതിനു അൽപം മുൻപ് പ്രോഗ്രാം തടഞ്ഞു കൊണ്ട് അറിയിപ്പ് കിട്ടി. തുടർന്ന് സംഘാടകർ ജെ.എൻ.യു യൂണിയൻ ചെയർമാ്നെയും, കാമ്പസിലെ പ്രധാന ഇടതുപക്ഷ സംഘടനകളായ ഐസ, എഐഎസ്എഫ്, എസ്എഫ്ഐ തുടങ്ങിയ സംഘടനകളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതും വിദ്യാർഥി യൂണിയൻ പ്രസിഡൻറ് കനയ്യകുമാർ യോഗത്തിൽ പ്രസംഗിക്കുന്നതും. ഉജ്ജ്വല വാഗ്മി കൂടിയായ കനയ്യ കുമാറിന്റെ പ്രസംഗത്തിൽ ഒരിടത്തും ദേശവിരുദ്ധതയുടെ ഒരംശം ഉണ്ടായിരുന്നില്ല എന്നത് അദേഹത്തിൻറെ പ്രസംഗം കേട്ടവർക്കും വായിച്ചവർക്കും മനസിലാവും. യോഗത്തിനിടയിൽ എബിവിപിയുടെയും, പുറത്തു നിന്നും കടന്നു വന്ന സംഘപരിവാർ സംഘത്തിന്റെയും കൂട്ടത്തിൽ നിന്ന് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയരുകയും യോഗത്തിൽ പങ്കെടുക്കാൻ കാമ്പസിന് പുറത്തു നിന്ന് വന്ന കശ്മീർ സംഘത്തിൽ നിന്നും എതിർ മുദ്രാവാക്യങ്ങളും ഉണ്ടായി.അതിനിടയിൽ ആരൊക്കെയോ പാക്കിസ്ഥാൻ സിന്ദാബാദ്‌ എന്ന് വിളിക്കുകയുണ്ടായെന്നും, അത് യോഗത്തിൽ നുഴഞ്ഞു കയറിയ സംഘ പരിവാർ അംഗങ്ങൾ ആണെന്നും അതല്ല എഡിറ്റ് ചെയ്തു ചേർക്കപ്പെട്ടത് ആണെന്നും പറയപ്പെടുന്നു. ഫോട്ടോഷോപ്പു കൊണ്ടും  എഡിറ്റിങ്ങ് കൊണ്ടും തന്റെന മുഖച്ഛായ മിനുക്കുന്ന  ഒരു പ്രധാനമന്ത്രി  നേതൃത്വത്തിലുള്ളതിനാലവണം അദേഹത്തിന്റെ  അനുയായികളും  സംഘ പരിവാറിന്റെ വാലാട്ടികളായ   മീഡിയകളും   നടത്തിയ  വീഡിയോ എഡിറ്റിങ്ങില്‍ കൂടി  ഒരു പറ്റം  ചെറുപ്പക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും അവര്ക്കെതിരെ  രാജ്യദ്രോഹത്തിനു  കേസെടുക്കുകയും  ചെയ്തു.  വീഡിയോ എഡിറ്റ്‌  ചെയ്തു സംപ്രേക്ഷണം ചെയ്ത സീ ന്യൂസ്  എഡിറ്റര്‍  രാജി വച്ചത് ഇക്കാര്യത്തിലെ  സംഘപരിവാര്‍  ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു.       

വിയോജിപ്പ് പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹം ആണെങ്കിൽ വിയോജിപ്പ് പ്രകടിപ്പിച്ച പി ഡി പി യോട് ചേർന്ന് നിൽക്കുന്ന ബിജെപിക്കാരും രാജ്യദ്രോഹികൾ അല്ലെ? കാഷ്മീരികൾ കൂടി പങ്കെടുത്ത യോഗത്തിൽ മനപ്പൂർവമായി പ്രകോപനം സൃഷ്ടിക്കുവാനും അതുവഴി ജെഎൻയു വിനെ തകർക്കാനുമുള്ള ആസൂത്രിതതമായ സംഘ പരിവാർ പദ്ധതിയായിരുന്നു ഇത്. കാശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ്, അത് പോലെ നിലനിർത്തേണ്ടതും നമ്മുടെ ആവശ്യമാണ്.  സംഭവം റിപ്പോർട്ട് ചെയ്ത ഉടനെ കാമ്പസിനകത്ത് നിന്നും ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡൻറ് കനയ്യകുമാറിനെ പോലീസ് ബലമായി പിടിച്ചുകൊണ്ട് പോയി രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലടക്കുകയും ചെയ്തു.വിദ്യാർഥി് സമൂഹത്തെ മാത്രമല്ല ഇന്ത്യൻ മന:സാക്ഷിയെത്തന്നെ ഞെട്ടിച്ച ഈ സംഭവത്തിനെതിരെ പ്രതിഷേധം ഉയരുക സ്വാഭാവികം.സി പി എം നേതാവ് സീതാറാം യെച്ചൂരിയടക്കം ഇടതുപക്ഷ നേതാക്കളും കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ആനന്ദ് ശർമയും ജെഎൻയു വിലെത്തി വിദ്യാർഥി്കൾക്ക് പിൻതുണ നൽകി്.  

മാനുഷീകതയുടെയും സഹവർത്തിത്വത്തിന്റെയും സംവാദങ്ങളുടെയും വിയോജിപ്പുകളുടെയും സഹിഷ്ണുതയുടെയും ഉറവിടമായ കലാശാലകളിൽ നിന്ന് രാജ്യത്തെ അസഹിഷ്ണുതക്കെതിരെ, സമൂഹത്തിലെ അനീതിക്കെതിരെ, അസന്തുലിതാവസ്ഥക്കെതിരെ പോരാടുന്ന വിദ്യാർഥികളെ അപകീർത്തിപ്പെടുത്തി രാജ്യദ്രോഹികളാക്കുന്ന അനീതിക്കെതിരെയാണ് വിദ്യാർത്ഥി കളും പൊതുജനവും ഡൽഹിയിലും രാജ്യമൊട്ടാകെയും തെരുവിലിറങ്ങുന്നത്.

 അറസ്റ്റിനെ തുടർന്ന് പാട്യാല ഹൌസ് കോടതിയിൽ ഹാജരാക്കിയ കനയ്യ കുമാറിനെ സംഘ പരിവാറിന്റെ ഗുണ്ടകൾ ആയ ഒരു പറ്റം വക്കീലുമാർ, ബിജെപി നേതാക്കൾക്കൊൾക്കൊപ്പം മൃഗീയമായി മർദ്ദിച്ചു, അതും കോടതിക്കകത്ത്  ന്യായാധിപന്റെ മുന്നിൽ വച്ച് !  രണ്ടു ദിവസത്തെ റിമാൻഡിനു ശേക്ഷം മതിയായ പോലീസ് സംരക്ഷണം കൊടുക്കണം എന്ന സുപ്രീം കോടതി നിർദേശത്തിൽ വീണ്ടും പാട്യാല കോടതിയിൽ എത്തിച്ച കനയ്യ കുമാറിന് വീണ്ടും ക്രൂര മർദ്ദനം ഏൽക്കേണ്ടി വന്നു. പാട്യാല ഹൌസ് കോടതിയിലെ ന്യായാധിപൻ ഇതെല്ലാം കണ്ടു നിന്നതല്ലാതെ അക്രമികൾക്കെതിരെ നടപടിയെടുക്കാനോ സംഭവത്തെ അപലപിക്കാനോ ഒരു ശ്രമവും നടത്തിയില്ല. ഡൽഹി പോലീസ് കമ്മിഷണർ ഭീം സൈൻ ബാസ്സി യുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം വെറും നോക്കു കുത്തികളായി മാറി. അക്രമം നടത്തിയ ഗുണ്ടകളെ അറസ്റ്റ് ചെയ്യാനോ അവർക്കെതിരെ കേസെടുക്കാനോ തുനിഞ്ഞില്ല എന്നത് ഖേദകരമാണ്. ജാമ്യം കൊടുക്കുന്നതിനു പകരം കനയ്യ കുമാറിന്റെ റിമാൻഡ് കാലാവധി ദീർഘിപ്പിക്കുകയാണ് ജഡ്ജി ചെയ്തത്. ഇതിലും പരിഹാസ്യമായ ഒരു വിധിയാണ് ജെഎൻയു സമരത്തിലെ വിദ്യാർത്ഥി കൾക്ക് പിൻതുണ പ്രഖ്യാപിച്ച രാഹുൽ ഗാന്ധിക്കെതിരെ രാജ്യ ദ്രോഹത്തിന് കേസെടുക്കണമെന്ന് അലഹബാദിലെ ഒരു കോടതി വിധി പ്രഖ്യാപിച്ചത്.

 ഭാരതീയ സമൂഹം ഇന്നിപ്പോൾ ഒരു കുരുക്കിൽ ആണ്. ശരിയും തെറ്റും വേർതിരിച്ചറിയാനാകാത്ത, തെറ്റിദ്ധരിക്കപ്പെടാവുന്ന, സത്യം തുറന്നു പറയാനാവാത്ത ഒരു വലിയ കുരുക്കിൽ. ആ കുറുക്കു മുറുക്കുകയാണ് സംഘ പരിവാർ, തീവ്രദേശിയതയിലൂടെ.  ദേശിയതയും രാജ്യ ദ്രോഹവും നിർവചിക്കുന്നതിൽ മാധ്യമങ്ങളും രാഷ്ട്രീയക്കാരും നിരൂപകരും ഒന്നാകെ പകച്ചു പോവുകയാണ്.അറസ്റ്റിനു ശേക്ഷം സംഘ പരിവാറിന്റെ വാലാട്ടിപ്പട്ടികൾ ആയ മാധ്യമമേലാളൻമാർ തീവ്രദേശിയതക്കായി വാദിക്കുകയും കുറെയധികം അസത്യങ്ങൾ വിളമ്പുകയും ചെയ്തു.ജനങ്ങൾ പൊതുവായ പ്രതികരണങ്ങൾക്ക് അശക്തർ ആണ്.തങ്ങളുടെ നിലപാടുകളെ ഭരണകൂടം എങ്ങനെ നോക്കിക്കാണും എന്ന ഭയം.ആ ഭയത്തിൽ നിന്നും അവരെ നയിക്കാൻ ചങ്കുറപ്പുള്ള നല്ലൊരു നേതൃത്വമില്ല എന്നതാണ് ഇന്ത്യയുടെ ഗതികേട്.  സംഘ പരിവാർ ഗൂഡാലോചനക്കെതിരെയും ഭരണകൂട ഭീകരതക്കെതിരെയും ശബ്ദമുയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്സെക്ക് അമ്പലം പണിതു ദൈവ തുല്യമായി ആരാധിക്കണമെന്നു പറയുന്ന സംഘപരിവാർ പ്രഭുതികൾ നിർവചിക്കുന്ന ദേശസ്നേഹം ആണോ നമുക്കിന്നാവശ്യം?

Tuesday, 1 December 2015

വിജയ വഴികള്‍ - ടെക്നോപാര്‍ക്ക് സ്മരണകള്‍

ഇക്കഴിഞ്ഞ ഷാര്‍ജ പുസ്തകോത്സവത്തില്‍ നിന്നാണ് കേരളത്തിലെ ടെക്കി വിപ്ലവത്തിന് തുടക്കം കുറിച്ച തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിന്റെ ശില്‍പി ജി വിജയരാഘവന്‍ എഴുതിയ - വിജയ വഴികള്‍ ; എന്‍റെ ടെക്നോപാര്‍ക്ക് സ്മരണകള്‍ വാങ്ങിക്കുവാന്‍ ഇടയായത്.
സര്‍ക്കാര്‍ തലത്തിലെ ഒരു ബ്രഹത് പദ്ധതി സര്‍ക്കാറിന്റെ ഒരു നൂലാമാലകളും, രാഷ്ട്രീയ ഇടപെടലുകളും ഇല്ലാതെ എങ്ങനെ നടപ്പില്‍ വരുത്താമെന്നും അത് വഴി ഒരു പുതു തൊഴില്‍ സംസ്കാരം തന്നെയും രൂപപ്പെടുത്തുകയും കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുവാനുള്ള ഒരു നവീനാശയത്തെ നിശ്ചിത സമയത്തിനകം എങ്ങനെ വിജയകരമായി പ്രാവര്‍ത്തീകമാക്കാമെന്നും മലയാളിക്ക് മുന്നില്‍ കാണിച്ചു തന്ന ഒരു ഉദ്യോഗസ്ഥനാണ് ജി വിജയ രാഘവന്‍. ദീര്‍ഘവീക്ഷണത്തോടെയും തികഞ്ഞ പ്രൊഫഷണല്‍ സമീപനത്തോടെയും ഒരു പ്രസ്ഥാനത്തിന് അടിത്തറയിട്ടയതിന്റെ നാള്‍ വഴി വളരെ കൃത്യമായി വിശദീകരിക്കുകയാണ് ഈ പുസ്തത്തിലൂടെ.
കഴക്കൂട്ടത്ത് കാടുകയറികിടന്ന വൈദ്യന്‍കുന്നിനെ വ്യവസായ വിപ്ലത്തിലേക്ക് വഴിതെളിച്ച കഥയും , അതിന് പിന്നിലെ പരിശ്രമങ്ങളും വായനക്കാരന്റെ മുന്നിലെത്തിക്കുകയാണ് വിജയവഴികള്‍ എന്റെ ടെക്‌നോപാര്‍ക്ക് സ്‍മരണകള്‍. കേരളത്തിലെ യുവതയും സാമ്പത്തീക രംഗവും എന്നെന്നും കടപ്പെട്ടിരിക്കേണ്ടത് ഈ പദ്ധതി വിജയകരമായി പ്രാവര്‍ത്തീകമാക്കുവാന്‍ ഈ പദ്ധതിക്ക് പിന്നില്‍ യാതൊരു വിട്ടു വീഴ്ചക്കും വഴങ്ങാതെ അര്‍പ്പണബോധത്തോടെ, പ്രവര്‍ത്തിച്ച, അഴിമതിയെ തീണ്ടാപ്പാടകലെ നിര്‍ത്തിയ വിജയരാഘവനു പലപ്പോഴും മന്ത്രിമാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും മേലുദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായ സമ്മര്‍ദ്ദങ്ങളെ എങ്ങനെ അതി ജീവിച്ചു എന്നും ഈ പുസ്തകത്തിലൂടെ വിശദീകരിക്കുന്നു.
കംപ്യൂട്ടര്‍വത്കരണത്തെ അടിമുടി എതിര്‍ത്തിരുന്ന ഇ. കെ. നായനാരും ഗൌരിയമ്മയും കേരളത്തിലെ ഇലട്രോണിക്സ് വിപ്ലവത്തിന്‍റെ പിതാവായ ശ്രീ കെ പി പി നമ്പ്യാരുടെ ടെക്നോപാര്‍ക്ക് എന്ന ആശയത്തെ കേരളത്തിലെത്തിക്കുന്നതില്‍ വഹിച്ച പങ്കിനെയും തുടര്‍ന്ന് കേരളം ഭരിച്ച കെ. കരുണാകരന്‍, എ കെ ആന്റണി, വി എസ് അച്ചുതാനന്ദന്‍, വ്യവസായ മന്ത്രിമാരായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി, സുശീല ഗോപാലന്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളെയും വിലയിരുത്തുന്നുണ്ട്. ഒരു വിപ്ലവ പാര്‍ട്ടിയുടെ നേതാവായിരുന്നിട്ടും സാംബ്രാജിത്വ രാഷ്ട്രമായ അമേരിക്ക സന്ദര്‍ശിക്കുകയും സിലിക്കന്‍ വാലിയില്‍ പോയി അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും കംപ്യുട്ടര്‍ വന്നാല്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞ പാര്‍ട്ടി ലൈനിന് മുകളില്‍ ജനപക്ഷത്തു നിന്ന ഇ.കെ. നായനാരുടെ ഉറച്ച തീരുമാനവും ശ്രീ കെ പി പി നമ്പ്യാരുടെ ദീര്‍ഘവീക്ഷണവും വിജയരാഘവന്‍റെ പ്രതിബദ്ധതയും കുഞ്ഞാലിക്കുട്ടിയുടെ സര്‍വാത്മ പിന്തുണയും ആണ് ടെക്നോപാര്‍ക്ക്.
രാഷ്ട്രീയ നേതാക്കളില്‍ ശ്രീ വി എസ് അച്യുതാനന്ദനെ മാത്രമാണ് ഈ പുസ്തകത്തില്‍ നിശിതമായി വിമര്‍ശിക്കുന്നത്. അദേഹത്തിന്റെ വാക്കുകള്‍ - "
ഇടതുപക്ഷത്തെ മുഖ്യപാര്‍ട്ടിയുടെ രണ്ടു പ്രബല നേതാക്കളാണ് ഇ.കെ.നായനാരും വി.എസ്.അച്ചുതാനന്ദനും. രണ്ടു പേരും പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്‍റെ തലവന്മാരും ദേശിയ തലത്തില്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിയില്‍ അംഗംങ്ങളുമായിരുന്നു. ഇരുവരും പ്രതിപക്ഷ നേതാവായി നിയമസഭയിലും മുഖ്യമന്ത്രിയായി ഭരണരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചവരുമാണ്. എന്നിട്ടും വികസന കാര്യത്തില്‍ ഇരുവരുടെയും സമീപനങ്ങളില്‍ എങ്ങനെ ഇത്രമാത്രം അന്തരമുണ്ടായി എന്നത് ചിന്തിക്കേണ്ട വിഷയമാണ്. സമീപനങ്ങളിലെ ഈ വ്യത്യാസം പ്രത്യയശാസ്ത്രപരമോ സൈദ്ധാന്തികമോ അല്ല, വ്യക്തിപരമായ വീക്ഷണത്തിന്‍റെതാണ്. നായനാരുടെ സമീപനം എപ്പോഴും 'പോസിറ്റീവ്' ആണ്. ജനനന്മയാണ് അദേഹത്തിന്റെ ലക്ഷ്യം; സാമൂഹിക വികസനമെന്നതാണ് കാഴ്ചപ്പാട്. അച്ചുതാനന്ദനാകട്ടെ, നിലവിലുള്ള ഏതു സംവിധാനത്തില്‍ നിന്നുള്ള ഏതു മാറ്റത്തെയും എതിര്‍ക്കുന്നതിലാണ് രസം; വികസനത്തെ സംശയത്തോടെ വീക്ഷിക്കുക എന്നതാണ് സിദ്ധാന്തം. ഒരാള്‍ക്ക്‌ രാജ്യത്തിന്‍റെ സാമൂഹിക, സാമ്പത്തീക വികാസങ്ങളിലാണ് നോട്ടമെങ്കില്‍ വികസനത്തിന്‍റെ വഴികളില്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ് മറ്റെയാള്‍ "
അച്ചുതാനന്ദന്‍ ഒരാള്‍ കാരണം ആണ്, അമേരിക്കന്‍ കമ്പനിയായ സീ ഗേറ്റ് എന്ന കമ്പനി കേരളത്തിനു നഷ്ടമായതെന്നും ചൈനയില്‍ ഇപ്പോള്‍ പതിനായിരത്തിലധികം ജോലിക്കാര്‍ ചൈനയില്‍ സീ ഗേറ്റ് കമ്പനിയില്‍ ജോലി ചെയ്യുന്നു എന്നും വിജയരാഘവന്‍ പറയുന്നു. അച്ചുതാനന്ദന്‍ കേരള മുഖ്യമന്ത്രി ആയാല്‍ അതൊരു ഡിസാസ്റ്റര്‍ ആയിരിക്കും എന്ന അമരിക്കന്‍ കൊണ്സല്‍ ജെനറലിന്റെ അഭിപ്രായവും വിജയരാഘവന്‍ ഈ പുസ്തകത്തില്‍ എടുത്തു പറയുന്നുണ്ട്.
തുടക്കം മുതല്‍ ഒടുക്കം വരെ ഒറ്റ ഇരുപ്പില്‍ യാതൊരു മുഷിവും ഇല്ലാതെ വായിച്ചിരിക്കാവുന്ന ഗ്രന്ഥം. വ്യവസായികള്‍ കേരളത്തില്‍ നിന്നും മുഖം തിരിക്കുകയും വ്യവസായങ്ങള്‍ പിന്‍വാങ്ങുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും ക്രമേണ സംസ്ഥാനത്തിന് നിക്ഷേപ സൗഹൃദസംസ്ഥാനമെന്ന അന്തരാഷ്ട്രപ്രശസ്തി നേടിക്കൊടുത്ത ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ വളര്‍ച്ചയാണ് ഈ പുസ്തകത്തിലൂടെ വിജയരാഘവന്‍ വരച്ചു കാട്ടുന്നത്. ഒപ്പം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക തൊഴില്‍ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിവെച്ച ഐ.ടി യുഗത്തിന്റെ കടന്നു വരവിന്റെ ചരിത്രവും.
അഴിമതി തൊട്ടു തീണ്ടാത്ത , സ്ഥിരം അഴിമതിക്കാര്‍ക്ക് പോലും അഴിമതിക്ക് ഒരവസരവും നല്‍കാതെ ടെക്നോപാര്‍ക്കിനെ രാജ്യാന്തര പ്രശസ്തിയിലെക്കുയര്‍ത്തിയ വിജയരാഘവന് കേരളത്തില്‍ ഇതുപോലുള്ള പദ്ധതികള്‍ ഇനിയും ഏറ്റെടുത്തു നടത്തുവാനുള്ള അവസരം കൈവരട്ടെ എന്ന് പ്രത്യാശിക്കുന്നു

Saturday, 12 September 2015

വെനീസ് എത്ര മനോഹരി !

തെ, ഇന്ന് ഇറ്റലിയോട് വിട പറയുകയാണ്‌. അതിനു മുന്‍പ് ഇറ്റലിയിലെ ഏറ്റവും മനോഹരമായ മനുഷ്യ നിര്‍മ്മിതമായ ദ്വീപ സമൂഹം കാണണം. 118 ദ്വീപുകള്‍ ചേര്‍ന്ന അതിമനോഹരമായ കെട്ടിട നിര്‍മ്മാണ വൈദഗ്ദ്ധ്യം വിളിച്ചോതുന്ന കലയുടെ മറ്റൊരു പറുദീസയാണ് വെനീസ്. കനാലുകള്‍ കൊണ്ടും ബ്രിഡ്ജുകള്‍ കൊണ്ടും ആണ് ഈ ദ്വീപ സമൂഹത്തെ ബന്ധിപ്പിച്ചിരിക്കുന്നത്. ചില ദ്വീപുകള്‍ക്കിടയിലെ കനാലുകള്‍ വളരെ ചുരുങ്ങിയതാവും. കനാലുകള്‍ക്കിരുവശവും നിന്ന് ഇരു ദ്വീപു നിവാസികള്‍ക്കും സംസാരിക്കാന്‍ സാധിക്കുന്ന അത്രയധികം അടുപ്പം.
ഇറ്റലിയിലെ വെനെറ്റോ പ്രവിശ്യയുടെ തലസ്ഥാനം ആണ് വെനീസ് നഗരം. ഒരു നഗരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി കിടക്കുന്നു. പൂര്‍ണ്ണമായും വേള്‍ഡ് ഹെറിറ്റേജ് സൈറ്റില്‍ ഇടം പിടിച്ച ഒരു നഗരം ആണ് വെനീസ്. വെനീസില്‍ എത്തിയാല്‍ നെതര്‍ലന്‍ഡ്‌സിന്‍റെ തലസ്ഥാനം ആയ ആംസ്റ്റര്‍ഡാം ആണ് ഓര്‍മ വരിക. ഏകദേശം മൂന്നു ലക്ഷത്തിലധികം ജനങ്ങള്‍ കടലില്‍ നിര്‍മ്മിച്ച ഈ നഗരത്തില്‍ അധിവസിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ അതിശയം തോന്നിയേക്കാം. മനോഹരമായ ശില്പങ്ങളും കെട്ടിടങ്ങളും ഓരോ സഞ്ചാരിയെയും വെനീസിലേക്ക് ആകര്‍ഷിക്കും. മനുഷ്യരാല്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മനോഹരമായ സിറ്റി ആണ് 'അഡ്രിയാറ്റിക്കിലെ രാജ്ഞി' എന്നറിയപ്പെടുന്ന വെനീസ്. യൂറോപ്പിന്‍റെ പ്രണയ നഗരമായും വെനീസ് അറിയപ്പെടുന്നു.
ദുബായിലെ പാം ജുമൈറ, ഈ അടുത്ത കാലത്ത് പണി കഴിപ്പിച്ചിട്ടുള്ള മനുഷ്യ നിര്‍മ്മിത ദീപ സമൂഹമാണ്. അതിനെത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പേ വെനീസ് ഒരു വിസ്മയമായി നമുക്കിടയില്‍ ഉണ്ട്. മെര്‍ച്ചന്റ് ഓഫ് വെനീസ് എന്ന നാടകത്തിലൂടെ ഷേക്സ്പിയര്‍ പരിചയപ്പെടുത്തിയിട്ടുള്ള വെനീസ്, ആ നാടകം പഠിച്ച കാലത്ത്, കാണുവാന്‍ കഴിയും എന്ന് കരുതിയിരുന്നില്ല.
മനുഷ്യരാല്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മനോഹരമായ സിറ്റിയായാണ് 'അഡ്രിയാറ്റിക്കിലെ രാജ്ഞി'യായ വെനീസ് അറിയപ്പെടുന്നത് .
വെനീസിനെ കുറിച്ചുള്ള വിശ്വാസം അത് എ ഡി 421 ല്‍ നിര്‍മ്മിച്ച പട്ടണം ആണെന്നാണ്.‌. ഇറ്റലിയുടെ വടക്ക് കിഴക്ക് ജീവിച്ചിരുന്ന വെനെറ്റി എന്ന് വിളിക്കപ്പെട്ട ഒരു വിഭാഗം റോമന്‍ പൌരന്മാര്‍ നിര്‍മ്മിച്ചതാണ് ഈ പട്ടണമെന്നു കരുതപ്പെടുന്നു. ആറ്റില ഇറ്റലി ആക്രമിച്ചപ്പോള്‍ വെനീസിലെ ജനങ്ങള്‍ ഈ ദ്വീപുകളിലേക്കു രക്ഷപ്പെട്ട് ഇവിടെ താമസമുറപ്പിച്ചു... 568 ല്‍ ലൊംബാര്‍ഡിന്‍റെ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ വന്‍കരയില്‍ നിന്നും ഈ ദ്വീപുകളിലേക്കു രക്ഷപ്പെടുകയും ഇവിടെ സ്ഥിര താമസമാക്കുകയും ചെയ്തു എന്നും ചരിത്രം പറയുന്നു. എണ്ണൂറുകളില്‍ വെനീസ് വലിയൊരു കച്ചവട കേന്ദ്രമായി മാറി. പതിമൂന്നാം നൂറ്റാണ്ടില്‍ ലോകത്തിലെ പ്രബല രാജ്യമായി വെനീസ് മാറി. റോമന്‍ സാമ്രാജ്യവുമായും ബൈസാന്റ്യന്‍ സാമ്രാജ്യവും മുസ്ലീം ലോകവുമായും കച്ചവടത്തില്‍ ഏര്‍പ്പെട്ട വെനീസ് വലിയ സാമ്പത്തിക ശക്തിയായി മാറി. തുര്‍ക്കിയും ആസ്ത്രിയയും ഇറ്റലിയും ഒക്കെ പലപ്പോഴായി ഈ പ്രദേശം കൈയേറി ഭരണം നടത്തി. ഇറ്റലി രൂപം കൊണ്ടപ്പോള്‍ വെനീസ് സ്വാഭാവികമായി ഇറ്റലിയുടെ ഭാഗമായി മാറി.
നവോത്ഥാന കാലഘട്ടം വെനീസിനെയും കലയുടെ കേളീ കേന്ദ്രമാക്കി. ഗോഥിക്ക് കെട്ടിട നിര്‍മ്മാണ രീതിയാണ് വെനീസില്‍ അവലംബിച്ചിട്ടുള്ളത്. ശില്പഭംഗിയാര്‍ന്ന കെട്ടിട സമുച്ചയങ്ങള്‍ നിറഞ്ഞ വെനീസ്, അതി മനോഹരിയാണ്. പള്ളികള്‍, കൊട്ടാരങ്ങള്‍, പിയാസകള്‍ , കനാലുകള്‍ എല്ലാം വെനീസിനെ സുന്ദരിയാക്കുന്നു. ഓരോ ദിവസവും ശരാശരി അര ലക്ഷം സഞ്ചാരികള്‍ ആണ് വെനീസ് സന്ദര്‍ശിക്കുന്നത്.
IMG 2926 
പാദുവയില്‍ നിന്ന് ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ വെനീസിന്റെ തീരത്ത്‌ എത്തി. കടലില്‍ നങ്കൂരമിട്ടിരിക്കുന്ന വലിയ കപ്പലുകള്‍ മുതല്‍ ചെറിയ തോണികള്‍ വരെ നല്ല കാഴ്ചയാണ്. ഞങ്ങള്‍ ബസ്സില്‍ നിന്നിറങ്ങി, ബോട്ട് ജെട്ടിയിലേക്ക് നടന്നു. സഞ്ചാരികളെ സ്വീകരിക്കാനായി വഴിയോര കച്ചവടക്കാര്‍ നിരന്നു നില്‍ക്കുന്നു. രാവിലെ തന്നെ അനേകം സഞ്ചാരികള്‍ ബോട്ടുകള്‍ക്കായി കാത്തിരിക്കുന്നു. ഹലോജി, ഞങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ വാങ്ങി, ഞങ്ങളെ ബോട്ടില്‍ കയറുന്നതിനായി ക്യൂവില്‍ നിര്‍ത്തി. ടഗ് ബോട്ടുകള്‍, വാപൊറെറ്റോ, ബാര്‍ജുകള്‍ മൂന്നോ നാലോ പേര്‍ക്ക് കയറാവുന്ന സ്പീഡ് ബോട്ടുകള്‍, വലിയ ആഡംബരക്കപ്പലുകള്‍, ഇടത്തരം വലിപ്പമുള്ള വ്യക്തിഗത ആഡംബര സ്പീഡ് ബോട്ടുകള്‍, എന്നിങ്ങനെ വിവിധതരം ജലനൌകകള്‍ കായലില്‍ അങ്ങിങ്ങായി തെന്നി നീങ്ങുന്നു. വെനീസിലെ ഏറ്റവും വലിയ ആകര്‍ഷണം ഈ ജലനൌകകളും ജലസവാരികളും ആണ്. പന്ത്രണ്ടു മണി വരെയാണ് ഞങ്ങള്‍ക്ക് വെനീസില്‍ കറങ്ങുവാന്‍ ഉള്ള സമയം, ഏകദേശം മൂന്നു മണിക്കൂര്‍. തിരികെ വരുമ്പോള്‍ ബോട്ടില്‍ ആണ് ഞങ്ങള്‍ക്ക് ഉച്ച ഭക്ഷണം. അത് കഴിഞ്ഞു അന്ന് ഞങ്ങള്‍ ഇറ്റലിയോട് വിട പറയുകയാണ്‌. ഇറ്റലിയില്‍ നിന്ന് ആസ്ത്രിയയിലേക്ക്, അന്ന് തന്നെ ആണ് വാട്ടന്സില്‍ സ്വ്റോസ്കി ക്രിസ്റ്റല്‍സ് കാണുവാന്‍ പദ്ധതി ഇട്ടിരിക്കുന്നത്. ഹലോജി ഞങ്ങളെ അന്നത്തെ യാത്രയുടെ ചുരുക്കമെല്ലാം പറഞ്ഞു കേള്‍പ്പിച്ചു. ഗോണ്ടോള സവാരിക്ക് വലിയ വിലപേശല്‍ ഉണ്ടാവുമെന്നും അതിനാല്‍ ആര്‍ക്കെങ്കിലും ഗോണ്ടോള സവാരി ചെയ്യണമെങ്കില്‍, ഹലോജിക്ക് പരിചയമുള്ള ടീം ഉണ്ട്, അവര്‍ റേറ്റ് കുറച്ചു തരുമെന്നും ഹലോജി ഓര്‍മിപ്പിച്ചു. അതൊക്കെ ഹലോജിക്ക് കമ്മീഷന്‍ കൊടുക്കുന്ന ശിങ്കിടികള്‍ ആവും എന്ന് ഞങ്ങള്‍ ഊഹിച്ചു. എന്തായാലും ആരും ഈ ചുരുങ്ങിയ സമയം കൊണ്ട് ഗോണ്ടോളയില്‍ കയറുവാന്‍ സാധ്യത ഇല്ല എന്നും ഞങ്ങള്‍ മനസിലാക്കി. നാലുപേര്‍ക്ക് ഇരുന്നു തുഴഞ്ഞു പോകാവുന്ന ചെറിയ തുഴച്ചില്‍ നൌക ആണ് ഗോണ്ടോള. വെനീസില്‍ സാധാരണയായി എത്തുന്ന സഞ്ചാരികള്‍ ഗോണ്ടോളയിലൂടെ ദ്വീപ സമൂഹങ്ങള്‍ക്ക് വലംവയ്ക്കുക പതിവാണ്. കുമരകത്തും കുട്ടനാട്ടിലും ആലപ്പുഴയിലുമൊക്കെ ചെറിയ വഞ്ചികളില്‍ തുഴഞ്ഞു പോകുന്നതുപോലെയുള്ള ഒരനുഭവം. കാറ്റിനോടും ഓളങ്ങളോടും കിന്നരിച്ചു കൊണ്ടുള്ള വഞ്ചി തുഴയല്‍ ഹൃദ്യമായ അനുഭവമാകും.
ഞങ്ങള്‍ എല്ലാവരും ബോട്ടില്‍ കയറി. മുകളിലെ ഡെക്കില്‍ ആണ് ഞങ്ങള്‍ കയറിയത്. അതിനിടയില്‍ ബോട്ടിന്‍റെ ക്യാപ്റ്റനും ആയി ചില കശപിശ. എന്തായാലും അയാള്‍ ഞങ്ങളെ തുറിച്ചു നോക്കി അകത്തേക്ക് പോയി. ഞങ്ങള്‍ ക്യാമറയില്‍ കാഴ്ചകള്‍ ഒപ്പിയെടുക്കുവാന്‍ തുടങ്ങി. എല്ലാവരും വലിയ ത്രില്ലില്‍ ആണ്.. ബോട്ടില്‍ വച്ച് ഹലോജി വെനീസിനെ കുറിച്ച് ഞങ്ങള്‍ക്ക് കൂടുതല്‍ വിവരണങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.
IMG 2960
ഏകദേശം അരമണിക്കൂര്‍ കൊണ്ട് സവാരി അവസാനിച്ചു. ഞങ്ങള്‍ വെനീസിലെ ബോട്ട് ജെട്ടിയില്‍ ഇറങ്ങി. നിരവധിയായി ബോട്ടുകള്‍ വന്നു കൊണ്ടിരിക്കുന്നു. നഗരം രാവിലെ തന്നെ ജനനിബിഡമാവുകയാണ്. ഇറ്റലിയിലെങ്ങും കണ്ട യുവത ഇവിടെയും തമ്പടിച്ചിരിക്കുന്നു. വളരെ പഴയ കെട്ടിടങ്ങള്‍ ആണെങ്കിലും വൃത്തിയായി പരിപാലിച്ചിരിക്കുന്നു. വെനീഷ്യന്‍ ഗ്ലാസിനും മുറാനോ ഗ്ലാസിനും പ്രസിദ്ധമാണ് വെനീസ്. ഹലോജി നേരത്തെ പ്ലാന്‍ ചെയ്തത് പ്രകാരം വലിയൊരു മുറാനോ ഗ്ലാസ് ഷോ റൂമിലേക്ക്‌ ആണ് ആദ്യം ഞങ്ങളെ കൊണ്ട് പോയത്. ഒരു ഇടുങ്ങിയ ഗോവണി കയറി ഞങ്ങള്‍ ആ ഷോപ്പിന്‍റെ ഉള്ളില്‍ എത്തി. അവിടെ ഗ്ലാസ്‌ നിര്‍മ്മിക്കുന്ന ഒരു ഉലയില്‍ ഞങ്ങള്‍ക്ക് വേണ്ടി പെര്‍ഫോം ചെയുവാന്‍ ഒരു മുറാനോ ഗ്ലാസ്‌ ശില്പി. സ്ഫടികത്തിന്റെ ഒരു കക്ഷണം ഒരു കൊടിലില്‍ വച്ച്, അദേഹം ഉലയിലേക്ക് നീട്ടി, അല്പസമയത്തിനകം കൊടിലിലെ സ്പടിക കക്ഷണം ഉരുകിത്തുടങ്ങി. ഉരുകിയ ആ ഗ്ലാസ് കൊണ്ട്, നിമിഷ നേരം കൊണ്ട് മറ്റൊരു കൊടില്‍ കൂടി ഉപയോഗിച്ച് ഫെറാറി കാറിന്‍റെ ലോഗോയിലുള്ള കുതിരയെ ഉണ്ടാക്കി. മനോഹരമായ ആ ശില്പത്തിലെക്ക് ഞങ്ങള്‍ മതിമറന്നു നോക്കി നില്‍ക്കവേ അയ്യാളുടെ കയ്യിലിരുന്ന ഒരു ന്യൂസ്‌ പേപ്പറില്‍ നിന്നും ഒരു ഭാഗം കീറി അയാള്‍ ആ ശില്പത്തിലേക്ക് ഇട്ടു. ഉടനെ ആ പേപ്പറില്‍ തീ ആളിക്കത്തി. മുന്നൂറു ഡിഗ്രി സെന്റിഗ്രേഡ്‌ ചൂടുണ്ട് ആ പ്രതിമയ്ക്ക് എന്നദ്ദേഹം വിശദീകരിച്ചു . തുടര്‍ന്ന് ഞങ്ങളെ വിശാലമായ മുറാനോ ഗ്ലാസ്സിന്റെ ഷോ റൂമിലേക്ക്‌ ആനയിച്ചു. പല വര്‍ണ്ണങ്ങളിലും ആകൃതിയിലുമുള്ള മനോഹരമായ കലാവിരുതുകള്‍ ഞങ്ങള്‍ ഇമ വെട്ടാതെ നോക്കി നിന്നു. ഷോ കേസുകളില്‍ മാത്രം കണ്ടിട്ടുള്ള കലാരൂപങ്ങള്‍. തൊട്ടും തലോടിയും നോക്കിയതല്ലാതെ ഞങ്ങളാരും അവ വാങ്ങുകയുണ്ടായില്ല.അവയുടെ കനത്ത വില തന്നെ കാരണം
കൈയിലെ യൂറോ കുറഞ്ഞുവരൂന്നു, അടുത്ത് കണ്ട എ ടി എം മെഷീനില്‍ നിന്ന് കുറച്ചു യൂറോ എടുത്തു. വെനീസിന്റെ ഹൃദയ ഭാഗമായ സെ. മാര്‍ക്സ് സ്ക്വയറിലേക്കാണ് യാത്ര. വെനീസിലെത്തുന്ന സഞ്ചാരികള്‍ക്ക് 9 -)ം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട, ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു അങ്കണമായ സെന്റ് മാര്‍ക്ക്സ് സ്ക്വയര്‍ ഒരിക്കലും ഒഴിവാക്കാനാവില്ല. ഇംഗ്ലീഷില്‍ സെന്റ് മാര്‍ക്ക്സ് സ്ക്വയര്‍ എന്നാണ് പറയുന്നതെങ്കിലും ഇറ്റലിക്കാര്‍ക്ക് ഇത് പിയാസ്സാ സാന്‍ മാര്‍ക്കോ ആണ്. വെനീസില്‍ പിയാസ എന്നറിയപ്പെടുന്നത് സെ. മാര്‍ക്ക്സ് സ്ക്വയര്‍ മാത്രമാണ്. യൂറോപ്പിന്റെ അങ്കണം എന്നാണു നെപ്പോളിയന്‍ സെ. മാര്‍ക്ക്സ് സ്ക്വയറിനെ വിശേഷിപ്പിച്ചത്. സെന്റ് മാര്‍ക്ക്സ് ബസിലിക്ക, ഡൌജിന്റെ കൊട്ടാരം , ബസിലിക്കയുടെ മണിമേട, എന്നിവയാണ് പിയാസ്സയിലെ പ്രധാന ആകര്‍ഷണങ്ങള്‍. ഇതിനൊക്കെ പുറമെ വെനീസിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ കെട്ടിടങ്ങളും ഓഫീസുകളുമൊക്കെ പിയാസ്സയിലാണുള്ളത്. ഇവിടെ എപ്പോഴും സന്ദര്‍ശകരുടെ വലിയ തിരക്കാണ്.
IMG 3021
സെന്റ് മാര്‍ക്ക്സ് ബസിലിക്കയുടെ തൊട്ടുതന്നെയുള്ളതും വെനീഷ്യന്‍ ഗോത്തിൿ മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ളതുമായ ഡൌജിന്റെ കൊട്ടാരം 1923 മുതല്‍ ഒരു മ്യൂസിയമാണ്. 700 കൊല്ലത്തോളം ഈ കെട്ടിട സമുച്ചയം വെനീഷ്യന്‍ റിപ്പബ്ലിക്കിന്റെ സിരാകേന്ദ്രമായി വര്‍ത്തിച്ചുപോന്നു. വെനീസിലെ ഏറ്റവും പ്രധാനപ്പെട്ട കെട്ടിടവും ഇതുതന്നെയാണ്. 13 യൂറോ കൊടുത്താല്‍ കൊട്ടാരമടക്കം പിയാസ്സായിലെ എല്ലാ മ്യൂസിയങ്ങളും കയറിക്കാണാം. അതേ സമയം ബസിലിക്കയിലേക്ക് കയറാന്‍ ടിക്കറ്റിന്റെ ആവശ്യമില്ല. പക്ഷെ തെരുവോരങ്ങളില്‍ അലയുവാനും വായ് നോക്കി നടക്കുവാനും ആണ് ഞങ്ങള്‍ സമയം ചിലവഴിച്ചത്. കാരണം മ്യൂസിയങ്ങള്‍ ചുറ്റിക്കറങ്ങുവാനുള്ള സമയം അന്നത്തെ കാര്യപരിപാടിയില്‍ ഉണ്ടായിരുന്നില്ല. അതിനിടയില്‍ സുവനീറുകള്‍ മേടിക്കുവാനും സ്ത്രീകള്‍ സമയം കണ്ടെത്തി. പന്ത്രണ്ടു മണി ആയപ്പോഴേക്കും തെണ്ടിത്തിരിഞ്ഞു ഞങ്ങള്‍ ഹലോജി പറഞ്ഞ മീറ്റിംഗ് പോയിന്‍റില്‍ എത്തി. അല്പസമയത്തിനകം ഞങ്ങളുടെ ബോട്ട് എത്തി. ഇന്ന് ബോട്ടില്‍ ആണ് ഞങ്ങളുടെ ഉച്ച ഭക്ഷണം. വീണ്ടും ഇന്ത്യന്‍ ഉച്ച ഭക്ഷണം വെനീസിലെ ബോട്ടില്‍ വച്ച് ഞങ്ങള്‍ കഴിച്ചു. നല്ല വിശപ്പുണ്ടായിരുന്നതിനാലും ബോട്ടില്‍ വച്ചുള്ള ഭക്ഷണം ആയിരുന്നതിനാലും ഞങ്ങളെല്ലാം വളരെ മാന്യമായി പെരുമാറി. ഭക്ഷണം കഴിഞ്ഞപ്പോള്‍ ഹലോജി ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഓരോ കുപ്പി വൈറ്റ് വൈന്‍ തന്നു. ഒരു ഫാമിലിക്ക്‌ ഒന്ന് എന്നാണ് പറഞ്ഞത് എങ്കില്‍ കൂടി ഞങ്ങള്‍ മൂന്നു ബോട്ടില്‍ അടിച്ചുമാറ്റി. ഇതിനിടയില്‍ ഞങ്ങളുടെ ബോട്ട് തീരമണഞ്ഞു കഴിഞ്ഞിരുന്നു. വെനീസിനോട് വിട പറഞ്ഞു ഞങ്ങള്‍ ബസ്സില്‍ കയറി. നാല് ദിവസം പോയതറിഞ്ഞില്ല. ഞങ്ങളിപ്പോള്‍ ഒരു കുടുംബം പോലെ ബസ്സിലെ എല്ലാവരും ആയി സൌഹൃദത്തിലായി.

വെനീസില്‍ നിന്ന് ഇന്ന്‍സ്ബ്രക്കിലേക്ക് ഏകദേശം നാനൂറു കിലോമീറ്റര്‍ യാത്രയുണ്ട്. വെനീസില്‍ നിന്ന് വെറോണ വരെ 120 കിലോമീറ്റര്‍ , അത് കഴിഞ്ഞു ആല്‍പ്സ് പാര്‍വത നിരകള്‍ക്കിടയില്‍ കൂടിയുള്ള റോഡിലൂടെ ആണ് യാത്ര. നാലുമണിക്ക് വാട്ടന്സില്‍ എത്തി, സ്വരോസ്കി ക്രിസ്റ്റല്‍ സന്ദര്‍ശിക്കുകയും അതിനു ശേഷം ഇന്ന്‍സ്ബ്രക്കില്‍ താമസിക്കുകയും ആയിരുന്നു ഞങ്ങളുടെ പ്ലാന്‍. പക്ഷെ ഞങ്ങള്‍ വാട്ടന്സില്‍ എത്തുമ്പോള്‍ താമസിച്ചേയ്ക്കും എന്നതിനാല്‍ അന്ന് ഇന്ന്‍സ്ബ്രക്ക് നഗരം ചുറ്റിക്കണ്ട്, പിറ്റേന്ന് വാട്ടന്‍സിലേയ്ക്ക് യാത്ര ചെയ്യാമെന്ന് തീരുമാനം മാറ്റി.
വെനീസില്‍ നിന്നും ആസ്ട്രിയയിലെ ഇന്ന്‍സ്ബ്രെക്കിലെക്കുള്ള യാത്ര അതിമനോരമായ ഓര്‍മ്മകള്‍ നിറഞ്ഞ അനുഭവമായിരുന്നു. കുട്ടികള്‍ ഒക്കെയും അന്താക്ഷരിയും കളികളും ആയി പിന്നില്‍. ഞാനും പാര്‍ത്ഥനും ഞങ്ങള്‍ക്ക് കിട്ടിയ വൈന്‍ അടിച്ചു കൊണ്ടേയിരുന്നു.ഞങ്ങളുടെ തൊട്ടു മുന്നിലെ സീറ്റില്‍ തൃശ്ശൂര്‍ സ്വദേശികളായ റോയിയും ഭാര്യ ജാസ്മിനും. കോണ്‍ഗ്രെസുകാരനായ റോയിക്ക് തീവ്ര സി പി എം ലൈനുള്ള ജാസ്മിന്‍. ജാസ്മിന്‍ തികഞ്ഞ പിണറായി ഭക്ത. കോണ്‍ഗ്രസിനെ പോലെ തന്നെ വി എസ്സും ജാസ്മിന് തൊട്ടുകൂടാത്തവന്‍. ഞാനും പാര്‍ത്ഥനും കൂടി ജാസ്മിനും ആയി തര്‍ക്കത്തില്‍, റോയിയോ, ഞങ്ങള്‍ക്ക് ഒപ്പവും. ദീര്‍ഘ യാത്രയായതിനാലാവും സ്ത്രീകള്‍ ഉറക്കത്തിലേക്ക് വഴുതി വീഴുന്നു. ആല്‍പ്സ് പര്‍വതനിരകള്‍ക്കിടയിലൂടെയുള്ള യാത്ര പച്ചപ്പട്ടു പുതച്ച മലനിരകളുടെ സൌന്ദര്യം, ഉറങ്ങാതിരുന്ന ക്യാമറകള്‍ പകര്‍ത്തിക്കൊണ്ടിരുന്നു. ദുബായിലെ ടണലുകള്‍ മാത്രം കണ്ടിരുന്ന പലരും പത്തും പതിനഞ്ചും കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ അദ്ഭുതത്തോടെ നോക്കിക്കണ്ടു.. ഒലിവും മുന്തിരിയും ആപ്പിളും വിളയുന്ന തോട്ടങ്ങള്‍. മലകളും പുല്‍മേടുകളും അപൂര്‍വമായി മാത്രം ജനവാസമുള്ള ഗ്രാമങ്ങള്‍. ഇടയ്ക്ക് വലിയ ചില പട്ടണങ്ങളും. ആകെക്കൂടി ചന്തമുള്ള ഭൂപ്രദേശം. സ്ക്രീന്‍ സേവറില്‍ മാത്രം കാണുന്നത്ര ഭംഗിയുള്ള കുന്നിന്‍ ചെരുവുകളും താഴവാരങ്ങളും മലനിരകളും, സഞ്ചാരികളെ മത്തു പിടിപ്പിക്കും.
IMG 3037
അനേകം രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്, പക്ഷെ ഇനി ഒരിക്കല്‍ ഒരവസരം കിട്ടിയാല്‍ പോകുവാന്‍ ആഗ്രഹിക്കുന്ന രാജ്യം ഏതെന്നു ആരെങ്കിലും ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ... ഇറ്റലി. വളരെ ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് ഞാന്‍ കണ്ട റോമയും, വത്തിക്കാനും, വെനീസും, പിസ്സയും, ഫ്ലോറന്‍സും ഇനിയും എന്നെ ഈ നഗരത്തിലേക്ക് മാടി വിളിച്ചു കൊണ്ടിരിക്കയാണ്. പോരാത്തതിന് ഞങ്ങള്‍ക്ക് പോകുവാന്‍ സാധിക്കാത്ത പോംപി നഗരവും, മിലാനും നേപ്പിള്‍സ് , സിസിലി തുടങ്ങി അനേകം കാഴ്ചകളും . അതിലുപരി ജാഡകളില്ലാത്ത ഇറ്റാലിയന്‍ സ്നേഹവും.

അതിര്‍ത്തി പിന്നിട്ടപ്പോള്‍, വീണ്ടും വരുമെന്ന് ആഗ്രഹിച്ചു കൊണ്ട് ഇറ്റലിയോട് ഞങ്ങള്‍ ആചാരം ചൊല്ലി പിരിഞ്ഞു. ഏകദേശം അഞ്ചര മണി ആയപ്പോള്‍ ഞങ്ങള്‍ ഇന്ന്‍സ്ബ്രെക്ക് പട്ടണത്തില്‍ എത്തിച്ചേര്‍ന്നു.